“ഡു യൂ ഹാവ് എനി അഫയർ അനൂ ?”
രവിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ എനിക്കൊട്ടും പരിഭ്രാന്തി തോന്നിയില്ല.
അയാളെന്നോട് ചോദിക്കണമെന്ന് ആഗ്രഹിച്ച ഒരു ചോദ്യമാണ് ഇന്ന് അയാൾ ചോദിച്ചത്.
കയ്യിൽ ഇരുന്ന നോവൽ അടച്ച് വച്ചിട്ട് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. എൻ്റെ ശാന്തത അയാളെ അമ്പരിപ്പിച്ചിട്ടുണ്ടാവണം. വിരക്തി നിറഞ്ഞ ഞങ്ങളുടെ ഉറക്കറ രാത്രികളെ പോലെ അയാളുടെ ആ ചോദ്യത്തെയും ഞാൻ അവഗണിച്ച് പോയേക്കുമെന്ന് അയാൾ ഭയപ്പെട്ടിട്ടുണ്ടാകണം.
അയാളുടെ ആ പതർച്ച ആണെൻ്റെ ലക്ഷ്യവും.
“ഉണ്ട്…”
ഞാൻ വളരെ ശാന്തമായി പറഞ്ഞു.
ആ ഒറ്റ വാക്ക് മുറിയിലെ വായുവിനെ പോലും നിശ്ചലമാക്കി. രവിയുടെ കണ്ണുകൾ ഒരു നിമിഷം മിന്നി നിന്നു. അമ്പരപ്പോ… ഭയമോ… അല്ലെങ്കിൽ വർഷങ്ങളായി കേൾക്കാൻ പേടിച്ചിരുന്ന ഒരു സത്യത്തിന്റെ ശബ്ദമോ…
എനിക്ക് അറിയില്ല.
“ആരാണ്…?”
അയാളുടെ ശബ്ദം താഴ്ന്നിരുന്നു.
കോപം കൊണ്ടല്ല…തകർന്നുപോകാതിരിക്കാൻ മനുഷ്യർ സംസാരിക്കുന്ന അത്രയും മൃദുവായ ശബ്ദത്തിൽ.
ഞാൻ ചിരിച്ചു. വേദന കൊണ്ട് വരണ്ട ഒരു ചിരി.
“എന്നെ സ്നേഹിക്കുന്ന ഒരാൾ…”
രവി എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ കിട്ടാതെ പോയി. കാരണം അയാൾക്ക് പെട്ടെന്ന് മനസ്സിലായിരിക്കണം. ഞാൻ പറയുന്നത് മറ്റൊരാളെ കുറിച്ചല്ലെന്ന്.
വർഷങ്ങളായി എൻ്റെ ഉള്ളിൽ മരിച്ചുപോയ എന്നെ, ഒരിക്കൽ പോലും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു ഭർത്താവിന്റെ മുന്നിൽ ഇരുന്ന്, ഞാൻ ആദ്യമായി എന്നെ കുറിച്ച് തന്നെ സംസാരിക്കുകയായിരുന്നു.
“നിങ്ങൾക്കറിയാമോ രവി… ഒരു സ്ത്രീയുടെ അവിഹിതം തുടങ്ങുന്നത് ആദ്യം മറ്റൊരു പുരുഷനോടല്ല… അവളെ അവഗണിക്കുന്ന പുരുഷനിൽ നിന്നാണ്.”
അയാൾ മിണ്ടാതെ നിന്നു.
രവിയുടെ കണ്ണുകളിൽ ആദ്യമായി കുറ്റബോധം വീണു.
ഞാൻ ജനലിന് പുറത്തേക്ക് നോക്കി.
മഴ പെയ്യാൻ പോകുന്ന ആകാശം പോലെ… ഞങ്ങളുടെ വിവാഹവും വർഷങ്ങളായി മഴക്കാറ് നിറഞ്ഞ ആകാശം പോലെയായി തീർന്നിരുന്നു.
പെയ്ത് തീരാനൊരു മഴ പോലും ബാക്കി വയ്ക്കാതെ വെറുതെ ഒരു ആകാശം.
” ഞാൻ നിന്നെ അവഗണിക്കുന്നതായി തോന്നിയോ അനൂ?”
“തോന്നിയതല്ല രവി… അത് ഞാൻ ഓരോ ദിവസവും അനുഭവിച്ചതാണ്.”
ഞാൻ പതുക്കെ പറഞ്ഞു.
“ഒരു വീട്ടിൽ രണ്ട് ആളുകൾ താമസിക്കുന്നതും, രണ്ട് മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.”
രവി നിശ്ശബ്ദനായി.
” നിങ്ങൾ എനിക്ക് എല്ലാം തന്നു… സുരക്ഷ… സൗകര്യം… പണം.. ഈ വീട്… ഒരു കുഞ്ഞ്…
പക്ഷേ ഞാൻ ഒരിക്കൽ പോലും ചോദിക്കാതെ കിട്ടാൻ ആഗ്രഹിച്ചതൊന്നും നിങ്ങള് തന്നില്ല.”
“എന്താണ് അത്…?”
അയാൾ ചോദിച്ചു.
ഞാൻ അയാളെ നോക്കി ചിരിച്ചു.
“ശ്രദ്ധ…
ഞാൻ രാത്രി മുഴുവൻ കരഞ്ഞിട്ട് രാവിലെ കണ്ണ് വീർത്ത് ഇരുന്നപ്പോൾ പോലും നിങ്ങൾ ‘എന്താ പറ്റിയെ?’ എന്ന് ചോദിച്ചില്ല… ഞാൻ മിണ്ടാതെ ഇരിക്കാൻ തുടങ്ങിയപ്പോൾ, നിങ്ങൾക്ക് അത് സമാധാനമായി തോന്നി.”
“എനിക്ക് മറ്റ് ബന്ധമുണ്ടോ എന്ന നിങ്ങൾ സംശയിക്കാൻ തുടങ്ങിയത് എപ്പോൾ മുതലാണ്…?
പുരികം ഉയർത്തി ഞാൻ അയാളെ നോക്കി.
“ഞാൻ നിങ്ങളെ കിടക്കയിൽ നിരാകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ.. അല്ലെ?”
അയാളുടെ മുഖം പതിയെ താഴ്ന്നു.
” എന്നെ തൊടാൻ സമ്മതിക്കാതെ ഇരുന്നത് മുതൽ.. അല്ലേ?”
രവി തല ഉയർത്തി എന്നെ നോക്കി. ആ നോട്ടത്തിൽ കുറ്റപ്പെടുത്തലിനേക്കാൾ കൂടുതൽ പിടഞ്ഞത് ലജ്ജയായിരുന്നു.
“അനു… ഞാൻ അങ്ങനെ..”
“അല്ല രവി,” ഞാൻ കൈപ്പത്തി ഉയർത്തി.
“സത്യമായി പറയൂ.”
അയാൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. പിന്നെ വളരെ പതുക്കെ പറഞ്ഞു.
“അതെ…”
അത് കേട്ടപ്പോൾ എനിക്ക് വേദന തോന്നിയില്ല. കാരണം ഞാൻ എത്രയോ മുൻപേ അതറിഞ്ഞിരുന്നു.
ഞാൻ ചിരിച്ചു. ക്ഷീണിച്ച സ്ത്രീയുടെ അവലക്ഷണം കെട്ട ചിരി.
“അതാണ് പുരുഷന്മാരുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ രവി… ഒരു സ്ത്രീ കിടക്കയിൽ നിന്ന് അകന്നാൽ, അവൾ മറ്റൊരാളിലേക്ക് പോയി എന്ന് നിങ്ങൾ കരുതും.”
ഞാൻ അയാളുടെ കണ്ണുകളിലേക്ക് നേരെ നോക്കി.
“പക്ഷേ സത്യം എന്താണെന്ന് അറിയാമോ? ഒരു സ്ത്രീ ആദ്യം മനസ്സിൽ നിന്നാണ് അകന്നുപോകുന്നത്.”
സ്പർശം പോലും സഹിക്കാൻ പറ്റാത്തത്ര അവളുടെ ഉള്ളിൽ എന്തെങ്കിലും വീണ് തകർന്നിട്ടുണ്ടാവും.”
രവിയുടെ വിരലുകൾ അക്ഷമയോടെ കൂടിച്ചേരുകയും പിണഞ്ഞിറങ്ങുകയും ചെയ്തു.
“ഞാൻ നിങ്ങളെ അകറ്റി നിർത്താൻ തുടങ്ങിയത് മറ്റൊരാളെ സ്നേഹിച്ചതുകൊണ്ടല്ല… ഞാൻ എന്നെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നതുകൊണ്ടാണ്.”
മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, ആദ്യമായി രവി എന്നെ ഒരു ഭാര്യയായി മാത്രമല്ലാതെ മുറിവേറ്റ ഒരു മനുഷ്യയായി കാണാൻ ശ്രമിക്കുന്നതായി തോന്നി. അല്ലെങ്കിൽ ഞാൻ അങ്ങനെ ആഗ്രഹിച്ചു.
“ഒരു സ്ത്രീ മറ്റൊരാളിലേക്ക് പോകുന്നത് അവൾക്ക് സ്നേഹം കിട്ടാത്തതുകൊണ്ടല്ല പലപ്പോഴും… അവൾ ഇല്ലാതാകുന്നതായി തോന്നിത്തുടങ്ങുമ്പോഴാണ്.”
“ഞാൻ എന്തിനാണ്… എന്ന് മുതലാണ് എന്നെ പൂർണമായും തൊടാൻ സമ്മതിക്കാത്തത് എന്ന് നിങ്ങൾക്ക് അറിയാമോ?”
ഇപ്പോഴും ഓർക്കുമ്പോൾ ഹൃദയം വിങ്ങുകയും വെറുപ്പ് കൊണ്ട് ശരീരം തളരുകയും ചെയ്യുന്ന ആ നിമിഷത്തെ അയാൾക്ക് മുന്നിൽ തുറന്ന് വയ്ക്കാൻ ശ്രമിക്കുമ്പോഴും ഞാനെന്നെ ഉള്ള് കൊണ്ട് ബലമായി ചേർത്ത് പിടിച്ചു. അവിടെ എനിക്ക് തുണ ഞാൻ മാത്രമേയുള്ളെന്ന് എനിക്ക് ഉറപ്പായിരുന്നു.
“എന്നെ ഒരുപാട് ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്ത അമ്മ, നിങ്ങളുടെ അമ്മ മരിച്ച ദിവസം, മെൻ്റൽ പ്രഷർ താങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് എൻ്റെ ശരീരത്തിലേക്ക് നിങ്ങള് ബലമായി കടന്ന് കേറിയത് ഓർമ്മയുണ്ടോ?”
രവിയുടെ മുഖം പെട്ടെന്ന് വിവർണ്ണമായി.
“അനു…”
അയാളുടെ ശബ്ദം വിറച്ചു.
“ഞാൻ… അന്ന് ഞാൻ അങ്ങനെയൊന്നും…”
“ചെയ്യാൻ ഉദ്ദേശിച്ചില്ലായിരുന്നു?” ഞാൻ അയാളുടെ വാക്കുകൾ പൂർത്തിയാക്കി.
“പക്ഷേ ചെയ്തു… രവി.”
മുറിയിലെ വായു ഭാരമായി.
“നിങ്ങളുടെ അമ്മ മരിച്ച ദിവസം… ആ വീട്ടിൽ എല്ലാവർക്കും ദുഃഖിക്കാൻ അവകാശമുണ്ടായിരുന്നു. നിങ്ങളുടെ കൂടെപ്പിറപ്പുകളും അവരുടെ ഭാര്യമാരും കൊച്ചുമക്കളും ഒക്കെ കരഞ്ഞു. ചെയ്ത നന്മകൾ പറഞ്ഞ് മക്കളും ബന്ധുക്കളും ചെയ്ത ക്രൂരതകൾ ഓർത്ത് മരുമക്കളും പതം പറഞ്ഞ് കരയുകയും അട്ടഹസിക്കുകയും ചെയ്തു..
നിങ്ങൾക്ക് കരയാം. കോപിക്കാം. തകരാം. പക്ഷേ എനിക്ക്… ഞാനോ?”
ഞാൻ മെല്ലെ ചിരിച്ചു. ആ ചിരിക്ക് പക്ഷേ ജീവൻ ഇല്ലായിരുന്നു.
“എന്നെ വർഷങ്ങളോളം അപമാനിച്ച സ്ത്രീ മരിച്ച ദിവസവും, ഞാൻ നല്ല മരുമകൾ ആയി നിൽക്കേണ്ടി വന്നു. എൻ്റെ ഉള്ളിൽ എന്ത് നടക്കുന്നു എന്ന് ആരും ചോദിച്ചില്ല.”
രവി കണ്ണുകൾ താഴ്ത്തി.
“ആ രാത്രി ഞാൻ നിങ്ങളോട് പറഞ്ഞില്ലേ… ‘എനിക്ക് പറ്റുന്നില്ല… തല പൊട്ടുന്ന പോലെ തോന്നുന്നു ..ന്ന്.”
അയാൾ ഒന്നും പറഞ്ഞില്ല.
“പക്ഷേ നിങ്ങൾ കേട്ടില്ല. നിങ്ങൾക്ക് ആശ്വാസം വേണമായിരുന്നു. എല്ലാം മറന്ന് ഉറങ്ങണമായിരുന്നു. അതിന് നിങ്ങൾ എൻ്റെ ശരീരം ഉപയോഗിച്ചു.”
ആ വാക്ക് രവിയെ കുത്തിയതുപോലെ തോന്നി.
“അത് സെക്സ് ആയിരുന്നില്ല രവി… ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും, എൻ്റെ മനസ്സും ശരീരവും തകർന്നിരിക്കുമ്പോഴും, നിങ്ങളുടെ വേദനയ്ക്ക് മരുന്നായി ഉപയോഗിച്ചത് എന്നെ ആയിരുന്നു.”
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷേ ശബ്ദം ഉറച്ചു.
“ആ രാത്രിക്ക് ശേഷം, നിങ്ങളുടെ സ്പർശം എനിക്ക് സ്നേഹമായി തോന്നിയിട്ടില്ല. അപ്പോഴൊക്കെയും എനിക്കെൻ്റെ ശരീരത്തോട് അറപ്പ് ആയിരുന്നു. നിങ്ങളുടെ വിയർപ്പ് കുതിർന്ന ദേഹത്തോട് വെറുപ്പും.”
നാണക്കേടോ ദേഷ്യമോ ഒക്കെ നുരഞ്ഞു പൊന്തിയത് പോലെ ഞാൻ കിതച്ചു. മറുപടിയില്ലാതെ രവി നിന്ന് ഉരുകുന്നത് കണ്ടപ്പോൾ പകയോടെ ഞാൻ പുഞ്ചിരിച്ചു.
ഏ സി തണുപ്പിലും ഞാൻ വിയർത്ത് കുളിച്ചു.
എൻ്റെ നെഞ്ചിനുള്ളിൽ വർഷങ്ങളായി കത്തിക്കിടന്ന എന്തോ ഒന്ന്, ഒടുവിൽ ചാരം തള്ളി പുറത്തേക്ക് വരുന്നതുപോലെ ഞാൻ ശ്വാസം വിട്ടു.
രവി അപ്പോഴും മിണ്ടിയില്ല.
അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെ നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നില്ല… ഞാൻ ഇത്രകാലം ഒറ്റയ്ക്ക് സഹിച്ചതിന്റെ ഭാരം മനസ്സിലാക്കിയ ഒരാളുടെ തകർച്ചയായിരുന്നു.
രവി കണ്ണുകൾ അടച്ചു. അയാളുടെ നെഞ്ച് വേഗത്തിൽ ഉയർന്ന് താഴ്ന്നു.
“നിങ്ങൾ ഉറങ്ങിക്കഴിഞ്ഞ ശേഷം ഞാൻ ബാത്ത്റൂമിൽ പോയി ഛർദ്ദിച്ച ദിവസങ്ങൾ ഉണ്ട്. മണിക്കൂറുകളോളം ഷവറിന് അടിയിൽ നിന്ന് കരഞ്ഞിട്ടുണ്ട്. എൻ്റെ തന്നെ തൊലി പറിച്ചെറിയാൻ തോന്നിയ രാത്രികൾ ഉണ്ട്.”
എൻ്റെ ശബ്ദം തകരാൻ തുടങ്ങി. പക്ഷേ ഞാൻ കരച്ചിലടക്കിപിടിച്ച് തുടർന്നു.
“അപ്പോഴും ഞാൻ നിങ്ങളെ വെറുത്തതിലും കൂടുതൽ, എന്നെ തന്നെയാണ് വെറുത്തത്. കാരണം ഞാൻ മിണ്ടിയില്ല. ഞാൻ അന്ന് നിങ്ങളെ തള്ളി മാറ്റിയില്ല. എനിക്ക് ജീവിക്കാൻ വേണ്ടി എല്ലാം സഹിച്ച് നിശ്ശബ്ദമായി കിടന്നു.”
രവി പെട്ടെന്ന് മുഖം കൈകളിൽ മൂടി.
അയാൾക്ക് സ്വന്തം അസ്തിത്വം പോലും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് എനിക്ക് തോന്നി.
“നീ പറഞ്ഞില്ലല്ലോ അനു…” അയാളുടെ ശബ്ദം ഇടറി.
ഞാൻ ചിരിച്ചു.
“ഈ വീട്ടിൽ ഞാൻ പറയുന്നത് ആരെങ്കിലും കേൾക്കുമായിരുന്നു എന്ന് നിങ്ങൾക്ക് സത്യമായും തോന്നുന്നുണ്ടോ?”
മുറിയിലെ നിശ്ശബ്ദത വീണ്ടും ഞങ്ങൾക്കിടയിൽ പടർന്നു.
വർഷങ്ങളായി മൂടിവെച്ച ഒരു ശവപ്പെട്ടി തുറന്നിട്ടത് പോലെ കനച്ച ഒരു ഗന്ധം പരന്നു.
രവി മെല്ലെ എഴുന്നേറ്റു. പക്ഷേ എന്നെ സമീപിക്കാൻ പോലും അയാൾ ഭയപ്പെടുന്നുവെന്ന് എനിക്ക് തോന്നി.
ഞങ്ങൾക്കിടയിൽ കുറച്ച് അടി ദൂരമേ ഉണ്ടായിരുന്നുള്ളൂ.
എന്നാലും ആ രാത്രി, ഞങ്ങൾ രണ്ടുപേരും രണ്ട് ജീവിതങ്ങളുടെ അറ്റങ്ങളിൽ നിൽക്കുന്ന ഏതോ രണ്ട് ആളുകളെപ്പോലെയായിരുന്നു.
“അനു… ഞാൻ…” അയാൾ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു.
പക്ഷേ ഞാൻ തലകുലുക്കി.
“വേണ്ട രവി. ഇപ്പോഴെങ്കിലും നിങ്ങൾ മിണ്ടാതെ കേൾക്കൂ. വർഷങ്ങളായി ഞാൻ ചെയ്തതുപോലെ….”
ആ വാക്കുകൾ അയാളെ വീണ്ടും നിശ്ശബ്ദനാക്കി.
“നിങ്ങൾ അടുത്ത് വരുമ്പോഴൊക്കെ എൻ്റെ ശരീരം മുറുകിപ്പോകുമായിരുന്നു. നിങ്ങൾ അത് ദേഷ്യമാണെന്ന് കരുതി. പക്ഷേ അത് ഭയമായിരുന്നു രവി.”
രവിയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്ന കാലത്ത് പോലും, നിങ്ങൾ എന്നെ മനസ്സിലാക്കിയിരുന്നില്ല. പിന്നെ ഞാൻ തകർന്ന ശേഷം എങ്ങനെ മനസ്സിലാക്കും?”
“ഞാൻ മോൺസ്റ്റർ അല്ല അനു…”
അയാൾ വിറച്ച ശബ്ദത്തിൽ പറഞ്ഞു.
ഞാൻ കുറച്ച് നേരം അയാളെ നോക്കി നിന്നു.
“അറിയാം. അതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്.”
രവിയുടെ കണ്ണുകളിൽ ആശയക്കുഴപ്പം പടർന്നു.
“ക്രൂരന്മാരെ തിരിച്ചറിയാൻ എളുപ്പമാണ് രവി… പക്ഷേ സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിച്ചുകൊണ്ട്, ഞാൻ നിനക്ക് ഒപ്പമാണെന്ന് പറഞ്ഞിട്ട്, ഒറ്റയ്ക്കാക്കുന്ന.. അറിയാതെ ഒരാളെ തകർക്കുന്ന ആളുകളെ മനസ്സിലാക്കാൻ വർഷങ്ങൾ എടുക്കും.. അപ്പോഴേക്കും കുറെ കാലം കഴിഞ്ഞിരിക്കും.. നഷ്ടങ്ങൾ പലതും സംഭവിച്ചിരിക്കും. മുറിവ് പോലുമേൽക്കാതെ ചിലർ മരിച്ചുപോയേക്കും.”
“നിങ്ങൾ എന്നെ സ്നേഹിച്ചു എന്ന് ഞാൻ വിശ്വസിച്ചിരുന്നു രവി. അതുകൊണ്ടാണ് അന്ന് ഞാൻ ‘വേണ്ട’ എന്ന് പറഞ്ഞപ്പോഴും, നിങ്ങൾ നിർത്താതെ പോയത് എൻ്റെ ഉള്ളിലെ എന്തിനെയോ കൊന്നുകളഞ്ഞത്.”
“നിങ്ങൾ എന്നെ അടിച്ചിട്ടില്ല.. മറ്റാരുടെയും മുന്നിൽ അപമാനിച്ചിട്ടില്ല… വീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടില്ല…”
ഞാൻ അയാളെ നോക്കി.
“പക്ഷേ ഒരു സ്ത്രീയെ തകർക്കാൻ എപ്പോഴും അത്രയും വലിയ ക്രൂരതകൾ വേണമെന്നില്ല.”
രവിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ ആ കണ്ണീരിനോട് എനിക്ക് കരുണ തോന്നിയില്ല.
രവി പെട്ടെന്ന് കസേരയിൽ ഇരുന്നു. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുന്ന പോലെ.
“അനു… പ്ലീസ്…”
“ഇല്ല.” ഞാൻ തലകുലുക്കി.
“ഇന്ന് നിങ്ങൾ കേൾക്കണം. കാരണം ഞാൻ വർഷങ്ങളായി ഈ ഓർമ്മയുടെ വിഴുപ്പ് ഒറ്റയ്ക്ക് ചുമന്നുകൊണ്ടിരിക്കുന്നു.”
ഞാൻ ചിരിച്ചു. പക്ഷേ ആ ചിരിയിൽ സ്നേഹമൊന്നുമില്ലായിരുന്നു.
“പിന്നീട് നിങ്ങൾ എന്നെ തൊടാൻ വരുമ്പോഴൊക്കെ, ഞാൻ ഭാര്യയായി അല്ല കിടന്നിരുന്നത്… ജീവനില്ലാത്ത എന്തോ ഒരു വസ്തുവായി… ശവമായി…”
“നിങ്ങൾക്കറിയാമോ…”
ഞാൻ പതുക്കെ പറഞ്ഞു.
“ആ രാത്രിക്ക് ശേഷം ഞാൻ കണ്ണാടിയിൽ എന്നെ നോക്കാൻ പോലും ഭയപ്പെട്ടു.”
“കാരണം…” എൻ്റെ ശബ്ദം വിറച്ചു.
“എൻ്റെ ശരീരം എനിക്ക് സ്വന്തം അല്ലെന്ന് ആദ്യമായി തോന്നിയത് അന്നായിരുന്നു.”
മുറിയിലെ വെളിച്ചം വീണ്ടും മങ്ങിയതുപോലെ തോന്നി.
“ഇനി ഒരിക്കലും, ഒരാൾക്ക് വേണ്ടിയും എൻ്റെ ശരീരം യാചിക്കില്ല. നിങ്ങള് കൊന്ന് കളഞ്ഞത് എൻ്റെ ഉള്ളിലെ പ്രണയത്തെ കൂടിയാണ്.. എൻ്റെ ശരീരത്തിൻ്റെ ചെറിയ ചെറിയ സന്തോഷങ്ങളെയാണ്.. നിങ്ങളെയെന്നല്ല ഒരു മനുഷ്യനെയും ചുമക്കാനുള്ള ശേഷി എൻ്റെ മനസിനോ ശരീരത്തിനോ ഇപ്പോഴില്ല രവീ…”
യുദ്ധക്കളത്തിൽ ആയുധം നഷ്ടപ്പെട്ടവനെ പോലെ അയാൾ നിസ്സഹായനായി തല താഴ്ത്തി ഇരിക്കുന്നത് നോക്കി ഞാൻ ജനൽകമ്പികളിൽ പിടിച്ച് നിന്നു.
അയാളുടെ വിരലുകൾ വിറച്ചുകൊണ്ടിരുന്നു.
ഒരു പുരുഷൻ ആദ്യമായി തൻ്റെ സ്നേഹത്തിന്റെ ആധികാരതയെ ചോദ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന ഭയത്തെ ഞാൻ തെളിമയോടെ അയാളിൽ കണ്ടു.
ഞാൻ കണ്ണ് തിരിച്ച് ജനലിലേക്ക് നോക്കി.
പുറത്ത് ഒടുവിൽ മഴ പെയ്യാൻ തുടങ്ങി.
എനിക്ക് ചിരിക്കണം തോന്നി.
ജീവിതം ചിലപ്പോൾ എത്ര ക്രൂരമായാണ് പരിഹസിക്കുന്നത്.
വർഷങ്ങളായി ഉള്ളിൽ ഉലയിട്ട് കനൽ കത്തിപ്പിടിപ്പിച്ച ഒരു സ്ത്രീ തകർന്നുവീഴുന്ന രാത്രിയിലാണ് ആകാശം പോലും കരയാൻ തീരുമാനിക്കുന്നത്.
“ഞാൻ നിന്നെ ഇങ്ങനെ വേദനിപ്പിച്ചെന്ന് എനിക്കറിയില്ലായിരുന്നു അനു…”
രവിയുടെ ശബ്ദം വളരെ ദൂരെ നിന്ന് വന്നതുപോലെ തോന്നി.
ഞാൻ പതുക്കെ തിരിഞ്ഞു നോക്കി.
“അതാണല്ലോ പ്രശ്നം രവി…
നിങ്ങൾക്കറിയില്ലായിരുന്നു.
ഒരിക്കലും അറിയാൻ ശ്രമിച്ചുമില്ല.”
“ഒരു സ്ത്രീ പെട്ടെന്ന് മാറില്ല.
അവൾ ഓരോ ദിവസവും അല്പം അല്പമായി മരിച്ചുകൊണ്ടിരിക്കും.
ഒരു ദിവസം അവളുടെ ചിരി കുറയും.
പിന്നെ സംസാരങ്ങൾ.
പിന്നെ സ്പർശങ്ങൾ.
അവസാനം… അവൾ തന്നെ.”
രവിയുടെ കണ്ണുനീർ മറയ്ക്കാൻ പോലും അയാൾ ഇപ്പോൾ ശ്രമിച്ചില്ല.
പക്ഷേ ആ കണ്ണുനീർ കണ്ടിട്ടും എനിക്ക് ആശ്വാസമൊന്നും തോന്നിയില്ല.
ചില മാപ്പുകൾ വൈകി വരും.
അത്ര വൈകി…
അതെത്തുമ്പോഴേക്കും ഉള്ളിൽ മരിച്ചുപോയതെല്ലാം സംസ്കരിച്ചുകഴിഞ്ഞിരിക്കും.
“നിനക്ക് ഇപ്പോൾ എന്താണ് വേണ്ടതെന്ന് പറയൂ മോളെ..?”
ആ ചോദ്യം കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മിണ്ടാതെ നിന്നു.
കാരണം വർഷങ്ങളായി എനിക്ക് എന്ത് വേണമെന്ന് അയാളെന്നല്ല ആരും ചോദിച്ചിട്ടില്ലായിരുന്നു.
ഞാൻ മെല്ലെ ശ്വാസം വിട്ടു.
“എനിക്ക് സമാധാനം വേണം രവി…”
പുറത്ത് മഴ ശക്തമായി.
“ആരും തൊടാത്ത രാത്രികൾ വേണം.
ഭയന്ന് ഉറങ്ങേണ്ടി വരാത്ത ഒരു കിടക്ക വേണം.
താഴിട്ടു പൂട്ടി ഒറ്റയ്ക്ക് ഉറങ്ങാൻ സ്വന്തമായി ഒരു മുറി വേണം.
എൻ്റെ ശരീരം എനിക്ക് മാത്രം സ്വന്തം ആണെന്ന് തോന്നുന്ന ഒരു ജീവിതം വേണം.”
രവി തലകുനിച്ചു കരഞ്ഞു.
ആദ്യമായി..
വിതുമ്പി പൊട്ടിക്കരഞ്ഞു.
താൻ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു എന്ന് കരുതിയ സ്ത്രീയെ, വർഷങ്ങളോളം എത്രമാത്രം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവിൽ..
മഴത്തുള്ളികൾ ഇരുണ്ട ഗ്ലാസിലൂടെ ഒഴുകി താഴ്ന്നു.
അതിൽ എൻ്റെ പ്രതിബിംബം മങ്ങിയിരുന്നു.
പക്ഷേ ഏറെ വർഷങ്ങൾക്ക് ശേഷം,
ആ മങ്ങിയ പ്രതിബിംബത്തിനുള്ളിൽ ഞാൻ എന്നെ വ്യക്തമായി കണ്ടു.
തകർന്ന സ്ത്രീയായല്ല.
ജീവിച്ചിരിക്കാൻ വേണ്ടി…
സ്വന്തം മൗനത്തിനുള്ളിൽ വർഷങ്ങളോളം
സ്വയം വിഴുപ്പ്
ചുമന്നുകൊണ്ടിരുന്ന ഒരു പെണ്ണിനെ.
അയാളെൻ്റെ മുന്നിൽ വന്ന് നിന്നു.
ആശങ്കയോടെയാണെങ്കിലും പതിയെ എൻ്റെ കൈകളിൽ പിടിച്ചു.
വികാരങ്ങളൊന്നുമില്ലാതെ ഞാൻ അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു.
പ്രജ്ഞയറ്റത് പോലുള്ള ആ നിൽപ്പിനിടയിൽ എവിടെ നിന്നോ അവ്യക്തമായി കേട്ടു.
” മാപ്പ്….”


4 Comments
വളരെ മനോഹരായ എഴുത്ത്. ആഴത്തിലുള്ള ചിന്തകൾ. കൃത്യമായ നിരീക്ഷണം. കുറിക്കു കൊള്ളുന്ന വാചകങ്ങൾ. മനസ്സിൻ്റെ മുറിവുകൾ കാലം ഉണക്കട്ടെ.. keep writing
ഒരു സ്ത്രീയുടെ അവിഹിതം തുടങ്ങുന്നത് ആദ്യം മറ്റൊരു പുരുഷനോടല്ല… അവളെ അവഗണിക്കുന്ന പുരുഷനിൽ നിന്നാണ്.”
നല്ല observation. കഥാന്ത്യത്തിലെ തിരിച്ചറിവ് 👌
അവഗണിക്കപ്പെട്ടവളുടെ വികാരം നന്നായി അവതരിപ്പിച്ചു.👍👏
അവളുടെ വികാരങ്ങളെ എത്ര ആഴത്തിൽ അവതരിപ്പിച്ചു …… ഈ തുറന്നു പറച്ചിൽ കുറെ കൂടി നേരത്തെ ആകണമായിരുന്നു ….. നന്നായെഴുതി👍🌹
Thanks for your comment dear✨
തുറന്ന് പറച്ചിലുകൾക്കും തുറന്നെഴുത്തുകൾക്കും പരിധി നിശ്ചയിച്ച കാലത്തിൽ നിന്നും ഇറങ്ങി വരാൻ കുറച്ച് സമയം എടുത്തേക്കാം..