സന്ധ്യാദീപം കൊളുത്തി നാമം ജപിച്ച് പാർവ്വതിയമ്മ പതിയെ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു. പഴയതുപോലെ ചമ്രം പടിഞ്ഞിരുന്നു പ്രാർഥിക്കാനൊന്നും പറ്റുന്നില്ല. ശരീരഭാരം താങ്ങാൻ ആവുന്നില്ല എന്ന് കാൽമുട്ടുകൾ വല്ലാതെ പരിതപിക്കുന്നു.
അടുത്തുള്ള അമ്പലത്തിൽ നിന്ന് ഭക്തിഗാനം ഒഴുകിയെത്തി. “കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി…” ഭക്തിയിൽ ലയിച്ച് പാർവതിയമ്മ പതിയെ കണ്ണുകളടച്ചു. തന്റെ യൗവനകാലത്ത് എന്നോ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു കുടജാദ്രി ദർശനവും സർവഞ്ജപീഠം തേടിയുള്ള യാത്രയും. ഈ പ്രായത്തിൽ ആ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് ഓർത്ത് പാർവതിയമ്മക്ക്
നിരാശ തോന്നി.
ദേ, പടിപ്പുര വാതിൽക്കൽ നിന്ന് ആരോ തന്നെ മാടിവിളിക്കുന്നു. പാർവതിയമ്മ നെറ്റിയിൽ കൈവെച്ച് സൂക്ഷിച്ച് നോക്കി. ആരാണെന്ന് പിടികിട്ടുന്നില്ല. എവിടെയോ കണ്ടുമറന്ന മുഖം..
തൂവെള്ള മുണ്ടും ജുബ്ബയുമാണ് വേഷം. തോളിൽ ഒരു തുകൽസഞ്ചിയും ഉണ്ട്. ഐശ്വര്യമുള്ള മുഖം.
കാഴ്ചയിൽ ഒരു ദിവ്യതേജസ് തന്നെ. ആരോ കുടജാദ്രിയിലേക്ക് തീർത്ഥാടനത്തിന് പോകാൻ ഇറങ്ങിയതാണെന്ന് പാർവതിയമ്മയ്ക്ക് തോന്നി.
ആ ദിവ്യതേജസ് പാർവതിയമ്മയെ മാടിവിളിക്കുന്നു…!
പാർവതിയമ്മ പതിയെ എഴുന്നേറ്റ് പടിപ്പുരയിലേക്കു നടന്നു. അപ്പോൾ താനൊരു പഞ്ഞിക്കെട്ടു പോലെ ഒഴുകുകയാണെന്ന് അവർക്ക് തോന്നി.
ശരീരത്തിന് ഭാരമില്ല. മുട്ട് വേദനയില്ല. ആഹാ… എന്തൊരു സുഖം.
“പോരുന്നോ എന്റെ കൂടെ? ആ ദിവ്യതേജസ് കൈനീട്ടി വിളിക്കുകയാണ്.
പാർവതിയമ്മ കോരിത്തരിച്ചു പോയി.
ആരോ തന്നെയും കൂട്ടി കുടജാദ്രിയിലേക്ക് തീർത്ഥാടനത്തിനു പോകാൻ വന്നിരിക്കുകയാണ്. നീട്ടിയ കൈകളിൽ പിടിച്ച് പാർവതയമ്മ നടക്കാൻ തുടങ്ങി. എന്നാലും ആരായിരിക്കും ഇത്. ഒരു പിടിയും കിട്ടുന്നില്ലല്ലോ.
സ്കൂൾ, കോളേജ് കാലഘട്ടത്തിലൂടെയെല്ലാം പാർവതിയമ്മ കയറിയിറങ്ങി. ആരാണെന്ന് ഒരു പിടിയും കിട്ടിയില്ല. ആ, ആരെങ്കിലുമാവട്ടെ.
ആയകാലത്ത് ഒന്നും രണ്ടും എണ്ണത്തിനെയാണോ പ്രണയിക്കാൻ തോന്നിയത്…
പാർവതിഅമ്മ മെല്ലെ പൂമുഖത്തേക്ക് തിരിഞ്ഞുനോക്കി. അവിടെ ചാരുകസേരയിൽ താൻ കിടക്കുന്നു. സന്ധ്യാദീപം കരിന്തിരി കത്തുന്നു.
ഒരു ഓംകാര ശബ്ദത്തിന്റെ അകമ്പടിയോടെ പുകച്ചുഴിയിൽ കറങ്ങിക്കറങ്ങി അവർ ആകാശത്തേക്ക് പോയി. കണ്ണഞ്ചിപ്പിക്കുന്ന പ്രഭയിലൂടെ വളരെ വേഗതയിൽ പോയിപ്പോയി നീല പ്രകാശം നിറഞ്ഞ ഗുഹയിലൂടെ തെന്നി നീങ്ങുകയാണവർ. ആ യാത്രയിൽ പാർവതിയമ്മയ്ക്ക് എന്തെന്നില്ലാത്ത സമാധാനം അനുഭവപ്പെടാൻ തുടങ്ങി.
യാത്ര അവസാനിച്ചത് വെൺമേഘങ്ങൾക്ക് ഇടയിലാണ്. മഴയും വെയിലും ചൂടും തണുപ്പും ഒന്നുമില്ലാത്ത ശാന്തമായ ഒരു അന്തരീക്ഷം. അവിടെ മനോഹരമായ പ്രവേശനകവാടത്തിൽ ആരൊക്കെയോ കാത്തുനിൽക്കുന്നു.
എൻട്രിപാസ് നോക്കി കൂടെയുള്ള ജുബ്ബക്കാരനെയും കൂട്ടി അവർ നടന്നകന്നു. ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അയാൾ അവർക്കൊപ്പം പോയി.
പാർവതിയമ്മ എന്തുചെയ്യണം എന്നറിയാതെ അവിടെ ചുറ്റിത്തിരിഞ്ഞു. പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഉദ്യാനം. കുഞ്ഞുങ്ങളുടെ കളിചിരികളും പാട്ടും കേട്ട് അവർ അങ്ങോട്ട് നോക്കി. ദേവസ്ത്രീകളുടെയും മാലാഖമാരുടെയും സ്നേഹത്തിലും സംരക്ഷണയാലും കഴിയുന്ന ഒരുപാട് കുഞ്ഞുങ്ങൾ. ഭൂമിയിൽ അമ്മമാരുടെയും ബന്ധുക്കളുടെയും ക്രൂരതയിൽ ജീവൻവെടിഞ്ഞ കുഞ്ഞുങ്ങളെല്ലാം പരലോകത്ത് സന്തോഷത്തോടെ കഴിയുന്നതു കണ്ടപ്പോൾ പാർവതിയമ്മയ്ക്ക് സന്തോഷമായി. അത് സ്വർഗ്ഗം എന്ന് അവർക്ക് മനസ്സിലായി.
കുറച്ചകലെയായി ഉയരത്തിൽ മതിൽ കെട്ടി വേർതിരിച്ചിരിക്കുന്ന ഒരു സ്ഥലം. കറുത്ത പുകച്ചുരുളുകൾ ഉയരുന്ന, തിളച്ച എണ്ണയുടെ രൂക്ഷ ഗന്ധമുള്ള, വൃത്തിഹീനമായ ഒരിടം. ദീനരോദനങ്ങളും അട്ടഹാസങ്ങളും അലർച്ചകളും ഇടതടവില്ലാതെ കേൾക്കുന്നു. ഇഹലോകത്ത് കാണിച്ച ക്രൂരതകൾക്കെല്ലാം അവിടെ എണ്ണിയെണ്ണി കണക്ക് പറയിക്കുന്നുണ്ട്. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് ഇട്ട് നരകിപ്പിക്കുകയാണ് ക്രൂരന്മാരെ. പ്രത്യേകിച്ചും കുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയവരോട്. പരമാവധി ശിക്ഷ കഴിഞ്ഞ ആത്മാക്കളെ പുഴുക്കളായി പുനർജനിപ്പിച്ച് ഒരു പെട്ടിയിലാക്കി വെച്ചിട്ടുണ്ട്. അത് കാലന്റെ കൈവശം ഭൂമിയിലേക്ക് തന്നെ എത്തിക്കും. അവ ഭൂമിയിലെ മാലിന്യക്കൂമ്പാരത്തിലും ജീർണിച്ച ശവങ്ങളിലും ജീവിക്കും. സ്വർഗ്ഗത്തിനും നരകത്തിനും ഇടയിൽ വിശാലമായ സ്ഥലമാണ്. അത് ത്രിശങ്കു സ്വർഗ്ഗം. അറിയാതെ ചെയ്തുപോയ തെറ്റുകൾക്ക് വിധിക്കപ്പെട്ടവർക്കുള്ളതാണത്.
പാർവതിയമ്മ ചുറ്റിത്തിരിയുന്നത് യമദേവന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം തന്റെ കിങ്കരൻമാരെ വിളിച്ച് ആക്രോശിച്ചു. തന്റെ അനുവാദമില്ലാതെ ആരാണ് ഇവരെ പരലോകത്ത് കടത്തിവിട്ടത് എന്ന് ചോദിച്ചു. ഒച്ചയും ബഹളവും കേട്ട് ആത്മാക്കൾ അവർക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ശിവൻ മാഷും ഉണ്ടായിരുന്നു. പാർവതിയമ്മയുടെ ഭർത്താവ്. അദ്ദേഹം തലയിൽ കൈവച്ച് അത്ഭുതപ്പെട്ടു നിന്നു. ഇവൾ എങ്ങനെ ഇവിടെയെത്തിയെന്ന ഭാവത്തിൽ.
സാധാരണ ഗതിയിൽ സമയമാകുമ്പോൾ കാലന്റെ കൂടെ ബന്ധുക്കളെയും പറഞ്ഞു വിടാറുണ്ട് ഭൂമിയിലേക്ക്. തനിക്ക് സന്ദേശമൊന്നും വന്നില്ലല്ലോ എന്ന് ശിവൻ മാഷ് ഇടതു കൈവെള്ളയിലേക്ക് നോക്കി. കൈവെള്ളയിൽ വിവരങ്ങളൊന്നും വന്നുകാണുന്നില്ല.
പേടിച്ചുവിറച്ച് പാർവതിയമ്മ ചുറ്റും നോക്കി.
അതാ തന്നെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവന്ന ജുബ്ബക്കാരൻ അവിടെ പതുങ്ങി നിൽക്കുന്നു. പാർവതിയമ്മ അയാളെ യമദേവന് ചൂണ്ടിക്കാണിച്ചു കൊടുത്തു.
“ഞാൻ ഇങ്ങോട്ടുള്ള യാത്രയിൽ, ചാരുകസേരയിൽ കിടക്കുന്നത് കണ്ടിട്ട് വെറുതെ ഒരു ലോഗ്യം ചോദിച്ചതാണ് ‘പോരുന്നൊ’എന്ന്. കേട്ടപാടെ ചാടിയിറങ്ങി വന്നു. ഞാനെന്തു ചെയ്യാൻ? ജുബ്ബക്കാരൻ കൈമലർത്തി.
“ഞാൻ, കുടജാദ്രി തീർഥാടനം… സർവ്വജ്ഞപീഠം…”
പാർവതിയമ്മ വിക്കിവിക്കി പറഞ്ഞു.
ശിവൻ മാഷ് രൂക്ഷമായി അവരെ നോക്കി പിറുപിറുത്തു.
“ഈ തൊണ്ണൂറാം വയസ്സിലും നിനക്ക് ബോധം വെച്ചില്ലേ. ആരെങ്കിലും വന്ന് ചിരിച്ച് കാണിച്ചാൽ ചാടി ഇറങ്ങിക്കോളും”.
ഭൂമിയിൽ സകലമേഖലകളിലും വികസനം ഉണ്ടായിട്ടും പെണ്ണുങ്ങളുടെ തലച്ചോറിൽ മാത്രം എന്തേ ഒരു വികസനവും ഉണ്ടാകാത്തത് എന്ന് യമദേവൻ അത്ഭുതപ്പെട്ടു. ചതിക്കുഴികൾ എവിടെയാണന്നു തേടിച്ചെന്ന് ചാടിക്കോളും. എത്ര പെണ്ണുങ്ങളാണ് ശ്രദ്ധക്കുറവ് കൊണ്ട് ഇങ്ങോട്ട് കയറി വരുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇവിടുന്ന് പുറത്തുപോകണം. ഒന്നുകിൽ ഇന്ന് തന്നെ സ്വന്തം ശരീരത്തിലേക്ക് കയറുക. അല്ലെങ്കിൽ ഭൂമിയിൽ ഗതികിട്ടാതെ അലയേണ്ടിവരും. സമയമാകാതെ ആരെയും ഇങ്ങോട്ട് കടത്തിവിടില്ല എന്ന താക്കീതും നൽകി യമദേവൻ അപ്രത്യക്ഷമായി.
ആത്മാക്കളെല്ലാം പിരിഞ്ഞു പോയി. എന്തായാലും വന്നതല്ലേ, ഇവിടെയൊക്കെ ചുറ്റിക്കറങ്ങിയിട്ട് അങ്ങ് പോയേക്കാം. പാർവതിയമ്മ മുന്നോട്ടു നടന്നു. ദേ.. അവിടെ കുറെ പെണ്ണുങ്ങൾ വട്ടം കൂടിയിരുന്നു കഥ പറയുന്നു. അത് “ആകാശവാണി മാതു” അമ്മയല്ലേ. അവരുടെ കഥ കേൾക്കാൻ ഇവിടെയും ആൾക്കാർ ഉണ്ട് അല്ലേ! പാർവതിയമ്മ അവരുടെ അടുത്തേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി. പേരും വീട്ടുപേരും ഒക്കെ പറഞ്ഞപ്പോൾ അവർക്ക് സന്തോഷം. ബന്ധുക്കളും അയൽവാസികളുമായി ഒരുപാട് പേരുണ്ട് അവിടെ. അവർ അവരോടൊക്കെ കുശലാന്വേഷണം നടത്തി. എല്ലാം കണ്ടുംകേട്ടും കഴിഞ്ഞപ്പോൾ പാർവതിമ്മയ്ക്ക് അവിടെ വിട്ടുപോരാൻ മടി. മാതുവമ്മയോടുള്ള പരിചയം വെച്ച് തന്നെ അവിടെ തിരികെ കയറ്റാൻ പറ്റുമോ എന്ന് ചോദിച്ചു.
ഇവിടെ ഒരു പിൻവാതിൽ നിയമനവും സാധ്യമല്ലെന്ന് മാതുമ്മ കട്ടായം പറഞ്ഞു. കാലന്റെ കണക്ക് പ്രകാരം ഇനിയും ഒരു മാസം കൂടി പാർവതി അമ്മയ്ക്ക് ആയുസ്സ് ഉണ്ടെന്ന് മാതു അമ്മ കൈവെള്ളയിൽ നോക്കി പറഞ്ഞു കൊടുത്തു.
“എന്തേ അവിടുന്ന് ചാടിപ്പോരാൻ കാരണം? ബുദ്ധിമുട്ടുണ്ടായിരുന്നോ?” മാതുഅമ്മ ചോദിച്ചു.
“ഇല്ല. അവിടെ ഞാൻ രാജയോഗത്തിലാണ് ജീവിച്ചിരുന്നത്. എന്നാലും ഒരുതരം ഒറ്റപ്പെടൽ. അത് മരണത്തെക്കാൾ ഭയാനകമല്ലേ മാതുവമ്മേ…?” പാർവതിയമ്മ നെടുവീർപ്പെട്ടു.
മാതുവമ്മ പിന്നീട് ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല.
മാതുവമ്മ അവർക്ക് തിരികെപ്പോകാനുള്ള വഴി കാണിച്ചു കൊടുത്തു. കർക്കിടകവാവിന് എല്ലാവരും അങ്ങോട്ടേക്ക് വരാൻ തയ്യാറെടുക്കുന്നുണ്ടെന്നും പറഞ്ഞു. ചെറുപ്പക്കാരായ പിള്ളേർ ആരും വരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ കാച്ചിലും ചേമ്പും ഒന്നും അവർക്ക് ഇഷ്ടമല്ല. അത് തിന്നാനായിട്ട് ആരും അങ്ങോട്ടേക്ക് വരുന്നില്ല എന്നാണ് പറയുന്നത്. വല്ല മന്തിയൊ… മാതുമ്മ മുഴുമിപ്പിച്ചില്ല.
ഇറങ്ങാൻ നേരം പാർവതിയമ്മ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. ദൂരെ ശിവൻ മാഷും കൂട്ടുകാരും ഉദ്യാനത്തിൽ നിന്ന് പൂക്കൾ ശേഖരിക്കുകയാണ്. കോളേജ് ഗ്രൂപ്പിലുള്ള ആരോ ഇന്ന് പുതുതായി വരുന്നുണ്ട്. അവരെ സ്വീകരിക്കാനുള്ള മാലയും ബൊക്കയും ഉണ്ടാക്കുന്ന തിരക്കിലാണവർ. ഏതോ പെണ്ണാവും. അതാ ഇത്ര ആവേശം. പാർവതി അമ്മക്ക് വല്ലാത്ത വിഷമം തോന്നി.
ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടതല്ലേ? തന്നോട് സ്നേഹത്തോടെ രണ്ടുവാക്ക് സംസാരി
ക്കാമായിരുന്നു. ഒന്ന് ചേർത്തുപിടിക്കാമായിരുന്നു. ഊരും പേരും അറിയാത്ത ഒരുത്തന്റെ കൂടെ കുടജാദ്രിയിലേക്ക് തീർത്ഥാടനത്തിന് ഇറങ്ങിപ്പുറപ്പെട്ട തന്നോട്…
പാർവതിയമ്മ കണ്ണീർ തുടച്ചു.
പെട്ടെന്ന് ഒരു പുകച്ചുഴി തന്നെ വലയം ചെയ്തു തുടങ്ങി. അതിന്റെ കൈകളിൽ കിടന്ന് പാർവയമ്മ തന്റെ വീട്ടുമുറ്റത്തെത്തി. അവിടെ ആൾക്കൂട്ടം. വരാന്തയിൽ തന്റെ ചാരുകസേര ഇല്ല. നിലവിളക്കില്ല. തന്റെ ശരീരം തിരഞ്ഞ് പാർവതിയമ്മ വീടിന്റെ പുറകുവശത്തേക്ക് പോയി. അവിടെ തുണികൊണ്ട് ഒരു മറ കെട്ടിയിരിക്കുന്നു. കട്ടിലിൽ തന്നെ കിടത്തിയിരിക്കുന്നു. അടുത്ത ബന്ധുക്കളെല്ലാം ചുറ്റും കൂടിയിരിക്കുന്നുണ്ട്. ഇവരോട് എത്ര പ്രാവശ്യം പറഞ്ഞതാ ഞാൻ… മരണശേഷം തന്നെ കുളിപ്പിക്കരുതെന്ന്. അത്ര നിർബന്ധമാണെങ്കിൽ ഒന്ന് കാലും മുഖവും കഴുകിയാൽ മതിയെന്ന്. എന്നിട്ടും കിടത്തിയിരിക്കുന്നത് കണ്ടില്ലേ, പിറന്നപടി!
പാർവ്വതി അമ്മക്ക് ദേഷ്യം സഹിക്കാനായില്ല.
കുളിക്കാനായി എടുത്തുവച്ച വെള്ളത്തിൽനിന്നും ആവി പറക്കുന്നുണ്ട്. ഇത്ര ചൂടോ? പാർവതിയമ്മക്ക് പേടിയായി. മനസ്സില്ലാമനസ്സോടെ അവർ തന്റെ ശരീരത്തിൽ കയറിക്കിടന്നു.
ചൂടുവെള്ളം ദേഹത്ത് വീണതും പാർവതിയമ്മ അയ്യോ എന്ന് ആർത്തുവിളിച്ചു ഉറക്കംഞെട്ടി എഴുന്നേറ്റിരുന്നു!!
അതുവരെ കണ്ട സ്വപ്നത്തിൽ നിന്നും ക്രൂരമായ അതിന്റെ അനുഭവത്തിൽ നിന്നും ഏറെ നേരത്തേക്ക് അവർ മോചിതയായില്ല.
*തുഷാര രാജേഷ്* .

