പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു. ഡാനിയേലയുടെ മുറിഞ്ഞ കൈമുട്ടുകൾ ഗബ്രിയേൽ പരിശോധിച്ചു.
“ഇത് എന്താണ് ഡാനിയേല, ഈ മുറിവ് മാമായി കണ്ടാൽ. ”
“ഗബ്രിയേലേ, ആ പൊക്കമുള്ള രൂപത്തെ ഞാൻ കണ്ടതാണ്. അത് ഞങ്ങളുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു, ഞങ്ങൾ പേടിച്ചു പോയി. ”
“ആരായിരിക്കും അത്. ”
“മാർട്ടിൻ അച്ചനായിരിക്കും, അന്ന് പെരേര പറഞ്ഞതല്ലേ. ”
“മ് മം ആയിരിക്കില്ല, ഏഴെട്ടടി പൊക്കമെന്നല്ലേ പറഞ്ഞത്. ”
ഗബ്രിയേൽ പതിയെ പറഞ്ഞു.
“നീ മാമായിക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പെരുമാറാൻ. നാളെ രാവിലെ കാണാം, ഉറങ്ങി കൊള്ളൂ. ”
ഗബ്രിയേൽ ഉറങ്ങാനായി പോയി. ആ രാത്രിയിൽ ഡാനിയേലയ്ക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. തൻ്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം ആയിരുന്നു ഇന്ന്.
കണ്ണപ്പനെക്കുറിച്ചോർത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി. ആദ്യമായി കാണുന്ന അപ്പൻ്റെ തറവാട്, അപ്പൻ്റെ ബന്ധുക്കൾ, ആ കാഴ്ചകൾ എല്ലാം മനസ്സിന് നല്ല തൃപ്തി നൽകി.
റീത്ത പറഞ്ഞത് അനുസരിച്ച് വിവാഹരാത്രിയാണ് ഒരു പെണ്ണിൻ്റെ ജീവിതത്തിലെ സ്വപ്നങ്ങൾ പൂവണിയുന്ന രാത്രി. അവൾ പറഞ്ഞതൊന്നും പൂർണ്ണമായി മനസ്സിലായില്ല എങ്കിലും, വിവാഹശേഷം താനും കണ്ണേട്ടനും രണ്ട് ശരീരവും ഒരു മനസ്സുമായി കഴിയേണ്ടവരാണ്. കണ്ണപ്പനെ പിരിഞ്ഞതിൽ അവൾക്ക് നല്ല സങ്കടം തോന്നി. വൈകാതെ, തന്നെ കൊണ്ട് പോകാൻ കണ്ണേട്ടൻ വരും. അത് വരെ ആർക്കും ഒരു സംശയവും തോന്നരുത്.
ഓരോന്ന് ചിന്തിച്ചു കിടന്ന് ഡാനിയേലയ്ക്ക് ഉറക്കം വന്നില്ല. അവൾ മാമായി ഉണരുന്നതിന് മുമ്പ് ഉണർന്നു വസ്ത്രം മാറി. ഗബ്രിയേലിനുള്ള ഭക്ഷണം തയാറാക്കി വച്ചു. ഗബ്രിയേലിനെ വിളിച്ചുണർത്തി. മഞ്ഞചരടിൽ കോർത്ത താലിയെക്കുറിച്ച് ഓർത്തു. ഗബ്രിയേൽ പറഞ്ഞത് അനുസരിച്ച് അവൾ താലി അടി കുപ്പായത്തിൽ ഒളിപ്പിച്ചു വച്ചു.
“ഡാനിയേല നീ നേരത്തെ എഴുന്നേറ്റോ?”
ഫ്രാൻസിസ്ക പതിവ് പോലെ ഉണർന്നു വന്നു.
“ഇല്ല മാമായി പതിവ് പോലെ. ”
“അവിടെയെന്താ ഒരു തീക്കൂന. ”
ഗബ്രിയേൽ ആണ് മറുപടി പറഞ്ഞത്.
“മാമായി ഡാനിയേലയുടെ കൈ കണ്ടില്ലേ, ഒരു കാട്ട് പന്നി, ഇവളെ തള്ളി മറിച്ചിട്ടതാണ്. കൈ മുട്ട് പൊട്ടിയുരഞ്ഞ് ചോര വന്നു. ”
ഫ്രാൻസിസ്ക ഡാനിയേലയുടെ കൈ പരിശോധിച്ചു.
“ഇത് പന്നി മറിച്ചിട്ടതാകാൻ വഴിയില്ല. കല്ലിലോ പാതയിലോ ഉരഞ്ഞ് മുറിഞ്ഞതാകും. കണ്ടില്ലേ, കട്ടിയുള്ള എന്തോ ഉരഞ്ഞ് തൊലി ഇളകിയത്. ”
കള്ളം കണ്ട് പിടിച്ചു എന്ന് മനസ്സിലാക്കിയെങ്കിലും ഒട്ടും പതറാതെ ഗബ്രിയേൽ പറഞ്ഞു.
“എന്തായാലും ഞാൻ വിറക് കൂട്ടിയിട്ട് ഒരു അഗ്നി കുണ്ഠം ഉണ്ടാക്കി. തീ ആളി കത്തിയപ്പോൾ പന്നി പേടിച്ചു ഓടി പോയി. ”
ഫ്രാൻസിസ്ക കുറെ നേരം ആലോചിച്ചിരുന്നു.
“നിങ്ങൾ അപ്പോൾ എന്നെ വിളിക്കാഞ്ഞത് എന്താണ്. അത് കാട്ടുപന്നി ആകില്ല. ആരോ ഒടിവിദ്യ ഇറക്കിയതാ. നിൻ്റെ അപ്പൻ്റെ കൂട്ടുകാരൻ കുമാരൻ അറിയപ്പെടുന്ന ഒടി വിദ്യക്കാരൻ ആയിരുന്നു. അയാളുടെ ഒടി രൂപം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ”
“എനിക്ക് സംശയം തോന്നിയിരുന്നു മാമായി. അതിന് കാട്ടുപന്നിയുടെ വൃത്തികെട്ട മണമുണ്ടായിരുന്നില്ല.. മനുഷ്യൻ്റെ മണമായിരുന്നു അതിന്. ”
ഫ്രാൻസിസ്കയുടെ അടുത്ത് ഡാനിയേലയെ ഒറ്റയ്ക്ക് വിട്ടിട്ട് ഗബ്രിയേൽ കടയിൽ പോകാൻ തയാറായി.
“ഡാനിയേല നീ സൂക്ഷിക്കണം, ആ മന്ത്രങ്ങൾ ഇടയ്ക്കിടെ മനസ്സിൽ ഉരുവിടണം. അല്ലാതെ വേറെ രക്ഷയില്ല. മാമായി നിൻ്റെ മനസ്സ് വായിച്ചാൽ നിന്നെ ആ മലയിൽ കൊണ്ട് പോയി, നഗ്നയായി അടിമ കിടത്തും. പിന്നെ നീ എഡ്വേർഡിൻ്റെ അടിമയാകും. നീ കറുത്ത വസ്ത്രം ധരിച്ച് ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. നല്ലൊരു മന്ത്രവാദിയാകും, നിൻ്റെ പ്രവചനങ്ങൾ തേടി നാട്ടുകാരും നമ്മുടെ ആൾക്കാരും വരും. ധാരാളം പണം കിട്ടും. നമുക്കെല്ലാം ഗോവയിലോ പോർച്ചുഗലിലോ പോകാം. പക്ഷെ വർഷാവർഷം നീ ആ ശവകുടീരത്തിൽ ഒരു രാത്രി കഴിയേണ്ടി വരും. ”
“എപ്പോൾ എൻ്റെ ജീവിതം? സന്തോഷം, സമാധാനം?”
“എല്ലാം നഷ്ടപ്പെടും. നീ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ ബാധ്യസ്ഥയാകും. നീ അങ്ങനെയാകാൻ പാടില്ല. നീ സന്തോഷവതിയായി, ഒരു കുടുംബജീവിതം നയിക്കണം. അപ്പൻ്റെ ഒരാഗ്രഹം എങ്കിലും നമുക്ക് സാധിച്ച് കൊടുക്കണം. ”
ഗബ്രിയേൽ പുറത്തേക്ക് നടന്നു.
“ഡാനിയേല നീ വെറും പാവമാകരുത്. ഫ്രാൻസിസ്കയുടെ അടവുകൾ, അത് നീ അവരോട് തിരികെ പ്രയോഗിക്കണം. ”
ഡാനിയേല തലയാട്ടി. അവനോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ അവനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
“ഇന്നലെ ഇവിടെ എന്താ സംഭവിച്ചത്. ”
“നിങ്ങൾ പോയതും നല്ല കാറ്റ് തുടങ്ങി. ചുഴലി രൂപത്തിൽ കാറ്റ് ഈ വീടിന് ചുറ്റും ആഞ്ഞ് വീശി. ആ സമയത്ത് വീടിൻ്റെ മേൽക്കൂര പറന്ന് പോകുമോയെന്ന് ഞാൻ സംശയിച്ചു. പിന്നെ ആ കാറ്റ് നിങ്ങളുടെ ബൈക്ക് പോയ വഴിയിലൂടെ കറങ്ങി. പിന്നെ അപ്രത്യക്ഷമായി. ആ സമയത്ത് പെരേര മാമായിയുടെ മുറിയുടെ പുറത്ത് പ്രാർത്ഥനയോടെ ഇരുന്നു. ”
“മുറ്റത്തെ ബൈക്കിൻ്റെ ടയർ പാടൊക്കെ, മാമായി കാണില്ലേ. അവർ അതിനെ കുറിച്ച് ചോദിച്ചാലോ. ?
“ഇന്നലെ രാത്രിയിലെ മഴയിൽ ഞങ്ങളതൊക്കെ വലിയ തടി ഉരുട്ടി മായിച്ച് കളഞ്ഞു, നീയൊന്നും അറിഞ്ഞിട്ടില്ല, ഒന്നും അവരോട് വിട്ട് പറയണ്ട. ”
ഗബ്രിയേൽ പോയി കഴിഞ്ഞ് ഫ്രാൻസിസ്ക ഡാനിയേലയുടെ മുറിവ് പരിശോധിച്ച് മരുന്ന് പുരട്ടി കൊടുത്തു.
“നിൻ്റെ മാല എവിടെ ഡാനിയേല. ”
ഡാനിയേല കഴുത്തിൽ കിടന്ന കറുത്ത മാല കാട്ടി കൊടുത്തു.
“നീ എന്തിനാണ് മുറ്റത്ത് പോയത്. അതല്ലേ കാട്ട് പന്നി കുത്താൻ വന്നത്. പകൽ പോലും സൂക്ഷിക്കണം. പകലും ഒടി വിദ്യ ചെയ്യാൻ അവർക്ക് കഴിയും. ”
ഫ്രാൻസിസ്ക ഒരു നിമിഷം ആലോചനയിൽ മുഴുകി.
“ഞാനിന്നലെ കുറച്ചു നേരത്തെ ഉറങ്ങി പോയി അല്ലേ. ഇന്നലെ നമ്മൾ എന്താ അത്താഴത്തിന് കഴിച്ചത്. രാവിലെ ഉണർന്നിട്ടും ഒരു തല പെരുപ്പ് ഉണ്ടായിരുന്നു. ”
“ഗബ്രിയേൽ കൊണ്ട് വന്ന കൂണല്ലേ നമ്മൾ കഴിച്ചത്. ”
“ഞാൻ കൂടുതൽ കഴിച്ചു. ”
അന്ന് പകൽ മുഴുവൻ ഫ്രാൻസിസ്ക ഡാനിയേലയുടെ പിറകെ തന്നെയായിരുന്നു. അവളും ഗബ്രിയേലും പറഞ്ഞതൊന്നും അവർക്ക് നല്ല വിശ്വാസം ആയിട്ടില്ല.
ഫ്രാൻസിസ്ക മുറിയിൽ കയറി പ്രത്യേകം പ്രാർത്ഥനകൾ നടത്തി.
നേരം പുലർന്നപ്പോൾ, ഗബ്രിയേലിനെ കാത്ത് സൈമൺ കടയിൽ ഇരുന്നിരുന്നു.
“നീയെന്താടാ വൈകിയത്. ?പൊതിയാനുള്ള ഇലകൾ ഒന്നും കടയിൽ ഇല്ലല്ലോ”
“സൈമൺ ചേട്ടൻ എപ്പോൾ മടങ്ങിയെത്തി. പെരേര ഇപ്പോൾ ഇലകളുമായി വരും. വീട്ടിൽ ഇന്നലെ കുറച്ച് പ്രശ്നമുണ്ടായി. ”
“ജാൻസി സൂചിപ്പിച്ചിരുന്നു. നീ വിഷമിക്കാതെ, നമുക്ക് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാം. ”
സൈമൺ ഒരു പഴയ ഫോൺ ഗബ്രിയേലിന് കൊടുത്തു.
“ജാൻസി തന്ന് വിട്ടതാണ്. നിനക്കൊരു സിം കൂടി എടുത്ത് തരണമെന്ന് അവൾ പറഞ്ഞിരുന്നു. ”
ഗബ്രിയേൽ ഫോൺ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“ഞാൻ ഇപ്പോഴാണ് ആലോചിച്ചത്. നിൻ്റെ പേരിൽ വല്ല രേഖകളും ഉണ്ടോ, തിരിച്ചറിയൽ രേഖകൾ. ”
“ഞാൻ ഏഴാം ക്ലാസ് വരെ താഴ്വാരത്തെ സ്കൂളിൽ പഠിച്ച രേഖകൾ ഉണ്ട്. ”
“പിന്നെന്താടാ നീ തുടർന്ന് പഠിക്കാഞ്ഞത്. പത്ത് പാസ്സായെങ്കിൽ, ഈ മലമുകളിൽ നിന്നും എവിടേലും പോയി രക്ഷപ്പെടാമായിരുന്നു. ”
“എൻ്റെ കാര്യമല്ല സൈമൺ ചേട്ടാ, പെങ്ങൾ ഡാനിയേല, അവളെ രക്ഷിക്കണം. അതിനാ ഞാൻ ഈ പാട് പെടുന്നത്. ”
“ആ കൊച്ചിന് ഒരു രേഖകളും ഇല്ലല്ലോ, ജനന സർട്ടിഫിക്കറ്റ് ഇല്ല, സ്കൂളിൽ ചേർത്ത് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടില്ല. പാവം, പുറം ലോകം കണ്ടിട്ടില്ല. നിൻ്റെ മാമായി മനഃപൂർവം ചെയ്യുന്നതാണ്. ഗവൺമെൻ്റിൻ്റെ കണക്കിൽ അവളില്ലല്ലോ. അവളൊരു ഇന്ത്യൻ പൗരൻ കൂടി അല്ല. ആരോഗ്യ പ്രവർത്തകരും വില്ലേജ് അധികാരികളും സെൻസസ് പ്രവർത്തകരും, ആരും ഫ്രാൻസിസ്കയെ പേടിച്ച് ആ മല കയറാറില്ല. ”
“ഇനി എന്താ നമുക്ക് ചെയ്യാൻ കഴിയുന്നത്. ”
“ഞാനൊന്ന് വില്ലേജിൽ അന്വേഷിച്ച് നോക്കട്ടെ. അവൾക്കൊരു കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ പോലും രേഖകൾ വേണം. പാവപ്പെട്ട ആദിവാസികളേക്കാൾ കഷ്ടമാണ് നിങ്ങളുടെ കാര്യം. ”
ഗബ്രിയേലിൻ്റെ സിമ്മിൽ നിന്നും ആദ്യത്തെ കാൾ പോയത് കണ്ണപ്പൻ്റെ ഫോണിലേക്ക് ആണ്.
“അളിയാ വളരെ നല്ല കാര്യം, അവസാനം നിന്നെയൊന്ന് വിളിക്കാമെന്ന അവസ്ഥയിൽ എത്തിയല്ലോ. ”
“സൈമൺ ചേട്ടനും ജാൻസി ചേച്ചിയും എന്നെ സഹായിച്ചു. ”
“അളിയാ, ഡാനിയേല, എൻ്റെ ഭാര്യ, അവൾ സന്തോഷവതിയാണോ. അവളെ നിൻ്റെ മാമായിയുടെ കൂടെ നിർത്താൻ എനിക്കിനി കഴിയില്ല, അവരെയെനിക്ക് പേടിയാണ്. ”
“നീ ധൃതി വയ്ക്കല്ലേ. അവളെ ഞാൻ ഉടനെ തന്നെ നിന്നെ തിരികെ ഏൽപ്പിക്കും. ”
അന്ന് ഗബ്രിയേൽ പതിവിലും നേരത്തെ മടങ്ങിയെത്തി.
“ഗബ്രിയേലെ, എൻ്റെ കോഴികുഞ്ഞ് മുട്ടയിട്ടു. ”
ഡാനിയേല തവിട്ട് നിറമുള്ള വലിയ മുട്ട ഉയർത്തി കാണിച്ചു.
” മുട്ടയിട്ടാൽ പിന്നെ അത് കോഴി കുഞ്ഞല്ല, തള്ളക്കോഴി ആയി മാറി. ”
അവൻ നാലുപാടും നോക്കി മാമായി അടുത്തില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഡാനിയേലയുടെ ചെവിയിൽ പറഞ്ഞു.
” ഇനി മുതൽ നീ ഒരു പെൺകുട്ടി അല്ല. ഉത്തരവാദിത്വമുള്ള ഭാര്യയാണ്. ”
“എന്നിട്ടും എനിക്ക് കണ്ണേട്ടൻ്റെ കൂടെ കഴിയാൻ പറ്റുന്നില്ലല്ലോ. എനിക്ക് കണ്ണേട്ടനെ കാണണം ഗബ്രിയേലെ. ”
“മാമായി അറിഞ്ഞാൽ. ”
ഗബ്രിയേൽ ഡാനിയേലയെ സമാധാനിപ്പിച്ചു.
മാമായിയേയും ഡാനിയേലയേയും വീട്ട് ജോലികളിൽ ഗബ്രിയേൽ സഹായിച്ചു. മാമായിയെ സന്തോഷിപ്പിക്കാൻ അവരുടെ പ്രാർത്ഥനയിൽ അവൻ പങ്കെടുത്തു.
ഡാനിയേല വളരെ വിഷമത്തോടെ നേരത്തെ ഉറങ്ങാൻ പോയി. അവൾ പ്രാർത്ഥനയിൽ പങ്കെടുത്തില്ല.
“അവൾക്ക് ഇത് എന്ത് പറ്റി. ”
“തലവേദന എന്നാണ് എന്നോട് പറഞ്ഞത്. ”
ഡാനിയേല നല്ല ഉറക്കത്തിലായിരുന്നു. മുറിയിലെ ശബ്ദം കേട്ടവൾ കണ്ണ് തുറന്നു, പൊക്കമുള്ള ഒരു നിഴലിനെ മുന്നിൽ കണ്ടവൾ നിലവിളിക്കാൻ തുടങ്ങി. പെട്ടെന്നൊരു കൈ അവളുടെ വാ പൊത്തി പിടിച്ചു. പരിചിതമായ ഗന്ധമുള്ള ശരീരം, അവളെ ചേർത്ത് പിടിച്ചു.
“കണ്ണേട്ടാ… ”
“ഡാനിയേലാ… ”
“ഇവിടെങ്ങനെയെത്തി? വേഗം പൊയ്ക്കോ, മാമായിയുടെ മന്ത്രകുരുക്കിൽ പെടേണ്ട. ”
“ആ മന്ത്രകുരുക്ക് ഞാൻ പൊട്ടിച്ചു. ഗബ്രിയേൽ മാമായിയുടെ മുറിക്ക് പുറത്ത് കാവലുണ്ട്. എനിക്ക് നിന്നെ കാണാതെ വയ്യെന്ന് തോന്നി. കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ ഇവിടെ വരും. ”
കണ്ണപ്പൻ്റെ നെഞ്ചിൻ തലചായ്ച്ചവൾ ഉറങ്ങി. ഗബ്രിയേൽ വാതിലിൽ മുട്ടിയപ്പോഴാണ് അവർ ഉണർന്നത്.
“നേരം പുലരാറായി. ഇനി മാമായി ഉണരും. ”
ഡാനിയേലയെ അമർത്തി ചുംബിച്ചു കണ്ണപ്പൻ പടിയിറങ്ങി.
“ഇത് ഒരു അപകടം പിടിച്ച ഏർപ്പാടാണ്. ”
ഗബ്രിയേൽ ഡാനിയേലയോട് പറഞ്ഞു. നല്ല നിലാവുള്ള ആ രാത്രിയിൽ അവൻ ബൈക്കിൽ യാത്രയാകുന്നത് അവർ നോക്കി നിന്നു.
ഗബ്രിയേൽ ഡാനിയേലയെ നിരീക്ഷിച്ചു. എത്ര പെട്ടെന്നാണ് അവളൊരു സ്ത്രീയായി മാറിയത്. അവളിലെ കുട്ടിത്തം ഇല്ലാതെയായി.
സ്ത്രീ പുരുഷ ബന്ധങ്ങൾ വളരെ അത്ഭുതകരമാണ്. ഒരു പരിചയമില്ലാതെയിരുന്ന കണ്ണപ്പനെ എത്ര പെട്ടെന്നാണ് അവളിഷ്ടപ്പെട്ടത്. ഡാനിയേലയ്ക്ക് കണ്ണേട്ടനെ പിരിയാൻ വയ്യാതെയായി.
തൻ്റെ ജീവിതത്തിലും ഒരു പെണ്ണ് വരുമായിരിക്കും. ആരായിരിക്കും അത്, അമ്മായിയുടെ മകളെ വിവാഹം ചെയ്യണമെന്ന് അപ്പൻ്റെ നിർബന്ധം ആയിരുന്നു. പക്ഷെ ചെറിയ പ്രായത്തിൽ തന്നെ അവൾ സ്വന്തം പങ്കാളിയെ കണ്ടെത്തി കഴിഞ്ഞു.
“ഗബ്രിയേലെ ഇന്നും കണ്ണേട്ടൻ വരുമോ?”
രാവിലെ ഡാനിയേലയ്ക്ക് അറിയേണ്ടത് അതായിരുന്നു.
“നീ പറഞ്ഞാൽ അവൻ പറന്നെത്തും. ”
- ഡാനിയേല ചിരിച്ചു. അവളുടെ മുഖത്തെ സന്തോഷവും തുടിപ്പും കണ്ട് ഗബ്രിയേൽ അഭിമാനം കൊണ്ടു.
ഇല്ല മാമായിയുടെ ഒരു ദുരാഗ്രഹവും ഇനി നടക്കാൻ പോകുന്നില്ല, ഗബ്രിയേൽ മനസ്സിൽ കരുതി.
(തുടരും…. )
✍️നിഷ പിള്ള
ഫ്രാൻസിസ്ക കരിഞ്ഞ പാത്രവുമായി അടുക്കളയിൽ നിന്നും പുറത്തിറങ്ങി
“ഡാനിയേലയ്ക്ക് എന്താ സംഭവിച്ചത്. അടുപ്പിനടുത്ത് നിന്നിട്ടും ഇറച്ചിക്കറി കരിഞ്ഞത് അവളറിഞ്ഞില്ല, ആ മണം പോലും അവൾ തിരിച്ചറിഞ്ഞില്ല.”
ഗബ്രിയേൽ മാമായിയെ ആശങ്കയോടെ നോക്കി. ഡാനിയേല ആകെ പേടിച്ചു വിരണ്ടു നിൽക്കുകയാണ്. ഈ സമയത്ത് മാമായി എന്തെങ്കിലും ചോദിച്ചാൽ അവളെല്ലാം തുറന്ന് പറഞ്ഞ് പോകുമോ എന്ന് ഗബ്രിയേൽ ഭയന്നു. ഗബ്രിയേൽ പെട്ടെന്ന് ഇടപെട്ടു.
“അന്നത്തെ സംഭവത്തിന് ശേഷം ഡാനിയേല ആകെ പേടിച്ചു പോയി. അവളാകെ മാറി, അവൾക്കിപ്പോൾ ഒന്നിലും ശ്രദ്ധയില്ല. തനിയെ മാറി കൊള്ളും എന്നാണ് ഞാൻ കരുതിയത്. അവളിത്തിരി നേരം കൂടി ഉറങ്ങട്ടെ.”
“അതൊക്കെ ശരി. പക്ഷെ നിനക്ക് കഴിക്കാൻ തരാൻ ഇവിടെ ഒന്നുമില്ല.”
“അത് സാരമില്ല, ഞാൻ ചായക്കടയിൽ നിന്നും പ്രാതൽ കഴിച്ച് കൊള്ളാം.”
ഗബ്രിയേൽ ഡാനിയേലയോട്, മിണ്ടരുത് എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി, മുറിയിലേക്ക് പോകാനായി നിർദ്ദേശിച്ചു.
“സുഖമില്ലാ എന്ന് അഭിനയിച്ചാൽ മതി. അറിയാല്ലോ, ഫ്രാൻസിസ്കയെ നിനക്ക്, എന്ത് വന്നാലും പിടിച്ച് നിൽക്കണം.”
കടയിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഗബ്രിയേലിനെ ഫ്രാൻസിസ്ക തടഞ്ഞ് നിർത്തി.
“എന്നെ തോൽപ്പിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല.”
അവർ മുകളിലേക്ക് നോക്കി എന്തൊക്കെയോ വാക്കുകൾ ഉച്ചരിച്ചു. അവരുടെ തുറന്ന കണ്ണുകളിലെ കൃഷ്ണമണികൾ മുകളിലേക്ക് മറിഞ്ഞു. കണ്ണിലെ വെള്ള മാത്രം പുറത്തേക്ക് കാണായി. ഒരു പ്രേത രൂപിയെ പോലെ വിളറി വെളുത്ത ഫ്രാൻസിസ്ക നിന്നിടത്ത് നിന്ന് തുള്ളി തുടങ്ങി. താഴെ വീഴാൻ തുടങ്ങിയ
മാമായിയെ ഗബ്രിയേൽ കൈ കൊണ്ട് താങ്ങി പിടിച്ചു. അപ്പോഴേക്കും അവരുടെ ബോധം മറഞ്ഞിരുന്നു.
“മാമായി…”
വെള്ളം കുടഞ്ഞപ്പോൾ ഫ്രാൻസിസ്ക കണ്ണ് തുറന്നു.
“ഗബ്രിയേലേ..”
ഫ്രാൻസിസ്കയുടെ നാവ് സ്വയം കടിച്ചു മുറച്ചിരുന്നു. അവർ പുറത്തേക്ക് ചോര തുപ്പി.
” ചോര നല്ല ലക്ഷണമാണ്. എന്തെങ്കിലും ഉടൻ ചെയ്തേ മതിയാകൂ. ഞാനിന്ന് ചൂരൽ മല പള്ളിയിൽ മാർട്ടിൻ അച്ചനെ കാണാൻ പോകുന്നു. ഡാനിയേലയുടെ ചടങ്ങുകൾ ഈ വെള്ളിയാഴ്ച അമാവാസിയിൽ തന്നെ നടത്തണം. നീ ഇവളുടെ ഒപ്പം ഉണ്ടാകണം.”
“അത് ഞാൻ മാമായിയോട് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു. എല്ലാം പെട്ടെന്ന് ചെയ്തു തീർക്കണം.”
ഗബ്രിയേൽ കടയിലേക്ക് ഇറങ്ങി. അവൻ്റെ മനസ്സ് നിറയെ ആകുലതയായിരുന്നു. ഡാനിയേല മാമായി പോലെയാണ്. മാമായിയെ പേടിയാണെങ്കിലും, രഹസ്യങ്ങൾ ഒളിപ്പിച്ചു വയ്ക്കാൻ അവൾക്ക് കഴിയും. പ്രത്യേകിച്ച് കണ്ണപ്പനെ അവൾ ഹൃദയത്തിൽ ഒളിപ്പിച്ചു കഴിഞ്ഞു.
“ഇല്ല അവളൊന്നും വിട്ട് പറയില്ല ജാൻസി ചേച്ചി.”
“അക്കാര്യത്തിൽ നിനക്ക് അത്രയും ഉറപ്പാണോ ഗബ്രിയേലെ. അവളൊരു കൊച്ച് പെണ്ണാണ്. ജീവിതം കണ്ടിട്ടില്ല, അധികം അനുഭവങ്ങൾ ഇല്ല. ആദ്യമായി അവൾ ഇടപെട്ടിട്ടുള്ള അന്യപുരുഷൻ കണ്ണപ്പനാണ്. അതാവും അവൾക്ക് അവനോട്.”
“ഇല്ല ചേച്ചി, ചെറിയ നാൾ തൊട്ട്, ഞാൻ പറഞ്ഞ് അവൻ കേൾക്കുന്ന പേരാണ് കണ്ണപ്പൻ്റേത്. മാമായിയുടെ ചില സമയത്തെ ക്രൂരമായ പെരുമാറ്റം കണ്ട് അവൾ കരയുമ്പോൾ ഞാൻ പറഞ്ഞ് കൊടുത്തിരുന്ന രക്ഷകൻ്റെ രൂപം കണ്ണപ്പൻ്റേതാണ്.”
“ഇന്ന് രാത്രി ഫ്രാൻസിസ്ക മല മുകളിൽ പോകുമ്പോൾ നീ നിങ്ങളുടെ സംരക്ഷണത്തിന് പെരേരയേയും കണ്ണപ്പനേയും കൂടെ കൂട്ടണം. രണ്ട് പേർക്കും നിങ്ങളെ സംരക്ഷിക്കാൻ കഴിയും. പെരേരയ്ക്ക് ചില ആഭിപചാരങ്ങൾ ഒക്കെ വശമുണ്ടെന്നല്ലേ നീ പറയുന്നത്, കണ്ണപ്പന് അവൻ്റെ ഭാര്യയുടെ കൂടെ കഴിയാനുള്ള ഒരവസരം കിട്ടും.”
“പക്ഷേ മാമായി അത്ര മണ്ടിയല്ല. അവരെന്തെങ്കിലും കുരുക്ക് വച്ചിട്ടേ പോകൂ.”
“ഇന്നലെ രാത്രി, ആ കെട്ടുകൾ പൊട്ടിച്ചു കണ്ണപ്പൻ നിങ്ങളെ കാണാൻ വന്നിരുന്നുവെങ്കിൽ, അവന് ഇനിയും അതിന് കഴിയും.”
“എനിക്ക് നല്ല ഭയമുണ്ട്.”
“ഇന്നത്തെ ദിവസം അവർ ഒന്നിച്ച് കഴിയട്ടെ. ഫ്രാൻസിസ്ക ആരെയാണോ പൂജിച്ച് പ്രസാദപ്പെടുത്താൻ പോകുന്നത്, ആ ശക്തിക്ക് ഇവർ ഒന്നിക്കുമ്പോൾ പ്രശ്നമുണ്ടാകും. ഫ്രാൻസിസ്കയുടെ പ്രാർത്ഥനകളും പൂജകളും നിഷ്ഫലമാകും. അവർ ആ ചടങ്ങ് മാറ്റി വയ്ക്കും. ഡാനിയേല പ്രായപൂർത്തി ആകുന്നത് വരെ അത് മാറ്റി വച്ചാൽ നമ്മൾ വിജയിച്ചു.”
“പക്ഷേ അതിന് മുമ്പ് അവർ ഒന്നായാലോ.”
“അത് പ്രകൃതി നിശ്ചയമാണെന്ന് വിചാരിക്കണം. ഒരു പക്ഷേ അത് നല്ലതിന് ആണെങ്കിലോ. അവൾ സന്തോഷത്തോടെ ഇരിക്കണം, ജീവനോടെ നമ്മുടെ കൂടെ ഉണ്ടാകണം അതാണ് പ്രധാനം.”
“എൻ്റെ അപ്പൻ ആഗ്രഹിച്ചത് പോലെ പതിനെട്ടാം വയസ്സിൽ മാമായിയിൽ നിന്നും അവളെ രക്ഷപ്പെടുത്തണം. ഡാനിയേലയെ തറവാട്ടിലേക്ക് പറഞ്ഞയയ്ക്കണം.”
“ഗബ്രിയേലെ ഞാൻ ഇത്തരം അന്ധവിശ്വാസം ഒന്നും പ്രോൽസാഹിപ്പിക്കുന്ന ആളല്ല. എനിക്ക് കർത്താവിൽ ആണ് വിശ്വാസം, നിനക്ക് വേണ്ടിയാണ് ഗബ്രിയേലെ, ഞാനിത് പറഞ്ഞത്.”
ദൂരെ നിന്നും സൈമൺ ബൈക്കിൽ വരുന്നത് കണ്ട് ജാൻസി തൻ്റെ കൈകളിൽ കൂട്ടിപ്പിടിച്ച് വച്ചിരുന്ന ഗബ്രിയേലിൻ്റെ വിരലുകൾ സ്വതന്ത്രമാക്കി.
“എന്ത് പറ്റി ഇവന്?”
ബൈക്കിൻ്റെ താക്കോൽ മേശമേൽ വലിച്ചെറിഞ്ഞിട്ട് സൈമൺ ചോദിച്ചു.
“ഫ്രാൻസിസ്കയുടെ ഓരോ ചിട്ടവട്ടങ്ങൾ, അവനും ഡാനിയേലയും അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞിരുന്നതാണ്.”
“നിൻ്റെ മാമായിയെ പേടിച്ചിട്ടാണ് അവൾക്ക് ആലോചനകൾ ഒന്നും വരാത്തത്. ഞങ്ങളുടെ സഭയിലെ കുര്യാക്കോസിനെ നിനക്കറിയുമോ. അയാള് ഡാനിയേലയുടെ കാര്യം എന്നോട് ചോദിച്ചു. ഒരേയൊരു മകനാണ് അയാൾക്ക്, ബ്രൂണോ. സ്വന്തമായി ടൗണിലൊരു തുണിക്കടയുണ്ട്. കരിമുണ്ടൻ മലയിൽ കൂട്ടുകാരുമായി പോയപ്പോൾ, ഡാനിയേലയെ ദൂരെ നിന്ന് ഒരു നോക്ക് കണ്ടതേയുള്ളൂ ബ്രൂണോ. ചെക്കൻ തന്തയോട് കാര്യം പറഞ്ഞു. ഫ്രാൻസിസ്കയുടെ മകളാണ് ഡാനിയേല എന്ന് പറഞ്ഞപ്പോൾ അയാള് മുങ്ങി.”
“അവളെ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാത്തത്. ഫ്രാൻസിസ്ക ഇല്ലാത്ത ദിവസം നീ അവളേയും കൂട്ടി കടയിൽ വാ.”
ജാൻസി ഡാനിയേലയെ പരിചയപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
“അത് ശരിയാ. അവൾക്കും എല്ലാവരേയും കാണാനും പരിചയപ്പെടാനും ആഗ്രഹം കാണും.”
“ഞാൻ സൈമൺ ചേട്ടനോട് ഒരു കാര്യം പറയണമെന്ന് കരുതിയിരുന്നു. എനിക്ക് ഇന്നത്തേക്ക് കുറച്ച് വാറ്റ് സംഘടിപ്പിച്ചു തരണം.”
“നീ അതും തുടങ്ങിയോ. എനിക്ക് നീ അനിയനെ പോലെ അല്ലേടാ. എൻ്റെ അപ്പനും നിൻ്റെ അമ്മയും… ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി നമ്മുടെ മനസ്സമാധാനം കളയും.”
ജാൻസിയുടെ മുന്നിൽ വച്ച് സൈമണിൻ്റെ മര്യാദയോടുള്ള പെരുമാറ്റം ഗബ്രിയേൽ ശ്രദ്ധിച്ചിട്ടുണ്ട്. പെട്ടെന്ന് ജാൻസിയുടെ ശരീരത്തിലെ മുറിവുകൾ അവന് ഓർമ്മ വന്നു. അവനിൽ ദേഷ്യം നുരഞ്ഞു പൊന്തി. ആദ്യം ഡാനിയേല, പിന്നെ ജാൻസി ചേച്ചി, പിന്നെ റീത്ത ഓരോരുത്തരെയായി രക്ഷപ്പെടുത്തണം.
“ഞാൻ ഇന്നിത്തിരി കൂടുതൽ ഇറച്ചി എടുത്തിട്ടുണ്ട്. മാമായിയ്ക്ക് എന്തോ പൂജയുണ്ട്. വറുത്ത ഇറച്ചിയും മദ്യവും കൊണ്ട് കൊടുക്കണം.”
ഗബ്രിയേൽ നീട്ടിയ പൈസ സൈമൺ തിരികെ കൊടുത്തു.
“നമ്മൾ തമ്മിൽ കണക്ക് വേണ്ട. നീ ആദ്യം വിൽപ്പന നടത്തുന്ന ദിവസം എൻ്റെ എല്ലാ കടകളിലും ഐശ്വര്യമാണ്. അപ്പൻ പോലും നിൻ്റെ കൈനീട്ടത്തിൻ്റെ കാര്യം സമ്മതിച്ചിട്ടുണ്ട്.
സൈമൺ ജാൻസിയേയും കൂട്ടി പുറത്തിറങ്ങി.
“നീ കട പൂട്ടിയിട്ട് പൊയ്ക്കോ ഗബ്രിയേലെ, ഞാൻ ആ ചെറുക്കൻ്റെ കയ്യിൽ വാറ്റ് കൊടുത്തു വിടാം. നിന്നെ ഫോണിൽ വിളിക്കാം.”
ഗബ്രിയേൽ കൊണ്ട് വന്ന ഇളം മൂരിയുടെ ഇറച്ചി ഫ്രാൻസിസ്ക വറുത്ത്, ഈറ്റയുടെ ചെറിയ കൂടയിലാക്കി. വെള്ള തുണിയിൽ മനോഹരമായ ലേസ് പിടിപ്പിച്ച് മനോഹരമാക്കിയ ചെറിയ കൂടയിൽ വാട്ടിയ വാഴയിലയിൽ അവർ ഇറച്ചി നിരത്തി വച്ചു. കരിമ്പിൻ്റെ വിനാഗിരി കൊണ്ടുണ്ടാക്കിയ സാലഡും യീസ്റ്റ് ചേർത്ത് പുളിപ്പിച്ച് ഉണ്ടാക്കിയ ഗോതമ്പപ്പവും തയാറാക്കി.
“ഇന്ന് തന്നെ പോകാനാണോ മാമായിയുടെ തീരുമാനം. മഴ പെയ്താൽ മല കയറ്റം ബുദ്ധിമുട്ടാകില്ലേ.”
“കാറ്റും മഴയുമൊക്കെ നിയന്ത്രിക്കാൻ പറ്റിയ ആളുടെ അടുത്തേക്കാണ് ഞാൻ പോകുന്നത്.”
“മാമായിയുടെ കാല് വേദന, ചൂരൽ മലയിലേക്ക് നാലഞ്ച് മണിക്കൂർ മലകയറ്റമുണ്ട്.”
“എനിക്കറിയാത്തതാണോ ആ മലകയറ്റം. ഇന്നത്തെ എൻ്റെ ലക്ഷ്യവും ആഗ്രഹവും തീവ്രമായത് കൊണ്ട് മലകയറ്റത്തിൻ്റെ പ്രയാസം ഞാൻ അറിയില്ല. ഇന്നത്തെ രാത്രി അത്ര പ്രധാനമാണ്.”
ഗബ്രിയേലിൻ്റെ ഫോൺ ശബ്ദിച്ചു.
“ഇതെന്താണ്. നിന്നോട് പറഞ്ഞിട്ടില്ലേ, നമുക്ക് അനുവദനീയമല്ലാത്തൊന്നും ഈ വീട്ടിൽ പാടില്ലായെന്ന്.”
“ഇത് സൈമൺ ചേട്ടൻ്റേതാണ്. പൂജയ്ക്കുള്ള വാറ്റ് ചാരായം സംഘടിപ്പിച്ചു വിളിക്കാൻ വേണ്ടി.”
“നീ പോയി വാങ്ങൂ. ആരേയും ഈ മലയിൽ കടക്കാൻ ഞാൻ അനുവദിക്കില്ല. ഒരു പൂജാ പാത്രത്തിൽ നിന്നും ചാരം എടുത്ത് നാല് ദിക്കും നോക്കി ഫ്രാൻസിസ്ക എന്തൊക്കയോ ശാപവാക്കുകൾ ഉരുവിട്ടു.
ഓന്തിനെ ചുട്ടു കരിച്ചുണ്ടാക്കിയ ചാരമാണ് ഫ്രാൻസിസ്ക ആ പാത്രത്തിൽ സൂക്ഷിക്കുന്നത്. ഡാനിയേലയുടെ കല്യാണദിവസം രാത്രി പെരേരയുടെ നിർദ്ദേശപ്രകാരം പൂജാമുറിയിലെ പാത്രത്തിലെ ചാരം കാട്ടിൽ ഉപേക്ഷിക്കുകയും അടുപ്പിൽ നിന്നും പുതിയ ചാരം നിറയ്ക്കുകയും ചെയ്തിരുന്നു. ഇത്തരം ആഭിചാരമിനി ഏൽക്കില്ല എന്നോർത്തപ്പോൾ ഗബ്രിയേലിന് ചിരി വന്നു.
അവൻ ഫോണുമായി മുറ്റത്ത് വന്ന് നിന്നു.
“ഇങ്ങോട്ട് വരേണ്ട, സാധനവുമായി അവിടെ തന്നെ നിന്നോ, ഞാൻ വന്ന് വാങ്ങി കൊള്ളാം.”
മൂന്ന് സ്ഫടിക പാത്രങ്ങളിൽ കണ്ണുനീർ പോലെ തെളിഞ്ഞ ചാരായം ഗബ്രിയേൽ ഒരു കുട്ടയിൽ ഒരുക്കി വച്ചു. ഒരെണ്ണം രഹസ്യമായി പെരേരയ്ക്ക് വേണ്ടി അവൻ വിറക് പുരയിൽ ഒളിപ്പിച്ചു വച്ചു.
“എല്ലാം തയാറായില്ലേ മാമായി.”
“മിടുക്കൻ, എല്ലാം ഗംഭീരമായി. ഞാൻ കുളിച്ചു തയാറാകട്ടെ. നീ ഡാനിയേലയെ ഉണർത്തി, തയാറായി വരാൻ പറയൂ. അവളുടെ നീളൻ മുടി കഷണവും, അവളുടെ ഒരു കഷണം നഖവും ഒരു സാറ്റിൻ തുണിയിൽ പൊതിഞ്ഞ് എൻ്റെ സഞ്ചിയിൽ വയ്ക്കണം.”
മുടിയും നഖവും ഒഴിവാക്കാൻ സാധിക്കുമോ. വേറെ ആരുടെയെങ്കിലും മുടി പകരം വയ്ക്കാൻ കഴിയില്ല. ഡാനിയേലയുടെ പോലെ പട്ട് പോലെ ചെമ്പിച്ച മുടി വേറെ ആർക്കുമില്ല. റീത്തയുടെ കറുത്ത ചുരുണ്ട മുടിയിഴകൾ ആണ്.
ഡാനിയേലയുടെ മുടിചുരുളുകളും സ്വന്തം വിരലിൽ നിന്നും വെട്ടിയെടുത്ത നഖവും അവൻ പൊതിഞ്ഞ് സഞ്ചിയിൽ വച്ചു. എന്ത് സംഭവിച്ചാലും പകുതി താൻ അനുഭവിക്കാൻ തയാറാണ്.
ഡാനിയേല ഫ്രാൻസിസ്കയുടെ മുന്നിൽ വന്ന് നിന്നു. അവർ രണ്ട് പേരും കണ്ണടച്ച് നിന്നു. ഫ്രാൻസിസ്കയുടെ കൈകൾ ഡാനിയേലയുടെ ശരീരത്തിലൂടെ സഞ്ചരിച്ചു. ഡാനിയേല കണ്ണടച്ച് കണ്ണപ്പൻ പഠിപ്പിച്ച മന്ത്രങ്ങൾ ഉരുവിട്ടു. നാലഞ്ച് മിനിറ്റ് ഫ്രാൻസിസ്ക അതേ നിൽപ്പിൽ തുടർന്നു. ഒടുവിൽ അവർ കൈ രണ്ടും കുടഞ്ഞു. ദേഷ്യത്തോടെ കണ്ണ് തുറന്നു. അവരുടെ കണ്ണുകൾ എരുക്കിൻ പൂ പോലെ ചുവന്നിരുന്നു.
“എന്തൊരു ചൂടാണിവളുടെ ശരീരത്തിന്. അവര് എന്നെ തോൽപ്പിക്കാൻ നോക്കുകയാണ്.”
മരകൊമ്പിലിരുന്ന ഡാനിയേലയുടെ ചുവന്ന പിടക്കോഴി താഴെ വീണു. അത് പിന്നെ അനങ്ങിയില്ല.
“അയ്യോ എൻ്റെ കോഴി.”
“തൊടരുത്, ഈ വീട്ടിൽ സംഭവിക്കേണ്ടത്, മുറ്റത്ത് സംഭവിച്ചു. അവർക്ക് ഈ മുറ്റം വരെ എത്താൻ കഴിഞ്ഞു.”
ഫ്രാൻസിസ്ക പോകുന്നത് കാണാൻ ഉള്ളാലെ സന്തോഷത്തോടെയും പുറമേ വളരെ സങ്കടത്തോടെയും ഗബ്രിയേൽ നിന്നു.
കറുത്ത നീളൻ കുപ്പായവും തലമറയ്ക്കുന്ന ചുവന്ന നീളൻ സ്കാർഫും ധരിച്ച ഫ്രാൻസിസ്കയെ കണ്ടാൽ പോർട്ടുഗീസച്ചൻ പണ്ട് കീഴ്പ്പെടുത്തിയ ദുർമന്ത്രവാദിയെ പോലിരുന്നു. തടിച്ചുരുണ്ട ശരീരവും കറുത്ത വസ്ത്രവും ഫ്രാൻസിസ്കയ്ക്ക് ഒരു പൈശാചിക പരിവേഷം നൽകി.
സൂര്യൻ ചക്രവാളത്തിൽ ഒളിക്കുന്നത് ആകാശം കുങ്കുമ വർണത്താൽ തുടുക്കുമ്പോഴാണ്, ആ സമയത്താണ് ഫ്രാൻസിസ്ക യാത്ര ആരംഭിക്കുന്നത്.
വരാന്തയിൽ വച്ച് ഗബ്രിയേൽ അവരുടെ വലത് കൈയിലേക്ക് ഇറച്ചിയും അപ്പവും നിറച്ച മനോഹരമായ കൂടയും ഇടത് കയ്യിൽ സാമാന്യം വലിപ്പമുള്ള സ്ഫടിക ഭരണികൾ നിറച്ച തൂക്ക് കൂടയും വച്ച് കൊടുത്തു.
“വെളിച്ചം വേണ്ടേ.”
ഫ്രാൻസിസ്ക ചൂരൽ മലയിലേക്ക് വിരൽ ചൂണ്ടി കാട്ടി.
“എന്തിന്? അവനാണെൻ്റെ വെളിച്ചം. എൻ്റെ വഴികാട്ടി.”
കൈ നിറയെ സാധനങ്ങളുമായി മാമായി ഉരുണ്ടുരുണ്ട് നീങ്ങുന്നത് ഗബ്രിയേലും ഡാനിയേലയും നോക്കി നിന്നു.
ആദ്യമായാണ് മക്കളോട് പറഞ്ഞിട്ടൊരു യാത്ര. മുൻപും ഫ്രാൻസിസ്ക പലതവണ ചൂരൽമലയിൽ പോയിട്ടുണ്ട്. അതാരോടും പറയാതെ നടത്തുന്ന ഒളിച്ചോട്ടങ്ങൾ ആയിരുന്നു.
ഈ വേഗതയിൽ മാമായി നീങ്ങിയാൽ അവർ മലമുകളിൽ എത്താൻ മൂന്നര മണിക്കൂർ കഴിയും.
മാമായി മലയിലേക്ക് ഒരു പൊട്ട് പോലെ ഒഴുകി നീങ്ങുന്നത് ഗബ്രിയേൽ നോക്കി നിന്നു. അവൻ മുറ്റത്ത് കിടന്ന കോഴിയെ എടുത്ത് കൊണ്ട് വന്നു.
“ഡാനിയേല ക്ഷമിക്കണം. ഞാനാണ് ഈ കോഴിയെ കൊന്നത്.”
ഡാനിയേല കരയാൻ തുടങ്ങി.
“മാമായിയെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും തെളിവ് വേണം. ഞാൻ ആ കോഴിയെ കൊന്ന് മരത്തിൽ വച്ചതാണ്. അത് കൃത്യമായി ആ സമയത്ത് മാമായിയുടെ മുന്നിൽ വീണത് ഭാഗ്യമായി.”
ഗബ്രിയേൽ മുറ്റത്ത് വലിയൊരു തീക്കൂന ഉണ്ടാക്കി. ഡാനിയേലയുടെ കണ്ണീർ വക വയ്ക്കാതെ ഇരുമ്പ് കമ്പികളിൽ, മസാല പുരട്ടിയ കോഴിയെ ചുടാനായി തൂക്കിയിട്ടു.
“നീ കരഞ്ഞിരിക്കാതെ ഭക്ഷണത്തിനുള്ള കാര്യങ്ങൾ ശരിയാക്കൂ. അവരിപ്പോൾ ഇങ്ങ് എത്തും.”
“അവരോ? ആരാണവർ.”
“കണ്ണപ്പനും പെരേരയും. അവരിന്ന് രാത്രിയിൽ നമുക്ക് കാവലായി ഇവിടെയുണ്ടാകും.”
ഡാനിയേല കണ്ണുനീർ തുടച്ച് അടുക്കളയിൽ കയറി പോകുന്നത് ഗബ്രിയേൽ ചിരിയോടെ നോക്കി നിന്നു.
(തുടരും… )
✍️നിഷ പിള്ള

