ഈ കല്യാണം കല്യാണം എന്നു പറയുന്നത് കേൾക്കുമ്പോൾ ഇത്ര മധുരമുള്ള ഒരു സാധനം ഈ ഭൂമുഖത്ത് വേറെ ഇല്ലെന്നാണ് ഞാൻ ഓർത്തത്. അല്ല, ഇതിനിപ്പം ഇത്ര മധുരം ആണെങ്കിൽ, പിന്നെ മനുഷ്യന് daily, പോട്ടെ വർഷാവർഷം എങ്കിലും ഓരോന്ന് കഴിച്ചു കൂടെ? അല്ല, എന്റെ ചോദ്യം ന്യായമല്ലേ? ഇപ്പം മധുരമുള്ള ഒരു പലഹാരം മുന്നിൽ കണ്ടാൽ ഉദാ : അവലോസുണ്ട ഒരു രണ്ടുമൂന്നെണ്ണമെങ്കിലും ഒറ്റയടിക്ക് കഴിക്കുവേലെ? അല്ലേ വേണ്ട, അവല് വിളയിച്ച ഇലയട –എന്നും കിട്ടിയാലും മതിവരുമോ? അതിനും മധുരം തന്നെയല്ലേ ഉള്ളത്? പിന്നെ ഈ കല്യാണം മാത്രമെന്നാ ഒറ്റ ഒരെണ്ണത്തിൽ നിർത്തുന്നത്? ഒന്നറിഞ്ഞിട്ടു തന്നെ കാര്യം! എന്നിലെ അന്വേഷണ കുതുകി കെട്ടും പൊട്ടിച്ച് ഇറങ്ങി!!
വായിനോട്ടം ആയിരുന്നു ആദ്യപടി. എന്തുചെയ്യാം.. ഒന്നൊക്കുമ്പം ഒന്നൊക്കുവേല. ഒരു കോന്തനെയും കംപ്ലീറ്റ് അങ്ങ് പിടിക്കുന്നില്ല! ചിരി കൊള്ളാമെങ്കിൽ നടപ്പ് കൊള്ളുവേല, ജോലി കൊള്ളാമെങ്കിൽ കൂലി കൊള്ളുവേല, മീശ കൊള്ളാമെങ്കിൽ ആശ കൊള്ളുവേല… അങ്ങനെ അങ്ങനെ. നമ്മുടെ ചൂണ്ടയിൽ ഒന്നും കുരുങ്ങുന്നില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ഒരു മാന്ത്രികച്ചൂണ്ടയിൽ നമ്മൾ അങ്ങ് കുരുങ്ങുന്നത്! ഹെന്റമ്മേ.. അതൊരു കുരുക്കായിപ്പോയി കേട്ടോ. കുതറിയിട്ടും ചിതറിയിട്ടും ഒന്നും കുരുക്ക് മുറുകുന്നത് അല്ലാതെ അയവിന്റെ ഒരു ലക്ഷണവുമില്ല! ഓടി നോക്കി, ചാടി നോക്കി, dive ചെയ്തിട്ട് പോലും ചൂണ്ട കൊരുത്തിടത്തു തന്നെ. ഒടുവിൽ പൊരുതിത്തോറ്റ്, അലറിത്തോറ്റ് ഞാനാ ചൂണ്ടക്കൊളുത്തിൽ പതുങ്ങി ഒതുങ്ങി!!
രണ്ടു രണ്ടര പതിറ്റാണ്ട് മുമ്പത്തെ കാര്യമാണേ.. ഞാനും എന്റെ കൂട്ടുകാരും സൗദിയിൽ വിലസുന്ന കാലം! കെട്ടപ്പെട്ടവരും കെട്ടപ്പെടാൻ വെമ്പുന്നവരും വെമ്പിയിട്ടും ഒരു കരയ്ക്ക് അടുക്കാൻ ഒക്കാത്തവരും ഒക്കെയുണ്ട് ഞങ്ങൾക്ക് ചുറ്റും..
കെട്ടിയവർ സദാ പ്രസന്നവദനർ… ശമ്പളമായി കിട്ടുന്നത് മുഴുവൻ ഫോൺബില്ലായിമാറ്റാൻ കഴിവുള്ള ശിങ്കാരി പെണ്മണികൾ! അവരുടെ കിന്നാരവും പുന്നാരവും ഒക്കെ കണ്ടാൽ എന്നെയും ആ ഫോൺ വള്ളിയിൽ ഒന്നു കുരുക്കണേ കർത്താവേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു പോകും. അത്രയ്ക്കങ്ങ് കൊതി പിടിപ്പിക്കുമായിരുന്നു, ആ പുതുമോടി പെൺകൾ! പക്ഷേ നമ്മുടെ സമയമാകണ്ടേ!!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പിന്നെയുള്ളത് ആദ്യത്തെ എന്നെപ്പോലെ സ്വയം കുരുങ്ങാൻ ഒരു ചൂണ്ട തേടി നടക്കുന്നവരായിരുന്നു. സൗദി അല്ലേ.. പരിതാപകരമാണ് പെണ്ണുകാണലും ആണു കാണലും ഒക്കെ! ഞാൻ ഓർക്കുന്നു, ഒരിക്കൽ കൂട്ടുകാരിക്കൊരാലോചന വന്നു. ചെറുക്കൻ അടുത്ത സിറ്റി സെന്ററിൽ ആണ് ജോലി ചെയ്യുന്നത്. തമ്മിൽ കാണാൻ ഒരിടമില്ല. ഒടുവിൽ തീരുമാനമായി. ഇന്ന ദിവസം ഇന്ന സമയം സിറ്റി സെന്ററിൽ വച്ച് കാണാം. പക്ഷേ എങ്ങനെ തിരിച്ചറിയും? ഫോട്ടോയൊക്കെ പരസ്പരം അയച്ചുകൊടുത്തുവെങ്കിലും ഒരുറപ്പു പറയാൻ പറ്റില്ലല്ലോ.ഞങ്ങൾ ആണെങ്കിൽ പർദ്ദക്കുള്ളിലും… കൂലം കക്ഷമായ നീണ്ട ചിന്തകൾക്കും സംവാദങ്ങൾക്കും ഒടുവിൽ ലഡു പൊട്ടി. രണ്ടുപേരും വെള്ളത്തുവാല കരുതുക. ശ്രീശാന്ത് മാച്ച് ഫിക്സ് ചെയ്തതുപോലെ ഏതാണ്ട് അതേ സ്റ്റൈലിൽ ഒരു പർട്ടിക്കുലർ കടയിൽ, പറഞ്ഞ സമയത്ത് കയറുക. ഓർക്കുക,ഒരു വീക്കെന്റിൽ സിറ്റി സെന്ററിൽ കൂടി വെറുതെ നടക്കാൻ തന്നെ പ്രയാസമാണ്: അപ്പോഴാണ് കാണുന്ന മുഖങ്ങളിൽ എല്ലാം നമ്മുടെ ചെക്കനെ തേടി അലയുന്നത്. എന്തായാലും അതിസാഹസികമായ ആ അന്വേഷണ അധ്യായം അവസാനിച്ചത്, ആളെ കണ്ടെത്തിയെങ്കിലും, ദുഃഖപര്യവസായി ആയിട്ടായിരുന്നു! കാരണം സിമ്പിൾ.. അവൾ സൂക്ഷിച്ച വാരിയെല്ല് അവന്റെത് ആയിരുന്നില്ല!
അങ്ങനെ ഇണയെ തേടിയുള്ള അന്വേഷണ പരമ്പരകൾക്കൊടുവിലും വന്നു ഭവിക്കുന്ന ചില കല്യാണങ്ങൾ മധുരിക്കുന്നില്ല എന്ന് അതിനിടയിലെപ്പോഴൊക്കെയോ ഞാൻ കണ്ടറിഞ്ഞു! പക്ഷേ എന്നെ കൊളുത്തിയ ചൂണ്ടയെ ഞാൻ അങ്ങ് വിശ്വസിച്ചു…
27 ആം വയസ്സിലാണ് ആ ദു(സു)രന്തം സംഭവിക്കുന്നത്… അപ്പോഴേക്കും ഞങ്ങളുടെ പരിചയത്തിന് പത്തോളം വർഷങ്ങളുടെ സ്ഥിരതയുണ്ടായിരുന്നു. ആ വർഷങ്ങൾ എല്ലാം കൂടി വാരിയെറിഞ്ഞ ചേരുവകൾ എല്ലാം ചേരുമ്പോൾ ഞങ്ങളുടെ കല്യാണം മധുരിക്കാനാണ് സാധ്യത എന്നും ഞങ്ങൾ അറിഞ്ഞു. 2000ആം ആണ്ട് ഓഗസ്റ്റ് 17ആം തീയതി ഞാൻ നാട്ടിലേക്ക് വണ്ടി കയറി. 19ന് എന്റെ പിറന്നാളിന്റെ അന്ന് ഒത്തുകല്യാണിച്ചാലോ എന്ന് എന്റെ ചെക്കൻ ആഞ്ഞൊന്നു നോക്കി. പക്ഷേ ചീറ്റിപ്പോയി. അങ്ങനെ 22 ആം തീയതി മന:സമ്മതവും 26ന് മംഗല്യവും അരങ്ങേറി. ഒരു പെരുമഴക്കാലമായിരുന്നു അത്…
ഞങ്ങളുടെ കുഗ്രാമത്തിൽ അന്ന് കാറുകൾ ഒന്നുമില്ല. ജീപ്പാണ് രാജാപാർട്ട്! വേണമെങ്കിൽ ചക്ക വേരിലും എന്ന വിധത്തിൽ കാറും വേണമെങ്കിൽ ആകാമായിരുന്നു കേട്ടോ. പക്ഷേ എന്തോ വേരിൽ ചവിട്ടി നിൽക്കാനായിരുന്നു എനിക്കും എന്റെ വീട്ടുകാർക്കും ഇഷ്ടം!
ചുവന്ന പട്ടിൽ സുന്ദരിയായി തോരാത്ത മഴയത്ത് കുടയും ചൂടി ജീപ്പിൽ നിന്ന് ഇറങ്ങുന്ന ഞാൻ ചെക്കന്റെ വീട്ടുകാർക്ക് ഒരു കൗതുകക്കാഴ്ചയായിരുന്നു. അവർ കാറിലും ക്വാളിസിലും ഒക്കെ ആയാണ് കേട്ടോ എത്തിയത്. പള്ളിയിൽ 15 മിനിറ്റ് നീണ്ട ലളിതമായ ചടങ്ങ്! ഇരട്ടകളായ എന്റെ കസിൻ അച്ചന്മാരാണ് സമ്മതം ചോദിച്ചത്. മാമോദിസപ്പേര് വിളിച്ചാണ് ചോദ്യം. എടീ എന്നു വിളിച്ചു പരിചയിച്ച നാവിൽ നിന്ന് “മേരി, ഈ നിൽക്കുന്ന തോംസണെ ഭർത്താവായി സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ?” എന്ന ചോദ്യം കേട്ടപ്പോഴേ എന്റെ സർവ്വ കൺട്രോളും വിട്ടുപോയി. ഒന്നാമത് പത്തുവർഷംകൊണ്ട് “ആണ് ആണ്” എന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിച്ചതിന്റെ പഴക്കം.. അക്കൂടെ മേരീ എന്നുള്ള വിളിയും!! ഏതായാലും മഴയും വെയിലും ചേർന്നാൽ കുറുക്കന്റെ കല്യാണം എന്നാണല്ലോ. ഞങ്ങളുടെ ആ ചിരിവെയിലിൽ പുറത്ത് തിമിർത്തു പെയ്യുന്ന മഴയും കൂടിച്ചേർന്ന് അതുവരെ വെവ്വേറെ കൂവി നടന്നിരുന്ന കുറുക്കനെയും കുറുക്കച്ചിയെയും കൂവലിന്റെ ഒറ്റ സ്ഥായിയിൽ കുരുക്കിയിടാൻ അങ്ങട് തീരുമാനിച്ചു.
തുടരും…
4 Comments
മനോഹരം… ജീവിതം എന്നും മധുരിക്കാൻ ആശംസകൾ ❤❤
❤️❤️❤️❤️❤️ജോയ്സ് ❤️
സ്വന്തം വാരിയെല്ലിന് ഉടമയെ കണ്ടു പിടിച്ചു കളഞ്ഞു.. സന്തോഷപൂർവം വണ്ടി മുന്നോട്ട് പോട്ടെ പോട്ടെ..
❤️❤️❤️❤️😄😄