2018
പെയ്ത മഴ മുഴുവൻ ഓർമ്മയിൽ കെട്ടിപ്പൂട്ടി വച്ച്, ഡെയിഞ്ചർ ലെവലിലെത്തിച്ച്, ഒടുവിൽ സംരക്ഷണ ഭിത്തിയും വിഷയവും വിമ്മിഷ്ടവും തകർത്ത് പൊട്ടി മനുഷ്യരിലേക്കൊലിച്ചുവന്ന് നിറഞ്ഞ് പ്രളയമായി തീരം കടിച്ചുപറിച്ച് ജനത്തെ ശ്വാസംമുട്ടിച്ച് കൊന്നൊടുക്കിയ ആ ഒരു മഴ ദിവസം ഓർമ്മിപ്പിക്കല്ലേ പൊന്നേ…
മഴക്കോലം
പിരിവെന്ന ചാകരക്കാലവും അഭയാർത്ഥിക്യാമ്പെന്ന പാർട്ടിക്കോലവും തിരഞ്ഞെടുപ്പെന്ന മാലിന്യക്കൂമ്പാരവും കിറ്റ് എന്ന മാരകായുധവും പുനരധിവാസമെന്ന പ്രഹസനവും അതിജീവനമെന്ന അശ്ലീലവും ദുരിതാശ്വാസമെന്ന തട്ടിപ്പും വെട്ടിപ്പും നിറഞ്ഞ മഴ ദിവസങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കല്ലേ…
പിക്ക്അപ്പ് ലൈൻ
എല്ലാ മഴയ്ക്കും അഴിമതിയുടെ റവന്യൂ റിക്കവറിയുണ്ട്. തീരം തല്ലിത്തകർക്കുന്ന കടലിൻ്റെ ജപ്തി ഭീഷണിയുണ്ട്. വിളവെടുക്കാറായ കർഷകരുടെ കൂട്ട നിലവിളിയുണ്ട്. ഒരുദ്യോഗസ്ഥ ഭീകരവാദിയേപ്പോലെ അധികാരം ബന്ദിയാക്കിയവരെക്കൊണ്ട് നിർബന്ധിത EMI അടപ്പിക്കുന്നുണ്ട്. മഴ നിസ്സഹായതയുടെ ഒരു ലൈഫ് മിഷൻ പദ്ധതിയാണ്. വിള്ളലു വീണ്, ഉദ്ഘാടന മാമാങ്കം കഴിഞ്ഞ്, അഹങ്കരിച്ച്, പുച്ഛിച്ച്, തെറ്റിദ്ധരിപ്പിച്ച്, പൊതുജനത്തെ ധാർഷ്ട്യത്തോടെ പോളിങ്ങ് ബൂത്തിലെത്തിച്ച്, വിരലൊപ്പു വാങ്ങിച്ച്, ക്യാപ്പിറ്റൽ പണിഷ്മെൻ്റ് നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതി. ഞങ്ങളെ ഇനിയുമീ മഴയത്തുനിർത്തിപ്പൊരിക്കല്ലേ…
ശേലില്ലാത്ത മഴ
കാഴ്ചയുടെ കായലിലേയ്ക്കു മഴ പെയ്തു പെയ്തു വരുന്നത് മണിയും മമ്മൂട്ടിയും മനോജ്. കെ. ജയനും പങ്കുവയ്ക്കുന്നതു നോക്കൂ…
‘ഒരു തിര തിര ഇരു തിര..
തിര ചെറുതിര
തിര മറു തിര തിര
കരയോടു തിര മെല്ലെ
കടലിന്റെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ..
മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു..
പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു..
മഴയുടെ കഥ ചൊല്ലി
കടം കഥകള്‍ പഴംകഥകള്‍
അവയുടെ ചിറകുരുമ്മി പതം പറഞ്ഞിനി പറന്നുയരാം…’
അന്യസംസ്ഥാന വെള്ളപ്പൊക്കദുരിതക്കാർ വീട്ടുമുറ്റത്തു വന്നു യാചിക്കുമ്പോൾ പണ്ട് നമുക്കതൊരു തമാശയായിരുന്നു. ഇന്നിപ്പോൾ ഇവിടെ പെയ്തുനിറഞ്ഞ മഴ നമുക്കതിൻ്റെ ഐറണി മനസ്സിലാക്കിത്തന്നിരിക്കുന്നു. പുരാണ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നൊരു പ്രൊജക്റ്റർ ഓപ്പറേറ്ററും ഭാഷ നഷ്ടപ്പെട്ടൊരു വിനിമയത്തിൻ്റെ അനാഥബാല്യവും അധികാരവും അധികാരികളും. എല്ലായിടത്തും കണ്ണുമൂടുന്ന കാഴ്ച മറയ്ക്കുന്ന മഴയായിരുന്നു.
അഭയാർത്ഥിക്യാമ്പുമുതൽ ടൗൺഷിപ്പുവരെ
പണ്ടത്തെ ക്ലാസുമുറിയിലെ മഴ ഓർമ്മയിൽ പെയ്തുതീർന്നതേയുള്ളൂ. മഴയത്തേക്കിറക്കി നിർത്തിയ കുട്ടി ജീവിതത്തിൻ്റെ വേനലിൽ നനഞ്ഞുകുതിർന്ന ജീവിതം ഉണക്കിത്തീർത്തു. എല്ലാ മഴയും അങ്ങനെ തന്നെയാണ് നിർദ്ദാക്ഷിണ്യം വാതിലടച്ച് ഇരുട്ടിലേയ്ക്കും നിരാലംബതയിലേയ്ക്കും തള്ളിവിടുന്നത്. മഴയത്ത് തനിയെ വാതിലടച്ചകത്തിരിക്കുന്നവർക്ക് മഴ താളമാകും, മേളമാകും, തരളിതമാകും, പ്രണയമാകും, ഓർമ്മകൾ മുളയ്ക്കുന്ന എഴുത്താകും. നനയാതെ നിൽക്കാനൊരു കൂരയില്ലാത്തവർക്ക്, ആശ്രയമില്ലാതെ ഇറങ്ങിയോടേണ്ടി വരുന്നവർക്ക്, കൂടെനിന്നവരെ മരണം കൊണ്ടുപോയവർക്ക്, ഉണ്ടാക്കിയതെല്ലാം ഒലിച്ചുപോയവർക്ക്, ഉരുൾപൊട്ടി ഒറ്റയ്ക്കായവർക്ക്, ജീവിതം ഇനിയെന്താകുമെന്ന് പറയാനാവില്ല. കമ്മ്യൂണിറ്റി കിച്ചണും കബർസ്ഥാനുമിടയിൽ കൂടിക്കിടക്കുന്ന മരിച്ചവരുടെ പശിമയുള്ള മണ്ണ്, മഴ കുഴച്ചുമറിച്ച് അഭയാർത്ഥികളും അജ്ഞാതരുമാക്കിയവർക്ക്, കാനേഷുമാരിയിലെ കണക്കിൽപ്പെടാതെ, എന്നാൽ വിരലിൽനിന്നറ്റുപോകാതെ, കഡാവറിനേപ്പോലെ മണപ്പിച്ചു നടക്കുന്ന വർത്തമാന ഓർമ്മയാകുന്നു. ഒരട്ടി മണ്ണു കൂടി മൂടുമ്പോൾ എല്ലാം മറക്കുമായിരിക്കും. അതോ ഒരു കൂന മണ്ണുകൂടി ഒലിച്ചുപോവുമ്പോൾ തെളിയുമോ? ഒരു സാധാരണ മഴ ദിവസം കഴിഞ്ഞ് പുലരുമ്പോൾ ഒക്കെ സർവ്വസാധാരണമാവുമോ?
ഡെയിഞ്ചർ ലെവൽ മാർക്ക്
അലർട്ടും അലാമും ആർത്തനാദവും ആവലാതിയും അഘോരികളുടെ പാട്ടുമായാണ് മഴ വന്നത്. ഹൈവേയിലെയീ പാലവും ഡി സിനിമാസും സുരഭി തീയേറ്ററും സൂപ്പർമാർക്കറ്റും ചന്തയും മണിയുടെ പാഡിയും ചുറ്റിവളഞ്ഞ് നിറഞ്ഞൊഴുകി മൂന്നു ദിവസം നിശ്ചലമായിക്കിടന്നു, ചാലക്കുടിക്കാരൻ പറയുന്നു. കാടുകുറ്റിയിലെ തുരുത്തിലകപ്പെട്ടവർ ഭക്ഷണപ്പൊതികളും രക്ഷാപ്രവർത്തനവുമായി വന്ന വഞ്ചിക്കാരെക്കണ്ട് പറഞ്ഞുതീരാത്ത നന്ദിപ്രകടിപ്പിക്കുന്നു. കുഴൂരുകാർ ഫാമിൽ വെള്ളം കയറിയ മാർക്ക് ചുവരിന്മേൽ ആശ്ചര്യംപോലെ ആഞ്ഞു വരയ്ക്കുന്നു, മരത്തിൽ കയറുകുടുങ്ങി പിടഞ്ഞു ചത്ത പശുക്കളുടെ ചീഞ്ഞളിഞ്ഞ ദേഹം മറവു ചെയ്യാനെത്തിയ സന്യാസിമാരെ സ്മരിക്കുന്നു. ക്യാമ്പിലും വീട്ടിലും മാർക്കറ്റിലും കയറിയ ചെളി കഴുകിക്കളഞ്ഞ സാമൂഹ്യപ്രവർത്തകരേയും കടകളിൽ നിന്നും സാധനങ്ങൾ കട്ടുകൊണ്ടോയ സാമൂഹ്യവിരുദ്ധരേയും പതിയെ മറന്നുകളയുന്നു. കുടിവെള്ളവും ജനറേറ്ററും പൊതിച്ചോറും പുനരധിവാസവും റിലീഫ് ഫണ്ടും അടക്കം കിട്ടിയതൊക്കെ തങ്ങളുടെ അവകാശമാണെന്നു നടിക്കുന്നു. അർഹരായ ഒരുപാടു പേർ ഇപ്പോഴും മഴ നനഞ്ഞു പുറത്തു നില്പുണ്ടെന്ന് മരിച്ചവർ പോലും ഓർക്കുന്നില്ല. മഴച്ചാറലേറ്റവരും മലവെള്ളം കയറിശ്വാസം മുട്ടിയവരും വീടിൻ്റെ മുകളിൽ കുടുങ്ങിപ്പോയവരും വെള്ളക്കെട്ടിൽ വെളിക്കിറങ്ങാൻ പറ്റാത്തവരും വെറുതെ മഴകൊണ്ടു നടന്നവരും വീട്ടിലിരുന്നവരും ഒരേ കാറ്റഗറിയാണത്രേ, ദുരന്തബാധിതർ. മരിച്ചവരെയിനി ഓർക്കേണ്ടതുമില്ലല്ലോ? മഴയുടെ കാരണങ്ങൾ ആർക്കറിയാം? ഓർമ്മകൾ ഒഴുകിപ്പോയ കാലത്തെ ആർക്കുവേണം?
പഴയ മഴ
99 ലെ വെള്ളപ്പൊക്കവും നോഹയുടെ പെട്ടകം ഒഴുകിയ മഹാപ്രളയവും വസൂരിക്കാലവും തോരാതെ മഴ പെയ്ത മാജിക്കൽ റിയലിസവും ഖയാമത്തും നാളുമൊക്കെ വായിച്ചറിഞ്ഞ നമുക്ക് വർത്തമാനകാലത്തിൽ ഇത്തരം പ്രളയം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായല്ലോന്നു വിചാരിച്ചിരിക്കുമ്പോൾ അതാ വരുന്നു നിപ്പ, കൊറോണ, ഉരുൾപൊട്ടൽ, അമീബിയാക് മസ്തിഷ്കജ്വരം, എബോള, മുതലായവ. ഇനിയും എന്തോരം പഴയ മഴയും ഓർമ്മയും എടുത്തു വയ്ക്കേണ്ടിവരുമോ, ആവോ?
നന്ദി.
ചിത്രത്തിന് കടപ്പാട് : geographyandyou

