കൂട്ടാക്ഷരത്തിലെ ആദ്യരാത്രി ടോപിക്കിൽ എഴുതാൻ അഡ്മിൻ പ്രോത്സാഹിപ്പിക്കുമ്പോൾ ആദ്യരാത്രിയിലെ ചടങ്ങുകളേക്കാൾ എന്റെ മനസ്സിൽ തിങ്ങി വന്നത് ആദ്യ രാത്രിയോടാനുബന്ധിച്ചു ഞാൻ വാങ്ങി കൂട്ടിയ ‘എട്ടിന്റെ പണി’യുടെ ഓർമ്മകളാണ്.
മെഡിക്കൽ ഫീൽഡ് കലക്കി കുടിച്ച ഭാര്യയുടെ പ്രഭാവത്തിലും സ്കൂളിൽ സീനിയർ ആയി പഠിച്ച നാട്ടിലെ രണ്ട് ടീമുകളുടെ കയ്യിൽ നിന്ന് വമ്പൻ പണി മേടിച്ചു കൂട്ടിയ ആ ദുർനിമിഷം ദേ നിങ്ങൾക്കായി… “ലാർജോ… അതോ എക്സ്ട്രാ ലാർജോ?”
കെട്ടിയോളുടെ വീട്ടിൽ ആദ്യരാത്രിക്ക് തൊട്ടുമുമ്പുള്ള വൈകുന്നേരം. മനസ്സ് നിറയെ പ്രണയവും പ്രതീക്ഷയുമായി ചുറ്റിതിരിയുമ്പോൾ, ആ സന്ധ്യ സമയത്തു “കുടുംബാസൂത്രണം ” എന്ന വിഷയം മനസിലേക്ക് പറന്നുവന്നു.
”ഡോ താൻ വരുന്നോ, നമുക്കൊന്ന് പുറത്തുപോയി ചുറ്റി വരാം, വെറുതെ കവലയിൽ ” എന്ന് ഭാര്യയോട് പറഞ്ഞ് ഞാൻ ബൈക്ക് എടുത്തു. നേരെ അടുത്തുള്ള പരുമലയിലെ ഒരു പ്രശസ്ത മെഡിക്കൽസിലേക്ക്… കട അടുക്കാറായപ്പോൾ അത്യാകാംഷത്തോടെയുള്ള വരവിന്റെ ഉദ്ദേശം അവൾ എന്റെ ശുഷ്‌കാന്തിയിൽ നിന്നും മനസിലാക്കി…
ഞങ്ങൾ നേരെ കടയുടെ മുന്നിലെത്തി വണ്ടി നിർത്തി..”ചേട്ടാ ഒരു കോണ്ടം”എന്നു ചോദിക്കാൻ ആഞ്ഞതും ഭാര്യ പിന്നിൽ നിന്ന് എന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു ആ സത്യം അവളെന്റെ ചെവിയിൽ മന്ത്രിച്ചു…
‘ദേ ആ : കടയിലിരിക്കുന്ന ചേട്ടൻ ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ആളാണ്! ബാ നമുക്ക് പാം. ”
അതു ഗൗനിക്കാതെ മുന്നോട്ടു പോയ എന്നോടവൾ വീണ്ടും.. “അയ്യോ ചോദിക്കല്ലേ… ചോദിക്കല്ലേ! പുള്ളി ഇപ്പോൾ തന്നെ വീട്ടിൽ വിളിച്ച് പറയും!”
അവളുടെ നിർബന്ധം കാരണം ഒരു കുന്തോം വാങ്ങാതെ ഞങ്ങൾ സ്കൂട്ട് ആയി.. നേരെ സ്റ്റോർ മുക്കിലേക്ക് വെച്ചുപിടിച്ചു. വഴിയിൽ കണ്ട രണ്ടു മൂന്ന് മെഡിക്കൽ സ്റ്റോറുകൾ കടന്നുപോയെങ്കിലും എല്ലാത്തിലും പൊതു ജനങ്ങൾ നിറഞ്ഞു നിൽക്കുന്നു.
ഒടുവിൽ സ്റ്റോർ മുക്കിലെ ആ മെഡിക്കൽ ഷോപ്പിന് മുന്നിലെത്തി. ധൈര്യം സംഭരിച്ച് ഉള്ളിലേക്ക് കയറാൻ ആഞ്ഞപ്പോഴാണ് കൗണ്ടറിലേക്ക് ഒരാൾ നടന്നു വന്നത്. പടച്ചോനേ… എന്റെ പപ്പയുടെ ബെസ്റ്റ് ഫ്രണ്ട്, മെഡിക്കൽ സ്റ്റോറിൽ കമ്പൊണ്ടർ ! ഞാൻ നിന്ന് പരുങ്ങി. ഇതിയാനും എന്റെ കല്യാണം കൂടാൻ വന്നിരുന്നു. കണ്ണടയുടെ മുകളിലൂടെ പുള്ളി എന്നെ നോക്കി.
“ആഹാ… നീ എന്താടാ മോനെ ഇവിടെ? നീ ഭാര്യവീട്ടിൽ ഇന്നു കെട്ടി കേറിയതല്ലേ?ഓഹോ നാടു ചുറ്റാൻ പുത്തൻ പെണ്ണും കൂടുണ്ടല്ലോ”
ഞാൻ തപ്പിത്തടഞ്ഞു: “ഏയ്… ഒന്നുമില്ല അങ്കിൾ… ചുമ്മാ… ഒരു തലവേദന മാത്രാ…”
“തലവേദനയോ? എന്നാൽ ഒരു പാരസെറ്റമോൾ തരട്ടെ?”
“വേണ്ട അങ്കിൾ, കാറ്റ് കൊണ്ടപ്പോൾ അതു മാറി!” എന്ന് പറഞ്ഞ് ഞാൻ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞു.
അവൾക്കു കാര്യം മനസിലായി..ഇനി ഇവിടെങ്ങും രക്ഷയില്ല! വെറും അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള സ്വന്തം നാട്ടിൽ തിരിച്ചുചെന്ന് ആരും കാണാതെ വാങ്ങാമെന്ന് കരുതി തിരികെ ബൈക്കോടിച്ചു. കാരാഴ്മ ചന്തയിലെ ആ മെഡിക്കൽ ഷോപ്പിനു പുറത്തു മെല്ലെ വണ്ടി ഒതുക്കി, ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അകത്തേക്ക് ഒരൊറ്റ കയറ്റം! കെട്ടിയോൾ പോസ്റ്റു പോലെ റോഡിലും…
പക്ഷേ, വിധിയുടെ കളി അവിടെയും തീർന്നില്ല. കൗണ്ടറിൽ ഇരിക്കുന്നത് ഞാൻ പഠിച്ച സ്കൂളിലെ സീനിയർ ബാച്ചിലെ ചേട്ടാനിയന്മാർ… പണ്ടേ രണ്ടും കൂറകൾ.. അവന്മാരെ കണ്ടതും എന്റെ കാൽമുട്ടുകൾ ഇടിക്കാൻ തുടങ്ങി. എന്നാലും അന്തസ്സ് വിടാതെ ഞാൻ മുന്നോട്ട് നടന്നു.
“ഒരു പാക്കറ്റ് കോണ്ടം, കാമസൂത്ര…” ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
അതിൽ ഒരുത്തൻ എന്നെ തല ഉയർത്തി ആകെ മൊത്തം ഒന്നു തുറിച്ചു നോക്കി. എന്നിട്ട് വളരെ ഗൗരവത്തിൽ ചോദിച്ചു: “ഓഹ്, സൈസ് ഏതാണ്?”
എന്റെ തലയിൽ ഇടിത്തീ വെട്ടി. ഇതെന്താ? സൈസോ! ഇതിനൊക്കെ സൈസ് ഉണ്ടോ? ആകെ അമ്പരന്നു മനസ്സിൽ ചോദിച്ചു.
”പിന്നല്ലാതെ! സ്മാൾ, മീഡിയം, പ്രീമിയം ലാർജ് ഉണ്ട്, പിന്നെ എക്സ്ട്രാ ലാർജും ഉണ്ട്! ഏതാ വേണ്ടത്?” അവർ പരസ്പരം പുഞ്ചിരി തൂക.
ആകെ ചമ്മി, വിയർത്തു കുളിച്ച് നിൽക്കുന്ന ഞാൻ വേഗം പുറത്തേക്കിറങ്ങി ഭാര്യയെ വിളിച്ചു.
“ഇവിടുത്തെ മെഡിക്കൽ ഷോപ്പിൽ സൈസ് ചോദിക്കുന്നു… ലാർജ് വേണോ, എക്സ്ട്രാ ലാർജ് വേണോ? ഒന്നും മനസ്സിലാകുന്നില്ല.”
അപ്രതീക്ഷിതമായി ചോദ്യം കേട്ട കെട്ടിയോൾ “അയ്യോ… സൈസോ? എനിക്ക് അറിയില്ലല്ലോ! ഇനി കൺഫ്യൂഷൻ ആക്കണ്ട, എക്സ്ട്രാ ലാർജ് തന്നെ അങ്ങ് പറ !” അവൾക്കു ചമ്മലും ചിരിയും അടക്കാനേ കഴിയുന്നില്ല..
ഞാൻ തിരികെ ചെന്ന് വളരെ ഗമയിൽ പറഞ്ഞു: “സേട്ടാ… എക്സ്ട്രാ ലാർജ് തന്നെ പോരട്ടെ!”
അത് കേട്ടതും കൗണ്ടറിലുണ്ടായിരുന്ന മൂന്നെണ്ണവും കൂടെ കുടു കൂടാ ചിരി! സ്റ്റാൻഡിൽ കിടന്ന മരുന്നുകൾ വരെ കുലുങ്ങിപ്പോകുന്ന ചിരി!
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഇവന്മാർ എന്നെ ആക്കിയതാണ്..! കിട്ടിയതും വാങ്ങി ഞങ്ങൾ തിരിച്ചു. വഴിയിൽ നിർത്തി സോഡാ സർബത് കുടിച്ചെങ്കിലും ഭാര്യ വീടെത്തുന്നതുവരെ എന്റെ കാതുകളിൽ ആ ചിരി മുഴങ്ങുന്നുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞു 25’വർഷങ്ങൾ കഴിഞ്ഞിട്ടും, നാട്ടിലെ കവലയിലൂടെ നടക്കുമ്പോൾ കൂട്ടുകാർ ചോദിക്കും: “എന്താ അളിയാ… എക്സ്ട്രാ ലാർജ് രണ്ടെണ്ണം എടുക്കട്ടെ?”
നാട്ടിലേക്ക് ഇറങ്ങാൻ പോലും ഇപ്പോൾ എനിക്ക് പേടിയാണ്!

