ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.
ഭാഗം :5 പട്ടിണി കിടക്കാനും ഏറ്റവും കുറഞ്ഞത് 900 ഡോളർ വേണം
നല്ല ക്ഷീണം ഉണ്ടായിരുന്നു.. എങ്കിലും ഉറക്കം വരുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പില്ല..
ഞങ്ങൾ ഭക്ഷണം കഴിച്ചു.
കുറച്ചു നേരം പ്രൈം വീഡിയോയിൽ സിനിമ കണ്ടു.
അമ്മ, കിടക്കാം.
അമ്മ ഒറ്റയ്ക്ക് കിടക്കുമോ?
ഞാൻ കൂടെ വരണോ?
2019 ൽ നീ ഇങ്ങു പോന്ന ശേഷം ഞാൻ എന്നും ഒറ്റയ്ക്ക് അല്ലേ കിടക്കുന്നത്..
എന്റെ കണ്ണുകൾ നീർ പൊടിഞ്ഞു.
അമ്മ, സെന്റി ആകല്ലേ.. പ്ലീസ്.
ഞാനും കൂടെ വരാം. നമുക്ക് ഒരുമിച്ച് കിടക്കാം.
വേണ്ട. ഞാൻ കുറേ വായിച്ച്,കുറേ മനോവിചാരങ്ങളിലൂടെ സഞ്ചരിച്ച്, ഉറക്കത്തിനെ വിനയപൂർവ്വം വിളിച്ചു വരുത്തി ആണ് ഉറങ്ങുന്നത്.
നിനക്ക് നാളെ അല്ലേ പുതിയ ബാങ്കിൽ ജോലിക്ക് കയറേണ്ടത്?
നീ പോയി കിടന്നോ.
അമ്മ, റൂം ചുടു കൂട്ടി വയ്ക്കാണോ? തണുപ്പ് തുടങ്ങിയില്ല..
വേണ്ട. ഇപ്പോൾ ചൂടും അല്ല തണുപ്പും അല്ല..
എന്റെ മുറി യിൽ ഒരു കുഞ്ഞു ഡെസ്ക് ഉണ്ട് അതിൽ മൊബൈൽ, കണ്ണട, എന്റെ എത്രയും പ്രിയപ്പെട്ട ഡയറി ഇതൊക്കെ ഞാൻ വച്ചു. കാലിൽ സോക്സ് ഇട്ടു. കിടക്കാൻ തയ്യാർ ആയി.
കസാവോ ഇഷിഗറോ യുടെ “ദിവസത്തിന്റെ ശേഷിപ്പുകൾ ” എടുത്തു വായിക്കാൻ ഒരു പാഴ് ശ്രമം നടത്തി.
ചിന്തകൾ അക്ഷരങ്ങളുടെ ഇടയിലൂടെ മിന്നൽ വേഗത്തിൽ ഓടുന്നു. എന്നാൽ പിന്നെ ചിന്തിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് തീരുമാനിച്ചു.
ഇനി എന്താണ്?
ഞാൻ ഇവിടെ തന്നെ സ്ഥിരം താമസിക്കണോ? തിരിച്ചു പോകണോ?
തുലാം 1 നു രണ്ടു ദിവസം മാത്രമേ ഉള്ളു. അന്ന് മകളുടെ കല്യാണം നടത്തണം.
ടോരൊന്റോ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചു നടത്താൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇന്ത്യ, കാനഡ പ്രശ്നം കാരണം പല പ്രധാന റോഡ് കളും ക്ലോസ്ഡ് എന്ന് മാപ്പ് കാണിക്കുന്നു. റിസ്ക് എടുക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല. അതുകൊണ്ട് ഇവിടെ അടുത്ത് സൗത്ത് ഇന്ത്യക്കാർ കൂടുന്ന ഒരു ഹാളിൽ വച്ചു ആ ചടങ്ങ് നടത്താൻ തീരുമാനിച്ചു.
അതു എങ്ങനെ വേണം എന്നൊക്കെ കുറേ ചിന്തിച്ചു. ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ല.
അതു പോലെ തന്നെ ഞാൻ ഇവിടെ തുടരണോ നാട്ടിൽ തിരിച്ചു പോകണോ?
അതിനും ഒരു വ്യക്തത കിട്ടിയില്ല..
ആകെ പുക മൂടിയ മനസ്സ്..
തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഉറങ്ങി.
രാവിലെ എണീറ്റു..
മകൾ ഡ്രസ്സ് ഇട്ട് റെഡിയായി നിൽക്കുന്നു.
ഒരു ബാങ്ക് ഓഫീസർ ന്റെ പ്രൗഢി അവളുടെ ഡ്രസ്സിംഗ് ൽ കണ്ടു.
ഞാൻ അമ്മയെ ഉണർത്തി പറഞ്ഞിട്ട് ഇറങ്ങാം ന്നു വിചാരിച്ചു..
ഉച്ചക്ക് ഉണ്ണാൻ വരില്ല.
ആദ്യ ദിവസം അല്ലേ?
ഉണ്ണി കാറിൽ തയ്യാർ ആയി നിൽക്കുന്നു.
അമ്മ… ഞാൻ ഇപ്പൊ വരും.. നമുക്ക് ഒരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിക്കാം..
ഉണ്ണിയുടെ ശബ്‍ദം മാത്രമേ ഞാൻ കേട്ടുള്ളു.
മറുപടിക്കു കാത്ത് നിൽക്കാതെ അവർ പോയി.
ഞാൻ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് അടുക്കളയിൽ എത്തി.
ദോശ മാവ്, അതിനുള്ള മറ്റു സാധനങ്ങൾ എല്ലാം പുറത്ത് എടുത്ത് വയ്ക്കാൻ അവൾ മറന്നില്ല.
കുറച്ചു സമയം കഴിഞ്ഞു. ഉണ്ണി വന്നു.. തുലാം ഒന്നിന്റേ ഒരുക്കങ്ങൾ എന്താ, എങ്ങനെ, എന്നൊക്കെ കുറേ കാര്യങ്ങൾ പറഞ്ഞു.
ഞാൻ എല്ലാം മൂളി കേട്ടു.
എനിക്കിവിടെ ചെയ്യാൻ ഒന്നുമില്ല.
അതുകൊണ്ട് എല്ലാം അവർ തന്നെ ചെയ്യുന്നു.. ഞാൻ അമ്മയുടെ സ്ഥാനം അലങ്കരിച്ചു നിൽക്കുന്നു. അത്രേ ഉള്ളു..
നാളെ തുലാം ഒന്ന്..
എന്റെ പൊക്കിൾകൊടിബന്ധങ്ങളും എന്റെ മകനും അവന്റെ കുടുംബവും സുഹൃത്തുക്കളും ഒന്നും കൂടെ ഇല്ലാതെ ഒരു കന്യാദാനം. ഈ തണുത്തു വിറക്കുന്ന നാട്ടിൽ..
ഓർക്കുമ്പോൾ കണ്ണു നനഞ്ഞു ഇറങ്ങുന്നു.
കുട്ടികൾ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്.
വിവാഹം രണ്ടു വ്യക്തികളുടെ സ്വകാര്യതയാണ്. അതിനെ കുറിച്ച് അധികം ചിന്തിച്ചു വിഷമിക്കണ്ടന്ന്.
എന്റെ തലമുറവരെ വിവാഹം രണ്ടു കുടുംബങ്ങളുടെ സംഗമം ആണ്, അത് സമൂഹവളർച്ചക്ക് അത്യാവശ്യം വേണ്ട ഒന്നാണ് എന്നൊക്കെയാണ് വിശ്വസിക്കുന്നത്. അത് നാട്ടിൽ മാത്രം നിലനിൽക്കുന്ന വിശ്വാസം ആയി മാറി. നമ്മുടെ നാട് വിട്ട് വന്നുകഴിഞ്ഞാൽ നമ്മുടെ പല വിശ്വാസങ്ങളും മാറുന്നു എന്നതാണ് സത്യം.
ഓരോ രാജ്യവും ആവശ്യപ്പെടുന്ന ചില ചിട്ടവട്ടങ്ങളും പ്രായോഗികതയും ചേർന്നതാണ് അവിടുത്തെ വിശ്വാസങ്ങൾ ആയി കണക്കാക്കപ്പെടുന്നത്. ഇവിടെ ഇങ്ങനെ ആണ്.. എന്നാണ് പറയുന്നത്..
എന്തിനും നാട്ടിലെ വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും കൂട്ട് പിടിക്കേണ്ടതില്ല എന്ന് സാരം.
അതവിടെ നിൽക്കട്ടെ.
കാനഡയിൽ എന്തൊക്കെയാണ് വിശേഷം എന്ന ചോദ്യത്തിനു മറുപടി.. ആകട്ടെ..
ഹലോവീൻ ഒക്ടോബർ 31 നു ഗംഭീരമായി ആഘോഷിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചു.
അതിനായി “ബൾക്കു ബാൺ ” എന്ന സ്റ്റോറിൽ പോകാൻ തയ്യാർ ആയി..
ഞാൻ രണ്ടു മൂന്നു ഉടുപ്പുകൾ ഒന്നിന് മുകളിൽ ഒന്നായി ഇട്ട് ( ലയർ ചെയ്യുക..എന്നാണ് ഇവിടെ പറയുന്നത് ) “ബൾക്കു ബാൺ “ൽ എത്തി.
ചോക്ലേറ്റ്,മിഠായി,എന്നിവക്ക് പുറമേ ബേക്കിങ് നു ആവശ്യമുള്ള എല്ലാ സാധനങ്ങളും “ബൾക്കു ബാൺ “ൽ നമ്മുടെ ആവശ്യത്തിനു തൂക്കി എടുക്കാവുന്നതാണ്. കൂടാതെ പീനട്ട് ബട്ടർ പോലുള്ള സാധനങ്ങൾ നമ്മുടെ രുചിക്ക് അനുസരിച്ചു ഉണ്ടാക്കി എടുക്കാനും കോഫി പൊടി പൊടിച്ചു എടുക്കാനും എല്ലാം സ്വയം ഉപയോഗിക്കാൻ പറ്റും വിധമുള്ള യന്ത്ര സാമഗ്രികൾ അവിടെ ഉണ്ട്.
എടുക്കുന്ന സാധനങ്ങളുടെ പേര് എഴുതി ആ കവറിനെ അടയ്ക്കുവാനുള്ള പേപ്പർ ക്ലിപ്പുകളും, പേപ്പർ ക്ലിപ്പിൽ എടുത്ത സാധനത്തിന്റെ പേര് കുറിച്ചിടുന്നതിനായി ശ്രദ്ധാപൂർവം വച്ചിരിക്കുന്ന കുഞ്ഞു പെൻസിലുകളും എന്നെ വല്ലാതെ ആകർഷിച്ചു.
ഒരു ഉപഭോക്താവും ആരുടെയും സഹായത്തിനു കാത്ത് നിൽക്കണ്ട എന്നതാണ് അതിൽ നിന്ന് ലഭിക്കുന്ന സന്ദേശം..
ആ സന്ദേശത്തിൽ പതിയിരിക്കുന്ന അപകടം, അത്രയും വലിയ സ്റ്റോറിൽ പണം സ്വീകരിക്കുന്ന 4 കൗൺഡർ തൊഴിലാളികളും ഒരു മേൽനോട്ടകാരനും മാത്രമേ ഉള്ളു എന്നതാണ്.
ഞാൻ ഈ എഴുത്ത് തുടങ്ങാൻ തന്നെ കാരണം, എന്താണ് നമ്മുടെ നാട്ടിലെ കുട്ടികളെ ഇവിടെ ആകർഷിക്കുന്ന വിഷയങ്ങൾ എന്നത് തന്നെയാണ്.
ഇവിടെ വന്ന് പഠിച്ച എല്ലാവർക്കും ഇവിടെ തൊഴിൽ സാധ്യത ഉണ്ട് എന്നെനിക്ക് വിശ്വാസം വന്നിട്ടില്ല.
ഒരു പക്ഷേ വരും നാളുകളിൽ അതിനു കഴിയുമായിരിക്കും എന്ന വിശ്വാസത്തോടെയാണ് ഞാൻ എഴുതുന്നത്. ഇവിടെ ഉള്ള പ്രധാന സ്റ്റോറുകളിൽ എനിക്ക് പോകണം. അവിടെ എത്ര മാത്രം തൊഴിലാവസരങ്ങൾ ഉണ്ടെന്ന് അറിയണം.
നമ്മുടെ നാട്ടിൽ ഉള്ള വസ്തു വകകൾ വിറ്റ് കാനഡ പോലുള്ള വൻ രാജ്യങ്ങളിൽ ചേക്കേറുന്ന നമ്മുടെ യുവജനതയുടെ ആകർഷണവും എന്നെപോലെ നാട്ടിൽ ഒറ്റയ്ക്ക് ആയി പോയവരുടെ ആകർഷണവും ഒന്നല്ല എന്ന തിരിച്ചറിവോടെയാണ് ഞാൻ എഴുതുന്നത്.
ഇവിടെ പഠിക്കാൻ വരുന്നവർ ഇവിടെ സ്ഥിര താമസക്കാർ ആകാനുള്ള ഒരു കവാടം മാത്രമായാണ് അവരുടെ പഠനത്തെ കാണുന്നത്.
ഇവിടെ പഠിക്കാൻ വരുന്നവരും അവർ പഠിച്ചിറങ്ങുന്ന വിഷയത്തിൽ അല്ല ജോലിയിൽ പ്രവേശിക്കുന്നത്.
അപ്പോൾ നമ്മുടെ നാട്ടിൽ പഠിക്കുന്ന വിഷയങ്ങളിൽ ജോലി കിട്ടുന്നില്ല എന്ന് വാദം തെറ്റല്ലേ?
ഇങ്ങനെ എണ്ണമറ്റ ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഇവിടെ തന്നെ ജീവിക്കാൻ തീരുമാനം എടുക്കാൻ എന്താണ് കാരണങ്ങൾ? പുതു തലമുറയെ അതിനു പ്രേരിപ്പിക്കുന്ന ഘടകം എന്തൊക്കെയാണ്?
സ്വാതന്ത്ര്യം, സമാധാനം. ഇതാണ് ഇവിടെ പരിചയപ്പെട്ട എല്ലാവരും പറയുന്നത്..
എന്താണ് സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത്?
എത്ര ജോലി ചെയ്യണം, ഏതു ജോലി ചെയ്യണം, എത്ര സമയം ജോലി ചെയ്യണം, എവിടെ താമസിക്കണം, എങ്ങനെ ജീവിക്കണം ഇങ്ങനെ നീളുന്നു പട്ടിക.
ഇവിടെ പഠിക്കാൻ വരുന്നവർ അതേ ശ്രേണിയിൽ പഠിച്ചു അതിൽ തന്നെ ജോലി നേടുന്നവർ അല്ല എന്ന് ഉറപ്പിച്ചു പറയാൻ എനിക്കിപ്പോൾ കഴിയും.
ഇവിടെ കിട്ടുന്ന സമാധാനം, സ്വാതന്ത്ര്യം ഇതു നമുക്ക് നാട്ടിൽ കിട്ടുന്നില്ല എന്നത് ഉറപ്പാണ്.
ഇവിടുത്തെ തൊഴിൽ നിയമങ്ങൾ നല്ലതാണ്. എല്ലാ തൊഴിലും മാന്യതയുണ്ടെന്ന് തിരിച്ചറിവ് ഇവിടെ വന്നവർക്ക് ഉണ്ടാകുന്നു.
അത് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്നും എനിക്ക് പറയാൻ കഴിയും.
അതിനും പ്രധാന കാരണം ഇവിടെ ജാതി പേരില്ല എന്നത് തന്നെ.
എല്ലാവർക്കും പാസ്പോർട്ട് പേരാണ്..
പാസ്സ്പോർട്ടിൽ ജാതി പേരുണ്ടെങ്കിലും അതു ഇവിടെ പേരാണ്.. ജാതി അല്ല.
തെങ്ങ് കയറുന്നവരെ “തണ്ടാൻ” എന്ന് വിളിച്ചു ശീലിച്ചു പോയവർ ആണ് നമ്മൾ.. ഇവിടെ പാസ്പോർട്ട് ൽ അങ്ങനെ ഒരു വാക്ക് പേരായി വന്നാൽ.. അത് പേര് തന്നെയാണ് ജാതിയല്ല.. കാരണം ഇവിടെ തെങ്ങിൽ കയറിയാലും പനയിൽ കയറിയാലും വീടിന്റെ കൂരയിൽ കയറിയാലും ആ വ്യക്തിക്ക് പേരും തൊഴിൽ പേരും പ്രത്യേകം ഉണ്ട് എന്നതാണ്. അതുകൊണ്ട് ആർക്കും ഒരു അപകർഷതബോധം ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇവിടെ എന്ത് ജോലി ചെയ്യാനും നമ്മുടെ കുട്ടികൾ തയ്യാർ ആകുന്നു എന്നതാണ്.
എന്നാൽ ജോലി എല്ലാവർക്കും കിട്ടുന്നുണ്ടോ എന്ന ചോദ്യം… ഭീതി ജനിപ്പിക്കുന്ന ഒന്നാണ്.
ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥക്കും അനുസരിച്ചാണ് ജനവാസം ഉള്ളത്.
ഞാൻ പറഞ്ഞുവല്ലോ ഇവിടെ ചരിഞ്ഞ മേൽക്കൂരയുള്ള ഒറ്റ കെട്ടിടങ്ങൾ ആണ് അധികവും ഉള്ളത്.അതും ഓരോ പ്രദേശവും R1,R2,R3 എന്ന വീടുകൾ നിർമ്മിക്കാനുള്ള സ്ഥലമായും C1,C2,C3 എന്ന് (കമറഷ്യൽ ) വ്യവസായിക കെട്ടിടങ്ങൾ നിർമ്മിക്കാനും ഉള്ള സ്ഥലമായും അടയാളപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന കവാടം ഡൌൺ ടൌൺ എന്നറിയപ്പെടുന്നു. അവിടെ മാത്രമേ അടുക്ക് നില കെട്ടിടങ്ങൾ ഉള്ളു.അവിടെ താമസ സൗകര്യം ഉള്ള കെട്ടിടങ്ങൾ ഇല്ല എന്ന് തന്നെ പറയാം.
ചില സാങ്കേതിക വിദ്യ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കുള്ള പാർപ്പിട സൗകര്യം അതുപോലുള്ള സ്ഥലത്തു ഒരുക്കിയിട്ടുള്ളത് ഒഴിവാക്കി പറഞ്ഞാൽ വീടുകളുടെ എണ്ണം നന്നേ കുറവാണ്.
ഓരോ ടൗൺഷിപ്പിലും കുറച്ചു യൂണിവേഴ്സിറ്റികളും കോളേജ് കളും കാണും.. പൊതുവെ കാടും തടാകവും നിറഞ്ഞതാണ് ഇവിടം. വടക്കു ഭാഗത്തു ജനവാസം താരത്മ്യേനെ കുറവാണ് അതുകൊണ്ട് തന്നെ തൊഴിലാവസരങ്ങളും കുറവാണ്.
പഠിത്തം പൂർത്തിയാക്കുവാൻ തൊഴിൽ കണ്ടെത്തിയേ മതിയാകു എന്നത് മറ്റൊരു സത്യം.
ഇവിടെ പട്ടിണി കിടക്കാനും ഏറ്റവും കുറഞ്ഞത് 900 ഡോളർ വേണം എന്നത് പറയാതെ വയ്യ. ഒരു മുറിയും വാഷ്റൂം സൗകര്യവും ലഭിക്കാൻ കുറഞ്ഞത് 650 ഡോളർ വേണം. കാലാവസ്ഥയെ പ്രരോധിക്കാൻ 100 ഡോളർ വേണം, ഇന്റർനെറ്റ് ഫോണിൽ ഡാറ്റാ കണക്ഷൻ ഇതിനായി 150 ഡോളർ വേണം… ഇതു പട്ടിണി കിടക്കാൻ ഉള്ള ചിലവാണ്.
അപ്പോൾ ഇവിടെ വന്നു പി ആർ എടുത്തു ജീവിക്കുന്നവർക്ക് എങ്ങനെ അത് സാധിക്കുന്നു എന്ന സ്വാഭാവികമായ ചോദ്യം നിങ്ങളെ പോലെ എനിക്കും ഉണ്ട്.
അവരാണ് നമ്മുടെ മാതൃക വ്യക്തികൾ. അവർ അവരുടെ പഠിത്തം ഒന്നുകൊണ്ടു മാത്രമല്ല ഇവിടെ പിടിച്ചു നിൽക്കുന്നത്. ഓന്തിനു നിറം മാറുന്നതും പല്ലിക്ക് വാൽ മുറിച്ച് രക്ഷപ്പെടാനും ഉള്ള അതിജീവനത്തിന്റെ കഴിവ് തിരിച്ചറിഞ്ഞവർ മാത്രമാണ് ഇവിടെ ജീവിതം സ്വർഗം എന്ന് പറയുന്നവർ.
ഇവിടുത്തെ ഭവന രഹിതരുടെ കണക്കുകൾ നമ്മളെ ഞെട്ടിപ്പിക്കും. രാത്രിയിൽ ഇത്തരം ആളുകളെ നമുക്ക് കാണാൻ കഴിയും. അവർക്കുള്ള പുനരാധിവാസ കേന്ദ്രങ്ങളിൽ ഒന്ന് ഞാൻ സന്ദർശിച്ചു. രണ്ടു നിലകളിലായി 72 യൂണിറ്റുകൾ. പ്രതിമാസം 100 ഡോളർ വാടകക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു താമസം കാനഡിയൻ സർക്കാർ നൽകുന്നുണ്ട്.. എന്നാൽ അതിന്റെ ആവശ്യക്കാരുടെ എണ്ണത്തിന്റെ 2 ശതമാനം പോലും ആകുന്നില്ല എന്നതാണ്. ആ താമസം കിട്ടുവാൻ യോഗ്യത നേടണം. അതൊരു ഒന്ന് ഒന്നര കടമ്പയാണ്. ഈ കണക്കുകൾ വച്ചു നോക്കുമ്പോൾ ഇവിടെ വന്നു ജീവിതം ഉറപ്പിച്ചവരുടെ കണക്കുകൾ ഇതിലും ഭീകരം ആണ്.
നാട്ടിൽ ജോലികിട്ടാത്ത കുട്ടികളെ നോക്കി, വീട്ടിലെ പ്രായമാവർ പറയും ‘വെറുതെ ഇരിക്കുന്ന നേരത്ത് തെങ്ങിന് ഒരു തടം എടുത്തുകൂടെ’ ന്നു. ഇവിടെ വരുന്ന ചെറുപ്പക്കാർ “ഇവിടെ ” അതൊക്കെ തന്നെ ചെയ്യുന്നു എന്ന് അറിയുക.
ഇവിടെ ജീവിക്കാൻ തീരുമാനം എടുത്തവർ വെറുതെ ഇരിക്കുന്നില്ല… എന്തെങ്കിലും ജോലിക്ക് പോകും. അതു അവർ അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ വരുമാനങ്ങളും ബാങ്കിൽ കൂടി മാത്രം ആയതു കൊണ്ട് തൊഴിലാളികൾ വഞ്ചിക്കപ്പെടുന്നില്ല. രാഷ്ട്രീയ ഇടപെടലുകൾ, സ്വജന പക്ഷപാതം ഇതൊന്നും ഇവിടെ ഇല്ല. രാവും പകലും നോക്കാതെ, കാലാവസ്ഥയെ അതി ജീവിച്ചു നീങ്ങാൻ കഴിവുള്ളവർ മാത്രമേ ഇവിടെ വിജയിക്കുന്നുള്ളു.
ഇവിടെ നമ്മൾ കുടിയേറ്റക്കാർ ആണ്. കാനഡപോലെ വിസ്തൃതി കൂടിയ രാജ്യങ്ങൾക്ക് കൂടിയേറ്റക്കരേ ആവശ്യമുണ്ട്. അവരിൽ നിന്നും ലഭിക്കുന്ന ടാക്സിന്റെ കണക്കും ഞെട്ടിപ്പിക്കുന്ന ഒന്നാണ്.
ഇവിടുത്തെ “മണ്ണിന്റെ മക്കൾ ” ഇൻഡീജീനിയസ്, അവർക്ക് താമസം, കൃഷി, ആരാധനാലയം, പാർക്കുകൾ ഇതെല്ലാം പ്രത്യേകം സ്ഥലത്ത് അടയാളപ്പെടുത്തി അവരെ സംരക്ഷിക്കാൻ സർക്കാർ സദാ സന്നദ്ധർ ആണ്. ഫസ്റ്റ് സിറ്റിസൺ എന്നറിയപ്പെടുന്ന ഇക്കൂട്ടർക്ക് പ്രത്യേക നിയമ വ്യവസ്ഥകളും ഉണ്ട്. ബാങ്ക് കളിൽ ഇവർക്ക് ലഭിക്കുന്ന പലിശ കൂടുതലും അടക്കേണ്ട പലിശ കുറവും ആണ്. ഇവർക്ക് പ്രത്യേക പോലീസ് വരെ ഉണ്ട്. സ്കൂൾ ബസിൽ പോലും ഫസ്റ്റ് സ്റ്റുഡന്റ് എന്നെഴുതിയ ബസ്സിൽ ആണ് അവർ സ്കൂളിൽ എത്തുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നും.. എന്നാൽ ഓരോ രാജ്യവും അവരുടെ മണ്ണിന്റെ മക്കളെ ഇങ്ങനെ സംരക്ഷിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് തന്നെ അവർ അവരുടെ രാജ്യം വിട്ട് എങ്ങും പോകുന്നില്ല…
ഇനിയുമുണ്ട് ഒത്തിരി കാര്യങ്ങൾ പറയാൻ…
ആരോഗ്യ പ്രശ്നങ്ങളാൽ എഴുത്ത് അല്പ്പം വൈകി. ഖേദിക്കുന്നു.
തുടരും
✍️ജെകെ
4 Comments
പട്ടിണി കിടക്കാൻ 900 dolor 😒😒😒
🥰🥰👌
കണ്ടില്ലാലോ കരുതി ഇരിക്കുവായിരുന്നു. നല്ല എഴുത്തു. പെട്ടെന്ന് സുഖം ആവട്ടെ
ഇപ്പൊ ഓക്കേ ആയി… തുടർന്ന് വായിക്കം. നന്ദി 🙏🏻