ചില പുസ്തകങ്ങൾ നമ്മെ തിരഞ്ഞു വരുന്നത് ഒരു നിയോഗം പോലെയാണ്. നസീഫ് കലയത്തിന്റെ ‘ഖദീജ’ എന്ന നോവൽ എന്റെ കൈകളിൽ എത്തിയതും അങ്ങനെയായിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള, ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടി അവളുടെ കോളേജ് ലൈബ്രറിയിൽ നിന്നും എടുത്തുകൊണ്ടുവന്നതായിരുന്നു ഈ പുസ്തകം. എന്നാൽ, “ഒന്നോ രണ്ടോ പേജ് വായിച്ചപ്പോഴേക്കും എന്തോ എനിക്കിത് ഇഷ്ടപ്പെടുന്നില്ല ചേച്ചി” എന്ന് പറഞ്ഞ് അവളത് മാറ്റിവെച്ചു. “ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാം” എന്ന് പറഞ്ഞ് ഞാൻ അത് വായിക്കാൻ തുടങ്ങി.
വായിച്ചു തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇതാണ് യഥാർത്ഥത്തിൽ ജനറേഷൻ ഗ്യാപ്പ്. ഇന്നത്തെ ന്യൂജെൻ കുട്ടികൾക്ക് ചിലപ്പോൾ ഇങ്ങനെയുള്ള പുസ്തകങ്ങളിലെ പ്രണയങ്ങൾ ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നതായിരിക്കില്ല. ഇന്നത്തെ തലമുറയിലെ പ്രണയങ്ങളിലോ കുടുംബജീവിതങ്ങളിലോ പലപ്പോഴും കാണാതെ പോകുന്ന പരസ്പര വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും ആഴം എത്രത്തോളമുണ്ടെന്ന് എന്റെ മനസ്സിനെ വീണ്ടും ഓർമ്മിപ്പിച്ച വായനയായിരുന്നു ഇത്. ഒരു എഴുപതുകളുടെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കഥ, കേവലമൊരു ശുദ്ധ പ്രണയത്തിനപ്പുറം എന്റെ ഹൃദയത്തെ അത്രമേൽ ആഴത്തിൽ സ്പർശിച്ചുകളഞ്ഞു.
ഈ നോവലിന്റെ ജീവന്റെ ജീവൻ തുടിക്കുന്നത് രണ്ട് സ്ത്രീകളിലൂടെയാണ്. അതിലൊന്ന് ഒരിക്കലും തുറന്നുപറയാൻ കഴിയാത്ത പ്രണയം മനസ്സിലിട്ട് മരിക്കുവോളം അബുവിനെ സ്നേഹിച്ച “ആയിഷ” ആണ്. ഏതൊരു മനുഷ്യനും ആദ്യത്തെ പ്രണയം ഒരിക്കലും മറക്കില്ല, മരണം വരെയും അത് ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ജീവനോടെ ഇരിക്കും. വല്ലപ്പോഴുമൊക്കെ ഹൃദയത്തിലേക്ക് ചെറിയ രീതിയിൽ തുളച്ചുകയറുന്ന ഒരു സൂചിമുന പോലെ ആ പ്രണയം നമ്മെ നോവിച്ചുകൊണ്ടിരിക്കും. മരണത്തിലേക്ക് നടന്നുപോകുമ്പോൾ പോലും താൻ സ്നേഹിച്ചയാൾക്ക് ഒരു നല്ല ജീവിതം ഉണ്ടാകണം എന്ന് മാത്രമായിരുന്നു ആയിഷയുടെ മനസ്സിൽ. അവളുടെ ദുരന്തത്തിൽ പോലും അബുവിന് അവൾ താങ്ങാവുകയായിരുന്നു.
രണ്ടാമത് അബുവിന്റെ ഭാര്യയായ “ഖദീജ”യാണ്. ഒരു ഭർത്താവിനെ ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു ഭാര്യ ഈ ലോകത്തുണ്ടാകില്ല എന്ന് തോന്നിപ്പോകുംവിധമാണ് ഖദീജ എന്ന കഥാപാത്രം. അബുവിന്റെ ഓരോ ചലനങ്ങളിൽ പോലും അവന്റെ സുഖദുഃഖങ്ങളും മനസ്സും തിരിച്ചറിയാൻ ഖദീജയ്ക്ക് കഴിഞ്ഞ്. കൂടെയുണ്ടാകുന്ന പങ്കാളി നമ്മെ അത്രമാത്രം ആത്മാർത്ഥമായും പൂർണ്ണതയോടും കൂടി സ്നേഹിക്കുകയാണെങ്കിൽ, നമ്മൾ അറിയാതെ അവരിലേക്ക് അടിമപ്പെട്ടുപോകും. ആ അടിമപ്പെടലും ഒരുപക്ഷേ മനോഹരമായ പ്രണയമാണ് എന്ന് ഖദീജ തെളിയിക്കുന്നു.
കഥ അവസാന ഭാഗങ്ങളിലേക്ക് കടക്കുമ്പോൾ എന്റെ ഹൃദയത്തിൽ ഏറ്റവും വലിയൊരു നോവായി അവശേഷിക്കുന്നത്, സുഡാനിൽ നിന്നും ഹജ്ജ് കഴിഞ്ഞ് കപ്പൽയാത്ര വഴി തിരികെ നാട്ടിലെത്തുമ്പോഴുള്ള രംഗമാണ്. സുഡാനിൽ നിന്നും ഹജ്ജ് കഴിഞ്ഞ് കപ്പൽയാത്ര വഴി തിരികെ നാട്ടിലെത്തുമ്പോഴുള്ള രംഗമാണ്. നാട്ടിലെത്താൻ കൊതിച്ചുള്ള ആ മടക്കയാത്രയ്ക്കിടയിലാണ് കപ്പലിൽ വെച്ച് വസൂരി പടർന്നുപിടിക്കുന്നത്. രോഗം ബാധിച്ച ഡോക്ടറുടെ ഭാര്യയെയും കുഞ്ഞിനെയും ബാക്കിയുള്ളവർക്ക് വസൂരി പകരാതിരിക്കാൻ ഒരു ചെറിയ തോണിയിലേക്ക് മാറ്റുമ്പോൾ, അവരെ മരണത്തിലേക്ക് തനിച്ചാക്കി വിട്ടുകൊടുക്കാൻ ആ ഡോക്ടറുടെ മനസ്സ് സമ്മതിക്കുന്നില്ല. തനിക്കും അവരോടൊപ്പം പോകണമെന്ന് പറഞ്ഞ് ആ തോണിയിലേക്ക് ചാടുന്ന ഡോക്ടറുടെ സ്നേഹം വായനക്കാരന്റെ കണ്ണ് നിറയിക്കും.ആഴ്ചകൾ പിന്നിട്ട് നാട്ടിൽ എത്തുമ്പോഴാണ് ഖദീജയ്ക്ക് വസൂരി പിടിപെടുന്നത്. രോഗം ബാധിച്ച അവൾക്ക് കുറച്ചുനാൾ ഒറ്റപ്പെട്ട ഒരു വീട്ടിൽ കഴിയേണ്ടി വരുന്നു. ആ സമയത്തും അവളെ തനിച്ചാക്കാതെ ഭർത്താവ് കൂടെത്തന്നെയുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ അത്രയധികം സ്നേഹിക്കുന്ന ഭർത്താവിനെയും തന്റെ കുഞ്ഞിനെയും വിട്ട് അവൾ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. മരണത്തിലേക്ക് പോകുമ്പോൾ പോലും അവളുടെ ആ ആത്മാർത്ഥമായ സ്നേഹത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല.
സത്യത്തിൽ നമ്മൾ ഒരു സിനിമ കാണുമ്പോൾ, അത് മനസ്സിന് അത്രയും ആഴത്തിൽ പതിയുമ്പോൾ നമ്മുടെ കണ്ണ് നിറയാറില്ലേ? അതിനേക്കാൾ എത്രയോ അപ്പുറത്തായിരുന്നു എനിക്ക് ഈ നോവൽ വായിച്ചു അവസാനിപ്പിച്ച നിമിഷം. ഞാൻ കരഞ്ഞുപോയി, സത്യമായിട്ടും ഞാൻ കരഞ്ഞുപോയി! കൂടെയുള്ളയാളുടെ ആത്മാർത്ഥമായ പ്രണയത്തെ തിരിച്ചറിഞ്ഞ് അതിൽ ലയിച്ചുചേരുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നതെന്ന് ഈ നോവൽ നമ്മോട് പറയുന്നു. വായന കഴിഞ്ഞാലും അബുവിന്റെയും ഖദീജയുടെയും ആഴമേറിയ ആത്മബന്ധം എന്റെ മനസ്സിൽ വലിയൊരു വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നു.
മനസ്സിനെ ഇത്രത്തോളം ഉലച്ചുകളഞ്ഞ, പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും വറ്റാത്ത ഈ നീരുറവ വായനക്കാർക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരൻ നസീഫ് കലയത്തിന് ഹൃദയം നിറഞ്ഞ നന്ദി. വായന കഴിഞ്ഞാലും ഈ ഖദീജയും അബുവും ആയിഷയുമെല്ലാം വായനക്കാരുടെ മനസ്സിൽ ഒരു പ്രണയസുഗന്ധമായി എന്നും ജീവിക്കും.

