“ലളിതേ ലളിതേ ഇവളെന്തിനാ ഏതു നേരവും ഈ ഗേറ്റടച്ചു കുറ്റിയിടുന്നത്?”
അക്ഷമയോടെ സരസുച്ചേച്ചി അകത്തേക്കു നോക്കി. ചന്തയിൽ നിന്നു മീനും വാങ്ങി വരുന്ന വഴിയാണവർ.
ലളിത ഓടി വന്നു ഗേറ്റു തുറന്നു.
“പിരിവുകാരേക്കൊണ്ടൊരു നിവൃത്തിയുമില്ലെൻ്റെ ചേച്ചീ. അതു കൊണ്ടല്ലേ ഗേറ്റു തുറന്നിടാത്തത്. കേറി വാ ചായകുടിച്ചിട്ടു പോകാം”
”വേണ്ട സരളേ നീയൊരു കാര്യമറിഞ്ഞോ?”
അവർ ശബ്ദം താഴ്ത്തി.
“നമ്മുടെ അനസൂയ ആസ്പത്രീലാ. കുറച്ചു പ്രശ്നമാണെന്നാ കേട്ടത്. ”
”അയ്യോ കഴിഞ്ഞാഴ്ചയും അമ്പലത്തിൽ വെച്ചു കണ്ടതാണല്ലോ എന്തു പറ്റി?”
ലളിത തലയിൽ കൈവെച്ചു.
“എന്താണെന്നൊന്നും അറിയില്ല. ഐ. സി. യു വിലാണെന്നോ പിന്നെ ദേഹത്തു മൊത്തം ട്യൂബിട്ടു കിടക്കുന്നതെവിടാ ?
ആ….. വെൻ്റിലേറ്റർ അതിലാണെന്നോ ഒക്കെപ്പറയുന്നു. രാജേഷും പിള്ളേരും കഞ്ഞീം വെള്ളോം കുടിക്കാതെ ആസ്പത്രീത്തന്നെയാ. എന്നാലും വല്ലാത്തൊരു സംഭവമായിപ്പോയി.
എല്ലാം മോളിലിരിക്കുന്നവൻ തീരുമാനിക്കുന്നതല്ലേ. നമുക്കെന്തു ചെയ്യാൻ പറ്റും. ഞാൻ പോകട്ടെ സരളേ. മീൻ കറി വെച്ചിട്ടു വേണം അങ്ങേർക്കു ചോറു കൊടുക്കാൻ”
ഒരു ദീർഘ ശ്വാസത്തോടെ സരസുച്ചേച്ചി വീട്ടിലേക്കും സരള തിരികെ അടുക്കളയിലേക്കും നടന്നു.
ഡോക്ടർ വരുന്നതു കണ്ട് രാജേഷ് എഴുന്നേററു. കരഞ്ഞു തളർന്ന മക്കൾ രണ്ടുപേരും അച്ഛനോടു ചേർന്നു നിന്നു.
”ഡോക്ടർ…… അനുവിന്……”
അയാൾക്കതു മുഴുമിപ്പിക്കാനായില്ല.
“ഞങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്. നാൽപ്പത്തെട്ടു മണിക്കൂറെങ്കിലും കഴിയാതെ ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ കൂടുതൽ സമയമെടുത്തേക്കാം. നിങ്ങൾ ദൈവവിശ്വാസിയാണെങ്കിൽ പ്രാർത്ഥിക്കൂ “
ഡോക്ടർ രാജേഷിൻ്റെ തോളിൽത്തട്ടി നടന്നു നീങ്ങി.
ശരീരമാസകലം ഘടിപ്പിച്ച ട്യൂബുകൾക്കിടയിൽ ഇതൊന്നുമറിയാതെ അനസൂയയുടെ ജീവൻ ബോധത്തിനും അബോധത്തിനുമിടയിൽ നീന്തിക്കളിച്ചു കൊണ്ടിരുന്നു.
ഞാനെങ്ങോട്ടാണു പോകുന്നത്? അനസൂയ ചുറ്റും നോക്കി. ഭാരമില്ലാത്തൊരു പഞ്ഞിക്കെട്ടുപോലെ ഒഴുകി നീങ്ങുന്നത് എങ്ങോട്ടേക്കാണ് ?
ചുററും തുളച്ചുകയറുന്ന പ്രകാശം മാത്രം.
പതിയെപ്പതിയെ പ്രകാശം കുറഞ്ഞുവന്നു. ഇരുണ്ട ഏതോ ഒരു സ്ഥലത്തേക്കവൾ വന്നു വീണു. എഴുന്നേററു നോക്കുമ്പോൾ ദൂരെ വെളിച്ചം കാണാം. ഒരു പടുകൂറ്റൻ കൊട്ടാരവും അതിനു വലിയൊരു വാതിലുമുണ്ട്. വാതിലിനു മുന്നിൽ ഒരാളിരിപ്പുണ്ട്. മുമ്പിലിരിക്കുന്ന ലാപ്ടോപ്പിൽ നോക്കി അസ്വസ്ഥനായി അയാളെന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.
”ചിത്രഗുപ്താ”
ഉച്ചത്തിലൊരു ശബ്ദം മുഴങ്ങി. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും.
ആഹാ ഇതാണോ ചിത്രഗുപ്തൻ ? അനസൂയ അത്ഭുതത്തോടെ നോക്കി. അപ്പോൾ താൻ മരിച്ചുകഴിഞ്ഞോ?
അയാളെത്തന്നെ നോക്കിക്കൊണ്ട് അവൾ മുന്നോട്ടു നടന്നു.
“ഓരോ സാമർത്ഥ്യക്കാർ വന്ന് മുമ്പിൽക്കയറുന്നതു കണ്ടോ. ഇതൊന്നും നോക്കാനും കാണാനും ഇവിടാരുമില്ലേ?”
ആരുടെയോ ശബ്ദമുയർന്നു. പെട്ടെന്നൊരാൾ അവളുടെ കൈയിൽപ്പിടിച്ചു വലിച്ചു.
”എങ്ങോട്ടാ ധൃതിയിൽ? പോയി ക്യൂവിൽ നിൽക്കു കൊച്ചേ”
തിരിഞ്ഞു നോക്കുമ്പോൾ ഒരപ്പൂപ്പനാണ്.
”ഇവിടെയും ക്യൂവോ? അവൾക്കത്ഭുതമായി.
”ഓടിപ്പോയി നിൽക്ക്. അതാ ഉരുൾപൊട്ടി കുറെപ്പേർ വരുന്നുണ്ട്. ”
ദൂരെ നിന്ന് ഒരു പറ്റം ആളുകൾ അങ്ങോട്ടേക്കിരച്ചു വരുന്നതു കണ്ട് അവൾ വേഗം പോയി ഏറ്റവും ഒടുവിലായി നിന്നു. അല്പം മാറി വേറൊരു ക്യൂവും കാണുന്നുണ്ട്. ഇനി അവിടെയാണോ നിൽക്കേണ്ടത് ? അവൾ സംശയത്തോടെ ചുററും നോക്കി.
”അവിടെ ആത്മഹത്യ ചെയ്തവരാണ്. ചേച്ചി ഇവിടെത്തന്നെ നിന്നോളൂ”
തൊട്ടു മുമ്പിൽ നിന്ന ചെറുപ്പക്കാരൻ ചിരിച്ചു
”ചിത്രഗുപ്താ”
വീണ്ടും ആ ശബ്ദം മുഴങ്ങി.
“യെസ് ബോസ്”
അയാൾ ചാടിയെഴുന്നേറ്റു ഭവ്യതയോടെ പറഞ്ഞു.
”എന്താ ഇവിടിത്ര താമസം ? എത്ര നേരമായി ഞാനവിടെ ബോറടിച്ചിരിക്കുന്നു. ”
”അത് …… നെറ്റ് ഭയങ്കര സ്ലോയാണു ബോസ്. പാസ് വേഡ് മാറ്റി വൈഫൈ ഒന്നു റീസെറ്റു ചെയ്താലോ എന്നാണാലോചിക്കുന്നത്. ”
“ആലോചിക്കാനാണോ ഇത്ര സമയമെടുത്തത്? പെട്ടെന്നോർമ്മിക്കുന്ന പാസ് വേഡു വല്ലതും ഇട്ടേക്കണം. ഈയിടെയായിട്ട് വല്ലാത്ത മറവി. എവിടെങ്കിലും എഴുതിക്കൂടി വെച്ചേക്ക്. വേഗം എല്ലാം ശരിയാക്കി ജോലി
തുടങ്ങിയില്ലെങ്കിൽ ……”
ദൈവത്തിൻ്റെ സ്വരത്തിലെ ഭീഷണി മനസ്സിലായപ്പോൾ ചിത്രഗുപ്തൻ്റെ മുഖം മങ്ങി.
“എല്ലാ ഡോക്യുമെൻ്റുകളും വിശദമായി പരിശോധിച്ചിട്ട് എൻ്റടുത്തേക്കു വിട്ടാൽ മതി. വേഗമാകട്ടെ”
“ശരി ബോസ്”
ചിത്രഗുപ്തൻ വേഗം പണി തുടങ്ങി.
ദൈവത്തിനും മറവിയോ? അനസൂയയ്ക്കു ചിരി വന്നു.
”ഈ നെറ്റു പ്രശ്നം കാരണം ഒരു രക്ഷയുമില്ല ചേച്ചീ. ഈ നിൽപ്പു തുടങ്ങിയിട്ട് ദിവസങ്ങളായി. ഇനിയെപ്പോഴാണ് വിളിക്കുന്നതെന്നറിയില്ല. ”
മുന്നിൽ നിന്ന പയ്യൻ കോട്ടുവായിട്ടു.
ചിത്രഗുപ്തൻ ലിസ്റ്റിൽ നിന്ന് ഓരോരുത്തരെയായി വിളിച്ച് ലാപ്ടോപ്പിലെ വിവരങ്ങൾ പരിശോധിക്കാൻ തുടങ്ങി.
“ആഹാ നീയൊരു കള്ളനാണല്ലേ?”
തൻ്റെ മുന്നിൽ വന്നു നിന്നയാളെ ചിത്രഗുപ്തൻ പരിഹാസം കലർന്ന ചിരിയോടെ നോക്കി.
”ആരാ കള്ളനല്ലാത്തത്? വല്യ വല്യ കള്ളന്മാരെ ഇനി കാണാനിരിക്കുന്നതല്ലേയുള്ളു. ”
അയാൾ ഉറക്കെച്ചിരിച്ചു.
”അല്ല …നിങ്ങൾ അമ്പലം കള്ളനാണല്ലോ. അമ്പലങ്ങളിലെ ഭണ്ഡാരം കുത്തിത്തുറക്കുന്നതാണല്ലേ സ്ഥിരം തൊഴിൽ. മോഷണം കഴിഞ്ഞ് ഓടിപ്പോകുന്ന വഴി ടിപ്പറിടിച്ചു
മരിച്ചു “
ചിത്രഗുപ്തൻ ലാപ്ടോപ്പിലെ വിവരങ്ങളിലൂടെ കണ്ണോടിച്ചു.
“എൻ്റെ ചിത്രഗുപ്താ ഞാനീ ഭണ്ഡാരങ്ങളിലെ ചില്ലറകൾ മാത്രമേ കക്കാറുള്ളു. അതും അന്നന്നത്തെ അന്നത്തിനു വേണ്ടി മാത്രം. ഭക്തന്മാരൊക്കെ അറു പിശുക്കന്മാരായതുകൊണ്ട് അഞ്ചു രൂപാ നാണയം പോലും അപൂർവ്വമായേ കിട്ടൂ. ഉള്ളതു മൊത്തം ഒരു രൂപയും രണ്ടു രൂപയും. കോടികൾ കട്ടു മുടിക്കുന്ന പലരും എൻ്റെ പിറകെ വരുന്നുണ്ട്. കിലോക്കണക്കിനു സ്വർണ്ണമല്ലേ ഓരോരുത്തരും കീശയിലാക്കിയത്. ”
ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കേട്ടിട്ടാവണം ചിത്രഗുപ്തൻ അയാളെ വേഗം ഒഴിവാക്കി ദൈവത്തിൻ്റെ മുന്നിലേക്കു വിട്ടു.
സമയം കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അനസൂയയ്ക്കു കാലുകൾ വേദനിയ്ക്കാൻ തുടങ്ങി. എവിടെയെങ്കിലും ഒന്നിരിയ്ക്കാൻ പറ്റിയിരുന്നെങ്കിൽ ……
ഈ ദൈവത്തിനൊരു ബോധവുമില്ല. ഗുരുവായൂരും തിരുപ്പതിയിലുമൊക്കെയുള്ളതുപോലെ ഇരിയ്ക്കാനും കാറ്റു കൊള്ളാനുമുള്ള സൗകര്യമൊക്കെ ഒന്നു ചെയ്തു കൂടേ?
അവൾ ചുറ്റും നോക്കി. ഒരു രക്ഷയുമില്ല.
ക്യൂവിൽ നിന്നു മാറി എവിടെയെങ്കിലും ഒന്നിരുന്നാലോ? ഒരു കാൽ പുറത്തേക്കു വെച്ചതേയുള്ളു…..
“ക്യൂവിൽ നിന്നു മാറിയാൽപ്പിന്നെ ഏറ്റവും പിറകിൽപ്പോയി നിന്നോണം പറഞ്ഞേക്കാം. ”
ആരോ പറഞ്ഞതു കേട്ട് അവൾ മുന്നോട്ടെടുത്ത കാൽ തിരികെ വെച്ചു.
“അങ്ങനെ അവിടെനിന്നു മാത്രം വിളിച്ചാലെങ്ങനാ ? ഞങ്ങളെന്താ വേറെ കെട്ടിലെയാണോ ?”
ആത്മഹത്യക്കാരുടെ ക്യൂവിൽ ആകെയൊരുന്തും തള്ളും ബഹളവും.
ചിത്രഗുപ്തൻ ആധിയോടെ തിരിഞ്ഞ് അകത്തേക്കു നോക്കി. ദൈവം കേട്ടാൽപ്പിന്നെ വേറൊന്നും വേണ്ട.
“ഒ. കെ ഒ. കെ ഒന്നിടവിട്ടു നിങ്ങളേയും വിളിച്ചേക്കാം. അലമ്പുണ്ടാക്കി എൻ്റെ പണി കളയല്ലേ”
”സുകുമാരൻ 81 വയസ്സ്
ആത്മഹത്യ ചെയ്യാൻ പറ്റിയ പ്രായം.
വേറൊരു പണിയുമില്ലായിരുന്നോ മൂപ്പീന്നേ ?”
ആകെ പരവശനായ ഒരപ്പൂപ്പനോടാണ് ചിത്രഗുപ്തൻ്റെ ചോദ്യം.
“ആഹാ സ്വന്തം പേരിൽ പോക്സോ കേസുമുണ്ടല്ലോ. പത്തു വയസ്സുകാരിയായ പേരക്കുട്ടിയെ രണ്ടു വർഷം നിരന്തരമായി പീഡിപ്പിച്ചു.
എല്ലാം കഴിഞ്ഞപ്പോൾ അങ്ങു മരിച്ചേക്കാമെന്നു കരുതിയോ?
ഇതൊരു നടയ്ക്കു പോകില്ല ….. ”
ചിത്രഗുപ്തൻ രൂക്ഷമായൊരു നോട്ടം അയാളുടെ നേർക്കെറിഞ്ഞു.
“ഞാനൊന്നും ചെയ്തിട്ടില്ല. എൻ്റെ കുഞ്ഞിനെ എനിക്കു ജീവനായിരുന്നു. അവരെല്ലാം കൂടി എന്നെ ……. നിവൃത്തിയില്ലാതെ എനിക്കാ പാപം ഏൽക്കേണ്ടിവന്നു. സത്യം പുറത്തു വന്നെങ്കിലോ എന്നു പേടിച്ച് എന്നെ കെട്ടിത്തൂക്കിക്കൊന്നതാ. എല്ലാമറിയുന്ന ദൈവം തീരുമാനിക്കട്ടെ”
അയാൾ ഉറക്കെക്കരഞ്ഞു.
ഒടുവിൽ അനസൂയയുടെ ഊഴമെത്തി.
”അനസൂയ 44 വയസ്സ്
അദ്ധ്യാപിക”
അവൾ തലയാട്ടി.
”വാ തുറന്നു പറഞ്ഞു കൂടേ?”
ചിത്രഗുപ്തൻ പുരികം ചുളിച്ചു നോക്കി.
“എനിക്കു കാലു വേദനിച്ചിട്ടു വയ്യ. രണ്ടു ദിവസമായി ഇങ്ങനെ നിൽക്കുകയാണ്. ഒന്നു വേഗം വിടാമോ? വീട്ടിലും സ്കൂളിലും ഈ നിൽപ്പു തന്നെയായിരുന്നു. ഇവിടെ വന്നിട്ടും അതു തന്നെ. ”
അനസൂയ മുഖം വീർപ്പിച്ചു.
ചിത്രഗുപ്തൻ വീണ്ടും ലാപ്ടോപ്പിലേക്കു കണ്ണോടിച്ചു.
”ഭർത്താവ് രാജേഷ്. രണ്ടാൺ മക്കൾ”
“ചിത്രഗുപ്താ”
വീണ്ടും ദൈവത്തിൻ്റെ ശബ്ദം.
“യെസ് ബോസ്”
”ഭൂമിയിൽ നിന്നും യമധർമ്മൻ്റെ വാട്ട്സ് ആപ്പ് കോളുണ്ടായിരുന്നു. അനസൂയയെ തിരികെ വിട്ടേക്കൂ. അവളുടെ സമയമായിട്ടില്ല. അവിടത്തെ മഴയും വെള്ളപ്പൊക്കവും കാരണം ഇൻ്റർനെറ്റാകെ പ്രശ്നത്തിലായിരുന്നതുകൊണ്ടാണ് വിളിക്കാൻ താമസിച്ചത്. ”
”ഒ. കെ ബോസ്”
”അനസൂയയ്ക്കു പോകാം. അടുത്തയാൾ
വരൂ”
ചിത്രഗുപ്തൻ പറഞ്ഞു തീർന്നില്ല പിറകിൽ നിന്നു വന്ന ശക്തമായ തള്ളലിൽ അനസൂയ
എങ്ങോട്ടോ തെറിച്ചു വീണു.
“പൾസൊക്കെ നോർമലായല്ലോ. ഇനി പേടിക്കേണ്ടെന്നു തോന്നുന്നു”
അനസൂയയെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടർമാർ തമ്മിൽപ്പറഞ്ഞു.
”ഇന്നുകൂടിനോക്കിയിട്ട്ഐ. സി. യുവിലേക്കുമാറ്റാം. നല്ല പുരോഗതിയുണ്ട്”
ഡോക്ടറുടെ വാക്കുകൾ കേട്ട് നിറഞ്ഞ ആശ്വാസത്തോടെ രാജേഷ് മക്കളെ കെട്ടിപ്പിടിച്ചു.
#എൻ്റെരചന
# മരണാനന്തരം

