“ശാലിനി ടീച്ചറെ, തോമസ് മാഷ് ലീവാണ്. ഏഴ് എ യിലേക്ക് ഈ പീരീഡ് ടീച്ചർ പോകണം .” ഹെഡ് മാസ്റ്റർ റൂമിൽ വിളിപ്പിച്ച് പറഞ്ഞു. മലയാളം ടീച്ചറായ ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോൾ കുട്ടികൾ കയ്യടിച്ച് സ്വീകരിച്ചു. കണക്കു പീരിഡിൽ നിന്നും തോമസ് മാഷിന്റെ ചൂരൽ പ്രയോഗത്തിൽ നിന്നുമുള്ള രക്ഷപ്പെടീലുമല്ലേ. പിള്ളേർ സന്തോഷിക്കാതിരിക്കുമോ.
“ടീച്ചറെ, ഒരു കഥ.” അവർ ഒന്നിച്ചു പറഞ്ഞു.
“ഇന്ന് കഥയല്ല. ഞാൻ ഒരു ചോദ്യം ചോദിക്കും. ഓരോരുത്തരായി ഉത്തരം പറയണം.”
“ശരി ടീച്ചർ ” അവർ സമ്മതിച്ചു.
മുന്നിലെ വരിയിൽ ആദ്യത്തെ കുട്ടി ഗീതയാണ്.
“ഗീതക്ക് വലുതാകുമ്പോൾ ആരാകാനാണ് മോഹം.” അവൾ ഇത്തിരി നേരം ആലോചിച്ചു.
“എനിക്ക് ഒരു ടീച്ചറാകാനാ ആഗ്രഹം. ശാലിനി ടീച്ചറിനെപ്പോലെ പാട്ടും കഥയും പഠിപ്പിക്കുന്ന ടീച്ചർ.” അവൾ പറഞ്ഞു.
“ശരി, കുട്ടി നല്ലൊരു ടീച്ചറാകട്ടെ. അടുത്ത അജിത, പറയൂ കുട്ടീ “
അജിത ഇത്തിരി നേരം നാണിച്ചു നിന്നു. പിന്നെ മെല്ലെ പറഞ്ഞു.
“ടീച്ചറെ, എനിക്ക് ഡാൻസ് വലിയ ഇഷ്ടമാണ്. വലിയൊരു ഡാൻസുകാരിയാകണമെന്നാ ആഗ്രഹം. വീട്ടിൽ സമ്മതിക്കുമോ എന്നറിയില്ല.”
“നമുക്ക് ശ്രമിക്കാം, ഇനി ആനീ. നിനക്ക് ആരാകണം.”
“ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന എന്നെ അച്ഛന് പിറകെ വക്കീൽപ്പണിക്ക് വിടണമെന്ന് ‘അമ്മച്ചി പറയും. എനിക്കും അതാ മോഹം.”
“കുട്ടിയുടെ മോഹം നടക്കട്ടെ. അടുത്ത നിഷ. പറയൂ.”
നിഷ എന്ന സുന്ദരി കുട്ടി അൽപ്പ നേരം നഖം കടിച്ചു നിന്നു. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു.
“ഞാൻ പറയട്ടെ ടീച്ചറെ.”
“മടിക്കാതെ പറഞ്ഞുകൊള്ളൂ.” ഞാൻ ധൈര്യം കൊടുത്തു.
“എനിക്കൊരു സിനിമാനടിയാകാനാ മോഹം.” ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു.
അവളുടെ മുഖം വാടി.
“ഇതുകൊണ്ടാണ് ടീച്ചറെ ഞാൻ പറയാൻ മടിച്ചത്.”
“എല്ലാവരും ചിരി നിർത്തൂ. ഇവൾ സിനിമാതാരം തന്നെയാകും. നിഷ അത്രക്ക് സുന്ദരിയല്ലേ.” ഞാനതു പറഞ്ഞപ്പോൾ കുട്ടിയുടെ മുഖം ചിരിയിൽ വിടർന്നു.
ഇനി ആൺകുട്ടികളുടെ ബെഞ്ച്.
“സൂരജേ, നിനക്ക് ഭാവിയിൽ ആരാണ് ആകേണ്ടത്.”
അവൻ ഉത്സാഹത്തോടെ എഴുനേറ്റു നിന്നു.
“ടീച്ചറെ, തീർച്ചയായും ഞാനൊരു പോലീസ് ഓഫീസർ ആകും. എനിക്ക് അത്രക്ക് ഇഷ്ടമാ ആ ജോലി . എന്റെ കൂടെ വഴക്കു കൂടുന്നവന്മാരോട് ഇപ്പോഴേ ഞാൻ പറഞ്ഞിട്ടുണ്ട്, പോലീസ് ഓഫീസറാകുമ്പോൾ പിടിച്ചിട്ട് ഇടിക്കുമെന്ന്.” അവൻ ചുറ്റും നോക്കി കണ്ണുരുട്ടി.
” മോഹം നന്നാണ്. അത് നടക്കുകയും ചെയ്യട്ടെ. പക്ഷെ ഇപ്പോഴേ കൂട്ടുകാരെ ഇടിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട. മനുഷ്യത്വമുള്ള പോലീസ് ആകണം. കേട്ടോ.” അവൻ തലകുലുക്കി കൊണ്ട് ഇരുന്നു.
“ഇനി രാകേഷ് പറഞ്ഞോളൂ.”
സൗമ്യനായ രാകേഷ് എഴുനേറ്റു.
“ടീച്ചറെ, ഭാവിയിൽ ഒരു ഡോക്ടറാകാനാണ് ആഗ്രഹം. പാവപ്പെട്ട ആളുകളെ സൗജന്യമായി ചികില്സിക്കുന്ന ഡോക്ടർ.”
“ഒരു ഡോക്ടർ ഇതുവരെ വന്നില്ലല്ലോ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു. നല്ല ചിന്ത. മോനെ, നിന്റെ മോഹം നടപ്പിലാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.” മനസ്സ് നിറഞ്ഞു പറഞ്ഞു.
“നജീബ് എന്താ പതുങ്ങിയിരിക്കുന്നത് . എഴുനേറ്റാട്ടെ.” ക്ലാസ്സിലെ രണ്ടാം സ്ഥാനക്കാരനാണ് നജീബ്.
“എനിക്ക് എൻജിനീയർ ആകണം ടീച്ചറെ. എന്നിട്ട് എന്റെ കൊച്ചു വീടിന്റെ സ്ഥാനത്ത് ഉമ്മച്ചിക്ക് വലിയൊരു വീട് വച്ച് കൊടുക്കണം. ബാപ്പിച്ചി ഒത്തിരി ആഗ്രഹിച്ചതാണ്. അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ അത് നടന്നേനെ. പക്ഷെ ദുബായിൽ വച്ച് ഒരപകടത്തിൽ ബാപ്പിച്ചി പോയില്ലേ. ഞാൻ ആ ആഗ്രഹം സാധിക്കും.” അവന്റെ കണ്ണുകളിൽ നീർ തുളുമ്പി.
“തീർച്ചയായും നിന്റെ ആഗ്രഹം നടക്കും കുട്ടീ. ആ വീടിന്റെ പാലുകാച്ചിന് ടീച്ചർ വടിയും കുത്തി വരും.” കുട്ടികൾ ഉറക്കെ ചിരിച്ചു. നജീബിന്റെ കണ്ണുകളിലും ചിരി മിന്നി.
“ഇനി നമ്മുടെ ഒന്നാം റാങ്കുകാരൻ രതീഷ്. എത്രയും മിടുക്കനായ നീ എന്താഗ്രഹിച്ചാലും നടക്കും. പറഞ്ഞോളൂ. വലുതാകുമ്പോൾ ആരാകാനാണ് മോഹം.”
പഠിത്തത്തിൽ മിടുക്കൻ, നന്നായി പാടും, ചിത്രം വരക്കും. പക്ഷെ കണ്ണുകളിൽ എപ്പോഴും ശോകമാണ്. പല തവണ ചോദിച്ചിട്ടുണ്ടെങ്കിലും ഒന്നുമില്ല ടീച്ചറെയെന്ന പറഞ്ഞ് അവൻ ഒഴിയുകയാണ് പതിവ്.
രതീഷ് എഴുനേറ്റു നിന്ന് ചുറ്റുമൊന്നു നോക്കി. അവന്റെ ആഗ്രഹം കേൾക്കാൻ കുട്ടികൾ ചെവി കൂർപ്പിച്ചിരുന്നു. ഞാനും.
പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു തുടങ്ങി.
“ടീച്ചറെ, എന്റെ കൂട്ടുകാർ പറഞ്ഞത് പോലെ എനിക്ക് ഡോക്ടറോ പൊലീസോ ടീച്ചറോ ഒന്നുമാകേണ്ട. ഞാൻ അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല.” അവന്റെ സ്വരം ഇടറി.
“എന്താ രതീഷേ നീ പറയുന്നത്. വലുതാകുമ്പോൾ ആരാകണമെന്ന മോഹം എല്ലാ കുട്ടികൾക്കും കാണുമല്ലോ. എന്തായാലും നീ തുറന്നു പറയൂ.” ഞാൻ നിർബന്ധിച്ചു.
ആ കണ്ണുകൾ നിറഞ്ഞു വന്നു. പിന്നെയവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എനിക്ക് നല്ലൊരു അച്ഛനായാൽ മതി. മക്കളെ സ്നേഹിക്കുന്ന, അവർക്ക് കൂട്ടുകാരനായ ഒരച്ഛൻ.”
ക്ലാസ് നിശ്ശബ്ദമായി. ഞാൻ അവന്റെ അടുത്ത് ചെന്നു.
“അതെ ടീച്ചറെ, മക്കൾക്ക് കൂട്ടുകാരനായ ഒരച്ഛനെയാണ് ഞാൻ മോഹിച്ചത്. പക്ഷെ കിട്ടുന്നത് മുഴുവൻ കൂട്ടു കൂടി മദ്യപിച്ചിട്ട് വീട്ടിൽ വന്ന് ബഹളമുണ്ടാക്കുന്ന ഒരച്ഛനാണ് എന്റേത്. രാത്രിയിൽ വീട്ടിലെത്തിയാൽ അമ്മയെയും എന്നെയും അനിയനെയും തല്ലും. അച്ഛമ്മയെ ചീത്ത പറയും. ഞങ്ങൾക്ക് ഒന്നും വാങ്ങിത്തരില്ല. എന്റെ പാവം അമ്മ അങ്കണവാടിയിൽ ടീച്ചറായതു കൊണ്ടാണ് ഞങ്ങൾ ആഹാരം കഴിക്കുന്നത്. ഈ രാകേഷ് എന്റെ കൂട്ടുകാരനാണ്. ചില വൈകുന്നേരങ്ങളിൽ ഞാൻ അവന്റെ വീട്ടിൽ പോകാറുണ്ട്. രാകേഷിന്റെ അച്ഛൻ ഓഫീസിൽ നിന്ന് വന്നു കഴിഞ്ഞാൽ എത്ര രസമാണെന്നോ. അങ്കിൾ വരുമ്പോൾ കയ്യിൽ ഒരു പലഹാരപ്പൊതി കാണും. ഞാനുണ്ടെങ്കിൽ എന്റെ കയ്യിലാണ് അത് തരുന്നത്. രാകേഷും അനിയനും ഞാനും കൂടി വരാന്തയിലിരുന്ന് അത് കഴിക്കും. അപ്പോൾ അവന്റെ അമ്മ ചായ കൊണ്ട് തരും. അപ്പോഴേക്കും അങ്കിൾ കുളി കഴിഞ്ഞെത്തും. പിന്നെ മുറ്റത്ത് പലതരം കളികളാണ്. ആന്റി വരാന്തയിലിരുന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. അതെ ടീച്ചറെ, വലുതാകുമ്പോൾ എനിക്ക് രാകേഷിന്റെ അച്ഛനെപ്പോലെ നല്ല ഒരച്ഛനാകണം.”
ആ കുഞ്ഞു മനസ്സിന്റെ വിങ്ങൽ ഞാൻ തൊട്ടറിഞ്ഞു. അവനെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ഉമ്മ വച്ച് കൊണ്ട് ഞാൻ ഉറക്കെ പ്രാർത്ഥിച്ചു.
“ഈശ്വരാ, നീ ഇവനോടൊപ്പമുണ്ടായിരിക്കണേ.” ആ ക്ലാസ്സിലെ ഇരുപത്തിയഞ്ചു കുഞ്ഞു മനസ്സുകളിലും അതേ പ്രാർത്ഥന തന്നെയായിരിക്കും.
#എന്റെരചന ബ്ലോഗ് മത്സരം#ഞാൻ വലുതാകുമ്പോൾ


1 Comment
ആ അച്ഛൻ അവൻ്റെ മനസ്സിൽ അത്രയേറെ മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അച്ഛന്മാരെ ഇന്നും കാണാം നല്ലെഴുത്ത് മിനീ♥️👌🌹