അവിഹിതനായ ഒരു ചെറുപ്പക്കാരൻ ഡോക്ടർക്ക് പലയിടത്തു നിന്നും ഇങ്ങനെയുള്ള സന്ദേശങ്ങൾ വരാറുണ്ട്.സഹപ്രവർത്തകരൊക്കെ ഇങ്ങനെ ചില മെസ്സേജുകളൊക്കെ ഇടാറുണ്ട്.കണ്ടില്ലായെന്നു നടിക്കാറുണ്ട്,അവഗണിക്കാറുണ്ട്,
അതിനാൽ ഇപ്പോൾ അധികം ശല്യമില്ല.വിദേശത്തു പോയി കൂടുതൽ പഠിക്കണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.അതിനിടയിൽ ഇങ്ങനുള്ള തമാശയ്ക്കൊന്നും താല്പര്യമില്ല.
അമ്മയേയും കൂടെ കൊണ്ട് പോകണം.അമ്മ ബോധി പാരലൽ കോളേജും നാടും വിട്ടു കൂടെ വരുന്നില്ല എന്ന വാശിയിലാണ്.അമ്മയുടെ മനസ്സ് മാറ്റാനുള്ള തത്രപ്പാടിലാണ് കൈലാസൻ.
കൈലാസൻ വീണ്ടും ഫോണെടുത്തു നോക്കി.പരിചയമില്ലാത്ത നമ്പറാണ്.തന്റെ സ്വഭാവം ശരിക്കും അറിയാവുന്ന പരിചയക്കാരൊന്നും തനിക്കിങ്ങനെ മെസേജ് അയയ്ക്കില്ല.പണ്ടൊരു നേഴ്സ് ട്രെയിനീ മെസേജ് അയച്ചതാണ്,എല്ലാ സഹപ്രവർത്തകരുടെയും മുൻപിൽ വച്ച് തുറന്നു ചോദിച്ച് അവളെ നാണം കെടുത്തിയിരുന്നു.അന്ന് ആ സംഭവത്തിൽ പലരും ഞെട്ടിയിരുന്നു.കാരണം അതൊരു ഹണി ട്രാപ് ആയിരുന്നു.കൂടെയുള്ള രണ്ടു ഡോക്ടേഴ്സിനും മെസേജ് ചെന്നിരുന്നു അവർ മറുപടി കൊടുത്തു ,അവളുടെ ട്രാപ്പിൽപെട്ടിരുന്നു.അതവളുടെ സ്ഥിരം പണിയായിരുന്നു.അതിനു ശേഷമെല്ലാവരും പേടിച്ചാണ് ഡോക്ടർ കൈലാസനോട് ഇടപെടുന്നത്.
ഇതാരാണിപ്പോൾ കളത്തിൽ പുതിയ പോരാളി.
എന്തോ ആ സന്ദേശം അവഗണിക്കാൻ അവനു തോന്നിയില്ല.ഒരു പക്ഷെ അടുത്ത ഹണി ട്രാപ് ശ്രമം ആണെങ്കിലോ.? തിരിച്ചു മെസേജ് അയക്കാനൊന്നും മെനക്കെട്ടില്ല.അങ്ങോട്ട് കാൾ ചെയ്തു .മറുവശത്തൊരു സ്ത്രീ ശബ്ദം.
“ഡോക്ടർ ഉറങ്ങിയില്ലായിരുന്നോ? സമയം പന്ത്രണ്ട് കഴിഞ്ഞല്ലോ.”
“നിങ്ങളാരാണ്? എന്താണ് ഈ രാത്രിയിൽ നിങ്ങളുടെ പ്രശ്നം.എത്ര ഒളിച്ചു വച്ചാലും നിങ്ങളാരാണ് എന്ന് ഞാൻ കണ്ടു പിടിക്കും.?”
“അതിനു ഞാനൊന്നും മറച്ചു വച്ചില്ലല്ലോ ?നിങ്ങളാരാണ് എന്ന് ചോദിച്ചാൽ ഞാൻ ഉത്തരം പറയുമല്ലോ കൈലാസൻ .ഞാൻ ദേവി.ഓർമ്മയുണ്ടാകുമല്ലോ.”
“ദേവി…..”
രണ്ടു പേരും തെല്ലു നേരത്തേയ്ക്ക് നിശ്ശബ്ദതമായി.
“ഞാൻ ആലോചിച്ചപ്പോൾ താനാണ് ശരി കൈലാസൻ.എന്നിൽ വൈരാഗ്യബുദ്ധി വളർത്തിയതിനു ഇപ്പോളെനിക്ക് തന്നോട് നന്ദിയുണ്ട്.ഞാനിവിടെ ,ഈ നിലയിൽ എത്തിയതിനു താനുമൊരു കാരണക്കാരനാണ്.പക്ഷെ അച്ഛൻ്റെ മരണശേഷം,ആരുമില്ലാതെ വേദനിച്ച നാളുകളിൽ ,നീയെനിക്കൊരു ആശ്വാസമായിരുന്നു.സെക്കന്റ് ലാംഗ്വേജ് ക്ലാസ്സുകളിൽ ഞാൻ വന്നിരുന്നത് തന്നെ നിന്നെ കാണാനായിരുന്നു.അന്ന് നീയായിരുന്നു എന്റെ സ്വപ്നം,എൻ്റെ പ്രതീക്ഷ.”
“ദേവി , തന്നെ എനിക്കൊന്നു നേരിട്ട് കാണാൻ പറ്റുമോ? നാളെ ഞാൻ തൻ്റെ ഓഫീസിൽ വരാം.”
വീണ്ടും തെല്ലിട മൗനത്തിനു ശേഷം ദേവി പറഞ്ഞു.
“വേണ്ട കൈലാസൻ ,ഓഫീസിൽ വേണ്ട.ഞാൻ അവിടെ നിരീക്ഷണത്തിലാണ്.അമ്മയുടെയും അവരുടെ ഭർത്താവിന്റെയും.”
അവളോട് അധികമൊന്നും സംസാരിക്കാൻ കൈലാസന് തോന്നിയില്ല.തന്നോടുളള അവളുടെ ദേഷ്യം കുറഞ്ഞത് തന്നെ ആശ്വാസം ,അത് അവനിൽ സന്തോഷം ജനിപ്പിച്ചു.
ആശുപത്രിയിലെ തിരക്ക് കാരണം വൈകുന്നേരം നേരത്ത ഇറങ്ങാൻ കഴിഞ്ഞില്ല.ഇറങ്ങി കഴിഞ്ഞാണ് വാട്സാപ്പ് മെസേജ് നോക്കിയത്.ബീച്ചിനടുത്തുള്ള റെസ്റ്റോറന്റ് എന്ന് മാത്രമാണ് സന്ദേശത്തിൽ കണ്ടത്.ബീച്ചിനടുത്തു അനേകം റെസ്റ്റോറന്റുകൾ ഉണ്ട്,എവിടെയാണോ അവൾ ഉദ്ദേശിച്ചത്.എന്തായാലും തിരികെ വിളിക്കുന്നില്ല.തിരക്കിനിടയിലൂടെ അവൻ മെല്ലെ വണ്ടി ഓടിച്ചു.
കാർ പാർക്കിങ്ങിൽ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ,റോഡിന് എതിർവശത്ത് ചുവന്ന കാറിലേക്ക് അവന്റെ ശ്രദ്ധ പോയി.ദേവി കാറിന്റെ മുൻ ഡോർ തുറക്കുകയാണ്,കാത്തിരുന്ന് അവൾ മടുത്തു കാണും ,മടങ്ങി പോകുകയാകും.തിരക്കിട്ടു വന്ന ഒരു ബൈക്കിന് കൈ കൊണ്ട് സ്റ്റോപ്പ് കാണിച്ച് കൈലാസൻ വേഗത്തിൽ റോഡ് മുറിച്ചു അവളുടെ അടുത്തേയ്ക്കു കുതിച്ചു.പിന്നിൽ ബൈക്ക്കാരന്റെ ശകാരവർഷം അവഗണിച്ചും കൊണ്ട് കാറിന്റെ അടഞ്ഞ ഡോർ അവൻ വലിച്ച് തുറന്നു.
“ക്ഷമിക്കൂ ദേവി ,ഞാൻ അല്പം വൈകി പോയി.പനിയുടെ സീസണല്ലെ , ആശുപത്രിയിൽ നല്ല തിരക്കായിരുന്നു ഇന്ന്.”
അവൾ ചിരിച്ചു കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങി.
“ഞാൻ കരുതി ഇനി താൻ വരില്ലയെന്ന്.മെസേജ് ഒന്നും കണ്ടില്ലല്ലോ.ഞാൻ വീണ്ടും കാത്തിരുന്ന് വിഡ്ഡിയാകണ്ട എന്ന് കരുതി.”
പെട്ടെന്നുണ്ടായ ഒരു പ്രതികരണമായി അവനവളുടെ കയ്യിൽ നല്ലൊരു നുള്ള് കൊടുത്തു.
“ഈ ഡോക്ടർ കൊള്ളാമല്ലോ,സ്ത്രീകളെ അടുപ്പിക്കില്ല,തൊടില്ല എന്നാണല്ലോ ഞാൻ കേട്ടത് .ബ്രഹ്മചാരി,ഹനുമാൻ ഭക്തൻ,ഗുസ്തിയിൽ താല്പര്യം .എന്നിട്ടാണോ എന്നെ പിച്ചിയത്.”
അവൾ തന്റെ നീലിച്ച കൈ മെല്ലെ തടവി.
“വേദനിച്ചോ സോറി.”
“ഓഹ് സോറിയൊന്നും വേണ്ട ,എനിക്ക് വിശക്കുന്നു .കഴിക്കാനെന്തെങ്കിലും വാങ്ങി താ.”
ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു.ദേവി മെല്ലെ കടൽ തീരത്തേക്ക് നടന്നു.അവൾ തിരയിൽ തന്റെ പാദങ്ങൾ നനച്ചു. ഉടുത്തിരുന്ന കോട്ടൺ സാരി നനയാതിരിക്കാൻ അവൾ സാരി തുമ്പ് മെല്ലെ പൊക്കി പിടിച്ചു
വളരെ നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു സന്തോഷം.എത്ര പിന്നോട്ട് മാറാൻ ശ്രമിച്ചിട്ടും തിരകൾ അവളുടെ നേരെ വന്നു.അവൾക്കും വാശിയായി,അവൾ തിരയ്ക്കു എതിരെ വാശിയോടെ നടന്നു.
“വേണ്ട അങ്ങോട്ട് പോകണ്ട.”
അവൾ തിരഞ്ഞു നോക്കി.പിറകിൽ കൈലാസനാണ്.അവന്റെ കയ്യിൽ മുട്ട ബജികളും ചട്നിയും ഉണ്ടായിരുന്നു.
“വരൂ ,നമുക്ക് കാറിൽ പോയിരുന്നു കഴിക്കാം.”
നനഞ്ഞു കുതിർന്ന സാരിയുമായി ദേവി അവന്റെ പിന്നാലെ നടന്നു.അവന്റെ കയ്യിലെ പൊതി വാങ്ങി ആർത്തിയോടെ കഴിക്കുന്നത് അവൻ നോക്കി ഇരുന്നു.അവസാനത്തെ ബജി കയ്യിലെടുത്തപ്പോഴാണ് അവൻ കഴിച്ചില്ല എന്നവളോർത്തത്.
“അയ്യോ സോറി,ഇതാ നീ കഴിക്കു.ഞാൻ ഉച്ചക്കൊന്നും കഴിച്ചില്ല, എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.”
“സാരമില്ല താൻ കഴിച്ചോളൂ.തനിക്കു നല്ല വിശപ്പുണ്ടെന്നു എനിക്ക് തോന്നി.ഞാൻ വേറെ വാങ്ങി കൊണ്ട് വരാം.”
“അതൊന്നും വേണ്ട.”
അവന്റെ എതിർപ്പ് വക വയ്ക്കാതെ അവൾ അവശേഷിച്ച ബജിയെടുത്ത് സ്നേഹത്തോടെ അവന്റെ വായിൽ വച്ച് കൊടുത്തു.അവളിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തതു കൊണ്ട് ആദ്യം അവനൊന്നു അമ്പരന്നു.പിന്നെ അവന്റെ മുഖത്തൊരു നാണം വിടർന്നു.അവന്റെ ഭാവമാറ്റം ശ്രദ്ധിക്കാതെ തൻ്റെ നനഞ്ഞ സാരിയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ.
“പെട്ടെന്നൊരാവേശത്തിന് കാല് നനച്ചതാണ് .ഇനിയെങ്ങനെ ഈ വേഷത്തിൽ ഞാൻ വീട്ടിൽ ചെന്ന് കയറും.ഇനി അമ്മയുടെ നൂറു ചോദ്യങ്ങൾ ഉണ്ടാകും.”
“കുഴപ്പമായോ? ഇനിയിപ്പോൾ താൻ എന്ത് ചെയ്യും.”
പെട്ടെന്ന് ദേവിയുടെ കയ്യിലെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
“അമ്മയാണ്,ഞാൻ എന്തെങ്കിലും കള്ളം പറയാം.”
ദേവി ഫോൺ അറ്റൻഡ് ചെയ്തു.
“‘അമ്മ ഞാൻ അരമണിക്കൂറിനുള്ളിൽ വരാം.കാറിനു ചെറിയ പ്രോബ്ലം.വേണ്ട ,പപ്പയെ വിടേണ്ട,ഞാൻ എന്റെ പഴയൊരു കോളേജ് മേറ്റിനെ കണ്ടു മുട്ടി.അവനെന്നെ ഡ്രോപ്പ് ചെയ്യും.”
അവൾ ഫോൺ കട്ട് ചെയ്തു അവനെ നോക്കി കണ്ണിറുക്കി.
“കോടതിയിലല്ലാതെ കള്ളം പറയുന്നത് എനിക്കിഷ്ടമല്ല.ഇതിപ്പോൾ സത്യം പറഞ്ഞാൽ ആകെ പ്രശ്നമാണ്.നീ ആരാണ്,നിന്നെ എങ്ങനെ ഞാൻ കണ്ടു മുട്ടി.എൻ്റെ ഡ്രസ്സ് എങ്ങനെ നനഞ്ഞു .എന്തിനു ബീച്ചിൽ പോയി.അങ്ങനെ അങ്ങനെ … നൂറ് നൂറ് ചോദ്യങ്ങൾ…കോടതിയേക്കാൾ കഷ്ടം.”
“ഇനിയീപ്പോൾ എന്ത് ചെയ്യാൻ പോകുന്നു.”
“ഇവിടെ അടുത്തെന്റെ സുഹൃത്ത് അനുപമയുടെ വീടുണ്ട്.കാർ അവിടെ കൊണ്ട് ഇട്ടേക്കാം.നീയെന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കാമോ.”
“എന്നിട്ടു വേണം നിന്റെ അമ്മ എന്നെ കുരിശിൽ കയറ്റാൻ.തന്നെ പോലെയല്ല ഞാൻ കള്ളം പറയാൻ അത്ര പഠിച്ചിട്ടില്ല.”
“വയ്യെങ്കിൽ വേണ്ട.ഞാൻ കരുതി ഡോക്ടർക്കു കുറച്ചു ചങ്കൂറ്റം വന്നു കാണുമെന്ന്.ഒരു മാറ്റവുമില്ല,പഴയ ആൾ തന്നെ.”
“താൻ എങ്ങോട്ടാണെന്ന് വച്ചാൽ വണ്ടിയെടുക്കൂ .ഞാൻ വീട്ടിൽ കൊണ്ടാകാം.”
“ഓഹ് ഔദാര്യം.വേണ്ട .അമ്മയുടെ വഴക്കു കേട്ടാലും കുഴപ്പമില്ല.ഞാൻ തനിയെ പൊയ്ക്കൊള്ളാം.”
“മര്യാദയ്ക്ക് പോയി വണ്ടിയെടുക്കെടി.”
അവളുടെ കാർ മുന്നിലും കൈലാസൻ്റെ കാർ പിന്നിലുമായി യാത്ര തുടർന്നു.വഴിയിലൊരു വീട്ടിൽ അവൾ വണ്ടി പാർക്ക് ചെയ്തു വരുന്നത് വരെ അവൻ കാത്തിരുന്നു.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അവൾ മടങ്ങി വന്നപ്പോൾ വേഷം മാറിയിരുന്നു.
“താൻ വേഷം മാറിയോ? എന്നാൽ ഇനി തനിക്കു തനിയെ അങ്ങ് പോയാൽ പോരെ.?”
ദേഷ്യപ്പെട്ടു ഡോർ വലിച്ചു തുറക്കാൻ ശ്രമിച്ച ദേവിയുടെ കയ്യിൽ കൈലാസൻ ബലമായി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.
“ഇനി അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല.”
അവൻ കാർ സ്റ്റാർട്ട് ചെയ്തു.ഇടതു കൈ കൊണ്ട് അവളുടെ വലതു കൈ ചേർത്ത് പിടിച്ചു.വിരലുകൾ കോർത്ത് പിടിക്കുമ്പോൾ അവരുടെ മിഴികൾ കൂട്ടിമുട്ടി.തെരുവ് വെളിച്ചത്തിന്റെ വെട്ടത്തിൽ അവന്റെ തോളിൽ ചേർത്ത് വച്ച ദേവിയുടെ മുഖം തിളങ്ങി.അവൻ ഇടതു കൈകൊണ്ടു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവളുടെ മുടിയിഴകളിലെ സുഗന്ധം അവൻ ആസ്വദിച്ചു.
“ദേവീ …”
“മ്മ് …. എന്താ…”
“തനിക്കു ഇപ്പോഴും എന്നോട് പഴയപോലെ ഇഷ്ടമുണ്ടോ?”
“ആദ്യം നിന്റെ താനെന്നുള്ള വിളി ഒഴിവാക്കൂ.ഈ ഇരുട്ടത്ത് ഇങ്ങനെ നിന്റെ ഒപ്പം യാത്ര ചെയ്യുന്നത് നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ.ഇപ്പോഴും എനിക്ക് ഭയങ്കര ഇഷ്ടമാടോ.എനിക്ക് നിന്നെ ഒരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല .പക്ഷേ നമ്മൾ വീണ്ടും ഒന്നിക്കുമെന്ന് ഞാൻ കരുതിയില്ല.”
“ശരിക്കും എന്നെ ഇഷ്ടമാണോ? പിന്നെ എന്നോട് വെറുപ്പ് കാണിച്ചത് എന്തിനാണ്,ദേഷ്യമായിരുന്നല്ലോ ആ മുഖത്ത്.”
“പക വീട്ടാനുള്ളതാണ് മോനേ,ഞാൻ കുറെ വിഷമിച്ചതല്ലേ.അത്ര പെട്ടെന്ന് തോറ്റ് തരാൻ എനിക്ക് മനസ്സില്ലായിരുന്നു.ഇപ്പോൾ തന്നെ ഞാൻ തോറ്റ് തന്നതാണ്,ഇനി നിന്നെ കൈ വിട്ടു കളയാതിരിക്കാൻ.”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.വീടെത്തിയപ്പോൾ അവളവനെ അകത്തേയ്ക്കു ക്ഷണിച്ചു .അവളുടെ അമ്മ പ്രൊഫസർ മാലതി വളരെ ദേഷ്യത്തിലായിരുന്നു.
“വൈകുന്നെങ്കിൽ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞൂടെ ദേവൂട്ടിയേ,ഇതാരാണ് “
“ഇത് ഡോക്ടർ കൈലാസൻ മെഡിസിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യൻ ആണ്,എന്റെ പ്രീഡിഗ്രി ക്ലാസ്സ്‌മേറ്റ് ആയിരുന്നു.ഇന്ന് ഒരു കേസിന്റെ കാര്യത്തിന് വീണ്ടും കണ്ടു മുട്ടി.കാറിന് എന്തോ പ്രോബ്ലം അനുപമയുടെ വീട്ടിൽ കൊണ്ട് ഇട്ടു,അനുവിൻ്റെ അച്ഛൻ ശരിയാക്കി കൊള്ളും.ഞാൻ കൈലാസന്റെ കൂടെ ഇങ്ങോട്ടു വന്നു.”
“നീ വിളിച്ചിരുന്നേൽ മാത്യു വന്നേനല്ലോ.ഡോക്ടറെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല.”
“ഈ ഡോക്ടർ ഇത്തിരി ബുദ്ധിമുട്ടട്ടെ അമ്മാ.പുള്ളിക്കാരനും അതാ ഇഷ്ടം.അല്ലേ കൈലാസൻ ,കുടിക്കാൻ ചായയോ കാപ്പിയോ.?”
അവൾ കൊണ്ട് കൊടുത്ത കാപ്പി കുടിച്ചു കൈലാസൻ മടങ്ങി.അവൻ മടങ്ങിയപ്പോളാണ് അമ്മയുടെ മങ്ങിയ മുഖം ദേവി ശ്രദ്ധിച്ചത്.മാത്യു ആ മുറിയിലെങ്ങും ഇല്ല.സാധാരണ ഈ സമയത്ത് അയാൾ മുകളിലെ അയാളുടെ മുറിയിലായിരിക്കും.ഭക്ഷണത്തിനു മുൻപ് അയാൾക്കല്പം മദ്യ സേവയുണ്ട്.അത് കഴിഞ്ഞു ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമയത്താണ് അയാൾ അവളെ ഉപദേശിക്കാറുള്ളത്.
രണ്ടു ആൺകുട്ടികളുടെ അപ്പനായ മാത്യു പെണ്മക്കളില്ലാത്ത ദുഃഖം മറക്കുന്നത് ദേവിയോടുള്ള സ്നേഹത്തിലൂടെയാണെന്നാണ് പ്രൊഫസർ മാലതി പോലും വിശ്വസിക്കുന്നത്.പക്ഷെ അയാൾക്ക് തന്നോട് ഒരു തരിമ്പു സ്നേഹം പോലുമില്ലെന്ന് ദേവിയ്ക്കറിയാം.മാലതി പലപ്പോഴും അവളോട് തട്ടിക്കയറുന്നത് അയാളുടെ വാക്കുകൾ കേട്ടിട്ടാണെന്നു ദേവിയ്ക്കറിയാം.സ്വന്തം വീട്ടിലൊരു അന്യയെ പോലെയാണ്.അച്ഛനുണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്നവൾക്കറിയാം.
അച്ഛന്റെ മരണത്തിൽ പോലും അയാളുടെ പങ്കിനെ കുറിച്ച് ദേവി സംശയിക്കുന്നു.അമ്മയ്ക്ക് കാമുകനെ ഒരിക്കലും നഷ്ടപെടരുതെന്ന് അവൾ ആഗ്രഹിക്കുന്നു.ഒരു സ്ത്രീയെന്ന നിലയിൽ അവൾക്കു അമ്മയോട് അനുകമ്പയുണ്ട്.ഇഷ്ടപ്പെട്ട പുരുഷനോടൊത്ത് ജീവിക്കാൻ എല്ലാവർക്കും കഴിയാറില്ലല്ലോ.അതമ്മയ്ക്കു കഴിയട്ടെ എന്നാഗ്രഹിച്ചിരുന്നു ,പക്ഷെ അച്ഛന്റെ മരണത്തെ കുറിച്ച് ആലോചിക്കുമ്പോൾ.
അച്ഛന്റെ മരണത്തിന്റെ പിറ്റേ ദിവസം സ്വന്തം മുറിയിൽ , ജോലിക്കാരിയായിരുന്ന കമല ചേച്ചിയുടെ മടിയിൽ കരഞ്ഞു തളർന്നു മയങ്ങുന്ന സമയം.അന്ന് അമ്മയെ സഹായിക്കാനായും മരണം അറിഞ്ഞു വരുന്നവരോട് ഇടപെടാനുമൊക്കെ മാത്യൂ വീട്ടിൽ പറ്റിക്കൂടി. അയാളുടെ അഭിനയം കണ്ടു സഹിക്കാനാകാതെ കമലേച്ചി പൊട്ടിത്തെറിച്ചു.
“നായിന്റെ മോൻ,എന്റെ സാറിനെ കൊന്ന് വീട്ടുകാരിയെയും സ്വന്തമാക്കി.ദുഷ്ടൻ, ഇയാളാണ് സാറിന്റെ മരണത്തിനു കാരണം.”
മടിയിൽ കിടക്കുന്ന ദേവി ഉറങ്ങിയെന്നു കരുതിയായിരുന്നു അവർ പൊട്ടിത്തെറിച്ചത്.പെട്ടെന്ന് ദേവി ചാടി എഴുന്നേറ്റു.കമലമ്മയുടെ സാരിയിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.
“കമലേച്ചി എന്താ പറഞ്ഞത്.അച്ഛനെ കൊന്നതാണോ ,ഇവർ രണ്ടാളും കൂടി ,അമ്മയും അതിൽ….”
കമല മറുപടി ഒന്നും പറഞ്ഞില്ല.മുഖം പൊത്തി കരഞ്ഞു.അപ്പോൾ തന്നെ ദേവി അമ്മയുടെ മുറിയിലേയ്ക്കു ഓടി.അമ്മയോട് ദേഷ്യപ്പെട്ടു എന്തൊക്കെയോ വിളിച്ചു പറഞ്ഞു.കരഞ്ഞു കരഞ്ഞു ദേവി അബോധാവസ്ഥയിലായി.അന്നവളെ ആശുപത്രിയിലാക്കി.പിന്നെ തിരികെ വരുമ്പോൾ കമല എന്ന ജോലിക്കാരിയില്ല.പകരം ദേവിയുടെ പരിചരണത്തിനായി പുതിയൊരാളെ കൊണ്ട് വന്നു.അതാണ് സുമതിയക്കാ.
(തുടരും…..)
✍️✍️നിഷ പിള്ള

