സൗപർണ്ണികയിൽ പുതു വെള്ളം കുത്തിയൊലിക്കുകയായിരുന്നു. തീരങ്ങളിൽ നിന്ന് എല്ലായ്പോഴും മണലിടിഞ്ഞ് വെള്ളത്തിലേക്കു വീണു കൊണ്ടിരുന്നു. മഴക്കാലം തുടങ്ങി, പുഴയുടെ വീതി കൂടിവരുന്ന ദിവസങ്ങൾ. കരയിൽ വളരുന്ന പുഴയെ ഭയപ്പാടോടെ നോക്കി കൊണ്ട് കാശിത്തുമ്പകളും മരങ്ങളും മൃഗങ്ങളും വിറച്ചു വിറച്ചു നിന്നു.
മൈഥിലി കാൽ കഴുകുവാനായി പുഴയിലേക്ക് കാൽ എടുത്തു വച്ചതും അമ്മാളു അമ്മ തടഞ്ഞു.
Bed a magu sauparnikadalli ili ya beda olleya harivu ide ( വേണ്ട മോളെ സൗപർണ്ണികയിൽ നല്ല ഒഴുക്കുണ്ട്)
ok amalu Amma
Ganpati devasthanada ty apnalli Kal odde madidare Saku ( ഗണപതി കോവിലെ ടാപ്പിൽ കാൽ നനച്ചാൽ മതി)
മൈഥിലി സൗപർണ്ണിക തീരത്തുള്ള ഗണപതി കോവിലിൽ കയറി പ്രാർത്ഥിച്ചു പുറത്തിറങ്ങി. മൂകാംബിക, ദർശനക്രമം ഇങ്ങനെയാണല്ലോ. സൗപർണ്ണികയിൽ മുങ്ങിക്കുളിച്ച് ഗണപതി കോവിലിൽ കയറി, നേരേ സിദ്ധ ഗണപതിയെ തൊഴുതിട്ടെ അമ്മയെ കാണാവൂ, ഇതാണ് ക്രമം.
Amma lu Amma hogi banni nanu amma nannu nodali
(അമ്മാളു അമ്മ പോയി വരൂ ഞാൻ ദേവിയെ കാണട്ടെ)
അമ്മയുടെ മുൻമ്പിൽ എത്തിയപ്പോഴെക്കും കണ്ണു നിറഞ്ഞു പോയി.
എല്ലാവർഷവും ജൂൺ മാസത്തിൽ അല്ലെങ്കിൽ ജൂലൈ മാസത്തിൽ ദേവിയെ കാണാൻ തനിച്ചൊരു യാത്രയുണ്ട്. വർഷത്തിൽ പലതവണ പോകും എങ്കിലും, മഴക്കാലത്ത് തനിച്ചേ ദേവിയെ കാണാൻ പോകാറുള്ളു. പൊതുവെ ഒരു ശ്രുതി ഉണ്ട് ജൂൺ മുതൽ ഓഗസ്റ്റ് വരെ ദേവിയെ കാണാൻ വരുന്നത് ഭക്തർ അല്ല, ഉപാസകർ ആണെന്ന്. അത് ശരിയാണെന്ന് മൈഥിലിക്കും അറിയാം.
ശരിയല്ലേ താനും ഒരു ദേവി ഉപാസകയല്ലേ ? ഈ മാസങ്ങളിൽ തിരക്കുകൾ കുറവായിരിക്കും, ചടങ്ങുകൾ വ്യത്യസ്തമായിരിക്കും. ഉദയാസ്തമന പൂജവരെ പതിവില്ല. നേരേ അകത്തേക്ക് കയറി സുബ്രഹ്‌മണ്യനെ തൊഴുതു, കുറച്ചു നേരം കണ്ണടച്ച് സരസ്വതി മണ്ഡപത്തിൽ ഇരുന്നു, പ്രദക്ഷിണം വച്ച് വീരഭദ്രന് തേങ്ങസമർപ്പിച്ച് special വഴിയിലൂടെ ദേവിയെ കാണാൻ അകത്തു കയറി. തൻ്റെ മൂകാംബിക. ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു, പക്ഷേ ഒന്നും പറയാൻ കഴിഞ്ഞില്ല. മൈഥിലിയുടെ കണ്ണുകൾ സജലങ്ങളായി, ആ നിമിഷത്തിൽ രണ്ടു വാക്കുകൾ മാത്രം പുറത്തു വന്നു,
“”അമ്മേ മൂകാംബികേ””
Enama idu thago Devi Prasada
(എന്താ മോളെ ഇത്, ദാ ദേവി പ്രസാദം )
പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ട് ക്ഷേത്രത്തിൽ നിന്നു പുറത്തുവന്നിട്ടും മനസ്സിൽ സങ്കടമായിരുന്നു.
കാര്യം ഇല്ലാത്ത സങ്കടം. മൈഥിലി ആലോചിച്ചു എന്തിനാണ് താൻ ഇങ്ങനെ സങ്കടപ്പെടുന്നത്..
” ജോലിയിൽ നിന്നും സ്വയം വിരമിച്ചതിനോ?”
” മക്കൾ അടുത്ത് ഇല്ലാത്തതു കൊണ്ടൊ?”
നീണ്ട മുപ്പതു വർഷത്തെ വിവാഹ ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്ത,
നല്ലരീതിയിൽ സംസാരിക്കാത്ത, എന്നും ദേഷ്യപ്പെടുന്ന ഭർത്താവിനെ കുറിച്ച് ആലോചിച്ചോ..
പിന്നെ എന്താണ് ആകുലത
അറിയില്ല, വെറുതെ വ്യാകുലപ്പെടാൻ ഒരു പാവം മനസ്സ്. അന്നദാന ഹാളിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി, തിരിഞ്ഞു നോക്കി ആരും ഇല്ല. മനസ്സിൻ്റെ ഒരു തോന്നൽ
“മൈഥിലി ഒന്നു നിൽക്കൂ”
വീണ്ടും തിരിഞ്ഞു നിന്നു. ഒരു എഴോ എട്ടോ അടി ദൂരത്തിൽ ഏകദേശം 55 വയസ്സ് തോന്നുന്ന ഒരാൾ.
“ചെമ്പകത്തിന് എന്നെ മനസ്സിലായില്ലേ ?”
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, മൈഥിലി ഓടി അടുത്തേക്ക് ചെന്നു.
“എന്താ വിളിച്ചേ ചെമ്പകം എന്നോ ?”
“ശരത് ഏട്ടാ”
“അതെ മൈഥിലി, ശരത് തന്നെ.
ഞാൻ വിചാരിച്ചു മൈഥിലി എന്നെ കണ്ടാൽ സംസാരിക്കാതെ പോകും എന്ന്, എന്നോട് ദേഷ്യമായിരിക്കും എന്നൊക്കെ”
“എന്തിന് ??
താങ്കൾ എന്തു തെറ്റാണ് എന്നോടു ചെയ്തത് ?
പ്രാണനെ പോലെ സ്‌നേഹിച്ചതിനൊ?
എല്ലാവരുടെയും തല്ലു കൊണ്ടതിനോ?
ഒന്നു പോകുന്നുണ്ടോ മനുഷ്യാ
നിങ്ങൾ എന്നെ സ്‌നേഹിച്ച പോലെ വേറെ ആരും ഇന്നു വരേ എന്നെ സ്‌നേഹിച്ചിട്ടില്ല !!
ആ സ്‌നേഹത്തിന് ഞാൻ പകരം തന്നതോ യാതനകൾ മാത്രം അല്ലേ ?
അവസാനമായി തമ്മിൽ കാണുമ്പോൾ താങ്കൾ എന്നോടു ചോദിച്ചില്ലേ …
പോരുന്നോ എൻ്റെ കൂടെ എന്ന് ? പൊന്നു പോലെ നോക്കി ക്കോളാം എന്ന്. അന്ന് കൂടെ പോന്നാൽ മതിയായിരുന്നു എന്ന് ഇന്ന് മനസ്സ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.
അന്ന് ഞാൻ എൻ്റെ വീട്ടുകാരെ ക്കുറിച്ചും കൂടെപ്പിറപ്പുകളെക്കുറിച്ചും ആലോചിച്ചു.
ഒടുവിൽ ഞാൻ കൂടെ വന്നാൽ താങ്കൾ അനുഭവിക്കേണ്ട യാതനകളെക്കുറിച്ച് ആലോചിച്ചാണ് വരാതിരിരുന്നത്.
പലപ്പോഴും ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിട്ടുണ്ട്. ഒരു തിരിച്ചു പോക്ക് അസാധ്യമാണല്ലോ ?
ടിവിയിൽ കാണുന്ന സിനിമകളിലേതു പോലെ ഇഷ്‌ടപ്പെട്ട സീനിൽ നിന്നും വീണ്ടും കാണാൻ തുടങ്ങുന്ന ഒന്നല്ലല്ലോ ജീവിതം !
നമ്മൾ എല്ലാം അഭിനേതാക്കൾ മാത്രം തിരക്കഥ നേരത്തെ എഴുതി വച്ചിരിക്കുന്നു…..”
“അയ്യോ മൈഥിലി നീ സാഹിത്യം പറയുന്നോ…”
“ശരത് ഏട്ടൻ എന്നു വന്നു, ഒറ്റയ്ക്കാണോ, എന്നും വരാറുണ്ടോ?”
എന്നുള്ള ചോദ്യങ്ങൾക്ക് ശരത് മറുപടി പറഞ്ഞില്ല.
ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
ദേവിയുടെ അന്നദാനവും കഴിച്ച് വൈകുന്നേരം കാണാം എന്നു പറഞ്ഞ് പിരിഞ്ഞു.
വൈകുന്നേരം അമ്പലത്തിൽ വച്ച് വീണ്ടും കണ്ടു, എന്തോ ദേവിയും വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരുപാട് സ്‌നേഹിച്ച രണ്ടു പേർ തൻ്റെ മുൻപിൽ വച്ചു കണ്ടുമുട്ടിയല്ലോ എന്ന് ഓർത്തായിരിക്കും ദേവിയും സന്തോഷിച്ചത്. ദേവിയുടെ രഥം വലിക്കലും അന്നദാനവും കഴിച്ച് ദേവിയുടെ മുൻപിൽ വച്ച് വീണ്ടും കാണാം എന്ന് ശരതും, ഭാഗ്യമുണ്ടെങ്കിൽ കാണാം എന്ന് മൈഥിലിയും… അതും പറഞ്ഞ് അവർ പിരിഞ്ഞു, മൈഥിലി തൻ്റെ ലഗേജ് എടുക്കാൻ വിധാത്രിയിലേക്കും.
വിധാത്രിയിൽ നിന്നു തിരിച്ചു അഗ്നി തീർഥത്തിനു കുറുകേയുള്ള പാലത്തിലൂടെ നടക്കുമ്പോൾ തൻ്റെ കൈയ്യിൽ ഇരിക്കുന്ന ശരത്തിൻ്റെ contact number എഴുതിയ തുണ്ടു പേപ്പർ മൈഥിലി അഗ്‌നി തീർഥത്തിലേക്ക് ഇട്ടു.
ദേവി തരാത്തത് ഒന്നും വേണ്ട, ദേവിക്ക് നിരക്കാത്തത് ഒന്നും ദേവി ഉപാസകർ ചെയ്യില്ല.
മൈഥിലി ആ കടലാസു തുണ്ട് എറിയുന്നത് രണ്ടു പേർ ദൂരേനിന്നു കാണുന്നുണ്ടായിരുന്നു
ഒന്ന് സാക്ഷാൽ കൊല്ലൂരിലെ ദേവിയും മറ്റേത് മൈഥിലിയേക്കാൾ ദേവിയുടെ ഉപാസകനായ ശരതും. മൈഥിലിക്കറിയില്ലല്ലോ അവൾ താമസിക്കുന്ന വിധാത്രിയും, അവൾ ഉപാസിക്കുന്ന കൊല്ലൂരമ്മയും അവളേക്കാൾ അവനു സ്വന്തം എന്ന്.
എന്നിട്ടും ദേവിയോട് വെറുതെ ശരത് ചോദിച്ചിട്ടുണ്ടാകും, ഒരിക്കൽ ഒരിക്കൽ മാത്രം അവളെ എനിക്കു സ്വന്തമായി തരുമോ എന്ന്…
വെറുതെ, വെറുതെ ഈ മോഹങ്ങൾ എന്നറിയാം എങ്കിലും വെറുതെ മോഹിക്കുവാൻ മോഹം…..

