ഉമ്മറത്തെ ചൂരൽ കസേരയിൽ അമ്മ ഇരുന്നു, എവിടേക്കോ പുറപ്പെട്ടതു പോലെ. അടുത്തുള്ള ചാരുപടിയിൽ വച്ച കറുത്ത ബാഗിന്റെ അടുത്തു വെയ്ക്കാനായി ചെറിയ നീല ബാഗു കൂടി എടുത്തുകൊണ്ടുപുറത്തേക്കു വന്ന നിരുപമയുടെ മുഖത്തു അക്ഷമ ആയിരുന്നു.
“പ്രദീപന്റെ ഓട്ടോ എന്താ എത്ര വൈകുന്നത്? രണ്ടു മണിക്ക് വരാൻ ഞാൻ പറഞ്ഞതാണല്ലോ.” അവൾ പിറുപിറുത്തത് മനസ്സിലായിരുന്നു.
അവളുടെ പിന്നാലെ പുറത്തേക്കുവന്ന റിയക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കരച്ചിലോടെ ചോദിച്ചു.
“എന്തിനാ അമ്മേ, അമ്മമ്മയെ ഇവിടുന്നു മാറ്റുന്നത്? ഞാൻ ചെയ്തു കൊടുത്തോളാം എല്ലാ കാര്യങ്ങളും.”
നീരുപമ റിയക്കുട്ടിയെ തള്ളിമാറ്റി എന്നിട്ട് അവളോട് ദേഷ്യപ്പെട്ടു. ” റിയാ നീനക്കു പറഞ്ഞാൽ മനസ്സിലാവില്ലേ? ഞാൻ എന്തെല്ലാം നോക്കണം. നിന്റെയും നിന്റെ അനിയന്റെയും കാര്യങ്ങൾ. പിന്നെ ഈ വീട്ടിലെ ജോലികൾ. നിന്റെ അച്ഛൻ ഗൾഫിൽ അല്ലായിരുന്നുവെങ്കിൽ എനിക്കൊരു സഹായമാകുമായിരുന്നു. പിന്നെ എന്റെ ട്യൂഷൻ. അതു വേണ്ടന്നു വയ്ക്കാൻ പറ്റില്ല. അതു നമ്മുടെ ഒരു വരുമാനമാർഗ്ഗം ആണ്, പിന്നെ എന്റെയൊരു സന്തോഷവും. നീ വിചാരിക്കുന്നത് പോലെ അമ്മമ്മക്ക് ഒരു വിഷമവും അവിടെ ഉണ്ടാവില്ല. ഇവിടെ ഉള്ളതിനേക്കാൾ ഭംഗിയായി അവിടെ എല്ലാകാര്യങ്ങളും നോക്കാൻ ആളു ഉണ്ടാവും. അതിനു നമ്മൾ പൈസ കൊടുക്കുന്നുണ്ട്.
റിയയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടിരുന്നു. അമ്മ മറവിയുടെ മടിത്തട്ടിൽ ആയതുകൊണ്ടാവാം ആ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒന്നും സംഭവിക്കാത്താതു പോലെ.
ഓട്ടോ മുറ്റത്തു വന്നു നിന്നു. കറുത്ത ബാഗും നീല ബാഗും ഓട്ടോയിൽ എടുത്തവയ്ക്കാൻ ഓട്ടോ ഡ്രൈവർ സഹായിച്ചു. നീരുപമ അമ്മയുടെ കൈ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. കണ്ണുകൾ തുടച്ചു കൊണ്ട് റിയ അമ്മമ്മയെ കെട്ടിപിടിച്ചു ഉമ്മ വച്ചു.
“നമ്മൾ എങ്ങോട്ടാ പോവുന്നത്?” അതു ഒരു സാധാരണ ചോദ്യം ആയിരുന്നില്ല.
ജീവിതം മുഴുവൻ മറന്ന ഒരാളുടെ ഉള്ളിൽ നിന്നുയർന്നതായിരുന്നു. ആ കണ്ണുകൾ എങ്ങോട്ട് ഒക്കെയോ ഒഴുകിനടന്നു. ഈ ലോകത്തിനോട് ഒരു ബന്ധവും ഇല്ല എന്നു പറയുന്നതു പോലെ.
“അമ്മേ നമുക്ക് പോവാം ” നീരുപമ നീട്ടിയ വിരലിൽ അമ്മ മുറുകെ പിടിച്ചു, ഇതാണ് എന്റെ ഏക ആശ്രയം എന്നു പറയുന്നതു പോലെ.
ഓട്ടോ നീങ്ങി തുടങ്ങിയപ്പോഴും നീരുപമയുടെ കൈ വിരലിൽ അമ്മ മുറുകെ പിടിച്ചിരുന്നു.
ശരണാലയത്തിന്റെ വാതിൽക്കൽ ഓട്ടോ നിർത്തിയപ്പോൾ അമ്മ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ചുറ്റും നോക്കി. ഉള്ളിലേക്ക് നടന്നപ്പോൾ അവിടെ ഇരിക്കുന്ന ഓരോ മുഖവും ഒരുപാടു കഥകളുടെ ബാക്കിയായി നീരുപമക്ക് തോന്നി. കൂടെ വന്ന സഹായി കിടക്കയിൽ ഇരുത്തിയപ്പോൾ അമ്മ നിസ്സഹായത്തോടെ നീരുപമയെ നോക്കി. പണ്ടു ഒന്നാം ക്ലാസ്സിൽ ആക്കി അമ്മ തിരിച്ചു പോവുമ്പോൾ തനിക്കും ഇതേ ഭാവമായിരുന്നു എന്നു അവൾ ഓർത്തു. അമ്മയെ ചേർത്തു പിടിച്ചു അവൾ യാത്ര ചോദിച്ചു.
അപ്പോഴാണ് അവൾ കുറച്ചു മുൻപേ അവിടുത്തെ ഓഫീസിൽ കണ്ട ഒരു സ്ത്രീ ആ മുറിയിലേക്ക് വന്നത്.
“ആരും പോവരുത്. ഇവിടുത്തെ പ്രശസ്ത കാർഡിയോളിജിസ്റ്റ് ആയ നവിൻ മേനോന്റെ അമ്മയുടെ എഴുപതാം പിറന്നാൾ ആണ് ഇന്ന്. ഇവിടുത്തെ അന്തേവാസികളെ കാണാൻ അദ്ദേഹം അമ്മയോടൊത്തു ഇങ്ങോട്ട് വരുന്നു. നമുക്ക് എല്ലാവർക്കും ചേർന്നു അവരെ സ്വികരിക്കാം.”
അപ്പോഴേക്കും ശരണാലയത്തിന്റെ മുറ്റത്തു ഒന്നു രണ്ടു വണ്ടികൾ വന്നു നിന്നു. റെഡ് കളറിലുള്ള സ്വിഫ്റ്റ് കാറിൽ പേരു കേട്ട കാർഡിയോളിജസ്റ്റ് നവിൻ മേനോൻ ഇറങ്ങി. കൂടെ അദ്ദേഹത്തിന്റെ അമ്മ ശ്രീദേവിഅമ്മയും. അവരെ സ്വീകരിക്കാൻ എല്ലാവരും മുറ്റത്തേക്ക് ചെന്നു. രണ്ടാമത്തെ കാറിൽ നിന്നു അന്തേവാസികൾക്കുള്ള ഭക്ഷണവും സമ്മാനങ്ങളും പുറത്തേക്കു എടുത്തു വച്ചു. എല്ലാവരും ഒന്നിച്ചു ഇരുന്നു. ജോലിക്കാരോടൊപ്പം ശ്രീദേവിഅമ്മയും ഭക്ഷണം വിളമ്പി. അമ്മയുടെ അടുത്തു നീരുപമയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തു എത്തിയപ്പോൾ ശ്രീദേവിഅമ്മ ഒന്നുനിന്നു. നീരൂപമയുടെ അമ്മയെ ഒരു നിമിഷം നോക്കിനിന്നു.
“പുതിയ ആളാണ്. ഇന്നു വന്നതേ ഉള്ളു ”
ജോലിക്കാരിയുടെ വിശദീകരണം ശ്രദ്ധിക്കാതെ അവർ ചോദിച്ചു “ഇതു ഇന്ദിരയല്ലേ? ഇവളെ ആരാ ഇവിടെ കൊണ്ടുവന്നത്?”
ഉത്തരം പറഞ്ഞതു നിരുപമയാണ്. “അമ്മയ്ക്ക് മറവി രോഗമാണ്. ആരെയും മനസ്സിലാവില്ല. അമ്മയെ അറിയോ? ”
ആ ചോദ്യത്തിന് മറുപടി കുറെ മറുചോദ്യങ്ങൾ ആയിരുന്നു. ” നീ ആണോ ഇവളുടെ മകൾ? നീ ആണോ ഇവളെ ഇവിടെ കൊണ്ടു വ ന്നു ആക്കിയത്? നിനക്കു എങ്ങിനെ തോന്നി കുട്ടി ”
കരഞ്ഞു കൊണ്ട് ശ്രീദേവിഅമ്മ നീരുപമയുടെ അമ്മയെ കെട്ടിപിടിച്ചു. പക്ഷെ ആ അമ്മ അപ്പോഴും മറവിയുടെ പുതപ്പിന്റെ അടിയിൽ ആയിരുന്നു.
ആ അമ്മയോട് ചേർന്നിരുന്നു ആ കൈ മടിയിൽ വെച്ചു കൊണ്ട് ശ്രീദേവി അമ്മ നീരുപമയോടു ചോദിച്ചു “ഞാൻ നിനക്കു ഒരു കഥ പറഞ്ഞു തരട്ടെ?”
‘ഒരു പാടു കാലം മുൻപ് രണ്ടു കൂട്ടുകാരികൾ ഒന്നിച്ചു കോളേജിൽ പഠിച്ചിരുന്നു. ഇന്ദിരയും ശ്രീദേവിയും. പഠിക്കാൻ മിടുക്കി ആയിരുന്നു ഇന്ദിര. അവളുടെ വിവാഹം അവളുടെ അച്ഛന്റെസഹോദരിയുടെ മകനുമായി എത്രയോ മുൻപ് വീട്ടുകാർ നിശ്ചയിച്ചു വച്ചതാണ്. അന്നു ഒരു ഞായറാഴ്ച. ആ പെൺകുട്ടികൾ അമ്പലത്തിലേക്ക് പോയതായിരുന്നു. പെട്ടെന്നായിരുന്നു കോരിച്ചൊരിയുന്ന മഴ. അവർ പാർക്കിന്റെ സൈഡിൽ കൂടി വീട്ടിലേക്കു നടന്നു. അപ്പോഴാണ് ആ കാറ്റാടി മരത്തിന്റെ തൊട്ടു താഴെ ഒരു പഴത്തുണിയിൽ മൂന്ന് ദിവസം പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞിനെ ആരോ കിടത്തിയിരിക്കുന്നത് കണ്ടത്. മഴ കൊണ്ട് ആ കുഞ്ഞു വിറക്കുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടി എത്ര വിലക്കിട്ടും മറ്റവൾ ആ കുഞ്ഞിനെ വാരിയെടുത്തു വീട്ടിലേക്കു കൊണ്ട് പോയി. അതിന്റെ പേരിൽ അവൾക്കു അവളുടെ ജീവിതം നഷ്ടപ്പെട്ടു. വിവാഹം മുടങ്ങി. വീട്ടുകാർ അന്യരായി. അവളുടെ കുഞ്ഞു ആണെന്ന് വരെ ആളുകൾ പറഞ്ഞു. ആ കുഞ്ഞിനെ വളർത്താൻ അവൾ ട്യൂഷൻ തയ്യൽ വിട്ടുജോലി അങ്ങിനെ പലതുംചെയ്തു. ഇനി ഞാൻ പറയട്ടെ ആ അമ്മ ഇവളാണ് ആകുഞ്ഞു നീയും’
ലോകം നിശ്ചലം ആയതു പോലെ നിരുപമക്കു തോന്നി. അവളുടെ ഉള്ളിൽ ഒരു സമുദ്രം പൊട്ടിത്തെറിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ ദുരെക്കു നോക്കിയിരിക്കുന്ന അമ്മയുടെ അടുത്തേക്ക് അവൾ സാവധാനം നടന്നു.
” അമ്മേ ” ഒരു പൊട്ടിക്കരച്ചിലോടെ അവൾ അമ്മയെ കെട്ടിപിടിച്ചു..
“അയ്യോ എന്റെ മോൾ വന്നോ? നീ മഴയിൽ ആകെ നനഞ്ഞല്ലോ.” അമ്മയും അവളെ ചേർത്തു പിടിച്ചു.
ഒരു മഴക്കാലപുലരിയിൽ കൊടുത്ത അതേ സ്നേഹത്തോടെ അമ്മ അവളെ വീണ്ടുംവീണ്ടും ചേർത്തു പിടിച്ചു.
“ഇനി ഞാൻ അമ്മയെ എങ്ങോട്ടും വിടില്ല.” ഒന്നും മനസ്സിലായില്ലെങ്കിലും മറവി കൂട്ടിൽ ഇരുന്നു അമ്മ അവളുടെ കൈ മുറുകെപിടിച്ചു.
ഒരു പുഞ്ചിരിയോടെ ശ്രീദേവി അമ്മ പറഞ്ഞു. “മോളെ മറവി ഓർമ്മകളെ മായ്ക്കും. പക്ഷേ അതു ഒരിക്കലും സ്നേഹത്തെ മറക്കില്ല.”
നീരുപമ തിരിച്ചു പോവുമ്പോൾ കൂടെ അമ്മയും ഉണ്ടായിരുന്നു.
#എന്റെരചന
#മറവി

