ബസ്സ് തിരുനെല്ലിയിൽ എത്തുമ്പോൾ നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്നലെ പെയ്ത മഴയുടെ തെളിവായി റോഡിൽ അവിടെവിടെയായി വെള്ളം തളം കെട്ടിനിൽക്കുന്നു. ബസ്സിൽ നിന്നു ഇറങ്ങി നടക്കുന്നവരെ പിന്തുടർന്നു അമ്പലത്തിലേക്ക് എത്തി. ” ബലി ഇടാൻ ഉള്ളവരൊക്കെ ശീട്ടു എടുത്തു താഴേക്കു നടന്നോളു. അവിടെ കർമ്മി ഉണ്ടാവും “. കൗണ്ടറിൽ ഇരുന്ന ഒരാൾ പറഞ്ഞപ്പോൾ ശിട്ടു എടുത്തു താഴേക്കു നടക്കുന്നവരോടൊപ്പം കൂടി.
മഴ പെയ്തു നനവാർന്ന നടപ്പാത..
“നടക്കുമ്പോൾ സൂക്ഷിക്കണം വഴുക്കൽ ഉണ്ട് “. പിന്നിൽ നിന്നു ആരോ പറഞ്ഞു.
“ആരൊക്കെ എനിക്കു വേണ്ടി ബലി ഇട്ടാലും എനിക്കു തൃപ്തി വരണമെങ്കിൽ നീ എനിക്കു വേണ്ടി ഒരു ഉരുള വെക്കണം ” എപ്പഴോ അമ്മ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു.
പാപനാശിനിപുഴയിൽ മുങ്ങി നിവർന്നു കർമ്മി പറഞ്ഞു തന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി ദർഭമോതിരം വിരലിൽ ഇട്ടു. പിന്നെ പുവുംനീരും നൽകി കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ അമ്മ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യക്കാണ് അമ്മയോടൊപ്പം തേക്കമാടത്തു തറവാട്ട് വിട്ടിൽ വന്നു കയറിയത്.
“മഴ ഒരു ശുഭലക്ഷണമാണ്. നീ ഒരു നല്ല നേരത്താ ഇങ്ങോട്ട് വന്നുകയറിയത്.” അതു പറയുമ്പോൾ സ്വതവേ ഗൗരവക്കാരിയായ അമ്മയുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
അന്നു എനിക്കു ഒരു പത്തു വയസ്സുണ്ടാവും. ഉള്ളിൽ നിറയെ സങ്കടമായിരുന്നു. എപ്പോഴും പുന്നാരിച്ചു ഓമനിക്കുന്ന അച്ഛമ്മയെ വിട്ടു വന്നതിലുള്ള സങ്കടം.
ആരോടും എന്തും മുഖത്തു നോക്കി പറയാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്നു അമ്മക്ക്. അതാണല്ലോ എന്റെ നിലനിൽപ്പും.
ചെറുപ്പത്തിലേ വിധവ ആയ അമ്മ രണ്ടു ആൺമക്കളെയും നല്ല നിലയിൽ എത്തിച്ചത് സ്വന്തം അധ്വാനം കൊണ്ട് തന്നെ ആണ്. അതു പിന്നീട് എപ്പോഴൊക്കെയോ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
“കൈവശംഉള്ള പതിനഞ്ചു സെന്റ് സ്ഥലത്തു നിന്നു വലിയ ആദായമൊന്നും കിട്ടാറില്ല. പിന്നെ പശുവിനെയും കോഴിയെയും ഒക്കെ വളർത്തിയും ചിട്ടിവെച്ചും മക്കളെ നല്ല നിലയിൽ ആക്കാൻ സാധിച്ചു.”.
മക്കൾ അവരുടെ കാര്യം നോക്കി ജീവിക്കുന്നതിലും അമ്മ ഒരു പരാതിയും പറഞ്ഞു കേട്ടിട്ടില്ല അവര് നന്നായി എവിടെയെങ്കിലും ജീവിച്ചോട്ടെ. എന്റെ മരണം വരെ അവർക്കൊരു ആപത്തും വരരുതേ എന്നേയുള്ളു എനിക്ക്.
ഒരിക്കൽ അമ്മ അവരുടെ അനിയത്തി സാവിത്രിചേച്ചിയുടെ വിട്ടിൽ വന്നപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കണ്ടത്. ആ വിട്ടിൽ കഴിയുന്ന പണികൾ ചെയ്യാൻ അച്ഛമ്മ പോകുമായിരുന്നു. ചിലപ്പോൾ കൂടെ ഞാനും.
“ഏതാ ഈ ചെക്കൻ ” അമ്മയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതു അച്ഛമ്മ തന്നെയായിരുന്നു. “എന്റെമോന്റെ കുട്ടിയാ, ഇതിന്റെ അച്ഛനും അമ്മയും രണ്ടു മൂന്നു കൊല്ലം മുൻപു ബസ്സ് അപകടത്തിൽ മരിച്ചു. എന്റെ കാലം കഴിഞ്ഞാൽ ആരുമില്ല അതിനു. എനിക്കാണെങ്കിൽ ഇല്ലാത്ത രോഗങ്ങൾ ഇല്ല വയസ്സും എഴുപതു കഴിഞ്ഞു.”.
രണ്ടു ദിവസം കഴിഞ്ഞു പോവാൻ നേരം അമ്മ അച്ഛമ്മയോട് പറഞ്ഞു. ‘പാറുട്ടിയമ്മക്ക് സമ്മതമാണെങ്കിൽ ഇവൻ എന്റെ കൂടെ പോന്നോട്ടെ. അവിടെ ഞാൻ ഒറ്റക്കാ. എനിക്കുഒരു സഹായവും ആവും.”
മടിച്ചു നിന്ന എന്നോട് അച്ഛമ്മ പറഞ്ഞു. “എന്റെ കുട്ടി എങ്കിലും പോയി സുഖമായി ജീവിക്കു. അച്ഛമ്മ ഇനി അധികകാലം ഉണ്ടാവില്ല. നിന്നെ പിരിയാൻ എനിക്കും ഇല്ല ഒട്ടും ഇഷ്ടം. നീ എങ്കിലും ഭക്ഷണം കഴിച്ചു കഴിയട്ടെ എന്നു വിചാരിച്ചിട്ടാണ്.
ആ വിട്ടിൽ സുഖം തന്നെയായിരുന്നു. അമ്മയുടെ ഗൗരവം ജീവിക്കാനുള്ള ഒരു മുഖംമൂടി ആയിരുന്നുവെന്നു ക്രമേണ മനസ്സിലായി. ഞാൻ അവിടെ താമസിക്കുന്നത് മക്കൾക്ക് ഇഷ്ടമില്ലായിരുന്നു എന്നു എപ്പോഴൊക്കെയോ അമ്മയുടെ വാക്കുകളിൽ നിന്നു അറിഞ്ഞു.
“നീ അതൊന്നും ശ്രദ്ധിക്കണ്ട. നിനക്കു എന്തെങ്കിലും തരേണ്ടി വരുവോ എന്നുള്ള പേടിയായിരിക്കും അവർക്ക്.”
കാലം പോയികൊണ്ടേയിരുന്നു. ഞാൻ അമ്മയെ സ്നേഹിച്ചു തുടങ്ങി. അമ്മ എന്നെയും. അമ്മ എന്നോട് ഒരു പാടു കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. പണ്ട് അനുഭവിച്ച കഷ്ടപ്പാടുകൾ മനസ്സിൽ ചേർത്തു വച്ച ആഗ്രഹങ്ങൾ, അങ്ങനെ പലതും.
അടുത്തുള്ള ഗവൺമെന്റുസ്കൂളിൽ നിന്നു ഞാൻ പത്താം തരം ജയിച്ചപ്പോൾ അമ്മ പറഞ്ഞു.
“നിനക്കു വേണമെങ്കിൽ ഇനിയും പഠിച്ചോ… പൈസ ഒന്നും ഓർക്കേണ്ട.”
പക്ഷേ ജോലി എന്തെങ്കിലും ചെയ്യാൻ ആയിരുന്നു താല്പര്യം. അങ്ങിനെയാണ് വീടിന്റെ അടുത്തു തന്നെ ഒരു ചെറിയ കട തുടങ്ങിയത്. എന്നെ സഹായിക്കാൻ അമ്മയും ഇടക്കിടെ കടയിൽ വന്നിരിക്കും.
കട ഒരു വിജയം ആയപ്പോൾ അമ്മക്കു സന്തോഷമായിരുന്നു.
വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ ഒരു ദിവസം അമ്മ പറഞ്ഞു. “ഞാൻ നിനക്കു ഒരു കല്യാണം കണ്ടുവച്ചിട്ടുണ്ട്. എനിക്കു അറിയുന്ന ഒരു കുട്ടി ഉണ്ട്. എന്റെ ഒരകന്ന ബന്ധുവിന്റെ മോൾ. ഒരു പാവം കുട്ടിയാ. നിനക്കു ചേരും. ഞാൻ ആലോചിക്കട്ടെ?”
ഞാൻ എന്തു പറയാൻ എന്റെ ജീവിതം തന്നെ അമ്മയുടെ ദാനമാണ്. അങ്ങനെ പാർവതി എന്റെ കൂടെയെത്തി. സ്വന്തം മക്കളുടെയും അവരുടെ ഭാര്യമാരുടെ കൂടെയും നിൽക്കാൻ അമ്മക്കു സാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കും അമ്മ എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പാർവതിക്കു നല്ല കൈപുണ്യം ഉണ്ടെന്നു അമ്മ കണ്ടുപിടിച്ചു. അങ്ങിനെയാണ് ടൗണിൽ ഒരു ഹോട്ടൽ തുടങ്ങാൻ അമ്മ പറഞ്ഞതു. പാർവതിയുടെ കുറച്ചു ആഭരണങ്ങൾ വിറ്റു. അതുകൂടാതെ അമ്മ കുറച്ചു പൈസയും അമ്മയുടെ സ്വർണ്ണവും തന്നു.
വാങ്ങാൻ മടിച്ചപ്പോൾ നിർബന്ധിച്ചു തന്നിട്ട് പറഞ്ഞു “ഇതു ചോദിക്കാൻ നിന്റെ അടുത്തു ആരും വരില്ല. ഇതു ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയതാണ്. ആ കൈനീട്ടം കൊണ്ടു തുടങ്ങിയതു കൊണ്ടാവാം ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ. ഇന്ന് രണ്ടു ഹോട്ടലുകൾ സ്വന്തമായി ഉണ്ട്. ടൗണിലെ ഒരു സൂപ്പർമാർക്കറ്റിലും പാർട്ടണർ ആണ്. മോനും മോളും വിവാഹത്തിനു ശേഷം വിദേശത്തു ജോലി ചെയ്യുന്നു.
ഇപ്പോൾ എല്ലാ വർഷവും അമ്മക്കു വേണ്ടി ഇവിടെ എത്താറുണ്ട്. നന്ദി കാണിക്കാൻ വേണ്ടി അല്ല ഒരു മകന്റെ കടമ നിറവേറ്റാൻ.
ബലികർമ്മം ചെയ്തവർ തൊഴുതു പ്രസാദം കഴിച്ചിട്ട് വേണം പോവാൻ. അമ്പലമുറ്റത്തു ആരോ പറയുന്നതു കേട്ടു. പ്രസാദം കഴിച്ചു ഇറങ്ങിയപ്പോൾ ചാറ്റൽ മഴക്കു ശക്തി കൂടി. എല്ലാവരും ബസ്സിലേക്ക് ഓടിക്കയറി. മഴയുടെ കുളിരോടെ ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾദൂരെ എവിടെയോ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം.
#എന്റെരചന
ഒരു മഴ ദിവസം


1 Comment
ഒരു നല്ല, ചെറിയ കഥ.