അമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടോ ?
അമ്മയെ കുറിച്ച് പാടാത്ത ഗായകരുണ്ടോ ?
എൻ അമ്മേ ഒന്നു കാണാൻ
എത്ര നാളായി ഞാൻ കൊതിപ്പൂ…
എന്ന പാട്ടു കേട്ടാൽ കണ്ണു നിറയാത്ത മനുഷ്യരുണ്ടോ ? അതാണ് അമ്മ
പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി.. പരുന്തി ൽ നിന്ന് കോഴികുഞ്ഞുങ്ങളെ രക്ഷിക്കാൻ പരുന്തിനോടു മല്ലിടുന്ന തള്ളക്കോഴിയെ കണ്ടിട്ടില്ലേ, സ്വന്തം മക്കളെ രക്ഷിക്കാൻ എത്ര ശക്തൻമാരോടു പോലും മൽസരിക്കാൻ അമ്മമാർ തയ്യാറാവുന്നു അതാണ് അമ്മ. തൻ്റെ മക്കൾക്കു വേണ്ടി ജീവനും ജീവിതവും സമർപ്പിക്കുന്നവൾ.
ഈ ലോകത്തി ൽ ഞാൻ ഏറ്റവും ഇഷ്‌ടപ്പെടുന്നത് ആരെയെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ
” എൻ്റെ അമ്മച്ചിയെ” അതു കഴിഞ്ഞിട്ടേ എനിക്ക് എന്നെപ്പോലും ഇഷ്ടമുള്ളു !! ഈ മാതൃദിനത്തിൽ എൻ്റെ അമ്മയ്ക്കായി ഞാൻ സമർപ്പിക്കുന്ന അനുമോദന പത്രം.
എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എൻ്റെ ഏറ്റവും നല്ല കൂട്ടുകാരിയും, ഉപദേഷ്ടാവും അമ്മയായിരുന്നു, അച്ഛൻ വിദേശത്തായിരുന്നതുകൊണ്ടും ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയതുകൊണ്ടും അമ്മയുടെ ലോകം ഞങ്ങളായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ഞങ്ങൾ തമ്മിൽ എന്നും മൽസരമായിരുന്നു, അച്ഛമ്മ, അമ്മച്ചി, ഞങ്ങൾ മൂന്നു പേർ, ഇതായിരുന്നു ഞങ്ങളുടെ കുടുംബം, താഴെയുള്ളവർക്ക് ചെല്ല പേരുകൾ ഉണ്ടായിരുന്നു പക്ഷേ മൂത്തതായ എന്നെ എന്നും “എടി” എന്നു മാത്രമേ വിളിക്കാറുള്ളൂ.
ഞങ്ങൾക്ക് പത്രം വായിച്ചു തന്നിരുന്നതും, പുമ്പാറ്റയും ബാലരമയും വാങ്ങിതന്ന് വായിക്കാൻ പ്രചോദനം നൽകിയിരുന്നതും അമ്മച്ചിയായിരുന്നു. എന്നെ എഴുത്തിൻ്റെയും വായനയുടെയും ലോകത്തിലേക്ക് കൈ പിടിച്ച് നടത്തിയത് എൻ്റെ അമ്മച്ചിയാണ്. ഏതെങ്കിലും പുസ്തകം വായിക്കാൻ മടി കാണിച്ചാൽ അമ്മ വായിച്ചുതരും, അപ്പോ കേട്ടിരിക്കാല്ലോ? അങ്ങനെ കേട്ടിരുന്ന എത്ര പുസ്തക വായനകൾ… ആ പുസ്തകങ്ങളിലെ ഓരോകാര്യങ്ങളും ഇന്നലത്തെ പോലെ മനസ്സിൽ ഉണ്ട്.
മറ്റുള്ളവരെ സഹായിക്കാൻ, സ്‌നേഹിക്കാൻ, ഒക്കെ ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. വീട്ടിൽ ആര് സഹായത്തിനു വന്നാലും അവരെ ഒന്നും വെറുo കൈയ്യോടെ അമ്മച്ചി മടക്കി അയക്കാറില്ല. എന്നും ഞങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നത് അമ്മയായിരുന്നു. കുട്ടിക്കാലം മുതലേ ഞങ്ങളിൽ ഒരാളെയും കൂടി അമ്മ ഗൂരുവായൂർക്ക് പോകും, തൊഴുതു തിരിച്ചു വരുമ്പോൾ ഹോട്ടലിൽ നിന്ന് മസാലദോശ വാങ്ങി തരും. ആ മസാല ദോശയുടെ രുചി ഇന്നും നാവിലുണ്ട്…
ഞങ്ങളുടെ പാഠ്യ, പാഠ്യ തരേ വിഷയങ്ങൾ എല്ലാം നോക്കിയിരുന്നതും അമ്മയാണ്. ട്യൂഷൻ കഴിഞ്ഞു വന്നാലും അമ്മച്ചി ഞങ്ങളെ പഠിപ്പിക്കും. ഇന്നിപ്പോ എൻ്റെ രണ്ടു മക്കളേയും മലയാളം പഠിപ്പിച്ചത് അമ്മച്ചി ആണ്. എൻ്റെ മക്കൾക്ക് പുരാണ കഥകൾ പറഞ്ഞു കൊടുത്തും വായിച്ചു കൊടുത്തും അവരെ കൊണ്ട് വായിപ്പിച്ചും രാമായാണ മാസാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന മൽസരങ്ങളിൽ സ്‌കൂൾ തലം മുഴുവനും എൻ്റെ മക്കളെ സമ്മാനാർഹർ ആക്കി തീർത്തിരുന്നതും അമ്മച്ചിയായിരുന്നു.
എൻ്റെ രണ്ടു മക്കളുടെയും റോൾ മോഡൽ അമ്മച്ചിയാണ്. ഒരു പ്രത്യക വിഭവം ഉണ്ടാക്കിയാൽ പ്രത്യകിച്ച് മോര് കറി, മീൻ കറി, ഒക്കെ വച്ചാൽ ആരുടെയെങ്കിലും കൈവശം കൊടുത്തു വിടും. എന്തിനാ എനിക്കു വേണ്ടി മറ്റുള്ളവരേ ബുദ്ധിമുട്ടി ക്കണേ എന്നു ചോദിച്ചാൽ, ‘ഞാൻ നിനക്ക് അല്ല അതു തന്നു വിട്ടത് എൻ്റെ മക്കൾക്ക് ആണ്’ എന്ന് പറയും… പിന്നെ ഞാൻ എന്തു പറയും.
ശരിക്കും ഞങ്ങൾക്കു വേണ്ടി ബലികഴിച്ച ഒരു ജീവിതമാണ് എൻ്റെ അമ്മച്ചിയുടെത്. ഞാൻ തീരെ ചെറുതായിരിക്കുമ്പോഴേ അച്‌ഛൻ പ്രവാസി ആയി. നീണ്ട 40 വർഷത്തെ പ്രവാസം, പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളു, ഇപ്പോഴാ അറിയുന്നേ അവർ കൊണ്ട വെയിലായിരുന്നു ഞങ്ങൾ അനുഭവിച്ചിരുന്ന തണൽ എന്ന്.
ഇന്നിപ്പോ ഞാൻ അനുഭവിക്കുന്ന ധർമ്മസങ്കടം അമ്മയുടെ കാര്യത്തിലാണ്.. പുസ്തകങ്ങളെ പ്രണയിച്ചിരുന്ന ആൾക്ക് കാഴ്ചശക്തി നഷ്ടമായിരിക്കുന്നു. പുസ്‌തകങ്ങൾ വായിക്കാൻ കഴിയുന്നില്ല. എന്നും വായിച്ചിരുന്ന നാരായണീയവും ഭഗത് ഗീതയും അമ്മയുടെ കരസ്പർശം ഏൽക്കാതെ പൊടി പിടിച്ച് അലമാരിയിൽ ഇരിക്കുന്നു. എല്ലാ ദിവസവും എത്തുന്ന ദിനപത്രവും മാസത്തിൽ വരുന്ന ഭക്തപ്രിയ, വനിത, ഇവയൊക്കെ മുൻവശത്തെ ടീ പോയിനു താഴെ അടക്കി വച്ചിരിക്കുന്നു. എന്തിനാ ഇതു വരുത്തുന്നത് എന്നു ചോദിച്ചാൽ,
‘പേപ്പറിലെ വലിയ തലക്കെട്ട് വായിക്കാല്ലോ ?
പിന്നെ ഇടയ്ക്കിടെ നിങ്ങൾ വരുന്നില്ലേ നിങ്ങൾക്കും വായിക്കാല്ലോ !’
ഗുരുവായൂർ ചെന്നാൽ ഗൂരുവായൂരപ്പനെ കാണാൻ കഴിയുന്നില്ല. ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല, അടുത്തു വന്നാലേ മനസ്സിലാവൂ. ഏറ്റവും വലിയ സങ്കടം എൻ്റെ പുസ്തകം വായിക്കാൻ പറ്റുന്നില്ല എന്നതാണ്. പിന്നെ ഞാൻ വായിച്ചു കൊടുത്തു. അപ്പോ പറയുക’ എനിക്കൊന്നു വായിക്കാൻ പറ്റുന്നില്ലാല്ലോ ?’
ആരു വീട്ടിൽ വന്നാലും ഇതു പറഞ്ഞു സങ്കടപ്പെടും
ഒരുപാട് സങ്കടം ഉണ്ട്, ആ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഓർത്ത്. ഗ്ലൂക്കോമയാണ് ചികിൽസയില്ല, ഒരു പാട് സ്ഥലങ്ങളിൽ പോയി പക്ഷേ പ്രയോജനം കിട്ടിയില്ല.
ഇന്നിപ്പോ ഭഗവാനോട് രണ്ടു പ്രാർത്ഥന മാത്രം ആ പാവത്തിൻ്റെ കാഴ്ചശക്തി കുറച്ചെങ്കിലും തിരിച്ചു കൊടുക്കണേ. ഇനി എത്ര ജൻമങ്ങൾ കിട്ടിയാലും ഈ അമ്മയുടെ മകളായി ജനിക്കണം. ഒന്നു ശബ്‌ദം ഇടറിയാൽ, ഒന്നു പരിഭ്രമിച്ചാൽ, ഒരു പാട് ദൂരെ ഇരുന്ന് മക്കളുടെ മനസ്സു മനസ്സിലാക്കുന്ന ഈ അമ്മയെ. എന്തിനും ഏതിനും പ്രതിവിധി കണ്ടെത്തുന്ന എൻ്റെ അമ്മച്ചിയുടെ മകളായി ജനിച്ചത് ജൻമ ജൻമാന്തര പുണ്യമായി ഞാൻ കരുതുന്നു. നാം കൺ മുൻമ്പിൽ കാണുന്ന ഈശ്വരൻമാരാണല്ലോ അവർ. എന്നെ പ്പോലെ ഇത്രയും പ്രശ്‌നക്കാരിയായ ഒരാളെ നേർവഴിക്ക് നടത്താൻ എൻ്റെ അമ്മച്ചിക്കല്ലാതെ മറ്റാർക്കും കഴിയില്ല. ആ ത്യാഗത്തിനു മുൻമ്പിൽ, ആ സഹനത്തിനു മുൻമ്പിൽ, ഞാൻ നമിക്കട്ടെ. ഏതെങ്കിലും തരത്തിൽ, എപ്പോഴെങ്കിലും ഞാൻ കാരണം വേദനിച്ചുണ്ടെങ്കിൽ മാപ്പ്. എൻ്റെ ലോകത്തിൽ അല്ല ഞാൻ കണ്ട ലോകത്തിൽ ഏറ്റവും വലിയ ശരിയും ത്യാഗവും, അമ്മ മാത്രമാണ് അമ്മ മാത്രം… ആ അമ്മക്കിളിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

