രാത്രിയിലും ഉറങ്ങാത്ത തുറമുഖ നഗരത്തിൽ, ശബ്ദങ്ങളെല്ലാം സാവാധാനം ഒടുങ്ങി. നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഭീമൻ ക്രെയിനുകളും തൂങ്ങിയാടുന്ന ചങ്ങലകളും ഊഴം കാത്തുകിടക്കുന്ന ബോട്ടുകളും ഇരുട്ടിലും കെട്ടുപോകാത്ത വെള്ള പരപ്പിന്റെ തിളക്കത്തിൽ നിഴൽ വിരിക്കാൻ തുടങ്ങി.
വിരസമായ സമയം തള്ളിനീക്കുമ്പോൾ, താൻ ചെയ്യുന്ന കൃത്യത്തിലെ പാപബോധം വേട്ടയാടുമ്പോൾ, സ്വയം കഴുകിയുണക്കാൻ അയാൾ ചക്രവാളചെരിവിലേക്ക് ഉൾക്കണ്ണിലൂടെ നോക്കി സ്വയം നഷ്ടപ്പെട്ടു.
അയാൾ മെല്ലെ എഴുന്നേറ്റ് ഉടുവസ്ത്രത്തിലെ പൂഴി തട്ടിക്കുടഞ്ഞു. ബാക്ക് പാക്കിൽ കൈ പരതി. ജോലിക്കാവശ്യമായവ കൈയ്യിലുണ്ടെന്ന് ഉറപ്പിച്ചു. നേരംകെട്ട നേരത്തിറങ്ങുന്ന തന്നെ പട്രോൾ പോലീസ് തടഞ്ഞു നിർത്തിയാൽ പറയാനുള്ള കള്ളവും അവരുടെ മുന്നിൽ എടുത്തു കാണിക്കുവാനുള്ള പേപ്പറുകളും കുറെ നാളായി ബാക്ക് പാക്കിലുണ്ട്. അയാൾ അഭ്യസ്തവിദ്യനായ കള്ളനായിരുന്നതിനാൽ, എടുത്തുപയോഗിക്കാൻ ഉപചാരപദങ്ങളും നാക്കിൽ ഒട്ടിനിൽക്കുന്നുമുണ്ട്. കെട്ടിലും മട്ടിലും തൊഴിലന്വേഷിയായതിനാൽ അയാളെ ഇതുവരെ ആരും സംശയിച്ചിട്ടില്ല.
ഒരാഴ്ചയായി നിരീക്ഷണം നടത്തിയിട്ടെ അയാൾ പണിക്കിറങ്ങാറുള്ളൂ. കൃത്യതയും ആസൂത്രണവും അയാളുടെ ഉദ്യമങ്ങളിൽ ഒന്നുപോലും പാളിയിട്ടില്ല. ആ ആത്മവിശ്വാസത്തിലാണ് ഒററപ്പെട്ട വീട് ഉന്നം വെച്ച് അയാൾ നടന്നത്.
ഈ വീട് തിരഞ്ഞെടുക്കാൻ എന്താണ് കാരണം? കള്ളൻ തന്നോടു തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. പഴയ വീട്, വ്യത്യസ്തമായ നിർമിതി, രാത്രിയിൽ അരണ്ട വെളിച്ചവും പ്രാവിന്റെ കുറുകലും കേട്ടിരുന്നു. ആൾത്താമസമുണ്ടെങ്കിലും ആളുകളുടെ എണ്ണം കുറവായിരിക്കും. ഒച്ചയനക്കങ്ങൾ അധികം കേൾക്കാത്തത്, വീട്ടിൽ കുട്ടികളില്ല എന്ന് അയാൾ ഉറപ്പിച്ചു. സാധ്യതകളുടെ യുക്തിപൂർവ്വമായ വിലയിരുത്തൽ.
അയാൾ ഒരു മണിക്കൂറായി വീടിന്റെ മതിൽക്കെട്ടിനടുത്ത് ഒളിച്ചിരിക്കുന്നു. ഉപ്പൂറ്റിയിൽ ഊന്നി, മതിലിൽ കൈക്കുത്തി അയാൾ മതിൽ ചാടിക്കടന്നു. ആ വീട്ടിൽ നായ്ക്കൾ ഇല്ല എന്ന് ഉറപ്പു വരുത്തിയിരുന്നെങ്കിലും അയാൾ കരുതലെടുത്തു. പൊക്കത്തിൽ വളർന്ന് ഇരുട്ടൊളിച്ചിരിക്കുന്ന മരക്കൂട്ടം, വീടിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.
പഴയ വീടിന്റെ ഉമ്മറത്തെ വെള്ളക്കുമ്മായം പൂശിയ ഉരുളൻ തൂണുകൾ, തലയെടുപ്പുള്ള വീടിനെ താങ്ങി നിർത്തിയിരിക്കുന്നു. ചുമരിൽ പതിച്ച ഫലകത്തിൽ ശാലേം എന്ന് കൊത്തിവെച്ചിട്ടുത്, ചെറിയ പോറലുകളേറ്റ് അക്ഷരങ്ങൾ ഏറെക്കുറെ മാഞ്ഞുപോയിരിക്കുന്നു. അയാൾ ഓർത്തു, എബ്രായ ഭാഷയിൽ, ശാലേം, സമാധാനം. ഈ വീട്ടിൽ ജീവിച്ചിരുന്നവർ സമാധാനത്തിൽ ജീവിച്ചിരുന്നോ? പലതും മനുഷ്യന്റെ വെറും ആഗ്രഹപ്പട്ടികയിൽ എഴുതി ചേർക്കപ്പെട്ടവയാണല്ലോ.
മനുഷ്യജീവിതത്തിന്റെ നഷ്ടപ്പെടലുകളിലേക്ക് ചൂഴ്ന്നിറങ്ങിയാൽ തന്നെ പോലെയുള്ള ഒരു കള്ളന് ആത്മബലം നഷ്ടപ്പെടും. അതിനാൽ തന്നെ കുറിച്ച് മാത്രം ചിന്തിക്കുവാനും തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അയാൾ സ്വയം പറഞ്ഞു മനസ്സിലാക്കി.
പഴക്കം ചെന്ന വെള്ളക്കുഴലിൽ പിടിച്ച്, മുകളിലേക്ക് വലിഞ്ഞു കയറുമ്പോൾ, കുഴലിനെ ചുമരിൽ ചേർത്തു നിർത്തിയിരുന്ന പിരിയൻ ആണിയും തുരുമ്പും ഇളകി താഴെ വീണു. ഒച്ചയനക്കത്തിന്റെ കലമ്പൽ തീരും മുമ്പ് കസേര തള്ളി മാറ്റുന്ന ഒച്ച കേട്ടു.
“ആരാത്”, ഒരു സ്ത്രീശബ്ദം അയാൾ തിരിച്ചറിഞ്ഞു. ചെറിയ ശബ്ദത്തിൽ മുറിയിൽ നിന്നും കേട്ടിരുന്ന വയലിൻ സംഗീതം അല്പം കൂടി ഉച്ചത്തിൽ കേൾക്കുന്നുണ്ടിപ്പോൾ. അവർ ഏതോ വാതിൽ തുറന്നിട്ടുണ്ടെന്ന് അയാൾ കണക്കുകൂട്ടി.
ഭയം എന്ന വികാരം, ലോകം കാൽക്കീഴിലാണെന്ന അഹന്തയുള്ള മനുഷ്യനെ പോലും ശരാശരി ജീവിയേക്കാൾ താഴ്ന്ന നിലയിലേക്ക് ചവിട്ടിത്താഴ്ത്തും. അയാളുടെ ശരീരം വിറപൂണ്ടു.
“ആരായാലും താഴെ ഇറങ്ങി വരൂ, ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല”, സ്ത്രീ ശബ്ദം മുഴക്കത്തിൽ കേട്ടു.
മറ്റു കാൽപെരുമാറ്റമോ ആക്രോശങ്ങളോ കേൾക്കാത്തതുകൊണ്ടു സ്ത്രീ ആരേയും സഹായത്തിന് വിളിച്ചിട്ടില്ലെന്ന് അയാൾക്കു തോന്നി. അയാൾ കരുതലോടെ കോണിപ്പടികൾ ഇറങ്ങി താഴത്തെ നിലയിലെ വലിയ ഹാളിലേക്ക് എത്തി, ഗോവണിയുടെ അവസാന പടിയിൽ നിന്നും എത്തിനോക്കി. ശേഷം രക്ഷപ്പെടാൻ വാതിലുകൾ നോക്കി തിട്ടപ്പെടുത്തി.
അയാളെ അത്ഭുതപ്പെടുത്തി, മേശക്ക് അടുത്തു നിന്നും തിളക്കമുള്ള സൗന്ദര്യമുള്ള സ്ത്രീ അയാൾക്ക് നേരെ തിരിഞ്ഞ് കസേരയിലേക്ക് കൈചൂണ്ടി.
“ഇരിക്കൂ”, ശബ്ദത്തിന് ക്ഷീണമുണ്ടെങ്കിലും കണ്ണുകൾക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു.
അയാൾ കൂടുതൽ പരിഭ്രമിച്ചു. കേട്ടും വായിച്ചുമറിഞ്ഞ തസ്ക്കരകഥകൾ അയാളിലൂടെ വീശിയടിച്ചു. തന്നെ കുടുക്കാനുള്ള എന്ത് അടവായിരിക്കുമെന്ന് അയാൾ ആലോചിച്ചെങ്കിലും ഈ സ്ത്രീക്ക് തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് അയാൾ തന്റെ പേശീബലത്തിൽ വിശ്വസിച്ച്, അയാൾ അവരിൽ നിന്നും ഏറ്റവും ദൂരെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചു.
ഏതോ കാലത്തിൽനിന്ന് എഴുന്നേറ്റ് വന്നപോലെ സ്ത്രീ അയാളെ കൗതുകത്തോടെ നോക്കി. അവർ വേഗത്തിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുക്കാലും ഒഴിഞ്ഞ ഒരു വീഞ്ഞുക്കുപ്പി അവർക്കരികിലുണ്ടായിരുന്നു.
“നിങ്ങൾക്ക് വിശക്കുന്നുണ്ടോ? ക്ഷമിക്കണം, ഇതു മാത്രമെയുള്ളൂ”, അവർ ചുട്ട റൊട്ടിയും വെണ്ണയും കളിമൺ പാത്രങ്ങളിൽ വെച്ച് അയാളുടെ മുന്നിലേക്ക് നീക്കി വെച്ചു.
ഓരോ നിമിഷവും അൽഭുതങ്ങൾ സംഭവിക്കുകയാണല്ലോ, അയാൾ കരുതി.
“നിങ്ങളുടെ ഉദ്ദേശം ഏതാണ്ട് എനിക്കൂഹിക്കാം, എങ്കിലും എനിക്കും നിങ്ങൾക്കും വിശപ്പുണ്ട്, ഭക്ഷണം മുന്നിലുണ്ട്, ആദ്യം വിശപ്പടക്കൂ”, അവർ ഉറക്കെ ചിരിച്ചു. കനത്ത ഭിത്തികളിൽ തട്ടി അവരുടെ ചിരി ശബ്ദം ഇഴഞ്ഞു.
“വിശപ്പല്ലെ, നമ്മുടെ ഭാവി നിശ്ചയിക്കുന്നത്? ഞാൻ ആരാവണം എന്ന് തീരുമാനിക്കുന്നത് വിശപ്പല്ലെ?”, അവരുടെ ശബ്ദത്തിൽ തെല്ലും പേടിയോ ഉദ്വേഗമോ ഇല്ലാതിരുന്നത് അയാളെ അമ്പരപ്പിച്ചു.
“അതെ”, അയാൾ റൊട്ടി പാത്രം തന്റെയടുത്തേക്ക് നീക്കി വെച്ചു. സത്യത്തിൽ അയാൾക്ക് നന്നെ വിശക്കുന്നുണ്ടായിരുന്നു.
അവർ ഇടതു കൈ നീട്ടി, സ്വർണനിറത്തിൽ അരികുകളുള്ള ചുവന്ന മുന്തിരിക്കുലകൾ പെയിന്റ് ചെയ്ത മറ്റൊരു കളിമൺ പാത്രം വലിച്ചെടുത്തു.
” ഇത് ഡോൽമ, മുന്തിരിയിലയിൽ അരിയും മസാല ചേർത്തു വേവിച്ച ഇറച്ചിയും ചുരുട്ടി പുഴങ്ങിയെടുത്തതാണ്”, അവർ മുഴുത്ത ചുരുട്ടിന്റെ ആകൃതിയിലുള്ള വാടിയ പച്ചനിറമുള്ള ഭക്ഷണം അയാൾക്ക് നേരെ നീട്ടി.
“ഇത് റൂത്തിന് വളരെ ഇഷ്ടമാണ്”, അവർ ചിരപരിചിതനോടെന്ന പോലെ അയാള നോക്കി ചിരിച്ചു.
“ങേ… ഇവിടെ വേറെ ആൾക്കാരുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ലെ?”, അയാൾ രക്ഷപ്പെടാൻ വാതിലുകൾ തിരഞ്ഞു.
“പേടിക്കേണ്ട, റൂത്ത് ഉറങ്ങി, അല്ലെങ്കിലും അഞ്ചുവയസുകാരിയുടെ ബുദ്ധിയുള്ള അവൾ നിങ്ങളെ എന്തു ചെയ്യാനാണ്?”, വീഞ്ഞു നുണഞ്ഞിറക്കി, അവർ മേശവിരിപ്പിൽ വിരലുകൾ ഉരസി. നിറമുള്ള കളങ്ങൾ, ചിത്രപ്പണി ചെയ്ത മനോഹരമായ മേശവിരിപ്പായിരുന്നുവതു്.
കള്ളന്റെ അന്നനാളത്തിലൂടെ കടന്നുപോയി ആമാശയ രസങ്ങളിൽ കലരുന്ന വെണ്ണയും റൊട്ടിയും ഡോൽമയും അയാളുടെ വയററിലെ അഗ്നിയെ വിഴുങ്ങി.
കാലിയായ പാത്രം നോക്കി, അവർ പറഞ്ഞു. “തൊടിയുടെ കിഴക്കുവശത്തെ മുന്തിരിപ്പന്തൽ കണ്ടില്ലേ? ചൂടു കാലാവാസ്ഥയിൽ പഴം കുറവാണെങ്കിലും ഇലകൾ കിട്ടുമല്ലോ.”
ഇതെല്ലാം ഇവർ എന്തിന് തന്നോടു പറയുന്നു എന്നയാൾ ഓർത്തു. ഒരുവേള ഇവർ ഭ്രാന്തിയാകുമോ അതോ സംസാരിച്ചു മയക്കി, തന്നെ പിടിച്ചു കൊടുക്കുവാനുള്ള കൗശലമാണോയെന്ന് കരുതി അയാൾ ജാഗരൂകനായി.
“ഞാൻ കണ്ടില്ല, രാത്രിയുടെ ഇരുട്ടിൽ എന്തു കാണാനാണ്? അയാൾ തലകുനിച്ച് അവരെ ചരിഞ്ഞു നോക്കി.
“പകൽ സമയം നിരീക്ഷണം നടത്തിയിട്ടെ, നല്ല കള്ളന്മാർ പണിക്കിറങ്ങൂ”, അവർ പിസ്തയുടെ തോടു പൊളിച്ച് വായിലിട്ടു.
“കള്ളന്മാർ എപ്പോഴും നേര് പറയാറില്ല”, ഒറ്റ വാചകത്തിൽ അയാൾ തോൽവി സമ്മതിച്ച്, കസേരയിൽ അടങ്ങിയിരുന്നു.
അവർ ചില്ലുജാലകപ്പാളികൾ തുറന്നിട്ടു. മൂളികുതിച്ചെത്തിയ കാററിന്റെ കുളിര് അവരെ തഴുകി. ഭക്ഷണവും വൈനും ശരീരത്തെ ചൂടുപിടിപ്പിച്ചിരുന്നു.
അയാൾ വലിയ ഹാളിലെ തൂക്കുവിളക്കുകളിലേക്കും ചുമർ ചിത്രങ്ങളിലേക്കും നോക്കിയിരുന്നു. പൊടിയുടെ ലാഞ്ചനയില്ലാത്ത ചില്ലു വിളക്കുകളുടെ സുതാര്യത അയാളെ ആശ്ചര്യപ്പെടുത്തി. എല്ലായിടവും ഒരു കലാകാരിയുടെ അഭിരുചി വിളിച്ചറിയിക്കുന്ന അലങ്കാരങ്ങൾ അയാളെ ആകർഷിച്ചു.
മുറിയുടെ കോണിലെ പെയിന്റ് ചെയ്ത വലിയ മൺഭരണികളും ചെറിയ പീഠത്തിലെ മെഴുകുതിരി സ്റ്റാൻഡുകളും അയാൾ സൂക്ഷിച്ചു നോക്കി.
“ഇത് മിനോറയല്ലെ? യഹൂദരുടെ?”, അയാൾ അവരുടെ നേരെ തിരിഞ്ഞു.
“നിങ്ങൾ യഹൂദരാണോ?”, അയാൾ വിരൽ ഞൊടിച്ചു.
“ഹ..ഹ…, നവോമി എന്ന പേരിൽ മാത്രം. ഒരു മതവും അവകാശപ്പെടാത്ത രക്തമാണ് എന്റേത്, ഈ ചുമരുകളിൽ എല്ലാ ദൈവങ്ങളേയും കാണാം, ആർക്കാണ് ഞങ്ങളെ രക്ഷിക്കുവാൻ താൽപര്യം എന്നറിയില്ലല്ലോ “, മറുപടിയിലെ വ്യംഗ്യം അവർ ഏതോ ആപത്തിൽ അകപ്പെട്ടിരിക്കാം എന്നയാൾ ഊഹിച്ചു.
കുറച്ചു മുമ്പു മാത്രം കത്തിത്തീർന്ന ഏഴ് മെഴുകുതിരികൾ ആ മിനോറയിൽ ഉണ്ടായിരുന്നു.
“ഏഴു തിരികൾ, ഏഴു ദിവസത്തെ സൃഷ്ടികർമ്മത്തെ ഓർമ്മിപ്പിക്കുന്നുവല്ലെ?”
അയാൾ തുടർന്നു.
“ഓ… വെള്ളിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം, ശാബത്തിനെ വരവേൽക്കാൻ കത്തിക്കുന്നതു് “, അയാൾ തന്റെ ഓർമ ശരിയല്ലെയെന്ന മട്ടിൽ അവരെ നോക്കി.
താനൊരു നല്ല വായനക്കാരനായിരുന്നെന്ന് അയാൾ അല്പം അഹന്തയോടെ ഓർത്തു.
സ്ത്രീ, മെല്ലെ തല കുലുക്കി, അയാളിൽ അവൾക്കും ഇഷ്ടം തോന്നിത്തുടങ്ങിയെന്ന് മുഖത്തെ സൗമ്യഭാവം സൂചന നൽകി.
“പക്ഷെ എനിക്ക് ഹനൂക്ക വിളക്കുകളോടാണ് പ്രിയം “,
ശൈത്യകാലത്തെ എട്ട് ദിവസം നീളുന്ന പ്രകാശോത്സവം, ഹനൂക്ക. ആ മിനോറയിൽ
ഏഴല്ല ഒമ്പത് തിരികൾ, എട്ട് തിരികളും തെളിയിക്കുന്ന ഒമ്പതാമത്തെ ഷമാഷ് (shamash) എന്ന ഹെൽപർ മെഴുകുതിരിയും, ഈ നവോമി. അവർ അവരുടെ വിരലുകൾകൊണ്ടു നെഞ്ചിൽ തൊട്ടു.
നവോമി ഒരു നിമിഷം സ്വയം നഷ്ടപ്പെട്ടിരുന്നു. അവർ തന്റെ നീണ്ടു ചുരുണ്ട മുടിയിൽ തഴുകി. വലിയ കണ്ണുകളിൽ നനവു പടരുന്നതായി അയാൾക്കു തോന്നി. നേർത്ത നിശാവസ്ത്രങ്ങൾക്കു മുകളിൽ അവർ മേൽക്കുപ്പായം വലിച്ചിട്ടു.
അയാളുടെ ഉൾമനം മൃദുവായി ഉരുകിത്തുടങ്ങി. താൻ ഒരു കള്ളനെന്ന് അയാൾ മറക്കാൻ തുടങ്ങിയിരുന്നു.
“നിങ്ങൾ ശരിക്കും ആരാണ്? ഈ വീടിന്റെ ഉടമസ്ഥയല്ലെ?”
അവർ കുറെ കൂടി വലിയ കസേരയിലേക്ക് മാറിയിരുന്ന്, ഇരിപ്പ് കുറച്ചു കൂടി സുഖകരമാക്കി.
“ഉടമസ്ഥ, സൂക്ഷിപ്പുകാരി, കൂട്ടുകാരി, അഗതി ഇതിൽ ഏതും എനിക്ക് ചേരുന്ന പേരുകളാണ്, കാരണം ഞാൻ ഇതൊക്കെയാണ് “, അവരുടെ ശബ്ദം ഇടറി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല, ഞാൻ പോയ്ക്കോട്ടെ, ഇവിടെ നിന്നും എനിക്കൊന്നും കൊണ്ടുപോകാൻ തോന്നുന്നില്ല. “
“നിങ്ങൾക്ക് കനിവുണ്ടെന്നു എനിക്ക് തോന്നി, അത് ശരിയാണ്. കുറച്ചു നേരം നിങ്ങൾക്കെന്നെ കേൾക്കാമോ? എനിക്കിപ്പോൾ ധാരാളം സംസാരിക്കണമെന്ന് തോന്നുന്നു, പുലരാൻ ഇനിയും നേരമുണ്ടല്ലോ”, അവർ ചുമരിലെ പഴയ ഘടികാരത്തിലേക്ക് നോക്കി.
അനാവശ്യമായി, പഴക്കം കൊണ്ടു മുരളുന്ന ക്ലോക്ക് ഇവർ ഊരിവെച്ചിരുന്നുവെങ്കിൽ മൗനത്തിന്റെ ഇടവേളകളിൽ അയാൾ ആഗ്രഹിച്ചതാണ്.
“പറഞ്ഞ പലതും മുറിഞ്ഞുപോയ നിങ്ങളുടെ ജീവിതമാണെന്ന് തോന്നി, അതു തന്നെ തുടർന്നു പറയൂ”, അയാൾ കൈകാലുകൾ നിവർത്തി, പേശികൾക്ക് അയവു കൊടുത്തു.
” പറയാം, മടുപ്പിക്കുന്നുവെന്ന് തോന്നിയാൽ നിർത്താൻ പറയണം “, അവർ പുഞ്ചിരിച്ചു.
“ങും… “, അയാൾ മൂളി. ജന്മാന്തരബന്ധങ്ങളുടെ അദൃശ്യകണ്ണികളാൽ യോജിപ്പിക്കപ്പെട്ട രണ്ടാത്മക്കാൾ ഇരുട്ടിനെ മുറിക്കുന്ന ചെറിയ വെട്ടത്തിൽ, സ്വതന്ത്രരായി. അവർ വാക്കുകളായി ഒഴുകിപ്പറന്നു.
വിശപ്പായിരുന്നു അഞ്ചു വയസുകാരിയുടെ ഏറ്റവും തെളിഞ്ഞു ഓർമ. പല ബസുകളും ട്രെയിനും മാറിക്കയറി, ലക്ഷ്യമില്ലാത്ത യാത്ര ഈ നഗരത്തിൽ വന്നുനിന്നു. സുന്ദരിയായ അമ്മയുടെ ആദ്യപ്രണയത്തിന്റെ ഉത്തരമായിരുന്നു, അനാഥരായി വലിയ നഗരത്തിൽ എത്തിപ്പെട്ട അമ്മയും കുഞ്ഞും.
പല ഇടവഴികളിലൂടെ അലഞ്ഞ് വലിയ വീടിനു മുന്നിൽ എത്തിയപ്പോൾ പെൺകുട്ടി വിശന്ന് ഉറക്കെ കരഞ്ഞു. അവൾക്ക് ഒരടി മുന്നോട്ടു നടക്കാൻ വയ്യാതായിരിക്കുന്നു. വീട്ടിലെ വൃദ്ധയായ വേലക്കാരി റാഹേൽ വിളിച്ചു ചോദിച്ചു.
“എന്തിനാണ് കുഞ്ഞ് കരയുന്നത് ? “
അവളുടെ അമ്മ ഉത്തരം പറഞ്ഞില്ല.
“അകത്തു വരൂ”, അവർ മതിലിലെ രണ്ടു ഗേറ്റുകളിൽ, ചെറിയ ഗേറ്റ് തുറന്നു കൊടുത്തു. അവർ വെച്ചുനീട്ടിയ
ഭക്ഷണത്തളികയിലെ പലതും അവർക്ക് പരിചയമുള്ളതായിരുന്നില്ല. പക്ഷെ ഏതു രുചികളും ഒന്നാകെ വിഴുങ്ങുന്ന വിശപ്പായിരുന്നു അവരുടേത്.
വിശപ്പൊതുങ്ങിയപ്പോൾ തന്നോളം പ്രായം വരുന്ന പെൺകുട്ടി, അവളെ നോക്കി നിൽക്കുന്നത് കണ്ടത്. അവളുടെ അമ്മയെന്നു തോന്നിയ വെളുത്തു നീണ്ടു മെലിഞ്ഞ സ്ത്രീയും റാഹേലും തെല്ല് അൽഭുതത്തോടെ ആ കാഴ്ച കണ്ടുനിൽക്കുന്നുണ്ടായിരിന്നു.
“പരിചയമില്ലാത്തവരെ കണ്ടാൽ പേടിച്ചു കരയുകയാണവൾ പതിവ്, സുഖമില്ലാത്ത കുഞ്ഞാണ്, റൂത്ത്, എന്തോ നിങ്ങളുടെ മോളെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു “, റാഹേൽ, കുട്ടിയുടെ അമ്മയോടു പറഞ്ഞു, നിശ്വാസമുയർത്തു.
ഉറയ്ക്കാത്ത കാൽവെപ്പുകളോടെ റൂത്ത് രണ്ടു ചവിട്ടുപടികൾ ഇറങ്ങിവന്നു.
യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ തോറ (Torah ) സൂക്തങ്ങളിൽ അഭയം തേടിയിരുന്ന മാ, റൂത്തിന്റെ അമ്മ. സാധാരണകാർക്കു വേണ്ടി പ്രിന്റ് ചെയ്ത ഷുമാഷ് (chumash ) വായിക്കുകയും വളരെ വൈകി ലഭിച്ച മകളുടെ അവസ്ഥയിൽ പതം പറഞ്ഞു കരയുകയും ചെയ്യുമായിരുന്നു. കോഷറും അഷൂറും ഭക്ഷണങ്ങൾ, കൂട്ടി കലർത്തുന്നതിന് അവളുടെ അമ്മയെ ചീത്ത വിളിച്ചു, റാഹേലിനെ ശാസിച്ചു, അങ്ങനെ അവരുടെ മനസ്സിലെ കടുംക്കെട്ടുകൾക്ക് അയവു വരുത്തി.
“നിങ്ങളുടെ അമ്മ?”, വിട്ടുപോയ കണ്ണി കൂട്ടി യോജിപ്പിക്കുന്ന ഭാവത്തിൽ അയാൾ ചോദിച്ചു.
“ഒരു ദിവസം അപ്രത്യക്ഷയായി, എന്തായിരുന്നു കാരണം എന്ന് ആരും തിരക്കിയില്ല. മാ യുടെ ശകാരമായിരിക്കാം അല്ലെങ്കിൽ ഒരു പുതിയ ബന്ധം, സുന്ദരിയായ അവർ ഈ നഗരത്തിൽ കണ്ടെത്തിയിരിക്കാം. മകൾ ഈ വീട്ടിൽ നിൽക്കുന്നതാണെന്ന് കൂടുതൽ സുരക്ഷിതം എന്നവർ കരുതിയിരിക്കാം. “
റാഹേൽ എന്നെ ചേർത്തുപിടിച്ചു.
“അവളൊരു കിറുക്കിയാണ്, അവൾ പോയ്ക്കോട്ടെ. “
“എനിക്ക് മറിച്ചൊരുത്തരവും മുന്നിൽ മറ്റു വഴികളുമില്ലായിരുന്നു. “, അവരുടെ മുഖം വികാരശൂന്യവും ദൃഢവുമായിരുന്നു.
“മെഴുകിന്റെ നിറമുള്ള വിരലുകളായിരുന്നു ആബയ്ക്ക്. റൂത്തിന് വേണ്ടി വയലിൻ വായിക്കുന്നതും എന്നെ വയലിൻ വായിക്കാൻ പഠിപ്പിച്ചതും ആബയായിരുന്നു. “
പലായനത്തിൽ ചിതറിപ്പോയ സ്വന്തം ജനതയെ ആലിയയിൽ കൂടി ഒന്നിപ്പിക്കുവാൻ, സമ്പന്നരാഷ്ട്രം അവരെ തിരിച്ചു വിളിച്ചുക്കൊണ്ടിരുന്നു.
മറ്റു ബന്ധുക്കളോടൊപ്പം മാ യും വാഗ്ദത്തഭൂമിയിലേക്ക് മടക്കം ആഗ്രഹിച്ചിരുന്നു. ഈ മണ്ണ് വിട്ടുപോകാൻ മനസനുവദിക്കാതിരുന്ന ആബയുടെ പിടിവാശിയാണ്, ശാപമായി മകളിൽ പതിഞ്ഞതെന്ന് മാ വിശ്വസിച്ചിരുന്നു. ദാമ്പത്യം പഴകിയപ്പോൾ, ഭാര്യയുടെ ജല്പനങ്ങൾക്ക് നേരെ ആബയുടെ പല നീരസങ്ങളും വാക്കുകളാകാറില്ല.
സുഗന്ധവ്യജ്ഞനവ്യാപാരം നടത്തിയിരുന്ന ആബയ്ക്ക് എന്നും നല്ല ഭക്ഷണത്തിന്റെ രുചിമണമായിരുന്നു. ആബയുടെ വസ്ത്രത്തിൽ നിന്നും മണം വലിച്ചെടുക്കുന്ന ബാല്യമോർത്ത് അവർ ചിരിച്ചു.
നവോമി, എന്ന പേരും ആബയുടെ തിരഞ്ഞെടുപ്പു തന്നെ.
“ആബ തന്റെ മാലാഖക്കുഞ്ഞിന്റെ കൂട്ടായി എന്നെ കരുതിയിരിക്കാം”, അവർ ഒരു നിമിഷം ഓർമ്മകളുടെ പുതപ്പിൽ മൂടി.
ത്രേതായുഗത്തിലെ രാമന്റെ സഹോദരൻ ലക്ഷമണനും ദ്വാപരയുഗത്തിലെ കൃഷ്ണന്റെ സഹോദരൻ ബലരാമനും പോലെ, ദേവന്മാരുടെ സഹോദരഭാവം, നമുക്ക് പരിചിതമാണ്. ദൈവത്തിൽ നിന്നും പലതും കടംകൊളളാൻ നമ്മൾ ആഗ്രഹിച്ചു പോകാറുണ്ട്.
“ചുമരിലെ ആ ചിത്രങ്ങൾ നോക്കൂ”, അവർ ഇടതുവശത്തെ നിറം മങ്ങിയ ചുമരിലേക്ക് കൈ ചൂണ്ടി.
അയാൾ എഴുന്നേറ്റ് നിന്ന് ആ ചിത്രങ്ങളിലേക്ക് നോക്കി.
“നിങ്ങൾ നല്ലൊരു ചിത്രകാരിയാണ് “, അയാൾ പ്രശംസയിൽ പിശുക്ക് കാണിച്ചില്ല.
“ഓരോ പ്രായത്തിൽ, ഓരോ ചിത്രങ്ങൾ വരയ്ക്കാൻ നമ്മൾ ആഗ്രഹിക്കും “, അവർ സിഗരറ്റിന് തീ പിടിപ്പിക്കാർ ശ്രമിക്കുന്നതിനിടയിൽ മുഖമുയർത്തി.
കടമ്പ് മരവും വൃന്ദാവനത്തിൽ രാധയും ഗോപികമാരും ശ്രീകൃഷ്ണനൊടൊപ്പം നൃത്തം ചെയ്യുന്ന ചിത്രവും നോക്കി അയാൾ ചോദിച്ചു.
“നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ?”
അവർ പൊട്ടിച്ചിരിച്ചു. അവരുടെ സ്വരം ഒരു ഉന്മാദിനിയെ ഓർമ്മിപ്പിച്ചു.
പാറക്കെട്ടുകൾക്കിടയിലൂടെ സ്വന്തം വഴി കണ്ടെത്തി നിർത്താതെ പായുന്ന പുഴയുടെ കലമ്പൽ അയാളുടെ ചെവിയിൽ വന്നലച്ചു.
“പ്രണയിച്ചിരുന്നു, തീവ്രമായി തന്നെ. പക്ഷെ വിശക്കുന്നവൾ മറന്നുവെച്ച ഭക്ഷണപ്പൊതി മാത്രമായിരുന്നത്. എന്നും വേദനയോടെ തിരഞ്ഞവൾ, ആ ഭക്ഷണത്തിന്റെ ഗന്ധം മത്തുപിടിപ്പിക്കുമ്പോൾ ഞാൻ ഈ പുകച്ചുരുളിൽ ആദൃശ്യയാകും”, ചുറ്റും പരക്കുന്ന പുകവലയങ്ങൾ അവൾ ഊതിപ്പെരുക്കി.
“മാ യുടെ മരണം, ആബയുടെ വാർദ്ധക്യസഹജമായ അസുഖങ്ങൾ, റൂത്തിനെ കുറിച്ചുള്ള വേവലാതികൾ എന്നെ പലതും മറക്കുവാൻ ശീലിപ്പിച്ചു. എന്റെ മനസ്സിൽ ഇരമ്പിയ വേദനയുടെ ആഴം ആരും കണ്ടില്ല. അല്ല, ആരേയും കാണാൻ ഞാൻ അനുവദിച്ചില്ല.”
“ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾ പറയൂ, വിദ്യാഭ്യാസമുണ്ടായിട്ടും നിങ്ങൾക്ക് മാന്യമായ തൊഴിൽ കണ്ടെത്താൻ കഴിഞ്ഞില്ലെ?”, അവർ അയാളെ ശ്രവിക്കാൻ തയ്യാറായിരുന്നു.
“കഴിഞ്ഞതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാറില്ല, എന്തിന് മുറിവുകൾ വീണ്ടും മാന്തിപ്പൊളിക്കണം? എങ്കിലും നിങ്ങൾക്കു വേണ്ടി പറയാം.”
“ഞങ്ങളുടെ ഗ്രാമം വിട്ടുപോരാൻ തീരെ താൽപര്യമില്ലാതിരുന്ന ഞാൻ അവിടെ തന്നെയുള്ള പണമിടപാടു സ്ഥാപനത്തിൽ ജോലിക്കാരനായി. പണവുമായി മുതലാളി മുങ്ങിയപ്പോൾ, നിക്ഷേപകർക്ക് പരിചയമുള്ള മുഖം എന്റേതായിരുന്നു. അവർ എന്നെ വളഞ്ഞുപിടിച്ചു. തല്ലിചതച്ചു. ജീവൻ രക്ഷിക്കാൻ ഞാനും ഗർഭിണിയായ ഭാര്യയും രാത്രിയുടെ മറപറ്റി ഓടിക്കൊണ്ടിരുന്നു. അവസാനം എത്തിപ്പെട്ടത് ഈ നഗരത്തിലായിരുന്നു. “
അയാൾ കുറച്ചു സമയം നിശബ്ദനായി.
” മകൾ ഗംഗയ്ക്ക് ഇപ്പോൾ അഞ്ചു വയസായി. പല ജോലികൾക്കും ശ്രമിച്ചു. വെട്ടത്തിലേക്ക് ഇറങ്ങാൻ പേടിച്ചു, രാത്രി സഞ്ചാരിയായി. ഞങ്ങളുടെ വിശപ്പ്, എന്നെയൊരു കള്ളനാക്കി.”, അയാളുടെ മുഖം വലിഞ്ഞു മുറുകുന്നതും ശബ്ദം ഇടറുന്നതും അവർ അറിഞ്ഞു.
ഭൂതകാലം അയാളെ വരിഞ്ഞു മുറുക്കുന്നതായി നവോമിക്കു തോന്നി. അവർ അയാളെ ശല്യപ്പെടുത്തിയില്ല. ഓർമ്മകളുടെ ഭാരം, ചിലപ്പോൾ വാക്കുകൾ വിഴുങ്ങും, നവോമി കരുതി.
അയാളെ ചിന്തകളിൽ മേയാൻ വിട്ട് അവർ റൂത്തിന്റെ കിടപ്പുമുറിയിലേക്ക് നടന്നു. വേഗം തന്നെ അയാളുടെ അരികത്തേക്ക് തിരിച്ചു വന്നു.
“നിങ്ങൾ എന്തിനാണ് ഇതെല്ലാം എന്നെ ഓർമ്മിപ്പിക്കുന്നത്? എനിക്ക് പോകണം, നേരം വെളുക്കാൻ അധിക സമയമില്ല”, അയാളുടെ സ്വരത്തിൽ ദുഖവും തിടുക്കവുമുണ്ടായിരുന്നു.
“ഗ്രാമങ്ങൾ, നന്മയുള്ളിടങ്ങൾ, ഇതെല്ലാം വെറും ചൊല്ലുകളാണ്. എന്തെല്ലാം നാം നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്നു? നല്ല മനുഷ്യർ എല്ലായിടവുമുണ്ട്, കെട്ടതും.” നവോമി പറഞ്ഞു, അവർ മറുപടിക്ക് കാത്തില്ല.
“നിങ്ങൾക്ക് പണം വേണ്ടേ? ആ വലിപ്പിൽ ആവശ്യത്തിനുണ്ട്, എടുത്തോളൂ.”
“വേണ്ട, കുറച്ചുനേരം കൊണ്ടു നിങ്ങളെന്റെ ആരെല്ലാമോ ആയിരുന്നു എന്ന് തോന്നി, ഞാൻ ഇറങ്ങട്ടെ”, അയാളുടെ സ്വരം ആർദ്രമായി, കണ്ണുകൾ കുറുകി.
“അതെ, ഞാൻ കരുതിയത് ശരിയാണ്, നിങ്ങൾ ഒരു സാധാരണ കള്ളനല്ല”, അവർ ചിരിച്ചു.
“കുറച്ചു സമയം കൂടി എനിക്ക് തരുമോ? നിങ്ങളോടതു ചോദിച്ചില്ലെങ്കിൽ എനിക്കൊരു നഷ്ടമാകും”, അവർ അയാളുടെ അനുമതിക്കായി കാത്തു.
“ദിവസങ്ങൾ എണ്ണപ്പെട്ടവരായിരിക്കാം ജീവിതത്തെ അഗാധമായി സ്നേഹിക്കുക അല്ലെ, ശരിയാണെന്ന് തോന്നിയിട്ടുണ്ടോ?”, അവരുടെ കൂർത്ത നോട്ടം അയാളെ ഭയപ്പെടുത്തി.
“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്?, അയാൾ അവരുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.
“അതെ, ഞാൻ ആ അവസ്ഥയിലാണ്. എനിക്ക് ഇനി അധികനാളില്ല. ഞാൻ ഇല്ലാതാകും മുമ്പ്, റൂത്തിനെ ഒരു കുടുംബത്തിൽ ഏല്പിക്കണം. ഈ വീട് മാത്രമാണ് അവളുടെ ലോകം. മെഴുകുതിരി വെളിച്ചമായും വയലിൻ സംഗീതം ആബയും ഞാൻ അവളുടെ ശ്വാസവുമാണ്. പക്ഷെ എന്തു ചെയ്യാം. ബാക്കിയാകുന്ന എനിക്കും അവളെ വിട്ടുപോകണം. നിങ്ങൾക്കും ഭാര്യയ്ക്കും അവളെ സംരക്ഷിക്കുവാൻ സാധിക്കുമോ? ഈ സ്വത്തിന്റെ അവകാശിയെ മാത്രമല്ല, നിരാലംബയായ ലോകത്തിൽ ഒററപ്പെട്ടു പോയ ഒരാത്മാവിനെ? അവളുടെ ഇഷ്ടങ്ങൾക്കും ശാഠ്യങ്ങൾക്കും കൂട്ടായി?”
വ്യക്തമായ വരിമുറിയാത്ത വാചകങ്ങളിൽ നവോമി പറഞ്ഞു നിർത്തി. വികാരവിക്ഷോഭത്തിൽ അവർ കിതച്ചു തുടങ്ങിയിരുന്നു. അവശതയുള്ള രോഗിയായി അവർ മാറിയത് എത്ര പെട്ടെന്നാണെന്ന് അയാൾ കണ്ടു.
“നിങ്ങൾ ഒരു ബുദ്ധിമതിയാണെന്ന് ഞാൻ കരുതി, ഒരു കള്ളനെ റൂത്തിനെ ഏൽപ്പിക്കുകയോ? നിങ്ങൾ എങ്ങനെ ഒരു കള്ളനെ ഇത്ര വിശ്വസിക്കുന്നു?”
“നിങ്ങളുടെ കണ്ണിലെ ആർദ്രതയാണ് എന്നെ കൊണ്ടിത് ചോദിപ്പിക്കുന്നത്?, നിങ്ങൾ നല്ല കള്ളനല്ലെ?, അവർ പുഞ്ചിരിച്ചു.
“വീട്ടിൽ പോയി നന്നായി ആലോചിക്കൂ, ഉത്തരം എന്തായാലും നിങ്ങളെന്നെ അറിയിക്കുമെന്ന് അറിയാം, ഇപ്പോൾ പോകൂ “, ഉലഞ്ഞ വസ്ത്രങ്ങൾ ശരിയാക്കി നവോമി അയാളെ യാത്രയാക്കി.
‘ഗംഗ, സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന നദി. അവൾ റൂത്തിന് നല്ലൊരു കൂട്ടാകും, ഈ നവോമിയെ പോലെ ‘, അവർ പിറുപിറുത്തു.
നവോമിയുടെ കിടപ്പുമുറിയിലെ കട്ടിലിൽ നേർത്ത തിരശ്ശീലയ്ക്കു പിന്നിൽ പതുങ്ങി, മരണദൂതൻ ദിവസങ്ങൾ എണ്ണി. കൈയിലെ ചൂണ്ടക്കൊളുത്ത്, കാലങ്ങളോളം നീളുന്ന കയറിന്റെ അററത്തു കൊരുത്തു. വെള്ളിമേഘ ചിറകുകളിലേക്ക് കയറിന്റെ അഗ്രം നീട്ടിയെറിഞ്ഞു. നവോമിയുടെ ആത്മാവിനെ ചൂണ്ടയിൽ കൊരുത്ത് പറന്നു പോകാൻ, മരണദൂതൻ ഊഴം കാത്തുനിന്നു.
പുലരിവെട്ടം തെളിയാൻ തുടങ്ങിയിരുന്നു. അയാൾ മുററത്തെ പൂഴിമണലിലേക്ക് കാലെടുത്തു വെച്ചു. ആ പൂഴിമണൽ സ്പർശം അയാളുടെ പാദങ്ങളെ വേദനിപ്പിച്ചില്ല.
………………………….
ശലേം – സമാധാനം
Torah – യഹൂദരുടെ വിശുദ്ധ ഗ്രന്ഥം.
ഡോൽമ – പശ്ചിമേഷ്യൻ വിഭവം.
ഷമാഷ് – സഹായി
കോഷർ, അഷൂർ – യഹൂദ വിധിപ്രകാരം ശുദ്ധവും അശുദ്ധവും ആയവ.
ഹനൂക്ക – യഹൂദരുടെ ഉത്സവം
സാബത്ത് – വിശ്രമദിനം, മതബോധന ദീനം.
ആലിയ – തിരിച്ചുപ്പോക്ക്.
#കൂട്ട്.

