“കഴിക്ക്..”
ഞാൻ സനലിന്റെ മുഖത്തേക്കു തുറിച്ച് നോക്കി.
കയ്യിലിരുന്ന ഗുളിക അവൻ എൻറെ വായ്ക്ക് അടുത്തേക്ക് പിടിച്ചു, മറ്റേ കൈയിൽ നിന്നും വെള്ളത്തിന്റെ കുപ്പി എന്റെ കൈയിൽ പിടിപ്പിച്ചു തന്നു.
കണ്ണുനീരിന്റെ ഉപ്പ് കവിളിലൂടെ അലിഞ്ഞിറങ്ങി. ഗുളിക വാങ്ങി വായിലിട്ട് വെള്ളം കുടിച്ചു. വീണ്ടും വീണ്ടും നീണ്ടു വരുന്ന സനലിന്റെ കൈകൾ.
“എത്ര എണ്ണം ആയി?” പതിഞ്ഞ ശബ്ദത്തിൽ സനലിന്റെ ചോദ്യം
“24”
തൊണ്ടയിൽ കിടന്ന് ശ്വാസം മുട്ടിയ ശബ്ദത്തെ വലിച്ചു പുറത്തേക്കിട്ടു.
സനൽ മുറിയിൽ നിന്നും എന്റെ ഡയറി എടുത്ത് കൊണ്ട് വന്നു തന്നു. ഉറക്കം പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് ഞാൻ അവനെ നോക്കി.
” എഴുതിക്കോ..”
പേന കൈയിൽ പിടിച്ചു. കൈകൾ വിറക്കുന്നു. ഡയറി വെച്ച മേശമേൽ ഒരു തഞ്ചാവൂർ പാവ ഫാനിന്റെ കാറ്റിൽ തലയാട്ടുന്നു.
കണ്ണിൽ ഇരുട്ട് കയറുന്നു.
“എന്റെ മരണത്തിനു കാരണക്കാർ ആരുമല്ല. എനിക്ക് ജീവിച്ചു മടുത്തു. സനലേട്ടൻ എന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു. മരണശേഷം ഏട്ടനെ ആരും തന്നെ ക്രൂശിക്കരുത്. എനിക്ക് ജീവിക്കാൻ താല്പര്യമില്ല. അതിനാൽ പോകുന്നു.”
സനലിന്റെ ചുണ്ടുകൾക്കിടയിൽ നിന്നും വരുന്ന ശബ്ദങ്ങൾക്ക് അനുസരിച്ച പേന അനങ്ങി തുടങ്ങി. കണ്ണ് നിറഞ്ഞതിനാൽ അക്ഷരങ്ങൾക്ക് വ്യക്തത കുറവ് ഉണ്ടായിരുന്നു.
ഇനി എന്ത് എന്ന അർത്ഥത്തിൽ അവനെ തന്നെ നോക്കി കൊണ്ടിരുന്നു. കാഴ്ച വ്യക്തം അല്ലെങ്കിലും സനലിന്റെ മുഖവും ചേഷ്ടകളും ഭയപ്പെടുത്തി.
ഇതും കൊലപാതകം തന്നെ അല്ലെ.
“മുന്നിൽ നിന്ന് പോ പുന്നാര മോളെ…”
ആക്രോശം.
അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു. സാധാരണ വെക്കുന്നിടത്ത് തന്നെ ഡയറി വെച്ച് കട്ടിലിൽ കിടന്നു. സനലിന്റെ ബുള്ളറ്റിന്റെ ശബ്ദം താഴെ നിന്നും റോഡിലേക്ക് ഇറങ്ങി പോകുന്നു.
നാളെ നേരം പുലരുമ്പോൾ താൻ ഈ കട്ടിലിൽ തന്നെ കിടക്കുനുണ്ടാകും, തണുത്ത ജഢമായി.
ഓർമകളിൽ ഒരു പ്രണയകാലവും വിവാഹ ജീവിതവും മത്സരിച്ചു കയറി വന്നു.
വർണത്തിൽ മുങ്ങിയ പ്രണയം. കറുപ്പിലും വെളുപ്പിലും മാത്രമായി ഒതുങ്ങിപ്പോയ വൈവാഹിക ജീവിതവും. നിലത്തു നിർത്താതെ ആണ് അദ്ദേഹം എന്നെ കൊണ്ട് നടന്നിരുന്നത്, പ്രണയകാലങ്ങളിൽ. എന്റെ ജീവിതം മുഴുവനായും അദ്ദേഹത്തോടൊപ്പം എന്നത് എന്റെ ഉറച്ച തീരുമാനം ആയിരുന്നതിനാൽ വിളിച്ച് കൊണ്ടുപോകുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി പോലും വന്നിട്ടില്ല. പക്ഷെ താലി കെട്ടി നെറുകയിൽ സിന്ദൂരം ചാർത്തി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സ്നേഹത്തോടെ മുൻപും അപ്പോഴും പെരുമാറിയിരുന്ന അമ്മയോ ചേച്ചിയോ വിളക്ക് എടുത്ത് തരാനോ വീട്ടിലേക്ക് കയറു എന്ന് പറയാനോ പോലും താല്പര്യം കാണിച്ചില്ല. അദ്ദേഹം കൂടെയുണ്ടെന്ന വിശ്വാസത്തിനാൽ ഒക്കെയും കണ്ടില്ലെന്ന് നടിക്കാൻ മനസ് തയ്യാറായിരുന്നു.
പിറ്റേ ദിവസം അതിരാവിലെ ചേച്ചിക്ക് തിരികെ വീട്ടിലേക്ക് പോവേണ്ടതിനാൽ നേരത്തെ തന്നെ എഴുന്നേൽക്കാൻ എന്നോട് പറഞ്ഞിരുന്നു. അതിനാൽ നേരത്തെ കിടക്കാനും തീരുമാനിച്ചു. എന്നാൽ ആദ്യരാത്രിയിൽ ഭർത്താവിന്റെ കരവലയത്തിനാൽ പ്രണയത്തിന്റെ മാധുര്യം നുണഞ്ഞു കൊണ്ട് ജീവിതം തുടങ്ങേണ്ടേയിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് ചേച്ചി മുറിയിലേക്ക് കയറി വരികയാണ് ചെയ്തത്.
” എന്തായാലും വീട്ടുകാർ ഒന്നും താല്പര്യം ഇല്ലാതെ നടത്തിയ കല്യാണം അല്ലെ. ഒന്നിച്ച് കിടക്കുന്നത് ഒക്കെ പതുക്കെ ആയാലും കുഴപ്പം ഇല്ല ”
അദ്ദേഹം മറുപടി പറയാതെ എന്നെ നോക്കി. അമ്മയുടെ വിളി കേട്ടപാടെ അദ്ദേഹം അങ്ങോട്ടേക്ക് പോയി.
ചേച്ചിയുടെ മുഖത്തു ആ സമയത്ത് കണ്ട ചിരി മരണം വരേക്കും ഞാൻ മറക്കില്ല .
“അമ്മക്ക് അവന്റെ കൂടെ ഇരിക്കുന്നത് ആണ് ഏറ്റവും ഇഷ്ടം. അവൻ ഇല്ലാതെ അമ്മക്ക് ആവില്ല. എന്തായാലും ഞാൻ നാളെ രാവിലെ പോകും. പിന്നെ അമ്മ മാത്രേ ഇവിടെ കാണു. ”
ചേച്ചി കട്ടിലിൽ കിടന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
പിറ്റേന്ന് രാവിലെ ചേച്ചി പോയെങ്കിലും അമ്മ എനിക്ക് മുഖം തരാതെ തന്നെയാണ് നിന്നത്.
പിന്നീട് ഞാൻ കണ്ടതും അനുഭവിച്ചതും ഒക്കെയും അമ്മയുടെ മകനോടുള്ള അമിത സ്നേഹത്തിനാൽ അമ്മ എന്നെ വെറുക്കുന്നതും അദ്ദേഹത്തെ എന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നതും ആയിരുന്നു.
പിന്നീട് ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന അമ്മ അവസാനം എന്നോട് ഇറങ്ങി പോകാനും പറഞ്ഞു. പോകുവാൻ ഒരു ഇടം ഇല്ലത്തതിനാൽ തന്നെ തങ്ങി കൂടി ആ വീട്ടിൽ നിൽക്കുക എന്നത് മാത്രമായിരുന്നു എന്റെ തീരുമാനം .
ജോലിക്ക് പോകുന്നതിനാലും കിട്ടുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗവും അദ്ദേഹത്തിന്റെ കീശയിലേക്ക് പോകുന്നതിനാലും എന്നെ ഇറക്കി വിടാൻ ശ്രമിച്ചില്ല. എങ്കിലും ഭാര്യ എന്ന നിലയിൽ എനിക്കുള്ള ഒന്നും തന്നെ ആ വീട്ടിൽ ലഭിച്ചില്ല, ജീവിക്കാനുള്ള കാരണം പോലും.
ഒരല്പം മുന്നെ അദ്ദേഹം എനിക്ക് കഴിക്കാനായി എടുത്ത് തന്ന ഗുളിക പോലും വയ്യാതായപ്പോൾ തനിച്ച് പോയി ആശുപത്രിയിൽ കാണിച്ചു വാങ്ങിയതാണ്. ഒന്നിനും കൂടെ നിൽക്കാത്ത ആൾക്കാരുടെ കുറ്റപ്പെടുത്തലുകൾ മാത്രമാണ് ഇപ്പോൾ ജീവിതത്തിൽ മുഴുവൻ.
അമ്മ മാത്രമായിരുന്നു ജീവിതത്തിൽ ആവശ്യമെങ്കിൽ അര്ത്ഥം ഇല്ലാതെ എന്തിനാണ് എന്നെ കൂടെ കൂട്ടിയത്?
മരിക്കട്ടെ.
ചെവിയിൽ അവസാനമായി അമ്മ പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. “അവൻ എന്റെ മകനാണ്. ഞാൻ പറയുന്നതേ അവൻ ചെയ്യൂ ”
നാളെ എന്നൊരു ദിവസം എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി എടുത്തു മാറ്റപ്പെടുന്നു. നാളെ ജീവനറ്റ തണുത്ത എന്നെ കാണുവാനുള്ള തിരക്ക് ആയിരിക്കും ഇവിടെ നിറയെ. കണ്ണിൽ കണ്ണുനീർ നിറച്ച അകമേ ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിലർ, ആത്മാർത്ഥമായി കരയുന്ന ചിലർ. പിന്നെയും ചിലർ -എം എന്നെ സ്നേഹിച്ചവർ, സ്നേഹം അഭിനയിച്ചവർ, സ്നേഹിക്കണമായിരുന്നുവോ എന്ന അറിയാതിരുന്ന ചിലർ.
കണ്ണുകൾ അടയുന്നു. ദാഹിക്കുന്നു.
വിട പറയുന്നു, പുലരാൻ സാധ്യതയില്ലാത്ത ഒരു പുലർകാലത്തിന് വേണ്ടി.
#ആദ്യരാത്രി

