അപമാനിക്കപ്പെടുക എന്നത് വളരെയധികം വേദന തരുന്ന ഒരു അവസ്ഥയാണ്. എന്നാൽ അത് നിരന്തരം അനുഭവിക്കുകയും ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയും ചെയ്തപ്പോൾ അയാൾക്കത് ഇപ്പോൾ ജീവിതത്തിലെ വിനോദങ്ങളുടെ ഒരു ഭാഗമാക്കി മാറ്റാൻ ചിലപ്പോഴെങ്കിലും കഴിയുന്നു.
ഏത് നടുക്കടലിലും ഒരു ചെറുപുഞ്ചിരിയോടെ മുങ്ങിത്താഴാൻ അനുഭവങ്ങൾ അയാളെ എന്നും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം പാഠങ്ങൾ ദിവസേന പഠിക്കാൻ അയാൾ ഇപ്പോൾ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു.
ജീവിതം ഒരിക്കലും ഒരാളുടെയും കൈപ്പിടിയിൽ നിൽക്കുന്ന ഒന്നല്ലെന്ന് കാലം അയാളെ പഠിപ്പിച്ചു കഴിഞ്ഞു, അല്ലെങ്കിൽ അതും തുടർന്നുകൊണ്ടിരിക്കുന്ന മറ്റൊരു പഠനമാണ്.
എന്തൊക്കെ തന്റെ ജീവിതത്തിൽ സംഭവിച്ചാലും അത്മഹത്യ ചെയ്യില്ലെന്ന് അയാൾക്കുറപ്പാണ്. തന്റെ ജീവിതത്തിൽ നിന്നുള്ള സ്വയം നിഷ്കാസനം ഒന്നിനും ഒരു പരിഹാരമല്ല. തന്നെ അത്തരം അവസ്ഥകളിൽ നിന്ന് അല്ലെങ്കിൽ അത്തരം ജീവിതാന്തരീക്ഷങ്ങളിൽനിന്ന് മാറ്റി നിർത്താൻ അയാൾക്ക് കഴിയണം, അല്ലെങ്കിൽ അതിനായി അയാൾ ശ്രമിക്കണം.അതൊരുപക്ഷേ അയാളെ രക്ഷപ്പെടുത്തിയേക്കാം. ചിലപ്പോൾ ഒരു പുനർജന്മവും നൽകിയേക്കാം.
ഒരുപക്ഷെ നമ്മുടെ ജീവിതമൊക്കെ പശുവിനെ കുറ്റിയടിച്ചു കെട്ടിയിരിക്കുന്നതുപോലെ ഒരേയിടത്തു കെട്ടിപ്പിണഞ്ഞു കിടക്കുന്നതാണോ? ചിലപ്പോൾ പശു കെട്ടിയിരിക്കുന്ന കയറുകളിൽ കമ്പുകളിൽ ഒക്കെ കെട്ടിപ്പിണഞ്ഞു, അനങ്ങാൻവയ്യാതെ വലിയവായിൽ അമറി നിൽക്കുന്നത് കണ്ടിട്ടില്ലേ. നമ്മളും ദിവസേന അങ്ങനെ ഒരുപാടുതവണ അമറുന്നുണ്ട്, ആരും കേൾക്കാതെ, ഉള്ളിന്റെയുള്ളിൽ. കെട്ടുപാടുകൾ അരിഞ്ഞുമാറ്റി എങ്ങോട്ടോ ഓടിയൊളിക്കാൻ ഓരോ വ്യക്തിയുടെ ഉള്ളിലും കെട്ടിക്കിടക്കുന്ന ഒരു കൊടുങ്കാറ്റുണ്ട്. അത് വെറുപ്പാണെങ്കിൽക്കൂടി ആ കുറുകിയ കഷായം അതിന്റെ എല്ലാ ചവർപ്പോടും കൂടി കുടിച്ചിറക്കി ജീവിതം നമ്മൾ വലിച്ചു നീട്ടുകയാണ്. ഊതിക്കത്തിച്ച ആലയിൽ പഴുത്തുതിളങ്ങുന്ന ലോഹങ്ങൾ അടിച്ചു പരത്തുന്നതുപോലെ ജീവിതം നമ്മൾ അടിച്ചു പരത്തുകയാണ്. വേദനകൾക്ക് നീളം വെച്ചു മരിക്കുന്നതുവരെ അത് നീണ്ട് നിൽക്കാൻ.
ഓരോ മനുഷ്യരുടെയും ചിന്തകളെയും വേർതിരിച്ചു കാണാൻ അയാൾ ശ്രമിച്ചിരുന്നു. ഓരോരുത്തർക്കും അവരവരുടേതായ ന്യായീകരണങ്ങൾ ഉണ്ട്. അവരുടെ ന്യായീകരണങ്ങൾ അവരുടെ ശരികളുമാണ്. ഞാൻ തെറ്റുകൾ സംഭവിക്കുന്ന മനുഷ്യനല്ല എന്നാണ് ഓരോരുത്തരും കരുതുന്നത്.
ചിലരുണ്ട്, അവർ ഇതൊക്കെ കണ്ടുമനസിലാക്കിക്കഴിഞ്ഞാൽ സ്വയം മാറി നിൽക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങൾ അവർക്കു സന്തോഷം നൽകുന്നെങ്കിൽ, തനിക്കു നല്കാൻ കഴിയാത്ത ഒരു സന്തോഷം അവർ കണ്ടെത്തിയെങ്കിൽ, അതവരുടെ അപ്പോഴത്തെ ഇഷ്ടമാണ്. ആ നിമിഷങ്ങളിലെ സന്തോഷങ്ങളുടെ വരും വരായ്കകൾ അവരുടെ മാത്രം പ്രശ്നമാണ്. പ്രശ്നങ്ങളിലേക്ക് സ്വയം നടന്നു ചെന്ന്, ഒന്നോ രണ്ടോ ദിവസങ്ങളിലെ സുഖം കഴിയുമ്പോൾ, അയ്യോ എന്റെ തിരഞ്ഞെടുപ്പ് തെറ്റിയോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുകയും, എന്നാൽ പുറത്തേക്കുള്ള വഴിപോലും കാണാതെയുള്ള കെണികളിൽ പെട്ട് കഴിഞ്ഞു എന്ന് അറിയാൻ ശ്രമിക്കുമ്പോഴേക്ക് നെറും തലയിൽ അടി വീണിരിക്കും. അപ്പോൾ അവരെ മുൻപ് രക്ഷിക്കാൻ ശ്രമിച്ചവർ കുനിഞ്ഞിരുന്നു മോങ്ങും. വിധി എന്ന ഒന്നുണ്ടെന്ന് ജീവിതത്തിൽ അപ്പോഴാണ് നാം ഉറപ്പിക്കുക.
ചിലപ്പോഴെങ്കിലും നമുക്ക് പ്രിയപ്പെട്ടവരുടെ ജീവിതം നമുക്ക് വിധിക്കു വിട്ടുകൊടുക്കേണ്ടി വരുന്നു. അത് നിങ്ങളുടെ തെറ്റല്ല. നിങ്ങൾ ശ്രമിച്ചു പരാജയപ്പെട്ട നിമിഷങ്ങൾ നിങ്ങളിലേക്ക് അലയടിച്ചു വരും. എനിക്ക് ഒന്നുകൂടി അവരെ രക്ഷിക്കാൻ ശ്രമിക്കാമായിരുന്നു എന്ന് തോന്നും. കഴിയില്ല എന്നതാണ് സത്യം. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന വഴികൾ അവരുടെ അപ്പോഴത്തെ ശരികളാണ്; വളരെ വൈകിമാത്രമാണ് മനുഷ്യർ സ്വയം തെറ്റുകളെ അംഗീകരിക്കുക, ചിലപ്പോൾ അതും അംഗീകരിക്കില്ല. തലയുടെ പിറകിൽ നിലവിളക്ക് കത്തിനിൽക്കുമ്പോഴും ഞാനായിരുന്നു ശരി എന്ന് അടർന്നുമാറുന്ന ആത്മാവിനോടുപോലും അവർ പറഞ്ഞുകൊണ്ടിരിക്കും.
മനുഷ്യൻ ദൈവത്തിന്റെ ഒരു പ്രത്യേക സൃഷ്ടിതന്നെയാണ്. നമുക്ക് മുന്നിൽ കാണുന്ന രൂപമോ, ആകാരവടിവോ, പ്രത്യക്ഷത്തിലെ സൗകുമാര്യമോ ഒന്നുമല്ല അവനെ ജീവിതത്തിൽ നയിക്കുന്നത്. അവന്റെ ഉള്ളിൽ നടക്കുന്ന അനേകലക്ഷം ചിന്തകൾ, അതിലൂടെ അവൻ നടത്തുന്ന സംഘട്ടനങ്ങൾ, തിരഞ്ഞെടുപ്പുകൾ, മാറ്റിവെക്കലുകൾ, പരിത്യാഗങ്ങൾ, സ്വാർത്ഥതകൾ, നിഗൂഢതകൾ അങ്ങനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു ജീവി. ആ ജീവിയെ മെരുക്കിയെടുക്കലാണ് .ജീവിതമെന്ന അഭ്യാസം.
വിജയിക്കുന്നവന്റെയും, പരാജയപ്പെടുന്നവന്റെയും കൂടിയാണ് സമൂഹം. അപമാനിക്കപ്പെടുന്ന ചിലർ ഓടിയൊളിക്കും. ചിലർ ആ അപമാനം ഒരു അംഗീകാരമായി കണക്കാക്കും. ഇതൊന്നും തന്റെ ജീവിതത്തിന്റെ അവസാനമല്ല എന്നയാൾ വളരെ മുമ്പേ ഉറപ്പിച്ചതാണ്. തന്റെ മനസ്സിന് ഒരു കൊമ്പനാനയുടെ ശക്തിയുണ്ടെന്ന് അയാൾക്കറിയാം. അതിനു മദംപൊട്ടാതെ മെരുക്കി നിറുത്തിയിരിക്കുന്നതാണ് അയാളുടെ വിജയം. അതെത്രനാൾ എന്നയാൾക്ക് ഉറപ്പില്ലെങ്കിൽകൂടി, ആലയിൽ കത്തിജ്ജ്വലിക്കുന്ന ജീവിതം അയാൾ എന്നും അടിച്ചു പരത്തി നീട്ടുകതന്നെയാണ്.
ജനിച്ചുപോയില്ലേ അപ്പോൾ ഇനി ജീവിച്ചല്ലേ മതിയാകൂ. ജീവിതത്തിന്റെ അപമാനങ്ങൾ ഏറ്റുവാങ്ങാൻ ചെറു പുഞ്ചിരിയോടെ അയാൾ ഏതുസമയവും സർവ്വസന്നദ്ധനാണ്.
@കാവല്ലൂർ മുരളീധരൻ

