ആകാശത്തിൽ കാർമേഘങ്ങൾ പ്രണായതുരമായി ഒത്തു കൂടിയ ആ വൈകുന്നേരം, പ്രകൃതി അതിൻ്റെ ഏറ്റവും മനോഹരമായ രാഗത്തിൽ പാടാൻ തുടങ്ങിയിരിക്കുന്നു, മലനിരകളെ ചുംബിച്ചു കടന്നു പോകുന്ന തണുത്ത മഞ്ഞുകാറ്റിനൊപ്പം, കാത്തിരുന്ന ആ ഇടവപ്പാതി ഒരു സംഗീതം പോലെ ഭൂമിയിലേക്ക് പെയ്തിറങ്ങി.
ജനൽച്ചില്ലുകളിൽ പ്രണയത്തിൻ്റെ ലിപിയിലെഴുതുന്ന മഴത്തുള്ളികളെ നോക്കി റിസോർട്ടിൻ്റെ വരാന്തയിൽ നിൽക്കുമ്പോൾ, ദേവശങ്കറിൻ്റെ മനസ്സിലേക്ക് ആ പഴയ കുളിർമ വീണ്ടും പടരുകയായിരുന്നു. വരണ്ട മണ്ണിൽ ആദ്യ മഴത്തുള്ളി വീഴുമ്പോഴുണ്ടാകുന്ന ആ സുഗന്ധത്തിന് ഇന്നും അവളുടെ ഓർമ്മകളുടെ മണമായിരുന്നു.
വർഷങ്ങൾക്ക് മുൻപ്, തൻ്റെ കലാലയത്തിൻ്റെ വരാന്തയിൽ വെച്ച് ഇതേ പോലൊരു മഴക്കാലമാണ് അവളെ അവന് സമ്മാനിച്ചത് ” മീരയെ”
നനഞ്ഞൊട്ടിയ കാർകൂന്തലിൽ നിന്നും മുത്തുകൾ പോലെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളികളും, പെയ്യുന്ന മഴയിലേക്ക് കൈ നീട്ടി കാത്തു നിൽക്കുന്ന ആ മിഴികളിലെ തിളക്കവും ദേവശങ്കറിൻ്റെ ഹൃദയത്തിൽ പ്രണയത്തിൻ്റെ ആദ്യ വിത്ത് പാകി. പ്രകൃതി മുഴുവൻ നനഞ്ഞു കുതിരുമ്പോൾ ഒരൊറ്റ ചെറിയ കുടയ്ക്കീഴിൽ പ്രപഞ്ചം ചുരുങ്ങിയത് പോലെ അവർ നടന്നു.
തോളോട് തോൾ ചേർന്ന് നടക്കുമ്പോൾ വസ്ത്രങ്ങൾക്കിടയിലൂടെ പടർന്ന തണുപ്പിനെ, അവരുടെ കോർത്തു പിടിച്ച കൈകളിലെ പ്രണയത്തിൻ്റെ ചൂടാണ് തോൽപ്പിച്ചത്. അവളൊരു ചിത്രകാരിയായിരുന്നു, ക്യാൻവാസിലേക്ക് അവൾ പകർത്തിയ ഓരോ ചിത്രത്തിലും മഴയുടെ നനവും, ദേവനോടുള്ള പ്രണയവുമുണ്ടായിരുന്നു.
“” ഈ പെയ്യുന്ന മഴ തോരുമായിരിക്കും ദേവാ പക്ഷേ നമ്മുടെ ഉള്ളിലെ പ്രണയത്തിൻ്റെ ഈ മഴ ഒരിക്കലും തോരില്ല”” അവളുടെ കാതോരം പെയ്യുന്ന മഴയുടെ മർമ്മരത്തിനിടയിൽ അവൾ മന്ത്രിക്കുമായിരുന്നു….
ദേവാ എനിക്ക് ഈ ജൻമം മാത്രമല്ല എൻ്റെ എല്ലാ ജൻമങ്ങളിലും നിന്നെ മതി നിന്നെ മാത്രം !!
ഓർമ്മകളുടെ ആ കടലിൽ നിന്നും ദേവ ഉണരുമ്പോൾ, പുറത്ത് മഴ ഇനിയും ശക്തമായി പെയ്യുകയായിരുന്നു. പെട്ടെന്നാണ് കാറ്റിൻ്റെ നൃത്തത്തിനിടയിലൂടെ പുൽത്തകടിയിലെ ആ ചെറിയ മണ്ഡപത്തിൽ ഇരിക്കുന്ന ആ രൂപം അവൻ്റെ കണ്ണിൽപ്പെട്ടത്.
കനത്ത മഴത്തുളളികൾ വന്ന് വീഴുമ്പോഴും കൈയ്യിലെ ബ്രഷുമായി കാൻവാസിലേക്ക് നോക്കാതെ, ആകാശത്തേക്ക് മുഖമുയർത്തി മഴയുടെ സ്പർശനം ആസ്വദിക്കുന്ന ആ പെൺകുട്ടി..
“വിഹാ.….. മോളെ” ദേവൻ വിളിച്ചു
“നീ കാണുന്നില്ലേ മഴ പെയ്യുന്നത് ?
നിനക്കും തുടങ്ങിയോ അമ്മയുടെ ഭ്രാന്ത് ?
മോളെ നിന്നോട് അല്ലേ പറഞ്ഞത്?”
ഓടിച്ചെന്ന് മകളെ കൂട്ടി അകത്തേക്ക് വന്നു തല തുവർത്തി, നെറുകയിൽ കുറച്ച് രാസനാദി പൊടി ഇട്ടു.
വല്ല പനിയും വന്നാലോ !
‘ഈ പെണ്ണ് മനുഷ്യനെ ആധി കയറ്റി കൊല്ലും’ ദേവൻ പിറു പിറുത്തു.
“പപ്പാ നമ്മൾ എന്നാണ് മലമുകളിലെ അമ്പലത്തിലേക്കു പോവുക ?”
“പോകാം” ദേവൻ അലക്ഷ്യമായി മറുപടി പറഞ്ഞു.
“ഒരു പക്ഷെ നമ്മളെ കാത്ത് പപ്പയുടെ പ്രിയതമയുടെ ആത്മാവ് അവിടെയുണ്ടെങ്കിൽ ?”
“എത്രയൊ വർഷങ്ങളായി നമ്മൾ ഇവിടെ നിന്നും പോയിട്ട് നീണ്ട പത്തൊൻമ്പതു വർഷങ്ങൾ ??”
“പപ്പ എന്തൊക്കെ പറഞ്ഞാലും എനിക്ക് അവിടെ പോയെ തീരൂ..
എന്നോട് സത്യം ചെയ്തതാണേ… പിന്നെ എന്താ ?”
ഒടുവിൽ വിഹയുടെ പിടിവാശിക്കു മുൻപിൽ ദേവൻ സമ്മതിച്ചു
പിറ്റേന്ന് കാലത്തെ അവർ അമ്പലത്തിലേക്ക് യാത്രതിരിച്ചു. കനത്ത കാർമേഘങ്ങൾ കാരണം കാടിനുള്ളിൽ വെളിച്ചം കുറവായിരുന്നു. ഇരുവശത്തും ആകാശം മുട്ടുന്ന വലിയമരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന കാട്ടുപാത. കനത്ത ഇലച്ചാർത്തുകൾക്കിടയിലൂടെ മഴവെള്ളം ഇറ്റിറ്റു വിഴുന്നു, കറുത്ത ടാർ റോഡിനു മുകളിലൂടെ വെള്ളച്ചാലുകൾ ഒഴുകുന്നുണ്ട്, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിൻ്റെ അറ്റമെല്ലാം വെളുത്ത മൂടൽ മഞ്ഞിൽ മറഞ്ഞിരിക്കുകയാണ്. കാടിൻ്റെ തീവ്രമായ പച്ചപ്പും, മഞ്ഞിൻ്റെ നൈർമല്യവും, വെള്ള ച്ചാട്ടത്തിൻ്റെ ഇരമ്പലും ഇതിനൊപ്പം ചീവിടുകളുടെ നിർത്താതെയുള്ള കരച്ചിലും ചേർന്ന് ഒരു മാന്ത്രിക ലോകം തീർത്തിരിക്കുന്നു.
കാട്ടു പൂക്കളുടെയും നനഞ്ഞ മണ്ണിൻ്റെയും സുഗന്ധം ശ്വസിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു, വന്യതയും പ്രണയവും ഒരു പോലെ തോന്നിപ്പിക്കുന്ന ഒരു നിഗൂഢമായ പശ്ചാത്തലം !
“പപ്പ സ്‌ഥലം എത്തി
ദേ നമുക്ക് ഇറങ്ങാം”
ദേവൻ വണ്ടി നിറുത്താൻ തുടങ്ങുന്നതിന് മുൻമ്പേ വിഹ പറഞ്ഞു തുടങ്ങി.
“നിനക്ക് എങ്ങനെ ഇവിടെയൊക്കെ അറിയാം ?”
“ചെക്കാ വണ്ടി നിർത്തൂ”
“എടി കാന്താരി
അച്ഛനേ ചെക്കാ എന്നോ?”
“എന്തേ അങ്ങനെ വിളിച്ചാൽ?”
“19 വർഷമായി ഞാൻ അല്ലേ നിന്നെ വളർത്തുന്നത് ?”
“അതെയൊ ? ഞാൻ അറിഞ്ഞില്ല”
ചിരിച്ചു പോയി ദേവൻ
അച്ഛനും, മകളും അമ്പലത്തിലേക്ക് കയറി, നെയ്യ് ദീപം തെളിച്ചു, കാഴ്ചദ്രവ്യവും സമർപ്പിച്ചു.
സാഷ്ടാംഗ പ്രണാമം നടത്തിയ ദേവനെ വിഹ കളിയാക്കി
അവിടെ നിന്നും നേരേ പോയത് ആ സ്ഥലത്തേക്കാണ് മീരയെ ദേവന് നഷ്‌ടപ്പെടുത്തിയ സ്ഥലത്തേക്ക്…
അവിടെ നദിക്കു കുറുകേ ഒരു പാലം ഉണ്ട്. ഈ പാലം നദിയുടെ ജലനിരപ്പ് അനുസരിച്ച് മുങ്ങുകയും, പൊങ്ങുകയും ചെയ്യും, മഴക്കാലം ശക്തമാകുമ്പോൾ ഈ പാലത്തിലൂടെ ഉള്ള യാത്ര അനുവദിക്കാറില്ല. പക്ഷേ ആ ദിവസം നല്ല ശക്തമായ മഴയുള്ള ദിവസമായിരുന്നു, പുഴയിൽ നല്ല ഒഴുക്കും. മീരക്ക് ഇതിനെക്കുറിച്ചൊന്നും വ്യക്തമായ അറിവില്ലായിരുന്നു. വീട്ടിൽ നേരത്തേ എത്താൻ മീര ഈ വഴി തെരെഞ്ഞെടുത്തു. അകലേ നിന്നു നോക്കുമ്പോൾ കാര്യമായി വെള്ളം തോന്നിയില്ല, പാലത്തിൽ കയറിയപ്പോഴാണ് വെള്ളം ഒരുപാട് ഉണ്ടെന്നും, ശക്തമായ ഒഴുക്കാണെന്നും, കാർ മുങ്ങിപ്പോകും എന്നും മനസ്സിലായത്, പെട്ടെന്ന് Reverse എടുക്കാൻ ശ്രമിച്ചെങ്കിലും പരിഭ്രമം കൊണ്ട് നടന്നില്ല.
അപ്പോഴേക്കും ശക്തമായ ഒഴുക്കിൽ കൈവരി തകർത്ത് കാർ ആഴങ്ങളിലേക്ക് പതിച്ചു.
അങ്ങനെ ആ ഇടവ പാതിയിൽ ശക്തമായ മഴ പെയ്ത ദിവസം മീര എന്നെ തനിച്ചാക്കി യാത്രയായി. മഴയെ സ്‌നേഹിച്ച്, മഴയാകാൻ കൊതിച്ച മീരയെ മഴക്കാലം തന്നെ കൂടെ കൂട്ടി ഒരു മഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായി..
“പപ്പ ദേ ഒരു വലിയ മഴ വരുന്നുണ്ട്”
കാറിൽ കയറുന്നതിനു മുൻപേ ആ മഴ അവരെ ആകെ നനച്ചു കളഞ്ഞു.
“പപ്പ, മമ്മി മഴയായി നമ്മളെ പൊതിയുകയാണ്.
പപ്പയുടെ പ്രണയം തോരാതെ നിൽക്കുന്നിട ത്തോളം
കാലം മമ്മി മഴയായി പെയ്തു കൊണ്ടേ ഇരിക്കും പോരേ !”
വിഹ ദേവൻ്റെ കണ്ണുകൾ തുടച്ചു, മകളുടെ ആ വാക്കുക്കൾ അയാളുടെ ഉള്ളിലെ സങ്കടത്തിൻ്റെ തീ അണച്ചു.
തൻ്റെ പ്രണയിനി ഒരു മഴയായ് ഞങ്ങൾക്ക് ഒപ്പമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു, ആ വിശ്വാസത്തിൽ മകളുടെ കൈകളിൽ മുറുകെ പിടിച്ച് ദേവൻ കാർ മുന്നോട്ട് എടുത്തു…..
ആ പെയ്യുന്ന മഴ അവരുടെ കാറിനെയും അവരെയും പൂർണ്ണമായി മൂടിയ മൂടൽ മഞ്ഞിനെ പ്പോലെ പ്രണയം കൊണ്ട് പൊതിയുകയായിരുന്നു. വായുവിൽ മീരയുടെ ശ്വാസത്തിൻ്റെ ചൂടും, അവളുടെ ചിരിയുടെ കിലുക്കവും ആ മഴത്തുള്ളി കളിലൂടെ ദേവൻ അറിഞ്ഞു ഈ കാടിൻ്റെ വന്യതയിൽ മീര ഒരു നിത്യഹരിത പ്രണയമായി പെയ്തു കൊണ്ടേയിരിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു, മരണത്തിനു പോലും മായ്ക്കാൻ കഴിയാത്ത പ്രണയത്തിൻ്റെ അടയാളമായി ആ മഴ പിന്നെയും പിന്നെയും പെയ്തിറങ്ങി……


1 Comment
മഴ എന്നും അങ്ങനെ ചെയ്തു കൊണ്ടേയിരിക്കട്ടെ നല്ല കഥ❤️❤️