“അപ്പോഴെല്ലാം പറഞ്ഞതുപോലെ. കല്യാണത്തിന് തലേന്ന് തന്നെ എല്ലാവരും എത്തിയേക്കണം.”
നഗരത്തിലെ പ്രമുഖനായ അബ്കാരി രാജൻ ജോസഫിനെ കല്യാണം ക്ഷണിച്ചിട്ട് സബ് ഇൻസ്പെക്ടർ രാജീവൻ ഫോൺ വെക്കുമ്പോൾ അയാളുടെ ഫോണിൽ ഷീലയുടെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.
“ഇനിയിപ്പോൾ നമ്മളെ ഒന്നും വേണ്ടായിരിക്കുമല്ലേ? പുതിയ ആള് വരുമ്പോ പഴേതിനെ കളയുന്നതാണല്ലോ ശീലം”
“കല്യാണമുറപ്പിച്ചിട്ട് ഒരു വർഷമായില്ലേ? നിന്നെ വേണ്ടായിരുന്നുവെങ്കിൽ ഞാൻ അന്നേ ഉപേക്ഷിക്കില്ലേ” എന്ന് മറുപടി മെസ്സേജ് അയച്ചിട്ട് അയാൾ തന്റെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു.
“ അച്ഛാ സ്ത്രീധനത്തിന്റെ ബാക്കി അവർ കല്യാണത്തിന് മുമ്പ് തന്നെ തരുമല്ലോ അല്ലേ? “
“ഹാ നീ കിടന്ന് ചാകാതെ. അതൊക്കെ അവര് തന്നോളും. ഇല്ലെങ്കിൽ ഞാൻ മേടിച്ചോളാം. കല്യാണത്തിനിനി ഒരാഴ്ചയേ ഉള്ളൂ. അതിനിടക്ക് വേണ്ടാത്ത പൊല്ലാപ്പൊന്നും ഉണ്ടാക്കരുത്. ഒരു കേസ് ഇരുചെവി അറിയാതെ ഒതുക്കിയതിന്റെ പ്രയാസം എനിക്കേ അറിയു” അപ്പുറത്തുനിന്നും അയാളുടെ അച്ഛന്റെ മറുപടി വന്നു.
“അച്ഛനും മോനും കൊള്ളാം. ആ പെണ്ണൊരു ഡോക്ടറല്ലേ? അതെന്തിനാ ഇവനെ കെട്ടുന്നത്? പാവം ആ കൊച്ചിന്റെ കണ്ണീരും ഞാൻ കാണേണ്ടിവരുമല്ലോ ദൈവമേ”
രാജീവന്റെ അമ്മ സരോജത്തിന് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“കേറിപ്പോടീ അകത്ത്”. അയാളുടെ അലർച്ച കേട്ട് അവരൊന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. അപ്പോഴും മകന്റെ ക്രൂരതയിൽ ജീവിതം നഷ്ടപ്പെട്ടു പോയ കുറച്ചു പെൺകുട്ടികളുടെ ഓർമ്മ അവരുടെ മനസിൽ കനലായി ജ്വലിച്ചു നിന്നിരുന്നു.
“ഇന്ന് വൈകിട്ട് സ്ഥിരം കോഫി ഷോപ്പിൽ കണ്ടാലോ?” രാജീവന്റെ ഫോണിലേക്ക് സിതാരയുടെ മെസ്സേജ് വന്നു.
“കാണാം. പക്ഷേ ഒന്നു തൊടാൻ പോലും സമ്മതിക്കുന്നില്ലല്ലോ” എന്ന് മെസ്സേജ് അയച്ചു രാജീവൻ കസേരയിലേക്ക് ചാരിയിരുന്നു.
ഒരു വർഷം മുമ്പാണ് ഒരു ബ്രോക്കർ മുഖേന സിതാരയുടെ ആലോചന വരുന്നത്. ആൾ ഡോക്ടറാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് സിത്താരക്ക് കരൾ രോഗമുണ്ടായി എന്നും കരൾ മാറ്റിവെച്ചിട്ടുണ്ടെന്നും അവളുടെ വീട്ടുകാർ ആദ്യം തന്നെ പറഞ്ഞതോടെ നല്ലൊരു തുക സ്ത്രീധനം കിട്ടുന്നതിന് രാജീവന് വഴി തെളിഞ്ഞു. അച്ഛനുമമ്മയും മരിച്ച അവളെ നോക്കുന്നത് കൊച്ചച്ചനാണ്. അങ്ങേരൊരു പാവം മനുഷ്യൻ. ഇഷ്ടം പോലെ കാശും. അയാളുടെ ഹോസ്പിറ്റലിൽ ആണ് സിതാര ജോലി ചെയ്യുന്നത്. പിന്നണിയിൽ കാശിനായി ചരടുവലി നടത്തുമ്പോഴും സിതാരയുടെ മുമ്പിൽ മാന്യതയുടെ മൂടുപടം അണിയാൻ രാജീവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു ബൈക്കപകടത്തിൽ പരിക്ക് പറ്റിയപ്പോഴും അവൾ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് അവൻ അഡ്മിറ്റ് ആയത്. തനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടെന്ന് കണ്ടു പിടിച്ചതും ചികിത്സ നടത്തുന്നതും എല്ലാം അവൾ തന്നെ. ഇങ്ങനെയൊരാൾ ഭാര്യയാകുന്നത് നല്ലത് തന്നെ.
“കല്യാണത്തിന് ഒരാഴ്ചയല്ലേ ഉള്ളൂ അതുവരെ ക്ഷമിച്ചൂടെ”
സിതാരയുടെ മറുപടി അയാൾ വായിച്ചു. നിന്നെ ഒന്ന് കൈയിൽ കിട്ടീട്ട് വേണം രാജീവൻ ആരാണെന്ന് കാണിച്ചു കൊടുക്കാൻ. അവൻ അല്പം ദേഷ്യത്തോടെ മനസ്സിൽ തീരുമാനമെടുത്തു.
വൈകിട്ട് സിതാരയെ കണ്ടശേഷം രാജീവൻ പോയത് ഷീലയുടെ വീട്ടിലേക്കാണ്. ഒരു കേസിന്റെ കാര്യവുമായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഷീലയെ രാജീവൻ വലയിലാക്കിയത്. നേരം വൈകി അവിടെ നിന്ന് ഇറങ്ങുമ്പോൾ ഷീല രാജീവനെ കളിയാക്കി. “സാറിന് പഴയപോലെ ഉത്സാഹം ഉന്മേഷവും ഒന്നും ഇല്ലല്ലോ. കല്യാണം കൂടെ കഴിഞ്ഞാൽ എന്താകും അവസ്ഥ?”
വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ രാജീവനും അതായിരുന്നു ആലോചിച്ചത്. കുറെ നാളുകളായി ശരീരത്തിന് മൊത്തത്തിൽ ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ട്. സിതാര പറയുന്നത് സ്റ്റോണിന് മരുന്ന് കഴിക്കുന്നത് കൊണ്ടാണെന്നാണ്. എന്തായാലും കല്യാണം കഴിഞ്ഞ് വിശദമായ ഒരു പരിശോധന നടത്തേണ്ടിയിരിക്കുന്നു.
കല്യാണത്തിന് സിതാരയുടെ വീട്ടിൽ നിന്നും ആളുകൾ വളരെ കുറവായിരുന്നു. കല്യാണം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി. ആദ്യരാത്രിക്ക് വേണ്ടി കാത്തിരുന്ന രാജീവന് വൈകുന്നേരം ആയപ്പോഴേക്കും ചെറിയതോതിൽ ഒരു ദേഹാസ്വാസ്ഥ്യം തുടങ്ങി. അവനെ പരിശോധിച്ച സിതാര, ഒരു ഇൻജക്ഷൻ എടുത്തിട്ട് കുഴപ്പമൊന്നുമില്ല സ്ട്രെയിൻ കൊണ്ടാണ്, എങ്കിലും നമുക്കൊന്ന് ആശുപത്രിയിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് രാജീവിന്റെ അമ്മയെയും കൂട്ടി അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയി.
കാഷ്വാലിറ്റിയിൽ രാജീവനെ കിടത്തിയശേഷം അവൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടറാവട്ടെ രാജീവനെ പരിശോധിച്ച ശേഷം ഒരു ദിവസം ഒബ്സർവേഷനിൽ കിടക്കാം അതായിരിക്കും നല്ലത് എന്ന അഭിപ്രായത്തിൽ അവനെ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഉള്ള ഒരു റൂമിലേക്ക് മാറ്റി.
ആദ്യരാത്രി നഷ്ടമായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് കയ്യിലൊരു സിറിഞ്ചുമായി സിതാര മുറിയിലേക്ക് വന്നത്. “ആദ്യരാത്രിയിൽ പാലിനു പകരം സിറിഞ്ചുമായി വരുന്ന ആദ്യത്തെ കല്യാണ പെണ്ണ് താൻ ആയിരിക്കും” രാജീവൻ അവളെ കളിയാക്കി.
“ഈയൊരു ഇഞ്ചക്ഷൻ കൂടി എടുത്താലേ ക്ഷീണം ശരിക്കും മാറുകയുള്ളൂ” എന്നു പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അവൾ ആ ഇൻജക്ഷൻ കൂടി നൽകി. അല്പം കഴിഞ്ഞതോടെ ശരീരമെല്ലാം തളരുന്നപോലെ രാജീവന് തോന്നി.
“അൽപനേരം കിടന്നോളൂ എല്ലാം പെട്ടെന്ന് ശരിയാകും” എന്ന് പറഞ്ഞ് സിതാര അവനെ കിടക്കാൻ സഹായിച്ചു. ഒരു Ambu Bag സിതാര അവന്റെ മുഖത്ത് പിടിപ്പിച്ചു. അതിന്റെ ബലൂണിൽ അമർത്തി അവനെ ശ്വസിക്കാൻ സഹായിച്ചു.
എന്താണ് പറ്റിയതെന്ന് അറിയാതെ രാജീവൻ ആകെ പരിഭ്രമിച്ചു. കൈകാലുകൾ അനക്കാൻ പറ്റുന്നില്ല. എന്നാൽ ബോധമുണ്ട്.
“രാജീവിന് എന്നെ ഓർമ്മയുണ്ടോ? എനിക്ക് പത്തു വയസുള്ളപ്പോൾ നമ്മൾ അയൽക്കാരായിരുന്നു. അന്ന് രാജീവൻ പ്ലസ് വണ്ണിനാണ്”
ആ ഓർമ്മകളിൽ അവൾ കിതച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് അവൾ ചോദിച്ചു
“ഒന്നുമറിയാത്ത ഒരു പാവം പെൺകൊച്ചിനെ എത്ര കാലം നിന്റെ കാമം തീർക്കാൻ ഉപയോഗിച്ചുവെന്ന് ഓർമ്മയുണ്ടോ”?
അഗ്നിപർവതം പൊട്ടി തിളയ്ക്കുന്ന ലാവ ദേഹത്തു വീണപോലെ അവന് തോന്നി.
“അന്ന് ഞാൻ അനുഭവിച്ചത് ആർക്കും മനസ്സിലാവില്ല. എപ്പോഴും ശരീരം മുഴുവൻ വൃത്തികെട്ട ഒരു പുഴു ഇഴയുന്നതുപോലെ തോന്നും. കണ്ണടയ്ക്കുമ്പോൾ എന്നെ തേടി വരുന്ന കൈകളെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന് ഉറങ്ങാനാവാതെ ജീവിതം നരകമായ എത്രയോ ദിവസങ്ങൾ. അമ്മയോട് പറഞ്ഞപ്പോ ആരോടും പറയണ്ട, ആരുമറിയണ്ട എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ, കൂടെ നിൽക്കാനോ ചേർത്ത്പിടിക്കാനോ ആരുമില്ലാതെ ദിശയിറിയാതെ ഒഴുകിയ ജീവിതത്തിലെ കുറേ നാളുകൾ. നിന്റെ അച്ഛൻ പോലീസുകാരൻ ആയതുകൊണ്ട് പരാതി പറയാൻ പേടിയായിരുന്നു. അയാൾ ട്രാൻസ്ഫർ ആകുന്നത് വരെയുള്ള മൂന്നു വർഷം നിന്നെ പേടിച്ച് ചെറിയച്ഛന്റെ വീട്ടിൽ നിന്ന് പഠിക്കേണ്ടി വന്നു”
അധികഠിനമായ വികാരവിക്ഷോഭം കൊണ്ട് അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.
“നീ ഒരു രേഷ്മയെ ഓർക്കുന്നുണ്ടോടാ? രണ്ടുവർഷം മുമ്പ് പ്രണയം നടിച്ച് വശത്താക്കി ഒടുവിൽ നിന്റെ കൈ കൊണ്ട് നീ കൊന്നു കളഞ്ഞവൾ. അവൾ പകുത്തുതന്ന കരളുകൊണ്ടാണ് ഞാനിന്ന് ജീവിക്കുന്നത്. ഈ പ്രതികാരം അവൾക്കും കൂടെ വേണ്ടിയിട്ടാണ്.”
പൂർവ്വകാല ചെയ്തികളുടെ ഫലങ്ങൾ തന്നെ തേടിയെത്താൻ തുടങ്ങിയെന്ന് അവന് മനസിലായി. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി കിടക്കാനേ അവന് കഴിഞ്ഞുള്ളൂ.
“കഴിഞ്ഞ ഒന്നൊന്നര വർഷമായി ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു രാജീവാ. നിന്റെ സിരകളിലെ ചോരയിൽ മദിച്ചു പുളക്കുന്ന ആണഹന്തയുടെ അഹങ്കാരം ഉണ്ടല്ലോ അതിനി അധികകാലം ഉണ്ടാവില്ല. കഴിഞ്ഞ ഒരു വർഷമായി നീ പോലും അറിയാതെ നിനക്ക് ഞാൻ ചില മരുന്നുകൾ നൽകുന്നുണ്ടായിരുന്നു. ഇനി നിന്റെ ജനനേന്ദ്രിയം ഒരു പെണ്ണിനോടുമുള്ള കാമത്താൽ ശക്തിയാർജിക്കില്ല. രൂപത്തിൽ മാത്രം ഒരു പുരുഷനായി നിനക്ക് വേണമെങ്കിൽ കുറെ നാളുകൾ കൂടെ ജീവിക്കാം.”
അവളുടെ ആത്മസംതൃപ്തി നിറഞ്ഞ മുഖത്തേക്ക് നോക്കാൻ അവന് പേടി തോന്നി.
“നിന്നെ ഇപ്പോ ഇങ്ങനെ തളർത്തി കടത്തിയിരിക്കുന്നത് എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കാൻ വേണ്ടിയാണ്. അല്ലേല് നീ ഇടയ്ക്ക് ചുമ്മാ ബഹളം വെക്കും. നീ എന്നെന്നേക്കുമായി ഇങ്ങനെ തളർന്നു കിടക്കാൻ ഒന്നും പോകുന്നില്ല രാജീവാ. ഞാനിപ്പോ നിനക്ക് ഇൻജക്റ്റ് ചെയ്തത് റോക്യുറോണിയം എന്ന മരുന്നാ. ഞാൻ പറയുന്നതെല്ലാം നിനക്ക് കേൾക്കാൻ പറ്റും, പക്ഷേ നിനക്ക് വിരല് പോലും അനക്കാൻ പറ്റില്ല. ശ്വാസമെടുക്കാൻ പ്രയാസമുണ്ടാവും. അതിനാ ഈ ambu bag വെച്ചിരിക്കുന്നത്. ഞാനീ ബലൂൺ അമർത്തുന്നത് നിർത്തിയാൽ നീ ശ്വാസം കിട്ടാതെ ചാകും. പക്ഷേ അത് വേണ്ട. നാളെ രാവിലെ നീ എഴുന്നേൽക്കും. അപ്പോ പോലീസുകാരന്റെ പവർ വെച്ച് എന്റെ നേരേ വരാമെന്ന് കരുതണ്ട. നാളെ നിനക്കുള്ള സസ്പെൻഷൻ ഓർഡറും അറസ്റ്റ് വാറണ്ടും റെഡിയായിരിക്കും. നിനക്കെതിരേയുള്ള തെളിവുകൾ എല്ലാം വേണ്ടപ്പെട്ടവർക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. നിനക്കെതിരെയുള്ള സാക്ഷിയെ അന്വേഷിച്ച് മെനക്കെടേണ്ട. നിന്റെ അമ്മ തന്നെയാണ് ആള്.”
കത്തുന്ന കണ്ണുകളോടെ സിതാര അവനെ നോക്കി. അവളുടെ നോട്ടത്തിൽ താൻ ദഹിച്ചു വെണ്ണീറായി പോകുമോ എന്നവൻ ഭയപ്പെട്ടു.
“കുറച്ച് മാസം മുമ്പ് ഞാൻ നിന്റെ അമ്മയെ കണ്ടിരുന്നു. അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. നിന്നെപ്പോലൊരു മകനെ അവർക്കും വേണ്ട എന്നാണ് അമ്മ പറഞ്ഞത്. നിന്റെ അമ്മ ഇപ്പോഴും ഇതെല്ലാം കേട്ടുകൊണ്ട് ഇവിടെത്തന്നെയുണ്ട്.”
സിതാരയുടെ പുറകിൽ വാതിൽ പിടിയിൽ ചാരി നിൽക്കുന്ന അമ്മയെ കണ്ടതും രാജീവന്റെ ദേഷ്യം ഇരട്ടിച്ചു. പക്ഷേ കൈകാലുകൾ അനക്കാനാവാതെ കിടക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ.
ആദ്യം മുതൽക്കേ തന്റെയും അച്ഛന്റെയും ചെയ്തികളെ എതിർത്തിട്ടുള്ള ആളാണ് അമ്മ. ഇറങ്ങിപ്പോകാൻ മറ്റൊരു സ്ഥലമില്ലാത്തതുകൊണ്ട് മാത്രം തന്റെയും അച്ഛന്റെയും ചെയ്തികൾ സഹിച്ച് വീട്ടിൽ തന്നെ കൂടേണ്ടി വന്നു. ഇന്നിപ്പോൾ തക്കം കിട്ടിയപ്പോൾ തള്ള മറുകണ്ടം ചാടിയിരിക്കുന്നു. ഒന്ന് എഴുന്നേൽക്കട്ടെ എല്ലാത്തിന്റെയും സൂക്കേട് തീർത്തു കൊടുക്കുന്നുണ്ട്.
“എന്നെയോ അമ്മയെയോ നീ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല രാജീവാ.”
അവന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ സിതാര പറഞ്ഞു.
“കഴിഞ്ഞ ഒരു വർഷമായി ഈയൊരു രാത്രിക്ക് വേണ്ടിയാടാ ഞാൻ കാത്തിരുന്നത്. നീയൊരുപാട് ആഗ്രഹിച്ചിരുന്ന ആദ്യരാത്രി തന്നെ നിന്റെ തകർച്ചയുടെ ആദ്യരാത്രിയാക്കാൻ. ഞാൻ ഒരാവശ്യവുമില്ലാതെ നിനക്ക് തന്നുകൊണ്ടിരുന്ന സ്റ്റിറോയിഡ് അടക്കമുള്ള മരുന്നുകളുടെയൊക്കെ സൈഡ് എഫക്ടുകൾ നിനക്ക് വരാൻ പോകുന്നേ ഉള്ളൂ. ഹൃദയാഘാതമോ ഒരു സ്ട്രോക്കോ ഒക്കെ നിനക്ക് ഇനി എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം. നാളെ രാവിലെ ഞാനും നിന്റെ അമ്മയും എന്റെ വീട്ടിലേക്ക് താമസം മാറും. എന്റെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളെ പ്രതീക്ഷിച്ച് അവരോടൊപ്പം എന്നെ ചേർത്ത് പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സൂരജ് എന്ന മനുഷ്യനും. ഇന്ന് നടന്നത് നിനക്ക് ഈ ആദ്യരാത്രി സമ്മാനിക്കാനുള്ള നാടകം മാത്രം”
സരോജം കത്തുന്ന കണ്ണുകളോടെ രാജീവന്റെ അടുത്തേക്ക് ചെന്നു. അവന്റെ മുഖമടച്ച് ഒരടി പൊട്ടി.
“നിനക്ക് കിട്ടേണ്ട ശിക്ഷയുടെ നൂറിലൊന്നു പോലും ഇല്ല എന്നെനിക്കറിയാം. നിനക്കും നിന്റെ തന്തയ്ക്കും ചോറിൽ അൽപ്പം വിഷം കലർത്തി തന്നാലോ എന്ന് പലതവണ ആലോചിച്ചിട്ടുണ്ട്. അന്നതിന് ധൈര്യമില്ലാതെ പോയി.”
സിതാര അവന് വെന്റിലേറ്റർ പിടിപ്പിച്ച ശേഷം ഒരു പ്രൊപ്പോഫോൾ ഇൻജക്ഷൻ കൂടെ കൊടുത്തു.
“നീ ഇനി പോലീസ് വന്നിട്ട് ഉണർന്നാ മതി.”
നേഴ്സിനോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് അവർ രണ്ടു പേരും മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവരെ അന്വേഷിച്ച് സരോജത്തിന്റെ ഭർത്താവ് വരുന്നുണ്ടായിരുന്നു.
“എത്ര നേരമായി നിന്നെ വിളിക്കുന്നു. നീ എവിടെ പോയി കിടക്കുവാ? ഫോണെടുത്തുകൂടെ ? അവനെങ്ങനെയുണ്ട്?
അയാൾ ദേഷ്യത്തോടെ ചോദിച്ചു
“ അവന്റെ മാത്രമല്ല നിങ്ങളുടെയും കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ട്. നാളെ പോലീസ് വരുന്നതുവരെ നിങ്ങൾ ഇവിടെ കാണണം”
സരോജം ശാന്തമായി പറഞ്ഞു.
“എടീ” എന്ന് ആക്രോശിച്ചുകൊണ്ട് അയാൾ അവരെ തല്ലാൻ കയ്യോങ്ങി.
പക്ഷേ അവരുടെ കത്തുന്ന നോട്ടത്തിനു മുന്നിൽ അയാൾ പതറിപ്പോയി. കൈ തനിയെ താഴ്ന്നു
സരോജത്തിനെ കൂട്ടി സിതാര അവൾക്ക് ആശുപത്രിയിൽ ഉള്ള മുറിയിലേക്ക് കയറി വാതിലടച്ചു. വർഷങ്ങൾക്ക് ശേഷം ശാന്തമായ മനസ്സോടെ കണ്ണടച്ചു കിടക്കുമ്പോൾ സരോജമോർത്തു, ഒരു കണക്കിന് ഇത് തന്റെയും ആദ്യരാത്രിയാണ്. രണ്ടു ദുഷ്ടന്മാരിൽ നിന്നും രക്ഷനേടി മനസ്സമാധാനത്തോടെയുള്ള ജീവിതത്തിന്റെ ആദ്യത്തെ രാത്രി.
അവർ സിതാരയെ ഒരു കുഞ്ഞിനെന്നപ്പോലെ തന്നോട് ചേർത്ത് പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു. സിതാരയുടെ കണ്ണുനീർ വീണ് അവരുടെ മാറിടം നനയുന്നുണ്ടായിരുന്നു.
#കൂട്ടക്ഷരങ്ങൾ
#ആദ്യരാത്രി


2 Comments
നല്ല കഥ. എത്രയോ സ്ത്രീകൾ ആഗ്രഹിച്ചിട്ടുണ്ടാവും തങ്ങളെ വഞ്ചിച്ച പുരുഷന്മാരെ ശിക്ഷിക്കാനും , നിയമത്തിനു മുന്നിൽ കൊണ്ടുവരാനും .ഹരിയുടെ കഥയിലെ രണ്ടു സ്ത്രീകൾക്കും അതു സാധിച്ചല്ലോ .👌👏👏♥️
ചേച്ചീ വായനക്ക് സന്തോഷം സ്നേഹം ❤️😍