ലേഖ ജസ്റ്റിൻ രചിച്ച് ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച ‘നിലാത്തിരി’ എന്ന പഠനഗ്രന്ഥം ആധുനിക സമൂഹത്തിന്റെ ചലനങ്ങളെയും മനുഷ്യൻ നേരിടുന്ന ആത്മസംഘർഷങ്ങളെയും അതീവ ജാഗ്രതയോടെ അടയാളപ്പെടുത്തുന്ന ഒരു കൃതിയാണ്. വെറുമൊരു കാല്പനിക വായനയ്ക്കപ്പുറം സമകാലിക ജീവിതത്തിലെ കപടതകളെയും മാറ്റിനിർത്തലുകളെയും ധീരമായി ചോദ്യം ചെയ്യുന്ന പതിമൂന്ന് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സ്ത്രീപക്ഷ ചിന്തകൾ, ലിംഗസമത്വം, മാനസികാരോഗ്യം, സൈബർ ഇടങ്ങളിലെ സ്വാതന്ത്ര്യം തുടങ്ങി സമൂഹത്തിൽ അടിയന്തിരമായി ചർച്ച ചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങളിലേക്ക് വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കാൻ എഴുത്തുകാരിക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഒളിച്ചു കടത്തലുകളോ വളച്ചുകെട്ടലുകളോ ഇല്ലാതെ പറയാനുള്ളത് പരുക്കൻ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ തുറന്നുപറയുന്നു എന്നതാണ് ഈ ഗ്രന്ഥത്തെ സമകാലിക പഠനങ്ങളിൽ വേറിട്ടു നിർത്തുന്നത്.
പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും മാതൃത്വത്തെയും കുറിച്ചുള്ള പുനർചിന്തനങ്ങളാണ്. ഒരു സ്ത്രീ സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അവളുടെ നിലനില്പിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമാണെന്ന് എഴുത്തുകാരി ശക്തമായി സമർത്ഥിക്കുന്നു. അതോടൊപ്പം തന്നെ മാതൃത്വമെന്നത് ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി ചുരുക്കിക്കാണുന്ന സമൂഹത്തിന്റെ കപട സദാചാരത്തെയും പുസ്തകം വിചാരണ ചെയ്യുന്നു. ‘Postpartum depression’ പോലുള്ള അവസ്ഥകളെ ഒരു രോഗമായി കണ്ട് ശാസ്ത്രീയമായി ചികിത്സിക്കുന്നതിനു പകരം സ്ത്രീയുടെ സ്വാഭാവിക പെരുമാറ്റദോഷമായി ചിത്രീകരിക്കുന്ന കുടുംബ പശ്ചാത്തലങ്ങളെ എഴുത്തുകാരി തന്റെ മൂർച്ചയുള്ള പേനകൊണ്ട് തുറന്നുകാട്ടുന്നുണ്ട്.
വിവാഹബന്ധങ്ങളിലെ തകർച്ചകളും അതിലൂടെ ദമ്പതികളും മക്കളും അനുഭവിക്കുന്ന മാനസികാഘാതങ്ങളും പുസ്തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. പരസ്പര ധാരണയില്ലാതെ, കേവലം സമൂഹത്തെയും വ്യവസ്ഥിതികളെയും ഭയന്ന് മാത്രം നരകിച്ച് ഒരുമിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് മാന്യമായി വേർപിരിയുന്നതാണെന്ന ആധുനിക കാഴ്ചപ്പാടാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത്തരമൊരു ഘട്ടത്തിൽ മാതാപിതാക്കളുടെ ഈഗോകൾക്കിടയിൽ പെട്ട് സ്നേഹം ഒരേപോലെ ലഭിക്കാതെ പോകുന്ന കുട്ടികളുടെ അവകാശങ്ങളെയും അവരുടെ മാനസികാരോഗ്യത്തെയും കരുതലോടെ കാണണമെന്ന് എഴുത്തുകാരി ഓർമ്മിപ്പിക്കുന്നു. ദീർഘകാലത്തെ ദാമ്പത്യത്തിന് ശേഷം 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ വേർപിരിയുന്ന ‘Grey Divorce’ എന്ന പുതിയ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എഴുത്തുകാരിയുടെ സൂക്ഷ്മമായ സാമൂഹിക നിരീക്ഷണ പാടവത്തിന് തെളിവാണ്.
മറ്റൊരു പ്രധാന അധ്യായം അവിവാഹിതരായ മനുഷ്യർ നേരിടുന്ന സാമൂഹികമായ വിവേചനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും കുറിച്ചുള്ളതാണ്. ഒരു നിശ്ചിത പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ കരിയറിനോ സ്വന്തം ഇഷ്ടങ്ങൾക്കോ പ്രാധാന്യം നൽകി ജീവിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും സമൂഹം ഇപ്പോഴും സംശയത്തോടെയും പരിഹാസത്തോടെയുമാണ് നോക്കുന്നത്. വിവാഹം കഴിച്ചാൽ മാത്രമേ ഒരു മനുഷ്യന്റെ ജീവിതം പൂർണ്ണമാകൂ എന്ന പരമ്പരാഗത ധാരണ തികച്ചും അർത്ഥശൂന്യമാണെന്നും ഒരു വ്യക്തിയുടെ ഇത്തരം സ്വകാര്യ തീരുമാനങ്ങളെയും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ സമൂഹം തയ്യാറാകണമെന്നും പുസ്തകം അടിവരയിടുന്നു.
ആധുനിക യുഗത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ആത്മഹത്യാ പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ് ഈ കൃതിയെ കൂടുതൽ ഹൃദ്യമാക്കുന്നത്. പരാജയങ്ങളെയോ വ്യക്തിപരമായ നഷ്ടങ്ങളെയോ നേരിടാൻ കഴിയാതെ പെട്ടെന്നുള്ള വികാരത്തള്ളിച്ചയിൽ ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. കടുത്ത വരൾച്ചയിലും അതിജീവനത്തിനുള്ള ഊർജ്ജം പ്രകൃതി സസ്യങ്ങൾക്ക് നൽകുന്നത് പോലെ ഓരോ മനുഷ്യനിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് പുസ്തകം ഓർമ്മിപ്പിക്കുന്നു. പ്രതിസന്ധികളിൽ തളരുമ്പോൾ മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് ഒരു ബലഹീനതയല്ലെന്നും അത് ഇരുട്ടിൽ വഴികാട്ടുന്ന ഒരു ടോർച്ച് വെളിച്ചം പോലെയാണെന്നുമുള്ള ഹൃദ്യമായ വരികളിലൂടെ ജീവിതത്തോട് ശുഭാപ്തിവിശ്വാസത്തോടെയും ക്ഷമയോടെയും പൊരുതാനാണ് എഴുത്തുകാരി ആഹ്വാനം ചെയ്യുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹം എങ്ങനെ ഉൾക്കൊള്ളണമെന്നതിനെക്കുറിച്ചും പുസ്തകം വളരെ പുരോഗമനപരമായ കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്. അവരെ ശാപജന്മങ്ങൾ ആയി കാണുന്ന പൊതുബോധത്തെ തിരുത്താനും LGBTQIA+ കമ്മ്യൂണിറ്റിയുടെ വിവിധ സ്വത്വങ്ങളെയും ജൻഡർ ഐഡന്റിറ്റിയെയും മലയാളികൾക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും ഈ കൃതി ശ്രമിക്കുന്നു. കവി വിജയരാജമല്ലിക മുന്നോട്ട് വെച്ച ‘സഹജർ’ എന്ന മാന്യമായ പദാവലിയെക്കുറിച്ചുള്ള ചർച്ചയും ഇതിൽ ശ്രദ്ധേയമാണ്.
ഡിജിറ്റൽ യുഗത്തിലെ ‘മേക്കപ്പ്’ സംസ്കാരത്തെയും അതിനോടനുബന്ധിച്ചുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും പുസ്തകം മനോഹരമായി വിശകലനം ചെയ്യുന്നു. മേക്കപ്പ് എന്നത് മറ്റുള്ളവരെ കാണിക്കാനുള്ള ചമയമല്ല മറിച്ച് അത് ഒരു വ്യക്തിക്ക് നൽകുന്ന ആത്മവിശ്വാസമാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം സ്ത്രീ തന്റെ ബാഹ്യസൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം സ്വന്തം ആരോഗ്യത്തിനും ‘ഞാൻ’ എന്ന വ്യക്തിത്വത്തിനും നൽകണമെന്ന് എഴുത്തുകാരി ഓർമ്മിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള ജാഗ്രതയും, 45-55 വയസ്സുകളിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ‘Menopause’ ഘട്ടത്തിൽ കുടുംബത്തിൽ നിന്ന് അവൾക്ക് ലഭിക്കേണ്ട മാനസിക പിന്തുണയെക്കുറിച്ചും ശാസ്ത്രീയവും വൈകാരികവുമായ തലത്തിൽ പുസ്തകം സംസാരിക്കുന്നു.
എന്തുകൊണ്ട് ഈ പുസ്തകം മലയാളികൾ നിർബന്ധമായും വായിച്ചിരിക്കണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. ഇത് കണ്ണാടിയാണ്, കപട നാട്യങ്ങളുള്ള നമ്മുടെ സമൂഹത്തിന്റെ നേർക്കണ്ണാടി. അടിച്ചമർത്തപ്പെട്ട ചിന്തകൾക്കും, ഭയത്തോടെ മാത്രം സംസാരിച്ചിരുന്ന ജൈവികമായ അവസ്ഥകൾക്കും വ്യക്തമായ വാക്കുകൾ നൽകാൻ ലേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാദമിക് പദാവലികളുടെ ഭാരമില്ലാതെ, സാധാരണക്കാരന്റെ ഭാഷയിൽ അതീവ ഗൗരവമുള്ള മനശാസ്ത്രപരവും സാമൂഹികവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള എഴുത്തുകാരിയുടെ വൈഭവം പ്രശംസനീയമാണ്. ചിന്തകളെ മരവിപ്പിക്കുന്ന വ്യവസ്ഥിതികളോട് കലഹിക്കാനും അതേസമയം ജീവന്റെ വിലയെക്കുറിച്ച് ആർദ്രമായി ഓർമ്മിപ്പിക്കാനും ലേഖയിലെ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
ചുരുക്കത്തിൽ ലേഖ ജസ്റ്റിന്റെ ഭാഷാ ലാവണ്യവും പ്രതിപാദ്യ വിഷയങ്ങളിലെ കപടതയില്ലാത്ത കനത്ത നിലപാടുകളും ‘നിലാത്തിരി’യെ സമകാലിക മലയാള പഠനഗ്രന്ഥ ശാഖയിലെ വളരെ വേറിട്ടൊരു കൃതിയാക്കി മാറ്റുന്നു. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും ഡിജിറ്റൽ ലോകത്തെ കാപട്യങ്ങൾക്കും എതിരെ വിരൽ ചൂണ്ടുന്ന ഒരു യഥാർത്ഥ വചനവെളിച്ചം തന്നെയാണ് ഈ പുസ്തകം. കേവലം സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അതിജീവനത്തിന്റെ പോസിറ്റീവായ വഴികൾ കൂടി കാട്ടിത്തരുന്നു എന്നതിനാലാണ് ‘നിലാത്തിരി’ എല്ലാത്തരം വായനക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു ഉത്തമ കൃതിയായി മാറുന്നത്. പതറാത്ത നിലപാടുകളും ആർദ്രമായ മനുഷ്യപ്പറ്റും ഒത്തുചേരുന്ന ഈ കൃതി മലയാള വായനാലോകത്ത് ദീർഘകാലം ചർച്ച ചെയ്യപ്പെടുമെന്നതിൽ സംശയമില്ല.. 

