പുരുഷാധിപത്യത്തിന്റെ തീചൂളയിൽ അകം പുറം പൊള്ളിയിട്ടും അവൾ ഉരിയാടിയില്ല. അന്നവൾ ഭയന്നിമകൾ മുറുക്കിയടച്ചു മുന്നോട്ട് നടന്നു. കാലചക്രം അവൾക്ക് മേലുള്ള ഭയമേഘങ്ങൾ ഊതിയകറ്റി.
ഇന്നവളുടെ വഴിയുടെ അറ്റത്തൊരു കുരുക്കവൾക്ക് കാണാം. ചിലപ്പോൾ തൂക്കുകയറും മറ്റു ചിലപ്പോൾ സാരിക്കുരുക്കുമായി രൂപാന്തരം പ്രാപിക്കുന്നൊരു കുരുക്ക്. ഏതായാലും അവളുടെ കഴുത്തിന്റെ പാകത്തിൽ അത് മുന്നിൽ കിടന്നാടുന്നു. മുന്നോട്ടുള്ള ഓരോ അടിയും കുരുക്കിലേക്കുള്ള ദൂരം കുറുയ്ക്കുന്നു.
അവളിന്നും ഉരിയാടാതെ വഴി മാറി നടന്നു. ഇനി വയ്യ. പുരുഷൻ ജയിക്കട്ടെ. പക്ഷെ എനിക്കും ജീവിക്കണം. തോൽക്കാതെ ജീവിക്കണം. അവളെയാണിന്ന് എല്ലാ പുരുഷന്മാരും ഫെമിനിച്ചിയെന്ന് വിളിക്കുന്നത്.
ഷിജു