കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച് ഈ നൂറ്റാണ്ടിൽ വളർന്നു വന്നതിനാൽ ഇന്നത്തെ ഡിജിറ്റൽ ലോകവും അതൊന്നുമില്ലാത്ത വെറും ലോകവും ഒരു പോലെ അനുഭവിക്കാൻ കഴിഞ്ഞു അനൂപിന്.
ഇന്നത്തെ പോലെ എല്ലാസൗകര്യങ്ങളും ഒരിക്കലും ഉണ്ടാകുമെന്ന് അനൂപ് മാത്രമല്ല ഒരു ശാസ്ത്രജ്ഞൻ പോലും അന്ന് ചിന്തിച്ചു കാണില്ല. ഇന്നത്തെ ലോകത്തേയ്ക്ക് വരുന്നവർക്ക് പഴയ കാര്യങ്ങൾ ഒന്നും അറിയേണ്ട ആവശ്യവുമില്ല. അതിനാൽ പഴയ കാലത്തെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ഇന്നത്തെ ജെൻസികൾക്ക് അറിയില്ല. അതിന്
ഒരു ശ്രമം പോലും ആരും നടത്താറുമില്ല.
എന്നാൽ പഴയതലമുറയിലുമല്ല, പുതിയ തലമുറയിലുമല്ലാതെ അതിനിടയ്ക്ക് വന്ന് പെട്ട് പോയ അനൂപിന് അക്കാലം ഓർമ്മിക്കാതിരിക്കാൻ കഴിയില്ലല്ലോ.
അന്ന് നിലവിളക്കും മണ്ണെണ്ണ വിളക്കുമേ ഉള്ളൂ. വീട്ടിൽ ചിമ്മിനി ഉള്ള വിളക്കാണ് ഉള്ളത്. അവന്റെ കൂട്ടൂകാരുടെ വീട്ടിൽ ഓട് കൊണ്ട് ഉണ്ടാക്കിയ ചിമ്മിനി ഇല്ലാത്ത വിളക്കുകളും.
നാട്ടിൽ വൈദ്യുതി ഒന്നും ഇല്ലാത്ത കാലം. നഗരങ്ങളിൽ വൈദ്യുതി വിളക്കുകൾ ഉണ്ടെങ്കിലും നാട്ടിൻ പുറത്ത് അവ എത്തിച്ചേരുന്നത് അനൂപ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അതും അപൂർവം ചില വീടുകളിൽ മാത്രം. പണക്കാർ, നാട്ടിലെ പ്രമാണിമാർ അവർക്ക് മാത്രമേ അത് സാധ്യമായിരുന്നുള്ളൂ. എന്നാലും മറ്റൊരു നാട്ടിൽ അവന്റെ ചെറിയമ്മയുടെ ഭർത്താവിൻ്റെ വീട്ടിൽ അനൂപിന് അഞ്ചു വയസ്സ് ഉള്ളപ്പോൾ മുതലേ വൈദ്യുതി വിളക്കുകൾ ഉണ്ടായിരുന്നു. മഞ്ഞ നിറത്തിലുള്ള ബൾബുകൾ, കറുത്ത സ്വിച്ചുകൾ ഇടുമ്പോൾ കത്തുന്ന അത്ഭുതം! അനൂപിൻ്റെ ആദ്യ അത്ഭുതം അത് തന്നെയാണ്. പിന്നെ അവിടെയുള്ളത് വലിയ ഒരു ക്ളോക്കാണ്. ഓരോ അരമണിക്കൂർ കൂടുമ്പോഴും പെൻഡുലം ചലിക്കുന്ന, മണി അടിക്കുന്ന അത്ഭുതം.
അവൻ്റെ വീട്ടിൽ ഒന്നും അതില്ല. അവന് സ്വന്തമായി ഒരു വാച്ച് കിട്ടുന്നത് അവന്റെ അച്ഛൻ അവൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. പിന്നീട് വലുതായപ്പോൾ അനേകം ഓട്ടോമാറ്റിക് വാച്ചുകളും ഡിജിറ്റൽ വാച്ചുകളും വാങ്ങിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കേടാകുന്ന സ്ഥിതിയായിരുന്നു. വാച്ച് വാഴില്ല എന്നാണ് പറയുക.
അന്നൊക്കെ ബസ്സിൽ പോകുന്നത് തന്നെ വല്ലപ്പോഴും. സിനിമ കാണാൻ അടുത്ത നഗരത്തിലേക്ക് നടന്നാണ് പോകുന്നത്.
ട്രാൻസിസ്റ്റർ റേഡിയോ പലരുടേയും വീടുകളിൽ ഉണ്ട്. അകലെ നിന്ന് പാട്ടുകൾ കേൾക്കാറുണ്ട്.
വല്ലപ്പോഴും അമ്പലങ്ങളിലും പള്ളികളിലും ആഘോഷങ്ങൾ വരുമ്പോൾ ആണ് മൈക്ക് (ഉച്ചഭാഷിണി) വച്ച് പാട്ടുകൾ കേൾക്കാൻ കഴിയുക. ഗ്രാമഫോൺ റിക്കാർഡുകൾ ആണ് വയ്ക്കുക. അത് കാണാൻ പോയി നില്ക്കും. ഒരു വട്ടത്തിൽ ഉള്ള പെട്ടി. അതിൽ റെക്കോർഡ് വയ്ക്കാൻ ഒരു ചപ്പാത്തി പലകപോലെ. അതിൽ ഒരു മൊട്ടു കാണും. അതിൽ റിക്കാർഡ് ഇട്ട് പെട്ടിയുടെ സൈഡിൽ ഉള്ള ഹാൻഡിൽ കറക്കുമ്പോൾ ഈ വട്ടവും കൂടെ റിക്കാർഡും കറങ്ങുന്നു. ഒരു സൂചി ഫിറ്റ് ചെയ്ത ഹാൻഡിൽ. ആ സൂചി ഈ റെക്കോർഡിൽ പതുക്കെ വയ്ക്കുമ്പോൾ പാട്ട് ആരംഭിക്കുകയായി. അതൊക്കെ കണ്ട് നിൽക്കാൻ തന്നെ നല്ല രസമാണ്. ചിലപ്പോൾ സൂചി റെക്കോർഡിലെ ഒരു കുഴിയിൽ വീണ് പാടിയത് തന്നെ വീണ്ടും വീണ്ടും പാടും.
അച്ഛൻ വരുമ്പോൾ റേഡിയോകൾ കൊണ്ട് വരും. ഓരോതവണ വരുമ്പോൾ മനസ്സിൽ ആഗ്രഹിക്കും ഒരെണ്ണം ഇവിടെ വച്ച് പോകുമെന്ന്. പക്ഷേ ഉണ്ടായതേയില്ല. എവിടെ നിന്നെങ്കിലും കേൾക്കാൻ മാത്രമേ അന്നൊക്കെ യോഗമുള്ളൂ. അനൂപിൻ്റെ ഇരുപത്തി ഒന്നാം വയസ്സിൽ ആണ് ആദ്യമായി ഒരു റേഡിയോ വീട്ടിൽ വരുന്നത്. വെറുതെ വന്നതല്ല. അവൻ തന്നെ തൃശൂർ പോയി എറണാകുളം റേഡിയോ കമ്പനിയിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതാണ്. മർഫി റേഡിയോ. ഒരു കുട്ടിയുടെ പടം ഉണ്ട് റേഡിയോയിൽ. അന്നത്തെ വില നാനൂറു രൂപ! അന്നൊക്കെ ഒരു കിലോ അരിക്ക് ഒന്നോ രണ്ടോ രൂപയേ വിലയുള്ളൂ!
പിന്നീട് രാവും പകലും റേഡിയോ കേൾക്കലായി. ആറ് ബാറ്ററി വേണം. കറൻ്റ് വരുന്നത് പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ്. നാട്ടിൽ ചിലയിടങ്ങളിൽ വൈദ്യുതി ഉണ്ടെങ്കിലും അനൂപിന്റെ വീടിന് അടുത്തുള്ള വഴിയിലൂടെ വരണമെങ്കിൽ മൂന്നു പോസ്റ്റ് എങ്കിലും ഇട്ട് ലൈൻ വലിക്കണം. പിന്നീട് പത്ത് വർഷം കഴിഞ്ഞാണ് വീട്ടിൽ വൈദ്യുതി വരുന്നത്. അതിന് മുൻപ് ജോലിയില്ലാത്ത സമയത്ത് മറ്റ് കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ ആണ് ടേപ്പ് റിക്കാർഡർ, ഡെക്ക് ടിവി ഇവയൊക്കെ കാണുന്നത്. പ്രധാനമായും മുകുന്ദൻ്റെ വീട്ടിൽ ടിവി കാണാൻ സ്ഥിരമായി പോകും. അന്ന് ദൂരദർശൻ മാത്രമേയുള്ളൂ. നാഷണൽ ചാനൽ. ഹിന്ദി പരിപാടികൾ. ലോകഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ, ഒളിമ്പിക്സ് മത്സരങ്ങൾ രാമായണം, മഹാഭാരതം ഇവയൊക്കെ കാണാൻ ടിവിയുള്ള വീടുകളിൽ ചുറ്റുമുള്ള ആളുകൾ വരും. കുട്ടികളൊക്കെ നിലത്ത് ടിവിയുടെ മുന്നിൽ ഇരിക്കും. അനൂപിന് കസേരയുണ്ട് അവിടെ എപ്പോഴും. മുകുന്ദന്റെ ജ്യേഷ്ഠൻ ഗൾഫിൽ ആയതിനാൽ സോണിയുടെ കളർ ടി. വിയും സൗണ്ട് സിസ്റ്റങ്ങൾ ഒക്കെ അവിടെ ഉണ്ട്.
പീന്നീട് മലയാളം ചാനലുകൾ വന്നപ്പോൾ സീരിയലുകളും സിനിമകളും കാണാൻ അവിടെ പോയിരിക്കും.
വീട്ടുകാർ ഇത് പോലെ അയൽപക്കത്തെ ഗൾഫ് കാരുടെ വീട്ടിൽ ടിവി കാണാൻ പോകും.
എത്രയോ കാലം കഴിഞ്ഞാണ് സ്വന്തം ടിവി വരുന്നത്.
വിഡിയോക്കോൺ എന്ന ബ്രാൻഡ്. അന്നൊക്കെ ബ്ളാക്ക് ആൻ്റ് വൈറ്റ് ടിവിയാണ്. അതിന് മുൻപ് വിവാഹം കഴിഞ്ഞ് ഭാര്യയുടെ വീട്ടിൽ പോയപ്പോൾ അവിടെ ടിവിയുണ്ട്. ബ്ളാക്ക് ആൻഡ് വൈറ്റ്. അന്ന് ആ നാട്ടിൽ തന്നെ അവിടെ മാത്രമേ ഉള്ളൂ. അതിനാൽ അവിടേയും അയൽവക്കക്കാർ ടിവി കാണാൻ വരും.
ടിവിയുടെ ആൻറിന വീടിന് മുകളിൽ വയ്ക്കുന്നത് തന്നെ പ്രസ്റ്റീജ് ആണ്.
അവിടെ ഇടക്കിടെ പുതിയ പുതിയ ടിവികൾ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. ബി. പി. എൽ, വിഡിയോകോൺ, നാഷണൽ, കെൽട്രോൺ, വെസ്റ്റൺ, സാനിയോ, പിന്നീട് കളർടിവിയുടെ വരവായി. ഒനിഡയുടെ ടിവി. നാഷണൽ പാനസോണിക് ടേപ്പ് റിക്കാർഡർ. എന്ത് പുതിയത് വന്നാലും അവിടെ വാങ്ങിയിരിക്കും. എല്ലാ ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് അവിടേക്ക് പോകും. ടിവിയിലെ പ്രോഗ്രാമുകൾ കാണാൻ. തിങ്കളാഴ്ച കാലത്ത് മാത്രമാണ് തിരിച്ചു വരുന്നത്. അന്നൊന്നും വീട്ടിൽ ടിവി ഇല്ലാത്ത കാലമാണ്. പിന്നെയാണ് ചെറിയ ഒരു ടിവി വാങ്ങുന്നത്.
പിന്നീട് ലോക ഫുട്ബോൾ മത്സരം വന്നപ്പോൾ വില കുറച്ചു കിട്ടി. കളർ ടിവി. ഗ്രൻഡിഗ് എന്ന ജർമ്മൻ ബ്രാൻഡ്. കുറെ വർഷങ്ങൾ അത് ഉപയോഗിച്ചു. ഇരുപത്തിരണ്ട് വർഷം!
അന്ന് ആദ്യമായി വെറുമൊരു വോക്ക്മാൻ വാങ്ങിയാണ് പാട്ട് കേട്ടുതുടങ്ങിയത്.
അന്ന് വീട്ടിൽ കറൻ്റ് ഇല്ലാത്തതു കൊണ്ട് കാറിൽ ഒക്കെ ഉപയോഗിക്കുന്ന വലിയ റീച്ചാർജ് ചെയ്യാവുന്ന ബാറ്ററി വാങ്ങി. വോക്ക് മാനിൽ നിന്നും സ്പീക്കറിലേക്ക് കണക്ഷൻ കൊടുത്തു. കറൻറ് വന്നശേഷമാണ്
സ്റ്റീരിയോ ആംപ്ളിഫയറുകൾ, ടേപ്പ് റിക്കാർഡുകളൊക്കെ വാങ്ങുന്നത്. അന്ന് കാസറ്റുകൾ ആയിരുന്നു. വീഡിയോ കാസറ്റുകൾ, വി. സി. പി, വി. സി. ആർ. ഇതൊക്കെ ആയിരുന്നു. വീട്ടിൽ ഇതൊന്നും ഇല്ലായിരുന്നു എങ്കിലും ഭാര്യവീട്ടിൽ വാങ്ങിയിരുന്നു.
പാട്ടുകൾ കേൾക്കുക എന്നത് അന്നും ഇന്നും ഹരമാണ് അനൂപിന്. യേശുദാസിൻ്റെ പാട്ടുകൾ എവിടെ കേട്ടാലും മതിവരാതെ അങ്ങനെ നിൽക്കും. ജയചന്ദ്രൻ അനൂപ് പഠിച്ച സ്കൂളിൽ തന്നെ പഠിച്ചതായതിനാൽ എല്ലാവർഷവും സ്കൂൾ വാർഷികത്തിന് വന്ന് പാട്ടുകൾ പാടുമായിരുന്നു. അദ്ദേഹത്തിൻ്റെ പാട്ടുകളും ഇഷ്ടം.
അനൂപിൻ്റെ കുട്ടിക്കാലത്ത് ഫോൺ എന്നത് ആ നാട്ടിൽ പോലും ഉണ്ടായിരുന്നില്ല. അത് പോലെ കോൺക്രീറ്റ് വീടുകൾ. ആദ്യമായി ടെറസ് വീട് ഉണ്ടായത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രൊഫസർ ആയിരുന്ന ജിമ്മി ചിറയത്ത് എന്നയാൾക്ക് ആണ്. ആദ്യത്തെ ഫോൺ വന്നതും ജിമ്മി മാഷുടെ വീട്ടിൽ. പിന്നെ പൊറത്തൂക്കാരൻ ജോസ് എന്ന ബിസിനസ് കാരന്റെ വീട്ടിലും. പിന്നീട് ബ്രാഞ്ച് ഓഫീസ് ആയിരുന്ന പോസ്റ്റ് ഓഫീസ് സബ് ഓഫീസ് ആയപ്പോൾ അവിടെയും ഫോൺ വന്നു. അനൂപിന് പോസ്റ്റ് ഓഫീസിൽ ജോലി കിട്ടിയപ്പോൾ വലിയ ഒരു കാര്യം ഫോൺ ഉപയോഗിക്കാൻ പറ്റുമെന്നായിരുന്നു. പക്ഷെ ആരെ വിളിക്കാൻ? ആരുടെ വീട്ടിലും ഫോൺ ഇല്ല. അന്നൊക്കെ ട്രങ്ക് കോൾ ബുക്ക് ചെയ്തു വേണം അകലേയ്ക്ക് വിളിക്കാൻ. എസ്ടിഡി, ഐഎസ്ഡി കോളുകൾ ഒന്നും ആയിട്ടില്ല.
ആയിടയ്ക്ക് ഗൾഫിൽ പോയവർ പോസ്റ്റ് ഓഫീസിൽ ആണ് വിളിക്കുന്നത്. ആരേയാണോ വിളിക്കുന്നത് അവരുടെ വീട്ടിൽ പോയി പറയും അനൂപ്. ഇന്ന സമയത്ത് വിളിക്കും. അവർ വന്ന് പോസ്റ്റ് ഓഫീസിൽ കാത്തിരിക്കും. ഇങ്ങനെ സഹായം ചെയ്യുന്നതിനാൽ അനൂപിനോട് അവർക്ക് വലിയ കാര്യമാണ്.
പിന്നെ മറ്റൊരു അത്ഭുതം കമ്പിയില്ലാ കമ്പി എന്ന് പറയുന്ന ടെലഗ്രാം ആയിരുന്നു. അതിന്റെ മെഷീനിൽ വരുന്ന ടിക് ടിക് എന്ന ശബ്ദം. അത് കേട്ട് പോസ്റ്റ് മാസ്റ്റർ ഒരു ഫോമിൽ എഴുതും. മിക്കതും മരണവാർത്ത ആയിരിക്കും. അത് കൊണ്ട് തന്നെ ആളുകൾക്ക് കമ്പി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു. “…. എക്സ്പയേർഡ്. സ്റ്റാർട്ട് ഇമ്മീഡിയറ്റ്ലി… ” എന്നൊക്കെ കണ്ടാൽ ആർക്കും പേടിയാകും.
കമ്പി വന്നാൽ എത്രയും പെട്ടെന്ന് അഡ്രസ്സിയുടെ വീട്ടിൽ എത്തിക്കണം. അനൂപിന്റെ പണി ആയിരുന്നു അത്. എത്ര പാഞ്ഞു പോയി കൊടുത്താലും “നേരം വൈകി. എവിടെ കിടക്കുകയായിരുന്നു ഇത്ര നേരം?” എന്ന ചീത്ത വിളി അല്ലാതെ വേഗത്തിൽ എത്തിച്ചതിന് നല്ലത് പറയുക എന്നത് നമ്മുടെ സ്വഭാവം അല്ലല്ലോ!
എന്നാൽ അങ്ങനെ അല്ലാത്ത “ജോലി ശരിയായി, “
” കുട്ടി ജനിച്ചു”
“നാട്ടിൽ വരുന്നു”
തുടങ്ങിയവ സന്തോഷം നൽകും. കൊടുക്കുന്ന അനൂപിനും കിട്ടുന്നവർക്കും. ഇൻറർവ്യൂവിന് വിളിച്ചിട്ട് സമയത്ത് കിട്ടാത്തതിന് അയച്ച ആൾക്ക് ഒരു കുഴപ്പവുമില്ല. കൊണ്ട് കൊടുക്കുന്ന അനൂപിന് ആണ് കുഴപ്പം.
പിന്നീട് കമ്പി മെഷീനുകൾ വഴി അല്ലാതെ ഫോൺ വഴിയായി. നാട്ടിൽ പലയിടത്തും ഫോൺ ആയി. അനൂപിന്റെ ഭാര്യവീട്ടിൽ എന്തും ആദ്യമേ എത്തുമല്ലോ. ഫോണും അങ്ങനെ തന്നെ. അയൽപക്കത്തും ഫോൺ വന്നതോടെ അവിടേക്ക് വിളിക്കാൻ കഴിഞ്ഞു. സ്വന്തം വീട്ടിൽ ഫോൺ ഇല്ലെങ്കിൽ എന്താ, പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചാൽ മതിയല്ലോ!
കാലം പോകവേ എല്ലായിടത്തും ടെലിഫോൺ എത്തി. തറവാട്ടിൽ ആണ് ആദ്യം കണക്ഷൻ എടുത്തത്. പിന്നീട് അനൂപിന്റെ വീട്ടിലും ബി. എസ്. എൻ. എൽ കണക്ഷൻ എത്തി.
ആദ്യപ്രമോഷൻ ലഭിച്ച് വേറെ നാട്ടിൽ ജോലിക്ക് പോയി അനൂപ്. അവിടെ വച്ചാണ് പല വീടുകളിലും, പ്രത്യേകിച്ച് ഗൾഫ് കാരുടെ വീടുകളിൽ കാണുന്ന സി. ഡി. സിസ്റ്റങ്ങളിൽ അനൂപിന്റെ കണ്ണുടക്കിയത്. അല്ലെങ്കിലേ സംഗീതവും സാഹിത്യവും സിനിമയും എല്ലാം മനസ്സിലുള്ള അനൂപിന് അത്തരം സിസ്റ്റങ്ങൾ സ്വന്തമാക്കാൻ ആഗ്രഹം തോന്നി. പക്ഷെ അവയ്ക്ക് വലിയ വിലയാണ്. പത്ത് ഇരുപതിനായിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ളത് എങ്ങനെ വാങ്ങാൻ! അതിനിടെ അനൂപിൻ്റെ അനിയൻ ഒരു ഡിജിറ്റൽ സി. ഡി. പ്ളെയർ വാങ്ങി. കാസറ്റും ഓഡിയോ സിഡിയും ഒരേപോലെ ഉപയോഗിക്കാം.
പക്ഷേ അതിന് ബാസ്സ് ഇഫക്ട് ഒന്നുമില്ല. സാധാരണ സ്റ്റീരിയോ പോലെ.
അന്ന് അക്കായ്, പയനിയർ, നാഷണൽ പാനാസോണിക്, സാനിയോ, തുടങ്ങിയ സിഡി സിസ്റ്റങ്ങൾ ആണ്. ചിലതിനൊക്കെ നല്ല സൗണ്ട് ഇഫക്ട് ആണ്. ചിലവ ഒരു കാര്യവുമില്ല. കടയിൽ പോയി വാങ്ങാൻ നോക്കുമ്പോൾ നല്ല ഒരെണ്ണം കിട്ടണ്ടേ? നമ്മുടെ ബജറ്റിൽ വേണം താനും. ലക്ഷങ്ങൾ ഒന്നും മുടക്കാൻ ആകില്ല.
അങ്ങനെയാണ് മറ്റൊരു അനൂപിനെ പരിചയപ്പെട്ടത്. അനൂപ്നാരായണൻ. ആ വീടിന്റെ അടുത്ത് എത്തിയാൽ കേൾക്കാം മനോഹരമായ സൗണ്ട് ഇഫക്ടുകളോടെയുള്ള പാട്ടുകൾ. മറ്റൊരിടത്തും കേട്ടിട്ടില്ല. സോണിയുടേയും സാംസങ്ങിന്റേയും ഫിലിപ്പ്സിന്റേയും ഷാർപ്പിന്റേയും സൻസൂയിയുടേയും സെറ്റുകൾ ഗൾഫിൽ നിന്നും വരുന്നവരുടെ കയ്യിൽ നിന്നും വാങ്ങി മറ്റുള്ളവർക്ക് വില്ക്കലാണ് ജോലി. കംപ്യൂട്ടർ എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചതാണ്.
അയാളുടെ കയ്യിൽ ഉള്ളത് വാങ്ങണമെങ്കിൽ നല്ല വില കൊടുക്കേണ്ടി വരും. പക്ഷേ ഒറിജിനൽ സാധനമായിരിക്കും.
സോണിയുടെ ഒരു സെറ്റ് ആണ് വളരെ ഇഷ്ടമായത്. പക്ഷേ ഇരുപത്തഞ്ചായിരത്തിലധികം രൂപയാണ് പറഞ്ഞത്. സെക്കൻ്റ് ഹാൻഡ് ആയിട്ട് പോലും.
ഡോൾബി ഓഡിയോ ആണ്. ജുറാസിക് പാർക്ക് സിനിമയൊക്കെ വന്ന കാലം. ആ വീഡിയോ ഈ സെറ്റിൽ ഇട്ട് കേട്ടപ്പോൾ… ആ സൗണ്ട് ഇഫക്ടുകളോടെ. വല്ലാത്തൊരു അനുഭവം തന്നെയാണ് അനൂപിന് തോന്നിയത്.
അവസാനം ഷാർപ്പിന്റെ ഒരു സെറ്റ് കച്ചവടമാക്കി. പതിനഞ്ച് പറഞ്ഞു. പന്ത്രണ്ടായിരം രൂപയ്ക്ക് ലഭിച്ചു. സോണിയുടെ സെറ്റിന്റെ അത്ര ഇല്ലെങ്കിലും സൗണ്ട് ഇഫക്ടുകളോടെ തന്നെ ഇതിലും കേൾക്കാൻ കഴിഞ്ഞു. വീഡിയോ ഓഡിയോ സിഡിയും അതോടൊപ്പം രണ്ട് സാധാരണ കാസറ്റുകളും പ്ളേ ചെയ്യാൻ കഴിയും.
വീട്ടിൽ കൊണ്ട് വന്നപ്പോൾ അയൽപക്കത്തെ ആളുകൾ ഓടിക്കൂടി. ഇങ്ങനെ ഒരു സെറ്റ് ആരും ഇത് വരെ കണ്ടിട്ടില്ലത്രെ! അവർക്ക് വീഡിയോ ഇട്ട് കൊടുത്ത് ആ സൗണ്ട് ഇഫക്ടുകളോടെ കണ്ടപ്പോൾ അത്ഭുതമായി. അന്നൊന്നും അധികം പ്രചാരത്തിൽ ആയിട്ടില്ല.
വീഡിയോ സിഡികൾ എടുത്തു കാണലായി പിന്നീട്. വർഷങ്ങൾക്കു ശേഷമാണ് അത് മറ്റൊരാൾക്ക് കൊടുത്തത്. ഇടക്കിടെ കേടാവലും നന്നാക്കലു മുണ്ടായിരുന്നു.
എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ കാസറ്റുകളെപ്പോലെ തന്നെ സി. ഡി. യും വി. സി. ഡിയുമൊക്കെ ഔട്ട് ഡേറ്റഡ് ആയി. ആരും അതൊന്നും ഉപയോഗിക്കുന്നില്ല.
പകരം ഇൻ്റർനെറ്റിൽ തന്നെ സർച്ച് ചെയ്താൽ മാത്രം മതി. യൂട്യൂബിലും അത് പോലെ ആമസോൺമ്യൂസിക്, ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ പോലെ അനേകം ആപ്പുകളിലും സംഗീതം ആസ്വദിക്കാൻ കഴിയും.
ഡോൾബി ഡിജിറ്റൽ തുടങ്ങി ഡോൾബി അറ്റ്മോസും, ഡി. ടി. എസും അനേകം അവയുടെ പുതിയ പുതിയ വെർഷനുകളും വന്നപ്പോൾ സൗണ്ട് ബാറുകളും ഏവിയാറുകളും ഒക്കെയാണ് ഉപയോഗിക്കുന്നത്. സോണിയുടെ ഒരു ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ അനൂപും സ്വന്തമാക്കി. സോണിയാണ് എക്കാലവും നല്ല നിലവാരമുള്ളവ ഇറക്കുന്നത്.
ജോലിയിൽ പ്രമോഷൻ ആയി. അതിന്റെ ട്രെയിനിംഗിന് വേണ്ടി മൈസൂരിൽ പോകണം.
അപ്പോഴാണ് ഒരു മൊബൈൽ ഫോണിന്റെ ആവശ്യം വന്നത്. മൂന്ന് നാല് മാസം മാറി നില്ക്കണമല്ലോ!
അന്ന് കാലത്ത് ആദ്യം വന്നത് മെസ്സേജ് അയക്കാൻ മാത്രം ഉപയോഗിക്കുന്നവയായിരുന്നു. കോൾ ചെയ്യാൻ പറ്റില്ല. പിന്നീടാണ് സാധാരണ മൊബൈൽ വന്നത്. നോക്കിയയുടെ സെറ്റുകൾ ആണ് അധികവും. അങ്ങനെ ബേസ് മോഡൽ ഒരെണ്ണം വാങ്ങി. അന്ന് രൂപ രണ്ടായിരമോ മറ്റോ ആയുള്ളൂ. ട്രെയിനിങ്ങ് പിരീഡിലാണ് പല മോഡൽ ഫോണുകൾ കാണുന്നത്. ക്യാമറയും റേഡിയോയും റെക്കാർഡിംഗും മ്യുസിക്കുമൊക്കെ. ഉള്ളവ. അത്രയേ ആയിട്ടുള്ളൂ.
ഡിജിറ്റൽ യുഗത്തിന് തുടക്കമായി എന്ന് പറയാം എന്ന് മാത്രം.
പിന്നീട് ആറേഴു വർഷങ്ങൾ കഴിഞ്ഞാണ് സ്മാർട്ട് ഫോൺ നിലവിൽ വന്നത്. അത്ര കാലം പല പല ഫോണുകൾ മാറ്റി വാങ്ങിയിരുന്നു. ഇൻറർനെറ്റ് കിട്ടുന്ന മോഡലുകൾ മുൻപ് തന്നെ ഉണ്ടായിരുന്നു എങ്കിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ, വീഡിയോ കോളിംഗ് തുടങ്ങിയവ ഉണ്ടായിരുന്നില്ല.
വിൻഡോസ് ഫോൺ ആണ് ആദ്യം വാങ്ങിയത്. ഉപയോഗിക്കാമെങ്കിലും മറ്റ് ഫോണുകളുടെ പോലെ അത്ര ഇഫക്ട് ഇല്ല.
അപ്പോഴേക്കും സാംസങ്, ഐഫോൺ, ഷവോമി തുടങ്ങിയവ പ്രചാരത്തിൽ ആയി. അധികം പണം ചെലവാക്കാൻ ഇല്ലാത്തത് കൊണ്ട് തന്നെ അനൂപ് റെഡ്മിയാണ് (ഷവോമി)വാങ്ങിയത്.
അപ്പോഴേക്കും കോവിഡ് കാലം. മാസങ്ങൾ അടച്ചിടലിന്റെ കാലം. ആർക്കും ആരേയും കാണാൻ പറ്റാത്ത കാലം. അതോടെ ഡിജിറ്റൽ ലോകം ഉഷാറായി. എല്ലാവരും ഓൺലൈനിൽ ആയി.
പുതിയ പുതിയ കണ്ട് പിടുത്തങ്ങൾ. സ്കൂളുകളും കോളേജുകുമൊക്കെ സ്മാർട്ട് ആയി. ഓൺലൈൻ ക്ളാസുകൾ തുടങ്ങി.
ഗൂഗിൾ പേ പേ ടി. എം തുടങ്ങിയ യു. പി. ഐകളും വന്നു. എ. ടി. എം ഒക്കെ നേരത്തെ തന്നെ തുടങ്ങിയിരുന്നുവല്ലോ.
അനൂപ് ട്രെയിനിങ്ങിന് പോയപ്പോൾ ആണ് ആദ്യമായി കംപ്യൂട്ടർ ഉപയോഗിക്കുന്നത്. അതെല്ലാം പഠിച്ചു വന്നവർ ഉണ്ടായിരുന്നു. അനൂപ് പ്രമോഷൻ ആയി വന്നതിനാൽ പഠിച്ചിട്ടില്ല.
അന്നൊക്കെ അവിടെ കംപ്യൂട്ടർ ലാബിൽ ക്ളാസുകൾ ഉണ്ടാകും.
ചില പരീക്ഷകൾ അതിലാണ് നടത്തുക. അനൂപിന്റെ സ്വഭാവം വച്ച് എന്തും പഠിക്കാൻ മിടുക്കനാണ്.
ഒഴിവ് സമയങ്ങളിൽ മറ്റുള്ളവർ വിശ്രമിക്കുമ്പോൾ അനൂപ് ഒറ്റയ്ക്ക് കംപ്യൂട്ടർ ലാബിൽ പോയി കംപ്യൂട്ടർ പ്രാക്ടീസ് ചെയ്തു, ട്രെയിനിംഗ് കഴിഞ്ഞപ്പോഴേക്കും അതിൽ എക്സ്പെർട്ട് ആയി.
അത് കൊണ്ട് തന്നെ ട്രെയിനിംഗ് കഴിഞ്ഞ് ഡെപ്യൂട്ടേഷനിൽ പോയപ്പോൾ വളരെ എളുപ്പത്തിൽ കംപ്യൂട്ടറിൽ വർക്ക് ചെയ്യാൻ പറ്റി.
മറ്റുള്ളവർക്ക് അത്ഭുതം. അത് വരെ കംപ്യൂട്ടർ പോലും കാണാത്തയാൾ ഇത്ര പെട്ടെന്ന് ഈസിയായി ചെയ്യുന്നു!
പിന്നീട് ആദ്യമായി അപ്പോയിൻറ് ചെയ്ത ഓഫീസ് കംപ്യൂട്ടറൈസ്ഡ് ആയിരുന്നു. അതെല്ലാം വേഗം തന്നെ ചെയ്യാൻ പറ്റി. ടെക്നോളജിയൊക്കെ കുറേ സ്വയം പഠിച്ചെടുത്തു. പിന്നീട് പലർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ പറ്റി. എപ്പോഴും ആളുകൾ പല ഓഫിസിൽ നിന്ന് വിളിക്കും. കുറെയൊക്കെ റിപ്പയറിംഗ് തന്നെ ചെയ്യും. അറ്റ കൈക്ക് മാത്രമേ ടെക്നീഷ്യനെ വിളിക്കാറുള്ളൂ. അതേ സമയം മറ്റുള്ളവർ എന്തെങ്കിലും നിസ്സാരം പ്രശ്നങ്ങൾ വന്നാൽ തന്നെ വിളി തുടങ്ങും. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാത്ത ടിപ്പുകൾ ടെക്നീഷ്യൻമാരും സിസ്റ്റം അഡ്മിൻമാരൊക്കെ പറഞ്ഞ് തരാറുണ്ട് അനൂപിന്. അത് കൊണ്ട് തന്നെ ചില സിസ്റ്റം എറ റുകൾ സ്വയം ചെയ്യാൻ കഴിഞ്ഞിരുന്നു.
ഫോൺ വരുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്ക് കംപ്യൂട്ടറിൽ തന്നെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ സമയത്താണ് വിപുലമായും വിശാലമായും സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ട്വിറ്റർ ( ഇപ്പോൾ എക്സ്), ത്രെഡ്സ് തുടങ്ങിയവ ഉണ്ടെങ്കിലും ഫേസ്ബുക്ക് തന്നെ ഇഷ്ടം. പിന്നീട് സാഹിത്യ ഗ്രൂപ്പുകൾ തുടങ്ങിയപ്പോൾ അനേകം ഗ്രൂപ്പുകളിൽ അംഗമായി. പോസ്റ്റുകൾ അനേകം ഇട്ട് തുടങ്ങി.
എല്ലാവരും പറയുന്നത് പോലെ ഒരു ഇരുതല മൂർച്ചയുള്ള വാളാണ് ഡിജിറ്റൽ ലോകം. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. ഒരാളെ വളർത്താനും തളർത്താനും ജീവിപ്പിക്കാനും കൊല്ലാനും കഴിയും.
അനേകം ചതിക്കുഴികൾ ഡിജിറ്റൽ ലോകത്തുണ്ട്. വളരെ സൂക്ഷിച്ച് ഉപയോഗിച്ചാൽ നല്ലതാണ്. ഇല്ലെങ്കിൽ ജീവിതം തന്നെ പാളും.
സകലതും, ബാങ്ക് ആപ്പുകൾ വരെ മൊബൈൽ ഫോണിൽ ഉള്ളതിനാൽ ബാങ്കിലുള്ള പണം ചതിയിൽ മറ്റുള്ളവർക്ക് എളുപ്പത്തിൽ എടുക്കാൻ വരെ കഴിയും. ആവശ്യമില്ലാത്ത സൈറ്റുകളിലും ലിങ്കുകളിലും കയറാതിരിക്കുക. പിന്നെ അനേകം സേഫ്റ്റി ഫീച്ചറുകൾ ഫോണിൽ ഉണ്ട്. അവയൊക്കെ പഠിച്ച് പ്രയോഗത്തിൽ വരുത്തിയാൽ ഒരു അക്കൗണ്ടും ഹാക്ക് ചെയ്യില്ല. അനേകം അത്തരം ഫീച്ചറുകൾ ഉപയോഗിക്കുന്നതിനാൽ ഇത് വരെ ഒരു കുഴപ്പവുമില്ല. സൈബർ അറ്റാക്ക് അത് എപ്പോഴും വരാം. അതും നേരിടണം.
ചിലപ്പോൾ കരുതും ഇതൊന്നും ഇല്ലാത്ത ആ പഴയകാലമല്ലേ നല്ലത് എന്ന്. ഇന്ന് ആർക്കും ഒന്നിനും നേരമില്ല. ഫോൺ ഇങ്ങനെ റോൾ ചെയ്ത് റോൾചെയ്ത് റീലുകൾ കണ്ട് കണ്ട്, ചുറ്റും ഉള്ളവരെ കാണാൻ നേരമില്ല. ചെറിയ കുട്ടികൾ വരെ അതിലൊക്കെ എക്സ്പെർട്ടും ആണ് ഇന്ന്.
എന്നാൽ അനേകം ഗുണങ്ങൾ ഉണ്ട് താനും. ലോകവിജ്ഞാനം ഇന്ന് വിരൽത്തുമ്പിൽ ആണ്. ഏത് കാര്യവും നേടാൻ ഒരു സെക്കൻ്റ് മതി. അത് പോലെ എവിടെയെങ്കിലും പോകാതെ തന്നെ വീട്ടിൽ ഇരുന്നു തന്നെ എന്തെല്ലാം നേടാം.
ലോകത്തിലെ എവിടെ ഉള്ളവരുമായി വീഡിയോ കോൾ വഴി നേരിട്ട് കാണാൻ കഴിയുക എന്നത് തന്നെ എത്ര അത്ഭുതം. ഓരോന്നും എത്ര പെട്ടെന്നാണ് നടപ്പിലായത്. ഒരു കാലത്ത് ചിന്തിക്കപോലും ചെയ്യാത്തവയാണ് ഈ ഡിജിറ്റൽ ലോകം നമുക്ക് നൽകുന്നത്!ഇപ്പോൾ ഏഐയുടെയും റോബോട്ടിന്റേയുമൊക്കെ കാലം. ഇനി ഏലം ആയിരിക്കും ചിലപ്പോൾ മനുഷ്യനെ നയിക്കുന്നത്. ഇപ്പോൾ തന്നെ അങ്ങനെ ആയിക്കഴിഞ്ഞു. കിലോമീറ്ററുകൾ അകലെയിരുന്ന് ശസ്ത്രക്രിയകൾ വരെ ഇന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്നു.
റോബോട്ടിക് സർജറി നാം നേരിട്ട് ചെയ്യുന്നതിനേക്കാൾ നല്ലതാണത്രെ!
ഡ്രൈവർ ഇല്ലാത്ത കാറുകളും ബസ്സുകളും ട്രെയിനും വിമാനങ്ങളും നിലവിൽ വന്നു.
കണ്ണടച്ച് തുറക്കും മുൻപേ മാറിമറിയുന്ന ടെക്നോളജികൾ!
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_ഡിജിറ്റൽഅല്ലാത്തലോകം
#കഥ_അനൂപിന്റെ ഡിജിറ്റൽ ലോകം, അല്ലാത്തതും.
#രചന_രാമചന്ദ്രൻടിവി

