മുറ്റത്തെ പുളിമാവിൻ്റെ ചുവട്ടിലെ തണലിലിരുന്ന് പുളിച്ച മാങ്ങ ചുട്ട മുളകും ഉപ്പുചേർത്ത് കഴിച്ച് കൂട്ടുകാരോടൊത്ത് നൂറാം കോല് കളിച്ചിരുന്ന കാലം. പുളിയുടെ അതിപ്രസരത്തിൽ നവരസത്തിനുമപ്പുറമുള്ള ചളിരസങ്ങൾ വിരിയുന്ന മുഖങ്ങൾ കാണുമ്പോൾ മാവിനു പോലും ചിരിവരുന്നുണ്ടാവും.
ഇലയനക്കമില്ലാതെ ഹേന്ദ്രജാലം പോലെ ചുള്ളിക്കോലുകൾ പെറുക്കിയെടുക്കുന്ന സീതമ്മയും ഗുളികൻ വേണുവും ജയത്തോടടുക്കുമ്പോൾ കള്ളപ്പറക്കു പറയാൻ മിടുക്കരായ ചക്കി വത്സലയും നീർക്കോലി ബാബുവും കള്ളക്കളി തുടങ്ങും. പരാജയത്തിൻ്റെ പടുകുഴിയിലേക്ക് വീഴും എന്ന അവസരത്തിൽ വീടിനുള്ളിലേക്കോടിക്കയറുമ്പോൾ പിൻതുടരുന്ന
“കുട്ടിത്തേവാങ്ക് തോറ്റോടീ….. കൂയ് “
കൂക്കി വിളികൾ കേൾക്കാതിരിക്കാൻ ഇരു ചെവികളും പൊത്തി പരമാവധി വേഗത്തിലോടും . ആ ഓട്ടം അവസാനിയ്ക്കുന്നത് മിക്കവാറും മുകളിലത്തെ വടക്കാറയിലാവും.

മാരിവില്ലു പോലെ മനോഹരങ്ങളായ സ്വപ്നങ്ങളിൽ സങ്കടങ്ങളുടെ കടും ചായങ്ങൾ വാരി വിതറുന്ന അവസരങ്ങളിലെല്ലാം കവിളിലെ ഉപ്പുരസം കൊണ്ട് കുതിർന്ന വടക്കാറയിലെ തലയിണകൾ മാത്രമായിരുന്നു ശരണം.
മാളു അഥവാ മാളവിക എന്ന മനോഹരമായ പേരിനു പകരം കുട്ടിത്തേവാങ്ക് എന്ന ഇരട്ടപ്പേര് ചാർത്തിത്തന്നത് നന്ദിനി വലിയമ്മയുടെ മകൻ ശശിയേട്ടനാണ്.
എല്ലാത്തിനെയും പേടിയോടെ നോക്കുന്ന നിശ്ശബ്ദജീവിയായ ഉണ്ടക്കണ്ണിക്ക് ഇതിലും യോജിച്ച പേര് വേറെയില്ല എന്ന് ശശിയേട്ടൻ എപ്പോഴും പറയാറുണ്ട്.
മെലിഞ്ഞു വെളുത്ത മുഖത്തെ ഉണ്ടക്കണ്ണുകൾ ഉരുട്ടി മിഴിച്ച് പകൽ മുഴുവൻ ഇരുട്ടിൽ ഒളിച്ചു കഴിയുന്ന വാനര ജീവിയാണ് കുട്ടിത്തേവാങ്കെന്ന് പിന്നീട് മനസ്സിലാക്കിയപ്പോൾ ശശിയേട്ടനെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല.
വിവാഹത്തിന് ശേഷം നഗരത്തിളക്കത്തിലേക്ക് പറിച്ചു നട്ടപ്പോഴാണ് നാലുകെട്ടും അവിടത്തെ ആളുകളും എത്ര പ്രിയപ്പെട്ടതാണെന്നു മനസ്സിലായത്.
” മാളൂ …. നമ്മുടെ തറവാട് പൊളിക്കാൻ പോവാണ് , കുട്ടിക്ക് വേണച്ചാൽ അവസാനായി ഒന്നു വന്നു കണ്ടോളൂ…” കമലച്ചെറിയമ്മയുടെ അറിയിപ്പ് കിട്ടിയപ്പോൾ മുതൽ മനസ്സ് തറവാട്ടിലെത്താൻ തുടിച്ചു.
നാട്ടിലേക്ക് പോവണം എന്നു പറഞ്ഞപ്പോൾ വെക്കേഷന് പോവാം എന്നു മകളുടെ മറുപടിക്ക് മറുത്തൊന്നും പറഞ്ഞില്ല. ടിക്കറ്റെടുത്ത് പുറപ്പെടുമ്പോൾ അവളുടെ പിറുപിറുപ്പുകൾ മനസ്സിൽ ചെറിയ ചലനം പോലും ഉണ്ടാക്കിയില്ല.
പണ്ട് വടയ്ക്കാറയിൽ പുസ്തകങ്ങളിലൂടെ പുറം ലോകം ആവാഹിച്ചെടുക്കുമ്പോൾ താഴെ നിന്നുള്ള അശരീരികൾ കേൾക്കുമ്പോഴുള്ള അതേ വികാരം ഒരിയ്ക്കൽ കൂടി അനുഭവിക്കുകയായിരുന്നു.
ചുറ്റു പാടുകളിലെ അസ്വസ്ഥതകൾ പ്രിയങ്ങൾക്കരികിലെത്താതിരിക്കാനുള്ള മികച്ച തന്ത്രമാണ് നിസ്സംഗത.
ഈ മാളുവെന്താ എപ്പോഴും വടക്കാറയിൽ ചടഞ്ഞു കൂടുന്നത് ?”
” വല്ലതും ചോദിച്ചാൽ നത്തു നോക്കണ പോലെ നോക്കി നിൽക്കും “
” ഇങ്ങനെ പോയാൽ അതിനു വിട്ടാവും “
നീണ്ടു പോവുന്ന വലിയമ്മമാരുടെ മത്സരിച്ചുള്ള ആരോപണങ്ങൾ കേൾക്കുമ്പോഴുള്ള അതേ നിസ്സംഗതയാണ് അപ്പോഴും തോന്നിയത്. ജനിച്ചയുടൻ അമ്മയും രണ്ടു വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട് ആൾകൂട്ടത്തിൽ തനിയെ ജീവിക്കുന്ന ജീവിയെക്കുറിച്ച് അവരവർക്കുള്ള മതിപ്പ് ഓരോരുത്തരും രേഖപ്പെടുത്തുന്നു. അത്രമാത്രം.
നഗരങ്ങളിൽ രാപ്പാർക്കുന്നവരെല്ലാം വെക്കേഷനിൽ വരുമ്പോൾ ഒച്ചയും ബഹളവും കാരണം തറവാട് കുലുങ്ങിയിളകും . അപ്പോഴും സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത് മുകളിലെ വടയ്ക്കാറ മാത്രം.
പാടം ഇറങ്ങി തോട്ടു വരമ്പത്തു കൂടി നടക്കുമ്പോൾ കാക്കപ്പൂക്കൾ പരിചയ ഭാവത്തിൽ ചിരിച്ച പോലെ തോന്നി.
പടിപ്പുര വാതിൽ തുറന്ന് അകത്തു കടന്ന് കാടുകെട്ടിയ മുറ്റത്തു കൂടി നടക്കുമ്പോൾ എന്നും തലയുയർത്തി നിന്നിരുന്ന തറവാട് വല്ലാതെ ഇരുന്നു പോയ പോലെ തോന്നി.
ഉമ്മറത്തെ പഴയ പുളി മാവ് പൂർവ്വാധികം ഭംഗിയായി തലയുയർത്തി നിൽക്കുന്നുണ്ട്.
കുട്ടികളുടെ ആരവങ്ങളില്ലാത്ത തെക്കിനിത്തറയും , സ്ത്രീകളുടെ പരദൂഷണം കേൾക്കാത്ത വടക്കു വശത്തെ കോലായയും കാരണവൻമാരുടെ ചർച്ചകളില്ലാത്ത ഉമ്മറക്കോലായിലെ പടികളും എന്നേ ചത്തു പോയതാണല്ലോ?
നെടുവീർപ്പിടാൻ പോലും മറന്നുപോയ പോലെ തോന്നി.
നീണ്ട ഇട നാഴികളിലും തെക്കിനിത്തറയിലും നിറഞ്ഞു നിന്നിരുന്ന കുപ്പിവളയുടേയും പാദസരത്തിൻ്റെയും കിലുക്കങ്ങൾ കേൾക്കുന്നുണ്ടോ?
ഒരു നിമിഷം ചെവിയോർത്തു.
പൊടി പിടിച്ച, ഇളകിയാടുന്ന മരത്തിൻ്റെ കോണിയുടെ കൈവരിയിൽ കൈ വെച്ചതും പല പല ശബ്ദങ്ങൾ കാതിൽ പതിച്ചു .
“കണ്ണും മൂക്കുമില്ലാതെ ഓടിക്കളിച്ച് തട്ടിത്തട ഞ്ഞു വീണാൽ അമ്മമ്മയുടെ കയ്യിൽ നിന്ന് ചുട്ട പെട കിട്ടും പറഞ്ഞില്ലാ ന് വേണ്ട “
“കാക്ക നെല്ല് തിന്നണത് കാണാൻ ല്യേ കുട്ട്യോളെ അതിനെ ആട്ടി ഓടിച്ചാൽ നിങ്ങട കയ്യിലെ വളയൊന്നും ഊരിപ്പോവില്ല. “
“തെക്കു വടക്ക് നടക്കാതെ ആ ചക്ക പറിക്കാൻ കൂടിൻ കുട്ട്യോളെ “
“വിളക്ക് വെക്കാറായി. എല്ലാരും കയ്യും കാലും കഴുകി നാമം ചൊല്ലാനിരിക്കാൻ “
” സന്ധ്യക്ക് പുറത്തിറങ്ങി നടക്കണ്ട ഇഴ ജന്തുക്കൾ ഉണ്ടാവും “
ഒരായിരം ശബ്ദങ്ങൾ അകത്തളത്തിൽ ഉയർന്നു കേട്ടു.
കോണിപ്പടികൾ കയറി വടയ്ക്കാറ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുമ്പോൾ ആരുടേയോ പദചലനം കേട്ടുവോ
ഏറെ നേരം സൂക്ഷിച്ചു നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.
ഒരു രാത്രി ആയുസ്സ് മാത്രം ബാക്കിയുള്ള ചിതലരിച്ച തറവാടിൻ്റെ മുക്കും മൂലയും പരതണം. കാലുകൾ ദ്രുത ഗതിയിൽ കോണിപ്പടികൾ കീഴടക്കി. പതിവു പോലെ ആ ശരവേഗം വടയ്ക്കാറയിൽ അവസാനിച്ചു. പഴയ പുസ്തകങ്ങൾക്ക് വേണ്ടി വിരലുകൾ ദ്രവിച്ച മരത്തിൻ്റെ തട്ടിലൂടെ പരതി.
പുസ്തകങ്ങൾ ഒന്നും കിട്ടിയില്ല , പകരം എന്തോ കയ്യിൽ തട്ടിയ പോലെ തോന്നി. കിനിഞ്ഞു വന്ന രക്തം തറയിലൂടെ ഊർന്നിറങ്ങി.
ഇവിടെ നിന്നിറങ്ങിയ ശേഷം ഒരിക്കലും കരഞ്ഞിട്ടില്ല. വടക്കാറയിലെ തലയണയിൽ തട്ടാത്തതിനാൽ മിഴികൾക്ക് സ്വതന്ത്രമായി വർഷിക്കാൻ കഴിഞ്ഞിട്ടില്ല.
പൊടിപിടിച്ച കിടക്കയിലേക്ക് മറിഞ്ഞു വീണു. ഒരിക്കൽ കൂടി തലയണകൾ നനഞ്ഞു കുതിരണം. ഉള്ളിൽ തിളച്ചു മറിയുന്ന ലാവ മിഴികളിലൂടെ തലയണയിലേക്കിറങ്ങി. ഒഴുകിയെത്തിയ ഇലഞ്ഞിപ്പൂവിൻ്റെ ഗന്ധം ഓർമ്മകൾക്ക് സുഗന്ധം നൽകി. കിനിഞ്ഞിറങ്ങിയ രക്തവും കവിഞ്ഞൊഴുകിയ കണ്ണു നീരും മത്സരിച്ചൊഴുകി തലയണയെ കുതിർത്തപ്പോൾ ഒരു തൂവൽ പോലെ നേർത്ത ശരീരത്തിൽ നിന്ന് പുറത്തു കടന്ന ജീവൻ തൻ്റെ പ്രിയപ്പെട്ട നാലു കെട്ടിലെ അകത്തളങ്ങളിൽ സ്വതന്ത്രമായി അലഞ്ഞു നടന്നു.
#പ്രിയ കൂട്ടിന്

