ആകെ വിയർത്തു കുളിച്ചിരിക്കുന്ന അവളെ നോക്കി അയാളിരുന്നു. ഈ ICU വിന്റെ മുമ്പിൽ ഇങ്ങിനെ ഇരിക്കേണ്ടി വരും എന്ന് രണ്ടാളും ഒരിക്കലും ഓർത്തിട്ടില്ല.
വടക്കേ ഇന്ത്യയിലെ ഒരു നഗരത്തിലെ പ്രശ്‌സ്തരായ രണ്ട് ഡോക്ടർമാർ. പ്രൊഫഷനലിൽ വിജയിച്ച അവർ ജീവിതത്തിൽ പരാജയപ്പെട്ടോ? ആകെയുള്ള ഒരു മോളെ മനസ്സിലാക്കാൻ കഴിയാത്ത തങ്ങൾ വെറും ഒരു പരാജയം തന്നെ. അവളുടെ കൈത്തലത്തിൽ പതുക്കെ അവൻ പിടിച്ചു. രണ്ട് പേരും വെറുതെ പരസ്പരം നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മോൾ ICU ഇൽ ആയിട്ട് മണിക്കൂർ പത്തു കഴിഞ്ഞു. Sleeping pills ഓവർഡോസിൽ കഴിച്ചത് കൊണ്ട് അവളുടെ ബോധം പോയി ആണ് ഈ അവസ്ഥയിൽ ആയതു. ഉറങ്ങാൻ തങ്ങൾ രണ്ടാളും പിൽസ് ഉപയോഗിക്കാറുണ്ട്.. ഈ കുട്ടി വീട്ടിൽ ഇതുണ്ടെന്നു എങ്ങിനെ കണ്ട് പിടിച്ചു? ഭാഗ്യത്തിന് മോളെ നീതു കണ്ടത് കൊണ്ട് ആശുപത്രിയിൽ കൊണ്ട് പോകാൻ കഴിഞ്ഞു. സ്വന്തം ഹോസ്പിറ്റൽ ആയതു കൊണ്ട് കേസും മറ്റും ആയില്ല.
ICU മുറി തുറന്നു രേണുക പുറത്തു വന്നു.
എന്തായിത് രണ്ടാളും വീട്ടിൽ പോയില്ലേ. ഞാൻ പറഞ്ഞതല്ലേ, നിങ്ങൾ പൊയ്ക്കോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം എന്ന്. എന്താ നീതു, നീ ഒരു ഡോക്ടർ അല്ലെ? അവൾ ഞങ്ങളുടെയും മോളല്ലേ. വിഷമിക്കാതിരിക്കു. ദൈവദീനത്താൽ അവൾ അപകടവസ്ഥ തരണം ചെയ്തല്ലോ.
അവരെ സമാധാനിപ്പിച്ചു ഡോക്ടർ പുറത്തേക്കു പോയി.
ഡോക്ടർമാരായ നീതുവിന്റെയും ഗോപന്റെയും മകളാണ് അകത്തു കിടക്കുന്ന മീനു. ഗോപു വീട്ടിലേക്കു പോയി, നീതു വരാൻ കൂട്ടാക്കിയില്ല. വീട്ടിലെത്തിയ ഗോപൻ നേരെ പോയത് മീനുവിന്റെ മുറിയിലേക്കാണ്. അവളുടെ മുറിയിൽ കുറെ നാളുകൾക്കു ശേഷമാണു അയാൾ കയറുന്നത്. വളരെ ഭംഗിയിൽ മുറി ഒതുക്കി വെച്ചിട്ടുണ്ട്. ഫാമിലി ഫോട്ടോഫ്രെയിം അവൾ തലപ്പത്തു വെച്ചിട്ടുണ്ട്.. അവളുടെ പെയിന്റിംഗുകൾ അവിടവിടെ തൂക്കിയിട്ടിട്ടുണ്ട്. പാവം മോൾ, പല പ്രാവശ്യം ഇതെല്ലാം നോക്കാനായി റൂമിൽ വരാൻ പറയുമ്പോളൊക്കെ നാളെ നാളെ വരാം എന്ന് പറയും. എന്നിട്ടിപ്പോൾ മുറിയിൽ കയറിയപ്പോൾ അവൾ അടുത്തുമില്ല.
എന്ത് ഭംഗിയുള്ള പെയിന്റിംഗുകൾ. മോൾക്ക് ചിത്രകലയിൽ ഇത്ര കഴിവുണ്ടായിരുന്നോ. എന്തൊരു അച്ഛനാണ് താൻ. പതുക്കെ അവളുടെ അലമാരി തുറന്നു നോക്കി. വളരെ വൃത്തിയിൽ അടുക്കി വെച്ചിരിക്കുന്നു. ബുക്കുകളുടെ ഷെൽഫ് പതിയെ തുറന്നു നോക്കി. അവിടെ വെച്ചിരിക്കുന്ന ബുക്കുകൾ തുറന്നു നോക്കി. നല്ല വൃത്തിയുള്ള കൈ അക്ഷരം. നീതുവിന്റെ കയ്യക്ഷരം പോലെയുണ്ട്.
അപ്പോളാണ് ഒരു ഡയറി കണ്ണിൽ പെട്ടത്. പതുക്കെ അയാൾ അത് എടുത്തു അരികിൽ കിടന്ന ചെയറിൽ ഇരുന്നു. ഓരോ പേജുകളും മറിച്ചു നോക്കി. അവളുടെ ഓരോ ദിവസത്തേയും കാര്യങ്ങൾ എഴുതിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയായിട്ടാണെന്നു തോന്നുന്നു അവൾ ഡയറിയെ കരുതിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും പറയുന്നത് ഡയറിയോടാണ്. പാവം കുഞ്ഞു, ഒന്നും പറയാനും പങ്ക് വെക്കാനും അച്ഛനെയും അമ്മയെയും കിട്ടാറില്ല.ഏറ്റവും അവസാനത്തെ പേജിൽ കുറെ എഴുതിയിട്ടുണ്ടല്ലോ, പതുക്കെ അത് വായിക്കാൻ തുടങ്ങി.
പ്രിയപ്പെട്ട ഡയറി,
എനിക്കിനി വയ്യ, ഇവിടെ ജീവിക്കാൻ.. ആരും എന്നെ മനസിലാക്കുന്നില്ല.
എല്ലാർക്കും വേണ്ടത് നല്ല മാർക്കാണ്. പത്താം ക്ലാസ്സിൽ നല്ല മാർക്ക് കിട്ടിയതാണ് എനിക്കു വിനയായത്. അതോടെ നന്നായി പഠിച്ചാൽ നല്ല മാർക്ക് വാങ്ങാൻ പറ്റും എന്നു അച്ഛനുമമ്മയും അങ്ങ് ഉറപ്പിച്ചു. പിന്നെ സയൻസ് എടുത്തു പഠിക്കു കുട്ടി, നിനക്ക് നല്ല ഭാവിയുണ്ട് എന്നു പറഞ്ഞു പിന്നാലെയായി.. കോമേഴ്‌സ് പഠിച്ച എന്റെ സീനിയർസ് എല്ലാം നല്ല നിലയിലായി.. എന്നിട്ടാണ് എന്നോടീ പുരാണം. ആരു മനസ്സിലാക്കാൻ. സ്കൂളിൽ നടത്തിയ ആപ്റ്റിട്യൂട് പരീക്ഷയിലും കോമേഴ്‌സ് എടുത്തു പഠിക്കാനാണ് നിർദ്ദേശിച്ചത്. എനിക്കും അമ്മാമന്റെ മോള് അമ്മു ചേച്ചിയെ പോലെ ഡോക്ടർ ആകാൻ പറ്റും എന്നാണ് അമ്മയുടെ കണ്ടുപിടിത്തം. അച്ഛനും അമ്മയും ഡോക്ടർമാർ ആരാണ്. അതാണ് കാരണം എന്ന് തനിക്കറിയാം. ഡോക്ടറുടെ മക്കൾ ഡോക്ടർ ആകണം എന്നായിരിക്കും മനസ്സിൽ. പക്ഷെ അത് പറയാൻ മനസ്സ് അനുവദിക്കുന്നില്ലായിരിക്കും. മെഡിസിനും, പിജി യും കഴിഞ്ഞിട്ടും ഇപ്പോളും പഠിച്ചു കൊണ്ടിരിക്കുന്ന ചേച്ചിയുമായിട്ടാണ് എന്നെ താരതമ്യപ്പെടുത്തുന്നത്. കുട്ടികൾ ഓരോത്തർക്കും ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ലാത്തവരാണോല്ലോ ഇവർ .ഞാൻ ഒരു പാട് പറഞ്ഞതാണ് എനിക്ക് സയൻസ് വേണ്ട എന്ന്. ആരു കേൾക്കാൻ.
കഴിഞ്ഞ കൊല്ലം ഓൺലൈൻ ക്ലാസുകളായതിനാൽ, ഗൂഗിളിന്റെയും ക്ലാസ്സ് ഗ്രൂപ്പിന്റെയും സഹായത്താൽ കുറച്ചു മാർക്ക് തട്ടിക്കൂട്ടി രക്ഷപെട്ടു.. ഇപ്പോൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ആണ് കാര്യത്തിന്റെ ഗൗവരവം മനസ്സിലായത്. ഈയിടെയായി എന്റെ തലയിലാണെങ്കിൽ പഠിച്ചതൊന്നും കേറുന്നുമില്ല. ക്ലാസ്സിൽ ഇരുന്നു ഉറങ്ങാനാണ് എന്റെ വിധി. ക്ലാസ്സിൽ ഇലക്ട്രിക് കറന്റ് പഠിപ്പിക്കുമ്പോൾ, തീരെ വോൾട്ടേജില്ലാത്ത ബൾബ് പോലെ മങ്ങി കത്തി കൊണ്ടിരിക്കുന്ന തലയിലേക്ക് ഒന്നും കേറുന്നില്ല. ഓർഗാനിക് കെമിസ്ട്രി പഠിപ്പിക്കുമ്പോൾ എന്റെ ഏത് ഓർഗനാണോ പണി മുടക്കുന്നത്. എല്ലാ വിഷയങ്ങളും ഒരു അവിയൽ രൂപത്തിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.. ഒന്നും ഓർമയിൽ നിൽക്കുന്നില്ല.ആകെ ഒരാശ്വാസം ഇംഗ്ലീഷ് ക്ലാസുകളാണ്. മകൾ മെഡിക്കൽ കോളേജിൽ പോകും എന്ന വിശ്വാസത്തോടെ ജീവിക്കുന്ന അച്ഛനോടും അമ്മയോടും എന്ത് പറയാൻ.എത്ര നാളായി ഞാൻ അമ്മയോട് എന്റെ മുടി ഒന്നും സ്ട്രൈറ്റ്ൻ ചെയ്യാൻ ചോദിക്കുന്നു. മുടിക്ക് കേടാണ് എന്നു പറഞ്ഞു സമ്മതിക്കുന്നില്ല. ക്ലാസ്സിലുള്ള കുട്ടികളെല്ലാം മുടിയെല്ലാം മുറിച്ചു, ബ്യൂട്ടി പാർലറിലെല്ലാം പോയി എന്തു ഭംഗിയായിട്ടാണ് വരുന്നത്.. എന്തു തരത്തിലുള്ള വസ്ത്രങ്ങളും അവർക്കണിയാം. അവരുടെ അമ്മമാർക്ക് ആർക്കും ഇല്ലാത്ത ആധി ആണ് എന്റമ്മക്കുള്ളത്.. നീ അതിടരുത്, ഇങ്ങിനെ ചെയ്യരുത്, അവരെ കണ്ടു തുള്ളണ്ട, കേട്ടു കേട്ടു മടുത്തു എനിക്ക്. പഠിപ്പു പഠിപ്പു ഇതു മാത്രമേയുള്ളു. ഈയിടെയായി ഞാൻ നന്നായി തർക്കുത്തരോം പറയുന്നുണ്ട് അമ്മയോട്..
എന്റെ ഈ ചുരുണ്ട മുടിയും കറുത്ത നിറവും അച്ഛനിൽ നിന്നാണ് എനിക്ക് കിട്ടിയത്.. ഇന്നലെ ക്ലാസ്സിൽ മൻപ്രീത് പറയുന്നത് കേട്ടു, എന്നെ കണ്ടാൽ പെട്ടന്നറിയാൻ പറ്റുമത്രേ ഞാൻ മല്ലുവാണെന്ന്. എന്താ എന്റെ നിറവും മുടിയും കണ്ടിട്ടാണോ ഈ കുട്ടി ഇങ്ങിനെ പറയുന്നത്. മല്ലു എന്നു കേൾക്കുമ്പോൾ തന്നെ എനിക്ക് കലി കേറും. തർക്കിച്ചു നിൽക്കാൻ കെൽപില്ലാത്തതു കൊണ്ട് അങ്ങ് വിട്ടു.കഴിഞ്ഞ ഒരു കൊല്ലം വീട്ടിലിരുന്നു എന്നെ നന്നായി തീറ്റിച്ചു തടിപ്പിച്ചു അമ്മ. സ്കൂളിൽ പോയപ്പോളാണ് അതിന്റെ ഭീകരാവസ്ഥ മനസ്സിലായത്. പഴയ യൂണിഫോം ഒന്നും ഇടാൻ പറ്റുന്നില്ല.. പുതിയ സ്റ്റോക്ക് കിട്ടാൻ സമയം എടുക്കും. ഇറക്കം കുറഞ്ഞ PE ഡ്രെസ്സും ഇട്ടാണ് പോകുന്നത്.. വേഗം യൂണിഫോം കിട്ടിയാൽ മതിയായിരുന്നു. അല്ലെങ്കിൽ ഇതു എന്നെ ഇറുക്കി എന്റെ കഥ കഴിക്കും. ഈ ഒരു കൊല്ലത്തിനുള്ളിൽ ഞാൻ നന്നായി തടിക്കുകയും ചെയ്തു. ഇപ്പോൾ എന്തു കഴിക്കാനിരുന്നാലും അമ്മ പറയും മീനു നീ അധികം കഴിക്കല്ലേ, ഇങ്ങിനെ തടിച്ചാൽ വല്ല അസുഖം പിടിക്കും കുട്ടീന്ന്. സ്വൈര്യം തരാതെ തീറ്റിച്ചു കൊഴുപ്പിച്ചാട്ടാണ് എന്നെ ഇങ്ങിനെ പറയുന്നത്.. എന്റെ കണ്ണു നിറയുന്നു, എന്റെ രൂപം കണ്ണാടിയിൽ കാണുമ്പോൾ..
ഫോൺ അധികം ഉപയോഗിക്കാൻ അനുവദിക്കാറില്ല. Wifi കിട്ടുന്ന സമയം റേഷൻ. ഇടക്കിടെ ഫോൺ അമ്മയുടെ കയ്യിൽ പോകും. രാവിലെ ആശുപത്രിയിൽ പോയാൽ തിരികെ എത്തുന്ന അമ്മക്ക് എന്നെ നോക്കൽ ആണ് പ്രധാന ജോലി. മോൾ പന്ത്രണ്ടിൽ ആയതു കൊണ്ടാണ് അമ്മ അധികം ഡ്യൂട്ടി ചെയ്യാത്തത്. വൈകിട്ട് തന്നെ ആൾ തിരിച്ചെത്തും.പഴയ പോലെ രാത്രി ഡ്യൂട്ടി ചെയ്യാറില്ല.ഇപ്പോഴായി ക്ലിനിക്കിൽ ആണ് ജോലി ചെയ്യുന്നത്.എനിക്ക് രാജീവങ്കിളിനെ ഇഷ്ട്ടമല്ല. അയാൾ ആവശ്യമില്ലാത്ത രീതിയിൽ കെട്ടി പിടിക്കാൻ വരും. അയാളുടെ മോളെ പോലെയാണത്രെ. എന്നിട്ടാണോ ഇങ്ങിനെ പെരുമാറുന്നത്. ഗ്ലാസ് കൊടുക്കുമ്പോഴും മറ്റും ആവശ്യമില്ലാത്ത രീതിയിൽ കയ്യിൽ തൊടും. ഒഴിഞ്ഞു മാറി മതിയായി. പല പ്രാവശ്യം അമ്മയോട് പറയാൻ നോക്കി. അകന്ന ബന്ധത്തിലുള്ള അങ്കിളിനെ വലിയ കാര്യമാണ് അച്ഛനും അമ്മയും. ചെറുപ്പം മുതലേ എനിക്ക് പേടിയാണ് അയാളെ. എന്നെ ഇനി ഉപദ്രവിക്കാൻ നോക്കിയാൽ കൊല്ലും അയാളെ.
ആൽവിനീയിടെയായി എന്റെ പോസ്റ്റുകൾ ഒന്നും നോക്കാറില്ല. ഒരു ലൈക്കോ ഒരു കമന്റോ ഇടുന്നില്ല. അവനായിരുന്നു ആകെ ഉണ്ടായിരുന്ന ഒരാശ്വാസം.. ക്ലാസ്സിലുള്ള എല്ലാ പെൺകുട്ടികൾക്കും ബോയ് ഫ്രണ്ട്‌സ് ഉണ്ട്. നല്ല കൂട്ടുകാരാണ് അവരൊക്കെ.. പട്ടാള ചിട്ടയും ആയി നടക്കുന്ന അമ്മക്ക് ഏതെങ്കിലും ആൺകുട്ടികൾ എന്നെ വിളിച്ചാലോ, ഞങ്ങൾ കുറച്ചു നേരം സംസാരിച്ചാലോ ആധിയാണ്.. പിന്നെ അവിടെ ചുറ്റി പറ്റി നിൽക്കും.. അന്ന് എന്റെ മുറിയിൽ അമ്മക്ക് വല്ലാത്ത പണിയായിരിക്കും. മുറിയിൽ അടച്ചിട്ടിരുന്നാൽ പ്രശ്നം ആണ്.പഠിക്കാതെ ഞാൻ സംസാരിക്കുന്നു എന്നാണ് തോന്നുന്നത്. കഴിഞ്ഞ ജന്മത്തിൽ ഏതോ പോലീസ് കാരിയായിരുന്നു എന്നു തോന്നും ഭാവം കണ്ടാൽ.കഴിഞ്ഞ കൊല്ലം ഫോണുപയോഗത്തിന് ഒരു വിലക്കും ഇല്ലായിരുന്നു. മനസ്സിലെ ആശങ്കകളെല്ലാം ഞങ്ങൾ കുട്ടികൾ ഫോണിലൂടെ പങ്കു വെച്ചു. ഈ കൊല്ലം ക്ലാസുകൾ തുറന്നതോടെ പിന്നെ എല്ലാത്തിനും വിലക്കുകളായി.. പഠിക്കു, പഠിക്കു, ഈ ഒരൊറ്റ പല്ലവി മാത്രം.
ഞങ്ങൾ കുട്ടികളെ ആരും മനസ്സിലാക്കുന്നില്ല. എനിക്ക് എന്റെ സമയപ്രായക്കാരോട് കൂടുതൽ ഇടപെഴകൻ പറ്റാത്ത വിഷമം, എന്റെ രൂപത്തിൽ വന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ പറ്റാത്ത മാനസിക വിഷമം, ഫേസ്ബുകിലോ, ഇൻസ്റ്റാഗ്രാമിലോ, മറ്റു സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാത്ത എനിക്ക് ആരോട് എന്തു പറയണം എന്നറിയില്ല.
ആകെ ഒരു അശരീരി എപ്പോഴും കേൾക്കാം, പന്ത്രണ്ടാം ക്ലാസ്സിൽ ഇങ്ങനെ പഠിക്കാതിരുന്നാൽ എങ്ങിനെ മാർക്ക് കിട്ടും. എവിടെ അഡ്മിഷൻ കിട്ടാനാണ്. നിന്റെ ഭാവി നീ തന്നെ തുലച്ചോ!ഉറക്കം വരുന്നു ഇനി പിന്നെ എഴുതാം.നാളെ പരീക്ഷ പേപ്പറുകൾ കിട്ടും. നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ
എന്റെ ഡയറി,നീ തന്നെ പറയൂ ഈ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ എന്തു ചെയ്യണം എന്ന്.പ്രിയ ഡയറി,
നാലു വിഷയങ്ങളിലും മാർക്ക് കുറവാണ്. എനിക്ക് പേടിയാകുന്നു. ഞാനിനി എങ്ങിനെ അവരെ നോക്കും.എനിക്ക് ജീവിക്കേണ്ട
അയാളുടെ കണ്ണ് നിറഞ്ഞൊഴുകി. ദൈവമേ ഈ കുഞ്ഞു ഇത്രക്ക് മാനസിക സമ്മർദ്ധത്തിൽ ആയിരുന്നോ. എന്തായാലും ഒരു ഡയറി വേണ്ടി വന്നു കുഞ്ഞിനെ മനസ്സിലാക്കാൻ. അവളുടെ ഇഷ്ട്ടം പോലെ പഠിച്ചാൽ മതി. ഒരു വിധത്തിലും അവളെ പ്രയാസത്തിലാക്കില്ല. രാജീവിന്റെ കാര്യം എന്താണ് എന്ന് പതുകെ അവളോട് ചോദിച്ചു മനസ്സിലാക്കണം. നീതുവിനെ പറഞ്ഞു മനസ്സിലാക്കണം. മോളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം. അവൾക്കിഷ്ടമുള്ള കോഴ്സിന് ചേർത്തി അവളെ അവളുടെ വഴിക്കു വിടണം. പതുക്കെ അയാളുടെ കണ്ണടഞ്ഞു. സമാധാനത്തോടെ ഉറക്കത്തിലേക്കു വഴുതി വീണു.

