*ഗൃഹപ്രവേശം*
(ഡിജിറ്റൽ യുഗാരംഭത്തിന് മുൻപ്)
By C M Jayan
മനുഷ്യജീവിതത്തിന്റെ താളവും ഭാവവും തന്നെ മാറ്റിമറിച്ച ശക്തികളിലൊന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച. അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ചർച്ച തൽക്കാലം മാറ്റിവെക്കാം. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ ഏതൊക്കെ മേഖലകളെയാണ് ഈ മാറ്റം സ്പർശിക്കാതിരുന്നത്? സാധനങ്ങൾ വാങ്ങുന്നത് മുതൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതും, ഭക്ഷണം ഓർഡർ ചെയ്യുന്നതും, ജോലികൾ നിർവഹിക്കുന്നതും, പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നതും, ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും വരെ—എല്ലായിടത്തും ഡിജിറ്റൽ യുഗം അതിന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു.
ഇന്ന് നമുക്ക് സർവസാധാരണമായി തോന്നുന്ന പല കാര്യങ്ങളും ഒരു രണ്ടു മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സാധാരണക്കാരന്റെ സങ്കൽപ്പങ്ങൾക്കുപോലും അപ്പുറത്തായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ കുതിപ്പ് അത്രമേൽ വേഗതയാർജിച്ചിരിക്കുന്നു. അരനൂറ്റാണ്ടുകൊണ്ട് കൈവരിച്ചിരുന്ന പുരോഗതി ഇന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ സാധ്യമാകുന്നു. അടുത്തിടെ ഒരു പ്രമുഖ വ്യവസായി പറഞ്ഞ ഒരു നിരീക്ഷണം ശ്രദ്ധേയമായിരുന്നു: ഇന്ന് ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ ഭാവിയിൽ ചെയ്യാൻ പോകുന്ന ചില ജോലികൾ ഇന്നും മനുഷ്യൻ കണ്ടുപിടിച്ചിട്ടുപോലുമില്ല.
ഇങ്ങനെ നിത്യേന പുതിയ വിസ്മയങ്ങളിലേക്ക് കുതിച്ചുപായുന്ന ഈ കാലഘട്ടത്തിലാണ്, എന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു പഴയ അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നത്.
മുപ്പത് വർഷങ്ങൾക്കുമുമ്പ് ഡൽഹിയുടെ പ്രാന്തപ്രദേശത്ത് ഞങ്ങളുടെ ആദ്യത്തെ ചെറിയ വീട് സ്വന്തമാക്കാൻ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ, ഒട്ടും അതിശയോക്തിയില്ലാതെ, ഈയടുത്ത് ഫേസ്ബുക്കിൽ അഞ്ചു ഭാഗങ്ങളായി എഴുതിയിരുന്നു. ആ യാത്ര ഒരുകാലത്ത് എന്നെ ആത്മഹത്യയുടെ വക്കുവരെ എത്തിച്ചതായിരുന്നു.
അങ്ങനെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ദിവസം തീരുമാനിച്ചു. പാലുകാച്ചിന് മുഹൂർത്തവും തീയതിയും കുറിച്ചപ്പോൾ മനസ്സിലൊരു ആഗ്രഹം — ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട നിമിഷത്തിൽ വീട്ടിൽനിന്ന് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ. അങ്ങനെ എന്റെ അച്ഛനും ബിന്ദുവിന്റെ അച്ഛനും മംഗള എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. പാലുകാച്ചിന് രണ്ട് ദിവസം മുമ്പ് ഡൽഹിയിലെത്താൻ പാകത്തിന്.
വൈകിട്ട് അഞ്ചരയോടെയാണ് നിസാമുദ്ദീൻ സ്റ്റേഷനിൽ ട്രെയിൻ എത്തേണ്ടത്. ദീർഘദൂര യാത്രകൾ ശീലമില്ലാത്തവരും, മലയാളം മാത്രമറിയാവുന്നവരും, ചെറിയ ആരോഗ്യപ്രശ്നങ്ങളുമുള്ള രണ്ടു അച്ഛൻമാർ. “അവസാന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്… അതിനു മുമ്പ് എവിടെയും ഇറങ്ങരുത്” എന്ന് അവരെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കിയിരുന്നു.
അന്നൊക്കെ മൊബൈൽ ഫോൺ എന്നൊരു സൗകര്യം സ്വപ്നംപോലുമല്ല. ലാൻഡ്‌ഫോൺ പോലും അപൂർവമായിരുന്ന കാലം. ഒരു വലിയ പ്രദേശത്ത് ഒന്നോ രണ്ടോ വീടുകളിലേ ഫോൺ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാരുമായുള്ള ആശയവിനിമയം കൂടുതലും കത്തുകളിലൂടെയും, അത്യാവശ്യ സന്ദർഭങ്ങളിൽ നാട്ടിലെ ഏതെങ്കിലും ലാൻഡ്‌ഫോണിലേക്ക് വിളിച്ചുമായിരുന്നു.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നേരിട്ടെത്തണം. ഡിജിറ്റലൈസേഷൻ തുടങ്ങിയിട്ടില്ലാത്ത കാലമാണല്ലോ. ടിക്കറ്റ് RAC ആയിരുന്നതിനാൽ അവർ ഏത് കമ്പാർട്ട്മെന്റിലാണെന്നുപോലും എനിക്ക് അറിയില്ലായിരുന്നു.
അന്ന് ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങി ഞാൻ നിസാമുദ്ദീൻ സ്റ്റേഷനിലെത്തി. ട്രെയിൻ എത്തി. ഓരോ കമ്പാർട്ട്മെന്റും നോക്കി. അച്ഛൻമാരെ കണ്ടില്ല. പ്ലാറ്റ്ഫോം മുഴുവൻ രണ്ടുതവണ നടന്നു. ഒടുവിൽ കുറച്ചുപേർ എന്നെ നോക്കി എന്റെ പേര് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
“ഇതുതന്നെയാവും ആൾ,” അവർ തമ്മിൽ പറയുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അവർ ഞെട്ടിക്കുന്ന വാർത്ത അറിയിച്ചത്.
“നിങ്ങളുടെ അച്ഛൻമാർ ഈ ട്രെയിനിലില്ല.”
എവിടെ നിന്നോ കയറിയ ചിലർ തങ്ങളെ “സ്പെഷ്യൽ സ്ക്വാഡ്” എന്ന് പരിചയപ്പെടുത്തി ഗ്വാളിയർ സ്റ്റേഷനിൽവെച്ച് ഇരുവരെയും ട്രെയിനിൽ നിന്ന് ഇറക്കിയത്രേ. നിസാമുദ്ദീനിലെത്താൻ ഇനിയും നാലുമണിക്കൂർ ബാക്കിയുള്ള സ്ഥലമാണ് ഗ്വാളിയർ.
മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിളവ് ലഭിച്ചിരുന്നെങ്കിലും പ്രായം തെളിയിക്കുന്ന രേഖകൾ കൈവശമില്ലെന്ന കാരണമാണ് അവർ പറഞ്ഞത്. സഹയാത്രികർ എതിർത്തിട്ടും ഫലമുണ്ടായില്ല.
ഒരു നിമിഷം ഞാൻ പൂർണമായും സ്തംഭിച്ചുപോയി.
സഹപ്രവർത്തകർക്ക് ഫോൺ ചെയ്ത് വിവരം ചുരുക്കി പറഞ്ഞ് എനിക്ക് വേണ്ടി കാത്തുനിൽക്കാനാവശ്യപ്പെട്ട് നേരെ ഓഫീസിലേക്ക് മടങ്ങി. അവരിലൊരാളുടെ ഗ്വാളിയറിലുള്ള ബന്ധു ഉടൻ അവിടുത്തെ റെയിൽവേ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും അന്വേഷിച്ചു. എന്നാൽ ഇത്തരമൊരു സംഭവം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
പിന്നീട് ഞങ്ങൾ എല്ലാവരും ചേർന്ന് അടുത്ത നീക്കം ആലോചിച്ചു.
ഗ്വാളിയർ വഴി വരുന്ന ട്രെയിനുകൾ ഡൽഹിയിൽ അവസാനിക്കുന്നത് നിസാമുദ്ദീനിലോ ന്യൂഡൽഹിയിലോ ആണ്. അച്ഛൻമാർ ഏതെങ്കിലും ട്രെയിൻ കയറിയിട്ടുണ്ടെങ്കിൽ ഈ രണ്ട് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുമെന്നായിരുന്നു ഞങ്ങളുടെ കണക്ക് കൂട്ടൽ.
എന്റെ സഹപ്രവർത്തകനായ ഹരിപ്പാടുകാരൻ മധു ഒരിക്കൽ നാട്ടിൽവെച്ച് എന്റെ അച്ഛനെ കണ്ടിട്ടുണ്ടായിരുന്നു. അതിനാൽ അച്ഛനെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. നിസാമുദ്ദീനിൽ മധുവും ന്യൂഡൽഹിയിൽ ഞാനും തിരയാൻ തീരുമാനമായി. വരുന്ന ഓരോ ട്രെയിനും പരിശോധിക്കണം.
ആരെങ്കിലും ഒരാൾക്ക് അവരെ കണ്ടുകിട്ടിയാൽ മറ്റേയാളെ അറിയിക്കാൻ സ്റ്റേഷനിലെ പബ്ലിക് ഫോൺ ബൂത്തിൽ നിന്ന് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വിളിക്കണം. അതിനായി പോക്കറ്റിൽ കുറെ നാണയങ്ങളും കരുതി ഞങ്ങൾ രണ്ട് വഴിക്കായി പിരിഞ്ഞു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ടെലിഫോൺ ഓപ്പറേറ്റർ രാജേന്ദ്രനുമായും ശട്ടം കെട്ടി. (മലയാളത്തിൽ സംസാരിച്ചാലും ഹിന്ദിയിൽ മറുപടി പറയൽ അദ്ദേഹത്തിന്റെ ശീലമായിരുന്നു! അച്ഛനെങ്ങാനും വിളിച്ചാൽ അങ്ങനെ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞു.)
ഇതിനിടെ അച്ഛൻമാരെ കാത്ത് ബിന്ദു വീട്ടിലുണ്ടായിരുന്നു. അടുത്ത വീട്ടിലെ ഫോൺ ഉപയോഗിച്ച് ഞാൻ ബിന്ദുവിനെ വിളിച്ചു.
“ട്രെയിൻ വല്ലാതെ വൈകിയിരിക്കുന്നു. ഒറ്റയ്ക്ക് വീട്ടിലിരിക്കണ്ട. മധുവിന്റെ വീട്ടിൽ പോയിരുന്നോളൂ” എന്ന് പറഞ്ഞു. കുറച്ചപ്പുറത്തുള്ള ആ വീട്ടിൽ ഞങ്ങൾ ഇടക്കിടെ പോവാറുള്ളതാണ്.
ന്യൂഡൽഹി സ്റ്റേഷനിലെ പത്ത് പ്ലാറ്റ്ഫോമുകളിലും ഞാൻ മണിക്കൂറുകളോളം നടന്നു. ഓരോ ട്രെയിനും പരിശോധിച്ചു. ഓരോ വൃദ്ധമുഖവും സൂക്ഷിച്ചുനോക്കി. ഏഴുമണിക്ക് തുടങ്ങിയ തിരച്ചിൽ രാത്രി പത്തുമണിയായിട്ടും ഫലം കണ്ടില്ല.
ഇടയ്ക്കിടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്നു.
പടികൾ കയറിയിറങ്ങി കാലുകൾ തളർന്നു. വണ്ടികൾ പല പ്ലാറ്റ്ഫോമിലാണല്ലോ വരിക. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നവരുടെ ഇടയിലും ഞാൻ തിരഞ്ഞു. പുറത്തേക്കുള്ള കവാടത്തിലെ ടിക്കറ്റ് പരിശോധകരോടുപോലും ഞാൻ അപേക്ഷിച്ചു.
“മുണ്ടും ഷർട്ടും ധരിച്ച രണ്ട് തെന്നിന്ത്യൻ വയോധികരെ കണ്ടാൽ ഒന്ന് ശ്രദ്ധിക്കണേ…”
പ്രതീക്ഷ മെല്ലെ കൈവിടാൻ തുടങ്ങിയ നിമിഷം. രാത്രി 10.45-ഓടെ വീണ്ടും ഫോൺ ചെയ്തു. അപ്പോഴാണ് ആ വാർത്ത കേട്ടത്.
“അച്ഛൻമാർ വീട്ടിലെത്തിയിരിക്കുന്നു!”
ആ നിമിഷം സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. കരച്ചിൽ വന്നു. പിന്നീടാണ് സംഭവിച്ചതെല്ലാം അറിഞ്ഞത്.
ഗ്വാളിയറിൽ ട്രെയിനിൽ നിന്ന് ഇറക്കിയ ആ “സ്പെഷ്യൽ സ്ക്വാഡ്” എന്റെ അച്ഛന്റെ പഴ്‌സിലുണ്ടായിരുന്ന മൂവായിരത്തിലേറെ രൂപ തട്ടിയെടുത്തു. അതായിരുന്നു അവരുടെ യഥാർത്ഥ ലക്ഷ്യം. ടിക്കറ്റ് കാണിക്കാൻ പഴ്‌സ് തുറന്നപ്പോഴാണ് പണം അവർ കണ്ടത്. പണം കൈക്കലാക്കിയ ശേഷം രണ്ടുപേർക്കും നിസാമുദ്ദീൻ വരെ സാധാരണ ടിക്കറ്റെടുത്ത് കൊടുത്തു. എന്തൊരു ഔദാര്യം!
ഏത് ട്രെയിനിൽ കയറണമെന്ന് പോലും അറിയാതെ അവർ കുറേനേരം വലഞ്ഞു. ഒടുവിൽ ധൈര്യം സംഭരിച്ച് ഒരു ട്രെയിനിൽ കയറി. ഭാഗ്യത്തിന് അത് നിസാമുദ്ദീനിൽ യാത്ര അവസാനിപ്പിക്കുന്നതായിരുന്നു.
അൺറിസർവ്ഡ് കമ്പാർട്ട്മെന്റിൽ ആഗ്ര വരെ അവർ നിന്നാണ് യാത്ര ചെയ്തത്, ബാഗുകൾ തൂക്കിപ്പിടിച്ച്. ഭക്ഷണമില്ല. വെള്ളമില്ല. മരുന്നില്ല. ആഗ്രയിൽ സീറ്റ് കിട്ടി.
ഭാഗ്യവശാൽ അച്ഛന്റെ കൈവശം ഞങ്ങളുടെ വീടിന്റെയും ഓഫീസിന്റെയും വിലാസം എഴുതിയിരുന്ന ഒരു ചെറിയ ഡയറിയുണ്ടായിരുന്നു. “അതൊന്നും കൊണ്ടുപോകേണ്ട” എന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും അച്ഛൻ അത് കരുതിയിരുന്നു. ആ ദീർഘവീക്ഷണമാണ് ഒടുവിൽ രക്ഷയായത്. അടുത്തിരുന്ന യാത്രക്കാരന് ഡയറി കാണിച്ചുകൊണ്ട് ആംഗ്യഭാഷയിൽ അദ്ദേഹം വഴി ചോദിച്ചു.
എന്തോ വലിയ പ്രശ്നത്തിൽപ്പെട്ട് വഴിതെറ്റിയവരാണ് ഈ രണ്ടു വയോധികർ എന്ന് ആ സന്മനസ്സുകാരന് മനസ്സിലായിരിക്കണം. അദ്ദേഹവും നിസാമുദ്ദീനിൽ ആണ് ഇറങ്ങിയത്. ഞങ്ങളുടെ ദിൽഷാദ് ഗാർഡനിലെ വാടകവീട്ടിലേക്ക് ഒരു പ്രീപെയ്ഡ് ഓട്ടോ വിളിച്ചുകൊടുത്തു. വീടിനടുത്തെത്തിയപ്പോൾ വഴിയരികിൽ കണ്ട പിൻകോഡ് ബോർഡുകൾ അച്ഛന് ആശ്വാസമായി.
“സ്ഥലം ശരിയാണ്.”
എന്നാൽ വിലാസത്തിലെ Pocket I ഓട്ടോഡ്രൈവർ Pocket 1 എന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഒടുവിൽ ശരിയായ സ്ഥലത്തെത്തി.
മൂന്നാം നിലയിലെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു.
ബിന്ദു മധുവിന്റെ വീട്ടിലാണല്ലോ.
ഇനി എന്ത് ചെയ്യണമെന്നറിയാതെ അവർ സംസാരിച്ചുനിൽക്കുമ്പോഴാണ് അയൽവാസികളായ നരുള സാറും ഭാര്യയും പുറത്തിറങ്ങിയത്. സന്ധ്യയ്ക്ക് ബിന്ദുവിനെ ഞാൻ വിളിച്ചിരുന്നത് അവരുടെ വീട്ടിലെ ഫോണിലേക്കായിരുന്നു. അതിനാൽ അച്ഛൻമാർ വരുമെന്ന വിവരം അവർക്കറിയാമായിരുന്നു.
ഞാനും ബിന്ദുവും എവിടെയെന്ന ആശങ്കയോടെ അവർ ഞങ്ങളുടെ താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് ഇരുവരെയും അകത്തുകയറ്റി (ഒരു താക്കോൽ അവിടെ സൂക്ഷിക്കാറുണ്ട്) ചായയും മറ്റും നൽകി. പക്ഷേ ഭാഷ വലിയ തടസ്സമായി.
ഫ്രിഡ്ജിന് മുകളിൽ വെച്ചിരുന്ന ഞങ്ങളുടെ ഫോട്ടോ കണ്ടപ്പോഴാണ് അച്ഛൻമാർക്ക് ഒരാശ്വാസം കിട്ടിയത്.
“ശരിയായ വീട്ടിലാണെത്തിയിരിക്കുന്നത്.”
അവരുടെ അടുത്ത ആശങ്ക ഞങ്ങളെ എങ്ങനെ വിവരം അറിയിക്കും എന്നതായിരുന്നു.
അയൽവാസി താഴത്തെ നിലയിൽ താമസിച്ചിരുന്ന കണ്ണൂർക്കാരൻ അനിലിനെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ ആശയവിനിമയവും സാധ്യമായി.
സന്ധ്യയ്ക്ക് ബിന്ദു പുറത്തുപോകുന്നത് അനിലിന്റെ ഭാര്യ കണ്ടിരുന്നു. ഞങ്ങൾ സാധാരണ പോകാറുള്ളത് മധുവിന്റെ വീട്ടിലാണെന്ന് അറിയാമായിരുന്നതിനാൽ അനിലും കുടുംബവും മധുവിന്റെ വിലാസം കണ്ടെത്തി അവിടെ ചെന്നു ബിന്ദുവിനെ വിവരം അറിയിച്ചു.
തിരിച്ചുവരും വഴി ഒരു പബ്ലിക് ഫോൺ ബൂത്തിൽ നിന്ന് അവർ എന്റെ ഓഫീസിലേക്ക് വിളിച്ചു. തുടർന്ന് രാജേന്ദ്രൻ വിവരം ഞാനും മധുവും ബന്ധപ്പെടുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് അറിയിച്ചു.
അങ്ങനെ ഒട്ടേറെ മനുഷ്യരുടെ നന്മയും സഹായഹസ്തവും കൊണ്ടാണ് ആ രാത്രിയിലെ ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക അവസാനിച്ചത്.
ഇന്ന് മൊബൈൽ ഫോണും ജിപിഎസും ഡിജിറ്റൽ സാങ്കേതികവിദ്യയും ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന കാലത്ത് ഇത്തരമൊരു തിക്താനുഭവം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
പക്ഷേ ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഇന്നും മനസ്സിൽ ഒരാന്തലാണ്.
മറക്കാനാവാത്ത ആദ്യത്തെ ഗൃഹപ്രവേശം.

