കല്യാണ വീടുകളിൽ സാധാരണ കാണാറുള്ള തിരക്കൊന്നും ആ പൂമംഗലം തറവാട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണ ചെക്കനായ നിഖിൽ ഓഡിറ്റോറിയത്തിൽ നിന്നും മടങ്ങി വന്നത് മുതൽ സുഹൃത്തുക്കൾക്കൊപ്പമാണ്. മണവാട്ടിയായ ആതിരയ്ക്കാകട്ടെ പൂമംഗലം വീട് തീരെ ഇഷ്ടപ്പെട്ടതേയില്ല. എന്തൊരു പത്രാസാണ് ഇവിടെയുള്ളവർക്കെല്ലാം. താനിവിടെ പുതിയതാണെന്നും, ഈ വീട്ടിൽ ആരെയും അത്ര പരിചയമായിട്ടില്ല എന്നും അവർക്കറിയില്ലേ. എന്തൊരു ഒറ്റപ്പെടലാണിവിടെ, എന്തൊരു വിരസത, ഈ വീട്ടിൽ എങ്ങനെ കഴിയും. അവൾ കയ്യിലിരുന്ന ഫോണിൽ കൈ കൊണ്ട് അമർത്തി പ്രതിഷേധിച്ചു.
ആദ്യ ദിവസം തന്നെ ഫോണിൽ നോക്കിയിരുന്നാൽ അതും അവർക്കൊരു കുറ്റമാകും. അവൾ ജനലിലൂടെ മുറ്റത്തെ പന്തലിലേക്ക് നോക്കി. വീട്ടിലെ ആണുങ്ങളൊക്കെ കയ്യിൽ ഓരോ ഗ്ലാസും പിടിച്ചു നിൽക്കുകയാണ്. പെണ്ണുകാണൽ സമയത്ത് കൂടെ ഉണ്ടായിരുന്ന മല്ലിക അമ്മായി എല്ലാവരോടും എന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ഫാൻ ഉണ്ടായിട്ടു കൂടി ആതിര ഇരുന്നു വിയർക്കാൻ തുടങ്ങി.
“ഇതെന്താ ഇവൾ മുഖവും വീർപ്പിച്ചു വല്ലാതെ ഇരിക്കുന്നത്. ഇനിയിപ്പോൾ ഇവൾക്ക് വേറെ ഏതെങ്കിലും റിലേഷൻഷിപ്പ് ഉണ്ടായിരുന്നു കാണുമോ?”
“നിങ്ങൾ ഒന്ന് മിണ്ടാതിരുന്നേ കൊച്ചേച്ചി, വലിയേച്ചി കേൾക്കേണ്ട. ”
“കേട്ടാൽ എന്താ, നിഖിൽ മോന് വേണ്ടി ഞാൻ എത്ര നല്ല ആലോചനകൾ കൊണ്ട് വന്നിരുന്നു. ആ റേഷൻകടകാരന്റെ മകളെ മാത്രമേ വലിയേച്ചിക്ക് ബോധിച്ചുള്ളോ, ഈ പെണ്ണ് വലിയ ഭരതനാട്യക്കാരിയാണത്രെ. അമ്പലത്തിലെ ഉത്സവത്തിന് അവളുടെ ഡാൻസ് കണ്ടു വലിയേച്ചിക്ക് വല്ലാതെ അങ്ങ് ബോധിച്ചു. ”
“അതൊക്കെ അവരുടെ ഇഷ്ടമല്ലേ. കല്യാണത്തിന് നമ്മളെ ക്ഷണിച്ചു, നമ്മൾ വന്നു, കല്യാണം കൂടി നാളെ അങ്ങ് മടങ്ങും. അത്ര തന്നെ, അവരായി അവരുടെ പാടായി. ”
“ഓഹ് ഞാൻ ഈ കല്യാണത്തിൽ അത്ര സന്തോഷവതിയല്ല. ഇവൾ മാത്രേ ഉള്ളോ ഈ നാട്ടിൽ ഒരു ഡാൻസ്‌കാരി. ഒന്നുമില്ലേലും നിഖിൽ മോൻ ലക്ഷങ്ങൾ അല്ലേ മാസം സാലറി ആയി വാങ്ങുന്നത്, ഇവിടുത്തെ സ്വത്തുക്കൾക്ക് വല്ല കണക്കുമുണ്ടോ. ഇത് വെറുമൊരു റേഷൻകടക്കാരന്റെ മകൾ. ”
“എന്റെ കൊച്ചേച്ചി, ഒന്ന് പതുക്കെ, ആ പെൺകൊച്ച് കേൾക്കും. നിഖിലിന്റെ പഴയ സ്വഭാവം ഒക്കെ അറിഞ്ഞും കൊണ്ട് ആരാണ് അവനു പെണ്ണ് കൊടുക്കുന്നത്. ഏത് പെണ്ണാണ് അവന്റെ കൂടെ കഴിയാൻ തയാറാകുന്നത്. ഈ പാവം കൊച്ചിന്റെ വിധി. ”
നിഖിലിന്റെ ചിറ്റമ്മമാരായ ലേഖയും ബിന്ദുവും തമ്മിൽ തമ്മിൽ പറഞ്ഞത് പൂർണമായും കേട്ടില്ല എങ്കിലും, നിഖിലിനെ ചുറ്റിപറ്റി എന്തൊക്കെയോ കഥകൾ ഉണ്ടെന്നു ആതിരയ്ക്കു മനസിലായി.
“അല്ല നിങ്ങൾ രണ്ടു പേരും ഇവിടെ നിൽക്കുവാണോ? ആതിരയെ ഇത് വരെ മുറിയിലേയ്ക്കു കൂട്ടി കൊണ്ട് പോയില്ലേ. അവിടെ അലമാരയിൽ അവൾക്കു വൈകിട്ട് ധരിക്കാനുള്ള ഗൗണും ആഭരണങ്ങളും വച്ചിട്ടുണ്ട്. ”
നിഖിലിന്റെ അമ്മ അനിതയാണ് മുറിയിലേയ്ക്കു കടന്ന് വന്നത്.
“അല്ല ആതിര മോളിവിടെ ഇരിക്കുകയാണോ?നാലു മണിയോടെ അതിഥികളൊക്കെ എത്തി ചേരും. ചിറ്റമ്മമാരോടൊപ്പം മുറിയിൽ പോയി ഫ്രഷ് ആയി വരൂ. ആ നിഖിലിന് ഒരു ഉത്തരവാദിത്വം ഇല്ലല്ലോ. അവന്റെ ഭാര്യയുടെ കാര്യം പോലും നോക്കാൻ അവന് സമയമില്ല. ”
ചിറ്റമ്മമാരിൽ ഒരാൾ വളരെ സ്നേഹത്തോടെ പെരുമാറിയെങ്കിലും, മറ്റെയാൾ മുഖം വീർപ്പിച്ചു ആതിരയോടുള്ള അപ്രിയം പ്രകടിപ്പിച്ചു.
കട്ടിലിൽ മടക്കി വച്ചിരുന്ന പിങ്ക് കളറുള്ള സ്ലീവ് ലെസ് ഗൗൺ അതിരയ്ക്കു എന്തോ ഇഷ്ടമായില്ല. നിറം കറുപ്പ് മതിയായിരുന്നു, അല്ലെങ്കിൽ മഞ്ഞ. ഇതൊരു മാതിരി ബേബി പിങ്ക്. അവൾ തന്റെ അനിഷ്ടം മുഖ ഭാവങ്ങളിലൂടെ പ്രകടിപ്പിച്ചു.
“നൃത്തക്കാരി ആയതു കൊണ്ടാകും ആതിരയുടെ മുഖത്ത് ഭാവങ്ങൾ മിന്നി മറയുകയാണല്ലോ. ”
മുഖം വീർപ്പിച്ച ചിറ്റമ്മ ആതിരയെ കളിയാക്കി.
“ചിറ്റമ്മയും നൃത്തം പഠിച്ചിട്ടുണ്ടോ. ചിറ്റമ്മയുടെ മുഖത്തും ഭാവങ്ങൾക്കു യാതൊരു കുറവുമില്ല. ” ആതിരയും വിട്ടു കൊടുത്തില്ല.
നിഖിലിനൊപ്പം അലങ്കരിച്ച വേദിയിൽ നിൽക്കുന്ന ഓരോ നിമിഷവും ആതിര മനസ്സിൽ കരയുകയായിരുന്നു. ഇതായിരുന്നോ താൻ ആഗ്രഹിച്ച ജീവിതം. അഡയാറിലെ കലാക്ഷേത്രയിൽ പോയി ഭരതനാട്യം തുടർന്ന് പഠിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനു വേണ്ടി മാത്രമാണ് നിഖിലിനെ കല്യാണം കഴിക്കാൻ സമ്മതിച്ചത്. തമ്മിൽ ഒരു ചേർച്ചയും ഇല്ലെന്നു ആദ്യ ദിവസം തന്നെ തോന്നിയിരുന്നു. പക്ഷെ നൃത്തം തന്റെ ജീവനാണ്. അച്ഛൻ വിചാരിച്ചാൽ ഒരിക്കലും ആ ആഗ്രഹം സാധിച്ചു തരാൻ കഴിയില്ല. അതാണ് പണക്കാരനും ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ നിഖിലിനെ കല്യാണം കഴിച്ചത്.
“ഇയാളെന്തിനാണ് എന്നെ കല്യാണം കഴിച്ചത്. ”
ആതിര പിറുപിറുത്തു, പല്ലു കടിച്ചു. താൻ അയാളുടെ ഭാര്യ ആണെന്ന ഒരു പരിഗണന പോലും അയാൾ ഇത് വരെ തന്നിട്ടില്ല. ആദ്യ ദിവസം തന്നെ ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട് എങ്ങനെ ആയിരിക്കും. അതിരക്കു കടുത്ത തലവേദന തോന്നി, ടെൻഷൻ അടിച്ചാൽ അപ്പോൾ വരും ആ മൈഗ്രേൻ. പിന്നെ ഛർദ്ദിലായി, ആശുപത്രിയായി, ട്രിപ്പായി.
തിരികെ വീട്ടിലേക്ക് പോയാലോ?ഏയ് അച്ഛനും അമ്മയ്ക്കും അത് താങ്ങാൻ കഴിയില്ല. ഇളയ രണ്ടു പെൺകുട്ടികൾ കൂടിയുള്ളതാണ്. ഈ വിവാഹത്തോടെ കുടുംബം രക്ഷപെടുമെന്ന തോന്നലാണ് അമ്മയ്ക്കും മുത്തശ്ശിയ്ക്കും. പൂമംഗലത്തു ചെന്ന് കയറാൻ കഴിഞ്ഞത് ആതിരയുടെ പുണ്യമാണെന്നാണ് മുത്തശ്ശി പറഞ്ഞത്.
വിവാഹ ദിവസം പോലും ചിറ്റമ്മയുടെ മക്കൾക്കൊപ്പമാണ് ആഹാരം കഴിക്കാൻ ഇരുന്നത്. എന്തൊരു വിധിയാണ്. ദുർമുഖി ചെറിയമ്മയുടെ സാറ്റലൈറ്റ് കണ്ണുകൾ ആതിരയെ ചുറ്റി പറ്റിയാണ് എപ്പോഴും ചലിക്കുന്നത്.
“നിഖിൽ ഇപ്പോഴും കൂട്ടുകാരോടൊപ്പമാണ്, മോള് ഭക്ഷണം കഴിച്ചു പിള്ളേരോടൊപ്പം മുറിയിലേയ്ക്കു പൊയ്ക്കോളു. ” നിഖിലിൻ്റെ അമ്മ പറഞ്ഞു
മുറിയിൽ ചെന്നയുടനെ പിള്ളേരെ പറഞ്ഞു വിട്ടു, ഒന്ന് ഛർദ്ദിച്ചപ്പോൾ തലവേദന കുറഞ്ഞു. തണുത്ത വെള്ളത്തിൽ ഷവറിനടിയിൽ നിൽകുമ്പോൾ ആശ്വാസം തോന്നി. വസ്ത്രം മാറി അവൾ കിടക്കയിൽ കിടന്നു. ചെറുതായി ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾ ആണ് നിഖിൽ മുറിയിലേക്ക് വന്നത്.
“ആഹാ താൻ ഉറങ്ങിയിരുന്നോ. ”
പുതു മണവാളൻ ധരിച്ചിരുന്ന ഇളം നീലഷർട്ട് അയാളൂരി കട്ടിലിൽ ഇട്ടു. വിയർപ്പിനെ രൂക്ഷ ഗന്ധത്തോടൊപ്പം മസ്കിന്റെ പെർഫ്യൂം ചേർന്നപ്പോൾ ആതിരയുടെ തലവേദന മടങ്ങിയെത്തി.
“അതെ ആതിരേ, ഞാനൊരു കാര്യം ഓപ്പൺ ആയിട്ടങ്ങു പറയാം. ഞാൻ മൂന്ന് ദിവസം കഴിഞ്ഞു അങ്ങ് ചെന്നൈയിലേക്ക് തിരികെ പോകും. ഒരാഴ്ച കഴിഞ്ഞില്ലേ ഇവിടെ വന്നിട്ട്, ഓഫീസിൽ നിന്നും വിളി വരുന്നു, പെട്ടെന്ന് മടങ്ങി എത്താൻ. ”
ആരതി ഒന്നും മിണ്ടിയില്ല, അയാളുടെ സാമീപ്യം അവളുടെ അസ്വസ്ഥത കൂട്ടി. അവളുടെ തല പെരുത്ത് തുടങ്ങി.
അയാൾ കുളി കഴിഞ്ഞു ഒരു ഷോർട്ട്സും ടീ ഷർട്ടും ധരിച്ചു, കട്ടിലിനു അടുത്തുള്ള കസേരയിൽ വന്നിരുന്നു.
“നിന്നെ ഞാൻ ഇപ്പോൾ കൂടെ കൊണ്ട് പോകുന്നില്ല. അതൊന്നും അമ്മ സമ്മതിക്കാൻ സാധ്യതയില്ല. ഞാൻ അമ്മയെ പറഞ്ഞു മനസ്സിലാക്കാം. അവിടെ ഞങ്ങളുടെ ഓഫീസിലെ അഞ്ചു ആൺപിള്ളേരും മൂന്നു പെൺപിള്ളേരും കൂടി ഒന്നിച്ചൊരു മാൻഷനിലാണ് താമസം, അതിനിടയിലേയ്ക്ക് നീയും കൂടി വന്നാൽ ശരിയാകത്തില്ല. ”
“മ് മ് ”
ആരതി നീട്ടി മൂളി.
“എന്തായാലും ഈ വർഷത്തെ കലാക്ഷേത്രയിലെ അഡ്മിഷൻ ഒക്കെ തീർന്നു. ഇനി അടുത്ത വർഷമല്ലേ. അപ്പോൾ നമുക്ക് ശരിയാക്കാം. ”
ആതിര എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുൻപ് തന്നെ നിഖിൽ തന്റെ ലാപ്ടോപ്പ് ഓൺ ആക്കി. അയാൾ അതിലെ ഓരോ ഫയലും ഓപ്പൺ ആക്കി.
“ആതിരേ, ഞാൻ വളരെ ഓപ്പൺ ആണ്, അത് കൊണ്ടാണ് തുറന്നു പറയുന്നത്. തന്നെ എന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. അമ്മയ്ക്ക് വേണ്ടിയാണു ഞാൻ തന്നെ വിവാഹം ചെയ്തത്. അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല. ”
തന്റെ പ്ലസ് ടു ക്ലാസ്സിലെ ഒരു ഫോട്ടോ ആൽബം നിഖിൽ ഓപ്പൺ ചെയ്തു. ഒരു സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ അയാൾ ആതിരയെ കാണിച്ചു.
“പതിനഞ്ചു വർഷത്തെ നരകിച്ച ബാല്യകാല ജീവിതം അവസാനിപ്പിച്ച് ഞാൻ പുതിയ ആളായി മാറിയ കാലഘട്ടമാണ് പ്ലസ് ടൂ. ഇത് നടാഷാ ഫെർണാണ്ടസ്, എന്റെ സ്കൂൾമേറ്റ്, ഈ ലോകത്ത് സ്നേഹമെന്നൊരു വികാരമുണ്ടെന്നു ഇവളാണ് എനിക്ക് ആദ്യമായി കാണിച്ചു തന്നത്. ആദ്യമായി എന്നെ ചുംബിച്ചത് ഇവളാണ്. ക്ലാസിൽ വച്ച് പരസ്പരം മിണ്ടുന്നതിനു വഴക്കു പറഞ്ഞ ക്ലാസ് ടീച്ചറുടെ മുമ്പിൽ വച്ച്, മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് അവളെനിക്ക് ആദ്യമായി ഒരു ഫ്രഞ്ച് കിസ് നൽകി. ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചമാണ്. ”
നിഖിൽ പുഞ്ചിരിച്ചു കൊണ്ട് കൈ തടവി. ആതിരയ്ക്കു വല്ലാത്ത വിഷമം തോന്നി. നിഖിൽ കണ്ണടച്ച് ഓർമ്മകളിൽ മുഴുകി ഒരു നിമിഷം മൗനത്തിൽ ആയി, പിന്നീട് അയാൾ പൊട്ടിച്ചിരിച്ചു.
“നടാഷ ഇപ്പോൾ എവിടെയാണ്. ”
ആതിര ചോദിച്ചു.
“ആ അറിയില്ല. പ്ലസ് ടു കഴിഞ്ഞു ഞാൻ അവളെ കണ്ടിട്ടില്ല. അവൾ എവിടെയാണെന്ന് പിന്നീട് ഞാൻ അന്വേഷിച്ചിട്ടില്ല. ”
അയാൾ ഓഫീസിലെ പല സ്ത്രീകളുടെയും ഫോട്ടോസ് കാണിച്ചു. അയാളറിയാതെ ആതിര ഫോണിലെ ക്യാമറ ഓൺ ആക്കി.
“തുറന്നു പറഞ്ഞില്ല എന്ന് വേണ്ട ഞാൻ എല്ലാവരോടും നല്ല ഇന്റിമേറ്റ് ആയി ഇടപെടാറുണ്ട്. എന്നെ സ്വാധീനിച്ച സ്ത്രീകളുടെ ഫോട്ടോസ് ഒക്കെ ഞാൻ എൻ്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ”
അയാൾ അതി സുന്ദരിയായ ഒരു മലയാളി പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു.
“ഇത് മിയ, അച്ഛന്റെ അടുത്ത കൂട്ടുകാരനായ മോഹൻ അങ്കിളിന്റെ മകളാണ്, എന്നോട് കടുത്ത പ്രണയം ആയിരുന്നു അവൾക്ക്. ഞങ്ങൾ ഒരേ കോളേജിലാണ് എൻജിനീയറിങ് പഠിച്ചത്. ഒരിക്കൽ എനിക്ക് അവളുടെ വീട്ടിൽ ഒരു രാത്രി തങ്ങേണ്ടി വന്നു. അന്ന് രാത്രി അവൾ എന്റെ മുറിയിൽ കടന്നു വന്നു. ഞാൻ വളരെ പേടിച്ചെങ്കിലും എനിക്ക് നല്ല ആവേശമായിരുന്നു. അന്ന് ഞങ്ങൾ ഒന്നായി, പക്ഷെ അവൾ എന്നെ ചതിക്കുകയായിരുന്നു. ഒരു ബ്ലഡ് സ്പോട്ട് പോലും ബെഡിൽ ഉണ്ടായില്ല. അവൾ കള്ളം പറഞ്ഞതാണ് അവൾ കന്യക ഒന്നുമില്ലായിരുന്നു. എനിക്ക് അവളോട് പ്രണയം നഷ്ടപ്പെട്ടു, സ്ത്രീകളിൽ വിശ്വാസം നഷ്ടപ്പെട്ടു. അങ്ങനെ ഒരു കന്യകയെ കണ്ടെത്താൻ എനിക്ക് കുറെ അലയേണ്ടി വന്നു. ”
അയാളുടെ സംസാരം ആതിരയെ ദേഷ്യപെടുത്തി. അവൾ ദേഷ്യം കൊണ്ട് കൈകൾ തിരുമ്മി, പല്ലു കടിച്ചു. അവളിലെ ഫെമിനിസ്റ്റ് സട കുടഞ്ഞ് എഴുന്നേറ്റു.
“അങ്ങനെ ബ്ലഡ് സ്പോട്ട് എല്ലാവർക്കും ഉണ്ടാകണമെന്നൊന്നുമില്ല. അതല്ല കന്യകയാണെന്നുള്ളതിനുള്ള തെളിവ്, നിഖിൽ വിദ്യാഭ്യാസമുള്ളയാളല്ലേ. നർത്തകർക്കും കായികതാരങ്ങൾക്കും അങ്ങനെ സ്‌പോട്ടിങ് ഉണ്ടാകണമെന്നില്ല. ഇതൊക്കെ മിഥ്യാ ധാരണകളാണ്. ”
അയാൾ അത് കേൾക്കാതെ അടുത്ത പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു.
“ഇത് അപർണ, എന്റെ ഓഫീസിലാണ്. ആദ്യമായി സ്‌പോട്ടിങ് ഞാൻ കണ്ടത് അവളിലായിരുന്നു. അവളെ ജീവിത പങ്കാളി ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അവളൊരു തമിഴൻ ലോറിക്കാരന്റെ മകളാണെന്നായിരുന്നു എന്റെ അമ്മയുടെ കണ്ടു പിടുത്തം, ലോറിക്കാരന്റെ മകളെ വിട്ടു അമ്മ റേഷൻ കടക്കാരന്റെ മകളുടെ അടുത്ത് ചെന്ന് എന്നെ കല്യാണം കഴിക്കാൻ കെഞ്ചി. ”
ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛനെയും അമ്മയെയും ഓർത്തു അവളുടെ നെഞ്ച് പൊട്ടി. ഇതൊക്കെ അച്ഛൻ അറിഞ്ഞാൽ… അച്ഛന് എന്ത് ചെയ്യാൻ കഴിയും?
“ഇനിയിപ്പോൾ തനിക്കു സ്‌പോട്ടിങ് ഒക്കെ ഉണ്ടാകുമോ?”
ആരതി ഒന്നും മിണ്ടിയില്ല.
“എന്ത് പറ്റി, താനെന്താ ഒന്നും മിണ്ടാത്തത്?”
“നല്ല തലവേദന. ”
“ശരി ശരി. ഭക്ഷണം, ഉറക്കം അങ്ങനെ ഒന്നിനും എന്നെ കാത്ത് താൻ നിൽക്കണ്ട. എനിക്ക് ചില എമർജെൻസി കാളുകൾ ചെയ്യണ്ടതുണ്ട്. ഞാൻ വൈകും താൻ കിടന്നോളൂ. പിന്നൊരു കാര്യം നാളെ മുതൽ താൻ ഡ്രൈവിങ്ങ് പഠിക്കാൻ പൊയ്ക്കോളൂ. ഇവിടെ രണ്ടു കാറുണ്ട്, താനുള്ളപ്പോൾ മറ്റൊരു ഡ്രൈവറുടെ ആവശ്യം ഇവിടില്ലല്ലോ. അച്ഛനെ മൂന്ന് ദിവസം കൂടുമ്പോൾ ഡയാലിസിസിന് ആശുപത്രിയിൽ കൊണ്ട് പോകണം. പൂമംഗലം തറവാട് എന്ന് പേരേയുള്ളു, പഴയ പ്രൗഢി ഒക്കെ പോയി. എല്ലാത്തിനും എന്റെ ശമ്പളം തന്നെ വേണം, പണമൊക്കെ സൂക്ഷിച്ചു ചെലവാക്കണം. ”
ആരതിയുടെ നെഞ്ച് പൊട്ടി പോയി. പൂമംഗലത്തെ അടുക്കളക്കാരി, ഡ്രൈവറുടെ ഒഴിവുകൾ നികത്താനാണ് ആരതിയുടെ ഈ അപ്പോയ്മെന്റ്. തന്റെ നൃത്തം, പി എച്ച് ഡി മോഹമൊക്കെ ദാ ഇവിടെ അവസാനിക്കാൻ പോകുന്നു. എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപെടണം. നാട്ടുകാരും വീട്ടുകാരും എന്തൊക്കെ പറയും എന്നൊന്നും അറിയില്ല. തന്റെ ജീവിതമാണ് ഇത്, ഇനി വൈകിയാൽ ഈ തറവാടിന്റെ നാലു ചുവരുകളിൽ താൻ പെട്ട് പോകും, ഇവിടെ കിടന്നു ശ്വാസം മുട്ടി മരിക്കും. ”
നിഖിൽ ഫോണുമെടുത്തു ബാൽക്കണിയിലേയ്ക്ക് നടന്നപ്പോൾ ആതിര ഫോണുമായി ടോയ്‌ലെറ്റിൽ കയറി. ആരാണ് ഈ രാത്രിയിൽ തന്നെ സഹായിക്കാനെത്തുക? ആരെ വിളിക്കും, മനസ്സിൽ പതിഞ്ഞ ഏകമുഖം ഉണ്ണികൃഷ്‌ണന്റേതാണ്. ആരതിയുടെ ഗുരുവായ, നർത്തകി സരസ്വതിയുടെ മകൻ, ചെറുപ്പം മുതലേ നല്ല സുഹൃത്തുക്കളാണ്, രണ്ടു മാസം മുൻപാണ് അവൻ തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. ആരതിയ്ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ അപ്പോഴേക്കും നിഖിലിന്റെ അമ്മ അച്ഛനെ വന്ന് കണ്ടിരുന്നു.
ആരതി സ്വന്തം അമ്മയോട് ഉണ്ണികൃഷ്ണനെക്കുറിച്ചും അവന്റെ ഇഷ്ടത്തെകുറിച്ചും പറഞ്ഞപ്പോൾ, അവനെ ബ്ലോക്ക് ചെയ്യാനാണ് അവളോട് അമ്മ പറഞ്ഞത്.
ആരതി ഉണ്ണികൃഷ്ണനെ അൺബ്ലോക്ക് ചെയ്തു. ക്ലാസ് ഗ്രൂപ്പിലെ മെസ്സേജ് കണ്ടപ്പോൾ അവൻ ഓൺലൈൻ ആണെന്ന് ഉറപ്പായി. വിളിച്ചു നോക്കിയാലോ അതോ മെസേജ് ചെയ്യണോ. അവൾ ഉണ്ണികൃഷ്ണന് ഒരു വാട്ട്സാപ്പ് മെസേജ് അയച്ചു.
“പ്ലീസ് കാൾ മി ഇമ്മീഡിയറ്റ്ലി, അർജെന്റ്. ”
ഒരു നിമിഷം കഴിഞ്ഞപ്പോൾ ഉണ്ണികൃഷ്‍ണൻ കാൾ ചെയ്തു.
“എന്താ ആതിരേ ഈ സമയത്ത് വിളിച്ചത്. സമയം ഒരു മണിയായല്ലോ. ”
“നീയല്ലേ എനിക്ക് പണ്ട് പ്രോമിസ് ചെയ്ത് തന്നത്, നിനക്ക് ആവശ്യമുള്ളപ്പോൾ ഏത് നേരത്ത് വേണമെങ്കിലും വിളിക്കാമെന്ന്. ഇപ്പോൾ അസൗകര്യമായോ? എങ്കിൽ ഞാൻ ഫോൺ വച്ചേക്കാം. ”
“ഏയ് അതല്ലടി. ഇന്ന് നിന്റെ കല്യാണം അല്ലായിരുന്നോ. ”
“അതെ, ഒരു അബദ്ധം പറ്റി. ഇപ്പോൾ നിന്റെ സഹായം വേണം. ഇല്ലെങ്കിൽ രാവിലെ ഒരു റീത്തുമായി വന്നാൽ മതി അവസാനമായി എന്നെ കാണാൻ. ”
“എന്താ ആതിരേ നീ ഇങ്ങനൊക്കെ പറയുന്നേ. ഞാനിപ്പോൾ എന്താ വേണ്ടത്. ”
“വേഗം കാറുമായി പൂമംഗലത്തു വരണം. അല്ലെങ്കിൽ വേണ്ട ജംഗ്ഷനിൽ നിർത്തിയാൽ മതി. ഞാനങ്ങോട്ടു നടന്നു വരാം. അര മണിക്കൂർ കഴിഞ്ഞും എന്നെ കണ്ടില്ലെങ്കിൽ നീ ഉടനെ എൻ്റെ അച്ഛനെ വിവരം അറിയിക്കണം. ഞാൻ ഒരു വീഡിയോ അയച്ചു തരാം, എനിക്കെന്തെങ്കിലും സംഭവിച്ചാൽ കോടതിയിൽ ഹാജരാക്കാനുള്ള തെളിവാണ്. ”
“നീ എന്താ പെണ്ണെ ഇങ്ങനൊക്കെ പറയുന്നത്. ”
ആതിര ഫോൺ ഉടനെ കട്ട് ചെയ്തു. അവൾ അയച്ചു തന്ന വീഡിയോ ഉണ്ണികൃഷ്ണൻ പ്ലേ ചെയ്തു. നിഖിലിന്റെ സംഭാഷണം കേൾക്കാം. വീഡിയോ അത്ര ക്ലിയർ അല്ല. തന്റെ ലാപ്ടോപ്പുമായി ഇരിക്കുന്ന നിഖിലിന്റെ മുഖത്തിന്റെ ഒരു വശം മാത്രം കാണാം. അവൻ അറിയാതെ ആതിര പകർത്തിയതാകാം.
പാവം ആതിര, ഈ നിഖിൽ എന്താ ഇങ്ങനെ, എന്തൊക്കെ സ്വപ്നങ്ങളുമായിട്ടാണ് ഒരു പെണ്ണ് വിവാഹ ജീവിതത്തിൽ കടന്ന് വരുന്നത്. എന്തൊക്കെ വൃത്തികേടാണ് ഇവൻ അവളോട് പറയുന്നത്. അവിടെ തുടർന്നാൽ അവളുടെ ജീവിതം നരകമാകും ഉറപ്പ്. അല്ലെങ്കിൽ അവൾ താമസിയാതെ ആത്മഹത്യ ചെയ്യേണ്ടി വരും. എന്തൊക്കെ ചീത്ത പേരുണ്ടായാലും വേണ്ടില്ല. ആരതിയെ രക്ഷിക്കണം. അവളെ താൻ അത്ര മാത്രം സ്നേഹിച്ചിരുന്നു. തൻ്റെ സ്വന്തമായില്ലെങ്കിലും വേണ്ടില്ല, അവൾ സുഖമായി കണ്മുന്നിൽ ഉണ്ടായാൽ മതി.
അമ്മയോട് വിവരം പറയാതെ ഉണ്ണികൃഷ്ണൻ കാറുമായി വീട് വിട്ടിറങ്ങി. ആരതി പറഞ്ഞ ജംഗ്‌ഷനിൽ കാർ നിർത്തിയിട്ടു. ഹൃദയം പിട പിടയ്ക്കുന്നു. ചേട്ടനായ ഹരികൃഷ്ണൻ ഇപ്പോൾ കാസർഗോഡ് റൂറൽ സ്റ്റേഷനിൽ പ്രൊബേഷനറി എസ് ഐ ആണ്. ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ചേട്ടൻ എല്ലാ സപ്പോർട്ടും തന്നു. അര മണിക്കൂർ കഴിഞ്ഞു ആരതിയെ കണ്ടില്ലെങ്കിൽ പോലീസിൽ അറിയിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
കാത്തിരുന്ന് കണ്ണ് കഴച്ചപ്പോഴാണ് ദൂരെ നിന്നൊരു ആൾരൂപം ഓടി വരുന്നത് കണ്ടത്. കയ്യിൽ ചെറിയൊരു ബാഗ് മാത്രം. അവൾ ഓടി വന്നു ഫ്രന്റ് ഡോർ തുറന്നു സീറ്റിൽ ഇരുന്നു.
“നീ എന്താ വൈകിയത്. ”
“വേഗം ഇവിടെ നിന്നും വണ്ടി വിടൂ. ആ പന്തല് മുഴുവൻ അവന്റെ വീട്ടുകാരാണ്. കുടിച്ച് ഒന്നിനും ഒരു ബോധവുമില്ല. കണ്ണ് വെട്ടിച്ചു പുറത്ത് കടക്കാൻ ഞാൻ പാടുപെട്ടു. നിഖിൽ ഉറങ്ങാൻ മുറിയിൽ വരുമ്പോൾ ഞാനവിടെ ഇല്ലെന്ന് അറിയും. അവൻ എല്ലാവരെയും വിളിച്ചുണർത്തും. അതിനു മുൻപ് ഇവിടുന്നു പോകൂ. ”
നല്ല സ്പീഡിലാണ് ഉണ്ണി കാറോടിച്ചത്. അവൾ തന്റെ കയ്യിലിരുന്ന ബാഗ് ഉണ്ണിയെ ഏല്പിച്ചു.
“ഇതെന്റെ സ്വർണമാണ്. നീ നാളെ ഇതെന്റെ അച്ഛനെ ഏൽപ്പിക്കണം. ഞാൻ ഇതവിടെ വച്ചിട്ട് വന്നാലും ഞാൻ സ്വർണ്ണവുമായി കടന്നു കളഞ്ഞെന്ന് അവർ പ്രചരിപ്പിക്കും. ഇതിപ്പോൾ എന്റെ അനിയത്തിമാരുടെ കല്യാണത്തിന് ഉപയോഗിക്കാമല്ലോ. ”
“നീ എവിടേക്ക് പോകുന്നു. ”
“ഞാൻ ഇനി ഇവിടെ, ഈ നാട്ടിൽ നിന്നാൽ ശരിയാകത്തില്ല. തല്ക്കാലം ഞാൻ എറണാകുളത്തെ ഒരു സുഹൃത്തിന്റെ അടുത്തേക്ക് പോവുകയാണ്. നീ എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടൂ. ”
“നിന്നെ ഒറ്റയ്ക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് നേരെ പോലീസ് സ്റ്റേഷനിൽ പോകാം. അവനെ സ്റ്റേഷനിൽ വിളിപ്പിക്കും. വീഡിയോ കാണിക്കാം. അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്താൽ പോലീസുകാർക്ക് കാര്യം മനസിലാകും. പിന്നെ അവന്റെ കൂടെ മടങ്ങി പോകാൻ നിന്നോട് ആരും പറയില്ല. ”
“പക്ഷെ എൻ്റെ അച്ഛൻ എന്നോട് ക്ഷമിക്കില്ല. അവരെന്നെ കൂടെ തിരികെ കൊണ്ട് പോകില്ല. ”
“അച്ഛൻ നിന്നോട് ക്ഷമിക്കാതെ പിന്നെ, നവ വധു മരണപെട്ടു എന്നു കേൾക്കുമ്പോൾ നിന്റെ അച്ഛൻ ക്ഷമിക്കുമോ. എന്റെ അമ്മയും ഏട്ടനും എൻ്റെ കൂടെയുണ്ട്. മോളേ, നീ അനാഥയൊന്നുമാകില്ല. ”
ആരതി കരഞ്ഞു.
“എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം ഒരു പക്ഷെ നിനക്കെന്നോട് തിരികെ തോന്നിയിട്ടുണ്ടാകില്ല. അത് പോട്ടെ, എന്നാലും നീ ഇപ്പോഴും എന്റെ ആത്മ സുഹൃത്ത് തന്നെയാണ്. ”
പെട്ടെന്ന് ആരതി ഉണ്ണികൃഷ്‍ണന്റെ കൈ പിടിച്ചു കടിച്ചു.
“അയ്യോ…, നിനക്കെന്താ ഭ്രാന്തായോ. ”
“എനിക്ക് നിന്നോട് ഇഷ്ടമില്ലെന്ന് നീ സ്വയം അങ്ങ് തീരുമാനിച്ചോ. എന്റെ മുഖത്ത് നല്ല പോലെ നോക്കിയിട്ടുണ്ടോടാ നീ ഇത് വരെ, നിന്നെ പോലെ നാണംകുണുങ്ങികൾക്കു പ്രേമം ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഇഷ്ടം നിന്നോട് കണ്ണ് കൊണ്ടു പറയാൻ ഞാൻ കുറെ ശ്രമിച്ചതാണ്. അപ്പോഴേക്കും കുറെ വൈകി പോയിരുന്നു. എൻ്റെ അച്ഛൻ പൂമംഗലത്തുകാർക്കു വാക്ക് കൊടുത്തിരുന്നു. നിന്നെ ചതിക്കാൻ എനിക്ക് ഉദ്ദേശവും ഉണ്ടായിരുന്നില്ല. ”
“അപ്പോൾ ശരിക്കും നിനക്കെന്നെ ഇഷ്ടമായിരുന്നോ. നിന്റെ കൂട്ടുകാരി മാലതി അതെന്നോട് പറഞ്ഞിരുന്നെങ്കിലും, ഞാൻ അത് വിശ്വസിച്ചില്ല. നീ നേരിട്ട് എന്നോട് പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ… ”
ഉണ്ണികൃഷ്‌ണൻ നെടുവീർപ്പിട്ടു.
“അറിഞ്ഞിരുന്നെങ്കിൽ ഇത്രേം പൊല്ലാപ്പ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ലായിരുന്നു. തൽക്കാലം നമ്മുടെ ഇഷ്ടം ആരും അറിയണ്ട. പ്രശ്നങ്ങളൊക്കെ ഒന്ന് സോൾവ് ആകട്ടെ. നിന്നെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കില്ല. ”
പോലീസ് സ്റ്റേഷനിൽ ചെന്നിറങ്ങി പരാതി എഴുതി കൊടുത്തപ്പോൾ ആരതി കരഞ്ഞു പോയി.
“ആ ചെറുക്കനെ എനിക്ക് പണ്ടേ അറിയാം, ഡ്രഗ് പാർട്ടി ഒക്കെ നടത്തുന്ന ആൾക്കാരാണ് അവന്റെ കൂട്ടുകാർ. ആ മാതാപിതാക്കൾ വളരെ പാവമാണ്. ഈ പെൺ കൊച്ചു രക്ഷപെട്ടെന്ന് കരുതിയാൽ മതി. അവളുടെ രക്ഷകർത്താക്കൾ വരട്ടെ, അവരെ വിവരം അറിയിച്ചിട്ടുണ്ട്. കുറച്ച് ദിവസം പെൺകുട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും പാർപ്പിക്കണം. ”
സരസ്വതി ടീച്ചറും ഭർത്താവും വന്നു ആരതിയുടെ അമ്മയോട് സംസാരിച്ചു.
“നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കേണ്ട, അവളെ എന്റെ വീട്ടിൽ നിർത്താം. എനിക്ക് രണ്ടു ആൺമക്കളല്ലേ, അവർ വിചാരിച്ചാൽ അവൾക്കൊരു നല്ല ജീവിതം കൊടുക്കാൻ സാധിക്കും. ”
“ടീച്ചറെ ആരതിക്ക് ഉണ്ണിയോട് ഇഷ്ടമുണ്ടായിരുന്നു. ഞാനാണ് പൂമംഗലത്തെ ആലോചന വന്നപ്പോൾ അവളെ കൊണ്ട് ഉണ്ണിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യിച്ചത്. ഞങ്ങൾക്ക് മൂന്നു പെൺപിള്ളേരല്ലേ. മൂത്തവൾക്കൊരു നല്ല ജീവിതം കിട്ടിയാൽ, മറ്റുള്ളവരും രക്ഷപെടും എന്ന് കരുതി. ”
ആരതിയുടെ അമ്മ കരഞ്ഞു.
“ടീച്ചർ അവളെ കൊണ്ട് പൊയ്ക്കോളൂ. ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് അവളെ ജീവനോടെ തിരികെ കിട്ടി. ഞാൻ ആ വീഡിയോ കണ്ടു. പണത്തിന്റെ കുറവുള്ളൂ, അടുക്കളക്കാരിയായും ഡ്രൈവറായും ജീവിക്കേണ്ട ഗതികേട് അവൾക്കില്ല. അവൾ സന്തോഷമായി ജീവിക്കട്ടെ. ”
പോലീസ് സ്റ്റേഷനിൽ നിന്നും സരസ്വതി ടീച്ചറുടെ കൈപിടിച്ച് ഉണ്ണികൃഷ്ണന്റെ കാറിൽ കയറുമ്പോൾ ആരതി തിരിഞ്ഞ് നോക്കി. അച്ഛനും അമ്മയും സന്തോഷത്തോടെ കൈ വീശുന്നത് ആരതി ശ്രദ്ധിച്ചു.
✍️നിഷ പിള്ള.

