” മേന്നേ.. മേന്നേ.. ണീക്കൂ.. ” മേനോന്റെ പുതപ്പു വലിച്ചുമാറ്റി കുട്ടിയമ്മ കുലുക്കി വിളിച്ചു.
കണ്ണും തിരുമ്മി പതുക്കെ എഴുന്നേറ്റ് കുട്ടിയമ്മയെ ഒന്നു നോക്കി. കുളിച്ച് ചന്ദനക്കുറിയും തൊട്ട് ചുവന്ന കര മുണ്ടും വേഷ്ടിയുമായി തിളങ്ങുന്ന കണ്ണുകളിൽ വാത്സല്യമോ സ്നേഹമോ എന്തൊക്കെയോ കുത്തി നിറച്ച് തന്നെ നോക്കുന്ന കുട്ടിയമ്മ യാണ് എന്നത്തെയും പോലെ ഇന്നത്തേയും കണി. പക്ഷെ കണ്ണിലെതെളിച്ചം പതിവുപോലെയില്ലല്ലോ എന്ന് മനസ്സിൽകരുതി. ഇനി എഴുന്നേല്ക്കുക തന്നെ.
“ഞാൻ ചായ എടുക്കാം ട്ടോ” എന്നും പറഞ്ഞ് കൈപിടിച്ച് എഴുന്നേല്പിച്ച് അവർ തിരിഞ്ഞു നടന്നു.
അടുക്കളയിൽ ശാന്ത തലേദിവസത്തെ പാത്രങ്ങൾ കഴുകുന്നുണ്ട്. വേഗം പോയി തീകത്തിച്ച് പാല് തിളപ്പിക്കാനുള്ള ശ്രമമായി.
” ഞാൻ മുറ്റമടിക്കാൻ പോവാ ട്ടോ” എന്നും പറഞ്ഞ് ശാന്ത പുറത്തുകടന്നു.
കടുപ്പം കൂട്ടി പഞ്ചസാര കുറച്ച് പാലുകൊണ്ട് ഉണ്ടാക്കുന്ന ചായയാണ് മേന്നിഷ്ടം. അതും കുപ്പിഗ്ലാസ്സിൽ. ചായ ആറ്റി ഗ്ലാസ്സിലേക്കെടുത്ത് ഊൺമുറിയിലെത്തി. പതിവുപോലെ തനിക്കും എടുത്തൂ, ഒരു ഗ്ലാസ്സിൽ. അൻപതുകൊല്ലമായി ഒരു ദിവസം പോലും മുടക്കാത്ത പതിവ്. തോർത്തും തോളിലിട്ട് ആൾ ചായകുടിക്കാനെത്തി. ഊൺമേശയുടെ ഇരുപുറവും ഇരുന്ന് ഊതി ഊതി ചായ കുടിക്കാൻ തുടങ്ങി. ജോലിയുള്ള കാലത്തു പോലും ഈ ഇരിപ്പിന് മുടക്കം വന്നിട്ടില്ല.
“ഇന്ന് ഗോവിന്ദൻ വരോ, തൊടി പ്പണിക്ക്” എന്ന മേന്റെ ചോദ്യത്തിന് ഒന്നു ചിരിച്ചു കൊണ്ട് തലകുലുക്കി.
” കുട്ടിയമ്മേ, ഇന്നെന്താ പലഹാരം”
” മേനോൻ പറയു , അത് ഉണ്ടാക്കാം ” എന്ന് കുട്ടിയമ്മ.
ചായ മൊത്തിക്കുടിച്ച് നാവുകൊണ്ട് ചുണ്ടു നക്കുന്ന മേനോനെ കുട്ടിയമ്മ വാത്സല്യത്തോടെ നോക്കി. ഈ മേനോൻ എന്റെ ആരാ? ഭർത്താവു മാത്രമല്ല, കുഞ്ഞും കൂട്ടുകാരനും ഒക്കെയാണ്.
” ന്നാ ന്ന് കൊഴുക്കട്ട മതി. ശർക്കര പ്പൊടിയും” എന്ന് പറഞ്ഞ് കുട്ടിയമ്മയുടെ വേഷ്ടി തുമ്പിൽ കൈതുടച്ച് എന്നത്തേയും പോലെ മേനോൻ പൂമുഖത്തേക്ക് നടന്നു.
ചാരുകസേരയുടെ അടുത്തുള്ള സ്റ്റൂളിൽ കണ്ണടയും പേപ്പറും കുട്ടിയമ്മ കൊണ്ടുവച്ചു. മേനോൻ ചാരുകസേരയിലിരുന്ന് കണ്ണട തുടച്ചു പേപ്പർ കയ്യിലെടുത്തപ്പോൾ കുട്ടിയമ്മ അടുക്കളയിലേക്ക് നടന്നു.
എല്ലാം തയ്യാറാക്കി പൂമുഖത്തു വിളിക്കാൻ ചെന്നപ്പോൾ കടലാസ്സ് മാറത്ത് പരത്തിയിട്ട് കണ്ണുമടച്ച് കിടക്കുന്നു.
” മേന്നേ… മേന്നേ” വിളി കേട്ട് കണ്ണുതുറന്നു ഒരു കള്ള ച്ചിരി.
” വരൂ മാഷേ കഴിക്കാൻ” സ്നേഹം നിറയുമ്പോൾ മാഷേ എന്നവിളി വരും നാവിൽ.
എഴുന്നേറ്റ് തോളിൽ പിടിച്ച് ഊൺമുറിയിലേക്ക്..
ശർക്കരപൊടിയിൽ ഒപ്പി കൊഴുക്കട്ട തിന്നുന്ന മേന്നെ നോക്കി പുഞ്ചിരിയോടെ കുട്ടിയമ്മയും കഴിച്ചു തുടങ്ങി. ഓർമ്മകൾ മനസ്സിലങ്ങിനെ തികട്ടി വരും ഈ മേന്നെ ഇങ്ങനെ നോക്കിയിരുന്നാൽ.
തനിക്കന്നു പത്തൊൻപതോ ഇരുപതൊ വയസ്സെ ആയിട്ടുള്ളൂ. വില്ലേജാപ്പീസിൽ അധികാരി മേനോനായി വന്ന കക്ഷിക്ക് താമസിക്കാൻ പടിപ്പുര നല്കി ദേശ പ്രമാണിയായ അച്ഛൻ. താൻ അമ്പലത്തിൽ പോയി വരുമ്പോൾ കരമുണ്ടും തോളിൽ അടുക്കിവച്ച വേഷ്ടിയുമായി ആപ്പിസിലേക്കിറങ്ങുന്ന സുന്ദരനായ മേന്നെ ഇടങ്കണ്ണിട്ടു നോക്കാറുണ്ട് എന്നതു സത്യം. ആദ്യമൊക്കെ തന്നെ കണ്ട മട്ട് കാണിക്കില്ല. ഒരു ദിവസം താൻ തന്നെ ചന്ദനം വേണോ എന്ന് ചോദിച്ച് അടുത്തു ചെന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കി കള്ള ച്ചിരിയോടെ “തൊട്ടു തരുമോ” എന്ന മട്ടിൽ തല കുനിച്ചു കാട്ടി. താനോ, അതു തന്നെ തക്കം എന്ന മട്ടിൽ ചന്ദനക്കുറി വരച്ചു കൊടുത്തു. എന്തിനേറെ ഒരുദിവസം കാരണവന്മാരുമായി വന്ന് പെണ്ണു ചോദിച്ചു.
“ഇരുപതു തികയാത്ത ന്റെ കുട്ടിക്ക് മുപ്പതു കഴിഞ്ഞ വരൻ വേണ്ട” എന്ന് അച്ഛൻ.
“കണ്ടാൽ മുപ്പതു തോന്നില്ല , അവൾക്ക് ഇഷ്ടമായി” എന്ന് അമ്മയെ കൊണ്ട് അഛനോട് താൻ പറയിച്ചതാണ് എന്ന് മേന്നോട് അടുത്ത കാലത്താണ് പറഞ്ഞത്.
ഏതായാലും മേനോനൊത്തുള്ള യാത്ര തുടങ്ങിയിട്ട് അൻപതു വർഷമായി. ” മേന്നേ” എന്ന വിളിയും ” കുട്ടിയമ്മേ ” എന്ന മറു വിളിയും സ്നേഹത്തിന്റെ ആഴം കൂട്ടി. എവിടേയും എന്തിനും രണ്ടു പേർക്കും ഒന്നിച്ചേ പറ്റൂ.
” ഇന്ന് കുട്ടിയമ്മേടെ പുളിങ്കറി മതീട്ടോ” എന്നും പറഞ്ഞ് മേനോൻ വീണ്ടും പത്രം വായിക്കാനിരുന്നു.
” ശാന്തേ, ഒരു നാലു ചേമ്പിൻ തണ്ട് കൊണ്ടു വാ .. ” എന്നും പറഞ്ഞ് ശാന്ത നുറുക്കിവച്ച ചക്കകുരു അടുപ്പിൽ വച്ചു.
പുളിങ്കറി കേമാവട്ടെ.. കാലങ്ങളായി ഇങ്ങിനെയാണല്ലോ. ജോലിയുള്ള കാലത്തും മേന്ന് കുട്ടിയമ്മടെ കൂടെയാണ് ഉച്ചയൂണും. എല്ലാം രണ്ടാളും ഒന്നിച്ചു മാത്രം അല്ലാതെ ഓർക്കാൻപോലും പറ്റില്ല, രണ്ടാൾക്കും . ഭഗവാൻ സന്താനഭാഗ്യംമാത്രംതന്നില്ല. ആദ്യകാലത്ത് തന്നെ അടുക്കിപിടിച്ച് മേന്ന് കരച്ചിലായിരുന്നു. പിന്നീട് ഈശ്വരഹിതം അതാണെന്ന് രണ്ടു പേരും ഉറപ്പിച്ചു. . കാലക്രമേണ പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് അതങ്ങ് മറന്നു. ഇക്കഴിഞ്ഞ അമ്പതു വർഷക്കാലം പരസ്പരം മനസ്സിലാക്കി ജീവിച്ചു. ആരുമില്ലാത്ത കുറച്ചു കുട്ടികളെ പഠിപ്പിച്ച് വലിയ നിലയിലാക്കി. അവരുടെ സ്നേഹം മനസ്സിലാവാഹിച്ച് അവരുടെ ജീവിതം ഭദ്രമാക്കി.
ഓർമ്മകൾ വകഞ്ഞു മാറ്റി ചോറു വാർത്തു വച്ചു. ഇന്നെന്താണാവോ, ക്ഷീണം തോന്നുന്നു.
മേന്റടുത്തിരുന്നാൽ എല്ലാ വയ്യായയും മാറും എന്ന് അറിയാം. അതിനാൽ മേന്നെ അന്വേഷിച്ച് പൂമുഖത്തു ചെന്നു.
” ഉച്ചയൂണ് കാലായോ, കുട്ടിയമ്മേ” എന്ന ചോദ്യം മനസ്സും കണ്ണും നിറച്ചു.
“പപ്പടം കാച്ചണം, അത്രെ ഉള്ളൂ ” എന്നും പറഞ്ഞ് അടുത്ത് ചെന്നിരുന്ന് വേഷ്ടി തുമ്പുകൊണ്ട് മുഖം തുടച്ചു.
” നിനക്കെന്താ ഒരുക്ഷീണം” എന്ന് ചോദ്യംകേട്ടപ്പോൾ രാവിലെ മുതലുള്ള പരവേശം മറച്ചുവച്ച് ” ഒന്നൂംല്ല” എന്നു മറുപടികൊടുത്തു. നിലത്തിരുന്ന് മടിയിൽതല വച്ചു കണ്ണടച്ചു. “നിനക്കെന്താ ന്റെകുട്ടിയമ്മേ” എന്ന്ചോദിച്ച് മേനോൻ തലയും മുഖവും തലോടി തന്നു. ആ സുഖത്തിൽ കണ്ണടച്ചു. എന്തൊക്കെയോ ദുഷ്ചിന്തകൾ!!!!
” ഈശ്വരാ , കാക്കണേ, ഞാൻ പോയാൽ ന്റെ മേന്ന് ആരൂല്യാതാവും. ” അറിയാതെ ഒന്ന് തേങ്ങി.
“ന്താന്റെ കുട്ടീ..” എന്ന് ഉറക്കെപ്പറഞ്ഞ് മേനോൻ താങ്ങി എഴുന്നേല്പിച്ചു.
” ഒന്നൂല്യ,നമുക്ക് ചോറുണ്ണാം” എന്ന്പറഞ്ഞ് കൈ മാറ്റി അടുക്കളയിലേക്ക്നടന്നു.
” ഞാൻ പപ്പടം കാച്ചിവച്ചിട്ടുണ്ട് ട്ടോ ഉണ്ണാറായാൽഉണ്ണാം ” എന്ന് ശാന്ത. എല്ലാം അറിഞ്ഞു ചെയ്യുന്ന ശാന്ത ഒരു വേലക്കാരിയല്ല, ഒരു കൂട്ടുതന്നെ.
മേശക്കിരുവശവും ഇരുന്നു. മേന്ന് വിളമ്പികൊടുത്ത് കുട്ടിയമ്മയും ഉണ്ണാനിരുന്നു. രുചി തീരെ ഇല്ല. മേന്ന് സംശയം വേണ്ടന്ന് കരുതി കൊത്തിപ്പറച്ചുകൊണ്ടിരുന്നു. മേനോൻ ഇടക്കിടെ നോക്കുന്നുണ്ട്. മേനോൻ മതിയാക്കി എണീറ്റു കൈകഴുകി . തന്റെ വേഷ്ടി തുമ്പിൽ കൈതുടച്ച് കിടപ്പു മുറിയിലേക്ക് നടന്നു. ഉച്ചമയക്കം പതിവാണ്. ശാന്ത എല്ലാം എടുത്തു വക്കുന്നത് നോക്കി കസേരയിൽ ഇരുന്നു. എന്തോ, ഒരു സുഖമില്ലായ്മ ഉണ്ട്.
“ശാന്ത കഴിച്ചോളൂ ട്ടോ ” എന്ന് പറഞ്ഞ് മേശമേൽ തലചായ്ച്ചു.
” എന്താ അമ്മേ ഡോക്റെ വിളിക്കണോ” എന്ന് ശാന്ത.
” പതുക്കെ പറയ് മേനോൻ കേൾക്കണ്ട. ഞാൻ ഇത്തിരി കിടക്കട്ടെ ” എന്നും പറഞ്ഞ് വേച്ചു വേച്ചു നടന്നു.
നടപ്പു കണ്ട് ശാന്ത പുറകെ വന്നു. മേനോൻ കണ്ണടച്ചു കിടക്കുന്നു.
” ഒരു നാലുമണിയാവുമ്പോൾ വിളിക്ക് ” എന്ന് ശാന്തയോട് പറഞ്ഞു.
അവൾ വാതിൽ ചാരി അടുക്കളയിലേക്ക് പോയി. പതുക്കെ നടന്ന് മേന്റടുത്ത് ചെന്ന് കിടന്നു. തന്നെ കാത്തു കിടന്നിരുന്ന മേനോൻ
” തനിക്ക് എന്താ പറ്റിയേ, കുട്ടിയമ്മേ” എന്നായി.
” ഒന്നൂംല്ല്യ ഉറങ്ങിക്കോളൂ “എന്നും പറഞ്ഞ് ഒന്നുകൂടി ചേർന്നു കിടന്നു കണ്ണടച്ചു.
ആകാശത്തിന്റെ കാളിമ പേടിപ്പെടുത്തുന്നതായിരുന്നു. ഇടക്കിടെ ഉച്ച സൂര്യന്റെ കണ്ണിൽ കുത്തുന്ന രശ്മികളും. ഒരു തരി നീലിമക്കു വേണ്ടി പരതി എങ്കിലും ഒന്നും കാണാനായില്ല. കറുത്ത കൊലക്കൊമ്പനായ ഒരു പോത്ത് ചീറി പാഞ്ഞ് വരുന്നു, തന്റെ നേരെ.
” ന്റെ മേന്നേ” എന്ന് നിലവിളിച്ച് തിരിഞ്ഞോടി.
ചുറ്റും പേടിപ്പെടുത്തുന്ന ഭീമകാരമായ ഭൂതങ്ങൾ!! എവിടേക്ക് തിരിഞ്ഞാലും കനമുള്ള ചങ്ങലയുമായി കറുത്തു തടിച്ച ആറടിയോളം ഉയരമുള്ള ഒരാൾ ആക്രോശത്തോടെ ഓടിയടുക്കുന്നു. പിടിച്ചു പിടിച്ചില്ല എന്നായാൽ അലറി ചിരിച്ച് പിറകോട്ട് നടക്കുന്നു. ഒന്നും ഓർക്കാതെ മേന്റെ മുഖം മാത്രം മനസ്സിലേക്കാവാഹിച്ച് മയക്കത്തിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ എങ്ങിനെയാണോ എന്തോ, ആകാശം തെളിഞ്ഞു. ഭൂതങ്ങളും കാലനും എവിടെ പോയോ എന്തോ? നീലാകാശം, അവിടവിടെ വെള്ള പൊട്ടുകൾ പോലെ മേഘങ്ങൾ .. സൂര്യരശ്മികൾ ചുവന്നു തുടുത്തു. ഇനി അസ്തമയമാണ്. ചിറകുകളുള്ള ശുഭ്ര വസ്ത്രധാരികൾ പുഞ്ചിരിച്ചുകൊണ്ട് തന്നെ മാടി വിളിക്കുന്നു.
” താൻ പോയാൽ എനിക്കാരാ” എന്ന മേന്റെ ചോദ്യം കാതിൽ മുഴങ്ങുന്നു. അടിവച്ചടിവച്ച് പതുക്കെ പതുക്കെ എങ്ങോട്ടെന്നറിയാതെ ഒഴുകി കൊണ്ടിരിക്കുന്നു.
സൂര്യൻ കടലിൽ മുങ്ങി. അസ്തമയമായി.. നെഞ്ചിടിപ്പ് കൂടി. എങ്ങോട്ടെന്നില്ലാതെ, എവിടേക്കെന്നറിയാതെ ആരുടേയോ കല്പനകൾക്ക് വശംവദയായി ഒരു പഞ്ഞിക്കെട്ടു പോലെ പറന്ന് പറന്ന് പറന്ന് അങ്ങിനെ ലക്ഷ്യമില്ലാതെ ഒഴുകി ഒഴുകി എവിടേയൊ എത്തുന്നു. അതോ എത്തിയില്ലേ.. എല്ലാ ഭാരങ്ങളും അഴിച്ചു വച്ച് ശൂന്യമായ മനസ്സോടെ ആരുടേയോ കൈകളിൽ ചെന്ന് വീണു. താങ്ങി പിടിച്ച ആ കൈകൾ എന്റെ മേന്റെയാണല്ലോ…
” കുട്ടിയമ്മേ… ” എന്ന പരിഭ്രമം കലർന്ന വിളി കേട്ട് ഞെട്ടിയുണർന്നു.
ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്ന പ്പോൾ രണ്ടാം ജന്മം കിട്ടിയ പ്രതീതി. മേന്നാണേൽ തുറിച്ചു നോക്കുന്നു.
” എന്താ തനിക്ക് പറ്റിയേ” എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ ആ കൈകളിൽ തിരുപ്പിടിച്ചു കൊണ്ടിരുന്നു.
കണ്ണുകളിൽ സന്തോഷത്തിന്റെ അലയടികൾ കണ്ണു നീരായി ഒഴുകി.
” ന്റെ മേന്നെ വിട്ട് ഞാൻ പോവില്ല, എനിക്കതിന് കഴിയില്ല” എന്ന് പതുക്കെ പറഞ്ഞ് ആ തോളിൽ തല ചായ്ച്ചു.
അദ്ഭുതം കൂറുന്ന ആ കണ്ണുകളിൽ തിരയടിക്കുന്ന സ്നേഹത്തിന്റെ കടൽ ഇരമ്പി വന്ന് രണ്ടു പേരേയും മൂടി.. മനസ്സിന്റെ അസ്തമയം രണ്ടാമൂഴത്തിന് തയ്യാറെടുത്തൂ.. കടലിലെ തിരമാലകൾ പോലെ വിരിയാനിരിക്കുന്ന പൂന്തോട്ടത്തെ പോലെ പ്രതീക്ഷകളുടെ പൂക്കാലം അവർക്കിടയിൽ പൂത്തുവിരിഞ്ഞു..


3 Comments
രണ്ടു മനുഷ്യരുടെ ഉപാതികളില്ലാത്ത ആഴത്തിലുള്ള സ്നേഹബന്ധത്തിൻെറ കഥ- നല്ല കഥ👌- ഇഷ്ടമായി ❤️
നല്ല കഥ, നല്ല feel. സ്നേഹമുള്ള ബന്ധത്തിന്റെ ആഴം എഴുത്തിൽ നിറഞ്ഞു.👏👍❤️
നല്ല കഥ. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന സിനിമയിലെ ശാരദെയും നെടുമുടി വേണുവിനെയും ഓർത്തു. പോയി.