ഞാൻ എന്റെ യുദ്ധങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നു. എവിടെ പ്രതികരിക്കണം, എവിടെ മിണ്ടാതിരിക്കണം എന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു. എല്ലാ തർക്കങ്ങളിലും ഞാൻ ഇടപെടാറില്ല, പ്രധാനപ്പെട്ടവ മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു, എന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്.
നിനക്കറിയില്ലേ വലിയ യുദ്ധങ്ങൾ ആണ് എനിക്കിഷ്ടം; നിനക്കും. അതും ഏതാണ്ട് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മൾ നിലനിർത്തിപ്പോരുന്ന യുദ്ധം. അതിന്നും എന്നും നിർത്താതെ തുടരാനാകുന്നത് നമ്മുടെ ജീവിതവിജയമാണെന്നും ചിലപ്പോഴെങ്കിലും എനിക്ക് തോന്നാറുണ്ട്.
എല്ലാ ചെറിയ പ്രശ്നങ്ങളിലും വാദപ്രതിവാദങ്ങൾക്ക് പോകാതെ, ഊർജ്ജവും സമയവും എവിടെ ചെലവഴിക്കണമെന്ന് ബോധപൂർവ്വം തീരുമാനിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല, എന്നെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല.
ഒരു ജീവിതകാലം മുഴുവൻ എന്തിനാണ് യുദ്ധം തുടരുന്നത് എന്ന് തിരിച്ചറിയാത്തവരാണ് നമ്മൾ, അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവരാണ്.
സ്നേഹവും സന്തോഷവും കാരുണ്യവും ദയയും എല്ലാത്തിലുമുപരി ജീവിതത്തിൽ സമാധാനം നിലനിർത്തുന്നതിൽ സന്തോഷിക്കുന്നവരും ആഘോഷിക്കുന്നവരും ആണ് ഭൂരിപക്ഷം പേരും. എന്നാൽ നമ്മൾ തീർത്തും വിപരീതമാണ്, എന്നും എപ്പോഴും പരസ്പരവിശ്വാസമില്ലായ്മയിലും, അസന്തുഷ്ടിയിലും, അരോചകങ്ങളായ സംഭാഷണങ്ങളിലും, മുനവെച്ചു പരിഹസിക്കുന്നതിലും, നിരന്തരമായി കഴിവുകുറവുകളെ കുത്തിനോവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവർ. ബന്ധുക്കളെയും സൗഹൃദങ്ങളെയും അകറ്റിനിർത്തുന്നതിലും, വെറുക്കുന്നതിലും, വേട്ടയാടുന്നതിലും, ഡോക്ടറേറ്റോ അതോ അതിലുപരിയായുള്ള യോഗ്യതയോ നേടിയവർ.
എന്റെ ജീവിതത്തിലെ നിരന്തരപരാജയങ്ങളെ എന്നും ഞാൻ ആഘോഷിച്ചിട്ടേ ഉള്ളൂ. അതെന്തുകൊണ്ട് എന്നായിരിക്കും നിങ്ങളുടെ ചോദ്യം. നല്ലതായിട്ട് ജീവിതത്തിൽ ഒന്നും നടക്കുന്നില്ല എന്നും നിങ്ങൾക്ക് തോന്നാം. എല്ലാ സന്തോഷങ്ങൾക്കിടയിലും ഒറ്റവാക്കുകൊണ്ട് ആ സന്തോഷം തുടച്ചുകളയാൻ കെല്പുള്ളവർ നിങ്ങൾക്ക് ചുറ്റുമുള്ളപ്പോൾ, ഒരു ചെറിയ സന്തോഷംപോലും പങ്കുവെയ്ക്കാൻ നിങ്ങൾ മടിക്കും.
ഞാൻ ഒരു സംഭാഷണപ്രിയൻ അല്ല. കാരണം എന്റെ അജ്ഞത എനിക്ക് നന്നായി അറിയാം. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എനിക്കുത്തരമില്ല എന്നതാണ് എന്റെ സത്യം. എന്റെ കഴിവുകുറവ് സ്വയം തിരിച്ചറിഞ്ഞാണ് ഞാൻ നിശ്ശബ്ദനായിരിക്കുന്നത്. അതൊരു പരിഹാരമല്ലെന്ന് നിങ്ങളെപ്പോലെ എനിക്കും അറിയാം. എന്നാൽ എന്റെ നിശ്ശബ്ദതകൾ പൊട്ടിത്തെറികൾ ഒഴിവാക്കാനാണ്.
നിങ്ങൾ എന്നിൽ ഉണ്ട് എന്ന് കരുതുന്ന ചിന്തയും വ്യാപ്തിയും ഒന്നും എന്നിലില്ല, എന്ന് മാത്രമല്ല, നിങ്ങളുടെ അഭിനന്ദനങ്ങൾക്ക് ഞാൻ അർഹനുമല്ല. അക്ഷരങ്ങൾ പ്രസിദ്ധിയിലേക്ക് നയിക്കാനല്ല, അതെല്ലാം സമാനമനസ്കരുമായുള്ള സംവാദങ്ങളോ ഇടപെടലുകളോ മാത്രമാണ്.
എന്നിൽ നിന്ന് ഒഴിഞ്ഞുപോകാനും ഒഴിഞ്ഞുമാറാനും മാത്രമേ എനിക്കറിയൂ.
തീർച്ചയായും ഞാൻ തെറ്റുകാരനാണ്. ജനിച്ചുപോയി എന്നതാണ് എന്റെ ആദ്യത്തെ കുറ്റം. വളർന്നു എന്നത് രണ്ടാമത്തെ കുറ്റം. എല്ലാവരെയും, ഈ ലോകത്തെ മുഴുവൻ അകമഴിഞ്ഞ് സ്നേഹിക്കാൻ ശ്രമിക്കുന്നു എന്നത് എന്റെ ഏറ്റവും വലിയ കുറ്റം.
സ്വാർത്ഥത എന്റെ കൂടെപ്പിറപ്പാണ്. എനിക്ക് ഞാൻ മാത്രം മതി എന്നതാണ് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരേയൊരു കാര്യം. ഓരോരുത്തരും തനിയെ ജനിച്ചു ജീവിച്ചു മരിയ്ക്കുന്നു, അതിനിടയിൽ കുറെപ്പേരൊക്കെ നമ്മുടെ ജീവിതത്തിൽ വരികയും ചേരുകയും ഇടയ്ക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.
എനിക്ക് ആരെയും ഉപേക്ഷിക്കാനാവില്ല. നിങ്ങൾ നന്നാവണം എന്ന് കരുതി ദേഷ്യപ്പെടും, പരുഷമായ വാക്കുകൾ ഉപയോഗിക്കും, കാര്യങ്ങൾക്ക് സൂക്ഷ്മമായ സമയപരിധി വെയ്ക്കും – എല്ലാം എന്റെ തെറ്റുകളാണ്. ആരെയും തിരുത്താനാകില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. അപ്പോൾ എനിക്ക്, എന്നെ ഉപേക്ഷിക്കാനേ കഴിയൂ.
ജീവിതത്തിൽനിന്ന് ആർക്കും ആരെയും ഇറക്കിവിടാനാകില്ല, സ്വയം ഇറങ്ങിപ്പോകാനേ കഴിയൂ.
എപ്പോഴും അസ്വസ്ഥമായ ഒരു മനസ്സിൽനിന്നാണ് അക്ഷരങ്ങൾ പുറത്തു വരുന്നത്. അസ്വസ്ഥൻ എന്ന വാക്കിന് സ്ഥിരതയില്ലാത്ത എന്നർത്ഥവുമുണ്ട്. അതെന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.
തീക്ഷ്ണവും ക്രൂരവുമായ ഫലിതങ്ങളുടെ തീക്കനൽ എന്നിലേയ്ക്ക് കോരിയെറിയുക. എപ്പോഴും പൊള്ളുന്ന മനസ്സിനേക്കാൾ പൊള്ളിക്കില്ലല്ലോ ശരീരത്തിൽ പതിക്കുന്ന കനലുകൾ.
എന്നെങ്കിലും ഞാൻ ഉറഞ്ഞുതുള്ളുന്ന ഒരു തെയ്യമായേയ്ക്കും, തീക്കുണ്ഡത്തിലേയ്ക്ക് ചാടിയോടിക്കയറുന്ന തെയ്യം, ആ തെയ്യം ഒരുവശത്തുനിന്ന് തീക്കുണ്ഡത്തിലൂടെ ഓടി, മറുവശത്തേയ്ക്ക് ഓടിക്കയറാറുണ്ട്.
എനിക്ക് ആ തീകുണ്ഡത്തിൽ എരിഞ്ഞു തീരാനാണ് ഇഷ്ടം.
@കാവല്ലൂർ മുരളീധരൻ

