അതൊരു മഴയുള്ള ദിവസമായിരുന്നു. കാലത്ത് മുതൽ തോരാതെ പെയ്യുന്ന മഴ. മഴ മാത്രമല്ല, ശക്തമായ കാറ്റും. കാറ്റിൽ ചിലയിടത്ത് മരങ്ങൾ കടപുഴകി വീണ് വിദ്യുച്ഛക്തിയൊക്കെ പോയി കിടക്കുകയാണ്.
എവിടെയൊക്കെയോ മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്.
നേരം സന്ധ്യയായി. ആകെ ഇരുട്ട് മൂടി കിടക്കുകയാണ്. ഇന്ന് മഴ കാരണം എവിടേയും പോയില്ല. വീട്ടിൽ തന്നെ ഇരുന്നു. മഴ കാരണം മാത്രമല്ല, ദീപ്തിയുടെ ഡെലിവറി അടുത്തു. വീട്ടിൽ ആരെങ്കിലും വേണമല്ലോ. എപ്പോഴും കരുതി ഇരിക്കണമെന്ന് ഡോക്ടർ കഴിഞ്ഞ തവണ പോയപ്പോഴും പറഞ്ഞു. ആഴ്ചയിൽ ഒരു തവണയെങ്കിലും പോയി പരിശോധനയും സ്കാനിങ്ങുമൊക്കെയുണ്ട്. സ്ത്രീകളാരെങ്കിലും കൂടെയുണ്ടെങ്കിൽ സമാധാനമായിരുന്നു.
പ്രേമ വിവാഹവും മറ്റൊരു ജാതിയിൽ നിന്നുള്ള പെൺകുട്ടിയുമായതിനാൽ വീട്ടിൽ വലിയ പ്രശ്നം. അവളെ രഹസ്യമായി വിവാഹം കഴിച്ചത് തന്നെ വീട്ടുകാർ സമ്മതിക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് തന്നെ.
” ജോലിക്ക് പോയി അങ്ങനെ ഒരു നേട്ടവും ഉണ്ടാക്കിയല്ലോ. ആളുകളെക്കൊണ്ട് പറയിപ്പിക്കാനായിട്ട്.” അമ്മയുടെ ദേഷ്യം തീരുന്നില്ല.
അവളെ ഉപേക്ഷിക്കാതെ വീട്ടിൽ കയറണ്ട എന്ന് അച്ഛൻ.
“ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്. ഇക്കാലത്ത് ജാതിയും മതവും ഒക്കെ ആരെങ്കിലും നോക്കുമോ? ഞങ്ങൾക്ക് ഇഷ്ടമായി. വിവാഹം കഴിച്ചു. നിങ്ങളോട് പറഞ്ഞാലും നിങ്ങൾ സമ്മതിക്കില്ലല്ലോ. അതാണ് രഹസ്യമാക്കി വച്ചത്. അവൾക്ക് ജോലിയുണ്ട്. എനിക്കും. ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചു കൊള്ളാം. നിങ്ങൾക്ക് മാനക്കേട് ഉണ്ടാക്കുന്നില്ല”
അന്ന് വീട്ടിൽ നിന്ന് ഇറങ്ങി പോന്നതാണ്. ദീപ്തിയുടെ വീട്ടിലും ഏകദേശം ഇത് പോലെ തന്നെയാണ്. അച്ഛൻ ഇല്ല. അമ്മ മാത്രമേയുള്ളൂ. അമ്മയുടെ സഹോദരൻമാർ രണ്ട് പേരുണ്ട്. അവർ പറയുന്നത് മാത്രമാണ് അമ്മ കേൾക്കുകയുമുള്ളൂ.
അതിനാൽ രണ്ട് പേർക്കും ആരും ബന്ധുക്കൾ ഇല്ലാതെയായി. സുഹൃത്തുക്കൾ സഹായത്തിന് ഉണ്ടായിരുന്നു. ഈ വീട് വാടകയ്ക്ക് എടുക്കാനും ഫർണീച്ചറും മറ്റ് വീട്ടുപകരണങ്ങൾ സംഘടിപ്പിക്കാനുമൊക്കെ അവർ വന്നിരുന്നു.
ഏകദേശം ഒരു വർഷത്തോളം സുഖകരമായി ജീവിതം മുന്നോട്ട് പോയി. ദീപ്തി ഗർഭിണി ആയതോടെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ആരുടേയും സഹായം ഇല്ലാതെ തന്നെ കാര്യങ്ങളൊക്കെ ഇതു വരെ നടന്നു.
ചില ദിവസം വലിയ ക്ഷീണവും ഛർദ്ദിയുമൊക്ക വന്നു കിടപ്പിലായാൽ അന്ന് രണ്ട് പേരും ലീവെടുത്ത് വീട്ടിൽ ഇരിയ്ക്കും. പലപ്പോഴും രണ്ട് പേരുടേയും വീടുകളിൽ പോയി സഹായത്തിന് വിളിച്ചാലോ എന്ന് തോന്നും. ഇനി ആശുപത്രി വാസം പ്രസവം, അത് കഴിഞ്ഞ് കുഞ്ഞിനെ നോക്കൽ, ഭക്ഷണം ഉണ്ടാക്കൽ.
കുറെ അന്വേഷിച്ചപ്പോൾ സഹായത്തിന് ഒരു സ്ത്രീയെ കിട്ടി. ഓമനച്ചേച്ചി. അവർ വളരെ ഉപകാരമായിരുന്നു. ഇത്ര ദിവസവും ഒരു അമ്മയെപ്പോലെ ദീപ്തിയുടെ എല്ലാ കാര്യങ്ങളും നോക്കി.
പക്ഷേ ഇന്ന് കാലത്ത് ഓമനച്ചേച്ചിയുടെ അച്ഛൻ മരിച്ചു എന്ന് പറഞ്ഞതിനാൽ അവരുടെ വീട്ടിലേക്കു പോയതാണ്.
അവർ പോകാൻ വിസമ്മതിച്ചു. ദീപ്തിയുടെ പ്രസവത്തിൻ്റെ ദിവസം അടുത്തുവല്ലോ.
പക്ഷേ സ്വന്തം അച്ഛൻ മരിച്ചിട്ട് പോകാതിരുന്നാൽ പറ്റില്ലല്ലോ. മനസ്സില്ലാ മനസ്സോടെയാണ് ഓമനച്ചേച്ചി പോയത്. അത്രമാത്രം അടുത്തിരുന്നു ദീപ്തിയോട് അവർ.
“ഞാൻ വൈകുന്നേരം തന്നെ വരാം മോളേ. ചടങ്ങുകൾ കഴിഞ്ഞ് എത്താം. പിന്നെ ആവശ്യം ഉണ്ടെങ്കിൽ പോകാമല്ലോ. രാത്രി ആരെങ്കിലും ഇവിടെ വേണം” അവർ പോകുമ്പോൾ അങ്ങനെ പറഞ്ഞാണ് പോയത്.
പക്ഷേ നേരം ഇരുട്ടിയിട്ടും അവരെ കണ്ടില്ല. അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.” ഓമനേച്ചിയാ മോനെ.. ചടങ്ങുകൾ കഴിഞ്ഞ് വരാം എന്നാണ് കരുതിയത്. വഴിയിൽ മരങ്ങളൊക്കെ വീണ് തടസ്സമാണ്. ഓട്ടോറിക്ഷയൊന്നും വരുന്നില്ല. നാളെ രാവിലെ ഞാൻ എത്താം. ദീപ്തി മോളേ ശ്രദ്ധിക്കണേ”
“സാരമില്ല ഓമനേച്ചി. ഇവിടെ കുഴപ്പമൊന്നുമില്ല. പതുക്കെ വന്നാൽ മതി”
അങ്ങനെ പറഞ്ഞുവെങ്കിലും വല്ല ആവശ്യവും വന്നാൽ എന്ത് ചെയ്യും എന്ന ഒരു ആശങ്ക മനസ്സിൽ തോന്നി.
ഭക്ഷണമൊക്കെ നേരത്തെ കഴിച്ചു കിടന്നതായിരുന്നു. കറൻ്റ് ഇത് വരെ വന്നതുമില്ല.
എമർജൻസി ലൈറ്റ് കുറച്ചു നേരം കത്തി പിന്നെ കെട്ടു. മെഴുകുതിരി കത്തിച്ച് വച്ചു വെളിച്ചം കാണാൻ.
ഒരു ഉറക്കം കഴിഞ്ഞപ്പോൾ ആണ് ദീപ്തിയ്ക്ക് അസ്വസ്ഥത തോന്നിയത്. വയറൊക്കെ വേദന.. പ്രസവവേദന ആണോ എന്നറിയില്ല. ചിലർക്ക് ഇടക്കിടെ ഇങ്ങനെ വരുമത്രെ. ഒരാഴ്ചയിലധികം ഉണ്ട് പറഞ്ഞ ഡേറ്റ് ആകാൻ. മൂന്ന് നാല് ദിവസങ്ങൾ മുമ്പ് തന്നെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുമുണ്ട്.
അവളുടെ വിഷമം കണ്ടപ്പോൾ ഈ രാത്രി തന്നെ ആശുപത്രിയിൽ പോകേണ്ടി വരും എന്ന് തോന്നി.
” കുറവുണ്ടോ? ഹോസ്പിറ്റലിൽ പോകണോ “എന്ന് ചോദിച്ചു.
“വേണ്ട” എന്നാണ് അവൾ പറയുന്നത്.
എന്നാൽ ഒരു പതിനൊന്ന് മണി ആയപ്പോൾ വേദന കൂടുകയും സഹിക്കാൻ പറ്റാത്ത അവസ്ഥ ആവുകയും ചെയ്തു.
മഴ അപ്പോഴും നന്നായി പെയ്യുന്നുണ്ട്.
ഹോസ്പിറ്റലിൽ പോകാൻ വേണ്ടി വണ്ടി വിളിച്ചു നോക്കി. സ്ഥിരമായി ഹോസ്പിറ്റലിൽ വരുന്ന തങ്കപ്പൻ ചേട്ടൻ്റെ കാർ. കൂടെ വരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. സ്ത്രീകളാണ് കൂട്ടിരിപ്പിന് നല്ലത്. നാളെ വെളിച്ചമായാൽ ഓമനേച്ചി വരും. ഇങ്ങനെയുള്ള കാര്യങ്ങളിൽ സ്ത്രീകൾ തന്നെ വേണം. അപ്പോഴാണ് അടുത്ത വീട്ടിലെ വെളിച്ചം കണ്ടത്.
വേഗം അവിടേക്ക് പോയി. വാതിൽ തട്ടി വിളിച്ചു.
ഒരു അമ്പത് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വാതിൽ തുറന്നു പുറത്തു വന്നത്.
അവരെ അത് വരെ കണ്ടിട്ടില്ല. ഈ നാട്ടിൽ താമസിക്കാൻ വേണ്ടി ഞങ്ങൾ അടുത്താണല്ലോ വന്നത്. അവിടെ ആ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് വരെ അന്വേഷിക്കാൻ നേരം കിട്ടിയിട്ടില്ല.
” എന്താ മോനേ, ദീപ്തി മോൾക്ക് വേദന തുടങ്ങിയോ? വേഗം ആശുപത്രിയിൽ പോകാം. ഓമന അവിടെ ഇല്ല അല്ലേ. ഞാൻ കൂടെ വരാം മോനെ.”
എനിക്ക് അവരെ അറിയില്ലെങ്കിലും അവർക്ക് ഞങ്ങളെ അറിയാമെന്ന് മനസ്സിലായി. പേരടക്കം അവർ പറഞ്ഞു. അപ്പോൾ പരിചയപ്പെടുത്തേണ്ട കാര്യം പോലുമില്ല.
അത് പറഞ്ഞ് അവർ അകത്തേക്ക് പോയി ഒരു സഞ്ചിയും കൊണ്ടാണ് വന്നത്.
“അവിടെ നില്ക്കണമെങ്കിൽ രണ്ട് ഡ്രസ്സ് എടുത്തതാണ്.” അവർ പറഞ്ഞു.
” മോനേ തുണികളോ പാഡോ, പിന്നെ നൈറ്റി യും മറ്റ് ഡ്രസ്സുകളുമൊക്കെ എടുത്തു വച്ചിട്ടുണ്ടോ?”
“അതൊക്കെ നേരത്തെ തന്നെ എടുത്തു വച്ചു. എപ്പോഴാണ് ആവശ്യമാകുക എന്നറിയില്ലല്ലോ.” ഞാൻ പറഞ്ഞു.
അപ്പോഴേക്കും തങ്കപ്പൻ ചേട്ടൻ്റെ കാർ വന്നു.
“വഴിയിൽ ഒക്കെ തടസ്സമാണ്. മരം വീണ് കിടക്കുകയായിരുന്നു. അതൊക്കെ മാറ്റിയിട്ടാണ് വരുന്നത്.”
” അതെ വേഗം തന്നെ പോകണം, തണ്ണീർകുടം ഒക്കെ പൊട്ടിയിട്ടുണ്ട്.” ആ അമ്മൂമ്മ പറഞ്ഞു. അമ്മൂമ്മയ്ക്ക് അതൊക്കെ മനസ്സിലാവും.
” വാട്ടർ ബ്രേക്ക് ആയിട്ടുണ്ട്..” ദീപ്തി ആ വേദനകൾക്കിടയിലും പറഞ്ഞു.
വേഗം തന്നെ ദീപ്തിയേയും താങ്ങിപിടിച്ച് അയൽവക്കത്തെ അമ്മൂമ്മയും കാറിൻ്റെ പിൻസീറ്റിൽ കയറി. അത്യാവശ്യം വേണ്ട ഡ്രസ്സുകളും തുണികളും പാഡുകളും എല്ലാം ഉള്ള ബാഗുമെടുത്ത് ഞാൻ മുൻസീറ്റിൽ ഇരുന്നു.
” വേഗം പോകാം തങ്കപ്പേട്ടാ… എമർജൻസി ആണ് “
പക്ഷേ കാർ പതുക്കെ തന്നെയാണ് പോയത്. അങ്ങനെയേ പറ്റൂ. ഇരുട്ടും മഴയും, വഴിയിലെ തടസ്സങ്ങളും. വേഗത്തിൽ പോയി വല്ല അപകടവും വരണ്ടല്ലോ.
ആശുപത്രിയിൽ എത്തിയപ്പോൾ വേഗം തന്നെ സ്ട്രക്ചറുമായി ആശുപത്രി ജീവനക്കാർ ഓടിയെത്തി.
ദീപ്തിയെ നേരെ ലേബർ റൂമിലേക്ക് തന്നെ കൊണ്ട് പോയി. ഡോക്ടർക്ക് ചെന്നപ്പോൾ തന്നെ ഡോക്ടർക്ക് മനസ്സിലായി. കുറച്ചു കാലമായി സ്ഥിരമായി കൺസൽട്ട് ചെയ്തിരുന്നതാണല്ലോ.
ലേബർ റൂമിലേക്ക് ദീപ്തിയെ കൊണ്ട് പോയി.
അയൽവക്കത്തെ അമ്മൂമ്മയും അവിടെ ഒരു ബഞ്ചിൽ ഇരുന്നു.
” പേടിക്കേണ്ട മോനെ. ഇതൊക്കെ സാധാരണയല്ലേ. മോൾക്ക് ഒരു കുഴപ്പവുണ്ടാകില്ല. ഓപ്പറേഷൻ കൂടാതെ തന്നെ പ്രസവിക്കും. പെൺകുട്ടി തന്നെയാകും. അതല്ലേ മോന് ഇഷ്ടം”
ഇതൊക്കെ എന്താണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ചിന്തിക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
ദീപ്തിയ്ക്ക് അപകടം ഒന്നും ഇല്ലാതെ കുഞ്ഞിനെ പ്രസവിച്ചാൽ മതി. എന്ന പ്രാർത്ഥനയിൽ മുഴുകി കണ്ണടച്ചിരുന്നു.
അങ്ങനെ അവിടെ ആ ലേബർറൂമിന്റെ പുറത്ത് ബെഞ്ചിൽ ഇരുന്നു മയങ്ങി പോയോ എന്നൊരു സംശയം.
” ദീപ്തി പ്രസവിച്ചു. പെൺകുട്ടി. സമയം രണ്ടു മണി മുപ്പത് മിനിട്ട്.” ഒരു നഴ്സ് വന്ന് പറഞ്ഞു.
ഞാൻ വാച്ചിൽ നോക്കി. സമയം മൂന്ന് മണി.
” കുട്ടിയെ ഇപ്പോൾ കൊണ്ട് വന്നു കാണിക്കാം.” അത് പറഞ്ഞ് നഴ്സ് വീണ്ടും ലേബർ റൂമിലേക്ക് പോയി.
ഈ വിവരം കൂടെ വന്ന അമ്മുമ്മയോട് പറയാം എന്ന് നോക്കിയപ്പോൾ ആ ബഞ്ചിൽ അമ്മൂമ്മയെ കാണാനില്ല. എവിടെ പോയിയോ ആവോ?
ഇനി വല്ല ബാത്ത് റൂമിലേക്ക് പോയതാവും.
അല്ലാതെ എവിടെ പോകാൻ?
നഴ്സ് വീണ്ടും വന്നു
കുഞ്ഞിനെ കാണിച്ചു.
നല്ല സുന്ദരിക്കുട്ടി. ദീപ്തിയെ പറിച്ചു വച്ചിരിക്കുന്നു എന്നാണ് തോന്നിയത്.
” ദീപ്തിയെ കുറച്ചു കഴിഞ്ഞ് മുറിയിലേക്ക് കൊണ്ട് വരും.” നഴ്സ് പറഞ്ഞു.
റൂമൊക്കെ ബുക്ക് ചെയ്തു. വാർഡിൽ ആയാൽ ബുദ്ധിമുട്ടാണ്.
ഇപ്പോൾ ആ അമ്മൂമ്മ കൂടെയുണ്ട്. നാളയാകുമ്പോൾ ഓമനച്ചേച്ചി വരും.
കുറച്ചു കഴിഞ്ഞപ്പോൾ ദീപ്തിയെ മുറിയിലേക്ക് കൊണ്ട് വന്നു. കുട്ടിയേയും.
ദീപ്തി ചോദിച്ചു
” ചേട്ടന് ഇഷ്ടം ഉള്ള പെൺകുട്ടിയെ തന്നെ കിട്ടിയല്ലോ”
” അത് ഞാൻ എപ്പോഴേ അറിഞ്ഞതാണ്. അമ്മൂമ്മ പറഞ്ഞു” ഞാൻ പറഞ്ഞു.
” ങേ.. എന്താ പറഞ്ഞത്? നേരത്തെ അറിഞ്ഞെന്നോ അമ്മൂമ്മ പറഞ്ഞെന്നോ? അമ്മൂമ്മയ്ക്ക് അതെങ്ങനെ അറിയാം” ദീപ്തിയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ എനിക്കും സംശയമായി.
ശരിയാണല്ലോ. ദീപ്തി പ്രസവിക്കുന്നതിന് മുൻപല്ലേ ആ അമ്മൂമ്മ, ദീപ്തി പ്രസവിക്കുന്നത് പെൺകുട്ടിയാണ്, നോർമൽ പ്രസവമാകും എന്നൊക്കെ പറഞ്ഞത്?
എന്നിട്ട് ഇത്ര നേരമായിട്ടും ഈ അമ്മൂമ്മ എന്താണ് മുറിയിലേക്ക് വരാത്തത്!
ആ തിരക്കിനിടയിൽ അത് മറന്നു. അമ്മൂമ്മ കൂടെയുള്ള കാര്യം. ആദ്യം നോക്കിയപ്പോൾ ബാത്ത് റൂമിൽ പോയിരിക്കുകയോ മറ്റോ ആയിരുന്നു. ഇനി ആ ലേബർ റൂമിന്റെ പുറത്തുള്ള ആ ബഞ്ചിൽ ഇരുന്ന് ഉറങ്ങിക്കാണും.
അവിടെ ഒന്ന് പോയി നോക്കട്ടെ. ദീപ്തിയുടെ കൂടെ ഒരാളാവുമല്ലോ.
” അമ്മൂമ്മ ആ ലേബർ റൂമിന്റെ പുറത്തുള്ള ബഞ്ചിൽ ഇരുന്ന് ഉറങ്ങിക്കാണും. ഞാൻ വിളിച്ചു കൊണ്ട് വരാം.”
ഞാൻ ലേബർ റൂമിന്റെ പുറത്തുള്ള ബഞ്ചിൽ നോക്കി. അവിടെയാരും കാണുന്നില്ല. ഇനി ബാത്ത് റൂമിൽ നിന്നും വന്നില്ലേ.. അവിടേയും പോയി നോക്കി. ഇനി എന്നെ കാണാതെ വഴി തെറ്റി വല്ലയിടത്തും കറങ്ങുന്നുണ്ടാവുമോ?
ആശുപത്രിയുടെ മുൻവശത്ത് വരെ നോക്കി. കൗണ്ടറിൽ ആ വെളുപ്പാൻ കാലത്തും ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്.
അവരോട് അമ്മുമ്മ യെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്.
ചിലപ്പോൾ ഇപ്പോൾ മുറിയിൽ എത്തിക്കാണും. ഞാൻ ഈ വഴി വന്നപ്പോൾ മറ്റ് വഴിയിലൂടെ മുറിയിൽ എത്താനും വഴിയുണ്ട്.
തിരിച്ചു മുറിയിൽ എത്തിയപ്പോൾ ദീപ്തിയും കുഞ്ഞും മാത്രമേയുള്ളൂ.
കുഞ്ഞ് സുഖമായി ഉറങ്ങുന്നു.
” അമ്മൂമ്മ ഇവിടെ വന്നില്ലേ?” ഞാൻ ചോദിച്ചു.
” ചേട്ടൻ എങ്ങോട്ടാണ് പോയത് ഇത്ര നേരം! ഞാൻ പേടിച്ചു.”
” ഞാൻ ആ അമ്മൂമ്മയെ തേടി പോയതല്ലേ? അവിടെയൊന്നും കണ്ടില്ല. കൂടെ നില്ക്കാം എന്ന് പറഞ്ഞാണ് പറയാതെ തന്നെ കൂടെ വന്നത്. ഇനി തിരിച്ച് വീട്ടിലേക്ക് തന്നെ പോയിക്കാണും.” ഞാൻ പറഞ്ഞു.
അപ്പോഴും സംശയം മനസ്സിൽ കിടന്നു കളിക്കുന്നു. തന്നത്താൻ അങ്ങനെ പോകുമോ? അതും ഈ രാത്രിയിൽ. ഒറ്റയ്ക്ക്. ഇങ്ങോട്ട് കാറിലല്ലേ വന്നത്! ഈ മഴയിൽ എവിടെ പോകാൻ?
തങ്കപ്പൻ ചേട്ടനോട് തന്നെ ചോദിക്കാം. ആ കാറിൽ കൂടെ പോയോ എന്ന്. വെളിച്ചമാകട്ടെ.
ഓമനച്ചേച്ചയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു.”ആശുപത്രിയിലേക്ക് വന്നാൽ മതി. വീട്ടിൽ ആരും ഇല്ലല്ലോ”
പുലർച്ചെ തന്നെ ഓമനച്ചേച്ചി ആശുപത്രിയിൽ എത്തി.
” ഇന്നലെ രാത്രി തന്നെ വരാമെന്ന് വിചാരിച്ചതാണ്. മോളെ ഇത്ര ദിവസം നോക്കിയിട്ട് ആവശ്യം വന്നപ്പോൾ ഇല്ലാതെ പോയില്ലേ”
” നമ്മുടെ അടുത്ത വീട്ടിലെ അമ്മൂമ്മ ഞങ്ങളുടെ കൂടെ വന്നു. വലിയ ഒരു സഹായമായി” ദീപ്തി പറഞ്ഞു.
” അതാരാ ആ അമ്മൂമ്മ മോളേ?’ ഞാൻ അറിയില്ലല്ലോ.
ഓമനച്ചേച്ചി പറഞ്ഞു.
” ആ അടച്ചിട്ട മഞ്ഞക്കളർ അടിച്ച വീടില്ലേ.. അവിടുത്തെ..” ദീപ്തി
” ഞാൻ ഈ നാട്ടുകാരി തന്നെയാണ് മോളേ. ഭർത്താവിന്റെ മരണശേഷം ഞാൻ എന്റെ സ്വന്തം വീട്ടിൽ ആയിരുന്നു എന്ന് മാത്രം.
ഈ പറഞ്ഞ വീട്ടിൽ ആരും താമസമില്ല കുറേക്കാലമായി. അവിടെ താമസിച്ച വനജയെ ഭർത്താവ് വെട്ടി കൊന്നതാണ്. സംശയം തന്നെയായിരുന്നു അയാൾക്ക്. ആ വനജേച്ചിക്ക് അന്ന് ഒരു അമ്പത് അറുപത് വയസ്സായിരുന്നു പ്രായം.
ഓമനച്ചേച്ചി പറഞ്ഞത് കേട്ട് അമ്പരന്നു പോയി ദീപ്തിയും ഞാനും.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബളോഗ്
#വിഷയം_ഒരുമഴദിവസം
#കഥ_മഴയിലലിഞ്ഞുപോയവൾ
#രചന_രാമചന്ദ്രൻടിവി

