ഉച്ചയൂണു കഴിഞ്ഞ് പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ ഫോൺ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പറാണല്ലോ.
“ഹലോ, ആരാണ്.”
“നിഷമോളല്ലേ, ഞാൻ നിന്റെ അമ്മവീടിനടുത്തുള്ള രമണി ആന്റിയാണ്. നിനക്ക് നാളെ ഇവിടെ വരെ വരാമോ. ” ആന്റി ചോദിച്ചു.
“എന്താ ആന്റീ അത്യാവശ്യം. അന്ന് ഞങ്ങളെ ഇറക്കി വിട്ടതിൽ പിന്നെ വീട്ടിലേക്ക് വന്നിട്ടില്ല. രാജേട്ടനും ചേച്ചിക്കുമൊന്നും അത് ഇഷ്ടമല്ലല്ലോ. അമ്മയെ കാണാത്തതിൽ വിഷമമുണ്ട്. വന്നാൽ വീട്ടിൽ കയറാൻ സമ്മതിച്ചില്ലങ്കിലോ.”
“പക്ഷെ മോളെ ഇപ്പോൾ നീ വന്നേ പറ്റുകയുള്ളൂ. സ്വത്തു മുഴുവൻ എഴുതി വാങ്ങി നിങ്ങളെ പുറത്താക്കി കഴിഞ്ഞപ്പോൾ ഭാമിനി ചേച്ചിയുടെ കാര്യം വലിയ കഷ്ടത്തിലായി. മരുമകൾക്ക് നിന്റെ അമ്മയെ കണ്ടൂടാതായി. ഇപ്പോൾ അവർ വീണ് കിടപ്പിലാണ്. ഇന്നലെ ഞാൻ അവിടെയൊന്നു പോയിരുന്നു. അപ്പോഴാണ് ഭാമിനി ചേച്ചി നിന്നെ വിളിച്ച് ഒരു വിവരം അറിയിക്കാൻ പറഞ്ഞത്. കിടപ്പിലായ ചേച്ചിയെ നോക്കാൻ അവർക്ക് വയ്യാത്തതു കൊണ്ട് എവിടെയോ ഒരു വൃദ്ധസദനത്തിലാക്കാൻ തീരുമാനിച്ചിരിക്കുന്നുവത്രെ. നീ നാളെത്തന്നെ വരാൻ നോക്ക്.” ഫോൺ കട്ടായി.
പാവം എന്റമ്മ. ഒരിക്കലും ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ ഞാൻ സമ്മതിക്കില്ല. ഹരിയേട്ടൻ ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ നാളെത്തന്നെ പോകാൻ തീരുമാനിക്കണം. വരാന്തയുടെ അരഭിത്തി ചാരിയിരിക്കുമ്പോൾ മനസ്സ് പിന്നിലേക്ക് നടന്നു.
ഓർമ്മ വച്ച നാൾ മുതൽ അനുഭവിക്കുന്നതാണ് ചേച്ചിയുടെയും ചേട്ടന്റെയും ഉപദ്രവങ്ങൾ. ‘അനിയത്തിയെ ഉപദ്രവിക്കരുതെന്ന്’ പറഞ്ഞ് അമ്മ വഴക്കു പറയുമ്പോൾ ചേട്ടൻ പൊട്ടിത്തെറിക്കും.
“ആരുടെ അനിയത്തി , എവിടെ നിന്നോ കിട്ടിയ ഇവൾ എങ്ങിനെയാ ഞങ്ങളുടെ അനിയത്തിയാകുന്നത്. ” അപ്പോൾ ചേച്ചിയും അത് ശരി വയ്ക്കും.
ചെറുതിലെ അവർ പറയുന്നതിന്റെ അർഥം എനിക്ക് മനസ്സിലായിരുന്നില്ല. തുടർച്ചായി ഇത് കേട്ട് കൊണ്ടിരുന്നപ്പോൾ ഒരു ദിവസം അച്ഛനും അമ്മയും ഒന്നിച്ചിരിക്കുമ്പോൾ ഞാൻ അവരോട് ചോദിച്ചു.
” ചേട്ടനും ചേച്ചിയും എന്താണമ്മേ എന്നെ ഉപദ്രവിക്കുന്നതും ഞാൻ അനിയത്തി അല്ലെന്നു പറയുന്നതും.”
അമ്മ ഒന്ന് ഞെട്ടി. പിന്നെ എന്തോ പറയാൻ തുടങ്ങി. അപ്പോഴാണ് അച്ഛൻ പറഞ്ഞത്.
“സുമതീ, സത്യം മോളോട് തുറന്നു പറയാം. മറ്റുള്ളവർ പറഞ്ഞ് മോൾ അറിയുന്നതിനെക്കാൾ നല്ലത് നമ്മൾ പറയുന്നതല്ലേ.” അമ്മയും സമ്മതിച്ചു.
“മോളെ, അവർ പറയുന്നതിൽ ചില നേരുകൾ ഉണ്ട്. നീ ഈ അമ്മയുടെ വയറ്റിൽ ജനിച്ച കുട്ടിയല്ല. പക്ഷെ, നീ ഞങ്ങൾക്ക് സ്വന്തം മോൾ തന്നെയാണ്. “
ഞാൻ ഞെട്ടിപ്പോയി. അപ്പോൾ ചേട്ടൻ പറഞ്ഞത് ശരിയാണോ.
അച്ഛൻ തുടർന്നു.
“വർഷങ്ങൾക്കു മുൻപ് ഞാനും സുമതിയും ഒരു കല്യാണത്തിന് കൂടിയിട്ട് ബസ്സിൽ തിരിച്ചു വരുകയായിരുന്നു. നല്ല തിരക്ക്. അമ്മക്കൊരു സീറ്റ് കിട്ടി. ബാക്കി അമ്മ പറയും.”
നിറകണ്ണുകളോടെ അമ്മ തുടർന്നു.
“അതെ മോളെ, തിരക്ക് കൂടിയപ്പോൾ എന്റെ മുന്നിൽ കൈക്കുഞ്ഞിനെയും എടുത്തു കൊണ്ട് ഒരു പെൺകുട്ടിയെത്തി. ഞാൻ കുഞ്ഞിനെ വാങ്ങി മടിയിൽ വച്ചു. സുന്ദരിയായ ആ ഓമനകുഞ്ഞ് എന്നെനോക്കി ചിരിച്ചു. ആളുകൾ കൂടി വന്നപ്പോൾ കുഞ്ഞിന്റെ അമ്മ എന്റെ മുന്നിൽ നിന്ന് മാറിപ്പോയി. മോളെ കൊഞ്ചിച്ചിരുന്നപ്പോഴാണ് ഞങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പ് എത്താറായെന്ന് മനസ്സിലായത്. കുഞ്ഞിനെ കൊടുക്കാൻ അവളുടെ അമ്മയെ ചുറ്റും തിരഞ്ഞു. കാണുന്നില്ല. എനിക്ക് അടുത്ത സ്റ്റോപ്പിലിറങ്ങണം, കുഞ്ഞിനെ മേടിക്കെന്ന് ഞാൻ ഉറക്കെ പറഞ്ഞു. ബസ്സിലുള്ളവരും അത് ഏറ്റു പറഞ്ഞു. പക്ഷെ ആരും വന്നില്ല.
ബസ് സ്റ്റോപ്പിൽ നിർത്തി. ബാലേട്ടനും അവിടെയെത്തി. കുട്ടിയെ തന്ന പെണ്ണ് ആ ബസ്സിൽ ഇല്ലെന്ന് ഉറപ്പായി. അവൾ കുഞ്ഞിനെ ഉപേക്ഷിച്ചതാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. കുഞ്ഞിനെ പോലീസിൽ ഏൽപ്പിക്കാം എന്നൊക്കെ. അപ്പോഴും അവൾ എന്റെ മടിയിൽ കിടന്ന് എന്റെ മുഖത്തേക്ക് നോക്കി പാൽ പുഞ്ചിരി പൊഴിച്ചു കൊണ്ടിരുന്നു. പിന്നെ എനിക്കൊന്നും ആലോചിക്കാനില്ലായിരുന്നു. ‘നമുക്കിവളെ മകളായി വളർത്താം ബാലേട്ട’യെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു. ആരെങ്കിലും തിരക്കി വന്നാൽ കൊടുക്കാൻ ബാലേട്ടൻ വീട്ടിലെ ഫോൺ നമ്പർ കണ്ടക്ടർക്ക് കൊടുത്തിട്ട് നീയുമായി വീട്ടിലെത്തി. ഞങ്ങൾക്ക് നീ മൂന്നാമത്തെ മകളായിരുന്നുവെങ്കിലും മൂത്തവർക്ക് അത് ഒട്ടും ഇഷ്ടമായില്ല. അവരെ പറഞ്ഞു തിരിക്കാൻ ചില ബന്ധുക്കളും ഉണ്ടായിരുന്നു. അത് മോൾ കണക്കിലെടുക്കണ്ട. നീ എന്നും എന്റെ മോൾ തന്നെയാണ്.” അമ്മ എന്നെ കെട്ടിപ്പിടിച്ചു.
നാളുകൾ കടന്നു പോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു . പഠിക്കാൻ വലിയ മിടുക്കി അല്ലാത്തത് കൊണ്ട് ചേട്ടന്റെ വിവാഹത്തോടൊപ്പം എന്റെയും നടത്താൻ അച്ഛൻ തീരുമാനിച്ചു. അച്ഛന്റെ ഒരു കൂട്ടുകാരന്റെ പരിചയത്തിലുള്ള ഹരിയേട്ടനുമായാണ് എന്റെ കല്യാണം തീരുമാനിച്ചത്. അപ്പോഴാണ് ചേട്ടൻ ഒരാവശ്യം ഉന്നയിച്ചത്. ചേച്ചിയും അനുകൂലിച്ചു. സ്വത്തുക്കൾ ഭാഗം വയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അച്ഛൻ സമ്മതിച്ചു.
വീടും പറമ്പും ചേട്ടന്. ഒരേക്കർ തെങ്ങിൻ തോപ്പ് ചേച്ചിക്ക്. മറ്റൊരു ഇരുപത് സെന്റ് ഭൂമിയുള്ളത് എനിക്ക്. ഇതായിരുന്നു അച്ഛന്റെ തീരുമാനം. അവിടെയൊരു പൊട്ടിത്തെറി നടന്നു. എനിക്ക് ഒരു സെന്റ് ഭൂമി നല്കാൻ പറ്റില്ലെന്ന് അവർ തീർത്തു പറഞ്ഞു. കല്യാണം നടത്താൻ തന്നെ എത്ര ചെലവാക്കുന്നു, ഇനി സ്വത്തു കൂടി കൊടുക്കണോ എന്നായി ചേട്ടന്റെ വാദം. അവസാനം എന്റെ നിർബന്ധത്തിന് അച്ഛനും അമ്മയും വഴങ്ങി.
വിവാഹം കഴിഞ്ഞ് വിരുന്നിനു വന്നപ്പോഴാണ് അടുത്ത പൊട്ടിത്തെറി നടന്നത്. അമ്മ പത്തു ലക്ഷം രൂപയുടെ ഒരു ചെക്ക് എന്റെ കയ്യിൽ വച്ചു തന്നു.
“മോളെ, ഇത് ആർക്കും അവകാശമുള്ളതല്ല. നാട്ടിലെ എന്റെ വീതം വിറ്റു കിട്ടിയ രൂപയാണ്. നീ വാങ്ങിയേ പറ്റൂ.”
ചേച്ചിയും ചേട്ടനും വല്ലാതെ എതിർത്തു. ചെക്ക് തിരിച്ചു കൊടുക്കാൻ ഞാനും ഹരിയേട്ടനും ശ്രമിച്ചു നോക്കി. പക്ഷെ ആ പണം സ്വീകരിച്ചില്ലെങ്കിൽ അമ്മ ജീവിച്ചിരിക്കില്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ നിസ്സഹായരായി. ഇനി ഈ പടി കടന്നു പോകരുതെന്ന് പറഞ്ഞാണ് ഏട്ടൻ ഞങ്ങളെ ഇറക്കി വിട്ടത്.
വീട്ടിൽ പോയിട്ട് വർഷം ഒന്നാകുന്നു. ചില കല്യാണങ്ങൾക്ക് പോയപ്പോൾ അമ്മയെ കണ്ടിരുന്നു. രണ്ടു പ്രാവശ്യം അമ്മയും അച്ഛനും ഇവിടെയും വന്നിരുന്നു. അപ്പോഴൊന്നും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നല്ലോ.
മൂന്നു മാസം മുൻപുള്ള അച്ഛന്റെ മരണമാകും അമ്മയെ കിടപ്പിലാക്കിയത്. അന്നും ഞങ്ങൾ അച്ഛനെ അവസാനമായി കണ്ടത് ചുടുകാട്ടിൽ വച്ചായിരുന്നു . അതും അമ്മയെ മാനസികമായി തളർത്തിയിരുന്നു.
അമ്മയുടെ ഈ അവസ്ഥ അറിഞ്ഞപ്പോൾ പോകാതിരിക്കാൻ പറ്റില്ലല്ലോ. ഹരിയേട്ടനും അതേ അഭിപ്രായമായിരുന്നു. പിറ്റേന്ന് രാവിലെ ഞങ്ങൾ വീട്ടിലെത്തി. കട്ടിലിൽ അവശയായി കിടക്കുന്ന അമ്മയുടെ രൂപം കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി.
“ഇവിടെ കയറരുതെന്ന് പറഞ്ഞിട്ടില്ലേ. പിന്നെന്തിനാ വന്നത്.” ചേട്ടൻ ചൂടായി.
“ഒരിക്കലും വരരുതെന്ന് കരുതിയതാണ്. അമ്മയെ ഏതോ വൃദ്ധ സദനത്തിലാക്കാൻ പോകുന്നുവെന്ന് കേട്ടു. അമ്മയെ കൂടെ കൊണ്ട് പോകാനാണ് വന്നത്. അത് സമ്മതിക്കണം.” ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ ആദ്യം എതിർത്തു. അപ്പോൾ ഏട്ടത്തി അകത്തേക്ക് വിളിച്ചു കൊണ്ട് പോയി. തിരിച്ചു വന്ന ഏട്ടൻ ഏതോ സൗജന്യം ചെയ്യുന്ന പോലെ പറഞ്ഞു .
“ഇനി അത് സമ്മതിച്ചില്ലെന്നു വേണ്ട. പിന്നെ ഒരു കാര്യം. കുറച്ചുനാൾ കഴിയുമ്പോൾ തിരികെ കൊണ്ടാക്കരുത്.”
കാറിൽ എന്റെ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ ഇടറിയ സ്വരത്തിൽ ‘അമ്മ പറഞ്ഞു.
“ശരിക്കും എനിക്ക് ഒരു മോൾ മാത്രമാണുള്ളത് “
” അന്ന് മടിയിൽ കിടന്ന് പാൽപുഞ്ചിരി പൊഴിച്ച സുന്ദരികുഞ്ഞ്, അല്ലേ അമ്മേ .” ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു .
അപ്പോൾ അമ്മയുടെ മുഖത്ത് വിരിഞ്ഞ ആ വാത്സല്യ ചിരി മതിയായിരുന്നു എന്റെ ജീവിതം ധന്യമാകുവാൻ.
#മാതൃദിനം #അമ്മയ്ക്കായ്

