മീൻ മീനേ കൂയ്.
മീൻകാരൻ അബ്ബാസ് കൂകി വിളിച്ചു, ഇടവഴിയിലെ ഇറക്കത്തിലൂടെ സൈക്കിളിൽ ഇറങ്ങി വരികയാണ്.
പിറകേ കുറേ പൂച്ചകളും.
മീൻകാരന്റെ കൂകി വിളി കേട്ട്, പതിവ് പോലെ പാത്രവും, എടുത്തു നബീസ മുറ്റത്തിറങ്ങി, ഇടവഴിയിലേക്ക് ഓടി.
അപ്പോഴേക്കും, അയൽ വീട്ടിലെ ജാനുവും, സുബൈദയും, അബ്ബാസിനു മുമ്പിൽ പാത്രവുമായി എത്തി കഴിഞ്ഞിരുന്നു.
നബീസ മീൻ വാങ്ങി. രണ്ട് മത്തി കൂടി അധികം തരുമോ അബ്ബാസേ, നബീസ അബ്ബാസിനെ സോപ്പിട്ട് രണ്ട് മീൻ കൂടുതൽ മേടിച്ചു.
എന്നാ പിന്നെ ഞങ്ങൾക്കും വേണം, ജാനുവും സുബൈദയും അബ്ബാസിനു നേരെ പാത്രം നീട്ടി.
നിങ്ങൾക്കൊക്കെ വെറുതെ തരുന്ന മീൻ ഈ പൂച്ചകൾക്ക് കൊടുത്താൽ പടച്ചോൻ എനിക്ക് സ്വർഗം തരും.
അവരുടെ പാത്രത്തിലേക്ക് മീൻ ഇട്ട് കൊടുക്കുമ്പോൾ അബ്ബാസ് കളിയായി പറഞ്ഞു.
പൂച്ചക്ക് മാത്രമല്ലെടാ, നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് കൊടുത്താലും സ്വർഗം കിട്ടും. നബീസ ചിരിച്ചോണ്ട് പറഞ്ഞു.
അല്ല നബീസ്ത്താ, നിങ്ങളെന്താ പൈസ തരാത്തത്. മീൻ വാങ്ങിയ വകയിൽ എത്ര പൈസ തരാൻ ഉണ്ടെന്ന് ഓർമ്മയുണ്ടോ??
എല്ലാം തരാടാ, എന്റെ മോൻ ബഷീർ നാളെ ഖത്തറിലേക്ക് പോകുകയാ. നിന്റെ കടവും, പീടികയിലും കുറച്ചു കൊടുക്കാനുണ്ട്. അവൻ പോയി ശമ്പളം അയച്ചിട്ട് വേണം കടങ്ങളെല്ലാം തീർക്കാൻ. നബീസ ഒരു നെടുവീർപ്പോടെ പറഞ്ഞു.
അപ്പോഴേക്കും, ബഷീർ ബൈക്കിൽ ഇടവഴിയിലൂടെ താഴേക്ക് വന്നു.
ബഷീറേ, നീ നാളെ ഖത്തറിലേക്ക് പോകുകയാ അല്ലേ. ഉമ്മ പറഞ്ഞു നീ പോകുകയാണെന്ന്.
ആ അബ്ബാസ്ക്കാ. നാളെ രാവിലെ പോകണം. നിങ്ങളെ കണ്ട് യാത്ര ചോദിക്കണം എന്നുണ്ടായിരുന്നു.
ഓക്കേടാ. പോയി നന്നായിട്ട് വാ. നാട്ടിൽ നിന്നാലൊന്നും ശരിയാവൂലെടാ. ഇന്നത്തെ കാലത്ത് ദിവസവും എന്തൊരു ചിലവാണ്. പിന്നെ ആദ്യത്തെ ശമ്പളം കിട്ടിയാൽ തന്നെ ഉമ്മാക്ക് അയച്ചു കൊടുക്കണം. എന്റെ മീനിന്റെ കുറേ ക്യാഷ് കിട്ടാനുള്ളതാ. തമാശയിലൂടെ കാര്യങ്ങൾ പറയാൻ മിടുക്കനായ, അബ്ബാസ് പറഞ്ഞു.
ഇന്ഷാ അല്ലാഹ്, കുറേ കടങ്ങൾ വീട്ടാനുണ്ട്, അബ്ബാസ്‌ക്കാ. നിങ്ങള് പേടിക്കേണ്ട. ധൈര്യമായി ഉമ്മാക്ക് മീൻ കൊടുത്തോ, എല്ലാ കടങ്ങളും ഞാൻ വീട്ടും.
എന്നാൽ ഒക്കെ ഇന്ഷാ വീണ്ടും കാണാം. അസ്സലാമു അലൈക്കും. ബഷീർ സലാം ചൊല്ലി.
വ അലൈക്കും സലാം.
അബ്ബാസ് സലാം മടക്കി. ബഷീർ ബൈക്ക് വീടിന്റെ മുറ്റത്ത് നിറുത്തി.
ബഷീർ വീടിന്റെ ഉള്ളിലേക്ക് പോയി. തന്റെ മുറിയിൽ കയറി, കട്ടിലിൽ കിടന്നു കണ്ണുകളടച്ചു. നാളെ വീണ്ടും പ്രവാസത്തിലേക്ക് യാത്രയാകുകയാണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പ്, പ്രവാസം അവസാനിപ്പിച്ചു ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതാണ്. വീണ്ടും പ്രവാസജീവിതത്തിന്റെ രണ്ടാമൂഴം. കണ്ണുകൾ അടച്ചു കിടന്നപ്പോൾ ഓർമ്മകൾ ഭൂതകാലത്തിലേക്ക് പോയി. അല്ലെങ്കിലും ഭൂതകാല ഓർമ്മകൾ അയവിറക്കൽ എന്റെ പ്രധാന വിനോദം ആണല്ലോ. ചിലപ്പോളൊക്കെ, ഓർമ്മകൾ എൽ. പി. സ്കൂളിൽ പഠിച്ചു വരുന്ന കാലത്തിലേക്ക് വരെ സഞ്ചരിക്കും. വയസ്സ് 46 ലെത്തുമ്പോഴേക്കും തനിക്ക് പ്രിയപ്പെട്ട എത്ര പേര് ഈ ലോകത്തോട് വിട പറഞ്ഞു പോയി. ഉമ്മാമ, ഉപ്പ, അങ്ങനെ കുടുംബത്തിലും നാട്ടിലും പ്രിയപ്പെട്ട എത്രയോ പേര്. എന്തിന് ഇതുവരെ നേരിൽ കാണാത്ത, സിനിമയിലൂടെ മാത്രം കണ്ട, സിനിമാ നടന്മാരുടെ പഴയ സിനിമകൾ കാണുമ്പോൾ പോലും അറിയാതെ കണ്ണുകൾ നിറയും. അവരൊക്കെ ഇപ്പോൾ ഭൂമിയിൽ, ഇല്ലല്ലോ എന്നോർത്ത്. പഴയ സിനിമയിലെ ഏതെങ്കിലും പാട്ട് കേട്ടാൽ മതി, മനസ്സ് പിടയാൻ. ആ സിനിമയും പാട്ടും ഒക്കെ കാണുകയും കേൾക്കുകയും ചെയ്ത കൗമാര പ്രായത്തിൽ, ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ തലയിൽ ചുമക്കാൻ തുടങ്ങിയിട്ടില്ലായിരുന്നു.
ഇത്തവണ ഭൂതകാല ഓർമ്മകൾ ചെന്നെത്തിയത് പതിനെട്ടാം വയസ്സിലേക്കാണ്. തന്റെ ആദ്യപ്രണയം, അവസാന പ്രണയവും അത് തന്നെയായിരുന്നു. ചൊക്ലിയിലെ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന കാലം. എന്റെ നാട്ടിൽ നിന്ന് ബസ്സിൽ യാത്ര ചെയ്തായിരുന്നു ചൊക്ലിയിലെ ജോലി സ്ഥലത്ത് പോയിരുന്നത്. കരിയാട് നിന്ന് വരുന്ന കൃഷ്ണ ബസ്സിൽ അവളുണ്ടാകും. എന്റെ പ്രണയിനി ജസീല. അത് കൊണ്ട് തന്നെ, ബസ്സ് സ്റ്റോപ്പിൽ നേരത്തേ എത്തിച്ചേർന്നാലും, കൃഷ്ണ ബസ്സ് വരുന്നതിനു മുമ്പുള്ള ഒരു ബസ്സിലും ഞാൻ കയറാറില്ല.
പ്രണയം എന്ന് പറഞ്ഞാൽ, സിനിമയിലൊക്കെ കാണുന്ന പോലെ മരം ചുറ്റി പാട്ട് പാടിയുള്ള പ്രണയം അല്ല. അന്നൊന്നും ഇഷ്ടമാണെന്നു മുഖത്ത് നോക്കി പറയാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. ദൂരെ നിന്നുള്ള ഒരു നോട്ടം, ഒരു ചിരി. അത് മതിയായിരുന്നു ഒരു ദിവസം മുഴുവൻ ഹാപ്പി ആകാൻ. ആദ്യമായി ഒരു ലൗ ലെറ്റർ ജസീലക്ക് കൊടുക്കുന്നത്, അവളുടെ കോളേജിൽ പഠിക്കുന്ന എന്റെ ഒരു നാട്ടുകാരന്റെ സഹായത്തിലൂടെയാണ്. സംസാരിച്ചു ബോധ്യപ്പെടുത്താൻ കഴിയാത്ത, പലതും എഴുത്തിലൂടെ ബോധ്യപ്പെടുത്താൻ അന്നേ കഴിവുള്ളത് കൊണ്ട് എന്റെ ആത്മാവിൽ തൊട്ട പ്രണയം അവളെ ശരിക്കും അറിയിക്കാൻ ആ ലൗ ലെറ്ററിലൂടെ കഴിഞ്ഞു. ഇന്നും വാട്സാപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം അയക്കാത്തത്, കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി അറിയിക്കാൻ എനിക്ക് കൂടുതലും കഴിയുന്നത് ടൈപ്പിംഗ് മെസ്സേജ്ലൂടെയാണ്. അല്ലെങ്കിലും ഞാൻ ആർക്കെങ്കിലും അയച്ച ശബ്ദ സന്ദേശം, ഞാൻ തന്നെ കേൾക്കുമ്പോൾ ഞാൻ എന്താ പറഞ്ഞത്, എന്ന് എനിക്ക് തന്നെ മനസ്സിലാകാറില്ല.
എന്റെ ഒരു കൂട്ടുകാരൻ തന്നെയായിരുന്നു എനിക്ക് വേണ്ടി പെണ്ണന്വേഷിച്ചു ജസീലയുടെ വീട്ടിൽ പോയത്. അവളുടെ ഉപ്പ ഒരു ഗൾഫ്കാരനെയേ പെണ്ണ് കെട്ടിച്ചു കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ അവളെ സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ ചിതയായി കത്തിയെരിഞ്ഞു.
എന്റെ ജീവിതപങ്കാളിയായി ദൈവം കരുതി വെച്ചത്, എന്റെ വീടിന്റെ രണ്ട് വീടിനു അപ്പുറം താമസിക്കുന്ന എന്റെ അയൽവാസിയായ മൂസക്കയുടെ മകൾ, സൽമയെയായിരുന്നു.
സൽമയെ കല്യാണം കഴിച്ച ആദ്യരാത്രി തന്നെ ഞാൻ അവളോട് ജസീലയെ പ്രേമിച്ച കഥ പറഞ്ഞു. അല്ലെങ്കിലും എന്റെ മനസ്സ് തുറന്നിട്ട പുസ്തകമായിരുന്നല്ലോ. മനസ്സിനുള്ളിൽ ഒന്നും ഒളിപ്പിച്ചു വെക്കാനുള്ള കഴിവ് അന്നും ഇല്ല. ഇന്നും ഇല്ല.
അതിന് ശേഷം ഇടയ്ക്കിടെ അവൾ ചോദിക്കാറുണ്ട്. നിങ്ങളുടെ മനസ്സിൽ ഇപ്പോഴും ജസീല ഉണ്ടോ എന്ന്. ഇല്ല, ഇപ്പോൾ നീ മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ എന്ന് ഞാൻ അവളെ കള്ളം പറഞ്ഞു സമാധാനിപ്പിക്കും.
വിവാഹം കഴിഞ്ഞു ചിലവുകൾ കൂടി. നാട്ടിൽ നിന്നു കിട്ടുന്ന ശമ്പളം തികയാതെയായി. നാട്ടിലെ പണക്കാരൻ, സുബൈർ ഹാജിയാണ് ഖത്തറിലേക്ക് വിസ അയച്ചു തന്നത്. ആദ്യമായി ഖത്തറിലേക്ക് പോകുമ്പോൾ, എന്റെ സന മോൾ സൽമയുടെ വയറ്റിൽ കുരുത്തിരുന്നു.
ഖത്തറിൽ സൂപ്പർ മാർകെറ്റിൽ, എനിക്ക് ഹോം ഡെലിവറി ചെയ്യാനുള്ള ജോലിയായിരുന്നു. കസ്റ്റമർ വിളിച്ചു പറയുന്ന സാധനം അവരുടെ റൂമിൽ എത്തിച്ചു കൊടുക്കുക.
ഒരു ദിവസം ഒരു പുതിയ കസ്റ്റമർ വിളിച്ചു. പെൺശബ്ദം ഫോണിലൂടെ കേട്ടപ്പോൾ തന്നെ എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ തോന്നി. സാധനങ്ങളുമായി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, അവർ വിളിച്ചു പറഞ്ഞ റൂമിന്റെ മുമ്പിലെത്തി. ഡോർബെല്ലിൽ വിരലമർത്തി. ഡോർ തുറന്ന് പുറത്തേക്ക് നോക്കിയ ആളെ കണ്ട് ഷോക്കടിച്ചത് പോലെ ഞാൻ തരിച്ചു നിന്നു.
“ജസീല” ഒരിക്കൽ ഞാൻ പ്രണയിച്ചവൾ. അവൾ പക്ഷേ ഒന്നും പറഞ്ഞില്ല. എന്നെ കണ്ടപ്പോൾ എത്രയാ ക്യാഷ് എന്ന് മാത്രം ചോദിച്ചു. ബില്ല് കൊടുത്തപ്പോൾ അവൾ പണം തന്നു. ഒന്നും പറയാതെ വേഗം ഡോർ അടച്ചു.
അവൾക്ക് കിട്ടിയത് നല്ലൊരു ജീവിതം ആണ്. എനിക്ക് ഇങ്ങനെ ഒരു ജീവിതം കൊടുക്കാൻ പറ്റില്ലല്ലോ. അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ ഒരു മാസത്തെ വാടക തന്നെ എന്റെ ഒരു മാസത്തെ, ശമ്പളത്തിന്റെ മുകളിൽ ഉണ്ടാകും. നല്ലൊരു കോടീശ്വരൻ തന്നെ ആകും അവളുടെ ഭർത്താവ്.
ശരിക്കും ജസീല മനസ്സിൽ നിന്ന് പടിയിറങ്ങി പോയത് അപ്പോളായിരുന്നു. എന്റെ ഭാര്യ സൽമയെ സ്നേഹിച്ചു തുടങ്ങിയതും അപ്പോൾ മുതലാണ്. സൽമ എന്റെ സന മോളെ പ്രസവിച്ചു എന്നറിഞ്ഞ ദിവസം എന്തൊരു സന്തോഷമായിരുന്നു. പക്ഷേ അപ്പോഴൊന്നും നാട്ടിൽ പോകാൻ ലീവ് കിട്ടിയില്ല.
നാട്ടിലേക്കുള്ള പോക്കും വരവും ഒക്കെയായി പ്രവാസജീവിതം പത്തു വർഷം പിന്നിട്ടു. അതിനിടയിൽ എന്റെ ഉപ്പയും, ഉമ്മാമയും മരണപ്പെട്ടു. സന മോൾ കൂടാതെ എനിക്കും സൽമക്കും ഒരു മകൻ കൂടിയായി. സിനാൻ മോൻ.
പ്രിയപ്പെട്ട രണ്ട് പേര് ജീവിതത്തിൽ നിന്ന് പോയപ്പോൾ, പകരം പടച്ചോൻ തന്ന എന്റെ രണ്ട് മക്കൾ. പ്രവാസജീവിതത്തിന്റെ വിരഹവും മടുപ്പും ഒക്കെ ചേർത്ത് പല എഴുത്തുകളും അന്ന് ഫേസ്ബുക്ക്ലെ പ്രവാസഗ്രൂപ്പിൽ കുറിച്ചിട്ടു.
ഫോൺ വിളിക്കുമ്പോൾ ഒന്നിച്ചു ജീവിക്കാൻ കഴിയാത്തതിന്റെ വേദനയും വിരഹവുമെല്ലാം സൽമയും ഫോണിലൂടെ പരിഭവമായി പറഞ്ഞു. അതിനിടയിലാണ് എനിക്ക് ഖത്തറിൽ വിസയും ജോലിയും തന്ന സുബൈർ ഹാജി മരണപ്പെടുന്നത്. പിന്നെ സുബൈർ ഹാജിയുടെ മകന്റെ ഭരണമായിരുന്നു.
മകൻ എല്ലാ തൊഴിലാളികളുടെയും ശമ്പളം കുറച്ചു. അല്ലെങ്കിൽ തന്നെ പ്രവാസജീവിതം മടുത്തു തുടങ്ങിയ ഞാൻ, സാലറി കൂടി കുറച്ചപ്പോൾ, വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങണം എന്ന, തീരുമാനത്തിലെത്തി. വിസ ക്യാൻസൽ ചെയ്യും മുമ്പ് പലരും ഉപദേശിച്ചിരുന്നു. വേറെ ഏതെങ്കിലും ജോലിക്ക് ശ്രമിക്കാൻ.
എനിക്ക് താല്പര്യം ഇല്ലായിരുന്നു.
കാരണം എനിക്ക് എന്റെ നാടിനെ വല്ലാതെ മിസ്സ്, ചെയ്യുന്നുണ്ടായിരുന്നു. സൽമയും മക്കളുമൊന്നിച്ചു നാട്ടിൽ തന്നെ ഇനിയുള്ള കാലം സ്ഥിരമായി ജീവിക്കാൻ ഉള്ള വല്ലാത്ത കൊതി.
ബഷീറേ, വിസയൊക്കെ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് പോയാൽ ഭാര്യയുടെ സ്വഭാവം മാറും. ഇവിടുന്ന് കിട്ടുന്ന സാലറി എന്തായാലും നാട്ടിൽ കിട്ടില്ലല്ലോ. നാട്ടിൽ സ്വന്തമായി ബിസിനസ്സ് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ മാത്രം പോയാൽ മതി കേട്ടോ. റൂമിലെ അബ്ബാസ്ക്ക ഉപദേശിച്ചു.
എന്റെ ഭാര്യയുടെ സ്വഭാവം ഒന്നും മാറില്ല അബ്ബാസ്‌ക്കാ. നിങ്ങളുടെ ഭാര്യയെ പോലെ അല്ല എന്റെ ഭാര്യ. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹം ഉള്ളവളാ. എന്നോട് ഒരു പാട് സ്നേഹമുള്ളവളാ.
ഓക്കേ ബഷീറേ, എന്നാൽ നിന്റെ തീരുമാനം പോലെ നടക്കട്ടെ. ഞാൻ ഒന്ന് ഉപദേശിച്ചു എന്നേ ഉള്ളൂ. അബാസ്ക്ക പറഞ്ഞു. എല്ലാവരുടെയും ഉപദേശങ്ങൾ തള്ളി ഞാൻ നാട്ടിലെത്തി.
നാട്ടിൽ കുറേ ജോലി അന്വേഷിച്ചു നടന്നു. ഒന്നും ശരിയായില്ല. അവസാനം, ഖത്തറിലേക്ക് പോകും മുമ്പ് ജോലി ചെയ്ത, ചൊക്ലിയിലെ ഫർണിച്ചർ ഷോപ്പിൽ, തന്നെ ഞാൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. വീണ്ടും, സാമ്പത്തിക, ബുദ്ധിമുട്ടുകൾ തുടങ്ങി.
മക്കളുടെ വിദ്യാഭ്യാസം, വീട്ട് ചിലവ്, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞാൻ പാട് പെട്ടു. അവിടെയും ഇവിടെയും ഒക്കെ കടങ്ങളായി. അബ്ബാസ്‌ക്ക പറഞ്ഞത് പോലെ എന്റെ ഭാര്യ സൽമയുടെ സ്വഭാവം മാറി. സ്നേഹത്തോടെ സംസാരിച്ചവളുടെ ശബ്ദം മാറുന്നത് ഞാനറിഞ്ഞു. ഒരു ദിവസം വഴക്കിനിടയിൽ ഞാൻ അവളുടെ മുഖത്ത് അടിച്ചു. അന്നവൾ ഇറങ്ങി പോയതാ. തിരിച്ചു വന്നില്ല. ഞാൻ തിരിച്ചു വിളിച്ചും ഇല്ല. സ്കൂളിൽ പോകുന്ന വഴിക്ക് കാത്തിരുന്നു എന്റെ മക്കളെ ഞാൻ കാണും.
ഞാൻ ഖത്തറിൽ ഉള്ളപ്പോൾ, വിരഹവും കാത്തിരിപ്പും സഹിക്കണില്ല ബഷീർക്കാ എന്ന് ഫോണിൽ വിളിക്കുമ്പോൾ പരിഭവം പറയുന്ന എന്റെ പ്രിയപ്പെട്ട ഭാര്യ സൽമ, ഇപ്പോൾ നാല് വീടിന്റെ അപ്പുറത്ത് അവളുടെ വീട്ടിലേക്ക് പിണങ്ങി പോയിട്ട് ഇന്നേക്ക് ഏഴ് മാസങ്ങളായി. ഇപ്പോൾ വിരഹം ഒന്നും ഇല്ല അവൾക്ക്. ഉണ്ടെങ്കിൽ എന്നേ പിണക്കം മറന്നു അവിളിവിടെ എത്തിയേനെ.
ഗൾഫ് ഉപേക്ഷിച്ചു നാട്ടിൽ വരുമ്പോൾ പലരും പറഞ്ഞ ഉപദേശങ്ങൾ ബഷീർ മനസ്സിലോർത്തു. ആരൊക്കെ ഉപദേശിച്ചിട്ടും,മനസ്സിലാകാത്ത പാഠങ്ങൾ, അനുഭങ്ങളിലൂടെ പഠിച്ചു. അനുഭവം തന്നെ ഏറ്റവും വലിയ ഗുരുനാഥൻ. ചില ജീവിതസത്യങ്ങൾ അനുഭവിച്ചാലെ പഠിക്കൂ. സൽമയെ കുറ്റം പറയാൻ പറ്റില്ല. അവൾ എന്നെ വിശ്വസിച്ചു അല്ലേ എന്റെ ഭാര്യയായി ഇറങ്ങി വന്നത്. എവിടെ പോയിട്ടായാലും അവളെയും മക്കളെയും നോക്കേണ്ടത് എന്റെ കടമയല്ലേ.
ഇതൊക്കെ മനസ്സിൽ ഓർത്താണ് വീണ്ടുമൊരു വിസക്ക് വേണ്ടി ശ്രമിച്ചത്. വീണ്ടും സൂപ്പർ മാർക്കറ്റിലേക്ക് തന്നെ ആണ് പോകുന്നത്. പത്തു വർഷം ജോലി ചെയ്തത് കൊണ്ട് എനിക്ക് മുൻപരിചയം ഉള്ള ജോലിയാണ്.
ബഷീർ ഓർമയിൽ നിന്നും ഉണർന്നു.
നാളെ പോകുന്ന വിവരം സൽമയെ ഇതുവരെ അറിയിച്ചിട്ടില്ല. എനിക്കും വാശിയായിരുന്നു. പിണങ്ങി പോയവൾ അവളുടെ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു വരട്ടെ എന്ന് കരുതി.
ഇപ്പോൾ വാശിയൊക്കെ മനസ്സിൽ നിന്ന് വിട്ട് പോയിരിക്കുന്നു.
അവൻ വാട്സാപ്പിൽ സൽമക്ക് മെസ്സേജ് അയച്ചു.
നാളെ വീണ്ടും ഖത്തറിലേക്ക് പോകുകയാണ്. രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്നിറങ്ങും. യാത്രക്ക് ഇറങ്ങുമ്പോൾ നീയും മക്കളും വീട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്.
നീല ടിക്ക് വന്നിട്ടുണ്ട്. സൽമ മെസ്സേജ് കണ്ടിട്ടുണ്ട്.
ഇന്ഷാ അല്ലാഹ്.. ഞാനും മക്കളും വരും. സൽമയുടെ റിപ്ലൈ വന്നു.
വൈകുന്നേരമായപ്പോൾ സൽമയും മക്കളും എത്തി. ബഷീറിന്റെ മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങിപോയി.
അന്ന് രാത്രി ബഷീറും സൽമയും ഒരു മുറിയിൽ കിടന്നു. ഏഴ് മാസങ്ങൾക്ക് ശേഷമാണു അവർ വീണ്ടും ഒരു മുറിയിൽ ഭാര്യ ഭർത്താക്കന്മാരായി ഉറങ്ങാൻ കിടക്കുന്നത്.
പ്രവാസത്തിലേക്ക് പോയാൽ ഒന്നര വർഷം ഒക്കെ കഴിഞ്ഞാണ് ഒന്നിച്ചു ജീവിക്കുന്നത്. പക്ഷെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നിച്ചു കിടക്കാതെ ആഗ്രഹങ്ങൾ അടക്കി പിടിച്ചു ജീവിക്കാൻ ബഷീർ വല്ലാതെ പാട്പെട്ടിരുന്നു.
നിനക്കെങ്ങനെ കഴിഞ്ഞു സൽമാ ഇത്രയും മാസം എന്നേ പിരിഞ്ഞു ജീവിക്കാൻ. ഗൾഫിലുള്ളപ്പോൾ ഉള്ള വിരഹം ഒന്നും അപ്പോൾ ഉണ്ടായിരുന്നില്ലേ. ബഷീർ ചോദിച്ചു.
നിങ്ങൾക്ക് ജീവിതത്തിൽ ഒരു ഉത്തരവാദിത്തം വരാൻ. മക്കളെ പഠിപ്പിക്കണ്ടേ, സന മോളെ കല്യാണം കഴിപ്പിക്കണ്ടേ. ഇതൊക്കെ ഓർത്ത് ഞാൻ ഏറെ വേദനിച്ചിരുന്നു. നിങ്ങൾക്ക് ഒരു ബോധം വരാൻ വേണ്ടി തന്നെ ഞാൻ ഇങ്ങോട്ട് വരാതിരുന്നതാ. സൽമ പറഞ്ഞു.
ഏഴ് മാസങ്ങൾക്ക് ശേഷം അവരാ മുറിയിൽ ഭാര്യ ഭർത്താക്കന്മാരായി ഉറങ്ങി.
പിറ്റേന്ന് രാവിലെ ബഷീർ ഖത്തറിലേക്ക് പോകാൻ ഒരുങ്ങി. എയർപോർട്ടിലേക്കുള്ള ടാക്സി എത്തി. ബഷീർ ഉമ്മയോടും ഭാര്യയോടും മക്കളോടും യാത്ര ചോദിച്ചിറങ്ങി. ഉമ്മയും സൽമയും അവനെ കണ്ണീരോടെ യാത്രയാക്കി. പുറത്തു പെയ്യുന്ന ചാറ്റൽ മഴയിലൂടെ കാർ മുമ്പോട്ട് നീങ്ങി.
ബഷീർ കണ്ണുകൾ അടച്ചു, കാറിന്റെ സീറ്റിൽ ചാരി കിടന്നു. പ്രവാസജീവിതത്തിലേക്കുള്ള രണ്ടാമൂഴം. ആദ്യ യാത്രയിൽ ഉള്ള അതേ പ്രതീക്ഷയിൽ തന്നെ. അതേ സ്വപ്നങ്ങൾ തന്നെ. സിനിമയിലൊക്കെ നാട് വിട്ട് പോയ നായകൻ കോടീശ്വരനായി തിരിച്ചു വരുന്നത് പോലെ, വലിയ സമ്പന്നൻ ആകാൻ. ഭാര്യയെയും മക്കളെയും ഗൾഫിലേക്ക് കൊണ്ട് പോകണം. അങ്ങനെ ഒരു, പാട് സ്വപ്നങ്ങളുമായി തന്നെ രണ്ടാം യാത്രയും. പക്ഷേ സിനിമയല്ലല്ലോ ജീവിതം. എങ്കിലും ഞാൻ സ്വപ്നം കാണുന്നു നല്ലൊരു ജീവിതം. ടാക്സി എയർപോർട്ടിൽ എത്തി. ബാഗും, മറ്റ് സാധങ്ങളും ഒക്കെ ട്രോളിയിൽ കേറ്റി ബഷീർ എയർപോർട്ടിനുള്ളിൽ കടന്നു. പുറത്തപ്പോൾ ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു.
#രണ്ടാമൂഴം
#എന്റെരചന
#കൂട്ടക്ഷരങ്ങൾ

