സ്നേഹം നിറഞ്ഞ കൂട്ടുകാരി,
എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ആർക്കും മനസ്സിലാകാത്തത്ര സങ്കീർണ്ണമായ ചിന്തകളിലൂടെ കടന്നുപോയ നാളുകളുണ്ടായിരുന്നു എനിക്ക്. “എഴുത്തുകൊണ്ട് എന്ത് കിട്ടി?” എന്ന് ചോദിക്കുന്നവരോട് എനിക്ക് ചിരി മാത്രമേയുള്ളൂ. ഗർഭകാലത്ത് അനുഭവിച്ച കഠിനമായ മാനസിക ആഘാതങ്ങളിൽ നിന്ന് എന്നെ ജീവനോടെ തിരികെ എത്തിച്ചത് ഈ എഴുത്ത് മാത്രമാണ്.
എന്നിൽ എഴുത്തിന്റെ വിത്തുപാകിയ ആ പഴയ ഓർമ്മയിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകാം.
അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. കാണാൻ ഒരു തീപ്പെട്ടി കൊള്ളിയെപ്പോലെ മെലിഞ്ഞ രൂപം. ഒരു ഒഴിവു വേളയിൽ ക്ലാസ്സിൽ വന്ന അധ്യാപകൻ എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് മലയാളം വായിക്കാൻ പറഞ്ഞു. ഭയന്നുവിറച്ച് പുസ്തകത്തിലേക്ക് നോക്കിനിൽക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളൂ. അത് കണ്ടതും സാർ പരിഹാസത്തോടെ ചിരിച്ചു: “വലിയ സുന്ദരിയാണെന്നാ വിചാരം, മലയാളം വായിക്കാൻ പോലും അറിയില്ല!” ചുറ്റുമുള്ള കുട്ടികളും കൂടെച്ചേർന്നു ചിരിച്ചു.
അന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ ഞാൻ ഇനി സ്കൂളിൽ പോകില്ലെന്ന് വാശിപിടിച്ചു. കരച്ചിൽ കണ്ട അമ്മ അന്നുതന്നെ എന്നെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചു. അച്ഛൻ ബാലരമയും തത്തമ്മയുമൊക്കെ വാങ്ങിത്തന്നു. പതുക്കെ വായന എനിക്കൊരു ലഹരിയായി മാറി. വഴിയിൽ കിടക്കുന്ന കടലാസ് കഷണങ്ങൾ പോലും ഞാൻ വായിച്ചുതീർത്തു.
പിന്നീട് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഞാൻ കുത്തിക്കുറിക്കാൻ തുടങ്ങി. വീണ്ടും കളിയാക്കപ്പെടുമോ എന്ന ഭയത്താൽ ആരോടും പറഞ്ഞില്ല. കാലം കടന്നുപോയി, ഞാൻ വളർന്നു. വായന നൽകിയ ധൈര്യത്തിൽ ഫേക്ക് ഐഡിയിലൂടെ ഞാൻ ഓൺലൈനിൽ എഴുതിത്തുടങ്ങി. അവിടെ അപ്രതീക്ഷിതമായി എന്നെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും കുറച്ചു നല്ല മനുഷ്യർ കടന്നുവന്നു.
പിന്നീട് സ്വന്തം പരിശ്രമത്താൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും എനിക്ക് സാധിച്ചു. നാളെയൊരിക്കൽ ഈ ലോകത്തുനിന്ന് മരിച്ചു പോയാലും, ആരുടെ യെങ്കിലും ഹൃദയത്തിൽ അവളും കാണുമായിരിക്കും. അല്ലെ?
ചിലപ്പോ അവളെയും മറക്കും.. ആരുടെയെങ്കിലും ഹൃദയത്തിൽ അവൾ ഉണ്ടെന്ന് കരുതട്ടെ. അവളുടെ ആശ്വാസത്തിനു..
എന്നെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച നിനക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു.
സ്നേഹത്തോടെ,
ലെച്ചു
#മൂന്നാം പിറന്നാൾ #കൂട്ടാക്ഷരങ്ങൾ


1 Comment
മനോഹരം.❤️
സാന്ത്വനമായി എഴുത്ത് എന്നും കൂടെയുണ്ടാകട്ടെ !