ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരുവുതന്നെയാണ്, ” വിവാഹം”. അതിൽ ഒരു തർക്കവുമില്ല. വിവാഹം – വിജയിച്ചാലും, വിജയിച്ചില്ലെങ്കിലും അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുക തന്നെ ചെയ്യും എന്നത് നിസ്സംശയമാണ്. ഓരോ വ്യക്തിയ്ക്കും തങ്ങളുടേതായ സ്വപ്നങ്ങളും, ആഗ്രഹങ്ങളുമൊക്കെ വിവാഹത്തെക്കുറിച്ച് ഉണ്ടായിരിക്കുകയും ചെയ്യും. അതിലും ഒരു തർക്കവുമില്ല.
ഞാൻ ഇന്ന് ഇവിടെ വാക്കുകളാൽ കോറി എഴുതുന്നത് എന്റെ അന്നത്തെ വിവാഹ സങ്കൽപ്പങ്ങളെക്കറിച്ചും, അക്കാലത്തെ ബാലിശമായ ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാമാണ്. സൗഹൃദങ്ങളുടെ ഒരു പെരുമഴക്കാലം – എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നതു കൊണ്ടു തന്നെ വായ്നോട്ടം എന്ന കലയും വളരെ ഭംഗിയായി നടന്നു പോയ്ക്കൊണ്ടിരുന്നു. പക്ഷെ പ്രണയത്തെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള മാനസിക ധൈര്യം തരുന്ന ഒരു കുടുംബാന്തരീക്ഷമേ ആയിരുന്നില്ല എന്റേത്. ആ വാക്കു തന്നെ കേൾക്കുന്നത് എന്തോ മഹാപാതകം ആയിരുന്നു. പക്ഷെ ഞാനെന്നും ആ വാക്കിനെ സ്നേഹിച്ചിരുന്നു. വേണ്ട – എന്നു പറഞ്ഞാൽ ആ കാര്യം ചെയ്യാനും, / അറിയാനും എനിയ്ക്ക് പണ്ടുമുതല്ലേ വല്ലാത്തൊരു ആവേശമാണ്. ആ അതൊക്കെ ഒരു സൈഡിൽ അങ്ങനെ നിൽക്കട്ടെ. ഇനി വിഷയത്തിലേയ്ക്ക് വരാം.
കല്യാണത്തിന് സമയമായി എന്ന ഔദ്യോഗിക പ്രഖ്യാപനം – കുടുംബത്തിൽ നിന്നും, ബന്ധുക്കളിൽ നിന്നും ഉണ്ടായി. വിവാഹാലോചനകൾ തകൃതിയായി നടന്നു. പലരും വന്നു കണ്ടു. അങ്ങനെ ഒരു ശനിയാഴ്ച, കല്യാണത്തിലേയ്ക്ക് എത്തിച്ച സംഭവബഹുലമായ എന്റെ പെണ്ണുകാണൽ നടന്നു. നല്ല മെയ്ഗ്രെയ്ൻ ഉള്ള ദിവസമായിരുന്നു, ഉച്ചവരെ സ്കൂളിൽ പി. ടി. എ മീറ്റിങ്ങും ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഇങ്ങനെയൊരു കലാപരിപാടിയെക്കുറിച്ച് അറിഞ്ഞത്, മനസ്സില്ലാമനസ്സോടെ നിന്നു. സമയത്തിനു തന്നെ പെണ്ണുകാണുന്നവർ എത്തി. വീട്ടിൽ കയറി ഇരുന്ന വഴിയ്ക്ക് തന്നെ വൈദ്യുതി പോയി മറഞ്ഞു. ഹാ, ഐശ്വര്യം😆 എമർജൻസിയുടെ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം കണ്ടു. പുറത്ത് ഇടി വെട്ടും, മഴയും.
ആദ്യ ചോദ്യം വന്നു – പേര് എന്താ?
ഞാൻ സധൈര്യം പറഞ്ഞു – ഡീന ഡി, – ഡബിൾ ഇ, എൻ, എ.
വ്യത്യസ്തയാർന്ന ഉത്തരം കേട്ട് പയ്യൻ ഹർഷ പുളകിതനായി. പിന്നീടങ്ങോട്ട് അനുഭവിക്കാൻ പോകുന്ന വ്യത്യസ്തയാർന്ന അനുഭവങ്ങളുടെ ഒരു സാമ്പിൾ ആണ് ഇതെന്ന് പാവം അറിഞ്ഞിരുന്നില്ല.
ഈ ഓഗസ്‌റ്റ് 28 ന് ആ വിവാഹത്തിന്റെ പതിനഞ്ചാം വാർഷികമാണ്. എന്റെ ജീവനെ, എന്റെ നന്ദി ഞാൻ എങ്ങനെ വാക്കുകളിലൂടെ എഴുതി ഫലിപ്പിക്കും.
ജീവിത യാത്രയിൽ ഒരിക്കൽപ്പോലും എന്നെ ഒറ്റപ്പെടുത്താതിരുന്നതിന്, എന്റെ വേദനകളിൽ എനിയ്ക്ക് ആശ്വാസത്തിന്റെ നേർത്ത കാറ്റായതിന്, എന്റെ ലക്ഷക്കണക്കിന് പരാജയങ്ങളിൽ, “സാരമില്ല” എന്ന് പറഞ്ഞ് എന്റെ തോളോടു തോൾ ചേർന്നു നിന്നതിന്, എന്റെ വാശികൾക്കു മുൻമ്പിൽ – പരിഭവങ്ങളില്ലാതെ സ്വയം കീഴടങ്ങിയതിന്, ഒരു മനുഷ്യന് ഇത്രത്തോളം ക്ഷമിക്കാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചതിന്. എല്ലാം നന്ദി.
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഈ തീരത്തു തന്നെ വന്നണയാൽ എനിയ്ക്കു ഭാഗ്യമുണ്ടാകട്ടെ. അതിനേക്കാൾ വലിയൊരു ഭാഗ്യം എന്റെ ജീവിതത്തിൽ വേറെ ഇല്ല. 🥰🥰🥰

