1992 ലെ ഒരു വൃശ്ചിക പുലരി.
എങ്ങും ശരണം വിളികളുടെ മുഴക്കവും കർപ്പൂരത്തിന്റെ നൈർമ്മല്യവും.
മണ്ഡലകാലത്തിന്റെ ഭക്തിസാന്ദ്രമായ ആ നല്ല നാളുകൾ വീണ്ടുമെത്തിയിരിക്കുന്നു.
പതിവുപോലെ ആ വർഷവും അയ്യപ്പ ദർശനത്തിനായി ഞങ്ങൾ പുറപ്പെട്ടത് ജസ്റ്റിൻ ചേട്ടന്റെ ‘ക്ലാര പുണ്യവതി’ യിൽ ആയിരുന്നു.
മലയിറങ്ങി ളാഹയിൽ നിന്നും റാന്നി ടൗണിലേക്ക് മടങ്ങുന്ന വഴി, അയ്യപ്പ കഞ്ഞി കുടിക്കാൻ ഇട്ടിച്ചുവടിന് സമീപത്തുള്ള ഒരിടത്ത് ജസ്റ്റിൻ ചേട്ടൻ ജീപ്പ് നിർത്തി.
പക്ഷെ എന്റെ കണ്ണുകൾ ഉടക്കിയത് റോഡരികിൽ കണ്ട ഒരു ലൈബ്രറിയുടെ ബോർഡിലാണ്.
‘കൂട്ടക്ഷരങ്ങൾ’.
ശരിയാ…ചില സമയത്ത് എന്നെ പോലെയുള്ള പുസ്തകപ്പുഴുക്കൾക്ക് ഏറ്റവും വലിയ കൂട്ട് ‘അക്ഷരങ്ങൾ’ തന്നെയാണ്!
കൂടെയുണ്ടായിരുന്ന അയ്യപ്പന്മാരോട് ‘വിശപ്പില്ല’ എന്ന് കള്ളം പറഞ്ഞ് ഞാൻ ആ ലൈബ്രറിയുടെ പടി കയറി.
കാരണം, ‘നവമാലിക’ തേടി ഞാൻ കയറിയിറങ്ങാത്ത ലൈബ്രറികൾ ഇല്ലായിരുന്നു.
ഒടുവിൽ, ആ പുസ്തകം അവിടെയുണ്ടെന്ന് കണ്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
പക്ഷേ, ലൈബ്രേറിയന്റെ അരികിൽ ചെന്നപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു.
”സ്വാമി, ക്ഷമിക്കണം കേട്ടോ! ഈ പരിസരത്തുള്ളോർക്കേ വായിക്കാൻ പുസ്തകം കൊടുക്കൂ. അതായത് അംഗത്വം ഇല്ലാത്തവർക്ക് വായിക്കാനായി കൊണ്ട് പോവാൻ പറ്റില്ല. പക്ഷെ പൈസ തന്ന് വാങ്ങാം.”
അതേ സമയം അടുത്തുള്ള മേശയ്ക്കരികിൽ അംഗത്വമുള്ള ഏതോ ഒരു പെൺകുട്ടി പുസ്തകമെടുത്ത് വിലാസം എഴുതി കൊണ്ടിരിക്കുകയായിരുന്നു.
അവൾ ലൈബ്രേറിയനോട് പരിഭവം പറഞ്ഞു.
”ഈ അംഗത്വം ഉണ്ടെങ്കിലും എന്നും വിലാസം എഴുതിപ്പിക്കുന്നത് ഇച്ചിരി കഷ്ടം തന്നെയാണ് കേട്ടോ. ”
അവളുടെ ആ സങ്കടം കേട്ട് ലൈബ്രേറിയൻ ഒന്ന് പുഞ്ചിരിച്ചു.
ഒരു നിമിഷം എന്നിലെ അയ്യപ്പൻ ആ മാളികപ്പുറത്തെ ഒന്നല്ലാണ്ട് ഒന്ന് നോക്കി പോയി. പക്ഷെ മാളികപ്പുറം എന്നെ കണ്ട ഭാവം പോലും നടിച്ചില്ല.
സ്വാമി ശരണം.
ആൺകുട്ടികൾ ഇടുന്നതുപോലെയുള്ള വലിയ ലൂസായ ഷർട്ടുകൾ പാന്റ്സിനുള്ളിൽ ഇൻ ചെയ്ത ഒരുവൾ.
ഹൈ-വെയ്‌സ്റ്റ് ജീൻസിനൊപ്പം വീതിയുള്ള വലിയ ബെൽറ്റ്.
ഇതൊന്നും പോരാഞ്ഞിട്ട് ബോയ് കട്ട് ഹെയർ സ്റ്റൈൽ.
ചുരുക്കി പറഞ്ഞാൽ ഇട്ടിച്ചുവടിലെ മായാ വിനോദിനി.
അല്ല സ്വാമി… എന്താ ചെയ്യേണ്ടത്?
ലൈബ്രേറിയന്റെ ആ ചോദ്യമാണ് അവളിൽ തറഞ്ഞുനിന്നിരുന്ന എന്റെ ശ്രദ്ധയെ ഉണർത്തിയത്. ഒരു നിമിഷത്തെ പരിഭ്രമത്തോടെ ഞാൻ മിഴികൾ പിൻവലിച്ച് മറുപടി നൽകി.
ആ… കുഴപ്പമില്ല. ഞങ്ങൾ കുറച്ചു ദൂരേന്നാ. ഈ ബുക്ക് കിട്ടിയത് തന്നെ വലിയ കാര്യം. ഞാൻ ഇത് വാങ്ങിക്കാം. ചേട്ടൻ ഒന്ന് പൊതിഞ്ഞു എടുത്തോളൂ.
എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ സ്വാമി. ജോസേ ഇതൊന്ന് പൊതിഞ്ഞു എടുത്തേ. ആ പെൺകൊച്ചും ഒന്ന് എടുത്തിട്ടുണ്ട്.
അപ്പോഴാണ് കാണാതായ എന്നെ തിരക്കി ജസ്റ്റിൻ ചേട്ടൻ അവിടെയെത്തിയത്.
”എന്റെ പൊന്ന് അരവിന്ദ് സ്വാമി , ഒന്ന് വേഗം വാ! വൈകുന്നേരം അടുത്ത ട്രിപ്പ് പോകാനുള്ളതാ.”
അരവിന്ദ് സ്വാമിയോ? ( അടക്കി പിടിച്ച ചിരിയോടെ ഒരു പെൺ ശബ്ദം )
വേറെ ഏതോ പുസ്തകം തിരഞ്ഞോണ്ട് നിൽക്കുന്നതിന്റെ ഇടയിലെ ജസ്റ്റിൻ ചേട്ടന്റെ ‘അരവിന്ദ് സ്വാമി’ എന്ന് വിളി കേട്ട ആ പെൺകുട്ടി എന്നെ കളിയാക്കി കൊണ്ട് അതേ പേര് ആവർത്തിച്ചു.
അല്ല, അത് പിന്നെ…അരവിന്ദ് എന്നാ എന്റെ പേര്. അയ്യപ്പൻ ആയോണ്ട് പുള്ളിക്കാരൻ സ്വാമി ചേർത്ത് വിളിച്ചതാ ( ചമ്മലോടെ ).
ലൈബ്രറിയുടെ ഉള്ളിലെവിടെയോ നിൽക്കുന്ന അവളെ നോക്കാതെ നോക്കി ഞാൻ പറയാതെ പറഞ്ഞു.
ഉവ്വ് ഉവ്വേ…
അരവിന്ദ് സ്വാമി… ഒന്ന് വാടെ.
”ആ… ദാ വരുന്നു ചേട്ടാ,”
”അങ്ങനെ, പൊതിഞ്ഞെടുത്ത വി. കൊച്ചുത്രേസ്യായുടെ ആത്മകഥയായ ‘നവമാലിക’യും നെഞ്ചോട് ചേർത്തുപിടിച്ച്, ഞാൻ കൂട്ടക്ഷരങ്ങളുടെ പടവുകൾ ഇറങ്ങി…”
അവൾ നേരെ ചൊവ്വേ എന്നെ കണ്ട് കാണുമോ ( ആത്മഗതം).
എന്താ സ്വാമി ഇരുന്ന് പിറു പിറുക്കുന്നത്?
ഏയ്, ഒന്നൂല്ല.
മാല കൊട്ടാരക്കര ചെന്നേ ഊരൂ. അത് ഓർമ്മ വേണം. അത് വരെ ഒന്ന് അടങ്ങ്.
ജസ്റ്റിൻ ചേട്ടൻ എനിക്ക് താക്കീത് തന്നു.
അയ്യപ്പാ…
_______________________________________
3 വർഷങ്ങൾക്ക് ശേഷം.
”മലയാള ചലച്ചിത്ര ലോകത്തിന് മാസ്മരിക സംഗീതവും തൂലികാചാതുര്യവും സമ്മാനിച്ച പ്രിയ ജോഡി, ശ്രീ. ഷിബു ചക്രവർത്തിയും ശ്രീ. ഔസേപ്പച്ചനും തങ്ങളുടെ ഏറ്റവും പുതിയ ദൃശ്യവിസ്മയമായ ‘അന്ന’യുടെ പണിപ്പുരയിലാണ്.”
ഔസേപ്പച്ചന്റെ ട്യൂണിന് ഷിബു വരികൾ എഴുതാൻ തുടങ്ങി.
🎵 കറുകപ്പുൽ മേട്ടിലെ ഇടയ പെൺകൊടിയേ.
ആഹാ.
പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ 🎵
വൈകുന്നേരം ഡയറക്ടർ ശ്രീ. ജോഷിയും കൂട്ടരും വന്നപ്പോൾ ഇതേ പാട്ട് ഇരുവരും ചേർന്നവരെ പാടി കേൾപ്പിച്ചു.
കേട്ട എല്ലാർക്കും പാട്ട് ഇഷ്ടമായി. പക്ഷെ വരി എഴുതിയ ഷിബുവിന് മാത്രം സ്വന്തം വരികൾ പോരാ എന്നൊരു തോന്നൽ.
ഔസെപ്പേ നമുക്ക് ഈ പാട്ട് മാറ്റി പിടിക്കാടോ.
അവരൊക്കെ പോയ ശേഷം ഔസേപ്പച്ചൻ ഷിബുവിനോട് ചോദിച്ചു.
എടോ… തനിക്ക് മാത്രം ഇത് എന്താ പറ്റിയത്?
അതല്ല ഔസെപ്പേ… ഈ വരികൾ ഈ സിറ്റുവേഷന് മാച്ച് അല്ല.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വരികളുടെ മിടിപ്പും താളത്തിന്റെ ലയവും തമ്മിൽ വഴക്കിടാൻ തുടങ്ങി.
ഒടുവിൽ ഔസേപ്പ് ഒന്നിനും കൂടാതെ വഴക്കിട്ട് അവിടെ നിന്നും ഇറങ്ങി പോയി.
അന്ന് രാത്രി അടിക്കാൻ വാങ്ങി വെച്ച ഫുൾ ബോട്ടിൽ റോയൽ ചലഞ്ച് ആകട്ടെ എന്റെ സൂര്യ പുത്രിക്ക് എന്ന സിനിമയിലെ മായ വിനോദിനിയെ പോലെ എന്റെ അച്ഛനേം അമ്മയേയും ഒരുമിച്ച് എപ്പോൾ കണ്ടു മുട്ടും എന്ന വ്യാകുലതയിൽ ആണ്.
ഔസേപ്പ് വഴക്കിട്ട് പോയ വാശിയിൽ ഷിബു ബോട്ടിൽ മുഴുവനും ഒറ്റയ്ക്ക് അടിച്ചു തീർത്തു.
ശേഷം ആടിയുലയുന്ന വഞ്ചി പോലെ കിടക്കയിലേക്ക് മറിഞ്ഞു.
പിറ്റേ ദിവസം അതി രാവിലെ ലാൻഡ് ഫോണിൽ ഷിബുവിന് ഒരു കാൾ വന്നു.
കെട്ട് വിട്ടൊഴിയാതെ ഷിബു ഫോൺ എടുത്തു.
ഔസേപ്പാ.
ആ പറയടോ.
ഞാൻ ഒരു ട്യൂൺ ഉണ്ടാക്കി. ഒന്ന് കേട്ട് നോക്കിയേ.
ലലല ലലല ലാല ലാല ലാല ലാലല.
പൂർണ്ണമായും ബോധം തിരിച്ചു കിട്ടാത്ത ഷിബു അതേ കിടപ്പിൽ കിടന്നോണ്ട് ആ ട്യൂണിനൊത്ത വരികൾ പാടാൻ തുടങ്ങി.
‘യവന കഥയിൽ നിന്നും വന്ന ഇടയ കന്യകേ.’
പെട്ടെന്ന് സന്തോഷം കൊണ്ട് ഔസേപ്പ് വിളിച്ചു കൂവി.
പെർഫെക്ട് ആണ്.
അടുത്ത ലൈൻ പറയടോ ( പുച്ഛ ഭാവത്തിൽ )
അങ്ങനെ പാതി ബോധത്തിൽ കിടന്നോണ്ട് ഷിബു, ഔസേപ്പ് കൊടുത്ത അടുത്ത ട്യൂണിനും വരി പാടാൻ തുടങ്ങി.
‘വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ.’
ചുരുക്കി പറഞ്ഞാൽ പിറക്കാതെ പോയ ശ്രീ. ജോഷിയുടെ ‘അന്ന’ എന്ന സിനിമയിലെ ‘യവന കഥയിൽ നിന്ന്’ വന്ന എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവി ഇപ്രകാരം ആയിരുന്നു.
”ഹിന്ദുവായ ഹരി (അരവിന്ദ് സ്വാമി) ഡെപ്യൂട്ടി കളക്ടറായി തന്റെ പ്രഥമ നിയമനത്തിൽ മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളിലേക്ക് എത്തുമ്പോൾ, അവിടത്തെ ഒരു ക്രിസ്ത്യൻ സ്കൂളിലെ പ്രിൻസിപ്പലിന്റെ മകളായ അന്നയുമായി (രേവതി) ഉടലെടുക്കുന്ന പ്രണയത്തിന്റെ തീവ്രതയായിരുന്നു ‘അന്ന’ എന്ന സിനിമ പറയാൻ ശ്രമിച്ചത്.”
_______________________________________
ഏതാണ്ട് രണ്ട് വർഷം മുമ്പുള്ള കോട്ടയത്തെ പ്രാർത്ഥനയുടെയും മൗനത്തിന്റെയും ലോകമായ മിണ്ടാമഠത്തിലെ ഡിസംബർ മാസത്തിലെ ഒരു ഉച്ചവെയിൽ.
ആരുടെയും കാലൊച്ചകളില്ലാത്ത നിശ്ശബ്ദമായ ഇടനാഴിയിലെ ഗ്രില്ലിലേക്ക് പോസ്റ്റ്മാൻ ഒരു കവർ നീട്ടി.
പുതിയ അന്തേവാസിയായ സിസ്റ്റർ അന്ന ഗ്രേസിന്റെ പേരിലുള്ളതാണ് ആ കത്ത്.
പുറം ലോകവുമായി സർവ്വ ബന്ധങ്ങളും അവസാനിപ്പിച്ച് സന്യാസത്തിന്റെ ഏകാന്തതയിൽ ആനന്ദം കണ്ടെത്തി ആവൃതിക്കുളളിൽ ജീവിക്കുന്ന സിസ്റ്ററെ തേടി, തികച്ചും അപ്രതീക്ഷിതമായ ഒരു ‘മേൽവിലാസമാണ്’ എത്തിച്ചേർന്നത്.
പതിനെട്ടാം പടിയുടേയും അയ്യപ്പവിഗ്രഹത്തിന്റെയും പ്രൗഢി പതിഞ്ഞ പ്രത്യേക തപാൽ മുദ്രയോടെ, ശബരിമല സന്നിധാനത്തുനിന്നും സിസ്റ്റർ അന്ന ഗ്രേസിനെ തേടിയെത്തിയ കത്ത്.
നമ്മുടെ രാജ്യത്ത് സ്വന്തമായിട്ട് പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരെ ഉള്ളൂ. ഒന്ന് രാഷ്ട്രപതി. മറ്റൊരാൾ സാക്ഷാൽ ശ്രീ. ശബരിമല അയ്യപ്പൻ.
ആകാംക്ഷയോടെ അന്ന കത്ത് പൊട്ടിച്ച് വായിച്ചു തുടങ്ങി.
വിചിത്രമായ കയ്യക്ഷരത്തിലുള്ള ആ കത്തിലൂടെ കണ്ണോടിക്കുമ്പോൾ, കത്തുകളോട് വലിയ താല്പര്യമില്ലാത്ത സിസ്റ്ററുടെ കൈകൾ അറിയാതെ നിശ്ചലമായിപ്പോയി.
പ്രിയപ്പെട്ട സിസ്റ്ററിന്,
ഈ കത്ത് വായിക്കുമ്പോൾ കർത്താവിന്റെ കൃപയിലും സമാധാനത്തിലും ആയിരിക്കുകയാണെന്ന് വിശ്വസിക്കുന്നു.
പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, ദൈവത്തോടൊപ്പം മാത്രം സമയം ചെലവഴിക്കുന്ന സിസ്റ്ററിന്റെ ഏകാന്തമായ പ്രാർത്ഥനാ ജീവിതത്തിന് അറിഞ്ഞോ അറിയാതെയോ ഞാൻ ഒരു നിമിത്തമായി എന്ന് തിരിച്ചറിഞ്ഞു.
ജാതിയോ മതമോ നോക്കാതെ മാനുഷിക സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വേണ്ടി സിസ്റ്റർ നടത്തുന്ന പ്രാർത്ഥനകൾക്കും തപസ്സിനും സർവ്വേശ്വരൻ നൂറു മടങ്ങായി പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മിണ്ടാമഠങ്ങളിലെ നിയമങ്ങൾ അനുസരിച്ച് ഈ കത്ത് സിസ്റ്ററിന്റെ പക്കൽ എത്താൻ അല്പം സമയം എടുത്തേക്കാം.
ദൈവം സിസ്റ്ററിന് നല്ല ആരോഗ്യവും ആത്മീയ ആനന്ദവും നൽകി അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനയോടെ
എന്ന് അയ്യപ്പൻ.
ആരാണ് ആ കത്ത് അയച്ചത് എന്ന രഹസ്യത്തേക്കാളുപരി, അതിലെ ‘അറിഞ്ഞോ അറിയാതെയോ നിമിത്തമായ’ എന്ന പ്രയോഗം അന്ന സിസ്റ്ററെ കുറച്ചു നേരം ആശയ കുഴപ്പത്തിലാക്കി.
എന്തായാലും അന്നേ ദിവസം രാത്രി ഈശോയുടെ സന്നിധിയിൽ കൈകൂപ്പി നിന്നപ്പോൾ അന്നയുടെ പ്രാർത്ഥനകളിൽ ആ കത്തെഴുതിയ അജ്ഞാതനും ഭാഗമായിരുന്നു.
പക്ഷെ കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാൽ പിന്നീട് ഉള്ള ഓരോ മണ്ഡല കാലത്തും ഇതേ വ്യക്തി ശബരിമലയിൽ നിന്നും അന്ന സിസ്റ്ററിന് വേണ്ടി കത്തുകൾ അയക്കാൻ തുടങ്ങി.
എന്നാൽ ഒരിക്കൽ പോലും തന്റെ പേരോ അന്ന സിസ്റ്റർ മിണ്ടാമഠത്തിൽ ചേരാൻ താൻ എങ്ങനെ നിമിത്തമായെന്നോ കത്തുകളിൽ സൂചിപ്പിച്ചിട്ടില്ല.
ഇതിൽ 1999 ൽ വന്ന കത്തിൽ അന്നയുടെ അപ്പച്ചന്റെ ശവ സംസ്‍കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തതായും എഴുതിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ 1993 ലെ മണ്ഡലകാലം മുതൽ 2011 വരെയുള്ള പതിനെട്ട് വർഷങ്ങൾ.
ആ വ്രതശുദ്ധിയുടെ കാലമത്രയും ശബരിമലയുടെ മടിത്തട്ടിൽ നിന്ന് അന്നയ്ക്കായി മിണ്ടാമഠത്തിൽ കത്തുകൾ വന്നിരുന്നു.
എന്നാൽ, 2011 ലെ മകര ജ്യോതിക്ക് ശേഷം ആ പേനത്തുമ്പിൽ നിന്നുള്ള ഒരു വരി പോലും അന്നയെ തേടിയെത്തിയിട്ടില്ല.
ആരാവാം ആ കത്തുകൾ അയച്ചിട്ടുണ്ടാകുക?
______________________________________
ഫ്ലാഷ് ബാക്ക്.
ഇട്ടിച്ചുവടിലെ ‘കൂട്ടക്ഷരങ്ങൾ’ ലൈബ്രറി.
എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ സ്വാമി. ജോസേ ഇതൊന്ന് പൊതിഞ്ഞു എടുത്തേ. ആ പെൺകൊച്ചും ഒന്ന് എടുത്തിട്ടുണ്ട്.
”എന്റെ പൊന്ന് അരവിന്ദ് സ്വാമി , ഒന്ന് വേഗം വാ! വൈകുന്നേരം അടുത്ത ട്രിപ്പ് പോകാനുള്ളതാ.”
അരവിന്ദ് സ്വാമിയോ?
ആ പേര് കേട്ട് ചിരി വന്നെങ്കിലും അവൾ അരവിന്ദ് സ്വാമിയേ ഒന്നു കാണാൻ കൊതിച്ച് ലൈബ്രറിയുടെ ജനാലക്കരികിലേക്ക് ഓടി വന്നു.
പക്ഷെ അപ്പോഴേക്കും കറുത്ത കാവി വേഷത്തിൽ ഏതോ പുസ്തകവും പിടിച്ചോണ്ട് ജീപ്പിന്റെ പുറക് വശത്ത് തൂങ്ങി നിന്ന് പോകുന്ന അരവിന്ദന്റെ അവ്യക്തമായ രൂപമാണ് അവൾക്ക് കാണാൻ സാധിച്ചത്.
ഇരുമുടിക്കെട്ടും കറുത്ത വേഷവുമെല്ലാമിറക്കി വെച്ച് അരവിന്ദ് വീട്ടിലെത്തിയിട്ടും, ആ ഭക്തി സാന്ദ്രമായ യാത്രയുടെ ഓർമ്മകളേക്കാൾ അവനിൽ തറച്ചു നിന്നത് ലൈബ്രറിയിൽ വെച്ച് കണ്ട ആ പെൺകുട്ടി ആയിരുന്നു.
ഒരു മിന്നായം പോലെ കണ്ട ആ കാഴ്ച എങ്ങനെയാണ് മാസങ്ങളോളം അവന്റെ ഉറക്കം കവർന്നതെന്ന് അവനുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഒടുവിൽ അരവിന്ദ് ആ പെൺകുട്ടിയുടെ വിലാസം തപ്പി ഇട്ടിച്ചുവടിലെ ലൈബ്രറിയിൽ എത്തി.
വിലാസം കിട്ടുക അത്ര എളുപ്പം അല്ലായിരുന്നു എങ്കിലും ലൈബ്രറിയിലെ വാതിലുകൾ ഒടുവിൽ മുട്ടി മുട്ടി തുറക്കപ്പെട്ടു.
അരവിന്ദ് നേരെ ആ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി.
നമസ്കാരം. എന്റെ പേര് അരവിന്ദ്. അന്നയുടെ വീട് അല്ലേ?
അതേ…ആരാണെന്ന് അങ്ങോട്ട്… എന്തായാലും വരൂ. അകത്ത് ഇരുന്ന് സംസാരിക്കാം. ഞാൻ അന്നയുടെ അപ്പച്ചനാണ്.
തുടർന്നുള്ള അപ്പച്ചനുമായുള്ള സംസാരത്തിൽ നിന്നും ഞെട്ടിക്കുന്ന ആ വാർത്ത അരവിന്ദ് കേൾക്കാൻ ഇടയായി.
‘അന്ന ഇപ്പോൾ കോട്ടയത്തുള്ള ഒരു മിണ്ടാമഠത്തിൽ ആണ്.’
പെട്ടെന്നുള്ള ദൈവ വിളി ആയിരുന്നു. ആദ്യമൊക്കെ ഞങ്ങൾ എതിർത്തെങ്കിലും…
അല്ല… ഈ മിണ്ടാമഠത്തിൽ പോയി എന്നൊക്കെ പറയുമ്പോൾ? അതും അത്രയും അടിച്ചു പൊളിച്ചു നടന്ന ഒരു കുട്ടി പെട്ടെന്ന്… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
അരവിന്ദ് അപ്പച്ചനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി.
കുറേ മാസങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ വെച്ച് അന്നയുടെ കയ്യിൽ ഒരു പുസ്തകം മാറി കിട്ടി.
‘നവമാലിക’.
വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മകഥയുടെ മലയാളം പരിഭാഷ.
എങ്ങനെയോ പൊതി മാറി അവളിൽ എത്തിയതാകും. കാരണം അങ്ങനത്തെ പുസ്തകങ്ങൾ ഒന്നും അവളുടെ ലിസ്റ്റിലേ ഉണ്ടായിരുന്നില്ല.
പക്ഷെ…
ആ ബുക്ക് അവൾക്കുള്ള ദൈവ വിളി ആയിരുന്നു. അവൾ മാത്രമല്ല, കൊച്ചുത്രേസ്യായുടെ ‘നവമാലിക’ വായിച്ച ശേഷം ദൈവ വിളി ഉണ്ടായി മഠത്തിൽ ചേർന്ന എത്ര പെൺകുട്ടികൾ ഉണ്ടെന്നോ?
നടി അമലയെ പോലെ വലിയ നായിക ആവണം എന്നായിരുന്നു അത് വരെ ഉണ്ടായിരുന്ന അവളുടെ സ്വപ്നം.
മിണ്ടാമഠം തന്നെ വേണമോ എന്ന് ഞാൻ അവളോട് കുറേ ചോദിച്ചിരുന്നു. പക്ഷെ അവളാ തീരുമാനത്തിൽ ഉറച്ചു നിന്നു.
ആദ്യം ബിഷപ്പുമായിട്ട് സംസാരിച്ചു. കുറേ ഫോർമാലിറ്റീസൊക്കെ ഉണ്ടായിരുന്നു.
ആദ്യത്തെ മൂന്ന് മാസം മഠത്തിൽ നിന്ന് തീരുമാനം ഉറപ്പിക്കാനുള്ള നാളുകൾ ആയിരുന്നു.
അപ്പോഴേക്കും അവളുടെ മനസ്സ് പൂർണ്ണമായും ഈശോയിൽ ലയിച്ചിരുന്നു.
പിന്നീട് വീട്ടിൽ വന്ന ശേഷം ഞങ്ങൾ എല്ലാരും കൂടി അനുഗ്രഹിച്ച് എന്റെ മോളെ മിണ്ടാമഠത്തിലേക്ക്…
അപ്പച്ചന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
അപ്പോൾ അന്ന ഇനി ഒരിക്കലും ഈ വീട്ടിലേക്ക്?
ഇല്ല മോനെ… വീട് വിട്ടാൽ പിന്നെ ഈശോയാണ് എല്ലാം. അതാണ് ഉടമ്പടി. സ്വന്തം മാതാപിതാക്കൾ മരിച്ചാൽ പോലും അവർക്ക് വരാൻ തോന്നില്ല. മാസത്തിൽ ഒരു മണിക്കൂറ് ഞങ്ങൾ അവളെ കാണാൻ പോകും.
അല്ല… മോന് എങ്ങനെയാ അന്നയെ പരിചയം ?
അരവിന്ദ് കണ്ണ് തുടച്ചോണ്ട് തന്റെ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്ത് അപ്പച്ചന് നേരെ നീട്ടി.
ഒരു മാറി എടുത്ത പുസ്തകം തിരിച്ചു തരാൻ വന്നതാ. പക്ഷെ അന്നയോട് ഒരിക്കലും ഇത് പറയരുത്.
അരവിന്ദിന്റെ ശബ്ദമിടറി.
ആ പുസ്തകത്തിന്റെ പേര് ആയിരുന്നു ‘നവമാലിക’.
പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. എസ്. ഗുപ്തൻ നായരുടെ പ്രധാന കൃതികളിൽ ഒന്നായ ‘നവമാലിക’.
അരവിന്ദിനെ സംബന്ധിച്ചിടത്തോളം പിന്നീട് കടന്നുപോയ ഓരോ രാത്രിയും ഉറക്കമില്ലാത്ത, പരോക്ഷമായ കുറ്റബോധത്തിന്റെ കുത്തി നോവിക്കലുകൾ ആയിരുന്നു.
ഇനി ഒരിക്കലും അന്നയെ തനിക്ക് പ്രണയിനിയായി സങ്കൽപ്പിക്കാൻ പോലും അർഹതയില്ല എന്ന തിരിച്ചറിവ് അരവിന്ദിനുണ്ടായി.
അന്നയുമായുള്ള ആ അപൂർവ്വ കണ്ടു മുട്ടലിന് വഴിയൊരുക്കിയത് സാക്ഷാൽ അയ്യപ്പ സന്നിധിയാണ്.
അതുകൊണ്ടുതന്നെ ഓരോ മണ്ഡലകാലത്തും അയ്യപ്പന്റെ പേരിൽ അരവിന്ദ് അന്നക്ക് കത്ത് എഴുതാൻ തുടങ്ങി.
പക്ഷേ, 2011 ലെ മകരജ്യോതിക്ക് ശേഷം അന്നയെ തേടി അരവിന്ദിന്റെ അക്ഷരങ്ങൾ മിണ്ടാമഠത്തിന്റെ നിശബ്ദതയിലേക്ക് എത്തിയിട്ടില്ല.
വർഷം 2012.
വീണ്ടുമൊരു മണ്ഡലകാലം.
മഠത്തിലെ ഏറ്റവും പഴക്കം ചെന്ന അടച്ചിട്ടിരുന്ന ഒരു മുറി വൃത്തിയാക്കുന്നതിനിടയിൽ തെരേസ സിസ്റ്ററിന് ഒരു ക്യാസറ്റ് കിട്ടി.
ഏകദേശം 17 വർഷം പഴക്കമുള്ള ‘അന്ന’ എന്ന ഇറങ്ങാതെ പോയ സിനിമയിലെ അരവിന്ദ് സ്വാമിയുടെ മുഖ ചിത്രമുള്ള ക്യാസറ്റ്.
അതിനുള്ളിൽ സിസ്റ്റർ അന്നക്ക് സ്നേഹപൂർവ്വം എന്നൊരു കുറിപ്പും.
തെരേസ സിസ്റ്റർ ആ ക്യാസറ്റും കുറിപ്പും അന്നക്ക് കൈ മാറി.
പണ്ടെങ്ങാണ്ട് അന്ന സിസ്റ്ററിന്റെ പേരിൽ വന്നതാ…
അന്ന ഒരു ചെറു പുഞ്ചിരിയോടെ ആ ക്യാസറ്റും വാങ്ങി തന്റെ മുറിയിലേക്ക് പോയി.
ആ കുറിപ്പിലെ അക്ഷരങ്ങൾ ഓരോന്നും അന്നക്ക് കാണാ പാഠമായിരുന്നു.
മിണ്ടാമഠത്തിലെ നേരിയ ശബ്ദത്തിൽ അന്ന ആ ക്യാസറ്റ് ഓൺ ആക്കി.
2011 ജനുവരി 14 ന് ഇടുക്കി ജില്ലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തിൽ 102 അയ്യപ്പഭക്തർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ ഉപ്പുപാറയ്ക്കു സമീപം തിക്കിലും തിരക്കിലും പെട്ടാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കണക്കുകൾ പ്രകാരം മരിച്ച 102 പേരെയും തിരിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ട്. പക്ഷെ ആ കൂട്ടത്തിൽ അരവിന്ദ് ഇല്ലായിരുന്നു.
അങ്ങനെ എങ്കിൽ അരവിന്ദിന് ശരിക്കും എന്താണ് സംഭവിച്ചത്?
വർഷം 2026 ഓഗസ്റ്റ്.
വെളിച്ചം കാണാൻ സാധിക്കാതെ പോയ ‘അന്ന’ യിലെ ‘യവന കഥ’ യ്ക്ക് പുതിയൊരു ജീവൻ നൽകിയ ശ്രീ. ഗിരീഷ് A.D.യുടെ ‘ബത്ലേഹം കുടുംബ യൂണിറ്റ്’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന നാളുകൾ.
ഇപ്പോൾ സിസ്റ്റർ അന്നക്ക് ഏകദേശം 50 ന് മുകളിൽ പ്രായം ഉണ്ട്.
2012 മുതൽ ഇന്നോളം, എല്ലാ രാത്രികളിലും ഒരു മുടക്കവുമില്ലാതെ അടച്ചിട്ട ആ മുറിയിൽ ഇരുന്ന് സിസ്റ്റർ അന്ന ഗ്രേസ് ആ പാട്ടു കേൾക്കും.
വർഷങ്ങളോളം തന്റെ ഏകാന്തതകളിലേക്ക് സന്ദേശങ്ങളെത്തിച്ച ഊരും പേരും അറിയാത്ത ആ അജ്ഞാതന് സാക്ഷാൽ അരവിന്ദ് സ്വാമിയുടെ പേരും മുഖവുമാണ് അന്നയുടെ മനസ്സിൽ.
ഒരിക്കൽ കൂടി അയ്യപ്പന്റെ പേരിൽ അന്നയെ തേടി അരവിന്ദിന്റെ കത്ത് മിണ്ടാമഠത്തിൽ എത്തുമോ?
എത്തുമായിരിക്കും എന്ന ശുഭ പ്രതീക്ഷയിൽ പതിവ് പോലെ അന്നും അന്ന ആ പാട്ട് കേൾക്കാൻ തുടങ്ങി.
🎵 യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ.
വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടിൽ സ്വയം മറന്നു നിന്നു ഞാൻ
തമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടു
നിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തു 🎵
എഴുത്ത് : ദർശരാജ്. ആർ.
മുഖചിത്രം കടപ്പാട് : സുമി ശ്രീകുമാർ.
NB: ഫിക്ഷൻ സ്റ്റോറി.


2 Comments
നല്ല രചന👏
ഒന്നും പറയാനില്ല സുഹൃത്തേ 🫂🫂.