ജർമ്മനിയിലെ നഗരം പതിവുപോലെ തണുത്ത കാറ്റിൽ മുങ്ങി കിടക്കുന്നു. വഴിയരികിലെ കഫേകളിൽ നിന്നുയരുന്ന കോഫിയുടെ മണം, ഡ്രാമുകളുടെ ശബ്ദം, അതെല്ലാം ഇഷാനിയുടെ ബാല്യത്തിന്റെ ഭാഗമായിരുന്നു. അവളുടെ ലോകം അതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും കരുതൽ, ചേട്ടൻ്റെ കളിയും ചിരിയും അതിനുപരി സ്കൂളും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരും. അത് അവൾക്ക് വെറും ഒരു രാജ്യം അല്ലായിരുന്നു. ബാല്യവും കൗമാരവും സ്വപ്നങ്ങളും ഒക്കെ കൊണ്ട് നടന്നിരുന്ന ഒരു സാമ്രാജ്യം.
അച്ഛൻ അവിടെ ഒരു ബാങ്കിൽ ജോലി നോക്കിയിരുന്നു. അമ്മയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അമ്മ ജർമൻ പഠിക്കുകയും അവളുടെ സ്കൂളിൽ തന്നെ ജോലിക്ക് കയറുകയും ചെയ്തു. അവളുടെ ചേട്ടൻ മാധവ് പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു. ഇഷാനി അത്ര വേഗതയില്ലാത്ത ഒരു കുട്ടിയായിരുന്നു. പഠിത്തത്തിൽ ആണെങ്കിലും ഒന്നും അവൾ ചേട്ടൻ്റെ അടുത്തെത്തുമായിരുന്നില്ല. ചില കാര്യങ്ങളിൽ അവളുടെ ഈ സ്വഭാവം ചേട്ടനെ ചില നേരമെങ്കിലും ചൊടിപ്പിക്കുമായിരുന്നു. വീട്ടിൽ മലയാളം സംസാരിക്കണം എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. സ്കൂളിൽ മലയാളികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷും ജർമ്മനും മാത്രം സംസാരിക്കും. ക്ലാസിലെ എല്ലാ കുട്ടികളും വളരെ സ്മാർട്ട് ആയിരുന്നു. അതിൽ ഒരു കുട്ടി മാത്രം വളരെ പിന്നോക്കമായിരുന്നു അലക്സാണ്ടർ ബയിലി. അവൻ ഒരു പാവം കുട്ടിയായിരുന്നു ചില നേരങ്ങളിൽ അവൻ വയലന്റ് ആകാറുണ്ട്. മറ്റുള്ള കുട്ടികൾ അവനെ ഇറിറ്റേറ്റ്ചെയ്യുമ്പോൾ ഇഷാനി അവനെ ചേർത്തുപിടിക്കും. ആ കരുതൽ ഇഷാനിയിലേക്ക് കൂടുതൽ അടുക്കുവാൻ അവനെ പ്രേരിപ്പിക്കും. അവന് ഭക്ഷണം കൊടുക്കുവാനും പാത്രം ക്ലീൻ ആക്കുവാനും എല്ലാം ടീച്ചർ ഇഷാനിയെ ഏൽപ്പിക്കും. അവൻ്റെ ഒരു അമ്മയെ പോലെയാണ് ഇഷാനിയെ അവൻ കാണുന്നത്. അവന് എന്തോ ചെറിയ ഡിഫക്ട് ഉള്ള കുട്ടിയായിരുന്നു.
മഞ്ഞുതുള്ളി പോലെ വിടരാത്ത പൂമൊട്ട്പോൽ സുന്ദരിയായിരുന്നു ഇഷാനി. സ്ട്രീറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്ന പൂച്ചെടി കൂട്ടങ്ങളിൽ അവൾ അവനുവേണ്ടി പൂക്കൾ തിരഞ്ഞു. ഇല്ല, അവനു പറ്റിയ പൂക്കൾ ഒന്നുമില്ല. എൻ്റെ പ്രിയപ്പെട്ട അലക്സാണ്ടർ ബെലിക്ക് കൊടുക്കുവാൻ എൻ്റെ ഹൃദയത്തിൽ ഉള്ള പൂക്കൾ മാത്രമേ ഉള്ളൂ. മഞ്ഞുമൂടികിടക്കുന്ന നടപാതയിലൂടെ അവൾ കമ്പിളി ഉടുപ്പും ഷാളും ബൂട്ടും ധരിച്ച് നടന്നു. എൻ്റെ കളിക്കൂട്ടുകാരനെ വിട്ടു നാട്ടിലേക്ക് പോകുന്നതിന് ഇഷാനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അച്ഛൻ്റെ തീരുമാനമായിരുന്നു, നാട്ടിലേക്ക് പോകുക എന്നത്. പ്ലസ്ടുവിന് നാട്ടിൽ പഠിക്കാം എന്നായിരുന്നു അച്ഛൻ്റെ തീരുമാനം. അച്ഛൻ്റെ തീരുമാനമായിരുന്നല്ലോ എല്ലായിടത്തും നടപ്പിലാക്കുന്നത്. ഇത്രയും നാൾ ജർമൻ മാത്രം പറഞ്ഞു ശീലിച്ച അവൾക്ക് നാട്ടിൽ പൊരുത്തപ്പെടാൻ പറ്റുമോ. ഭൂതകാലം എത്രയോ നല്ലതായിരുന്നു, ഭാവിയെ പറ്റി ചിന്തിച്ച് ഭയം തോന്നുന്നു.
വെയിലിൽ നടക്കുമ്പോൾ അതിൻ്റെ ഉള്ളിലെക്കു കയറി ചെല്ലാൻ തോന്നും. അച്ഛമ്മയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു തണൽ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നതുപോലെയാണ് അവൾക്ക് അനുഭവപ്പെടുന്നത്. അച്ഛമ്മയുടെ ആ സ്നേഹവും വാത്സല്യവും എന്നും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് അവളുടെ മനസ്സിൻ്റെ എല്ലാ വിഷമങ്ങളും അച്ഛമ്മക്ക് മാത്രമേ അറിയൂ. അമ്മയും അച്ഛനും അവളെ അവനിൽ നിന്ന് രക്ഷിച്ചു കൊണ്ടുവാനുള്ള തിരക്കിലാണ്. എൻ്റെ അലക്സ്. അലക്സാണ്ടർ പാവമാണ്. അവന് ഞാൻ ഇല്ലാതെ ഒന്നും പറ്റില്ല. പ്ലസ്ടുവിന് നാട്ടിൽ തന്നെ ചേർക്കണമെന്ന് ഇവർക്ക് എന്താ ഇത്ര നിർബന്ധം. അവളുടെ വയലിനിൽ സംഗീതം അവൻ ആസ്വദിക്കുന്നത് അവൾക്ക് സന്തോഷം ആയിരുന്നു. അവർക്ക് രണ്ടാൾക്കും കാലഘട്ടങ്ങളുടെ വ്യത്യാസം. ഓരോന്നായി ബന്ധങ്ങളൊക്കെ അറ്റുപോകുന്നു. എന്താണ് കാരണം എന്നറിയില്ല. അവനെ അവളിൽ നിന്ന് എന്തിനാണ് അകറ്റുന്നത് അവൻ അവളെ എത്ര സ്നേഹിക്കുന്നു എന്ന് ഇവർക്ക് അറിയില്ലല്ലോ. എല്ലാവരാലും അവൾ വഞ്ചിക്കപ്പെടുകയാരിന്നു.. നാടുമായി താൻ പൊരുത്തപ്പെടാൻ എത്രനാൾ എടുക്കും അറിയില്ല.
കസേരയിൽ ചാരി കിടന്നു അച്ഛൻ്റെ ആത്മഗതം. നിന്നെ നാട്ടിലേക്ക് കൊണ്ടുപോയാൽ എൻ്റെ മനസ്സ് സ്വസ്ഥതമാകും. അവളുടെ സുഖവും ദുഖവും അവളെ അലട്ടിക്കൊണ്ടിരുന്നു. അർദ്ധരാത്രിയുടെ നിശബ്ദതയിൽ അവനെ ആരൊക്കെയോ ചേർന്ന് വായ്കെട്ടി കൊണ്ടുപോകുന്നതായി സ്വപ്നം കണ്ടു. വിശ്വസിക്കാനായില്ല, തൻ്റെ ചുറ്റും ഉയർത്തുന്ന കോട്ടകൾ എത്രത്തോളം ഉയരുന്നവോ അത്രത്തോളം ഉള്ളിൽ ഭയം കൂടി വന്നു. നാട്ടിലേക്ക് പോകാൻ ഇനി ഒരാഴ്ച മാത്രം. അവളുടെ കൂട്ടുകാർ എല്ലാവരും എത്തിച്ചേർന്നുകൊണ്ടിരുന്നു. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അവരെ കണ്ടു വീണ്ടും നിറയുന്നു. വെള്ളാരം കണ്ണുള്ള അലക്സാണ്ടിന്റെ സഹോദരി അവളെ വാരിപ്പുണർന്നു. ആർക്കും അവൾ പോകുന്നത് ഓർക്കുവാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. സിരകളിൽ പടരുന്ന ആൾക്കഹോളിന്റെ ലഹരിയിൽ കസേരയിൽ ചാരി അച്ഛൻ ഉറങ്ങി തുടങ്ങിയിരുന്നു.
മെല്ലെ അമ്മ അവളുടെ അടുത്ത് വന്ന് പറഞ്ഞു, മോൾ വിഷമിക്കരുത്. മോൾക്ക് അവിടെ ഒരു വിഷമം ഉണ്ടാകില്ല. അച്ഛമ്മ നിന്നെ പൊന്നുപോലെ നോക്കും. നല്ല സ്കൂളിൽ പഠിക്കാം ബീച്ചിലും അമ്പലത്തിലും ഒക്കെ അച്ഛമ്മ കൊണ്ടുപോകും. ഇവിടുത്തെ പോലെ വീർപ്പുമുട്ടിക്കുന്ന ഡ്രസ്സുകൾ ഒന്നും വേണ്ട. മോൾക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടാം. എല്ലാം ഫ്രീഡവും ഉണ്ട്. അമ്മ അവളെ ഓരോന്ന് പറഞ്ഞ് കൺവീൻസ് ചെയ്യാൻ തുടങ്ങി.
മറ്റുള്ളവരുടെ ദുഃഖത്തിൽ നിന്നും ഒരാൾ നേടുന്ന സന്തോഷമാണ് ക്രൂരത. അതാണ് നിങ്ങൾ ചെയ്യുന്നത്. അവൾ പൊട്ടി കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു.. എന്തിനാ നിങ്ങൾ എന്നെ ഇവിടെ കൊണ്ടുവന്നത്? പണ്ട് തന്നെ അച്ഛമ്മയുടെ അടുത്ത് നിർത്തി പോരാമായിരുന്നില്ലേ നിങ്ങൾക്ക്. അതിന് അവളുടെ അമ്മ ഗൗതമിമൊന്നും പറയാതെ നിന്നു.
ജർമ്മനി വിടുന്ന ദിവസം സ്കൂളിൻ്റെ പുറകിലെ മഞ്ഞുമൂടിയ പാർക്കിൽ അവളെ അലക്സ് കാത്തിരുന്നു. നീ പോകുമ്പോൾ ഈ നഗരത്തിൽ ഞാൻ ഒറ്റപ്പെടും. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ ഇവനൊരു അമ്മയായിരുന്നു എന്ന് അവൾ ഓർത്തു. ഞാൻ തിരികെ വരും. അങ്ങനെ പറയുമ്പോൾ അവൻ്റെ തണുത്ത കൈകൾ അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു. അവൻ മെല്ലെ അവൻ്റെ വയലിൻ എടുത്ത് രണ്ടാൾക്കും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുവായിച്ചു. സമയം കടന്നു പോയത് അറിയാതെ അവർ ഇരുന്നു. തന്റെ പ്രിയ കൂട്ടുകാരനെ പിരിയാൻ അവൾക്ക് മനസ്സിലായിരുന്നു. അവൻ്റെ നിഷ്കളങ്കമായ സ്നേഹം ഹൃദയത്തിൻ്റെ അടിത്തട്ടിൽ പറ്റിപ്പിടിച്ചു കിടന്നു.
വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ നിമിഷം മുതൽ അവൾക്കെല്ലാം അപരിചിതമായി തോന്നി. ജർമ്മനിയുടെ തണുപ്പിൽ നിന്ന് കേരളത്തിന്റെ ഈർപ്പമുള്ള ചൂടിലേക്ക് ഉള്ള യാത്ര അവളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ ബുദ്ധിമുട്ടായി. കൂട്ടുകാർ ഒക്കെ അവളെ വളരെയധികം സ്നേഹിച്ചിരുന്നു. എല്ലാം പെട്ടെന്ന് നഷ്ടപ്പെട്ടു. രാത്രികളിൽ മുറിയുടെ ജനാല തുറന്നു അവൾ പലപ്പോഴും ആകാശത്തേക്ക് നോക്കി നിൽക്കും. ഇപ്പോൾ അവിടെ മഞ്ഞു പെയ്യുന്നുണ്ടാകുമോ?കമ്പിളി പുതപ്പിനുള്ളിൽ എഴുന്നേൽക്കുവാൻ മടിച്ച് മൂടിപ്പുതച്ചു കിടന്ന് ഉറങ്ങുന്നതും ചൂടു ചായ അമ്മ തരുന്നത് വാങ്ങി കുടിക്കുന്നതും ഒക്കെ അവൾ മനസ്സിൽ കണ്ടു. ക്രിസ്തുമസ് മാർക്കറ്റുകളിൽ ചോക്ലേറ്റ് കഴിച്ച് നടന്ന ദിവസങ്ങളും മഞ്ഞുവീഴ്ചയിൽ ചേട്ടനോടൊപ്പം മഞ്ഞു പാവയെ ഉണ്ടാക്കിയ ഓർമ്മകളും ഇഷാനിയുടെ ഹൃദയത്തിൽ ചെറു വേദനയായി. ജീവിതം ചിലപ്പോൾ നമ്മൾ ഇഷ്ടപ്പെടുന്നസ്ഥലങ്ങളിൽ നിന്നും നമ്മളെ അകറ്റും.
കാലം മെല്ലെ നീങ്ങി അച്ഛമ്മ തന്നെ ഒരു തനി നാടൻ ആയി ഒന്നും നടത്താൻ ശ്രമിച്ചില്ല. മോൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചോളൂ എന്ന് പറയും. പക്ഷേ ഈ നാട്ടിലെ മാന്യതയ്ക്ക് അനുസരിച്ച് വേണമെന്ന് മാത്രം.. ആദ്യമൊക്കെ വളരെ കഷ്ടപ്പെട്ടു. ക്ലാസിലെ കുട്ടികളൊക്കെ വളരെ വേഗതയുള്ളവർ, അവർക്കു ഒപ്പം എത്താൻ സാധിക്കുന്നില്ല.
അവൾ എപ്പോഴും അലക്സാണ്ടറിനെ കുറിച്ച് ചിന്തിക്കും. അവനെയിപ്പോൾ ആരെങ്കിലും സഹായിക്കുന്നു ഉണ്ടാവുമോ. പാവം, അവൻ എൻ്റെ ആരുമല്ലായിരുന്നു പക്ഷേ എല്ലാമായിരുന്നു. ആരും അവനെ കളിക്കാൻ കൂട്ടുമായിരുന്നില്ല. പലപ്പോഴും വയലന്റ് ആകും. അവനെ കളിയാക്കുന്നവരെ അവൻ ഉപദ്രവിക്കും. അവനെ അവൾ ഒരിക്കലും ഇറിറ്റേറ്റ് ചെയ്തിരുന്നില്ല. അവൻ്റെ ലോകത്തിൽ ആദ്യമായി ഒരു വെളിച്ചമായി കടന്നുവന്നത് ഇഷാനിയായിരുന്നു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല.
കാലം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. പഠനം പൂർത്തിയാക്കി വീട്ടുകാർ ഇഷാനിയുടെ വിവാഹക്കാര്യത്തിൽ തീരുമാനമാക്കി. അവളുടെ ജീവിതത്തിലേക്ക് ജർമ്മനിയിൽ ജോലിയുള്ള ആദിത്യൻ എന്ന ഒരു മലയാളി യുവാവിന്റെ വിവാഹാലോചന വന്നു. വീണ്ടും ജർമനിയിലേക്ക് പോകേണ്ടി വരുമെന്ന് അറിഞ്ഞ നിമിഷം ഇഷാനിയുടെ ഹൃദയത്തിൽ പഴയ ഓർമ്മകൾ വീണ്ടും ഉരുത്തിരിഞ്ഞു. വിമാനം വീണ്ടും ജർമ്മനിയുടെ മണ്ണിൽ ഇറങ്ങിയപ്പോൾ അവൾ പുറം ലോകം കണ്ടുനിന്നു. മഞ്ഞുമൂടിയ പാതകൾ. പഴയ ഓർമ്മകളുടെ മണം. ആദി അവളെ കൂട്ടി കൊണ്ടുപോയത് ബെർലിൻ നഗരത്തിലേക്ക് ആയിരുന്നു. ഒരു വൈകുന്നേരം അവൾ ക്രിസ്തുമസ് മാർക്കറ്റിലൂടെ നടക്കുമ്പോൾ അകലെ ഒരു വയലിൻ സംഗീതം ഒഴുകിയെത്തി. അത് അവളുടെ ശ്രദ്ധ പിടിച്ചുപറ്റി. ജനക്കൂട്ടത്തിനിടയിൽ നിന്നും വായിക്കുന്നത് ഒരു യുവാവായിരുന്നു അയാളുടെ മുഖം കണ്ട നിമിഷം ഇഷാനിയുടെ ഹൃദയം ഒന്ന് നിശ്ചലമായി. അലക്സാണ്ടർ ബയിലി.. വർഷങ്ങൾക്കിപ്പുറം അവൾ വീണ്ടും അവനെ കണ്ടു. അവൻ പഴയതുപോലെ ക്ഷീണിതൻ അല്ലായിരുന്നു. കണ്ണുകളിൽ അതേ ശാന്തത അവനിൽ അവൾ കണ്ടു. അവൻ അവളെ കണ്ടു ചെറുതായി ചിരിച്ചു, എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും എന്നെ കാണാൻ വരും എന്ന് അവൻ്റെ സ്വന്തം ഭാഷ യായ ജർമ്മനിൽ അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് രാത്രി മഞ്ഞു പതുക്കെ പെയ്തുകൊണ്ടേയിരുന്നു. എത്ര കാലമാണ് നഷ്ടപ്പെട്ടുപോയത്. ഒരു കാലത്ത് എന്നെന്നേക്കുമായിനഷ്ടപ്പെട്ടു പോയേക്കുമെന്ന് കരുതിയ ജീവിതം വീണ്ടും മുന്നിൽ നിൽക്കുകയാണ്. പക്ഷെ ഇപ്പോൾ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നത് ആദിത്യനായിരുന്നു. ജീവിതം ചിലപ്പോൾ പഴയ സ്നേഹങ്ങളെ വീണ്ടും കാണിക്കും. പക്ഷേ നമ്മൾ ആരോടൊപ്പം ആണ് മുന്നോട്ടു നടക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഹൃദയമല്ല ദൈവ തീരുമാനം ആയിരിക്കും. ആ വിധി തന്നെയകും…….


4 Comments
നല്ല കഥ ചേച്ചീ.. ഇഷ്ടമായി.❤️❤️
നന്ദി സ്നേഹം സുമ
നല്ല കഥ. നമ്മൾ വിധിയുടെ കളിപ്പാവകൾ.
👍👏
കൊള്ളാം…. നല്ലെഴുത്ത് ഇഷ്ടായി
♥️♥️♥️♥️