ജീവിതത്തിലെ ഏറ്റവും പഴയ ഓർമ്മ മുതലിന്നോളം ജീവിതത്തിൽ കൂടെ കൂടിയ സങ്കടങ്ങളും സ്നേഹനിരാസങ്ങളും അപമാനങ്ങളും ഇടക്കിടക്ക് വന്നു പോകുന്ന വിഷാദരോഗവുമാണ് എന്റെ ദീർഘകാലമായുള്ള കൂട്ടുകാർ .
ജമ്മുവിലെ അച്ഛന്റെ മിലിട്ടറി ക്വാർട്ടേഴ്സിന് മുന്നിലുള്ള കളിക്കളത്തിൽ കുറെ നോർത്ത് ഇന്ത്യൻ കുട്ടികൾ കളിക്കുന്നുണ്ട്. കൂടെ കളിക്കാൻ ചെന്നപ്പോൾ “തും കാലേ ഹോ. ഹമാരേ സാഥ് മത് ഖേലോ.” എന്നും പറഞ്ഞ് മാറ്റി നിർത്തിയപ്പോൾ പറഞ്ഞത് എന്തോ മോശമാണെന്ന് എന്ന് മാത്രം മനസ്സിലായി. പിന്നെയേതോ ഹിന്ദി ക്ലാസ്സിൽ വെച്ചാണ് കറുത്തവൻ ആയതുകൊണ്ട് കൂടെ കളിക്കാൻ പറ്റില്ല എന്നാണവൻ പറഞ്ഞത് എന്ന് മനസ്സിലായത്.
കുറച്ചപ്പുറത്ത് ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ട്. അയാൾ അച്ഛനേക്കാൾ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ആളാണ്. എങ്കിലും അവിടുത്തെ ചെക്കൻ എന്റെ വീട്ടിൽ വരുമ്പോൾ എന്റെ കളിപ്പാട്ടങ്ങൾ എല്ലാം എടുത്ത് കളിക്കാറുണ്ട്.ചിലപ്പോഴൊക്കെ കേടുവരുത്തും. കുറച്ച് നേരം അവിടെ പോയി കളിക്കാം എന്ന് കരുതി ഞാൻ അങ്ങോട്ട് പോയി. അടഞ്ഞ വാതിലിൽ മുട്ടി.
“ആ കറുമ്പനാ, വാതിൽ തുറക്കേണ്ട. ആരുമില്ല എന്ന് കരുതി തിരിച്ചു പൊക്കോളും “ അകത്തുനിന്നും അവന്റെ അമ്മയുടെ ശബ്ദം കേട്ടു. ഒരു നാലു വയസ്സുകാരന്റെ ഹൃദയം തകർന്നു തരിപ്പണമാകാൻ കൂടുതലൊന്നും വേണ്ടിയിരുന്നില്ല.
വീട്ടിലെത്തി സ്വന്തം കളിപ്പാട്ടങ്ങളുമായി ഒറ്റയ്ക്ക് കളി തുടങ്ങിയെങ്കിലും ഇടയ്ക്കിടെ കണ്ണുകൾ നിറഞ്ഞു.
“എന്താടാ സങ്കടപ്പെട്ടിരിക്കുന്നത് ?” അമ്മയാണ്
ഞാൻ ഒന്നും പറയാതെ അമ്മയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു. എല്ലാം മനസ്സിലായത് പോലെ അമ്മ എന്റെ പുറത്ത് തലോടിക്കൊണ്ടേയിരുന്നു.
“അച്ഛനോട് പറഞ്ഞു എനിക്കൊരു മൂന്നു വീലുള്ള സൈക്കിൾ വാങ്ങി തരാമോ? ഞാൻ ഒറ്റയ്ക്ക് കളിച്ചോളാം.” തേങ്ങലുകൾക്കിടയിൽ എന്റെ വാക്കുകൾ ചിതറി വീണു
“നമ്മൾ അടുത്ത മാസം നാട്ടിലേക്ക് പോകുവല്ലേ, അവിടെ ചെന്നിട്ട് വാങ്ങി തന്നാ പോരെ?” അതായിരുന്നു അച്ഛന്റെ മറുപടി
നാളുകൾ കഴിഞ്ഞു, നാട്ടിലെത്തി സ്കൂളിൽ ചേർന്നു. കറുത്ത നിറം കൂടിപ്പോയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും മാത്രം കുറവൊന്നും ഉണ്ടായില്ല. മൂന്നു വീലുള്ള ഒരു കുഞ്ഞു സൈക്കിളെന്ന സ്വപ്നം അപ്പോഴും അങ്ങനെതന്നെ അവശേഷിച്ചു. കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് നടന്നു ശീലിച്ചു. വീടും അമ്മയുമായിരുന്നു എന്റെ ലോകം. കുറെ വലുതായപ്പോൾ അമ്മയുടെ കൂടെ പശുക്കളെയും ആടുകളെ നോക്കാനും അച്ഛന്റെ കൂടെ കൃഷിക്ക് സഹായിക്കാനും തുടങ്ങി. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പശുവിനെ കുളിപ്പിക്കുകയും ചാണകം വാരുകയും ഒക്കെ ചെയ്യുന്ന എന്നെ കണ്ടിട്ട് ചാണകത്തിന്റെ മണമാണ് എന്ന് പറഞ്ഞ് അടുത്തിരിക്കാൻ പോലും പലരും തയ്യാറായില്ല. ജോലിചെയ്തും ചുമടെടുത്തും ചുമലുകൾ അല്പം കുനിഞ്ഞു പോയവന് കൂനനെന്നു കൂടി ഒരു വിളിപ്പേര് ഇടക്ക് ചാർത്തിക്കിട്ടി.
എല്ലാ കഷ്ടപ്പാടുകൾക്കുമിടയിൽ നന്നായി പഠിച്ച് മാർക്ക് മേടിക്കുമ്പോഴും ക്ലാസ്സിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തുമ്പോഴും “നീ ഇതെങ്ങനെ”എന്ന സംശയത്തോടെ മാത്രം കണ്ട കുറച്ച് ടീച്ചർമാരും സഹപാഠികളുടെ പരിഹാസങ്ങളുമെല്ലാം ചേർന്ന് ജീവിതം ദുസ്സഹമായ നാളുകൾ.വിഷാദമേ അന്ന് നീ എന്നിൽ പിടിമുറുക്കുന്നത് എനിക്ക് അറിയില്ലായിരുന്നു.
എങ്കിലും എന്നേപ്പോലെയുള്ള രണ്ടുമൂന്ന് പാവം കൂട്ടുകാരെ എനിക്കു കിട്ടി. ഞങ്ങൾ പരസ്പരം താങ്ങും തണലുമായി, തമാശകൾ പറഞ്ഞു, കളിയാക്കിയാൽ മൂക്കിടിച്ച് പരത്തുമെന്ന് മറ്റുള്ളവരെ പേടിപ്പിച്ചു. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ശീലച്ച പുസ്തകവായനയുമായി കൂടുതൽ കൂട്ടാകാൻ തുടങ്ങി. ജീവിതത്തിൽ ആനന്ദമെന്തെന്നറിഞ്ഞ കുറച്ച് വർഷങ്ങൾ.
പ്രീഡിഗ്രിക്കാലം വരെയും ഞങ്ങളുടെ സൗഹൃദം തുടർന്നു. പിന്നെ മൂന്നുപേരും മൂന്നു വഴിക്കായി പോയി. പിന്നെ നീ കാത്ത് കാത്തിരുന്ന ആ സുദിനം നിനക്കായി വന്നുചേർന്നു. പൊടുന്നനെയുള്ള അച്ഛന്റെ മരണം.. കോളേജിൽ പോയിരുന്ന എന്നെ അമ്മൂമ്മ മരിച്ചു എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു വരുമ്പോഴും അച്ഛന്റെ മുഖം കാണുന്നതുവരേയ്ക്കും ഞാൻ അറിഞ്ഞിരുന്നില്ല അച്ഛൻ എന്നെ വിട്ടു പോയിരുന്നു എന്ന്. എത്ര ശക്തിയോടെ ഞാൻ നിന്നെ അകറ്റിനിർത്തിയിരുന്നുേവോ അതിന്റെ ഇരട്ടി ശക്തിയോടെ നീ എന്നിലേക്ക് കടന്നു കയറി. എന്റെ ജീവിതം നീ ഒരു തീച്ചൂളയാക്കി. ഉറക്കമില്ലാത്ത, പാതിയുറക്കത്തിൽ അച്ഛനെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന എണ്ണമറ്റ രാത്രികൾ.
മനുഷ്യന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ അറിയാത്ത, ഒരു കാര്യവും വ്യക്തമായി പറയാനറിയാത്ത, ഒരാളോട് നോ പറയാൻ അറിയാത്ത, വളരെ ചെറിയ കാര്യത്തിന് പോലും കണ്ണ് നിറയുന്ന, ഇടയ്ക്ക് ആത്മഹത്യ ചെയ്യാൻ വഴികൾ ആലോചിക്കുന്ന, ശ്രമിച്ച് പരാജയപ്പെടുന്ന ഒന്നിനും കൊള്ളാത്ത ഒരുത്തനാക്കി നീ എന്നെ മാറ്റി.
പക്ഷേ എന്റെ ശത്രുവേ നീ ഒരു കാര്യം മറന്നു പോയി. ഏതൊരു ഇരുണ്ട കാലത്തിനപ്പുറത്തും വെളിച്ചം നിറഞ്ഞ മറ്റൊരു കാലമുണ്ടാവും. എങ്ങനെയൊക്കെയോ ജീവിതത്തിലേക്ക് കുറെ മനുഷ്യർ കടന്നുവന്നു, അവരെന്റെ ജീവിതത്തെ പുതുക്കിപ്പണിതു. എന്നെ കേൾക്കാൻ കുറച്ചു മനുഷ്യരുണ്ടായി എന്ന് ഞാൻ കരുതി. അവരുടെ സങ്കടങ്ങളെ കേൾക്കാൻ അവരെ സഹായിക്കാൻ ഞാൻ ശീലിച്ചു. പക്ഷേ എന്റെ സ്വന്തമെന്ന് കരുതിയ പലരും അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നിൽ നിന്നും ഇറങ്ങിപ്പോയി. നിന്നെ തോൽപ്പിക്കാൻ എന്റെ കൂടെയുണ്ടാവുമെന്ന് കരുതിയ മനുഷ്യരൊക്കെ പോയതോടെ ഒളിച്ചിരുന്ന നീ വീണ്ടുമെന്നിൽ പിടിമുറുക്കി തുടങ്ങി. നിന്റെ നീരാളിപ്പിടുത്തത്തിൽ എനിക്ക് ശ്വാസം മുട്ടി. നിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരിക്കാൻ ഒരു സ്ഥലം തേടി ഞാനലഞ്ഞു. ഒടുവിലെപ്പോഴോ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി. എല്ലാ ചെറുത്ത്നിൽപ്പുകളും അവസാനിപ്പിച്ച്
ഒരു കളിപ്പാവയെ പോലെ നിന്റെ മടിത്തട്ടിലേക്ക് വീണു. നിന്റെ തലോടലിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു. പക്ഷേ എനിക്കായി, എന്നെ സ്നേഹിച്ചിരുന്നവർക്കായി ഒരു അത്ഭുതം കൂടി കാത്തിരിപ്പുണ്ടായിരുന്നു…
എവിടെനിന്നോ പാറിവന്ന ഒരാൾ…
മുഖപുസ്തകത്തിൽ മാത്രം കണ്ട ഒരപരിചിത…….
ഉരുൾപൊട്ടി കുത്തിയൊലിച്ച വെള്ളം പ്രിയപ്പെട്ട സൗഹൃദങ്ങളെയടക്കം നൂറുകണക്കിന് മനുഷ്യരെ കൊണ്ടുപോയ രാത്രിക്ക് ശേഷം “ങ്ങള് സേഫല്ലേ” എന്നൊരു ചോദ്യവുമായി വന്ന ഒരാൾ.
ഒരു നിമിഷം കൊണ്ട് എനിക്ക് എന്തൊക്കെയോ ആയി മാറിയ ഒരാൾ.
ആ സ്നേഹം കണ്ടിട്ടാവാം ജീവിതത്തിലേക്ക് സ്നേഹങ്ങൾ കടന്നുവന്നു. കൈവിട്ടുപോയിരുന്ന വായനയും എഴുത്തും തിരികെ വന്നു. വായിച്ചും സംസാരിച്ചും കളിയാക്കിയും കൂട്ടുകൂടിയും വീണ്ടും നിന്നെ അകറ്റി നിർത്താൻ എനിക്കായി.
എനിക്കൊട്ടും ഇഷ്ടമില്ലാത്ത കൂട്ടേ, അവസാനമായി നിന്നോട് ഒരു വാക്കു കൂടി. ഒരു പഴുതുകിട്ടിയാൽ നീ എന്നെ കീഴടക്കുമെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ കീഴടങ്ങാനാവില്ലെനിക്ക്. നിന്നെ ഇനി ഒരിക്കലും കണ്ടുമുട്ടല്ലേ എന്ന ആഗ്രഹത്തോടെ, മരണംവരെയും എന്റെ കൂടെ കൂട്ടായുണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്ന വായനാശീലത്തെയും സൗഹൃദങ്ങളെയും ഹൃദയത്തോട് ചേർക്കുന്നു.
#കൂട്ട്
#എന്റെരചന

