ആർ രാജശ്രീ എഴുതിയ ആത്രേയകം എന്ന നോവൽ, റാം ആനന്ദിക്കു ശേഷം മനസ്സിനെ പിടിച്ചിരുത്തി. ഒറ്റ ഇരുപ്പിൽ വായിച്ച് തീർക്കാൻ ആഗ്രഹിച്ച ഒരു നോവൽ. ‘കല്യാണിയുടെയും ദാക്ഷായണിയുടെയും കത’ വടക്കേ മലബാറിലെ നാടൻ ഭാഷാ ശൈലികൊണ്ടും നർമ്മരസപ്രധാനമായും ആണ് നമുക്കു മുന്നിൽ എത്തിയതെങ്കിൽ ആത്രേയകം പുരാണത്തെയും ഫിക്ഷനെയും ചേർത്തിണക്കി വായനയുടെ വാതായനങ്ങൾ മലർക്കെ തുറന്നു തന്നു.
ഓരോ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും നിരമിത്രനും ഇളയും ആത്രേയകത്തിലെ പ്രധാന ശുശ്രൂഷകനും ഇളയുടെ മുത്തച്ഛനുമായ ചൂഡകനും എല്ലാം മനസ്സിൽ മായാതെ നിൽക്കുന്നു.
അശരണർക്കും അനാഥർക്കും ആഗതമോതിയ ആത്രേയകത്തിലേക്ക് വന്നെത്തിയ നിരമിത്രൻ. എല്ലാ തരത്തിൽ പെട്ട മനുഷ്യർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഈ ലോകത്ത് ജീവിക്കാൻ അർഹതയുണ്ടെന്നും ഓരോർത്തർക്കും അവരവരുടേതായ കഴിവുകൾ ഉണ്ടെന്ന് നിരമിത്രനിലൂടെ മനസ്സിലാക്കി തരുന്നു. നമ്മൾ പുരാണങ്ങളിൽ വായിച്ച് സത് ഗുണ സമ്പന്നരെന്ന് മനസ്സിൽ പ്രതിഷ്ഠിച്ച പലരൂപങ്ങളും തകർന്നടിയുന്ന കാഴ്ചയാണ് കുന്തിദേവിയുടെയും അർജുനൻ്റെയുമൊക്കെ പ്രവർത്തിയിലൂടെ കാണാൻ കഴിയുന്നത്.
സ്ത്രീകൾ സഹിക്കാൻ മാത്രം വേണ്ടി ജനിച്ചവരാണെന്ന് ഊന്നി പറയുന്ന ഒരു പാട് സന്ദർഭങ്ങളും ഇതിൽ വരുന്നു. എന്തു കൊണ്ടും ഏറ്റവും മികച്ച നോവലുകളിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ഒരു പുസ്തകം. ആഴത്തിലുള്ള അറിവും കഠിന പ്രയത്നവും വേണം ഇത്തരമൊരു നോവലിനെ ജനങ്ങളിലെത്തിക്കാൻ. അതുകൊണ്ടു തന്നെ രാജശ്രീ ആർ എന്ന എഴുത്തു കാരി എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.
ആത്രേയൻമാർ പുരാതന കാലത്തെ ആതുര ശ്രുശൂഷകരാണെന്ന അറിവ് പുതിയതായിരുന്നു. പുസ്തകം വായിച്ചു തീർന്നപ്പോൾ എന്തെന്നില്ലാത്ത വികാരങ്ങളുടെ വേലിയേറ്റമായിരുന്നു മനസ്സിൽ. ഇന്ന് കോട്ടക്കൽ മാതൃഭൂമിയിൽ രാജശ്രീ മാഡം വന്നിരുന്നെങ്കിലും കാണാൻ കഴിയാത്തതിൽ ഒരുപാട് സങ്കടം. മുരളിയേട്ടൻ പോയി അവർ ഒപ്പു വെച്ച പുസ്തകവുമായി വന്നപ്പോൾ ആ നഷ്ടബോധം ഇരട്ടിച്ചു. ഒപ്പം ചെറിയ ഒരു അസൂയയും. ഇനിയും ഇത്തരം നോവലുകളിലൂടെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ……..🙏

