കാടിന്റെ നടുവിലെ ഒരു റിസോർട്ടിൽ ആയിരുന്നു അയാൾ. ഓഫ് സീസൺ ആയതുകൊണ്ടാവാം ആളുകൾ ആരുമില്ലായിരുന്നു. വൈകിട്ട് ആഹാരവും കഴിച്ചു ഉറങ്ങാൻ കിടന്ന അയാൾക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നാൻ തുടങ്ങി. താൻ മരിച്ചുപോകുമെന്ന് അയാൾ ഉറപ്പിച്ചു. മരിച്ചാലും അറിയിക്കാൻ പോലും ആരുമില്ല എന്ന ഓർമ്മ അയാളുടെ മരണഭയം തന്നെ ഇല്ലാണ്ടാക്കി.
കണ്ണു തുറന്നപ്പോൾ പരിചയമില്ലാത്ത ഏതോ ഒരു സ്ഥലത്തായിരുന്നു അയാൾ. തൊട്ടുമുന്നിൽ രണ്ടുപേർ കൂലങ്കഷമായ ചർച്ചയിലാണ്. അതിലൊരാൾ അയാളോട് പറഞ്ഞു ഞാൻ മരണത്തിന്റെ ദേവനാണ്. നിങ്ങൾ മരിക്കേണ്ട സമയമായിട്ടില്ല. നിങ്ങൾ ഇവിടെ എത്താൻ മറ്റെന്തോ കാരണമുണ്ട്, ഞങ്ങളൊന്ന് നോക്കട്ടെ “.
ഒന്നും മനസിലാവാതെ അയാൾ പുറത്തേക്കിറങ്ങി..
മരിച്ചു കഴിഞ്ഞപ്പോഴാണെന്ന് തോന്നുന്നു എല്ലാവർക്കും സ്നേഹത്തിന്റെ വില മനസ്സിലായത്. ഭൂമിയിൽ കീരിയും പാമ്പും ആയി നടന്നവരെല്ലാം ഇവിടെ സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്ന കാഴ്ച കണ്ട് അയാൾ അറിയാതെ ചിരിച്ചു പോയി. ഒരു സ്ഥലത്ത് പാണ്ഡവരും കൗരവരും ഒരുമിച്ച് കഴിയുന്നു. പണ്ട് അല്പം ഭൂമിക്ക് വേണ്ടി തമ്മിൽ തല്ലിയതും പോരാഞ്ഞ്, ചുറ്റുവട്ടത്തുണ്ടായിരുന്ന സകലമാന രാജ്യങ്ങളിലെയും സൈന്യങ്ങളെ തമ്മിൽ തല്ലിച്ച് കൊന്നൊടുക്കിയ ആൾക്കാരാണ്.
അല്പം മുന്നോട്ട് നടന്നപ്പോൾ അയാൾ അവളെ കണ്ടു. “രാധിക” അയാളുടെ ചുണ്ടുകൾ വിറച്ചു. ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നവൾ. തന്റെ ആകാശവും ഭൂമിയും മഴയും വെയിലും ജീവിതവും ആയിരുന്നവൾ. ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ കയങ്ങളിലേക്ക് കൂടെ കൂട്ടണ്ട എന്ന് കരുതി താൻ കൈവിട്ടുകളഞ്ഞവൾ…. എപ്പോഴാണവൾ മരിച്ചത്? ഒന്നും മനസ്സിലാവുന്നില്ലല്ലോ.
അയാൾ രാധികയുടെ അടുത്തേക്ക് ചെന്നു. അയാളെ കണ്ടതും അവളുടെ മുഖത്ത് അത്ഭുതവും ആശ്വാസവും സങ്കടവും എല്ലാം കലർന്ന ഒരു ഭാവം തെളിഞ്ഞു. അവളയാളുടെ നെഞ്ചിൽ മുഖം അമർത്തി അയാളെ ചുറ്റിപ്പിടിച്ചു. സംശയിച്ച് സംശയിച്ച് ഒടുവിലയാൾ അവളുടെ മുടിയിൽ തലോടാൻ തുടങ്ങി. അവളുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ കണ്ണീർതുള്ളികൾക്ക് പൊള്ളുന്ന ചൂടായിരുന്നു. ആ ചൂടു പൊള്ളിച്ചത് അയാളുടെ ശരീരത്തെയല്ല, മനസ്സിനെയായിരുന്നു. ആ പഴയ കാലം വീണ്ടുമയാളോർത്തു
അതെന്തൊരു കാലമായിരുന്നു. കണ്ണിലും കരളിലും പ്രണയം പൂത്തുലഞ്ഞിരുന്ന കാലം. ജീവിതം ഒരാളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ, കണ്ണടച്ചാലും തുറന്നാലും ഒരാൾ മാത്രം കൺമുന്നിൽ വന്നിരുന്ന, സ്വപ്നത്തിലെന്നപോലെ ഒഴുകി നടന്ന കാലം. ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ അനുസ്യൂതം ഒഴുകിക്കൊണ്ടേയിരുന്ന ഒരു പാവം പ്രണയം.
ഡിഗ്രി പഠനം തീരുന്നതിന് മുമ്പ് രാധികയുടെ കല്യാണം ഉറപ്പിച്ചു. ആ സമയം തന്നെയായിരുന്നു അയാളുടെ അച്ഛന്റെ ബിസിനസിന്റെ തകർച്ചയും, അകാല മരണവും. അതോടെ കുടുംബത്തിന്റെ ഭാരം മുഴുവൻ അയാളുടെ ചുമലിലായി. ഏത് കഷ്ടപ്പാടുകളിലേക്കും കൂടെ ഇറങ്ങി വരാമെന്ന അവളുടെ ചങ്കുറപ്പിനെയും സ്നേഹത്തിനെയും സ്വീകരിക്കാൻ അന്നയാൾക്ക് കഴിഞ്ഞില്ല.. തന്റെ കൂടെ വന്നാൽ അമ്മയും രണ്ട് സഹോദരിമാരും പിന്നെ നിറയെ കടങ്ങളും പട്ടിണിയും മാത്രമുള്ള വീട്ടിലേക്ക് വന്നാൽ അവൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളോർത്ത്, അവർക്ക് കിട്ടാൻ പോകുന്ന ഒരു നല്ല ജീവിതം താനായി തകർക്കരുത് എന്ന് ബോധത്തോടെ അയാൾ അവളിൽ നിന്നും ഇറങ്ങി നടന്നു.
ഒരു വിധത്തിൽ കടങ്ങളൊതുക്കി പെങ്ങന്മാരെ കെട്ടിച്ച് വിട്ട് വന്നപ്പോഴേക്കും സ്വന്തം ജീവിതം കൈവിട്ട് പോയിരുന്നു. അമ്മയും മരിച്ചതോടെ അയാൾ ആരുമില്ലാത്തവനായി മാറി. ജീവിക്കാൻ ലക്ഷ്യങ്ങൾ ഒന്നുമില്ലല്ലോ എന്ന സങ്കടത്തിൽ നിന്നും രക്ഷപെടാൻ തുടങ്ങിയ യാത്രയാണ് ഇപ്പോഴിവിടെ എത്തി നിൽക്കുന്നത്.
രാധികയെ വർഷങ്ങൾക്ക് ശേഷം പിന്നെ കാണുന്നത് ഇന്നാണ്. മരണത്തിന്റെ താഴ്‌വരയിൽ, മരിച്ചു പോയവരുടെ നഗരത്തിൽ മഞ്ഞിന്റെ തണുപ്പുള്ള അവളുടെ ആലിംഗനത്തിൽ അയാൾ ഉരുകാൻ തുടങ്ങി. തണുപ്പിനും ഇത്ര ചൂടുണ്ടാകുമെന്ന് അയാളറിഞ്ഞു.
“രാധു നിനക്ക് എന്താണ് പറ്റിയത്”
“നിങ്ങളെല്ലാം കൂടെ നല്ല ജീവിതം എന്ന് പറഞ്ഞ് എന്നെ തള്ളിവിട്ടത് ഒരു നരകത്തിലേക്കായിരുന്നു. രണ്ടാമതും ഗർഭിണിയായിരുന്നപ്പോഴാണ് അയാളുടെ ചവിട്ടുകൊണ്ട് ഞാൻ മരിക്കുന്നത്. അയാൾക്ക് എന്നോടോ മകളോടോ യാതൊരു സ്നേഹവും ഉണ്ടായിരുന്നില്ല. എനിക്കുറപ്പാണ് അയാൾ മറ്റൊരു കല്യാണം കഴിച്ചിരിക്കും… ആ സ്ത്രീ എന്റെ മകളെ ഉപദ്രവിക്കും. ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ നീ എന്റെ കുഞ്ഞിനെ അവിടെ നിന്നും രക്ഷപ്പെടുത്തുമെന്ന് എനിക്കുറപ്പായിരുന്നു. കാലമെത്ര കഴിഞ്ഞു എന്നൊന്നും എനിക്കറിയില്ല ഇവിടെ വന്ന കാലം മുതൽ ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം നീ എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തണം എന്നതായിരുന്നു. പക്ഷേ ഇപ്പോൾ നീയും ഇവിടെ എത്തിയിരിക്കുന്നു. ഇനിയവളെ രക്ഷിക്കാൻ ആരുണ്ട്?” രാധിക അയാളുടെ നെഞ്ചിൽ തലയടിച്ച് പൊട്ടിക്കരഞ്ഞു.
“ രാധികേ നീയെന്ന അമ്മയുടെ സ്നേഹത്തിന്റെ ശക്തിയാണ് ഇവനെ ഇവിടെ എത്തിച്ചത്. അല്പസമയം കഴിഞ്ഞാൽ ഇവൻ ഭൂമിയിലേക്ക് തിരികെ പോകും. പക്ഷേ തിരികെ ഭൂമിയിൽ എത്തുമ്പോൾ ഇവിടെ നടന്നതെന്നും ഇവൻ ഓർമ്മയുണ്ടാവില്ലല്ലോ”
അങ്ങോട്ട് കടന്നുവന്ന മരണദേവൻ പറഞ്ഞു.
“ എന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇവൻ ഇവിടെ എത്തണമെന്ന് പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും.
മരിക്കാൻ സമയമാകാത്ത ഒരാളെ പരലോകം വരെ എത്തിക്കാൻ ഒരമ്മയുടെ തീഷ്ണമായ ആഗ്രഹത്തിനും പ്രാർത്ഥനയ്ക്കും കഴിയുമെങ്കിൽ ബാക്കി കാര്യങ്ങൾക്കും പ്രപഞ്ചം ഒന്നാകെ എന്റെ കൂടെ നിൽക്കും”.
രാധികയുടെ വാക്കുകൾ കേട്ട് മരണ ദേവൻ പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി. “തനിക്ക് പോകാൻ സമയമായി, എനിക്ക് മറ്റൊരാളെ കൊണ്ടുവരാനും”
അയാൾ രാധികയെ ഒരിക്കൽക്കൂടി ചേർത്തുപിടിച്ചു. അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അയാൾ മന്ത്രിച്ചു “ നിന്റെ കുഞ്ഞിന് ഞാനുണ്ടാവും”
കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ രാധികയുടെ ഭർത്താവിന്റെ വീട്ടിൽ എത്തി.
രാധികയുടെ ഭർത്താവ് കുറച്ച് ദിവസം മുൻപ് മരണപ്പെട്ടിരുന്നു. അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയെ ഏതെങ്കിലും ഒരു അനാഥാലയത്തിൽ തള്ളാൻ ആഗ്രഹിച്ചിരുന്ന രണ്ടാം ഭാര്യക്ക് കുട്ടിയെ അയാളുടെ കൂടെ വിടുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ ആ കുഞ്ഞ് തലേദിവസം രാത്രി സ്വപ്നത്തിൽ അമ്മ പറഞ്ഞതോർത്തു.
“എന്റെ മോളൊരിക്കലും സങ്കടപ്പെടരുത്. നിന്നെ കൊണ്ടുപോകാൻ നാളെ അച്ഛൻ വരും.”
രാത്രി തന്റെ വീടിന്റെ ഉമ്മറത്ത് കുഞ്ഞിനെ കഥ പറഞ്ഞുറക്കുന്ന അയാൾ കുഞ്ഞിന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് മുകളിലേക്ക് നോക്കി. ആകാശത്ത് അവരെ നോക്കി നിന്ന നക്ഷത്രത്തിന്റെ തിളക്കം അല്പം കൂടി കൂടിയത് പോലെ അയാൾക്ക് തോന്നി.
#മരണാനന്തരജീവിതം

