“ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുന്നു.. ”
സാധാരണ ഗതിയിൽ അയാൾ സംസാരിക്കുമ്പോൾ അവൾ പകുതി മാത്രമേ ശ്രദ്ധിക്കാറുള്ളു.. മിക്കവാറും പുസ്തകം വായിക്കുകയായിരിക്കും, അല്ലെങ്കിൽ കയ്യിലുള്ള പേന വച്ചു എന്തെങ്കിലും കുത്തിവരയ്ക്കും.. ഫോൺ വയ്ക്കുമ്പോഴേക്കും അവൾ ഒരു ഡൂഡിൽ ആർട്ട് ചെയ്തെടുത്തിട്ടുണ്ടാവും.
പെട്ടെന്ന് ആണ് മനസിനെ അലോസരപ്പെടുത്തുന്ന എന്തോ കേട്ട പോലെ തോന്നിയെ.. വിശ്വസിക്കാൻ കഴിയാത്ത പോലെ അവൾ ചോദിച്ചു
“എന്താ…?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അല്ല ഈ അവധിക്കു ഞാൻ അങ്ങോട്ട് വരും. അറബി ഇരുപത് ദിവസം ലീവ് അനുവദിച്ചു.
കുറച്ചു നേരം അവൾക്ക് എന്ത് പറയണം എന്നറിയാതെ നിന്നു.
കാലിന്റെ അടിയിൽ നിന്നു എന്തോ ഒരു തരം വിറയൽ അരിച്ചു കേറുന്ന പോലെ.. അവളുടെ മൗനം സ്ഥായിയായ അവസ്ഥ ആയിരുന്നതിനാൽ അയാൾക്ക് ഒന്നും തോന്നിയില്ല. അയാൾ തന്നെ തുടർന്നു. രാത്രിയാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തേക്കുന്നെ..
അവൾ മൂളി.
ഫോൺ വച്ചു, വരച്ചുകൂട്ടിയെടുത്ത ചിത്രം അവൾ ചുരുട്ടി പുറത്തെക്ക് എറിഞ്ഞു. എപ്പോഴും ആഹാരo തേടി അവളെടുത്തേക്കെത്തുന്ന കാക്കകൾ അന്നവൾ എറിഞ്ഞു കൊടുത്ത പങ്കായിരിക്കുമതെന്ന് കരുതി ആ കടലാസ്സിന് വേണ്ടി പൊരിഞ്ഞ പോര് നടത്തി.
ഭീതിയുടെ അതിതീവ്രമാനസിക സംഘർഷത്തിലാണെങ്കിലും അവൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ടു പെട്ടെന്ന് അകത്തേക്കോടി.
“അമ്മേടെ സുന്ദരികുട്ടീ ഉണർന്നോ… വാടാ പൊന്നെ” എന്ന് പറഞ്ഞവൾ കുഞ്ഞിനെ മാറോടു ചേർത്ത് മുറുക്കെ പിടിച്ചു. ഇനിയും വിടരാതെ വാഴച്ചുണ്ടിനകത്തുള്ള പൂമോട്ടു പോലെ ആ കുട്ടിയും അവളും ഒത്തണഞ്ഞുചേർന്നങ്ങനെ കുറെനേരം നിന്നു.
കുഞ്ഞു അയാളുടെ അമ്മയെ പോലെ സുന്ദരിയാണെന്ന് പറയുന്നവരോടു അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നും. മോൾ കുറച്ചു സൗന്ദര്യം കുറഞ്ഞാലും “അമ്മയെ പോലെ ഇരുന്നാൽ പോരായിരുന്നോ കുഞ്ഞേ നിനക്ക് “എന്ന് അവൾ ആരുമില്ലാത്തപ്പോൾ അതിനോട് പലകുറി ചോദിക്കാറുണ്ട്.
ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് കല്യാണലോചന വരുന്നത്. തനിക്കു പതിനെട്ടു തികഞ്ഞിട്ടില്ലന്ന് അഭിരാമിക്ക് അറിയാം. അതിനാൽ അവൾ സന്തോഷിച്ചു ഇതൊന്നും ഉടനെ നടക്കാൻ പോകുന്നില്ല.
അവൾ ആ കല്യാണ ദല്ലാളിനെ നോക്കി ഊറി ചിരിച്ചു. എന്നാൽ അയാൾ പറഞ്ഞത് കേട്ടവൾ അന്ധാളിച്ചു.. നമുക്ക് കെട്ട് അമ്പലത്തിൽ വെച്ച് നടത്താം രജിസ്‌ട്രേഷൻ ആറുമാസം കഴിഞ്ഞു ചെയ്യാം. ഇതൊന്നും ആരും അറിയാൻ പോകുന്നില്ലന്നെ..
പണ്ട് മുതലേ അച്ഛന് വലിയ വിവരമൊന്നുമില്ല. ആരെന്ത് പറഞ്ഞാലും ഓ അങ്ങനെ ആണല്ലേ എന്ന് പറഞ്ഞു അതിൽ കടിച്ചു തൂങ്ങുന്ന വ്യക്തിത്വമില്ലാത്ത മനുഷ്യൻ. അമ്മയാണ് വീട് നോക്കിപോയിരുന്നത്.
ചിട്ടിയും അല്ലറ ചില്ലറ പച്ചക്കറി വില്പനയും ഒക്കെ നടത്തി പഠിപ്പിച്ചു കേറ്റിയത് അവരാണ് . ഗൾഫുകാരന്റെ ആലോചന എന്ന് കേട്ടു അവർ വീണ മട്ടാണ്. സഹോദരൻ സ്കൂൾ വിദ്യാർത്ഥി ആയോണ്ട് അവനിതിൽ പ്രതേകിച്ചു ഒന്നും പറയാനുണ്ടായില്ല.
ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്ക് പ്രണയമുണ്ടാവണം, ഇനി കോളേജിൽ അയക്കണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾ ശരിക്കുംപേടിച്ചു. എതിർത്താൽ ഇനി പഠിത്തം മുന്നോട്ട് പോകില്ല.
അവളുടെ പ്രണയം പച്ചയും നീലയും മഞ്ഞയും ചാലിച്ചു കാൻവാസിൽ തീർക്കുന്ന വർണ്ണവിസ്മയങ്ങളായിരുന്നു. നിറങ്ങൾ അവളുടെ സിരകളിലൂടെ ഒഴുകി കണ്ണുകളെ മത്ത് പിടിപ്പിക്കും… അവൾ ഭ്രാന്തമായ ഹൃദയ തുടുപ്പുകളോടെ നിമിഷ നേരം കൊണ്ട് വാചാലമായ നിശ്ചല ചിത്രങ്ങൾ തീർത്തെടുക്കും. മണിക്കൂറിൽ നാലു വട്ടം ചിലയ്ക്കുന്ന പല്ലികൾ മുറിയിലെ ഓട്ട വീണ മൺകട്ട ചുവരിന്നുള്ളിലൂടെ ആ ചിത്രങ്ങൾ നോക്കി വാ പൊളിച്ചു നിൽക്കാറുണ്ട്.
വിവാഹത്തിന് ഒരു നാലു ദിവസം മുൻപാണ് പടിഞ്ഞാറെ വശത്തെ കിണറ്റിൻ കരയിൽ പാതി പൊട്ടിപോയ ബക്കറ്റിൽ വെള്ളം കോരി നിറച്ചോണ്ട് ഇരുന്ന അവളെ കഷ്ടിച്ച് അറുപതു സ്‌ക്വർഫീറ്റ് വിസ്തീർണമുള്ള തിണ്ണയിലേക്ക് പ്രതിശ്രുത വരനെ കാണാൻ വിളിച്ചത്. ഇതിനു വലുത് ഒന്നും വരാനില്ല എന്ന മട്ടിൽ നിന്ന അവളെ പാടെ ഞെട്ടിച്ച കൂടിക്കാഴ്ച.. അവളെക്കാൾ പതിനഞ്ചു വയസ്സ് കൂടുതലുണ്ടായാൾക്ക്.
മൊട്ടത്തലയും ആറടിയിലധികം പൊക്കവും കണ്ടാൽ ധാരാസിങ്ങിന്റെ എതിരാളിയായി പോർക്കളത്തിലെറങ്ങി അയോളോട് കിടപിടിച്ചു തോറ്റതിന്റെ പകപോക്കലിനായി തക്കം പാത്തിരിക്കുന്ന പഴയെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന കരുത്തനായ വില്ലനെ അയാൾ അനുസ്മരിപ്പിച്ചു.
കുടുംബക്കാർക്ക് എങ്ങനെയും കെട്ടു നടത്തി തലവേദന തീർക്കുക തന്നെ ലക്ഷ്യം. ആരൊക്കെയോ പറഞ്ഞു ഒരു ദുസ്വഭാവമില്ല പക്വത എത്തിയ പയ്യൻ.. അവൾക്ക് അപ്പോഴും ഒന്നും പറയാൻ തോന്നീല. അങ്ങനെ അത് നടന്നു.
ചെന്ന് കേറിയത് ഒരു ഗൾഫുകാരന്റെ വീടായി തോന്നീല്ല. പൊട്ടിപ്പോയ ചുവരുകളും റൂഫും ഏച്ചുകെട്ടി പുട്ടി അടിച്ചങ്ങനെ ഒരു ചെറിയ വീട്. അതൊന്നും അവൾക്ക് വിവാഹം എന്ന ദുരന്തത്തേക്കാൾ വലുതായി തോന്നിയില്ല. ആകെ ഉള്ള ആശ്വാസം അയാൾക്ക് പത്തു ദിവസം മാത്രമേ ലീവ് ഉള്ളു. അത് കഴിഞ്ഞാൽ തിരിച്ചു വീട്ടിൽ പോകാം അവൾക്കു ഡിഗ്രി കഴിയും വരെ അവിടെ നിൽക്കാൻ അനുവാദം കിട്ടിട്ടുണ്ട്.
ആദ്യത്തെ ദിവസം തന്നെ അതുവരെ മിണ്ടാത്തയാൾ അവളെ ശരീരികമായും മാനസികമായും വേദനിപ്പിച്ചു. സ്നേഹവും പ്രണയവും വികാരവും വെറും കെട്ടുകഥയായി അവൾക്ക് തോന്നി. രാത്രി മുറിയിൽ കയറി ബലിഷ്ഠമായ ശരീരം കൊണ്ടവളെ കീഴ്പ്പെടുത്തി കഴുകൻ രാവിലെ എണീറ്റു പോയി കൊണ്ടിരുന്നു. പിന്നെയും അടുത്ത രാത്രി വരെ തീർത്തും അപരിചിതനായി.
ബന്ധുമിത്രാദികളെ കാണാൻ പോകാനായി അറബിനാട്ടിലെ ഈന്തപ്പഴം എണ്ണി പെറുക്കി വയ്ക്കുമ്പോൾ അയാളുടെ അമ്മയുടെ മുഖം അഭിമാനത്താൽ ചുവന്നു തുടുത്തു. അവൾക്കു എന്തോ അയാളെന്നല്ല ആരും അവളെ ഗൗനിക്കുന്നതായി തോന്നിയില്ല.
അങ്ങനെ പത്തു ദിവസത്തെ ഉയിരുപിടച്ചിലിനു അർദ്ധവിരാമമിട്ടു കൊണ്ട് അയാൾ പോകുന്ന ദിവസം അവൾക്ക് എന്തെന്നില്ലാത്ത ഉന്മേഷം ഉണ്ടായി.. പുറത്തിറങ്ങി അവൾ ചെടികളെ ഓമനിച്ചു. നിറച്ചും വെളുത്ത മുത്തു വിടരുമ്പോലെ പൂത്തുലഞ്ഞ മുറ്റത്തെ മണിമുല്ല അവളെ വീണ്ടും ആകാശത്തേക്ക് പറന്നു ചെല്ലാൻ ഭ്രമിപ്പിച്ചു.
“അനിയൻ വരുമോ കൊണ്ട് പോകാൻ?”
അയാൾ പുറകെ നിന്നു ചോദിച്ചു. ആ ശബ്ദം പരുക്കൻ ആയിരുന്നു.. അവൾക്കെന്തോ ഭയം തോന്നി.
“ആ വരും.. അവൾ ഞെട്ടലോടെ പറഞ്ഞു”
അതിനു ശേഷം അയാൾ വരുന്നത് കുഞ്ഞിന്റെ ഇരുപ്പത്തെട്ട് കെട്ടിന്റെ അന്നാണ്. അയാൾ വന്നു കുട്ടിയെ ദൂരെ നിന്ന് നോക്കിക്കണ്ടു പോയി.
എത്ര വിചിത്ര സ്വഭാവമുള്ള മനുഷ്യൻ…
അയാൾ ആഴ്‌ചയിലൊരിക്കൽ വിളിക്കും. ജോലി വളരെ പാടാണ് സ്വന്തം ചിലവിനുള്ള കാശ് പോലും കിട്ടുന്നില്ല എന്ന് ആവർത്തിക്കും.
ഇപ്പോഴും അവളുടെ അമ്മ തന്നെ ചിലവുകൾ നോക്കി പോന്നു. ഒരമ്മ ആയതോടെ പഠിപ്പു നിർത്തി. ഈ ജീവിതം ഇനി എങ്ങനെ ജീവിക്കണം എന്ന ചിന്തഭാരത്തെ അവൾക്കു അതിജീവിക്കാൻ കഴിയാതെ ആയിരിക്കുന്നു. ചുവരിലെ പടങ്ങൾക്കു പൊടിപിടിച്ചു മൂടി അതിലെ ചില രൂപങ്ങൾ കണ്ടാൽ നിഴലുകൾ മാത്രമായി അവശേഷിച്ചു.
ഒരിക്കൽ കുഞ്ഞിന് പനി കുറയാതെ വന്നപ്പോ ചില ടെസ്റ്റുകൾ നടത്തണം കാശ് ഒരുപാടാകും എന്ന് അയാളോട് പറഞ്ഞു നോക്കി. എന്റെൽ അതിനുള്ള വകയൊന്നുമില്ല. നിന്റെ കുടുംബമില്ലേ കൂടെ എന്ന് മറുപടി. അതിനു ശേഷം അയാളെ കാണാൻ പോകുന്നത് ഇനിയാണ്. അയാൾ ആരാണ്? അയാളെ കുറിച്ചു ആലോചിക്കുമ്പോ തനിക്കു ഛർദിക്കാൻ വരുന്നതായി തോന്നുന്നു.
അയാൾ രണ്ടു ദിവസം കഴിഞ്ഞെത്തും.. അവൾ കിതച്ചു കൊണ്ട് ഉറക്കത്തിൽ നിന്നു ഞെട്ടി എണീറ്റു.. ഉറക്കെ നിലവിളിച്ചോണ്ട് ഓടണം എന്ന് തോന്നി.. പക്ഷെ അവിടെയും ഒരിറ്റു കണ്ണീരില്ലാതെ അവൾ മനസ്സിനെ വരിഞ്ഞു മുറുക്കി.
പെട്ടെന്ന് അടുത്തിരുന്ന പത്രകെട്ടിൽ അമ്മതൊട്ടിലെത്തിയ അറുന്നൂറ്റിനാൽപത്താറാം അതിഥിയെ ‘നിധി ‘എന്ന് വിളിച്ച വാർത്തയിലേക്ക് അരണ്ടവെളിച്ചത്തിൽ അവളുടെ കണ്ണുകൾ ഉറ്റുനോക്കി. കുഞ്ഞിനെ അവൾ അതെ കിതപ്പുകളോടെടുത്തു മാറണച്ചു . ഉറങ്ങുന്ന ആ കുഞ്ഞുമുഖത്തേക്ക് നോക്കി പറഞ്ഞു ‘അറുനൂറ്റി നാൽപത്തേഴ്…’
കാലങ്ങൾ ഇങ്ങനെ ഉരുണ്ടു പോയി.. മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷനിൽ കൂടെ റീമ നാലാം നമ്പർ പ്ലാറ്റ്ഫോമിലൂടെ കോച്ച് എ പൊസിഷൻ പതിനൊന്ന് അന്വേഷിച്ചു പരക്കം പായുന്നെന്റെ ഇടയിൽ കണ്ടമാത്രയിൽ തന്നെ സ്വബോധം നശിച്ചുവെന്ന് മനസ്സിലാകുന്ന എന്നാൽ അസാധാരണമായ ആകർഷണം തോന്നുന്ന പെൺകുട്ടിയെ നോക്കി നിന്നു പോയി…
ദൈന്യതയേറിയ കണ്ണുകളോടെ തിരക്കിലോടുന്ന എല്ലാരേയും നോക്കി ചിരിക്കുന്നുണ്ടവൾ… ഏതോ ഇരുണ്ട ജീവിതത്തിന്റെ അദ്ധ്യായത്തിൽ നിന്നു വലിച്ചു കീറി ഞെരിപ്പൊടിലെക്കെറിഞ്ഞ പഴയ കഥയിലെ കനലിൽ വെന്തെഴിയുന്നവൾ!തന്റെ ഹൃദയത്തിന്റെ പൊള്ളയായ പുകകുഴലിലൂടെ അവൾ
“അറുന്നൂറ്റി നാൽപത്തേഴ് ”
എന്ന് ഉറക്കെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നു ..
ഫോട്ടോ കടപ്പാട് :ഗൂഗിൾ
#എന്റെരചന
#ഞാൻ ഈ അവധിക്ക് അങ്ങോട്ട് വരുന്നു
6 Comments
Super my dear 🥰🥰🥰… Ithonnum aarum paranjillaaa kochu galliiii
👌👌👌
ഡിഗ്രി സെക് ഇയർനു പതിനെട്ടു കഴിയാത്ത കുട്ടിയോ..
ഒരാളെ അഞ്ചു വയസിൽ ഒന്നിൽ ചേർത്തൂടെ?
കഥയിൽ ചോദ്യം വേണോ 😡 ഇത്രേം നല്ല കഥയിൽ 18 തികഞ്ഞില്ല എന്നത് മാത്രെ കണ്ടുള്ളോ 🙄 ഇതു ആധാർകാർഡും കൊണ്ട് സ്കൂളിൽ ചേരുന്ന കാലത്തിലെ കഥയല്ല ടോ 😂😂
👌👌