പൂങ്കോഴിയുടെ നീട്ടിയുള്ള കൂവൽ കേട്ടാണ് കണ്ണു തുറന്നത്. ഹോ, ശനിയാഴ്ചയെങ്കിലും ഈ പഹയന് ഇത്തിരി കൂടി താമസിച്ചു കൂവിക്കൂടെ. സ്കൂൾ ഇല്ലാത്തതു കൊണ്ട് പുതച്ചു മൂടി ഉറങ്ങാമായിരുന്നു.
“ഈ വെളുപ്പാൻ കാലത്തെന്നെ ഉണർത്തുവാൻ
പൂവൻ കോഴിക്കെന്താണിത്തിടുക്കം ” എന്ന കവിതയും മനസ്സിലേക്ക് വന്നു.
ഇത്തിരി തുറന്ന ജനാലയിൽക്കൂടി മകര മഞ്ഞ് അകത്തേക്ക് കടന്നു വരുന്നുണ്ട്. പുതപ്പ് തലവഴിയെ മൂടി ചുരുണ്ടു കിടന്നു. പക്ഷെ രക്ഷയില്ല. അമ്മ എത്തിക്കഴിഞ്ഞു.
” എടാ മോഹനാ, നേരം വെളുത്തു. എണീറ്റ് നാലക്ഷരം പഠിക്കാൻ നോക്ക്. ” പുതപ്പ് വലിച്ചെടുത്തു കൊണ്ട് ‘അമ്മ ഓർഡറിട്ടു. അടുത്തത് വെള്ളം തളിക്കലായിരിക്കും. അതിനു മുൻപ് എഴുനേറ്റു കളയാം.
കൂനിപ്പിടിച്ച് ഉമ്മറത്തേക്ക് ചെന്നു. മുത്തശ്ശി കത്തിച്ച വിളക്കിനു മുന്നിലിരുന്ന് നാമം ചൊല്ലുന്നു. അനിയത്തി മായയും അടുത്തുണ്ട്. അച്ഛൻ ചാരുകസേരയിൽ കിടന്ന് പത്രം വായിക്കുകയാണ്. അതിനൊപ്പം കുടിക്കുന്ന ചായയുടെ മണം മൂക്കിലേക്ക് കയറി. ഇവർക്കൊന്നും തണുപ്പില്ലേ?
അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
” അമ്മേ, എനിക്കും കൂടി ചായ. “
“പോയി പല്ലൊക്കെ തേച്ചിച്ചു വാടാ. ” മറുപടിയും വന്നു.
പിൻവരാന്തയിലെ ഡപ്പിയിൽ നിന്ന് ഉമിക്കരിയെടുത്ത് പല്ലു തേച്ചു. ബാക്കി പ്രഭാത കൃത്യവും നടത്തി കുളിയും പാസ്സാക്കി വന്നപ്പോൾ മുത്തശ്ശി ഭസ്മക്കൊട്ടയിൽ നിന്ന് ഭസ്മമെടുത്തു നെറ്റിയിൽ വരച്ചു. പിന്നെ ഒരു നുള്ളു രാസ്നാദിപ്പൊടി നെറുകയിലും തേച്ചു തന്നു.
അപ്പോഴേക്കും വിശപ്പായിത്തുടങ്ങി. ഇനി പ്രാതൽ കഴിച്ചിട്ടാകാം ബാക്കി പരിപാടികൾ.
ഊണുമുറിയിലെ ഡെസ്കിൽ വിഭവങ്ങൾ നിരന്നിട്ടുണ്ട്. അച്ഛനും മുത്തശ്ശിക്കും പൊടിയരിക്കഞ്ഞിയും പയർ തോരനും. ഞങ്ങൾക്ക് പുട്ടും പഴവും.
കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടത്.
” ശാരദേ, ഇന്ന് ഗ്രാമക്കുളം വൃത്തിയാക്കുന്നുണ്ട്. ഞാൻ പോയി ഇത്തിരി മീൻ വാങ്ങി കൊണ്ടുവരാം. “
” നന്നായി ശേഖരാ, പുഴമീൻ കൂട്ടിയിട്ട് കുറെ നാളായി. ” മുത്തശ്ശിക്ക് സന്തോഷമായി.
” അച്ഛാ, എന്നെകൂടെ കൊണ്ട് പോകണേ. ” അമ്മ കണ്ണുരുട്ടിയെങ്കിലും അച്ഛൻ സമ്മതിച്ചു.
അവിടെ നിന്ന് തിരിച്ചു വന്നപ്പോൾ മണി പത്തു കഴിഞ്ഞിരുന്നു. ഞങ്ങൾ മുറ്റത്തു കയറിയപ്പോൾ പോസ്റ്റുമാൻ ശ്രീധരേട്ടൻ സൈക്കിൾ മണിയും കിലുക്കി വന്നു.
” ശേഖരേട്ടാ, ഒരു കത്തുണ്ട്. ”
അച്ഛൻ കത്ത് വാങ്ങിച്ചു കവർ പൊളിച്ചു.
“ഉണ്ണിയുടെ എഴുത്താണ്. എല്ലാവരും വന്നാട്ടെ. ഞാൻ ഉറക്കെ വായിക്കാം. “
അച്ഛന്റെ ഇളയ അനിയനാണ് ഉണ്ണി കൊച്ചച്ഛൻ. ഡൽഹിയിൽ പട്ടാളത്തിൽ ജോലിയാണ്. അടുത്ത മാസം ലീവിന് വരുന്നുവെന്ന വാർത്ത എല്ലാവരെയും സന്തോഷിപ്പിച്ചു.
പാടത്തു പണിക്കാരുള്ളതിനാൽ അച്ഛൻ അങ്ങോട്ട് പോയി. ഞാൻകൂടെ പോകാൻ ശ്രമിച്ചെങ്കിലും അനിയത്തി കൂടി വരാൻ തയ്യാറായതു കൊണ്ട് രണ്ടു പേരുടെയും യാത്ര ‘അമ്മ ക്യാൻസൽ ചെയ്തു. കരഞ്ഞു കൊണ്ടിരുന്ന അവളെ കോഴിക്കുഞ്ഞുങ്ങളെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് മുത്തശ്ശി വിളിച്ചു കൊണ്ട് പോയി.
ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ മുറ്റത്തു ചുറ്റി നടന്നു. അതാ, പേരയിൽ വിളഞ്ഞ മൂന്നു പേരക്കായകൾ. ഒട്ടും താമസിച്ചില്ല. വലിഞ്ഞു കയറി മൂന്നും പിച്ചിക്കൊണ്ട് താഴെ വന്നു. നെഞ്ച് ഇത്തിരി ഉരഞ്ഞുവെങ്കിലും പേരക്കാ മധുരത്തിൽ നീറ്റൽ അലിഞ്ഞുപോയി.
അപ്പോഴേക്കും രണ്ട് കൂട്ടുകാർ എത്തി. പിന്നെ ഉച്ചയൂണ് വരെ ഗോലി കളിയായിരുന്നു.
ഊണ് കഴിക്കാൻ ‘അമ്മ വിളിച്ചപ്പോഴാണ് കളി നിർത്തിയത്. ഞങ്ങളുടെ വയലിൽ നിന്നുമുള്ള നെല്ലിലെ ചോറ്, അടുക്കത്തോട്ടത്തിലെ പയർ കൊണ്ടുള്ള മെഴുക്കുപെരട്ടി, കപ്പക്ക തോരൻ, പൂവാലിപ്പശുവിന്റെ പാലിൽ നിന്നുണ്ടാക്കിയ തൈര്, പിന്നെ പുഴമീൻ കറിയും. ഊണ് കുശാലായി.
അച്ഛൻ വീണ്ടും പാടത്തേക്ക് പോയി. മുത്തശ്ശി മുറിയിൽ മയക്കത്തിലാണ്. ‘അമ്മ പിറകുവശത്തെ ഇളംതിണ്ണയിൽ തോർത്തു വിരിച്ചിട്ട് കിടക്കുന്നു. അമ്മക്ക് അതാണിഷ്ടം. നല്ല കാറ്റുണ്ടത്രേ. മായ വരാന്തയിലിരുന്ന് കൂട്ടുകാരിയുമായി കൊത്തങ്കല്ല് കളിക്കുന്നുണ്ട്. ഇനി കുറെ നേരത്തേക്ക് ആരുടെയും ശല്യമില്ല. പറമ്പൊന്നു ചുറ്റിനടക്കം.
ആഹാ, ഇലഞ്ഞിമരത്തിലിരുന്ന് ഒരു കുയിൽ കൂവാൻ തുടങ്ങിയല്ലോ. ഞാനും മറുകൂവൽ തുടങ്ങി. കുയിൽ കൂവലിനു ശക്തി കൂട്ടി. ഞാനുണ്ടോ വിടുന്നു. ഉച്ചത്തിൽ കൂവി. അപ്പോഴാണ് പിന്നിലൊരു ശബ്ദം കേട്ടത്.
“കൊച്ചനേ, കൂവി കൂവി നിന്റെ ഒച്ച അടച്ചല്ലോ. “
ഓ, പരദൂക്ഷണം ജാനകിയമ്മ. വീടുകളിലെ വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പ്രചരിപ്പിക്കുകയാണ് പ്രധാന ജോലി. എന്നാലും അങ്ങിനെ വിളിക്കരുതെന്ന് ‘അമ്മ പറഞ്ഞിട്ടുണ്ട്.
ജാനകി ചേച്ചി വരാന്തയിൽ അമ്മയുടെ അടുത്ത് ചെന്നിരുന്നു. ശബ്ദം കേട്ടുണർന്ന ‘അമ്മ ഉത്സാഹത്തോടെ എഴുനേറ്റു. മുത്തശ്ശിയും ഇറങ്ങി വന്നു.
” ആ ഗോവിന്ദൻ ആശാന്റെ വീട്ടിൽ നടന്ന കാര്യം വല്ലതും നിങ്ങൾ അറിഞ്ഞോ. ” പുള്ളിക്കാരി വിശേഷത്തിന്റെ കെട്ടഴിച്ചു.
“എന്താടീ, വിശദമായി പറഞ്ഞേ. ” മുത്തശ്ശിക്ക് ഉത്സാഹമായി.
” അതേയ്, അങ്ങേരുടെ ഭാര്യക്ക് ഒരു അവിഹിതം…. ”
അവിഹിതം എന്ന് പറഞ്ഞാൽ എന്താണെന്നറിയാൻ ഞാൻ കാത് കൂർപ്പിച്ചു നിന്നു. അപ്പോഴാണ് ‘അമ്മ എന്നെ കണ്ടത്.
“ആഹാ, പെണ്ണുങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കാൻ നിൽക്കുന്നു. ഓടെടാ. ” താഴെ കിടന്ന വടി ‘അമ്മ എടുക്കുന്നത് കണ്ടപ്പോൾ പരദൂക്ഷണം ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് മനസ്സിലായി.
അതാ, പൂവാലിപ്പശു തലയാട്ടി വിളിക്കുന്നു. അവൾക്ക് കുറച്ചു വൈക്കോൽ ഇട്ടു കൊടുത്തു. പിന്നെ പശുക്കുട്ടിയുമായി ഓടിക്കളിച്ചു. ചിണ്ടൻ നായയും കൂടെക്കൂടി.
വൈകുന്നേരമായി. ജാനകിയമ്മ എന്തൊക്കൊയോ പൊതിക്കെട്ടുമായി പോകുന്നത് കണ്ടു. പരദൂക്ഷണത്തിന്റെ പ്രതിഫലമാണ് . അച്ഛൻ വരുന്നതിനു മുൻപ് കക്ഷി സ്ഥലം വിടും. കണ്ടാൽ എല്ലാവർക്കും വഴക്കു കിട്ടും. പറഞ്ഞു കൊടുക്കണോ. അല്ലേൽ വേണ്ട. പാവങ്ങളല്ലേ മുത്തശ്ശിയും അമ്മയും. ചീത്ത കേൾപ്പിക്കേണ്ട.
അമ്പലത്തിൽ നിന്നും ഭക്തി ഗാനങ്ങൾ കേട്ട് തുടങ്ങി. മൈതാനത്തു നിന്നും ആരവങ്ങളും. സൈക്കിൾ യജ്ഞക്കാർ വന്നിട്ടുണ്ടെന്ന് കൂട്ടുകാരൻ പറയുന്നതു കേട്ടിരുന്നു. നാളെ തുടങ്ങുമത്രേ. ഇനി വൈകുന്നേരങ്ങൾ സജീവമാണ്.
സന്ധ്യ കടന്നു വന്നു. മേൽ കഴുകി മുത്തശ്ശിക്കൊപ്പമിരുന്ന് നാമം ചൊല്ലി. പിന്നെ ഞാൻ ഉമ്മറത്തെ വട്ടമേശക്കരികിലും മായ അരഭിത്തിയിലും ഇരുന്ന് പഠിത്തം തുടങ്ങി. ഇടക്ക് തമ്മിൽ ചില കശപിശ ഉണ്ടാക്കുമ്പോൾ ‘അമ്മ ഇടപെടും. അത്താഴവും കഴിഞ്ഞ് കിടക്കയിലേക്ക് ചായുമ്പോൾ ശാന്തമായ ഒരു ദിവസം കടന്നു പോകുകയായിരുന്നു.
“ഇതെന്തൊരു ഉറക്കമാണ്. ഇന്ന് ഓഫീസിലെങ്ങും പോകേണ്ടേ മോഹനേട്ടാ. ” ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. ആരാ എന്നെ വിളിക്കുന്നത്.
“ഓ, ഇന്നും തറവാട്ടിലെ കുട്ടിക്കാലം സ്വപ്നം കണ്ടുവല്ലേ. ഇനി നമ്മുടെ ഫ്ലാറ്റിലേക്ക് തിരിച്ചു പോന്നാട്ടെ. ദേ, മൊബൈൽ ഫോൺ ബെല്ലടിക്കുന്നുണ്ട്. ” രശ്മിയാണ് മുന്നിൽ നിൽക്കുന്നത്.
“പപ്പാ, നെറ്റ് കിട്ടുന്നില്ല. അവരുടെ ഓഫീസിൽ ഒന്ന് വിളിച്ചു പറഞ്ഞേ. ”
എട്ടാം ക്ലാസ്സുകാരൻ മകൻ ഫോണിൽ കുത്തിക്കൊണ്ടിരുക്കുകയാണ്. ഒരു മിനിട്ടു പോലും ചെക്കന് നെറ്റില്ലാതെ ജീവിക്കാൻ വയ്യ.
ഡിജിറ്റൽ അല്ലാത്ത ആ ലോകത്തിലെ ശബ്ദങ്ങളെ മായ്ച്ചു കൊണ്ട് കുക്കറിന്റെ ചീറ്റലും അടുത്തുള്ള ഫാക്ടറിയിലെ സൈറനും റോഡിലെ വാഹനങ്ങളുടെ ഇരമ്പലും ടീവിയുടെ ശബ്ദവും മൊബൈൽ ഫോണിന്റെ ചിലക്കലും വീടിനുള്ളിൽ നിറഞ്ഞു നിന്നു.
വീണ്ടുമാ ലോകത്തേക്കൊന്നു തിരിച്ചു പോകാൻ വെറുതെയെന്നറിഞ്ഞു കൊണ്ട് ഞാൻ മോഹിച്ചു .
#എന്റെരചന ബ്ലോഗ് മത്സരം
#ഡിജിറ്റൽ അല്ലാത്ത ലോകം

