രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നിട്ടും രൂപാലി വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തില്ല.
അവളെ വിളിക്കാൻ തോന്നിയതുമില്ല, എന്തോ, അവൻ്റെ ഈഗോ സമ്മതിക്കുന്നില്ല.
രാവിലെ അഫ്ര വിളിച്ചപ്പോൾ ഇനിയെന്ത് എന്ന ചോദ്യം അവളുന്നയിച്ചു.
“അറിയില്ല, ഈ പ്രോജക്ട് ഞാൻ വിടും. “
“നിരാശ വേണ്ട. ഞാൻ ഒന്നും കൂടെ ശ്രമിയ്ക്കാം. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി. “
“എനിക്ക് വല്ലാത്തൊരു നിരാശ തോന്നുന്നു, നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ… “
“ഞാനുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ. ഇന്ന് നീ റെസ്റ്റ് എടുക്കൂ. നാളെ ഉണരുമ്പോഴേക്കും എല്ലാം ശരിയാകും. “
പകൽ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. ഓഫീസിൽ പോകാനായി ഇറങ്ങി. ജുഹുവിലെത്തിയപ്പോൾ കടൽത്തീരത്ത് കുറച്ചിരിക്കണമെന്ന് തോന്നി. പണ്ട് അമ്മയും മീരയുമായി ബീച്ചിലെത്തിയതും മണൽക്കൊട്ടാരമുണ്ടാക്കിയതും, അവൾ ബീച്ചിൽ വിൽക്കുന്ന വില കുറഞ്ഞ ഐസ്ക്രീം വാങ്ങാൻ വാശി പിടിച്ചതും അവളുടെ ചെവിയ്ക്ക് കിഴുക്ക് കൊടുത്തതും, വേദന സഹിക്കാൻ വയ്യാതെ അവൾ കരഞ്ഞും, കരച്ചിൽ നിർത്താൻ അമ്മ ഐസ്ക്രീം വാങ്ങിച്ചു കൊടുത്തതും, ആ കാരണം പറഞ്ഞ് രണ്ടാളോടും ഒരാഴ്ച പിണങ്ങി നടന്നതും ഇന്നലത്തെ പോലെ ഓർക്കുന്നു.
അവൻ്റെ കണ്ണ് നിറഞ്ഞു. മീര, ആദർശിൻ്റെ സഹോദരി എന്നുമവൾ അവൻ്റെ ദുഖത്തിന് കാരണമായിരുന്നു.
വെയിൽ മുഖത്തടിച്ചു തുടങ്ങിയപ്പോൾ അവൻ മണലിൽ നിന്നും എഴുന്നേറ്റു, ദുഖം വരുമ്പോൾ കടൽ എന്നുമൊരാശ്വാസമാണ്. ഇതിപ്പോൾ സമയം പത്തരയാകുന്നു. വെയിലിന് ചൂടേറുന്നു, കാറിലെ ഏ സി ആണ് ആശ്വാസം അവന്റെ ഫോൺ ശബ്ദിച്ചു, രൂപാലിയാണ് അവനു പെട്ടെന്നവളോട് ദേഷ്യം തോന്നി.
ഫോൺ എടുക്കാനോ? ഈഗോ സമ്മതിക്കുന്നില്ല. കുറച്ചു കിടന്നടിക്കട്ടെ
“‘അമ്മ സമ്മതിച്ചില്ല, സോറി. ” ഇങ്ങനെ പറയാനാകും.
പക്ഷെ താനാണ് ആവശ്യക്കാരൻ, ആവശ്യക്കാരന് ഔചിത്യം പാടില്ലായെന്നല്ലേ, പെട്ടെന്നവൻ ഫോൺ അറ്റൻഡ് ചെയ്തു. മുഖവുരയൊന്നുമില്ലാതെയവൾ പറഞ്ഞു.
“എവിടെയാണ് ആദർശ്? എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം. “
“ഞാൻ ജുഹുവിലുണ്ട്. “
അവൻ കാർ പാർക്ക് ചെയ്ത സ്ഥലം പറഞ്ഞവൾക്കു കൊടുത്തു.
“അവിടെ വെയിറ്റ് ചെയ്യൂ, ഞാനിതാ വരുന്നു. “
അവനവളെ കാത്തു കാറിലിരുന്നു. പത്ത് മിനിറ്റിനകം അവള് ദൂരെ നിന്നും നടന്ന് വരുന്നത് കണ്ടു.
അലങ്കോലമായ മുടി മുഖത്താകെ പറന്നു കിടക്കുന്ന രീതിയിലാണ് അവൾ പ്രത്യക്ഷപ്പെട്ടത്. ധൃതിയിൽ പുറപ്പെട്ട പോലെ, അങ്ങനെ തോന്നിക്കുന്ന രീതിയിൽ അവൾ വളരെ വേഗത്തിൽ നടന്നു വന്നു. കാറിന്റെ ഹെഡ് ലൈറ്റ് ഓണാക്കി അവൻ അവൾക്കു സിഗ്നൽ നൽകി. അവൾ കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു. അപ്പോഴേക്കും അവനവളോട് തോന്നിയ ദേഷ്യം അലിഞ്ഞു കഴിഞ്ഞിരുന്നു. അവനവളെ അടിമുടി നിരീക്ഷിച്ചു. എന്തൊരു പെണ്ണാണിത്? അവന്റെ നോട്ടം കണ്ടു അവളുടെ മുഖത്തു ഒരു സ്ത്രൈണമായ പുഞ്ചിരി വിരിഞ്ഞു.
“ഉറക്കം ഉണർന്നതേയുള്ളോ? “
അവൻ അവളോട് ചോദിച്ചു. അവൾ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
“ഇന്നലെ തനിക്കു വേണ്ടി മമ്മിയോട് നല്ല ഫൈറ്റ് ചെയ്യേണ്ടി വന്നു. മമ്മി സമ്മതിച്ചില്ല. ഞാൻ പിണങ്ങി. ഇന്നലെ പരസ്പരം മിണ്ടിയില്ല. ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞു. നീ ആ പയ്യനെയും കൂട്ടി ഓഫിസിലേക്കു വരാൻ. ഞാൻ പെട്ടെന്ന് ബ്രഷ് ചെയ്തിങ്ങിറങ്ങി. “
“അപ്പോൾ രാവിലെ കുളിയൊന്നും പതിവില്ലേ. ആ സാരമില്ല, നമുക്കങ്ങോട്ടു പോയാലോ. “
“എനിക്ക് വിശക്കുന്നു, ഇന്നലെ രാത്രി പട്ടിണി ആയിരുന്നു. രാവിലെയും ഒന്നും കഴിച്ചില്ല. എനിക്കെന്തെങ്കിലും കാര്യമായി കഴിക്കണം. നമുക്ക് സൗത്ത് ഇന്ത്യൻ റസ്റ്റോറന്റിൽ പോകാം. “
“എന്നാൽ നമുക്ക് ധനലക്ഷ്മിയിൽ പോകാം. അവിടത്തെ മസാല ദോശ സൂപ്പറാണ്. “
രണ്ടു മസാല ദോശയുമായി അവൾ മല്ലിടുന്നത് കണ്ടപ്പോൾ അവനു കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു. ഫിൽറ്റർ കോഫി കുടിക്കുന്നതിനിടയിൽ അവൻ അവളെ തന്നെ നോക്കിയിരുന്നു. അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ അവനവളോട് വാത്സല്യം തോന്നി. എന്തോ അവളോട് ഭയങ്കര ഇഷ്ടം തോന്നി. അവളുടെ കവിളിലും നെറ്റിയിലും ഉമ്മ വയ്ക്കാൻ തോന്നി. ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ അവൻ അവളോട് ചോദിച്ചു.
“ഇനിയെങ്ങോട്ടാ?”
“മമ്മിയുടെ ഓഫീസിലേയ്ക്ക് “
അവന്റെ ഹാൻഡ് കർച്ചീഫ് വാങ്ങി അവൾ മുഖം തുടച്ചു. അവന്റെ ചീർപ്പ് വാങ്ങി മുടി കോതി വച്ചു.
അവൾ പറഞ്ഞ വഴികളിലൂടെ അവൻ വണ്ടി പായിച്ചു. രൂപാലി ഡിസൈൻസിന്റെ മൂന്നു നില കെട്ടിടത്തിന്റെ മുൻപിലെത്തിയപ്പോൾ അവൻ കാറിന്റെ വേഗത കുറച്ചു.
“നിർത്തണ്ട, വിട്ടോ വിട്ടോ, മമ്മി ഇപ്പോൾ ഗാർമെൻറ് ഫാക്ടറിയിൽ കാണും. “
ഒരു സ്ഥലത്തെത്തിയപ്പോൾ അവർ കാർ പാർക്ക് ചെയ്തു. ചേരി പോലൊരു പ്രദേശം. നടന്നു പോകാൻ മാത്രം കഴിയുന്ന പാതകൾ. അവർ ചെന്ന് കയറിയത് ഷീറ്റിട്ട ഒരു കെട്ടിടത്തിൽ. കെട്ടിടത്തിലെ വലിയ ഹാൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു പല ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോന്നും ഓരോ സ്റ്റിച്ചിംഗ് യൂണിറ്റുകൾ.
“മമ്മിയുടെ മുന്നിൽ ഞാനിത്തിരി സ്വാതന്ത്ര്യം കാണിക്കും, ആദർശ് കാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണെന്നും നമ്മൾ പരിചയക്കാരാണെന്നുമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. “
“അയ്യോ, എന്തിനാ ഇത്രേം വലിയ കള്ളമൊക്കെ മമ്മിയോട് പറഞ്ഞത്. “
അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. അവളവനെ കൗതുകത്തോടെ നോക്കി അവരുടെ കണ്ണുകൾ പരസ്പരമിടഞ്ഞു. ചമ്മലൊതുക്കി കൊണ്ടവൾ പറഞ്ഞു.
“കളിയാക്കിയത് ആണോ, എന്തായാലും കാര്യം നടക്കണ്ടേ. “
പദ്‌മിനിയുടെ ക്യാബിനിലേക്കവർ നടന്നു പദ്‌മിനി തൊഴിലാളികളുടെ ഒപ്പമാണെന്നു ക്യാബിനിൽ കാത്തിരിക്കാനും മാനേജർ പറഞ്ഞു.
ക്യാബിനിൽ അടുത്തടുത്തിരിക്കുമ്പോൾ രൂപാലി ആദർശിനോട് ഇങ്ങനെ പറഞ്ഞു.
“മമ്മി എന്റെ എല്ലാമാണ്. പക്ഷെ എനിക്ക് ചിലപ്പോൾ തോന്നും എനിക്കാരുമില്ലെന്ന്, ഞാൻ ഒറ്റക്കാണെന്ന്. ഞാനും മമ്മിയും തമ്മിൽ വളരെയധികം ദൂരമുണ്ടെന്ന് എനിക്കറിയാം. പക്ഷെ മമ്മിയുടെ മനസ്സിൽ ഞാൻ മാത്രമേയുള്ളു. ഞങ്ങളുടെ ഇഷ്ടങ്ങളിൽ പോലും പൊതുവായി ഒന്നുമില്ല. ഇത്രയും നാള് ഒന്നിച്ചുണ്ടായിട്ടും മമ്മിയെ എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. എൻ്റെ മമ്മി പാവമാണ്. മൂന്ന് നാലു വർഷം ഞാൻ നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കട്ടെ. അങ്ങനെയെങ്കിലും ഞങ്ങൾ പരസ്പരം മനസിലാക്കാൻ ശ്രമിക്കും. “
അവളുടെ കണ്ണുകൾ നിറഞ്ഞു. അവനവളുടെ കയ്യിൽ തലോടി. അവൾ കൈ മാറ്റിയില്ല.
“ഞാൻ ആദർശിന്റെ സഹായിക്കുന്നതിൽ ഒരു സ്വാർത്ഥ താല്പര്യമുണ്ട്. എന്റെ മമ്മിയെ എനിക്ക് ആദർശ് വഴി മനസിലാക്കാൻ കഴിയുമെന്ന് തോന്നുന്നു. തനിക്കെന്നെ സഹായിക്കാൻ കഴിയും. “
അവൾ വിതുമ്പി. ഇതുവരെ കണ്ട കുറുമ്പി പെണ്ണല്ലായിരുന്നു അപ്പോളവൾ.
“എന്റെ ജനനത്തെക്കുറിച്ചു ഞാൻ പലതവണ ചോദിച്ചതാണ്, എന്റെ അച്ഛനാരെന്ന്, എനിക്കറിയാൻ അവകാശമില്ലേ.?”
“താനൊന്ന് സമാധാനിക്കടോ, തനിക്കെന്നിൽ വിശ്വാസമുണ്ടോ?”
കുനിഞ്ഞിരുന്ന രൂപാലി പെട്ടെന്ന് തലയുയർത്തി അവനെ നോക്കി.
“ഉണ്ടെങ്കിൽ താൻ എന്റെ കൂടെ നിൽക്കാമോ? താൻ പോകുന്നതിനു ഇനിയും മൂന്നു മാസമുണ്ടല്ലോ, നമ്മൾ ആ രഹസ്യം കണ്ടു പിടിക്കും. “
“എനിക്ക് ആദർശിനെ വിശ്വാസമാണ്, എന്റെ മമ്മിയുടെ മനസ്സ് വിഷമിപ്പിക്കാതെ ആദർശിന് അത് സാധ്യമാകുമെങ്കിൽ…. ആദർശ് ഒരു മിടുക്കനായ ജേർണലിസ്റ്റ് ആണല്ലോ. ഞാൻ ഇത്ര പെട്ടെന്ന് ആരോടും അടുക്കാറില്ല. പക്ഷെ ആദർശിനേ ആദ്യത്തെ ദിവസം കണ്ടപ്പോൾ തന്നെ ഒരു അടുപ്പം ഉള്ളിൽ തോന്നി. “
അപ്പോഴേക്കും കാബിന്റെ വാതിൽ തുറക്കപ്പെട്ടു പദ്‌മിനി കയറി വന്നു. ആദർശിന്റെ നേരെ അവർ കൈ നീട്ടി.
എത്ര സുന്ദരിയായ സ്ത്രീ. നീണ്ട മുടിയിഴകൾ പാറി പറക്കുന്നു. ലൈറ്റ് ആയി മേക്കപ്പ് ചെയ്ത മുഖം. കറുപ്പും നീലയും കലർന്ന സാരിയിൽ അവർ അതീവ സുന്ദരിയായി. ഒരു ഇരുപത്തിയാറുകാരിയുടെ അമ്മയാണെന്ന് പറയില്ല, ഒരു മുപ്പത്തഞ്ചിൽ കൂടുതൽ പ്രായം തോന്നില്ല. ഒരു കാലത്തു മുംബയിലെ ചേരി പോലൊരു പ്രദേശത്ത് ദുരിതമായ സാഹചര്യത്തിൽ കഴിഞ്ഞ അവർ ചുരുങ്ങിയ സമയം കൊണ്ട് കഠിനപ്രയത്നം ചെയ്ത്, അശരണരും വിധവകളുമായ പത്തിരുനൂറ് സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപന മേധാവിയായി മാറിയെങ്കിൽ അവരുടെ കഴിവുകൾ നിസാരമല്ല. ആ അമ്മയുടെ മകളെന്നത് തന്നെയാണ് രൂപാലിയുടെയും വിജയം. പക്ഷെ ആ അമ്മയുടെ സൗന്ദര്യമൊന്നും മകൾക്കു കിട്ടിയില്ല. അവളും സുന്ദരിയായിരുന്നു, പക്ഷെ അമ്മയെ പോലെ ആയിരുന്നില്ലയെന്നു മാത്രം.
അവർ കസേരയിൽ മുൻപോട്ടു ആഞ്ഞിരുന്നു.
“ആദർശിനെക്കുറിച്ച് ഇവളെന്നോട് പറഞ്ഞിരുന്നു, എന്താണ് ഞാൻ ചെയ്യേണ്ടത്. ചോദ്യോത്തര പരിപാടിയാണോ? അതോ ഞാൻ എന്റെ ഭൂതം-ഭാവി ഇതൊക്കെ പറയാനോ? എന്തായാലും വൈകുന്നേരം ഞാൻ ഫ്രീയാകും, ആദർശ് വീട്ടിലേയ്ക്കു വരൂ. ഇന്ന് വൈകുന്നേരം നമുക്ക് കാണാം. കൃത്യം ആറു മണി. സമയത്തിൻ്റെ കാര്യത്തിൽ ഞാൻ വളരെ സ്ട്രിക്റ്റാണ്, വൈകിയാൽ… “
അവർ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. പിന്നെ സ്നേഹത്തോടെ രൂപാലിയെ നോക്കി.
“നിന്റെ പിണക്കം മാറിയോ?നീ വല്ലതും കഴിച്ചോ? ആദർശിന് വേണ്ടി ഇവളെന്നോട് പിണങ്ങി. സ്വന്തമായി അന്താരാഷ്ട്ര ക്യാമ്പയിൻ ഒക്കെ നടത്തും, പക്ഷെ ചില കാര്യങ്ങളിൽ കൊച്ചുകുട്ടികളേക്കാൾ കഷ്ടമാണ് ഇവളുടെ കാര്യം. ഇവളെയെങ്ങനെ ഞാൻ തനിച്ചു വിദേശത്തേയ്ക്ക് വിടും പഠിയ്ക്കാൻ? “
എല്ലാവരും ചിരിച്ചു. പദ്‌മിനിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രൂപാലി പറഞ്ഞു.
“വൈകിട്ട് കൃത്യസമയത്ത് വീട്ടിൽ വരണം, ഞാൻ കാത്തിരിക്കും, ഒരാഴ്ചത്തെ സമയമേ അമ്മ തരൂ, അതിനുള്ളിൽ കാര്യം നടക്കണം. “
അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“വരുമെടോ ഞാൻ, ഉറപ്പ്. തനിക്കു വാക്ക് തന്നതല്ലേ. പിന്നെ ഒരു സുന്ദരി പെണ്ണിന് വേണ്ടി ഇത്രയുമൊക്കെ ചെയ്യുന്നത് ഒരു ഭാഗ്യമല്ലേ. “
പുഞ്ചിരിച്ചു കൊണ്ട് അവളോട് യാത്ര പറഞ്ഞു അവൻ നേരെ ഫ്ലാറ്റിൽ പോയി. ഊണ് കഴിഞ്ഞു കിടക്കുമ്പോൾ അവൻ രൂപാലിയെ പറ്റി ആലോചിക്കുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് അവൾ അവന്റെ മനസിളക്കിയിരുന്നു. മുൻപ് അഫ്രയോട് മാത്രം തോന്നിയൊരിഷ്ടം, വേറെ ആരോടും തോന്നിയിട്ടുമില്ല. ആലോചിച്ചു കിടന്നവൻ ഉറങ്ങി പോയി.
ഉറക്കത്തിൽ വീണ്ടും അതെ സ്വപ്നം കണ്ടു. കടൽ തീരവും, ആകാശ നീല സാരിയുടുത്ത രൂപാലിയും, അഴിച്ചിട്ട നീണ്ട മുടിയിഴകളും. രൂപമാറ്റം അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. പെട്ടെന്ന് അവൾ കണ്മുൻപിൽ നിന്നും മാഞ്ഞു പോയി. അവൻ ഞെട്ടിയുണർന്നു. ഫോണിൽ രൂപാലിയുടെ മിസ്സ്ഡ് കാൾസ്. കൂടാതെ ടെക്സ്റ്റ് മെസ്സേജും.
- “മറക്കാതെ വരണേ, Be on time, First impression is the best impression “
അവൻ പെട്ടെന്ന് കുളിച്ചു ഡ്രസ്സ് ചെയ്തു.
(തുടരും…. )
നിഷ പിള്ള

