ഉച്ചയ്ക്ക് ഭക്ഷണവുമായി സ്മിത വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. രണ്ടു പാത്രത്തിലായി ചോറും കറികളും എടുത്ത് വെച്ചിട്ട് അവൾ വിളിച്ചു. അവളോടൊപ്പം ഇരുന്ന് കഴിച്ചു. നിശ്ശബ്ദനായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മാവനെ ശ്രദ്ധിച്ചിട്ട് അമ്മാവൻ വല്ലാതെ മാറിപ്പോയല്ലോ എന്ന് സ്മിത മനസ്സിൽ ഓർത്തു.
പണ്ടും ഡിസ്സിപ്ലിന്റെ കാര്യത്തിൽ കടുത്ത നിർബന്ധക്കാരനായിരുന്നു. ഭക്ഷണ മേശയിൽ സംസാരമോ മറ്റു ശബ്ദങ്ങളോ പാടില്ലെന്ന് ശഠിച്ചിരുന്നു. പക്ഷേ എപ്പോഴും വളരെ ഊർജ്വസ്വലനായേ കണ്ടിട്ടുള്ളു. നല്ല ഭംഗിയായി മാത്രം വസ്ത്രം ധരിച്ച്, ചിരിച്ച മുഖത്തോടെ നടക്കുന്ന ഒരാൾ. ശക്തമായ വ്യക്തിത്വം എന്ന് ആർക്കും ഒറ്റനോട്ടത്തിൽ തന്നെ തോന്നുന്ന വിധം പെരുമാറ്റം. ഒരു മാതിരി ഉള്ള പ്രശ്നങ്ങൾ ഒന്നും ഒരിക്കലും അമ്മാവനെ ബാധിച്ചു കണ്ടിട്ടില്ല. ആ കോൺഫിഡൻസ് ഒക്കെ കുറഞ്ഞ പോലെ തോന്നുന്നു. ഒറ്റപ്പെടൽ വല്ലാതെ തളർത്തിയിരിക്കുന്നു.
അപ്പൂപ്പനുമായിട്ട് അമ്മാവന് വളരെ അധികം അടുപ്പം ഉണ്ടായിരുന്നു. സാധാരണ എല്ലാവരും ഒരു അത്യാവശ്യ ഘട്ടത്തിൽ ‘അമ്മേ ‘ എന്ന് വിളിക്കുമ്പോൾ അമ്മാവൻ ‘അച്ഛാ ‘ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുന്നത് കേട്ടിട്ടുണ്ട്.ഇപ്പോൾ അമ്മായിയും ഇല്ല. പദ്മിനി തനിക്ക് ആരായിരുന്നുവെന്ന് ഇപ്പോൾ അമ്മാവന് മനസ്സിലാകുന്നുണ്ട്.
കൈ കഴുകി തിരിഞ്ഞപ്പോൾ സ്മിത വിളിച്ചു പറഞ്ഞു ‘അമ്മാവാ, നോക്ക് ആരൊക്കെയാ വന്നിരിക്കുന്നതെന്ന്?’ വരാന്തയിലേക്ക് ഇറങ്ങി ചെന്നപ്പോൾ അനുവും സന്ദീപും മോളും. “അച്ഛാ” അനു ഓടി വന്ന് അച്ഛന്റെ കൈകൾ കയ്യിലെടുത്തു. ഹരീന്ദ്രൻ പെട്ടെന്ന് കൈ വിടുവിച്ചു.
“അച്ഛന് എന്നോട് പിണക്കമാണോ? ഇത്രേം നാൾ ഞാൻ വരാഞ്ഞത് അച്ഛനോട് പറയാതെ ഞാൻ സന്ദീപിന്റെ കൂടെ പോയത് അച്ഛന് ഇഷ്ടപ്പെടുമോ എന്നോർത്ത് പേടിച്ചിട്ടാണ്”
“മോളെ, ഞാൻ കൈ വിടുവിച്ചത്, എന്റെ സ്കിൻ കംപ്ലയിന്റ് വിറ്റിലിഗോ (വെള്ളപ്പാണ്ട്) കൊണ്ടാണ്.
ഇത് പകരില്ല എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഈ നാട്ടുകാർക്ക് അത്ര വിശ്വാസമല്ല. അതാണ് ഒരു സഹായത്തിനുപോലും ആരെയും വെക്കാത്തത്.”
“അച്ഛാ ഇത് പകരില്ല. പേടിക്കണ്ട കാര്യമില്ല. മോളെ അമ്മൂട്ടീ, അപ്പൂപ്പനോട് വിശേഷം ഒക്കെ പറയെടാ.”
“സന്ദീപേ, വാ ഇരിക്ക്.” ഹരീന്ദ്രൻ മരുമോനെ അകത്തോട്ടു വിളിച്ചു. “ഊണ് കഴിഞ്ഞാണോ നിങ്ങൾ ഇറങ്ങിയത്?”
“ഈ സ്മിത ചേച്ചി പറഞ്ഞു, ഇവിടെ ഒന്നും വെച്ചില്ല… നിങ്ങൾ ഊണ് കഴിച്ചിട്ട് വന്നാൽ മതിയെന്ന്.”
“എടി കുറുമ്പി, നിനക്ക് അമ്മായി അമ്മ ചോറ് തിന്നാൻ വേണ്ടി അവിടെ നിന്നിട്ട് എന്നെ കുറ്റം പറയുന്നോ.
ആ…. ദേ, അമ്മമ്മയും അമ്മയും എത്തിപ്പോയെ…
അമ്മേ, ദേ ഇവിടെ. ഇങ്ങോട്ട് നോക്ക്.
തറവാട്ടിൽ കയറാതെ രണ്ടു പേരും നേരെ ഹരിയുടെ വീട്ടിലേക്ക് പോന്നു.
“ആഹ്. എല്ലാവരും ഇവിടുണ്ടല്ലോ.”
ഹരീന്ദ്രൻ ഓടിപ്പോയി അമ്മയുടെ കൈ പിടിച്ച് അകത്തോട്ട് കയറ്റി. മനസ്സിൽ ഒരായിരം വട്ടം അമ്മയോട് മാപ്പിരന്നു. അമ്മ മോനെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്തു. പിറന്ന സമയത്ത് കൊടുത്ത പോലെ നിറച്ച് ഉമ്മ കൊടുത്തു. ഹരി പെട്ടെന്ന് പിന്മാറി.
“വേണ്ടമ്മേ, എനിക്ക് ഒരു സ്കിൻ പ്രോബ്ലം ഉണ്ട്. അമ്മയ്ക്ക് പകർന്നാലോ?”
നിറഞ്ഞ ചിരിയോടെ അവർ ആ കൈകൾ കവർന്നെടുത്തു. “ഞാനങ്ങു സഹിച്ചെടാ!”
ഹരി സന്തോഷം മറച്ചു വെക്കാതെ പറഞ്ഞു.
“പ്രഭേ, ഇന്ന് ഇവിടെ കൂടാം. എത്ര നാളായി എല്ലാവരേം ഒന്നും കണ്ടിട്ട്.”
“അതിനെന്നാ ചേട്ടാ, അങ്ങനാവട്ടെ. കേൾക്കാനും പറയാനും ഒത്തിരി വിശേഷങ്ങൾ ഉണ്ടല്ലോ.”
അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട്…അമ്മയുടെ മടിയിൽ തല വെച്ചു കൊണ്ട്… ആത്മ നിർവൃതിയിൽ അയാൾ കിടന്നു. 45 വർഷത്തിന് ശേഷം….. അമ്മയുടെ കൈ വിരലുകൾ മകന്റെ മുടിയിൽ മൃദുവായി തഴുകി കൊണ്ടിരുന്നു. ഒരു കൊച്ചു കുട്ടിയുടെ സുരക്ഷിതത്തോടെ അയാൾ ഒന്ന് മയങ്ങി.
അനുവിനെ അടുക്കയിലേക്ക് കണ്ണ് കാണിച്ച് വിളിച്ച സ്മിത കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു.
” പെണ്ണ് ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ. പ്രണയത്തിൽ പുതിയ അദ്ധ്യായങ്ങൾ വല്ലതും രചിക്കപ്പെട്ടോ?
“പെർഫെക്ഷനിസ്റ്റുകൾക്ക് പ്രണയം പറഞ്ഞിട്ടുണ്ടോ ഗുരുവേ… പ്രണയം പൂത്തു തളിർത്തു നിൽക്കണത് ഞാൻ കണ്ടേ. ഉണ്ണി വയർ.. ഉഹ്മ്.. എത്രാമത്തെ മാസം ആണ് ഓടുന്നത്.”
കപട നാണം അഭിനയിച്ചു കൊണ്ട് സ്മിത കൈ മടക്കി കാണിച്ചു.. . നാല്.
പ്രഭ കടന്നു വന്നിട്ട് ചോദിച്ചു, “ഇവിടുത്തെ നിലവിളക്ക് എന്ത്യേ. മക്കളെ? പണിക്കാര് പോകുന്നതിനു മുമ്പ് പുളിയും മറ്റും ഇട്ട് ഒന്നും മിനുക്കി എടുക്കണം.
മോളെ അനു, ഇന്ന് ഏതായാലും അഞ്ച് തിരിയിട്ട് കത്തിച്ചു വെക്കണം. ഐശ്വര്യ ദേവത കടന്നു വരട്ടെ. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധം എല്ലാവരുടെയും ആത്മാവിനെയും മനസ്സിനെയും സുഗന്ധ പൂരിതമാക്കട്ടെ…..
അവസാനിച്ചു..


1 Comment
Pingback: അവസ്ഥാന്തരങ്ങൾ പാർട്ട് 5 - By Rani Varghese - കൂട്ടക്ഷരങ്ങൾ