മഴയോടുള്ള അദമ്യമായ പ്രണയം… അതെപ്പോൾ എങ്ങനെ തുടങ്ങി എന്നറിയില്ല. കുഞ്ഞുന്നാളിൽ ഓട്ടിൻപുറത്ത് ചിതറിയിരുന്ന താളാത്മകതയോട് തോന്നിയതാണോ?
ഇറയത്തുനിന്നൂർന്നുവീഴുമ്പോൾ മുറ്റത്തുതീർക്കുന്ന കൊച്ചുകുളങ്ങളിൽ ഒഴുക്കിയ കടലാസ്സുതോണിയിൽനിന്നുദിച്ചതാണോ?
അതോ ആരും കാണാതെ മഴയത്ത് കോലമ്മലയുടെ മുകളിലേക്കോടിക്കയറുമ്പോൾ മുഖത്ത് വാരിവിതറിയ ചരൽക്കല്ലുകളോടുള്ള ഇഷ്ടമോ? അറിയില്ല!
ഓർമ്മകളുടെ ചുരുളുകൾ നിവർത്തുമ്പോഴും പിടിതരാതെയവൾ ഒഴിഞ്ഞുമാറി.
ഋതുചക്രത്തിരിച്ചിലിൽ മറയുന്ന കാലങ്ങളിൽ മഴക്കാലം കൊതിയോടെ കാത്തിരുന്നതുമാത്രം ഓർമ്മവരുന്നു.
പ്രായം നിറച്ചാർത്തേകുമ്പോൾ പൂത്തുലഞ്ഞുനിൽക്കുന്ന ഉന്മാദിനിയെപ്പോലവൾ മോഹിപ്പിച്ചു.
അനന്തകോടിനക്ഷത്രങ്ങൾക്കിടയിൽ ചിരിതൂകിനിൽക്കുന്ന പനിമതിയെക്കാൾ സുന്ദരിയാണ് നൂലായ് എന്നിലേക്കിറങ്ങിവരുന്ന എന്റെ കാമുകി… സ്വപ്നങ്ങളിൽ സപ്തസ്വരം മീട്ടിയിരുന്നവൾ.
ഇന്ന് നടുവൊടിഞ്ഞ് ആർക്കും വേണ്ടാത്ത മാംസപിണ്ഡമായ് മുകളിലേക്കു നോക്കി, മലർന്നുകിടക്കുമ്പോഴും മഴയുടെ സംഗീതംമാത്രമാണാശ്വാസം…
അല്ലെങ്കിലും
ആകാശത്തിനും ഭൂമിക്കുമിടയിലെ പ്രഹേളികയല്ലേ ജീവിതം… ?
മൂന്നു ദിവസമായി ഇടതടവില്ലാതെ മഴ തിമർത്തുപെയ്യുകയാണ്. അതിലൂടെ ഇറങ്ങിനടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അല്പം കിന്നാരമോതാമായിരുന്നു.
മഴയുടെ പ്രഹരത്തിൽ മറ്റൊന്നും കാണാനോ കേൾക്കാനോ കഴിഞ്ഞില്ല.
അടുത്തവീടുകളിലുള്ളവർമുഴുവൻ കൈയില്‍ കിട്ടിയതുമെടുത്ത് അഭയകേന്ദ്രങ്ങൾ തേടിപ്പാഞ്ഞെന്നു തോന്നുന്നു. ഓട്ടപ്പാച്ചിലിൽ എല്ലാവരുമയാളെ മറന്നു.
അല്ലെങ്കിലും ഇങ്ങനെ മലർന്നുള്ള കിടപ്പിലെ ജീവിതത്തിന്റെ കയ്പൂറുന്ന ദിവസങ്ങൾ തള്ളിനീക്കിയ അയാൾക്ക് അവസാനയാത്രയെ പുണരാനുള്ള ആഗ്രഹംമാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. അതോടെ അഭയകേന്ദ്രത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു.
ഇപ്പോൾ വെള്ളം വീട്ടിനകത്തേക്കെത്തിയിരിക്കുന്നു… മഴയുടെ താളാത്മകത ഭീകരമായ ഝംകാരമായിമാറിക്കഴിഞ്ഞു… അവളിലെ പ്രണയഭാവം ഒരു യക്ഷിയെപ്പോലെ ഭയാനകമായിത്തീർന്നിരിക്കുന്നു.
ആകാശത്തിനും ഭൂമിക്കുമിടയിലെ ഉത്തരമില്ലാത്ത ചോദ്യമായ അയാളെ അവസാനിപ്പിക്കാൻ അയാളുടെ പ്രണയിനി അയാളെ തേടിയെത്തിയിരിക്കുന്നു. അനുനിമിഷം വെള്ളം കയറിക്കൊണ്ടിരിക്കുന്നു. പ്രണയഭാവം പ്രളയത്തിനും സംഹാരതാണ്ഡവത്തിനും വഴിമാറുന്നു. തന്റെ യൗവനം പുൽകാനാഗ്രഹിച്ച മഴനീർക്കരങ്ങൾ തൊട്ടടുത്തെത്തി…
അനങ്ങാൻപോലുമാവാതെ കിടക്കുമ്പോഴും മഴയാസ്വദിക്കാൻപറ്റാത്ത വിഷമമായിരുന്നു. അയാൾ കാൺകേ വെള്ളം കട്ടിലിന്റെ കാലിനെ പുണർന്നു.
ഉയരങ്ങളെ കീഴടക്കാൻ വെമ്പൽകൊള്ളുന്ന വെള്ളത്തിന്റെ രാഗസുധാരസം തന്നിലേക്കു പടരുന്നതും കാത്തുകിടന്നു… തന്നെ കാത്തുനിൽക്കുന്ന ഭയാനകമായ ദുരന്തത്തിന്റെ ചിത്രം അയാളെ തെല്ലും ഭയപ്പെടുത്തിയില്ല.
സ്വപ്നങ്ങൾചത്ത കണ്ണിൽ കത്തുന്ന തീക്കനലുമായ് അയാൾ കാത്തിരുന്നു. അപ്പോഴും പുറത്തിറങ്ങി അവളെ ഒരുനോക്കു കാണാൻ കഴിയാത്ത വിങ്ങലായിരുന്നു.
പതിയേ ഉയർന്നുവരുന്ന അവളുടെ തണുപ്പ് അയാളറിയാൻ തുടങ്ങി. കടുത്ത തണുപ്പിലും വല്ലാത്ത ദാഹം. ചുണ്ടുകൾ വരണ്ടുകീറുന്നു.
എന്നാലും ഇന്ദ്രിയങ്ങളുടെ രഥോത്സവത്തിൽ അയാളുടെ മനസ്സു തുടികൊട്ടി. കാരണം അവളുടെ രൂപാന്തരമാണല്ലോ തന്നെത്തേടിയെത്തുന്നത്!
കുപ്പിവളകളുടെയും പാദസരത്തിന്റെയും കിലുക്കം കേൾക്കുന്നു. നിശ്ശബ്ദതയിൽ പ്രപഞ്ചത്തെയും അതിലെ സ്വർഗീയസുഖങ്ങളെയും മുഴുവൻ വിഴുങ്ങി, ഹുങ്കാരത്തോടെയകലുന്ന പ്രളയം.
അത്തരമൊരു സംഹാരദേവതയായി അവൾ മാറിയതിൽ തെല്ലുദുഃഖം തോന്നാതിരുന്നില്ല. എന്നിരുന്നാലും ഏറെ പ്രണയിച്ച പ്രിയതമയുടെ കരങ്ങളിൽ വിലയംപ്രാപിക്കാൻ കൊതിച്ച അന്ത്യയാമങ്ങളിലെപ്പഴോ അവൾ അയാളുടെ ചുണ്ടുകളിൽ ചുംബിച്ചു. കണ്ണുകൾ തഴുകിയടച്ചു.
പതിയപ്പതിയേ ഏകാന്തതയുടെ നിശ്ശബ്ദതയിൽ അയാളിലെ നേർത്ത ശ്വാസം അവളിൽ ലയിച്ചുചേർന്നു.


2 Comments
നല്ലെഴുത്ത് സുമ❤️👌🌹
സ്നേഹം ചേച്ചി ….