മഴ തോർന്ന സന്ധ്യ. പഴയ വീട്ടിന്റെ മുറ്റത്ത് വെള്ളത്തുള്ളികൾ ഇലകളിൽ പിടിച്ചുനിന്നു. കാറിൽ നിന്നിറങ്ങി, കാറിൽ ചാരിനിന്ന് മീര തന്റെ വീടും പരിസരവും ആർത്തിയോടെ നോക്കിനിന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവൾ അവിടെ എത്തുകയായിരുന്നു. പഴയ നാട്ടുവീട്ടിൽ കാലുകുത്തിയപ്പോൾ, മുറ്റത്തെ നിലാവും, തറവാടിന്റെ മണവും, എല്ലാം അവളെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി.
നഗരജീവിതത്തിന്റെ തിരക്കിൽ മറന്നുപോയിരുന്ന തന്റെ “സ്വരം” അവിടെ എവിടെയോ ഒളിച്ചിരുന്നു. ഒന്നു കാണണമെന്ന അമ്മയുടെ തേങ്ങൽ ഇപ്പോഴും ചെവിയിൽ അലയടിക്കുന്നു. അന്നൊന്നും ജോലിക്കിടയിൽ വാശിയുടെ ഉന്മാദത്തിൽ അതൊന്നും കാര്യമായി ഓർത്തില്ല. അമ്മയുടെ ജീവനറ്റ ശരീരം കാണാനായിപ്പോലും വന്നില്ല. സുകുവേട്ടൻ തന്നെ ഇട്ടെറിഞ്ഞ് പോയത് തന്റെ സ്വഭാവം കൊണ്ടാണെന്ന് ഏവരും കരുതി. അമ്മ പോലും തന്നെയാണ് കുറ്റപ്പെടുത്തിയത്. പിന്നങ്ങോട്ട് വാശിയായിരുന്നു. ആരേയും ഓർത്തില്ല. താനും മോനും മാത്രമുള്ള ലോകത്തിൽ കഴിഞ്ഞുവന്ന തനിക്ക് അമ്മയുടെ ഓർമ്മദിനം പോലും മറന്നു പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീട്ടിനുള്ളിൽ കയറുമ്പോൾ അവളുടെ കണ്ണ് നേരെ പോയത് പൂജാമുറിയിലേക്കാണ്. അവിടെ ചെറു നിലവിളക്കിന്റെ അരികിൽ അമ്മയുടെ ചിത്രം. അരികിൽ മങ്ങിച്ചിരിക്കുന്ന തിരി.
അവൾ നിശ്ശബ്ദമായി നിലത്ത് ഇരുന്നു.
“അമ്മേ, ഞാൻ നന്നായില്ല. …” അവൾ മനസിൽ പറഞ്ഞു.
അകത്ത് ഇരുട്ടിലൂടെ കോവണിപ്പടികൾ കയറി അവൾ അവളുടെ പഴയ മുറിയിലെത്തി. തന്റെ മേശ അതു പോലിരിപ്പുണ്ട്. വലിപ്പു തുറക്കാൻ പാടു പെട്ടു. കരകര ശബ്ദത്തോടെ വലിപ്പ് ഇളകി തുറന്നു. അതിനുള്ളിൽ ചട്ട പോയി കടലാസ്സുകൾ ഇളകിയ തന്റെ നോട്ടു പുസ്തകം എടുത്ത് മാറോട് ചേർത്തു. പിന്നീട് അവൾ ആ പഴയ നോട്ട്ബുക്ക് തുറന്നു. പേജുകൾ തിരിയുമ്പോൾ, അവൾ എഴുതിയിരുന്ന സ്വപ്നങ്ങൾ. പഴയ പുസ്തകത്തിന്റെ താളുകളുടെ ഇടയിൽ നിന്ന് ഒരു പഴയ കവർ നിലത്തു വീണു. കവറിനു മുകളിൽ വിലാസമില്ല, അയച്ചവന്റെ പേരുമില്ല. കവർ തുറന്നപ്പോൾ അതിനുള്ളിൽ ഒരു കത്ത്. കയ്യക്ഷരം എവിടേയോ ഓർമ്മയിലുണ്ട്. ആരാണ് എന്നാണ് ഇത് തന്നതെന്നോ ഒന്നും ഓർമ്മയില്ല. സുകുവേട്ടനോടൊത്തുള്ള ജീവിതം തന്നെ പാടെ മാറ്റികളഞ്ഞു.
നോട്ടു പുസ്തകം കൈകളിലേന്തി അവൾ കോണിയിറങ്ങി. പൂജാമുറിയിലെ വിളക്ക് നന്നായി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. ചെറുതായെങ്കിലും സ്ഥിരമായ വെളിച്ചം. തെളിഞ്ഞ തിരിനാളങ്ങൾ അവളെ മാടിവിളിച്ചു. വിളക്കിനടുത്തിരുന്ന് അവൾ കവർ തുറന്ന് കടലാസ്സെടുത്തു. നല്ല പരിചയമുള്ള കയ്യക്ഷരം. ആദ്യവരി തന്നെ അവളുടെ ഹൃദയം നിശ്ചലമാക്കി.
” നീ വായിക്കുന്ന ഓരോ വരിയിലും ഞാനുണ്ടാവും. നീ എന്നെങ്കിലും ഇതു വായിച്ചാൽ…. അന്നു നീ എന്നെ മനസ്സിലാക്കും. “
കോളേജ് ദിവസങ്ങൾ ഓരോന്നായി മീരയുടെ മുന്നിൽ ഓടിയെത്തി. പുസ്തകങ്ങളും കവിതകളും ഇഷ്ടപ്പെടുന്ന തന്റെ മനസ്സിനെ കീഴ്പ്പെടുത്തിയ അരുൺ എന്ന കൂട്ടുകാരനെ അവൾക്ക് ഓർമ്മ വന്നു. വാക്കുകൾ കൊണ്ട് ആരേയും നോവിക്കാത്ത അരുണിനെ താൻ പ്രണയിച്ചിരുന്നുവോ? അറിയില്ല. രണ്ടു പേരും പരസ്പരം സ്നേഹിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
പരീക്ഷ കഴിഞ്ഞതും അരുൺ ആരോടും ഒന്നും പറയാതെ നഗരത്തിൽ നിന്ന് മടങ്ങി. ഇപ്പോൾ എവിടെയാണോ എന്തോ. മീര എല്ലാം മറന്ന് നഷ്ടബോധം കുഴികുത്തി മൂടി സുകുവേട്ടൻ എന്ന ആളുടെ കൂടെ കൂടി. ഇന്ന് ഈ നിലയിലും. കോളേജിലെ അവസാന ദിനം മരച്ചുവട്ടിൽ സംസാരിച്ചിരുന്നപ്പോൾ ഒരു പുസ്തകം തനിക്ക് സമ്മാനിച്ചു. ” ഞാനെഴുതിയ കവിതകളാണ്. നിന്നെപ്പറ്റി “എന്നും പറഞ്ഞ് തിരിഞ്ഞുനോക്കാതെ നടന്നകന്നു. അതിനുള്ളിൽ വിലാസം പോലും എഴുതാത്ത ഈ കവറുണ്ടായിരുന്നുവോ? ഓർമ്മയില്ല.
വിലാസമില്ലാത്ത ആ സന്ദേശം തിരിച്ചും മറിച്ചും നോക്കി അതിലെ അക്ഷരങ്ങളിലൂടെ മീര കണ്ണോടിച്ചു.
” ഞാൻ പോകുന്നത് നീ മനസ്സിലാക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു. അതിനാൽ പറയാതെ പോകാമെന്നാണ് കരുതിയത്. പക്ഷെ പറയാത്ത വാക്കുകൾ മനസ്സിലിരുന്ന് വിങ്ങും. ”
കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയത് അവൾ അറിഞ്ഞില്ല. ഓരോ അക്ഷരങ്ങളും തന്നെ വരിഞ്ഞു മുറുക്കുന്നു.
” ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നീ എന്നേയും. പക്ഷെ എന്റെ ജീവിതം എവിടേക്കാണ് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതിനാൽ ഞാൻ നിന്നെ പിടിച്ചു നിർത്തുന്നില്ല. ഒരുനാൾ വിലാസമില്ലാത്ത ഈ സന്ദേശം നീ വായിക്കുമ്പോൾ നീ എന്നെ കുറ്റപ്പെടുത്തരുത്. ഞാൻ നിന്നെ മറക്കില്ല, എന്റെ കൂടെ നീ ഉണ്ട് എന്നു കരുതി ഞാൻ ജീവിക്കും. ”
ഒരു സംബോധനയോ പേരോ കുറിക്കാത്ത ആ വിലാസമില്ലാത്ത സന്ദേശം കയ്യിലിരുന്ന് വിറച്ചു. അവസാനം ” ഞാൻ നിനക്കായി കാത്തുനില്ക്കുന്നു.. ആ കാത്തിരുപ്പ് പറയാൻ വൈകിയെങ്കിലും ” എന്നെഴുതി അടിയിൽ ഒരു നീണ്ട വര.
മീര ഒരു ദീർഘനിശ്വാസം വിട്ടു. സുകുവേട്ടന്റെ കയ്യിൽ കിടന്ന് വേദനകൊണ്ട് പുളയുമ്പോഴും അവൾ സ്വന്തം മനസ്സിനോട് ചോദിച്ചിരുന്ന ആ ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി. പക്ഷെ ആ മറുപടി അവളെ സമാശ്വസിപ്പിച്ചില്ല. മുന്നിൽ ഒരു ശൂന്യത മാത്രം.
കത്ത് മടക്കി വീണ്ടും തുറന്നു. മറുവശത്ത് എന്തോ കോറിയിട്ടിരുക്കുന്നൂ, ” ഈ കത്ത് നിനക്ക് ഞാൻ തരുന്ന എന്റെ മനസ്സാണ്. ഒരിക്കൽ നീ ഇതു കണ്ടെത്തി എന്നെ മനസ്സിലാക്കണം എന്ന് എനിക്ക് മോഹമുണ്ട്. കാര്യമൊന്നുമില്ലെങ്കിലും. “
മീര അമ്പരന്നു. അവൾക്കെല്ലാം ഓർമ്മ വന്നു. അവൾ മന്ദഹസിച്ചു. കണ്ണുനീർ തുള്ളികളോടെ. ” വിലാസമില്ലാത്ത സന്ദേശം. ” അവൾ സ്വയം പറഞ്ഞു. ഇത് ഒരാൾ മറ്റൊരാൾക്ക് അയച്ചതല്ല. സമയത്തിന് വിട്ടു കൊടുത്ത സ്നേഹത്തിന്റെ സാക്ഷിപത്രം. അവൾ കത്തുമടക്കി എഴുന്നേറ്റു. ചാരുപടിയിൽ അവൾക്കെന്നും കാണാനായി വച്ചു.
അവൾ മനസ്സിൽ അരുണിനോട് പറഞ്ഞു” ഞാൻ വൈകിയ വേളയിൽ കണ്ണുനീരോടെ നിന്റെ സന്ദേശം വായിച്ചു മനസ്സിൽ കോറിയിട്ടു. വൈകിയ വേളയിൽ ” കണ്ണുതുടച്ച് അവൾ നടുമിറ്റത്തെ തുളസിത്തറയിലേക്ക് നോക്കി തൂണിൽ ചാരിയിരുന്നു.
***************************** **********************
രചന:- രമ ഉണ്ണികൃഷ്ണൻ

