മലയാളസാഹിത്യത്തിലെ അതികായന്മാരെ ആദരിച്ചുക്കൊണ്ടുതന്നെ പറയട്ടെ, നമ്മുടെ ആസ്വാദനശീലങ്ങളും നിരൂപണരീതികളും ഇന്നും ചില നിശ്ചിതവട്ടമേശകൾക്കു ചുറ്റുംമാത്രമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഏതു സാഹിത്യസദസ്സിലും ചർച്ചകളിലും സോഷ്യൽമീഡിയയിടങ്ങളിലും എം.ടി. വാസുദേവൻനായരുടെ മഞ്ഞിനെക്കുറിച്ചോ നാലുകെട്ടിനെക്കുറിച്ചോ വൈക്കംമുഹമ്മദ്ബഷീറിന്‍റെ പാത്തുമ്മയുടെ ആടിനെക്കുറിച്ചോ സുൽത്താന്‍റെ നിഷ്കളങ്കഹാസ്യത്തെക്കുറിച്ചോ രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ അതു വലിയൊരു അപരാധമായിക്കാണുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. എം.ടി.യെക്കുറിച്ചും ബഷീറിനെക്കുറിച്ചും പറഞ്ഞില്ലെങ്കില്‍ നമ്മുടെ സാഹിത്യബോധം മോശമായിപ്പോയി എന്നാണ് പൊതുവായ ചിന്ത. തീർച്ചയായും അവർ മലയാളിയുടെ അക്ഷരപുണ്യങ്ങളാണ്; നമ്മുടെ വായനയുടെ അടിത്തറ പണിതവരുമാണ്. എന്നാൽ, കാലവും ജീവിതസാഹചര്യങ്ങളും മനുഷ്യൻ ജീവിക്കുന്ന ആവാസവ്യവസ്ഥയും മാറിമറിഞ്ഞിട്ടും നമ്മളിന്നും ആ പഴയ മഞ്ഞിൽത്തന്നെ തണുത്തുവിറച്ചുനില്ക്കണോ? മാറിയ കാലത്തിന്‍റെ എഴുത്തുകളെ കാണാതെപോകുന്നത് സാഹിത്യപരമായ അന്ധതയല്ലേ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നാലുകെട്ടുകളുടെയും ഇടവഴികളുടെയും നിലാവിന്‍റെയും നിളയുടെയും തീരങ്ങളുടെയും ഗൃഹാതുരത്വം പേറുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇന്നത്തെ മനുഷ്യൻ ജീവിക്കുന്നത് അണുകുടുംബങ്ങളിലാണ്; ഫ്ലാറ്റുകളിലും കോൺക്രീറ്റുകാടുകളിലും ആഗോളീകരണത്തിന്‍റെ വിരൽത്തുമ്പിലുമാണ്. മനുഷ്യൻ ജീവിക്കുന്ന ആവാസവ്യവസ്ഥതന്നെ മാറുമ്പോൾ അവന്‍റെ ചിന്തകളും അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും മാറും.
ഇന്നത്തെ മലയാളി നേരിടുന്ന അസ്തിത്വപ്രതിസന്ധികൾ, ഡിജിറ്റൽലോകത്തെ ഏകാന്തത, സൈബറിടങ്ങളിലെ ആക്രമണങ്ങൾ, മാറിയ പ്രണയ-കുടുംബസങ്കല്പങ്ങൾ, കരിയറിനു പിന്നാലെയുള്ള നെട്ടോട്ടങ്ങൾ സൃഷ്ടിക്കുന്ന മാനസികസമ്മർദ്ദങ്ങൾ, യുദ്ധഭീതി സാധാരണന്‍റെ മനസ്സില്‍ സൃഷ്ടിക്കുന്ന വ്യഥകള്‍, ഒറ്റപ്പെടലിന്‍റെ തേങ്ങലുകള്‍, ശാസ്ത്രവും സാങ്കേതികവിദ്യകളും അടുത്ത തലമുറയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭീതിയെക്കുറിച്ചുള്ള ചിന്തകള്‍, ജാതി-മത-വര്‍ഗ്ഗചിന്തകളുടെ ക്രൂരഭാവങ്ങള്‍, സ്വസ്തത തേടിയുള്ള പലായനങ്ങള്‍, ഇങ്ങനെയുള്ള അനന്തമായ സമകാലികവിഷയങ്ങളെ അങ്ങേയറ്റം തീവ്രതയോടെ കൈകാര്യംചെയ്യുന്ന, ഇന്നത്തെ കാലത്തെ മനുഷ്യജീവിതത്തിന്‍റെ വിങ്ങലുകളും സംഘർഷങ്ങളുമൊക്കെയുള്ള ധാരാളം കൃതികൾ ഇന്നു മലയാളത്തിലുണ്ടാകുന്നുണ്ട്. ചില പുഴകളുടെ തീരത്തും പുണ്യസ്ഥലങ്ങളിലുംമാത്രം കെട്ടിയിട്ട സാഹിത്യബോധത്തിൽനിന്ന് പുതിയ തലമുറയിലെ എഴുത്തുകാർ ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞു. എന്നാൽ ആസ്വാദകരും നിരൂപകരും ഇപ്പോളും പഴയ പുഴകളുടെ തീരത്തുനിന്നും പുണ്യസ്ഥലത്തുനിന്നും വിട്ടുമാറാതെ നില്ക്കുകയാണ്; പുതിയതിനെക്കുറിച്ചൊന്നും ആരും സംസാരിക്കുന്നതേയില്ല. അഥവാ സംസാരിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്നു പിന്നില്‍ ചില കച്ചവടതാത്പര്യങ്ങള്‍ ഉണ്ടെന്നത് സാഹിത്യത്തിനു ഭൂഷണവുമല്ല.
പഴയ കൃതികളുടെ ഒപ്പംനില്ക്കാൻ പുതിയ എഴുത്തുകൾക്ക് ആവുന്നില്ല എന്ന വാദം കേവലം ഒരു മുൻവിധിമാത്രമാണ്. ഇതു പുതിയ എഴുത്തുകാരെയും അവരുടെ സർഗ്ഗാത്മകതയെയും മനഃപൂർവ്വം തളർത്താൻവേണ്ടിയുള്ള ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ എഴുത്തുരീതികളും രാഷ്ട്രീയവുമുണ്ട്. എം.ടി.യും ബഷീറും സൃഷ്ടിച്ച ഭാവുകത്വമല്ല ഇന്നത്തെ വായനക്കാർക്കു വേണ്ടത്. അവർക്ക് ഇന്നത്തെ ജീവിതത്തിന്‍റെ പൊള്ളലുകൾ എഴുതുന്നവരെയാണ് ആവശ്യം. പുതിയ എഴുത്തുകാർ കാപട്യങ്ങളില്ലാതെ സമകാലികമനുഷ്യന്‍റെ വിങ്ങലുകൾ പച്ചയായി എഴുതുമ്പോൾ, അതിനെ ക്ലാസിക്നിലവാരമില്ലെന്നു പറഞ്ഞ് തള്ളിക്കളയുന്നത് പുതിയ കാലത്തോടും സാഹിത്യത്തോടും ചെയ്യുന്ന വലിയ അനീതിയാണ്. ചരിത്രവും പുരാണങ്ങളുംമാത്രം പുനരാഖ്യാനം ചെയ്യുന്നതല്ല സാഹിത്യം; ജീവിക്കുന്ന കാലത്തിന്‍റെ മിടിപ്പറിയുന്നതുംകൂടെയാണ്.
ഈ സാഹിത്യചർച്ചകളിൽ ഏറ്റവും രസകരവും വിരോധാഭാസവുമായ വസ്തുത മറ്റൊന്നാണ്. എം.ടി.യെയും ബഷീറിനെയുംകുറിച്ചു വാതോരാതെ സംസാരിക്കുന്നവർപോലും അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കേശവദേവിനെക്കുറിച്ചോ തകഴിയെക്കുറിച്ചോ ഉറൂബിനെക്കുറിച്ചോ ഓർക്കാറില്ല എന്നതാണത്!
തകഴി: സാധാരണക്കാരന്‍റെ പട്ടിണിയെയും കർഷകത്തൊഴിലാളിയുടെ വർഗ്ഗസമരങ്ങളെയും പച്ചയായി എഴുതി. എന്നാൽ ഇന്നത്തെ ചർച്ചകളിൽ പലപ്പോളും അദ്ദേഹം പരാമർശിക്കപ്പെടാറില്ല.
കേശവദേവ്: സമൂഹത്തിലെ അനീതികൾക്കെതിരേ വിപ്ലവാത്മകമായി തൂലിക ചലിപ്പിച്ച ദേവിനെ പുതുതലമുറയിലെ പലരും മറന്നു.
ഉറൂബ്: മനുഷ്യമനസ്സിന്‍റെ വിചിത്രഭാവങ്ങളെയും സങ്കീർണ്ണതകളെയും അതിമനോഹരമായി ആവിഷ്കരിച്ചയാളാണ്. അദ്ദേഹവും സാഹിത്യസദസ്സുകളിൽ അദൃശ്യനാണ്.
ഇവരെയൊക്കെ സൗകര്യപൂർവ്വം മറന്നുകൊണ്ട്, ചില പ്രത്യേകകൃതികളെമാത്രം വിഗ്രഹവൽക്കരിച്ച് പൂജിക്കുന്നത് സാഹിത്യത്തോടുള്ള ആത്മാർത്ഥതകൊണ്ടല്ല. മറിച്ച്, “ഞാൻ എം.ടി.യെയും ബഷീറിനെയും വായിച്ചവനാണ്” എന്നു കാണിച്ച് സമൂഹത്തിൽ മാന്യതയും ഉയർന്ന സാഹിത്യബോധവും ചമയാനുള്ള ചിലരുടെ എളുപ്പവഴികൾമാത്രമാണ്.
ഭൂതകാലക്കുളിരിൽമാത്രം അഭയം കണ്ടെത്തുന്നവർ സമകാലികസാഹിത്യത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ കാണാതെപോവുകയാണ്. ‘പഴയതൊക്കെ പൊന്ന്, പുതിയതൊക്കെ ചരട്’ എന്ന ചിന്താഗതി മലയാളസാഹിത്യത്തിന്‍റെ വളർച്ചയെയാണ് തടസ്സപ്പെടുത്തുന്നത്. എം.ടി.യുടെ കാലത്ത് അദ്ദേഹവും എഴുതിയത് അന്നത്തെ ജീവിതമായിരുന്നു. അല്ലാതെ അതിനും നൂറ്റാണ്ടുകൾക്കുമുമ്പുള്ള കാര്യങ്ങളല്ല. അതുകൊണ്ടാണ് അത് അന്നു തരംഗമായത്. അതേ യുക്തി ഇന്നത്തെ എഴുത്തുകാർക്കും ബാധകമാണ്.
പഴയ കൃതികളെയും വരേണ്യമാതൃകകളെയും ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇന്നത്തെ മനുഷ്യന്‍റെ ഉത്കണ്ഠകളും രാഷ്ട്രീയവും സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന പുതിയ കൃതികളെയും എഴുത്തുകാരെയും നമ്മൾ തുറന്ന മനസ്സോടെ സ്വീകരിക്കേണ്ടതുണ്ട്. സാഹിത്യമെന്നതു കെട്ടിക്കിടക്കുന്ന കുളമല്ല, അത് ഒഴുകുന്ന പുഴയാണ്. ഒഴുകുന്ന പുഴയിലെ പുതിയ വെള്ളത്തെ കാണാതെ, വറ്റിവരണ്ട പഴയ കൈവഴികളെമാത്രം നോക്കി നെടുവീർപ്പിടുന്നതു നിറുത്താൻ സമയമായിരിക്കുന്നു. പുതിയ കാലത്തെ വരികൾക്കിടയിലൂടെ ജീവിക്കുന്ന മനുഷ്യനെ വായിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കണം; തുറന്നേ മതിയാവൂ.
ബാബുപോൾ തുരുത്തി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

