“എടാ… യൂണിയൻകാർ ആർട്സ് ക്ലബ്ബിന്റെ ചെലവിന് കാശൊന്നും തരുന്ന മട്ടില്ല. പിന്നെങ്ങനെ കാര്യങ്ങൾ നടത്തും? ” വെറുതെ ക്യാമ്പസ്സിൽ കറങ്ങി നടക്കുമ്പോൾ വിനു ഞങ്ങളോട് പരിഭവം പറഞ്ഞു..
“അവരുടെ പാനലിലെ ആർട്സ് ക്ലബ് സെക്രട്ടറി റോയിയെ നീ തോൽപ്പിച്ചതിന്റെ ദേഷ്യമാണോടാ? അവരുടെ പാനലിൽ റോയി മാത്രമേ പരാജയം അറിഞ്ഞൊള്ളൂ എന്നു കൂടി കൂട്ടി ചേർത്തു വായിക്കണം..” സണ്ണിച്ചൻ പറഞ്ഞു.
“ഇവന്റെ ഗ്ലാമർ കണ്ടു മൊത്തം പെൺപിള്ളേരും കണ്ണുമടച്ചു വോട്ടു ചെയ്തതു കൊണ്ടല്ലേ ഇവൻ ജയിച്ചത്.” പൗലോച്ചൻ ചോദിച്ചു.
വിനു അവനെ നോക്കി കണ്ണുരുട്ടി.
പൗലോച്ചൻ തുടർന്നു. “എന്നാലേ ഒരു കാര്യം കൂടി….ഇനി അഞ്ചു പൈസ പോലും ഇവിടുത്തെ പണസഞ്ചിയിയിലും ഇല്ല. മുൻപോട്ടു പോകുന്നതെങ്ങനെ?”
വൈകുന്നേരങ്ങളിൽ ‘ലൈറ്റ് ലഞ്ച്ഹോ മി’ലെ ചായ യും പലഹാരവും ആഴ്ച്ചയിലൊരിക്കലുള്ള ബിയർ അടിയും പൊളിയുമല്ലോ.
“വിനു എന്തു ചെയ്യുമെടാ?” സണ്ണിച്ചൻ വിനുവിനെ തോണ്ടി.
കുറച്ചു നേരത്തെ ഗഹനമായ ചിന്തയ്ക്ക് ശേഷം വിനു ഒരു മാർഗം അവതരിപ്പിച്ചു. “എടാ ഫിലിം സൊസൈറ്റിക്കാരോടു ചോദിച്ചു ഒരു ബെനിഫിറ്റ്ഷോ നടത്തിയാലോ? നൂറു രൂപ കൊടുത്താൽ മതി. അവർ എല്ലാം കൊണ്ടു വന്നു അറേഞ്ച് ചെയ്യും. ഓഡിറ്റോറിയം അന്നത്തേക്ക് ഒന്നു വിട്ടുതരാൻ പ്രിൻസിപ്പലിനോട് ഒന്നു ശുപാർശ ചെയ്യിക്കണം.. ”
“അതു പണിക്കർ സാറിനെകൊണ്ട് ചെയ്യിക്കാം.”
പ്രിൻസിപ്പലിന്റെ അനുവാദം കിട്ടിയ അന്നു തന്നെ ‘ അവൾ വിശ്വസ്ഥയായിരുന്നു ‘ എന്ന ബ്ലാക്ക്&വൈറ്റ് സിനിമ കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു പ്രദർശിപ്പിക്കുന്നെന്നു കാണിച്ചു വലിയ രണ്ടു ബാനറുകൾ കോളേജിന്റെ മുൻപിലും പുറകിലും ഉള്ള എൻട്രസിൽ വലിച്ചു കെട്ടി.. എല്ലാ വിദ്യാർത്ഥികളെയും സിനിമ കാണാൻ അനുവദിക്കണം എന്നൊരു തീരുമാനം നേരത്തെ തന്നെ ഞങ്ങൾ എടുത്തിരുന്നു.
പിറ്റേന്നു തന്നെ ടൗണിലുള്ള റോയൽ പ്രസ്സിൽ പോയി അഞ്ചു രൂപയുടെ കുറെ ടിക്കറ്റ് അച്ചടിപ്പിച്ചു. ക്ലാസ്സുകൾ തോറും കയറി ഇറങ്ങി ടിക്കറ്റുകൾ വിതരണം ചെയ്യലും കറങ്ങി നടക്കലും പഞ്ചാര അടിയും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി.
മിക്ക പെൺകുട്ടികളും ടിക്കറ്റ് വാങ്ങിച്ചപ്പോഴേ പണം തന്നു. അങ്ങനെ ഞ ങ്ങളുടെ പണപ്പെട്ടി വീണ്ടും നിറഞ്ഞു. ലാവിഷ് ആയി വൈകുന്നേരങ്ങളും കടന്നു പോയി.
വെള്ളിയാഴ്ച്ച സിനിമ പ്രദർശനം കഴിഞ്ഞു. നൂറു രൂപ ഫിലിം സൊസൈറ്റിക്കാർക്കു കൊടുത്തു അവരെയും ഒഴിവാക്കി.
പക്ഷെ..അവിടെ കൊണ്ടു തീർന്നില്ല… അദ്‌ഭുതങ്ങൾ ഞങ്ങളെ കാത്തിരിക്കയായിരുന്നു. പിന്നീട് കുറെ കാലത്തേക്ക് ഞങ്ങൾ ക്യാമ്പസ്സിൽ കറങ്ങി നടക്കുമ്പോൾ എവിടെ നിന്നെങ്കിലും ഏതെങ്കിലും കുട്ടികൾ അടുത്ത് വന്നു പൈസ കയ്യിൽ കൊണ്ടു തരും.
“ചേട്ടാ… ഇതാ..ടിക്കറ്റിന്റെ പൈസ… മറന്നു പോയതാ..”
ഇവരുടെ വിചാരം പൈസ തരാത്തവരെ നമുക്ക് ഓർമ്മ ഉണ്ടെന്നാണ്…
ഓർമ്മയുള്ള മട്ടിൽ കുറച്ച് എക്സ്പ്രഷൻസ് ഒക്കെയിട്ടു കാശു വാങ്ങി തടി തപ്പും..
ഇതിനിടയിൽ കോളേജിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം വന്നു.വിനുവിന്റ കൂടെ എല്ലാത്തിനും ഞങ്ങൾ മുമ്പിൽ നിന്നു. കോളേജ് യൂണിയൻകാർക്ക് വിനുവിനെ താഴ്ത്തികെട്ടാൻ അവസരം കൊടുക്കരുതല്ലോ.
ഉദ്ഘാടനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയ പ്രശസ്ത സാഹിത്യകാരനെ കിട്ടി. അദ്ദേഹം സ്വന്തം വാഹനത്തിൽ എത്തികൊള്ളാമെന്ന് പറഞ്ഞു.
ഉദ്ഘാടന ദിവസം എത്തി. എല്ലാ ഒരുക്കങ്ങളും നടത്തി ഞങ്ങൾ കാത്തിരിക്കയായിരുന്നു. പത്തു മണിയായിട്ടും ഉദ്ഘാടകൻ എത്തിയില്ല. എല്ലാവരും അക്ഷമരായി.
പ്രിൻസിപ്പൽ വിനുവിനോട് കാര്യം തിരക്കി.
‘അദ്ദേഹം വരും സാർ. താമസിച്ചാലും എത്താതിരിക്കില്ല ‘
വിനു ഇങ്ങനെ പറഞ്ഞെങ്കിലും കുറച്ചു വിദ്യാർഥികൾ ബഹളം വെയ്ക്കാനും കൂവാനും തുടങ്ങി.
വിനുവിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന പണിക്കർ സാർ നൽകിയ നിർദ്ദേശമനുസരിച്ചു കോളേജിന്റെ അടുത്തുണ്ടായിരുന്ന ഒരു പ്രൈമറി സ്കൂളിൽ ചെന്ന ഞങ്ങൾ അവിടുത്തെ അധികാരികളൂടെ അനുവാദത്തോടെ ഒരു കൊച്ചു പെൺകുട്ടിയെ ഉദ്ഘാടനത്തിനായി എത്തിച്ചു..
ആ നിമിഷത്തിൽ തന്നെ യഥാർത്ഥത്തിലുള്ള ഉദ്ഘാടകൻ എത്തി.. അദ്ദേഹം സുസ്മേര വദനനായി കടന്നു വന്നു കൊച്ചു കുട്ടിയെകൊണ്ട് തന്നെ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുവാൻ അപേക്ഷിച്ചു.
ഈ സംഭവത്തോടെ വിനുവിന്റെ ജനപ്രീതി ഒന്നൂടെ ഏറി.
അപ്പോൾ അടുത്ത വർഷവും വിനു തന്നെ ആർട്സ് ക്ലബ് സെക്രട്ടറി. ഞങ്ങൾ കൂട്ടുകാർ പല സ്വപ്നങ്ങളും നെയ്തു. അടുത്ത വർഷത്തെ തീറ്റയും കുടിയും ഇവന്റെ ചെലവിൽ തന്നെ.
“അടുത്ത വർഷം കളർ സിനിമ കൊണ്ടു വരണം.”പൗലോച്ചൻ ആവേശത്തോടെ പറഞ്ഞു. സ്വപ്നങ്ങളുടെ വെള്ളിത്തേരിലൂടെ ദിവസങ്ങൾ കടന്നു പോയി. ഋതുക്കൾ മാറി മറിഞ്ഞു. പരീക്ഷ കളും വന്നു പോയി.
ഫൈനൽ ഇയറിലെത്തിയതോടെ കിരീടം വെക്കാത്ത രാജാക്കന്മാരായി ഞങ്ങൾ മാറി.പിന്നീടുള്ള ഓരോ ദിവസവും യൂണിയൻ ഇലക്ഷനായുള്ള കാത്തിരിപ്പായി.
അങ്ങനെ ഇലക്ഷൻ പ്രഖ്യാപിച്ചു.
ക്യാമ്പസ് രാഷ്ട്രീയത്തോട് വലിയ മതിപ്പില്ലാത്ത മാനേജ്മെന്റിന്റെ താല്പര്യപ്രകാരം രണ്ടു പാനലുകളായാണ് മത്സരം നടത്തുന്നത്.
ഓപ്പൺ ആയി ഇന്ന പാർട്ടി എന്നു പറയുന്നില്ലെങ്കിലും ഓരോ പാനലിന്റെയും താല്പര്യം ഏതു രാഷ്ട്രീയ പാർട്ടി യോടാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം..
ക്യാമ്പസുകൾ ഏറ്റവും സജീവമാകുന്ന കാലമാണല്ലോ അത്.വീറും വാശിയും മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന സമയം. പുതിയ പുതിയ പ്രചരണ തന്ത്രങ്ങൾ രണ്ടു കൂട്ടരും പുറത്തിറക്കി.
വിനു തന്നെ ആർട്സ് ക്ലബ് സെക്രട്ടറി എന്നുറപ്പിച്ച ഞങ്ങൾ നാൽവർ സംഘം കാര്യമായ പ്രചരണത്തിനൊന്നും പോയില്ലായിരുന്നു. ഞങ്ങൾ പുഷ്പന്മാർ (കടപ്പാട് രവി മേനോൻ) ആയി വിലസി നടന്നു.
റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടി.. വിനു ഒഴിച്ചു അവന്റെ പാനലിലെ എല്ലാവരും ജയിച്ചു.
അവിശ്വസനീയതയോടെ തല കുമ്പിട്ടു കൊണ്ടു ഞങ്ങൾ കോളേജിൽ നിന്നു പുറത്തു കടന്നു.
‘എന്തുകൊണ്ട് വിനു തോറ്റു ‘എന്നതിനെ കുറിച്ചു ചർച്ച ചെയ്യാനായി ലൈറ്റ് ലഞ്ച് ഹോമിലേക്ക് വെച്ചു പിടിച്ചു. വിശദമായ ചർച്ചകൾ എങ്ങും എത്താതെ തലയ്ക്കു മുകളിലൂടെ കറങ്ങി കറങ്ങി നീങ്ങുമ്പോൾ പരിചിതമായ ഒരു ‘ഹലോ ‘കേട്ട് ഞങ്ങൾ നാൽവരും തിരിഞ്ഞു നോക്കി. 70 എംഎം ചിരിയുമായി റോയിയും അനുയായികളും മുമ്പിൽ..
അനുയായികളോട് അപ്പുറത്തെ ടേബിളിൽ ഇരിക്കാൻ നിർദ്ദേശിച്ചിട്ട് റോയി ഞങ്ങളുടെ അടുത്ത് തന്നെ ഇരുന്നു.
“ഞാൻ ജയിച്ചതെങ്ങനെ എന്നുള്ള ചർച്ചയിൽ ആയിരിക്കുമല്ലോ .അല്ലേ?”
ആരും മിണ്ടിയില്ല. റോയി എല്ലാവരെയും മാറി മാറി നോക്കി.
” വിനുവിന്റെ പാനലിലെ മറ്റെല്ലാവരും ജയിച്ചുവെന്നത് ഒരു ട്രെൻഡ് ആയി കൂട്ടിയാൽ മതി. പിന്നെ ഈ വർഷത്തെ രാഷ്ട്രീയ കാലാവസ്ഥ കഴിഞ്ഞ വർഷത്തേതിൽ നിന്നു വ്യത്യസ്തവും ആ ണല്ലോ.. ആ ഒഴുക്കിൽ എങ്ങനെയോ ഞാൻ മാത്രം പിടിച്ചു നിന്നു.”
ഒന്നു പുഞ്ചിരിച്ചിട്ട് അവൻ തുടർന്നു
“കഴിഞ്ഞ വർഷം ഞാൻ തോറ്റപ്പോൾ ഓരോ വിദ്യാർത്ഥി വിദ്യാർഥിനികളെയും വ്യക്തി പരമായി കാണുകയും വോട്ട് ചെയ്തതിനു നന്ദി പറയുകയും ചെയ്യണമെന്ന് എന്നെ ഉപദേശിച്ചത് എന്റെ ഫാദർ ആണ്.”
“അദ്ദേഹം ഒരു മുഴുവൻകാല രാഷ്ട്രീയ പ്രവർത്തകൻ ആണ്. ആ എക്സ്പീരിയൻസ് ഉണ്ടെന്നു കൂട്ടിക്കോ.ആ സഹതാപം ഈ വർഷം വോട്ടായി.. അത്രേയുള്ളൂ.
വിനു തോറ്റ വിഷമം മറന്നു ഞങ്ങൾ നാലുപേരും അവനെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ട് ആശംസകൾ നേർന്നു.
വികാരവായ്‌പോടെ അവൻ പറഞ്ഞു.
“സന്തോഷായി. ഇപ്പോഴെങ്കിലും നിങ്ങളുടെ ഈ ക്ലാസ്സ്‌മേറ്റിനെ അംഗീകരിച്ചല്ലോ. ”
പിന്നെ ഒരു കാര്യം കൂടി ഉണ്ട്….. അത്.. റോയി അർദ്ധോക്തിയിൽ നിർത്തി.
“എന്താടാ.”. ഞങ്ങൾ കോറസ് പാടി
“പിന്നെ ഇക്കണോമിക്സിലെ നിർമലയില്ലേ.. ആ കുട്ടി എനിക്കു വേണ്ടി കുറച്ചു വോട്ടെക്കെ പിടിച്ചായിരുന്നു.”
റോയി യുടെ മുഖത്തു പ്രണയത്തിന്റെ ചുവപ്പു രാശികൾ കണ്ട ഞങ്ങൾ അലറി.. “ഇതെപ്പം? എടാ മഹാ പാപി ഞങ്ങൾ അറിഞ്ഞില്ലല്ലോടാ.. ”
“നമ്മുടെ ക്ലാസ്സിൽ പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോടാ നീ ഇക്കണോമിക്സിലോട്ട് പോയത്?”
സണ്ണിച്ചന്റെ ചോദ്യത്തിന് റോയി അവനെ പുച്ഛത്തോടെ .നോക്കി.
“പിന്നെ നമ്മുടെ ക്ലാസ്സിലെ എല്ലാ പെൺകുട്ടികളും നിന്റെയൊക്കെ സഹോദരിമാരാണെന്നല്ലേ നാടൊട്ടുക്കും പറഞ്ഞോണ്ട് നടന്നേ. ”
“ഇക്കണോമിക്സിലെ ആമ്പിള്ളേര് അ റിഞ്ഞില്ലേ? ” പൗലോച്ചന് സംശയം..
“കോളേജിൽ ആർക്കും അറിയില്ല. ആദ്യമായി അറിയുന്നത് നിങ്ങളാ. “റോയി മൊഴിഞ്ഞു.
“എടാ നിന്റെ കൂടെ ഇനി ഞങ്ങളുണ്ട്. ആർട്സ്ക്ലബും നിന്റെ പ്രണയവും പൂർവാധികം ഭംഗിയായി മുൻപോട്ടു കൊണ്ടു പോകാൻ ഇതാ നാലു പടയാളികൾ.”
സണ്ണിച്ചൻ പറഞ്ഞു..
“നമ്മുടെ പണസഞ്ചിയിലേക്ക് വല്ലതും തടയുമോടാ? ”
പൗലോച്ചൻ ചോദിച്ചത് ഇത്തിരി ഉച്ചത്തിലായിപ്പോയി.
“അതിനെന്നാടാ? ബെനിഫിറ്റ്ഷോയ്ക്ക് ഇനിയും സ്കോപ്പ് ഉണ്ടല്ലോ.. സിനിമ നീ തന്നെ സെലക്ട് ചെയ്തോ.”
റോയി ചെറു ചിരിയോടെ പൗലോച്ചന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
“ചട്ടക്കാരി കിട്ടുമോന്നു നോക്കാം. ഇവന്റെ പ്രേമത്തിന്റെ സഫല്യത്തിനായി.”
ഇതും പറഞ്ഞു പുത്തൻ പ്രതീക്ഷകളുമായി പൗലോച്ചൻ ഉത്സാഹത്തോടെ മുന്നിലും ഞങ്ങൾ പുറകിലുമായി കോളേജിലേക്ക് വെച്ചു പിടിച്ചു.
(നിയമ സഭാ തെരഞ്ഞെടുപ്പും അനുബന്ധ കോലാഹലങ്ങളും തെരഞ്ഞെടുപ്പു ഫലങ്ങളും തുടർചർച്ചകളും എല്ലാം ചേർന്ന് ഈ വർഷം സംഭവബഹുലമാണല്ലോ.
എൺപതുകളിലെ കോളേജ് പഠന കാലത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഓർമ്മകൾ മനസ്സിൽ വന്നപ്പോൾ കുറിച്ചതാണിത്.)


2 Comments
കാമ്പസ്ഓർമ്മകൾ രസകരം.👍
Thank you