“നസീമ, എനിക്ക് നിന്നെ ഇഷ്ടമാണ്. പാതിമറച്ച നിന്റെ തട്ടം അനുസരണകേട് കാട്ടി ചുമലിൽ വിണ് കിടക്കുമ്പോൾ കാക്കപുള്ളിയുള്ള നിന്റെ വിരലുകളാൽ നീ അത് വീണ്ടും ശരിയാക്കി ഇടുന്നത് തൊട്ടടുത്ത ബഞ്ചിലിരുന്ന് ഞാൻ എത്ര തവണ നോക്കിനിന്നിട്ടുണ്ട് എന്ന് അറിയുമോ? ക്ലാസ്സിൽ നീ തല ചായ്ക്കാനുള്ള ഡസ്കിൽ നസീമ എന്ന് എഴുതി ഹാർട്ട് വരച്ച് ബ്ലേഡ് കൊണ്ട് കോറി ഇട്ടതും ഞാൻ തന്നെയാണ്”
പ്ലസ് ടു ക്ലാസ്സിൽ ഇഷ്ടം പറഞ്ഞെത്തിയ പൂച്ചകണ്ണനെ നോക്കി നസീമ കണ്ണുരുട്ടി പറഞ്ഞു
“പായ്യാരം പറയാറുണ്ട് പോകുന്നുണ്ടോ ചെക്കാ, അനക്ക് പഠിക്കണം. പഠിച്ച് ഒരു നെലയിൽ എത്തണം അതിനിടയിൽ ഇടങ്ങാറാക്കാണ്ട് പോകുന്നുണ്ടോ നീയ്യ്”
ഇതും പറഞ്ഞ് ഇടവും വലവും നോക്കാതെ ഓള് നടക്കാവ് – മീഞ്ചന്ത പോവുന്ന ലേഖ ബസ്സിൽ കയറി മഠത്തിന്റെ സ്റ്റോപ്പിൽ ഇറങ്ങി. പള്ളിവക മൈതാനം കഴിഞ്ഞാൽ കാണുന്ന മാർബിളിൽ കുളിച്ചുനിൽക്കുന്ന ഗൾഫുകാരുടെ ആറ് ഘടാഘടിയൻ വീട് കഴിഞ്ഞു വേണം നസീമക്ക് ഓടിട്ട ഒന്നര സെൻറിലുള്ള ഓളെ ഒറ്റനില വീട്ടിലെത്താൻ. ആ കാഴ്ച എപ്പോ കണ്ടാലും നസീമയ്ക്ക് പാളയം ബ്ലോക്ക് ഓർമ്മവരും. വരിവരിയായി നിരന്നു കിടക്കുന്ന ബസ്സുകൾക്ക് നടുവിൽ പെട്ടുപോയ പാവം പെട്ടിഓട്ടോരീക്ഷ പോലെ ഓൾക്ക് ഓളുടെ വീടിനെ തോന്നും ആ നിമിഷം. എപ്പോഴും കാണാറുള്ള കിനാവ് നസീമ കണ്ടുതുടങ്ങും..ആമിനഅമ്മായിയുടെ മോള് ഷമീതാത്ത പഠിച്ച് ദുബായിൽ ജോലിക്ക് പോയതുപോലെ എങ്ങനെയെങ്കിലും ഗൾഫിൽ പോണം, ജോലി ആക്കണം, ഇളയതുങ്ങളായ കമറുനേയും സീനത്തിനേയും പഠിപ്പിച്ച് ഒരു നിലയിലാക്കണം. മാർബിളിൽ കുളിച്ച രണ്ട് നില വീട് വയ്ക്കണം.
‘ഒരു ഗൾഫുകാരത്തിന്റെ വീട്’
പകല്ക്കിനാവ് ക്ലൈമാക്സിനോട് അടുക്കുമ്പോഴേക്കും നസീമ, ഓള വീടിൻറെ മുന്നിലെ ശീമക്കൊന്നയുടെ വേലി കഴിഞ്ഞിട്ടുണ്ടാവും. മുറ്റം എന്നൊന്നും വിളിക്കാൻ പറ്റാത്ത കുട്ടിമിറ്റം കഴിഞ്ഞ് രണ്ട് കാൽവച്ചാ പിന്നെ വീടെത്തി. കൂലിപ്പണി ഇല്ലാത്ത ദിവസങ്ങളിൽ ആണെങ്കിൽ നസീമയുടെ ഉപ്പ കുഞ്ഞിപ്പോക്കർ കോലായിൽ തന്നെ ഇരുന്നിട്ട് ഉണ്ടാകും. അയാൾക്ക് കടുത്ത ശ്വാസംമുട്ടൽ ആണ്. വാവിനും തണുപ്പ് കാലങ്ങളിലും അയാൾക്ക് ഏക്കംവലി കൂടുതലാണ്. നസീമയുടെ മൂത്തത്ത് നബീസുനെ കെട്ടിച്ച് വിട്ടത്തിന്റെ കടം ഓർക്കുമ്പോൾ ഏക്കം വലിച്ച് കൊണ്ട് അയാൾ ആവുന്ന പണിക്ക് പോവും. കുഞ്ഞി പോക്കറുടെ ഇളം മഞ്ഞയും പച്ചയും നിറത്തിലുള്ള കഫം വലിച്ചെടുത്ത് ആ കുട്ടി മിറ്റം ഇപ്പോൾ ഒച്ചിഴഞ്ഞ സ്ഥലത്തെ പ്രത്യേക നിറം പോലെ ഒരു രൂപം സ്വന്തമാക്കിട്ടുണ്ട്.
“ആഹ് ! പെണ്ണ് സ്കൂൾവിട്ട് വന്നല്ലോ പോക്കറെ “
ഉപ്പാൻറെ കൂടെയിരുന്ന് പാൽ ചായ കുടിച്ച് വർത്താനം പറയുന്ന ബ്രോക്കർ ഉസ്മാനെ നബീസ അപ്പോഴാണ് ശ്രദ്ധിച്ചത്. വീട്ടിൽ പതിവില്ലാത്തതാണ് പാൽ ചായ. കട്ടൻ തന്നെ അത്ര പ്രധാനമല്ലാത്ത വിരുന്നുകാർ വന്നാൽ മാത്രം നാരങ്ങ ഒഴിച്ച സുലൈമാനി കുറച്ചൂടെ പ്രാധാന്യമുള്ളവർക്ക് മൂത്ത ചേച്ചി നബീസുന്റെ മാപ്പിളക്കാണ് പൊതുവേ വീട്ടിൽ പാൽചായ കിട്ടാറുള്ളത്.
“ഇച്ചിരി നേരത്തെ വന്നിരുന്നെങ്കിൽ ചെക്കനെ നേരിട്ട് കാണായിരുന്നില്ലെ നസീമ” തൊണ്ടക്കുഴിയിൽ നിന്നും ഉയർന്നുവരുന്ന ശ്വാസംമുട്ടൽ അടക്കിപ്പിടിച്ചു കൊണ്ട് പോക്കർ പറഞ്ഞു.
“സാരമില്ല ഒരു മാസം കഴിഞ്ഞ് ഇനി എന്നും ചെക്കനെ കാണാലോ.”
ബ്രോക്കർ ഉസ്മാൻ അങ്ങനെ വെറുതെ വന്നതല്ലെന്നും പെണ്ണില്ലാത്ത ഒരു പെണ്ണുകാണൽ അവിടെ കുറച്ച് മുന്നെ നടന്ന് കഴിഞ്ഞെന്നും നസീമയ്ക്ക് മനസ്സിലായി. കോലായി കടന്ന് അകത്തേക്ക് കേറുന്ന നസീമ കേൾക്കനായി ഉസ്മാൻ ഉറക്കെ പറഞ്ഞു.
“ചെക്കൻ അങ്ങ് മൈസൂരിനാ കേട്ടോ നസീമേ..” പിന്നെ പോക്കറിനോടായി “ഇങ്ങള് പെണ്ണിന് കന്നഡ ഭാഷാ പഠനസഹായി വാങ്ങിച്ചു കൊടുക്ക്. ഓള് അത്യാവശ്യം കന്നഡ പടിക്കട്ടെ. ഇങ്ങളും പഠിച്ച് വച്ചൊ മരുമോനോട് സംസാരിക്കേണ്ടതല്ലെ “
ബ്രോക്കർ ഉസ്മാന്റെ മുന്നിലെ വിടവുള്ള പല്ലുകൾ കൂർത്ത് വന്ന് അയാളൊരു ഇബിലീസ് ആയി മാറുന്നതായി നസീമയ്ക്ക് തോന്നി. ഉസ്മാൻ വേലി കടന്നുപോയപ്പോൾ ഖദീജ അടുക്കളയിൽ നിന്ന് പുറത്തേക്ക് രംഗ പ്രവേശനം ചെയ്തു. മറ്റ് ആണുങ്ങൾ വീട്ടിലേക്ക് വിരുന്ന് വരുമ്പോൾ അവർ അങ്ങനെയാണ് പുറത്തേക്ക് അധികം വരാറില്ല. അടുക്കളയിൽ തന്നെ ഒതുങ്ങി നിൽക്കാൻ നോക്കും.
“നല്ല ചെക്കനാണ് മോളെ” കദിജ ആവേശത്തോടെ പറഞ്ഞു. “ഓന് മൈസൂര് ചന്ദനത്തിരിൻറെ ബിസിനസാണ്. മലയാളം കുറച്ചൊകെ അറിയാം. കോഴിക്കോടും കണ്ണൂരും കുറച്ചുനാൾ ജോലി ചെയ്തതാണ്. നിന്നെ എവിടെയോ വച്ച് കണ്ടിട്ടുമുണ്ട് ചെറിയ പൈശ മാത്രമെ ചോദിച്ചുള്ളു. മുപ്പത്തിനായിരത്തിൽ കൊറഞ്ഞ് ഇന്നതെ കാലത്ത് ആരേലും മേടിക്കുമോ? എല്ലാം ഇന്റെ ഭാഗ്യാ! എന്റെ റബ്ബെ പടച്ചോൻ കാത്ത്” ഇതും പറഞ്ഞ് കൊണ്ട് അവർ കല്യാണപയ്യൻ മുഹമ്മദിന്റെ ഫോട്ടോ നസീമക്ക് കൈമാറി “
ഇരുണ്ട നിറവും ചുരുണ്ടു കിടക്കുന്ന മുടിയും ഉള്ള മുപ്പതിനടുത്ത് എത്തിയ ചെറുപ്പക്കാരൻ മുഖം. പക്ഷേ മലയാളികളുടെ പോലെ അല്ല, എന്തൊ മാറ്റം ഉണ്ട്. മാറ്റത്തെ കുറിച്ച് ആധികാരികമായി ചിന്തിക്കാൻ പറ്റുന്ന ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല നസീമ അപ്പോൾ.
വൈകുന്നേരം പൂച്ച കണ്ണനോട് പറഞ്ഞ അതേ വാക്കുകൾ നസീമ ആവർത്തിച്ചു “അനക്ക് പഠിക്കണം “
ഇത്തവണ ആ വാക്ക് ഒരു നിലവിളി പോലെ ആയിരുന്നു.
” മിണ്ടാണ്ട് ഒരു മൂലക്ക് ഇരുന്നോണം. ചവിട്ടി നടു ഒടിച്ച് കളയും” കുഞ്ഞിപോക്കർ കലികൊണ്ട് തുള്ളി.
“ഞാൻ ഇന്നോ നാളെയോ എന്നുപറഞ്ഞ് ഏക്കം വലിച്ച് കിടക്കയാണ്. എങ്ങനെയെങ്കിലും ഒരു വഴിക്ക് കരകയറ്റാൻ നോക്കുമ്പോൾ തറുതല പറയുകയാണ് ഹമുക്ക്”
കുഞ്ഞിപോക്കർ എന്ന തീ നാളത്തിന് മുന്നിൽ നസീമ എന്ന മഞ്ഞുതുള്ളി ഒരുകി ഒലിച്ച് പോയി. ഒരു നിമിഷം കൊണ്ടവൾ സംസാര ശേഷി ഇല്ലാത്തവളും ചലനമറ്റവളുമായി മാറി.
കരച്ചിലടക്കി കൊണ്ട് അടുക്കളയിൽ പോയപ്പോ ഇളയതുങ്ങളായ കമറുവും സീനത്തും പുറകെ കൂടി “ഇത്തക്ക് കന്നട അറിയോ”
നസീമ ഇല്ലെന്ന് തലയാട്ടി.
“പിന്നെ നിങ്ങളെങ്ങനയാ പുയാപ്ലയോട് മിണ്ടാ?”
“നീയ്യ് അത് ബാപ്പാനോട് ചോദിക്ക് ”
നസീമ കണ്ണ് തുടച്ചു മറുപടി കൊടുത്തു.
” നിങ്ങളെ മാപ്ലക്ക് ചന്ദനത്തിരി ഉണ്ടാക്കൽ അല്ലേ പണി. ഇനി നസിമത്താനെ നല്ല ചന്ദനതിരി മണക്കുമായിരിക്കുല്ലേ”കമെറുവും സീനത്തും വീണ്ടും പുന്നാരം ചോദിച്ചു.
നസീമയ്ക്ക് ഒന്നിനും ഉത്തരം ഇല്ലായിരുന്നു.
ഓൾക്ക് മൈസൂരെവിടെയാന്ന് അറിയൂല. കന്നട പഠിക്കാൻ പറ്റുമോ എന്ന് അറിയൂല. മൈസൂരെ മണവാളൻ്റെ ചന്ദനതിരി മണമുള്ള വീടും അവിടുത്തെ ആളുകളെയും അറിയൂല.
ഒന്നുമാത്രം അറിയാം മൈസൂരു നിന്നൊരു മാരൻ കല്യാണമാർക്കറ്റിലെ കുറഞ്ഞ സ്ത്രീധനമായ മുപ്പതിനായിരം ഉറുപ്പ്യക്ക് തന്നെ കെട്ടാൻ വരുന്നു. മുപ്പതിനായിരം ഉറുപ്പ്യ ബാപ്പാക്ക് തന്റെ പഠിപ്പിന് മാറ്റി വച്ചുടായിരുന്നോ? താൻ നന്നായി പഠിക്കുമായിരുന്നല്ലോ? ഒരു നിലയിലെത്തിയാൽ താൻ കുടുംബത്തെ നോക്കുമായിരുന്നല്ലോ?
ബാപ്പ എന്താ തന്നെ പഠിപ്പിക്കാത്തത്?
ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾകിടയിലും ആ ചോദ്യം മാത്രം നസീമയെ കൂടുതൽ അസ്വസ്ഥമാക്കി.
************************************
” കുമ്മായവും തേച്ചില്ല ജനറേറ്ററും വച്ചിറ്റില്ല. ഇതൊരു മങ്ങല പൊര തന്നയാ? “
ആമിന അമ്മായി പോക്കറിനെ കണ്ട ഉടനെ മങ്ങല പുരയുടെ കുറ്റത്തിന്റെ കെട്ട് അഴിക്കാൻ തുടങ്ങി.
കുഞ്ഞു പോക്കർക്ക് ആമിന അമ്മായിനെ കണ്ണെടുത്താൽ കണ്ടു കൂടാ. അമ്മായി പ്രായം തികഞ്ഞ് നിക്കണ മോള് ഷമീനയെ ഒറ്റയ്ക്ക് കണ്ണെത്താ ദൂരത്ത് ദുബൈയിൽ ജോലിചെയ്യാൻ അയച്ചു. പോക്കറും ഹാജിയാരും മറ്റ് കുടുംബക്കാരും ആവുന്നതും എതിർത്തതാണ്. ഒറ്റയ്ക്ക് ഒരു പെണ്ണിനെ ഇത്ര ദൂരം ജോലി ചെയ്യാൻ അയകുകയേ? മാത്രമല്ല ആ പെണ്ണ് നയിച്ച് കൊണ്ട് വന്ന പൈശകൊണ്ട് അമ്മായി നല്ലൊരു വീടും വച്ചു. മൂപ്പെത്തിയ പെണ്ണ് അന്യനാട്ടിൽ എങ്ങനെ ഉണ്ടാക്കിയ പൈസ ആണെന്ന് ആർക്കറിയാം. തന്റെ പെൺമക്കളെ ഓർത്ത് ദുഖിക്കുന്നതിനെക്കാൾ പോക്കർ അന്യനാട്ടിൽ കഴിയുന്ന ഷമീമയെ കുറിച്ച് ഓർക്കാറുണ്ട്.
“അല്ലെങ്കി തന്നെ നസീമയെ ഇപ്പം കെട്ടിക്കുന്നത് എന്തിനാ പോക്കറെ? ” അമ്മായി അടുത്ത ചോദ്യം ചോദിച്ചു.
പെണ്ണുങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. നെയ്ച്ചോറ് തിന്ന് കൊഴുത്ത അമ്മായിനെ അടുപ്പത്ത് വേവുന്ന കോഴികറിന്റെ കൂടെ വെട്ടി കൂട്ടി ഇട്ട് ചവച്ച് ഇറക്കി ചണ്ടി മാത്രമായി തുപ്പി കളയാൻ തോന്നി അയാൾക്ക്. അമ്മായി മാത്രമല്ല ആണിന്റെ മുഖത്ത് നോക്കി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു പെണ്ണിനേയും അയാൾക്ക് ഇഷ്ടമല്ല. ദേഷ്യം അമർത്തി വെളുക്കെ ചിരിച്ചതല്ലാതെ പോക്കർ ഒന്നും പറഞ്ഞില്ല ഉത്തരം കിട്ടാത്ത അമ്മായി നസീമയെ ഓർത്ത് നെടുവീർപ്പിട്ട് അകത്തേക്ക് പോയി.
കുഞ്ഞിപോക്കറും ഖദീജയും നസീമാനെ മംങ്ങലം കഴിക്കാൻ വരുന്ന പുയാപ്ലക്കും കൂട്ടർക്കും സൽക്കാരം ഒരുക്കുന്നതിൽ മുഴുകി. സൽക്കാരം എന്നു വച്ചാൽ കുഞ്ഞിപോക്കർക്ക് ആവും പോലെ എന്നർത്ഥം. ഇതിനു മുന്നേ ആ വീട്ടിൽ കോഴിബിരിയാണിക്ക് ഒരു അടുപ്പ് പൊന്തിയത് രണ്ട് വർഷം മുന്നെ മൂത്ത മോൾ നബീസുന്റെ നിക്കാഹിനാണ്. കുഞ്ഞിപോക്കർ കദീജ ദമ്പതികൾക്ക് മൊത്തം അഞ്ച് പെൺമക്കൾ ഉണ്ടായിരുന്നു. നബിസുലും മൂത്ത ഒന്ന് ജനിച്ച് ഒരു വർഷം തികയും മുന്നെ മരിച്ചു. അന്ന് കുറെ വിഷമിച്ചു എങ്കിലും തൻറെ ദാരിദ്രത്തിൽ നിന്നും പടച്ചവൻ ഒന്നിന്നെ നേരത്തെ രക്ഷിച്ചു എന്ന് കുഞ്ഞി പോക്കർക്ക് പിന്നീട് പലപ്പോഴും തോന്നിട്ടുണ്ട്. നബീസുന്റെ കെട്ടിയോൻ ജബാറിന് കുഞ്ഞിപോക്കറെക്കാൾ പത്ത് വയസിന് ഇളപ്പം മാത്രമെ ഉള്ളു. ഉപ്പാൻറെ പ്രായമുള്ള ഒരുത്തനെ നബിസൂൻറെ തലയിൽ ആക്കി എന്ന് നാട്ടുകാർ പലരും അടക്കം പറയുന്നുണ്ടായിരുന്നു. ഭാര്യ കദീജക്കും തുടക്കത്തിൽ ആ നിക്കാഹിന് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും രണ്ടുപവനും അമ്പതിനായിരം ഉറുപ്യയിലും കുറച്ച് വേറെ ഒരുത്തൻ നബീസുനെ കെട്ടാൻ വരാത്ത കൊണ്ട് കുഞ്ഞി പോക്കർ ആ കെട്ട് ഉറപ്പിച്ചു. നാട്ടുകാരുടെ വായിക്ക് ചെവികൊടുക്കാത്ത കൊണ്ട് എന്തായി നബീസു ഇന്ന് ആൺതുണ ഉള്ളവളായി, ഉമ്മ ആയി!
ജബാറിന് മൂപ്പ് കുറച്ച് കൂടിയെങ്കിലും നല്ല വർക്കതുള്ളവനാണ്. അള്ളാനെ മറന്ന് ജീവിക്കാത്തവനാണ് അതാണ് കുഞ്ഞിപോക്കർക്കുള്ള ആശ്വാസം.
“എന്നെപോലെ അല്ല നല്ലൊണം പഠിക്കണ കുട്ടിയായിരുന്നു. അന്റെ ജീവിതംപോലെ ഓളെ ജീവിതവും ആക്കാൻ പോവാണ് അല്ലേ”
ബത്തക്ക വട്ടത്തിൽ മുറിച്ച് വെക്കുന്നതിനിടയിൽ മുത്തവൾ നബീസ ഉമ്മകേൾക്കാൻ മാത്രം ശബ്ദം താഴ്തി പരിഭവപ്പെട്ടു..
“മൂപ്പെത്തുന്ന പെൺപിള്ളേര് ഉപ്പാന്റെയും ഉമ്മാന്റെയും നെഞ്ചില് കനലാ നബീസാ..
അടുപ്പത്തൂടെ ചേര പായുന്ന ഈ വീട്ടുന്ന് നസീമയെ കെട്ടാൻ പിന്നെ വേറെ ആരു വരൂന്ന വിചാരം? ഏഴു കടലും കടന്ന് സുൽത്താൻ വരും എന്നൊക്കെ തോന്നും. അതൊക്കെ വെറും തോന്നലാണ്. ചെറുപ്പതില് ഉമ്മായും ഇങ്ങനത്തെ പേകിനാവ് കണ്ടിരിക്ക്ണ് “
കദീജ നെടുവീർപ്പിട്ടു. ആ വീട്ടിന്റെ നാല് ചുവരുകൾക്കുള്ളിൽ ആ നെടുവീർപ്പ് തളം കെട്ടി നിന്നു.
“ഇളാമാടെ ചെക്കൻ വന്നിരിക്ക്ണ്
ഇളാമാടെ ചെക്കൻ വന്നിരിക്ക്ണ്”
മണവാളനും കൂട്ടരും വേലി കടന്ന് വരുന്നത് കണ്ട് നബിസൂൻറെ കുഞ്ഞൻ മൂക്കള ഒലിപ്പിച്ച് സന്തോഷത്തോടെ കൈകൊട്ടി ചിരിച്ചു.
ജനാല കമ്പികൾക്കിടയിലൂടെ നസീമ മുഹമ്മദിനെ ആദ്യമായി ഒരു നോക്ക് കണ്ടു. ശരിക്കൊന്നു കാണും മുന്നെ മുഹമ്മദും കൂട്ടരും പന്തലിന്റെ വെളുത്ത തുണിയുടെ മറവിലായി. നസീമയുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി, ശരീരം വിയർക്കുന്നതും തല കറങ്ങുന്നതു പോലെയും അവൾക്ക് തോന്നി. ഇതിനുമുൻപ് നബീസുതാത്തയുടെ കല്യാണം വന്നപ്പോൾ ഇത്താത്ത ഇതുപോലെ ഈ മുറിയിലിരുന്ന് വിയർത്തു കാണുമോ? അന്ന് അതൊന്നും അത്ര കണ്ട് ചിന്തിച്ചിരുന്നില്ല. നസീമ പ്ലസ് ടു ഓണ പരീക്ഷയുടെ പേപ്പറുകൾ വച്ചിരുന്ന തകരപ്പെട്ടി പുറത്തെടുത്തു. എപ്ലസുകൾ അവളെ നോക്കി കൊഞ്ഞനം കുത്തി. ക്ലാസെടുകുന്നതിനിടയിൽ നിങ്ങൾ മുൻരാഷ്ട്രപതി അബ്ദുൽ കലാം, അഗ്നി ചിറകുകളിൽ പറഞ്ഞത് പോലെ സ്വപ്നം കാണാൻ പഠിക്കൂ എന്ന് പറഞ്ഞ സരള ടീച്ചറോട് അവർക്ക് വെറുപ്പ് തോന്നി. അബ്ദുൽ കലാമിനോട് അവൾക്ക് ദേഷ്യം തോന്നി. സ്വപ്നങ്ങൾ ഇല്ലാതിരുന്നെങ്കിൽ ഇത്രയ്ക്ക് നിരാശ ഉണ്ടാവില്ലായിരുന്നു. പഠിക്കുന്നതും ജോലിക്ക് പോകുന്നതും രണ്ട് നില വീടുവെക്കുന്നതും പകൽകിനാവ് കണ്ട് നടന്ന പൊട്ടി നസീമയെ ഓർത്ത് അവൾക്ക് അവജ്ഞ തോന്നി.
ചോരചുവപ്പ് പോലെയുള്ള തന്റെ മൈലാഞ്ചി കൈക്കളിലും കൈവിരലുകളിലെ കാക്കപുള്ളികളിൽ ഒളിക്കണ്ണ് ഇട്ട് നോക്കുന്ന പൂച്ചകണ്ണനേയും അവൾക്ക് ഓർമ വന്നു. ഒടുവിൽ എല്ലാ ഓർമകളേയും അവളാ തകരപ്പെട്ടിയിൽ എന്നന്നേക്കുമായി അടച്ചു വച്ചു.
“എപ്പോ ഇട്ടാലും ചോരപോലെ ചോക്കണത് ആണല്ലോ.. നിക്കാഹായിട്ടും ഇന്നെന്താ നിങ്ങടെ കാക്കപ്പുള്ളി കൈയിലെ മൈലാഞ്ചി ചൊമകാതത്ത് നസീമാത്ത” എന്ന് ഇളയവൾ കമറു നസീമാന്റെ കൈയ്യിലെ മൈലാഞ്ചി നോക്കി ആശ്ചര്യത്തോടെ ചോദിച്ചു. നസീമയ്ക്ക് ഒന്നിനും ഉത്തരം ഇല്ലായിരുന്നു .ചിന്തിക്കാൻ കഴിയാത്ത കീ കൊടുത്താൽ കറങ്ങുന്ന ഒരു മണവാട്ടി പാവ മാത്രമായി അവൾ മാറാൻ തുടങ്ങിയിരുന്നു.
ഉസ്താദ് വന്നു.
ബ്രോക്കർ വന്നു.
ഖുറാൻ ഓത്തിന് നടുവിൽ നസീമ മുഹമദിൻറെ മണവാട്ടിയായി.
മണവാട്ടിയായ നസീമയെ കണ്ട് കുഞ്ഞിപോക്കർ ദീർഘ നിശ്വാസം വിട്ടു.
ശീമക്കൊന്നയുടെ വേലി കടന്ന് മുന്നോട് പോകുന്നതിന് മുന്നെ അവൾ ബാപ്പയോടായി ഒരിക്കൽ കൂടി ചോദിച്ചു
“എന്നാലും ബാപ്പ നിങ്ങക്ക് എന്നെ പഠിപ്പിക്കായിരുന്നില്ലേ? “
ആ ചോദ്യം കുഞ്ഞിപോക്കറിന്റെ മനസിൽ എവിടെയൊ ഒരു നീറ്റലുണ്ടാക്കി. കല്യാണ വീടിൻറെ പിന്നാമ്പുറത്ത് എച്ചിൽ തിന്നാൻ കലപില കൂട്ടുന്ന കാക്കകളുടെ ശബ്ദങ്ങൾക്ക് നടുവിൽ നിന്നും നസീമ, മുഹമ്മദിന്റെ കൈപിടിച്ച് ദിക്കും ദിശയും അറിയാത്ത യാത്രക്ക് കാലെടുത്ത് വച്ചു.
നസീമ പോയിട്ട് വർഷം ഒന്നായിരിക്കുന്നു. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ചെറുക്കന്റെ പൊര കാണാൻ പോയപ്പോൾ കണ്ടെത് ഒഴിച്ചാൽ നസീമയെ പോക്കറും കുടുംബവും നേരിട്ട് കണ്ടിട്ട് മാസങ്ങളേറെയായി. വല്ലപ്പോഴും മുഹമ്മദിന്റെ മൊബൈലിൽ വിളിച്ചാൽ ആദ്യമൊക്കെ അവൾ കരയുമായിരുന്നു. ‘മുഹമ്മദിന്റെ ഉമ്മ ഉപദ്രവിക്കണ്, മുഹമ്മദ് ബെൽറ്റ് വച്ച് തല്ലാണ് ഉമ്മ’ എന്നോക്കെ അവൾ ഉമ്മയോട് സങ്കടം പറയുമായിരുന്നു.
‘പെണ്ണായി പിറന്നാൽ പലതും സഹിക്കണം മോളെ’ എന്ന സ്ഥിരം മറുപടികളിൽ തൃപ്തിയാകാതെ അവൾ പരാതി പറയാതെയായി. കുറച്ചൂടെ മാസങ്ങൾ മുന്നോട്ട് പോയപ്പോൾ മുക്കിയും മൂളിയും ഒന്ന് സംസാരിച്ചാൽ ആയി. കഴിഞ്ഞ മൂന്നുമാസമായിട്ട് അതും ഇല്ല. പറമ്പിൽ പഴുത്ത് നിക്കുന്ന പൂവൻപഴത്തിന്റെ കുലയുമായി പോക്കർകാക്ക മോളെ കാണാൻ മൈസൂരെത്തി. ബണ്ടിപാളയം കഴിഞ്ഞ് ചന്ദന തിരിയും ജമന്തിമാലയും ഉണ്ടാക്കുന്ന മുഹമ്മദിൻറെ കോളനിയിൽ പോക്കർകാക്കയ്ക്ക് മുഹമ്മദിന്റെ വീട് കണ്ടെത്താനായില്ല.
“അവരൊക്കെ ഇവിടുന്ന് എന്നെ സ്ഥലം മാറി പോയി കാർന്നോരെ. എവിടെ പോയി എന്നൊന്നും അറിയൂല. അറാംപിറന്ന ഒരുത്തനാ.. കൂടെയുള്ള പെണ്ണിനെ ആർക്കൊ വിറ്റ് തുലച്ച് ആ പണവും കൊണ്ട് നാടുവിട്ടതാ എന്നൊരു സംസാരവും കേട്ടു. സത്യം എന്താണെന്ന് ആർക്കറിയാം! എന്തായാലും ഈ കോളനി വിട്ട് പോയത് നന്നായി ” ജമന്തിമാല കെട്ടുന്നതിനിടയിൽ മലയാളിയായ ഒരുത്തൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“അല്ല നിങ്ങളാരാ”അയാൾ ചോദിച്ചു.
പോക്കർകാക്കയുടെ നെഞ്ചത്ത് തീ ആളാൻ തുടങ്ങി.
മറ്റൊന്നും പറയാൻ ശക്തി ഇല്ലാതെ അയാൾ തിരിഞ്ഞു നടന്നു.
അപ്രതീക്ഷിതമായി പെയ്ത രാത്രിമഴയിൽ മൈസൂർ ബസ്റ്റാൻഡ് നനഞ്ഞിരുന്നു ബസ്റ്റാൻഡിലൂടെ ഓടിനടന്ന പട്ടിക്കുഞ്ഞുങ്ങൾ മഴനനയാത്ത ഇടങ്ങൾ കണ്ടുപിടിച്ചു ഒളിച്ചുനിന്നു. എരുമചാണകവും ജമന്തിയും മുല്ലപ്പൂവും വറുത്ത കപ്പലണ്ടിയും ഇടകലർന്ന പുതിയൊരു തരം മണം ബസ്റ്റാൻഡിൽ കൈവന്നു. കനകാമരവും മുല്ലപ്പൂവും സമം ചേർത്ത പൂക്കൾ തലയിൽ ചൂടി ചില സ്ത്രീകൾ സ്റ്റാൻഡിൻറെ പരിസരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങി. പെട്ടെന്ന് ബസ് സ്റ്റാറ്റിൽ തൂക്കിയിട്ട കന്നട സായഹ്ന പത്രത്തിൻറെ മുൻപേജിൽ അയാളുടെ കണ്ണുടക്കി. ഭാഷ അറിയില്ലെങ്കിലും കീറിയ അടിപ്പാവാടയും പാതി ഒടിഞ്ഞ ചെരിപ്പും കടന്ന് കാക്കപ്പുള്ളി മറുകുള്ള അനാഥ ശവത്തിന്റെ കൈകളിലേക്ക് കണ്ണെത്തിയപ്പോഴേക്കും അയാൾ നെഞ്ച് പൊട്ടി ഏക്കം വലിച്ച് മറഞ്ഞ് വീണിരുന്നു.
“ബാപ്പാക്ക് എന്നെ പഠിപ്പിച്ചു കൂടായിരുന്നോ ” നസീമയുടെ പതിഞ്ഞ ശബ്ദം പാതി ബോധത്തിലും അയാളുടെ ചെവികുളളിൽ മുഴങ്ങി കേട്ടു.
*(മൈസൂർ കല്യാണങ്ങൾ കെട്ടുകഥകൾ അല്ല)


1 Comment
നല്ല കഥ