അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്നുമൊരു അത്ഭുതം ബാക്കിയാവും. അതൊരുപക്ഷേ അവർ ജീവിച്ചുവളർന്ന സാഹചര്യവും കാലഘട്ടവും അത്രയേറെ വ്യത്യസ്തമായതുകൊണ്ടാവാം. കൂട്ടുകുടുംബവ്യവസ്ഥിതിയും മരുമക്കത്തായവും വച്ചാരാധനയുമൊക്കെയുള്ള കാലഘട്ടം. അമ്മയുടെ ബാല്യകൗമാരങ്ങൾ നിഷ്കളങ്കവും സംഭവബഹുലവുമായിരുന്നു. ചെറുപ്പത്തിലേ തന്നെ ഒരു തല്ലുകൊള്ളിയായിരുന്നു. ചെയ്യുന്നതിന്റെയോ പറയുന്നതിന്റേയോ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഉൾബോധമില്ലാത്ത അത്രയേറെ നിഷ്കളങ്കമായ മനസ്സിന്റെയുടമ.
കഠിനമായ എതിർപ്പുകൾക്കിടയിലും വിദ്യാഭ്യാസ കാലഘട്ടത്തിൽ സ്ക്കൂൾ രാഷ്രീയത്തിന്റെ ഭാഗമാവാനുള്ള ഉൾക്കരുത്ത് നേടിയവൾ. ഏതു ജോലിയും ആത്മാർത്ഥതയോടെ പൂർണ്ണസമർപ്പണത്തോടെയും കയ്യടക്കത്തോടെ ചെയ്യുവാനുള്ള പാടവം. കൂസലില്ലായ്മ സ്വഭാവത്തിന്റെ മുഖമുദ്രയായിരുന്നു. അന്നത്തെ കാലത്ത് വിവാഹശേഷവും പഠിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ പഠിക്കാനുള്ള ആർജ്ജവം എടുത്തുപറയേണ്ടതാണ്. അതേ, അമ്മയെന്നുമൊരു പോരാളിയാണ്.
എന്റെ അമ്മയ്ക്ക് ഒരുപാട് മുഖങ്ങളാണ്. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ അമ്മ കയ്യെത്തിപ്പിടിക്കാത്ത ഉയരങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നു തോന്നാറുണ്ട്. ലോകം തന്നെ കീഴ്മേൽ മറിക്കാനുള്ള ശക്തിയുണ്ടായിരുന്നുവെന്ന് തമാശയായി ഞങ്ങൾ പറയാറുണ്ട്. നിഷ്കളങ്കബാല്യത്തിലും അസാമാന്യമായ പാടവം പലകാര്യങ്ങളിലും പ്രകടിപ്പിച്ചിരുന്നു. സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതിനും അതു തനിക്കനുകൂലമാക്കുന്നതിനും പ്രത്യേകകഴിവാണ്. ഒരുപാട് വേദനകളുടെ ഉലയിൽ ഊതിക്കാച്ചിയ ജീവിതമായിരുന്നു അമ്മയുടേത്. ഇന്നും അങ്ങനെ തന്നെ. സഹനത്തിന്റെ മുൾപ്പാതയിലൂടെ ആ ജീവിതം തുടരുന്നു.
എന്നിൽ എഴുത്തിന്റെ ബീജാവാപം ഒരുപക്ഷേ അമ്മയുടെ വാക്കുകളിലൂടെ കേട്ട കഥകളിലൂടെയാവാം. അമ്മയും എന്തൊക്കെയോ കുത്തിക്കുറിക്കാൻ ശ്രമിച്ചത് കണ്ടിട്ടുണ്ട്. ശാരീരികമായി അസ്വസ്ഥതകൾ അലട്ടാൻ തുടങ്ങുന്നതിനു മുമ്പുവരെ അമ്മ എത്തിച്ചേരാത്ത സ്ഥലങ്ങളില്ല, അറിയാത്ത ആളുകളുമില്ല. ഏതൊരാളേയും പരിചയപ്പെട്ടാൽ അവസാനം കുഞ്ഞൂട്ടിയും കുടുംബവുമാകുമെന്ന് ഞങ്ങൾ കളിയാക്കും. ഇപ്പോഴും വീട്ടിലിരുന്നാലും ആരെയെങ്കിലും കിട്ടിയാൽ എല്ലാ വിവരങ്ങളും ചോദിച്ചറിയാൻ നല്ല സാമർത്ഥ്യമാണ്. അതേ പോലെ ഒരാളെ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കുകയുമില്ല. തുടർച്ചയായി ആളുകളുമായി ഇടപെടുന്ന ആ സമയങ്ങളിൽ പരിചയപ്പെടുന്ന ആളുകളുടെ സ്വഭാവം ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള പാടവം അമ്മയിൽ ഉരുവപ്പെട്ടിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
അമ്മ അക്ഷരവെളിച്ചം പകരുന്ന ഗുരുവായിരുന്നു. ഞങ്ങൾ മക്കൾക്ക് മാത്രമല്ല ചുറ്റുവട്ടമുള്ള എത്രയോ കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്താൻ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോൾ നാൽപ്പത്തിരണ്ടു വയസ്സിനുള്ളിൽ അമ്മ ജീവിതത്തിന്റെ നല്ലതും ചീത്തയുമായ എല്ലാവശങ്ങളിലൂടെയും കടന്നു പോയിരുന്നു. അസാമാന്യമായ മാനസികബലം ഉള്ളതുകൊണ്ട് തന്നെയാണ് ഒന്നിലേറെ തവണ വീണുപോയിട്ടും ഇന്നും സഹനസീമയ്ക്കപ്പുറവും വീഴാതെ പിടിച്ചു നിൽക്കുന്നത്. ചെറിയ ചെറിയ പ്രശ്നങ്ങളിൽ അറുത്തുമാറ്റപ്പെടുന്ന ബന്ധങ്ങളുടെ അവസ്ഥ കാണുമ്പോൾ അമ്മ പറയാതെ പഠിപ്പിച്ച പല പാഠങ്ങളും എത്ര വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
നിഷ്കളങ്കമായ പ്രായത്തിൽ കൂട്ടുകുടുംബത്തിന്റെ ഭാഗമായി, നാലുമക്കളുടെ അമ്മയായി, ജീവിതത്തിന്റെ സഹനപർവ്വം താണ്ടി, അതോടൊപ്പം സന്തോഷനിമിഷങ്ങളെ ആസ്വദിച്ച്, ആഘോഷമാക്കി, സ്ഥാനം കൊണ്ടും സ്വഭാവവൈശിഷ്ട്യം കൊണ്ടും മറ്റുള്ളവരുടെയുള്ളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം. ഒരുപക്ഷേ അമ്മ തളർന്നില്ലായിരുന്നെങ്കിൽ ജീവിതഗതി തന്നെ മാറിയേനെ എന്നു ചിന്തിച്ചു പോവാറുണ്ട്. ഇന്നും ശാരീരിക മാനസികവ്യഥകളെ ഉള്ളിലൊതുക്കി പോരാടുന്നതു കാണുമ്പോൾ വേദന തോന്നുമുള്ളിൽ.
അമ്മയ്ക്ക് പകരം അമ്മ മാത്രം. അമ്മയിലൂടെ ഉരുവായ ബന്ധങ്ങളുടെ നൂലിഴകളിൽ ലോകം കീഴടക്കിയെന്നു അഹങ്കരിക്കുമ്പോഴും അമ്മയുടെ മടിത്തട്ടിന്റെ സുരക്ഷയോളം വരില്ല മറ്റൊന്നും എന്നു തിരിച്ചറിവിൽ സാർത്ഥകമാവുന്നീ ജന്മം…
#അമ്മയ്ക്കായ്
****നിഷിബ എം നിഷി ****

