ഉടലാകെ ഞെട്ടി വിറയ്ക്കുന്നു. കൈകാലുകൾക്ക് തളർച്ച പോലെ.
തല പൊട്ടി പൊളിയുന്ന വേദന.
രേഖ മെല്ലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല.
പക്ഷേ നല്ല ദാഹം.
അല്പം വെള്ളം കുടിച്ചില്ലെങ്കിൽ തൊണ്ട പൊട്ടി മരിച്ചു പോയേക്കും.
വേദന സഹിച്ച് അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി.
ചുവരിൽ കൈ താങ്ങി ഓരോ ചുവടും വയ്ക്കുമ്പോൾ മുറി മുഴുവൻ കറങ്ങുന്നതുപോലെ തോന്നി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി. തൊണ്ട വരണ്ടുണങ്ങി കല്ലുപോലെ കട്ടിയായി.
അടുക്കളയിലെ മൺകുടം കണ്ടപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി.
വിറയ്ക്കുന്ന കൈകൊണ്ട് ഗ്ലാസിലേക്ക് വെള്ളമൊഴിക്കാൻ ശ്രമിച്ചു. പകുതി വെള്ളം നിലത്തേക്ക് ചിതറിപ്പോയി. ശേഷിച്ചത് ഒരുവിധം വായിലേക്ക് ചേർത്തു.
തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
“ദൈവമേ…”
ഒരു നെടുവീർപ്പ് അവളുടെ നെഞ്ചിൽ നിന്ന് പുറത്തുവന്നു.
പക്ഷേ ആശ്വാസം അധികനേരം നീണ്ടില്ല.
അപ്രതീക്ഷിതമായി നെഞ്ചിനുള്ളിൽ ഒരു കല്ല് വച്ചതുപോലെ ഭാരം തോന്നി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. കൈകൾ വീണ്ടും വിറയ്ക്കുന്നു.
അടുക്കളയിലെ കസേരയിൽ ഇരുന്ന് അവൾ കണ്ണടച്ചു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
മേൽക്കൂരയിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം കേൾക്കുമ്പോൾ അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു.
പനി വന്ന രാത്രികളിൽ നെറ്റിയിൽ നനഞ്ഞ തുണിവെച്ച് കൂടെയിരുന്ന ആ കൈകൾ.
“അമ്മേ…”
അറിയാതെ ആ വാക്ക് അവളുടെ ചുണ്ടുകളിൽ നിന്ന് വീണു.
അമ്മയും അച്ഛനും പോയി അനാഥയായി തീർന്ന തനിക്ക് ഇനി ആരാണ് ഉള്ളത്?
അവൾ മേശപ്പുറത്തിരുന്ന ഫോൺ എടുത്തു. ആരെയെങ്കിലും വിളിക്കണം.
പക്ഷേ ആരെ?
കോൺടാക്ട് ലിസ്റ്റിലെ പേരുകൾ ഓരോന്നായി കണ്ണുകൾക്ക് മുന്നിലൂടെ നീങ്ങി.
എത്രയോ ആളുകൾ.
അടുപ്പവും വെറും പരിചയവും ഒക്കെയുള്ള കുറേ പേരുടെ നമ്പറുകൾ.
എന്നിട്ടും ശ്രമപ്പെട്ട് അവളാ നമ്പർ വിളിച്ചു. ഓർമയിൽ എപ്പോഴും തങ്ങി നിൽക്കുന്ന ഒരേയൊരു നമ്പർ. അപ്പുറത്ത് കോൾ കണക്ട് ആയി.
അയാളുടെ മുഴക്കമുള്ള ശബ്ദം.
” എനിക്ക്… എനിക്ക് സഹിക്കാൻ പറ്റുന്നില്ല മനുവേട്ടാ..”
അപ്പുറത്ത് നിന്ന് ആശങ്കയോടെയുള്ള ശബ്ദം
” നിനക്കെന്താ പറ്റിയെ രേഖാ?”
അവൾ തല കയ്യിൽ താങ്ങി കൊണ്ട് മേശമേൽ ചാഞ്ഞു.
” എനിക്ക് അറിയില്ല… തലവേദന പോലെ. ചിന്തകള് കൊണ്ട് ഉള്ളം കലങ്ങി മറിയുവാ.. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല.. മരിക്കാനൊക്കെ തോന്നുവാ മനുവേട്ടാ… ഡിപ്രഷൻ ആണെന്ന് തോന്നുന്നു.”
അപ്പുറത്ത് കുറച്ച് നേരം ശബ്ദമൊന്നും കേട്ടില്ല.
” ഹലോ…മനുവേട്ടാ…”
” നിനക്ക് തോന്നുന്നത് ആണ് രേഖേ. ഡിപ്രഷൻ വരാൻ നിനക്ക് എന്തിൻ്റെ കുറവ് ആണുള്ളത്. ഞാനൊക്കെ ഞാണിൽ മേൽ കളി പോലെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ എപ്പോഴേ ഡിപ്രഷൻ അടിച്ച് ചത്ത് പോയേനെ..”
അവൾ ഒന്നും മിണ്ടിയില്ല
” ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വെറുതെ ഒന്നും ആലോചിച്ച് കൂട്ടരുതെന്ന്.. നിൻ്റെ ഈ ഓവർ തിങ്കിങ് കാരണമാണ് നിനക്ക് വേണ്ടാത്ത വിചാരങ്ങളൊക്കെ തോന്നുന്നത്.
അവൾ അപ്പോഴും മിണ്ടിയില്ല.
” ജോലി കഴിഞ്ഞ് വന്നതിന് ശേഷം നിനക്ക് ഒരുപാട് സമയം ഉള്ളത് കൊണ്ടാ ചിന്തിക്കാൻ ഒക്കെ പറ്റുന്നത്. ഓരോന്ന് വെറുതെ ചിന്തിച്ച് കൂട്ടാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ നോക്ക്. ഹോബി പോലെ.. വല്ല തയ്യലോ, പടം വരയോ, പൂന്തോട്ടം ഉണ്ടാക്കലോ
അങ്ങനെ വല്ലതും…”
രേഖയ്ക്ക് കണ്ണുനീർ നിറഞ്ഞ് കാഴ്ച മറഞ്ഞു. ഇയാൾക്ക് എന്താണ് തന്നെ മനസ്സിലാകാത്തത്..?
“രേഖേ… കേൾക്കുന്നുണ്ടോ?”
മനുവിന്റെ ശബ്ദം വീണ്ടും ഫോണിലൂടെ ഒഴുകിയെത്തി.
“ഉണ്ട്.”
അവൾ പ്രയാസപ്പെട്ട് മറുപടി പറഞ്ഞു.
“ഞാൻ പറയുന്നത് നിന്റെ നല്ലതിന് വേണ്ടിയാ. ഇങ്ങനെ നെഗറ്റീവ് ചിന്തകൾക്ക് വളം വെച്ചുകൊടുക്കരുത്.”
അവൾ മെല്ലെ കണ്ണുകൾ അടച്ചു.
“ശരി മനുവേട്ടാ.”
അത്ര മാത്രം പറഞ്ഞു.
“അതേയ്… പോയി നല്ലൊരു ചായയൊക്കെ കുടിക്ക്. കുറച്ച് ഉറങ്ങ്. നാളെ എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകും.”
അവൾ മറുപടി പറയാതെ കോൾ അവസാനിപ്പിച്ചു.
ഫോണിന്റെ സ്ക്രീൻ കറുത്തു.
ആ കറുത്ത സ്ക്രീനിൽ സ്വന്തം മുഖം പ്രതിഫലിച്ചു.
കണ്ണുകൾ ചുവന്നിരിക്കുന്നു. മുടി അലങ്കോലമായി കിടക്കുന്നു. ക്ഷീണവും വേദനയും മാത്രം നിറഞ്ഞ ഒരു മുഖം.
ഒരു നിമിഷം അവൾ ആ പ്രതിബിംബത്തിലേക്ക് തന്നെ നോക്കി നിന്നു.
പിന്നെ അറിയാതെ ചുണ്ടുകൾ വിറച്ചു.
“എനിക്ക് ശരിക്കും എന്താ പറ്റിയത്?”
ആ ചോദ്യം അവൾ ആരോടെന്നില്ലാതെ ചോദിച്ചു.
ഉത്തരം പറയാൻ ആരുമുണ്ടായിരുന്നില്ല.
പുറത്ത് മഴ ശക്തിയായി പെയ്യാൻ തുടങ്ങി.
അടുക്കള ജനലിലൂടെ വീശിയെത്തിയ തണുത്ത കാറ്റ് അവളുടെ നെറ്റിയിൽ തട്ടി.
മനുഷ്യർ മരിക്കാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ ഇങ്ങനെ വേദനിച്ചുകൊണ്ട് ജീവിക്കാൻ മാത്രമാണ് കഴിയാത്തത്.
ആ വ്യത്യാസം മനസ്സിലാക്കുന്ന ഒരാളുടെ ശബ്ദത്തിനായാണ് അവർ ഏറ്റവും കൂടുതൽ കൊതിക്കുന്നത്.
പുറത്തെ മഴയിലേക്ക് രേഖ ഇറങ്ങി നടന്നു.
വാതിൽ തുറന്ന നിമിഷം തന്നെ തണുത്ത കാറ്റും മഴത്തുള്ളികളും അവളുടെ മുഖത്തേക്ക് അടിച്ചുകയറി.
ശക്തമായി പെയ്യുന്ന മഴ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ മുടിയിഴകളെ നനച്ചു. സാരിയുടെ മുന്താണി ശരീരത്തോട് ഒട്ടിച്ചേർന്നു.
പക്ഷേ അവൾ അതൊന്നും ശ്രദ്ധിച്ചില്ല.
മഴയുടെ തണുപ്പ് പോലും ഉള്ളിലെ ചൂടിനെ ശമിപ്പിക്കാൻ കഴിയുന്നില്ലായിരുന്നു.
അവൾ മുറ്റത്തിന്റെ നടുവിൽ ചെന്നുനിന്നു.
ആകാശത്തേക്ക് മുഖമുയർത്തി കണ്ണുകളടച്ചു.
മഴത്തുള്ളികൾ മുഖത്തും കണ്ണുകളിലും ചുണ്ടുകളിലും പതിച്ചു.
കുറച്ചു നേരം അവൾ അങ്ങനെ തന്നെ നിന്നു.
പിന്നെ പതിയെ മുട്ടുകൾക്ക് ബലം നഷ്ടപ്പെട്ടതുപോലെ നിലത്തിരുന്നു.
കരയണമെന്നുണ്ടായിരുന്നു.
പക്ഷേ കണ്ണുനീർ വന്നില്ല.
കരച്ചിലിനും ഒരു ശക്തി വേണമല്ലോ.
അവളുടെ ഉള്ളിൽ ഇപ്പോൾ അതുപോലും ബാക്കിയില്ലായിരുന്നു.
പെട്ടെന്ന് അവൾക്ക് വെറുതെ ഒരു തോന്നൽ ഉണ്ടായി.
താൻ അപ്രത്യക്ഷമായാൽ എന്തൊക്കെ മാറും എന്ന് ചിന്തിച്ചുകൊണ്ടാണ് ഇത്രയും നാൾ ജീവിച്ചത്.
പക്ഷേ ഇപ്പോൾ…
താൻ നാളെ രാവിലെ ഉണർന്നാൽ എന്തൊക്കെ തനിക്ക് മാറ്റാം എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മനുവേട്ടൻ ഒരിക്കലും തന്നെ മനസ്സിലാക്കിയിട്ടില്ലെന്ന് അവൾക്ക് തോന്നി.
മഴത്തുള്ളികൾ മുഖത്തുകൂടി ഒഴുകി ഇറങ്ങുമ്പോൾ, അത് മഴയാണോ കണ്ണുനീരാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു.
വർഷങ്ങളായി അവൾ അയാളോട് സംസാരിക്കുന്നു.
സന്തോഷങ്ങൾ പറഞ്ഞു. പരാതികൾ പറഞ്ഞു. ചെറിയ വിജയങ്ങൾ പോലും ആദ്യം പങ്കുവച്ചത് അയാളോടായിരുന്നു.
പക്ഷേ ഓരോ തവണയും തന്റെ വാക്കുകൾ അയാളിലേക്ക് എത്തുന്നതിന് മുമ്പ് എവിടെയോ നഷ്ടപ്പെട്ടുപോകുന്നതുപോലെ തോന്നിയിരുന്നു.
അയാൾ കേൾക്കും.
പക്ഷേ മനസ്സിലാക്കില്ല.
അവൾക്ക് വേണ്ടിയിരുന്നത് ഉപദേശങ്ങളായിരുന്നില്ല.
പരിഹാരങ്ങളായിരുന്നില്ല.
അവൾക്ക് വേണ്ടിയിരുന്നത് ഒരാൾ തന്റെ അരികിൽ ഇരുന്ന്,
“നിനക്ക് ഇപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ടല്ലേ…”
എന്ന് പറയുന്നതായിരുന്നു.
അത്ര മാത്രം.
ചില വേദനകൾക്ക് പരിഹാരം വേണ്ട.
അത് മനുവിന് ഒരിക്കലും മനസ്സിലായിട്ടില്ലെന്ന് രേഖയ്ക്ക് തോന്നി.
കാരണം അയാൾ എല്ലായ്പ്പോഴും അവളുടെ പ്രശ്നം ശരിയാക്കാൻ ശ്രമിച്ചു.
പക്ഷേ അവളുടെ ഹൃദയം കേൾക്കാൻ ശ്രമിച്ചില്ല.
മഴയിൽ ഇരുന്നുകൊണ്ട് അവൾ ഒരു കയ്പ്പുള്ള ചിരി ചിരിച്ചു.
ഒരുപക്ഷേ അത് മനുവിന്റെ കുറ്റമല്ലായിരിക്കും.
ചില ആളുകൾ സ്നേഹിക്കുന്നത് കൈ പിടിച്ചാണ്.
ചില ആളുകൾ സ്നേഹിക്കുന്നത് വഴി പറഞ്ഞുകൊടുത്താണ്.
പക്ഷേ വഴിതെറ്റി നിൽക്കുന്ന ഒരാൾക്ക് ആ നിമിഷം വേണ്ടത് മാപ്പല്ല, ദിശയുമല്ല..
കൂടെ നിൽക്കുന്ന ഒരാളാണ്.
ആ വ്യത്യാസം മനുവിന് അറിയില്ലായിരുന്നു.
അല്ലെങ്കിൽ അറിയാമായിരുന്നെങ്കിലും പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
രേഖ കൈകൾ നെഞ്ചോട് ചേർത്ത് മഴയിലേക്ക് നോക്കി.
മനുവേട്ടൻ തന്നെ സ്നേഹിച്ചിട്ടുണ്ടാകാം.
കരുതിയിട്ടുമുണ്ടാകാം.
പക്ഷേ താൻ സ്നേഹം മനസ്സിലാക്കുന്ന ഭാഷയും, അയാൾ സ്നേഹം പ്രകടിപ്പിക്കുന്ന ഭാഷയും രണ്ടായിരുന്നു.
ആ രണ്ട് ഭാഷകൾക്കിടയിലെ വിവർത്തനം നഷ്ടപ്പെട്ടതുകൊണ്ടാവാം, ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് ഇന്നും ഒറ്റപ്പെട്ടതായി തോന്നുന്നത്.
താൻ പറയാതെ വേദന മനസ്സിലാക്കുന്ന, ആട്ടി വിട്ടാൽ പോലും അത് എന്തിനാണെന്ന് തിരിച്ചറിഞ്ഞ്..അവളെ ഒറ്റയ്ക്ക് വേദനിക്കാൻ വിടാതെ ചേർത്ത് പിടിക്കുന്ന ഒരു മനുഷ്യനെയായിരുന്നു അവൾക്ക് ആവശ്യം!
കണ്ടതും പരിചയപ്പെട്ടതുമായ ഒരാളിലും അങ്ങനെയൊരു ഗുണം അവൾക്ക് കണ്ടെത്താനായിട്ടില്ല.
അല്ലെങ്കിൽ, കണ്ടെത്താൻ അവൾ ആഗ്രഹിച്ച രൂപത്തിൽ കിട്ടിയിട്ടില്ല.
മനുവേട്ടൻ അങ്ങനെയൊരു മനുഷ്യനാണെന്ന് ധരിച്ചത് തന്റെ തെറ്റായിരിക്കാം.
അയാൾ അങ്ങനെ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
അയാൾ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല.
അവളുടെ ഓരോ മുറിവും വായിച്ചെടുക്കാമെന്ന് അവകാശപ്പെട്ടിട്ടില്ല.
അതെല്ലാം അവൾ തന്നെയാണ് വിശ്വസിച്ചത്.
കാരണം…
അവൾക്ക് അയാളെ ഇഷ്ടമായിരുന്നു.
ഒരുപക്ഷേ സ്നേഹമായിരുന്നു.
അതുകൊണ്ടുതന്നെ അയാളിൽ ഇല്ലാത്ത പല ഗുണങ്ങളും അവൾ അയാളിൽ കണ്ടു.
അല്ലെങ്കിൽ കാണാൻ ആഗ്രഹിച്ചു.
മനുഷ്യരെ നമ്മൾ സ്നേഹിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ ആരാണെന്നതിനേക്കാൾ, അവർ ആരായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതിനെയാണ് ചിലപ്പോൾ കൂടുതൽ സ്നേഹിക്കുന്നത്.
ആ തിരിച്ചറിവ് എപ്പോഴും വൈകിയാണ് വരുന്നത്.
രേഖയുടെ ചുണ്ടിൽ ഒരു മങ്ങിയ ചിരി വിരിഞ്ഞു.
“ഞാൻ അയാളെ സ്നേഹിച്ചത് അയാൾ എന്നെ മനസ്സിലാക്കിയതുകൊണ്ടല്ല… ഒരുനാൾ മനസ്സിലാക്കുമെന്ന പ്രതീക്ഷ കൊണ്ടായിരുന്നു…”
ആ ചിന്ത അവളുടെ നെഞ്ചിൽ ഇടിത്തീ പോലെ വീണു.
ഇത്രയും വർഷങ്ങൾ അവൾ വിശ്വസിച്ചത് മനുവേട്ടനെ മാത്രമായിരുന്നില്ല.
തന്റെ പ്രതീക്ഷയെയും ആയിരുന്നു.
ഒരുനാൾ ഫോൺ വിളിച്ചാൽ ശബ്ദത്തിലെ വിറയൽ കേട്ട് അയാൾ ഓടിയെത്തുമെന്ന പ്രതീക്ഷ.
ഒന്നും പറയാതെ കണ്ണുനീർ തുടച്ചുതരുമെന്ന പ്രതീക്ഷ.
“ഞാനുണ്ട്… എന്ന് പറയുമെന്ന പ്രതീക്ഷ.
പക്ഷേ ഇന്ന്…
ആ പ്രതീക്ഷയ്ക്ക് ഒരു വിള്ളൽ വീണതുപോലെ തോന്നി.
അതുകൊണ്ടാണ് ഇത്രയും വേദന.
മഴയിൽ നനഞ്ഞുകൊണ്ട് രേഖ ആകാശത്തേക്ക് നോക്കി.
രേഖ സ്വയം ചോദിച്ചു.
“എന്താണിനി വേണ്ടത്?”
ഒരുകാലത്ത് ഈ ചോദ്യത്തിന് അവൾക്ക് ഉടനെ ഉത്തരം പറയാമായിരുന്നു.
“മനുവേട്ടൻ…”
പക്ഷേ ഇന്ന് ആദ്യമായി അവൾക്ക് തോന്നി, തന്റെ ആവശ്യത്തിന് പേരിട്ടത് തെറ്റായിരുന്നോ എന്ന്.
തനിക്ക് വേണ്ടിയിരുന്നത് മനുവേട്ടനെയായിരുന്നോ?
അതോ അയാളിലൂടെ ലഭിക്കുമെന്ന് കരുതിയ ഒരു വികാരത്തെയോ?
കേൾക്കപ്പെടുക.
മനസ്സിലാക്കപ്പെടുക.
സുരക്ഷിതമായി തോന്നുക.
ആരുടെയെങ്കിലും മുന്നിൽ മുഖംമൂടിയില്ലാതെ പെരുമാറാനും ജീവിക്കാനും കഴിയുക.
അവൾക്ക് വേണ്ടിയിരുന്നത് അതായിരുന്നില്ലേ?
മഴത്തുള്ളികൾ അവളുടെ കൺപീലികളിൽ തങ്ങിനിന്നു.
ഇപ്പോൾ തനിക്ക് ഏറ്റവും ആവശ്യമുള്ളത് ഒരു പ്രണയമല്ല.
ഒരു മനുഷ്യനുമല്ല.
ഒരു ആശ്വാസവാക്കും അല്ല.
തന്നെത്തന്നെ ഉപേക്ഷിക്കാതിരിക്കുക എന്നതാണ്.
കാരണം വർഷങ്ങളായി അവൾ ഒരാളുടെ മനസ്സിലാക്കലിനായി കാത്തിരുന്നു.
ആ കാത്തിരിപ്പിനിടയിൽ സ്വന്തം വേദനയെ പോലും സംശയിക്കാൻ തുടങ്ങി.
“ഒരുപക്ഷേ എന്റേതാണ് തെറ്റ്…ഒരുപക്ഷേ ഞാൻ ഓവർ തിങ്ക് ചെയ്യുന്നതായിരിക്കും…”
അങ്ങനെയങ്ങനെ…
പക്ഷേ മഴയിൽ നിൽക്കുന്ന ഈ നിമിഷം അവൾക്ക് അറിയാം.
വേദന യഥാർത്ഥമാണ്.
ഏകാന്തത യഥാർത്ഥമാണ്.
അതിന് കാരണം വിശദീകരിക്കാൻ കഴിയാത്തതുകൊണ്ട് അത് ഇല്ലാതാകുന്നില്ല.
അവൾ കണ്ണുകൾ അടച്ചു.
“എന്താണിനി വേണ്ടത്?”
ഉത്തരം പതിയെ ഉള്ളിൽ നിന്ന് വന്നു.
“എന്നെ ഞാൻ കേൾക്കണം…എന്റെ വേദനയെ ഞാൻ നിസ്സാരമാക്കരുത്…എന്നെ മനസ്സിലാക്കാൻ കഴിയുന്ന ആളുകളെ ഞാൻ അന്വേഷിക്കണം….എന്നെ മനസ്സിലാക്കാൻ കഴിയാത്ത ഒരാളിൽ നിന്ന്, എനിക്ക് നൽകാൻ കഴിയാത്തത് ആവശ്യപ്പെടുന്നത് നിർത്തണം.”
ആ ഉത്തരം ഒരു വലിയസത്യമായിരുന്നു.
അവൾ മരിക്കാൻ ശ്രമിക്കുമെന്ന് അയാൾ വിശ്വസിച്ചിരുന്നില്ല.
അല്ലെങ്കിൽ, അത്രയും ഇരുണ്ട ഒരിടത്തേക്ക് രേഖ എത്തിച്ചേർന്നിട്ടുണ്ടാകാമെന്ന് അയാൾക്ക് സങ്കൽപ്പിക്കാനായിരുന്നില്ല.
അവൾ പറഞ്ഞ പല വാക്കുകളും അയാൾക്ക് വെറും നിരാശയുടെ നിമിഷങ്ങളിലെ ജൽപനങ്ങൾ പോലെ തോന്നി.
“മരിക്കണം എന്ന് തോന്നുന്നു… എന്നവൾ പറഞ്ഞപ്പോൾ ആ വാചകത്തിനുള്ളിലെ ഭയം അയാൾ കേട്ടില്ല.
അയാളുടെ വിശ്വാസവും ചിന്തയും ലളിതമായിരുന്നു.
“അവൾക്ക് മരിക്കാൻ എന്ത് കാരണമുണ്ട്?”
ജീവിതം നോക്കിയാൽ വലിയ ദുരന്തങ്ങളൊന്നുമില്ല.
വീടുണ്ട്.
ജോലിയുണ്ട്.
പട്ടിണിയല്ല.
അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
അപ്പോൾ എങ്ങനെയാണ് ഒരാൾക്ക് ജീവിക്കാൻ കഴിയാതെ വരുന്നത്?
പലർക്കും മനസ്സിലാകാത്ത ചോദ്യമായിരുന്നു അത്.
പക്ഷേ അത്തരം അവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാത്രമറിയാവുന്ന ഒരു കാര്യമുണ്ട്.
ഡിപ്രഷൻ എല്ലായ്പ്പോഴും ജീവിതസാഹചര്യങ്ങളുടെ കണക്കുകൂട്ടലല്ലെന്ന്.
ചിലപ്പോൾ അതൊരു ട്രോമ അല്ല. സങ്കടങ്ങളല്ല കുട്ടിക്കാലത്തെ മുറിവ് പോലുമല്ല…
ഒരു മൂടൽമഞ്ഞാണ്.
എല്ലാം അവിടെയുണ്ട്.
എന്നിട്ടും ഒന്നും കാണാൻ കഴിയാത്ത അവസ്ഥ.
സന്തോഷിക്കാൻ കാരണങ്ങളുണ്ട്.
എന്നിട്ടും സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല.
ജീവിക്കാൻ കാരണങ്ങളുണ്ട്.
എന്നിട്ടും ഓരോ ദിവസവും ജീവിച്ചുതീർക്കുന്നത് ഒരു മല കയറ്റം പോലെ തോന്നുന്നു.
അതാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം.
പുറത്തുനിന്ന് നോക്കുന്നവർക്ക് ഒന്നും കാണില്ല.
അകത്ത് കഴിയുന്നവന് മാത്രം അറിയാം എത്ര കഠിനമായ പോരാട്ടമാണെന്ന്.
രേഖയ്ക്ക് മരിക്കണമെന്ന ആഗ്രഹം ചില ദിവസങ്ങളിൽ ശക്തമായി ഉയർന്നുവരാറുണ്ടായിരുന്നു.
പക്ഷേ അതിന്റെ മറുവശത്ത് ഒരു നേർത്ത ശബ്ദവും ഉണ്ടായിരുന്നു.
വളരെ നേർത്തത്.
“കുറച്ചുകൂടി കാത്തിരിക്കാം…”
ഇന്നൊരു ദിവസം കൂടി…
ഒരുപക്ഷേ നാളെ അല്പം ഭേദമാകുമായിരിക്കും..”
ആ ചെറിയ ശബ്ദത്തിൽ ആണ് അവൾ ഓരോ ദിവസവും പിടിച്ചുനിന്നത്.
ആരും കാണാത്ത ഒരു യുദ്ധം.
ഓരോ ജയത്തിനുമൊടുവിൽ ആരും അഭിനന്ദിക്കാത്ത , രക്തം ചൊരിയാത്ത യുദ്ധം.
ഓരോ രാത്രിയും ജീവനോടെ കടന്നുപോകുക എന്നത് പോലും ചിലപ്പോൾ അവൾക്ക് വലിയൊരു നേട്ടമായിരുന്നു.
പക്ഷേ അത് മറ്റുള്ളവർക്ക് വിശദീകരിക്കാൻ പ്രയാസമാണ്.
കാരണം വേദനയുടെ ആഴം പലപ്പോഴും പുറത്തുനിന്ന് അളക്കാൻ കഴിയില്ല.
ചില ആളുകൾ താൻ എത്രമാത്രം തകർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാത്തത് അവർ ക്രൂരരായതുകൊണ്ടല്ല.
അവർ ഒരിക്കലും ആ ഇരുട്ടിലൂടെ നടന്നിട്ടില്ലാത്തതുകൊണ്ടാകാം.
ഇരുട്ടിൽ വഴി തെറ്റിയവർക്കാണ് ഇരുട്ടിന്റെ ഭീകരത അറിയുക.
വെളിച്ചത്തിൽ നിൽക്കുന്നവർക്ക് അത് പലപ്പോഴും വെറും നിഴലായി മാത്രമേ തോന്നൂ.
‘ഇനി മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തിയേക്കാം.. ‘
അതാണ് തൻ്റെ ഏക പോം വഴി.
സിട്രിസെൻ്റെ രണ്ട് ഗുളിക പൊട്ടിച്ച് വായിലേക്കിട്ട് വെള്ളം കുടിച്ചു. എന്നിട്ട് സിറ്റൗട്ടിൽ വന്നു പുറത്തേ മഴ നോക്കി വെറും തറയിൽ കിടന്നു. ഒന്ന് എണീറ്റ് നിന്ന് മരിക്കാൻ ശ്രമിക്കാൻ തോന്നിപ്പിക്കുന്ന ആരോഗ്യം പോലും ഇപ്പോൾ തരരുതേ എന്ന് രേഖ പ്രാർത്ഥിച്ചു.
തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവൾ കണ്ണുകൾ മുറുക്കിയടച്ചു.
ഉള്ളിൽ കൊടുങ്കാറ്റ്.
പുറത്ത് മഴ.
രണ്ടും ഒരുപോലെ നിലയ്ക്കാതെ പെയ്തു കൊണ്ടിരുന്നു.
‘ഒന്നും ചിന്തിക്കണ്ട…’
സ്വയം പറഞ്ഞുനോക്കി.
പക്ഷേ ചിന്തകൾക്ക് അങ്ങനെയൊരു അനുസരണയില്ല.
ഇതിനിടയിൽ അവൾ ഒരിക്കൽ കൂടി മനുവിനെ വിളിച്ചു.
ഫോൺ ചെവിയോട് ചേർത്തുവച്ച് കാത്തിരുന്നു.
സ്വിച്ചോഫ്!
ഫോൺ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവൾ മഴയിലേക്ക് നോക്കി കിടന്നു.
ചിന്തിക്കാനും വേദനിപ്പിക്കാനും ഒറ്റയ്ക്ക് വിട്ടിട്ട് അയാൾ ഫോൺ സ്വിച്ചോഫ് ചെയ്ത് ഉറങ്ങാൻ പോയിരിക്കുന്നു.
‘ഇനി ആരെയും വിളിക്കണ്ട…’
അവൾ സ്വയം പറഞ്ഞു.
മഴ നോക്കിക്കൊണ്ട് കിടന്നു.
പെട്ടെന്ന് അവൾ ഓർത്തു.
താൻ എത്ര നേരമായി സ്വന്തം ശരീരത്തോട് പോലും കരുണ കാണിച്ചിട്ടില്ലെന്ന്.
തല പൊട്ടുന്ന വേദന.
ക്ഷീണം.
പനി പിടിച്ചതുപോലുള്ള വിറയൽ.
മനസ്സിന്റെ തളർച്ച.
ഇതെല്ലാം വഹിച്ചുകൊണ്ടാണ് അവൾ മണിക്കൂറുകളായി പോരാടുന്നത്.
ആ രാത്രിയിൽ അവൾ സ്വയം ഒരു ചോദ്യം ചോദിച്ചു.
“ഇപ്പോൾ എനിക്ക് എന്താണ് വേണ്ടത്?”
മനുവല്ല.
ഉത്തരങ്ങളുമല്ല.
ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളുമല്ല.
ഒരു ഗ്ലാസ് വെള്ളം.
ഒരു പുതപ്പ്.
ഒരൽപ്പം വിശ്രമം.
ഈ രാത്രി സുരക്ഷിതമായി കടന്നുപോകുക.
അത്ര മാത്രം.
മഴ പെയ്തുകൊണ്ടിരുന്നു.
ആകാശം ഇരുണ്ടുതന്നെയായിരുന്നു.
“നാളെ ഇനി എന്താണെന്ന് അറിയില്ല…
ഇന്നിനി നാളെ ആകട്ടെ.”
രേഖ മെല്ലെ സ്വയം പറഞ്ഞു.
അതിൽ പ്രതീക്ഷയുടെ തിളക്കമോ പരാജയത്തിന്റെ കയ്പ്പോ ലവലേശം ഉണ്ടായിരുന്നില്ല.
അത് ഒരു യുദ്ധവിരാമം പോലെയായിരുന്നു.
ഇന്ന് ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും എടുക്കേണ്ട.
ഇന്ന് ഇനി ആരെയും മനസ്സിലാക്കിക്കൊടുക്കേണ്ട.
ഇന്ന് ശക്തയാണെന്ന് അഭിനയിക്കേണ്ട.
ഇന്ന് എല്ലാത്തിനും ഉത്തരം കണ്ടെത്തേണ്ട.
ഇന്നിനി നാളെ ആകട്ടെ.
മഴയുടെ ശബ്ദം ദൂരെയെവിടെയോ നിന്ന് കേൾക്കുന്നതുപോലെ തോന്നി.
ക്ഷീണിച്ച മനസ്സ് പതിയെ ചിന്തകളുടെ പിടിയിൽ നിന്ന് വഴുതിമാറുകയായിരുന്നു.
മനുവേട്ടനെക്കുറിച്ചുള്ള പരിഭവങ്ങളും,
തന്നെക്കുറിച്ചുള്ള സംശയങ്ങളും,
ഭാവിയെക്കുറിച്ചുള്ള ഭയങ്ങളും..
എല്ലാം അല്പനേരത്തേക്ക് മങ്ങിപ്പോയി.
ചില രാത്രികളെ തരണം ചെയ്യുക മാത്രമാണ് വേണ്ടത്. അത് മാത്രമാണ് ചിലപ്പോഴൊക്കെ പരിഹാരവും. ഏറ്റവും വലിയ പരിഹാരം..
രേഖ തണുത്ത തറയിൽ മുഖം ചെരിച്ച് കിടന്നു.
മഴത്തുള്ളികൾ കാറ്റിൽ ചിതറി സിറ്റൗട്ടിന്റെ അരികിലൂടെ അവളെ സ്പർശിച്ചുപോയി.
“നാളെ എന്തായാലും…
അത് നാളത്തെ രേഖ നോക്കിക്കോളും.”
അവൾ കണ്ണുകളടച്ച് ചിന്തിച്ചു.
“ഇന്നത്തെ രേഖയ്ക്ക് ഇനി വിശ്രമിച്ചാൽ മതി.”
ആ ചിന്തയിൽ ഒരു ആശ്വാസമുണ്ടായിരുന്നു.
ജീവിതത്തെ സ്നേഹിച്ചതുകൊണ്ടല്ല.
ജീവിതത്തോട് തോറ്റതുകൊണ്ടും അല്ല.
പോരാടി പോരാടി ക്ഷീണിച്ചതുകൊണ്ട് മാത്രം.
മഴ പെയ്തുകൊണ്ടിരുന്നു.
രാത്രി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
അതിനൊപ്പം രേഖയും.
കുറെയേറെ ശ്വാസങ്ങൾ മാത്രം….
കുറെയേറെ നിമിഷങ്ങൾ മാത്രം….
നാളെയിലേക്ക്……!!!

